ആക്രമണശേഷി കുറഞ്ഞു; ഇറാൻ പരുങ്ങുന്നു
Thursday, June 19, 2025 12:23 AM IST
വാഷിംഗ്ടൺ ഡിസി: ഇസ്രേലി യുദ്ധവിമാനങ്ങളുടെ നിരന്തര ആക്രമണത്തിൽ ഇറാന്റെ മിസൈൽ ആയുധശേഷി ഗണ്യമായി കുറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇറാൻ ഇസ്രയേലിനെതിരേ പ്രയോഗിച്ച മിസൈലുകളുടെ എണ്ണത്തിലുണ്ടായ കുറവ് ഇതു വ്യക്തമാക്കുന്നതായി അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ എന്ന സംഘടന ചൂണ്ടിക്കാട്ടി.
ഇസ്രയേലിനെതിരേ പ്രത്യാക്രമണം ആരംഭിച്ച വെള്ളി, ശനി ദിവസങ്ങളിൽ ഇരുനൂറോളം മിസൈലുകളാണ് ഇറാൻ തൊടുത്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇറാൻ തൊടുക്കുന്ന മിസൈലുകളുടെ എണ്ണം കുറഞ്ഞു. തിങ്കളാഴ്ച 40 മിസൈലുകണ് പ്രയോഗിച്ചത്; ചൊവ്വാഴ്ച മുപ്പതോളവും.
ഇറാന്റെ മിസൈൽ വിക്ഷേപിണികൾ സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ഇസ്രേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു നശിപ്പിച്ചതാണ് ഇതിനു കാരണം. ഇറാന്റെ മിസൈൽ ശേഷി കുറഞ്ഞതായി ഇസ്രേലി സൈനികവൃത്തങ്ങളും ചൂണ്ടിക്കാട്ടി. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും ഇസ്രയേൽ നശിപ്പിച്ചു. ഇതുമൂലം യുദ്ധവിമാനങ്ങൾക്കു തടസമില്ലാതെ പറന്ന് ബോംബിടാൻ കഴിയുന്നു.
വെള്ളിയാഴ്ച പുലർച്ചെ ഇസ്രേലി ആക്രമണം ഉണ്ടായതിനു പിന്നാലെ ഇസ്രയേലിലേക്ക് ആയിരം മിസൈലുകൾ അയയ്ക്കാനായിരുന്നു ഇറാൻ പദ്ധതിയിട്ടത്. എന്നാൽ, ഇതു മുൻകൂട്ടി കണ്ട ഇസ്രയേൽ മിസൈൽ വിക്ഷേപിണികളിൽ നല്ലൊരു ശതമാനം ആക്രമിച്ചു നശിപ്പിച്ചിരുന്നു. നിലവിൽ ഇറാന്റെ 40 ശതമാനം മിസൈൽ വിക്ഷേപിണികളും നശിച്ചുവെന്നാണ് ഇസ്രേലി സേന അവകാശപ്പെടുന്നത്.