ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി തുടരുന്നു; ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം
Monday, June 9, 2025 11:35 AM IST
തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ചികിത്സാ പ്രതിസന്ധി തുടരുന്നു. ഇന്ന് നടത്താനിരുന്ന പത്ത് സര്‍ജറികള്‍ ഒഴിവാക്കി. പ്രതിസന്ധി പരിഹരിക്കാനായി ഡയറക്ടര്‍ വിളിച്ച് ചേര്‍ത്ത ഇന്നത്തെ യോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിവിധ വകുപ്പ് മേധാവികളും പങ്കെടുക്കുന്നുണ്ട്.
ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനികളുമായുള്ള കരാര്‍ മുടങ്ങിയതിനെത്തുടര്‍ന്ന് അവശ്യ ഉപകരണങ്ങളും മരുന്നുകളും ലഭിക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കരാര്‍ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ അതിക്രമിച്ചിട്ടും കരാര്‍ പുതുക്കാന്‍ കേന്ദ്രസര്‍ക്കാരും ശ്രീചിത്ര അധികൃതരും നടപടി കൈക്കൊള്ളാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.
വളരെ ഗുരുതരമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന പല രോഗികളും സ്വകാര്യാശുപത്രികളിലേക്ക് മാറിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ വിദഗ്ധ ചികിത്സ നല്കി വന്നിരുന്ന സ്ഥാപനമാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയില്‍ കാലാനുസൃതമായി ഉപയോഗിക്കേണ്ട പല ഉപകരണങ്ങളും വാങ്ങാത്തത് രോഗികളെ വലയ്ക്കുന്നുണ്ട്.
അതേസമയം, ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധിയിൽ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.