ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ നൂറു കണക്കിനു പേർക്ക് ആശ്രയമായ ഒരു ജനകീയ ആശുപത്രിയായി വളർന്നിരിക്കുന്നു. പത്തോളം ഡോക്ടർമാർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. കുഞ്ഞിരാമന്റെ അവിശ്വസനീയമായ ഒരു ജനസേവനത്തിന്റെ കഥ
തികച്ചും സാധാരണക്കാരനായ ഒരു കല്പണിക്കാരന് ഒരു ദിവസം ഒരു മോഹമുദിക്കുന്നു (മോഹമുദിക്കുന്നതിനും ഒരു കാരണമുണ്ട്. അതു പിന്നീടു പറയാം). ഒരു ആശുപത്രി സ്ഥാപിക്കണം, അവിടെ ഡോക്ടർമാരെ ലഭ്യമാക്കണം, അതുവഴി ജനങ്ങൾക്കു കുറഞ്ഞ ചെലവിൽ ചികിത്സയും മരുന്നും നൽകണം... കേൾക്കുമ്പോൾ, സാധാരണക്കാരന്റെ കാര്യം പോട്ടെ, അത്യാവശ്യം സാന്പത്തിക ചുറ്റുപാടുള്ളവർ പോലും അറച്ചുനിൽക്കും.
ഒരു ആശുപത്രി തുടങ്ങുകയോ? അതത്ര എളുപ്പമുള്ള കാര്യമാണോ? എങ്ങനെയെങ്കിലും കെട്ടിടവും കുറച്ചു സംവിധാനവുമൊക്കെ ഒരുക്കിയാൽത്തന്നെ അവിടേക്കു വരാൻ ഡോക്ടർമാർ തയാറാകുമോ? എങ്ങനെ ഇതു നടത്തിക്കൊണ്ടുപോകും..? ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ മുന്നിൽ.
അപ്പോൾപിന്നെ ഒരു കല്പണിക്കാരൻ ആശുപത്രി ഉടമയാകാൻ ഇറങ്ങിത്തിരിച്ചാൽ എന്തായിരിക്കും സ്ഥിതി? എന്നാൽ, ഇതൊക്കെ സാധാരണ മനസുള്ളവരുടെ ചിന്തകളാണ്. അസാധാരണ കാര്യങ്ങൾ നടത്തിയെടുക്കാൻ മോഹിക്കുന്നവർ മുൻ രാഷ്ട്രപതി അബ്ദുൾ കലാം പറഞ്ഞിട്ടുള്ളതുപോലെ വലിയ സ്വപ്നങ്ങൾ കാണുന്നവരായിരിക്കും.
കാസർഗോഡ് ചെറുവത്തൂരിലെ കല്പണിക്കാരനും നാടകനടനുമായ കണ്ണങ്കൈ കുഞ്ഞിരാമൻ ഇങ്ങനെ വലിയ സ്വപ്നം കൊണ്ടുനടന്ന് അസാധാരണ കാര്യം സാധിച്ചെടുത്തിരിക്കുന്നു, സാധാരണക്കാർക്കു വേണ്ടി ഒരു ആശുപത്രി. കുഞ്ഞിരാമന്റെ ജനകീയ ആശുപത്രി ഇന്നു വളർച്ചയുടെ പടവുകൾ താണ്ടി പുതുചരിത്രമെഴുതുന്നു.
ഒരു സാധാരണക്കാരന് എത്രത്തോളം സ്വപ്നങ്ങളാകാം? തനിക്കു മാത്രം വേണ്ടിയല്ല, നാടിനും നാട്ടുകാര്‍ക്കും വേണ്ടിയാണെങ്കില്‍ കുന്നോളം സ്വപ്നം കാണാമെന്നും ഒരു നിശ്ചയവുമില്ലാത്ത ജീവിതത്തിനു കര്ട്ടന് വീഴുന്നതിനുമുമ്പ് നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യണമെന്നുമാണ് കുഞ്ഞിരാമന്റെ വിശ്വാസം. അങ്ങനെയാണ് കല്പണി ചെയ്തുണ്ടാക്കിയ പണം ചെലവഴിച്ചു ജന്മനാട്ടില് സാധാരണക്കാര്‍ക്കായി ഒരാശുപത്രിതന്നെ കുഞ്ഞിരാമന് കെട്ടിയുയര്‍ത്തിയത്.
