മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
Sunday, June 15, 2025 2:23 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നിലമ്പൂരിൽ നിന്ന് പോകുന്നതിന് മുമ്പ് ജനജീവിതവുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണ്. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. സർക്കാറിന്റെ ഒൻപത് വർഷക്കാലത്തെ പ്രവർത്തനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യണമെന്ന് യുഡിഎഫ് ആഗഹിക്കുന്നു.
എന്നാൽ എൽഡിഎഫ് രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല. പകരം പച്ചക്ക് വർഗീയത പറയുന്നു. ഭരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഏഴ് ചോദ്യങ്ങൾ വിനയപൂർവം മുഖ്യമന്ത്രിയോട് ചോദിക്കുന്നു. നിലമ്പൂരിൽ നിന്ന് പോകുന്നതിന് മുൻപ് ഏഴ് ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് ചോദിച്ച ചോദ്യങ്ങൾ
1.വന്യജീവി ആക്രമണത്തിൽ എന്തുകൊണ്ട് നിഷ്ക്രിയത്വം പാലിക്കുന്നു?
2.ആശമാരെ അപമാനിച്ചതെന്തിന്?
3.ദേശീയപാത അഴിമതി മറച്ചുവെക്കുന്നതെന്തിന്?
4.എസ്സി, എസ്ടി സ്കോളർഷിപ്പുകൾ നൽകാത്തത് എന്തുകൊണ്ട്?
5.കേരളത്തിലെ ലഹരിയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം ഏറ്റെടുക്കാത്തതെന്തുകൊണ്ട്?
6.സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുമ്പോഴും ധൂർത്ത് നടത്തുന്നതെന്തിന്?
7.റബറിന് തറവില 250രൂപ കൊടുക്കാത്തതെന്തുകൊണ്ട്? നെല്ലു സംഭരണം നടത്താത്തതെന്തുകൊണ്ട് ?