യുവാവിനെതിരെ വ്യാജ പീഡനപരാതി; മകന്റെ വിധിയിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി: ഒടുവിൽ യുവാവ് നിരപരാധിയെന്ന് കോടതി
Wednesday, June 11, 2025 5:18 AM IST
ലക്നോ: ഉത്തർപ്രദേശിൽ പീഡനക്കേസ് ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. എട്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതിയിന്മേലാണ് സിദ്ധാർഥ് തിവാരിയെ പോലീസ് പിടികൂടിയത്.
സൈനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഹന്ദ ഗ്രാമത്തിലാണ് സംഭവം. സിദ്ധാർഥിനെതിരെയുള്ള പരാതി വ്യാജമാണെന്നും വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ളതാണെന്നും അദ്ദേഹത്തിന്റെ പിതാവ് പോലീസിനെ അറിയിച്ചുവെങ്കിലും ആരും വിശ്വസിച്ചില്ല. ഇതിൽ മനംനൊന്ത് അദ്ദേഹം കഴിഞ്ഞ ദിവസം ജീവനൊടുക്കി.
പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് സിദ്ധാർഥ് നിരപരാധിയാണെന്ന് തെളിഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, സിദ്ധാർഥിനെതിരായ ബലാത്സംഗ കുറ്റങ്ങൾ ഒഴിവാക്കുകയും തിങ്കളാഴ്ച കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.
മേയ് 28ന്, തന്റെ മകളെ ധുന്നു എന്ന സിദ്ധാർഥ് തിവാരി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരാൾ പോലീസിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 29 ന് സിദ്ധാർഥിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
സിദ്ധാർഥിന്റെ അറസ്റ്റിന് ദിവസങ്ങൾക്ക് ശേഷം, മകന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ജൂൺ നാലിന് കർഷകനായ അദ്ദേഹത്തിന്റെ പിതാവ് രാംബാബു തിവാരി (50) ജീവനൊടുക്കിയിരുന്നു.
അദ്ദേഹത്തിന്റെ മരണം ലോഹണ്ടയിൽ പ്രതിഷേധങ്ങൾക്ക് കാരണമായി. ജൂൺ അഞ്ചിന് രോഷാകുലരായ നാട്ടുകാർ ദേശീയപാത 2 ഉപരോധിച്ചു. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ബലപ്രയോഗം നടത്തി. പിന്നീട്, കനത്ത സുരക്ഷയിലാണ് രാംബാബുവിന്റെ അന്ത്യകർമങ്ങൾ നടത്തിയത്.
പിന്നീട്, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കടധാം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ധീരേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
അന്വേഷണത്തിൽ സിദ്ധാർത്ഥ് പെൺകുട്ടിയെ അടിക്കുക മാത്രമാണ് ചെയ്തതെന്നും ലൈംഗീകമായി പീഡിപ്പിച്ചില്ലെന്നും കണ്ടെത്തി. പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് കുമാർ പറഞ്ഞു.
എസ്ഐടി റിപ്പോർട്ടിനെത്തുടർന്ന്, ബലാത്സംഗം, ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ എഫ്ഐആറിൽ നിന്ന് നീക്കം ചെയ്യുകയും തിങ്കളാഴ്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സിദ്ധാർഥിന് ജാമ്യം അനുവദിക്കുകയും ചെയ്തതായി എസ്പി പറഞ്ഞു.
സിദ്ധാർഥിന്റെ കുടുംബത്തിന്റെ പരാതിയിൽ, ഒളിവിൽ കഴിയുന്ന ഗ്രാമത്തലവൻ ഭൂപ് നാരായൺ പാൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.