പത്രാസില്ലാത്ത ഉടമ<\b>
ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് റോഡില്നിന്നുമാറി വില്ലേജ് ഓഫീസിനു സമീപത്തുള്ള കെകെആര്‍ മെഡിക്കല്‍ ക്ലിനിക് എന്ന സ്ഥാപനം കുഞ്ഞിരാമന്റെ സ്വപ്നസാഫല്യമാണ്. സാധാരണക്കാര്‍ക്കായി 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ജനകീയ ആശുപത്രി.
സ്പെഷലിസ്റ്റുകളുള്പ്പെടെ പത്തോളം വിദഗ്ധ ഡോക്ടര്‍മാര്‍. മംഗളൂരുവിലെ പ്രശസ്തമായ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളില്നിന്നെത്തുന്ന വിസിറ്റിംഗ് ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗം, ഇസിജി, സ്കാനിംഗ്, ഫാര്‍മസി, ഹൈടെക് ലാബ്, ആംബുലന്‍സ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേട്ടാൽ അവിശ്വസനീയമെന്നു തോന്നാം...
എന്നാൽ, നിശ്ചയദാർഢ്യത്തോടെ ഇറങ്ങിത്തിരിച്ചാൽ ഒന്നും അസാധ്യമല്ലെന്നു കാണിച്ചുതരികയാണ് ഈ മനുഷ്യൻ. ഒരു ആശുപത്രി ഉടമയെന്നു ചിന്തിക്കുന്പോൾ നമ്മുടെ മനസിൽ തെളിയുന്ന പകിട്ടും പത്രാസുമൊന്നും കാബിനുമൊന്നും കുഞ്ഞിരാമന്റെ വേഷത്തിലും പെരുമാറ്റത്തിലുമില്ല. അദ്ദേഹത്തോടുള്ള ജീവനക്കാരുടെ ഇടപെടൽ കാണുന്പോൾ മാത്രമാണ് പുറത്തുനിന്നെത്തുന്നവർക്ക് ഇദ്ദേഹം ഈ ആശുപത്രിയിലെ ഏതോ വേണ്ടപ്പെട്ട ആളാണെന്നു തോന്നുക.
പോക്കറ്റ് കീറില്ല<\b>
ഈ മാസം മുതല്‍ ജനറല്‍ ഒപി വിഭാഗത്തില്‍ പരിശോധനയ്ക്കെത്തുന്നവരോട് ഈടാക്കുന്ന ഫീസ് 100 രൂപ മാത്രമാണ്. സ്പെഷാലിറ്റി വിഭാഗങ്ങളിലും സാധാരണ ആശുപത്രികളില്‍ ഈടാക്കുന്നതിന്റെ പകുതിയോളം മാത്രം. ഇസിജി, സ്കാനിംഗ്, ലാബ് ചെലവുകളും അങ്ങനെതന്നെ. ഫാര്‍മസിയില്‍ വില്പന നടത്തുന്നത് വിലക്കുറവുള്ള ജനറിക് മരുന്നുകള്‍ മാത്രം.
കുഞ്ഞിരാമന്റെ അമ്മയുടെ ഓര്‍മദിനമായ ഓഗസ്റ്റ് 19ന് ആശുപത്രിയില്‍ സൗജന്യ ചികിത്സയാണ്. ശിശുദിനമായ നവംബര്‍ 14ന് കുട്ടികളുടെ ഒപി സൗജന്യവും. ഇങ്ങനെയൊക്കെ ഒരാശുപത്രി നടത്തിക്കൊണ്ടുപോകാന്‍ കഴിയുമോ എന്ന ചോദ്യത്തിനു കുഞ്ഞിരാമന് നല്കുന്ന ഉത്തരം വെല്ലുവിളികളെ നേരിടാനുള്ള മനസുണ്ടെങ്കില്‍ ഏതു സ്വപ്നവും സാധിക്കുമെന്നാണ്.
സ്നേഹത്തോടെ ഒപ്പം നില്ക്കാന് കുറച്ചു കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളുമുണ്ട്, നല്ല മനസുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. നാളെയെന്തെന്നുപോലും നിശ്ചയിക്കാനാകാത്ത ജീവിതംകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ഥ്യവുമുണ്ട്.
മുള്ളുനിറഞ്ഞ പാതകൾ
ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചുതന്നെയാണ് കുഞ്ഞിരാമന് ഇവിടം വരെയെത്തിയത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് അച്ഛന് മരിച്ചതോടെ അമ്മയും ആറ് സഹോദരങ്ങളുമടങ്ങുന്ന കുടുംബം അനാഥമായി. തുടര്‍ന്നു പഠിക്കാന്‍ ചുറ്റുപാടില്ലാതെ കല്ലുകെട്ടാന്‍ സിമന്റ് കുഴച്ചുകൊടുക്കുന്ന മൈക്കാഡ് ജോലിക്ക് ഇറങ്ങിയതായിരുന്നു തുടക്കം.
