നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മോക് പോളിംഗ് ആരംഭിച്ചു
Thursday, June 19, 2025 6:06 AM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ മോക് പോളിംഗ് ആരംഭിച്ചു. പുലർച്ചെ അഞ്ചു മുതലാണ് മോക് പോളിംഗ് തുടങ്ങിയത്. വോട്ടിംഗ് മെഷീനിൽ എന്തെങ്കിലും തകരാർ ഉണ്ടോയെന്നടക്കമാണ് മോക് പോളിംഗിൽ പരിശോധിക്കുന്നത്.
എല്ലാ സ്ഥാനാർഥികളുടെയും പോളിംഗ് ഏജന്റുമാരെ കൂടി പങ്കെടുപ്പിച്ചാണ് വോട്ടിംഗ് മെഷീന് തകരാറില്ലെന്ന് ഉറപ്പിക്കുന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് വൈകുന്നേരം ആറിന് അവസാനിക്കും. ആറിനുശേഷം ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സുരക്ഷയ്ക്കായി 1,200 പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ കേന്ദ്രസേന പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. ഇതിൽ 14 പ്രശ്ന സാധ്യത ബൂത്തുകളാണ്.
വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. പി.വി.അൻവർ രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം.സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ), സാദിഖ് നടുത്തൊടി(എസ്ഡിപിഐ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ. പി.വി.അൻവർ തുടങ്ങിയ സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 23 നാണ് വോട്ടെണ്ണൽ.