കെനിയ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
Sunday, June 15, 2025 11:03 AM IST
നെടുമ്പാശേരി: കെനിയയിലുണ്ടായ ബസപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗ്സ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്.
ഞായറാഴ്ച രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങി. മന്ത്രി പി. രാജീവ് ആദരാഞ്ജലി അർപ്പിച്ചു. വിമാനത്താവളത്തിൽ നിന്ന് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടു പോകും.
പാലക്കാട് മണ്ണൂർ സ്വദേശിനി റിയയുടെ ഭർത്താവ് ജോയലും മകനും വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്.
തോളിന് പരിക്കേറ്റ ജോയലിന് ശസ്ത്രക്രിയ നടത്തേണ്ടതിനാൽ പ്രത്യേക ആംബുലൻസിൽ പാലക്കാട്ടേക്ക് കൊണ്ടു പോയി. മണ്ണൂരിലെ പൊതുദർശനത്തിന് ശേഷം റിയയുടെ മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ ഭർത്താവ് ഹനീഫും എത്തിയിട്ടുണ്ട്. മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസകിന്റെ സംസ്കാരം കൊച്ചി മാർത്തോമ പള്ളിയിൽ ചൊവ്വാഴ്ച നടക്കും.
ജൂണ്‍ ഒമ്പതിനാണ് വിനോദ സഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെനിയയിൽ താഴ്ചയിലേക്ക് മറിഞ്ഞത്. ഖത്തറില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു സംഘം.