ആ രംഗത്തു തുടർന്ന കുഞ്ഞിരാമൻ വര്‍ഷങ്ങള്‍കൊണ്ട് കല്ല് ചെത്തിമിനുക്കുന്നതു മുതലുള്ള നിര്‍മാണ ജോലികളോരോന്നായി പഠിച്ചെടുത്തു. സഹോദരങ്ങള്‍ക്കൊപ്പം കുടുംബം പോറ്റി. സഹോദരിമാരെ വിവാഹം കഴിച്ചയച്ചു.
പഠനം നിര്‍ത്തിയെങ്കിലും കലയോടും വായനയോടുമെല്ലാമുള്ള ഇഷ്ടം എന്നും മനസിലുണ്ടായിരുന്നു. പണി കഴിഞ്ഞെത്തുമ്പോള്‍ കണ്ണങ്കൈയിലെ കലാസമിതിയില്‍ പോയിരിക്കും. അവരുടെ നാടകങ്ങളുടെ റിഹേഴ്സല്‍ കാണും. അങ്ങനെ ഒരു നടന് വരാത്തതുകൊണ്ട് ഒരു ദിവസം റിഹേഴ്സല്‍ മുടങ്ങി. തത്കാലം നീ പകരം നിൽക്ക് എന്നുപറഞ്ഞ് കലാസമിതിക്കാര് പിടിച്ചു തട്ടില്‍ കയറ്റി.
അന്നു കുഞ്ഞിരാമന് 14 വയസ് മാത്രം. അഞ്ചു മിനിറ്റ് മാത്രം വേദിയിലുള്ള ജോസ് എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിക്കേണ്ടത്. കിട്ടിയ അവസരം നന്നായി അവതരിപ്പിച്ചതോടെ നീ തന്നെ വേദിയിലും കയറിയാല്‍ മതിയെന്നായി കലാസമിതിക്കാര്.
അങ്ങനെ കുഞ്ഞിരാമന് നാടകനടനുമായി. ജോസ് കുഞ്ഞിരാമനെന്ന പേരും കിട്ടി. അല്പംകൂടി മുതിര്‍ന്നതോടെ കുഞ്ഞിരാമന് കണ്ണങ്കൈ കലാസമിതിയുടെ സ്ഥിരം നടന്മാരില് ഒരാളായി. പകല്‍ മുഴുവനും കല്പണിയും രാത്രി നാടകവുമായി ജീവിതം മുന്നോട്ടുപോയി.
വേദിയിൽ നിറഞ്ഞ്
ഇതിനകം മുപ്പതിലേറെ അമച്വര്‍ നാടകങ്ങളില്‍ കണ്ണങ്കൈ കുഞ്ഞിരാമന് വേഷമിട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം കലാസമിതിയുടെ അമരത്തെത്തിയപ്പോള്‍ നിരവധി നാടകങ്ങള്‍ സ്വന്തമായി നിര്‍മിച്ച് അരങ്ങിലെത്തിച്ചു. 2003ല്‍ വേഷം എന്ന നാടകത്തിലെ അഭിനയത്തിനു സംസ്ഥാനത്തെ മികച്ച നടനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചു.
അന്നു മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത് അടുത്തിടെ അന്തരിച്ച പ്രശാന്ത് നാരായണനായിരുന്നു. പിന്നീട് കയ്യൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ അരയാക്കടവില്‍ എന്ന പേരില്‍ വാണിജ്യ ചേരുവകളൊന്നുമില്ലാത്ത ഒരു സിനിമയും നിര്‍മിച്ചു. അതില്‍ 90 വയസുള്ള ചവിണിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
ഇതിനിടയില്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട ജോലികളോരോന്നായി പഠിച്ചിട്ടൊടുവില് സ്വന്തമായി കരാര്‍ ഏറ്റെടുത്തു വീടുകളും കെട്ടിടങ്ങളും നിര്‍മിച്ചുകൊടുക്കാന്‍ തുടങ്ങിയിരുന്നു. സിമന്റ് കുഴച്ചുകൊടുക്കുന്ന മൈക്കാഡിൽ തുടങ്ങി കെട്ടിടംപണിയുടെ കരാറുകാരന് വരെയെത്തിയതിനു പിന്നില്‍ പതിറ്റാണ്ടുകളുടെ കഷ്ടപ്പാടുകളും കഠിനാധ്വാനവുമുണ്ടായിരുന്നു.
