കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്; യുവാവ് പിടിയിൽ
Friday, July 4, 2025 7:17 AM IST
കൊച്ചി: ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരെ വഞ്ചിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. കാക്കനാട് സ്വദേശികളായ ആശ, മിന്റോ മണി എന്നിവര്‍ക്കെതിരൊണ് കേസെടുത്തത്. മിന്റോയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ആശക്കായി തെരച്ചില്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.
മാസങ്ങളായി കൊച്ചിയില്‍ തുടരുന്ന ഫ്ലാറ്റ് തട്ടിപ്പിന്റെ പിന്നില്‍ ആശയും മിന്റോ ആന്റണിയുമാണെന്നാണ് പരാതി. പലരിൽ നിന്നായി 20 ലക്ഷത്തോളം രൂപ യുവതിയും കൂട്ടാളിയും തട്ടിയെടുത്തതായാണ് വിവരം.
കാക്കനാട് മാണിക്കുളങ്ങര റോഡിലുള്ള ഗ്ലോബല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റ് ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. ഫ്ലാറ്റിലെ SF 16 നമ്പർ മുറി ലീസിന് നല്കാമെന് വാഗ്ദാനം ചെയ്ത് സവാദ് എന്ന യുവാവില്‍ നിന്ന് എട്ട് ലക്ഷം രൂപയാണ് പ്രതികൾ വാങ്ങിയത്.
സവാദ് നേരത്തെ താമസിച്ച വീടൊഴിഞ്ഞ് പുതിയ ഫ്ലാറ്റിലേക്ക് എത്തിയപ്പോഴാണ് അതേ ഫ്ലാറ്റിനായി വീരേന്ദ്ര പ്രസാദും കുടുംബവും ആറര ലക്ഷം രൂപ നല്കി എന്ന വിവരമറിഞ്ഞത്. ഇതോടെ വന്‍ തട്ടിപ്പിന്റെ ചുരുളഴിയുകയായിരുന്നു.
വീരേന്ദപ്രസാദും, സവാദും തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാനെത്തിയപ്പോള് സമാന തട്ടിപ്പിന് ഇരയായ കൂടുതല്‍ ആളുകളെ കണ്ടെത്തിയത്. കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകളും മാറി മാറി വാടകയ്ക്കെടുത്ത ശേഷമാണ് തട്ടിപ്പ്.
ഈ ഫ്ളാറ്റുകൾ ഒഎൽഎക്സിൽ പണയത്തിനു നൽകാമെന്ന് പരസ്യം നൽകി ആവശ്യക്കാരെ ആകർഷിക്കും. വൻ തുക പണയം വാങ്ങി കരാറുണ്ടാക്കും. ഒരേ ഫ്ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരിൽനിന്നായി ലക്ഷങ്ങൾ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.