കളക്ടറേറ്റ് വളപ്പിൽ പാർക്കിംഗിനെ ചൊല്ലി അഭിഭാഷകരും കാറിലുള്ളവരും തമ്മില്‍ സംഘര്‍ഷം
Wednesday, June 18, 2025 8:24 PM IST
കൊല്ലം: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി കോടതികള്‍ ഉള്‍പ്പെടുന്ന കളക്ടറേറ്റ് വളപ്പില്‍ അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലേക്ക് കാറിൽ വന്നവരും തമ്മില്‍ സംഘര്‍ഷം.
അഭിഭാഷകരുടെ മര്‍ദനത്തിൽ കാറിലുണ്ടായിരുന്ന പള്ളിക്കല്‍ സ്വദേശി സിദ്ധിഖിനും ഒപ്പമുണ്ടായിരുന്ന ബന്ധുവായ കടക്കല്‍ സ്വദേശി ഷെമീനയ്ക്കും പരിക്കേറ്റു. സിദ്ധിഖ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ മര്‍ദനത്തില്‍ അഭിഭാഷകനായ ഐ.കെ. കൃഷ്ണകുമാറിനും പരിക്കേറ്റിട്ടുണ്ട്.
അഭിഭാഷകനെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കോടതി നടപടികളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കൊല്ലം ബാര്‍ അസോസിയേഷന് തീരുമാനിച്ചു.
കളക്ടറേറ്റ് സമുച്ചയത്തിലെ ഗതാഗതവകുപ്പ് ഓഫീസില്‍ പണം അടക്കാനെത്തിയതായിരുന്നു ഷെമീനയും സിദ്ദീഖും. പണമടച്ച് പുറത്തിറങ്ങിയപ്പോള്‍ തങ്ങളുടെ വാഹനം പുറത്തിറക്കാന്‍ കഴിയാത്തനിലയില്‍ വാഹനം പാര്‍ക്ക് ചെയ്ത അഭിഭാഷകനോട് കാര്‍ മാറ്റിയിടാന്‍ ആവശ്യപെട്ടു.
അതിന് തയാറാകാതെ അഭിഭാഷകൻ കോടതിയിലേക്ക് കയറിപോവുകയായിരുന്നെന്ന് സിദ്ദീഖ് പറഞ്ഞു. ആശുപത്രിയില്‍ പോകേണ്ട അത്യാവശ്യമുണ്ടെന്നു പറഞ്ഞിട്ടും അഭിഭാഷകന് ഗൗനിച്ചില്ലെന്നു പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയ അഭിഭാഷകന് തങ്ങളുടെ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി വാഹനത്തിലെത്തിയവരോട് തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.