ഇത്രയൊക്കെയായതോടെ അത്യാവശ്യം വരുമാനവും കിട്ടിത്തുടങ്ങി. ഇതോടെ, അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് സമൂഹത്തിനും സാധാരണക്കാര്‍ക്കുംവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നായിരുന്നു കഷ്ടപ്പാടുകളറിഞ്ഞ് വളര്‍ന്ന കുഞ്ഞിരാമന്റെ തീരുമാനം.
അമ്മയുടെ വേദന
ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്ന അമ്മ പാറുവിന്റെ ചികിത്സയ്ക്കായി നടത്തിയ അലച്ചിലുകള്‍ക്കിടയിലാണ് നാട്ടിലെ ആതുരശുശ്രൂഷാരംഗത്തെ ഇല്ലായ്മകളും പോരായ്മകളും കുഞ്ഞിരാമന് അടുത്തറിയുന്നത്. കഠിന നെഞ്ചുവേദനയെടുത്തു പുളഞ്ഞ അമ്മയെയുംകൊണ്ട് ആശുപത്രിയിലെത്തിയപ്പോള്‍ അമ്മയ്ക്കു രണ്ടാഴ്ചത്തെ ആയുസ് മാത്രമാണ് ഡോക്ടര്‍മാര്‍ വിധിച്ചത്.
അങ്ങനെയങ്ങ് എഴുതിത്തള്ളാന്‍ കുഞ്ഞിരാമനു മനസു വരാത്തതുകൊണ്ട് കണ്ണൂരിലെ സർക്കാർ ആശുപത്രിയില്‍ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തി. എന്നാല്‍, അതുകഴിഞ്ഞപ്പോള്‍ അമ്മ അബോധാവസ്ഥയിലായി. ഇനി ഒന്നും ചെയ്യാനാവില്ലെന്നുപറഞ്ഞ് ആശുപത്രി അധികൃതര്‍ വീട്ടിലേക്കു മടക്കി.
എന്നാല്‍, തകര്‍ന്ന മനസുമായി മടങ്ങാന്‍ കുഞ്ഞിരാമന് ഒരുക്കമല്ലായിരുന്നു. അബോധാവസ്ഥയിലുള്ള അമ്മയെയുംകൊണ്ട് അര്‍ധരാത്രിയില്‍ മംഗളൂരുവിലെ വന്‍കിട സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്കു പോയി. അവിടുത്തെ വിദഗ്ധ ചികിത്സയിലൂടെ അമ്മ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. പിന്നെയും ആറര വര്‍ഷത്തോളം ജീവിക്കുകയും ചെയ്തു.
ചികിത്സാ സംബന്ധമായ കാര്യങ്ങളില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അടുത്തറിഞ്ഞ കുഞ്ഞിരാമന് ഇതിനു ശേഷം സമാനമായ രീതിയില്‍ വിഷമങ്ങള്‍ നേരിട്ട നിരവധി പേര്‍ക്കു ചികിത്സാസഹായമെത്തിച്ചുനല്കി. ഈ സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു സാധാരണക്കാര്‍ക്കു വേണ്ടി സ്വന്തമായി ഒരാശുപത്രി എന്ന ആശയം.
സ്വന്തം കൈകൊണ്ട്
ചെറിയ ചെറിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു പോലെയല്ല സ്വന്തമായി ഒരാശുപത്രി നടത്തിക്കൊണ്ടുപോവുകയെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍, കുഞ്ഞിരാമന് എന്നും സ്വപ്നങ്ങള്‍ക്കും വെല്ലുവിളികള്ക്കുമൊപ്പം സഞ്ചരിച്ചായിരുന്നു ശീലം.
കണ്ണങ്കൈയില്‍ സ്വന്തമായി വാങ്ങിയ എട്ടു സെന്റ് സ്ഥലത്താണ് ആശുപത്രി കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന്റെ പ്ലാന്‍ തയാറാക്കി സാങ്കേതിക അനുമതികള്‍ നേടിയെടുക്കുന്നതു മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതു വരെയുള്ള കാര്യങ്ങള്‍ കുഞ്ഞിരാമന് സ്വന്തം തൊഴിലിന്റെ ഭാഗമായിരുന്നു.
സ്വന്തം സമ്പാദ്യത്തിനൊപ്പം ബാങ്ക് വായ്പയെടുത്തും ചിട്ടി വിളിച്ചുമൊക്കെ നിര്‍മാണച്ചെലവിനുള്ള തുക കണ്ടെത്തി. നിർമാണച്ചെലവ് കുറയ്ക്കാനായി രണ്ടു നിലയുള്ള കെട്ടിടത്തിന്റെ ഓരോ കല്ലും ചേര്‍ത്തുവച്ചത് സ്വന്തം കൈകൊണ്ടാണ്. കല്ലു ചുമന്നെത്തിക്കുന്നതു മുതലുള്ള സഹായങ്ങള്‍ക്കു കൂട്ടുകാരും സഹജോലിക്കാരും ഒപ്പംനിന്നു.
ഡോ. സച്ചിനു സല്യൂട്ട്!
ആശുപത്രി തുടങ്ങുമ്പോള്‍ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളവും ചെലവിനുള്ള തുകയും കിട്ടുമോ എന്നായിരുന്നു പലരുടെയും സംശയം. ഡോക്ടർമാരെ എത്തിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പലരെ സമീപിച്ചപ്പോഴും നിരാശയായിരുന്നു ഫലം.
മംഗളൂരുവിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ജനറൽ ഫിസിഷനായ കാഞ്ഞങ്ങാട് സ്വദേശി ഡോ. സച്ചിൻ മാധവിനെ ചെന്നുകണ്ടതാണ് ഇക്കാര്യത്തിൽ വഴിത്തിരിവായത്. എല്ലാം കച്ചവടവത്കരിക്കപ്പെടുന്ന കാലത്ത് ഇത്രയും നല്ലൊരാശയവുമായി ഒരാൾ മുന്നോട്ടുവരുമ്പോൾ അതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നു പറഞ്ഞ് ഇവിടേക്കു വരാൻ ആദ്യം സമ്മതം പറഞ്ഞത് ഡോ. സച്ചിനാണ്.
മംഗളൂരുവിലെ തിരക്കിട്ട ഷെഡ്യൂൾ കഴിഞ്ഞ് 100 കിലോമീറ്ററോളം സഞ്ചരിച്ചു ചെറുവത്തൂരിലെത്തി എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ ഇവിടെ വന്നു പരിശോധന നടത്താൻ ഡോ. സച്ചിൻ തയാറായി. പിന്നെ അതേ മനസോടെ കൂടുതൽ പേരെത്തി. നഴ്സുമാരായും ഫാർമസിയിലും ലാബിലും ടെക്നിക്കൽ വിഭാഗത്തിലുമെല്ലാം മികച്ച യോഗ്യതയുള്ളവരെത്തന്നെ നിയമിച്ചു.
ഇപ്പോൾ ഡോക്ടർമാരുൾപ്പെടെ മുപ്പതോളം പേർ ഇവിടെ ജോലിചെയ്യുന്നു. ഇവർക്കെല്ലാം പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച അടിസ്ഥാന സൗകര്യങ്ങളും മാന്യമായ ശമ്പളവും ഉറപ്പുവരുത്താൻ കുഞ്ഞിരാമനു കഴിഞ്ഞു. ചികിത്സ തേടിയെത്തുന്ന സാധാരണക്കാരുടെ മേൽ ഒരിക്കലും അതിന്റെ ഭാരം വച്ചതുമില്ല. ഇപ്പോള്‍ ഒപി സേവനങ്ങള്‍ക്കുള്ള ഫീസ് വീണ്ടും കുറയ്ക്കാനായതും ആ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്.
സ്വന്തം വരുമാനവും
ആശുപത്രിയിൽനിന്നു ലഭിക്കുന്ന വരുമാനംകൊണ്ടു മാത്രം ഈ രീതിയിൽ ആശുപത്രി നടത്താനാവില്ലെന്നതാണ് യാഥാർഥ്യം. ഇപ്പോഴും തുടരുന്ന നിര്‍മാണ കരാര്‍ ജോലിയില്‍നിന്നുള്ള വരുമാനം മുതല്‍ നാടക, സാമൂഹ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും ലഭിച്ച അവാര്‍ഡ് തുകകള്‍ വരെ കുഞ്ഞിരാമന് ആശുപത്രിക്കു വേണ്ടി ചെലവഴിക്കുന്നുണ്ട്.
ആശുപത്രിയില്‍നിന്നുള്ള വരുമാനംകൊണ്ടു മാത്രം ശമ്പളച്ചെലവിനും മറ്റുമുള്ള തുക കണ്ടെത്തണമെങ്കില്‍ സേവനങ്ങള്‍ കച്ചവടവത്കരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. അതെന്തായാലും വയ്യെന്നാണ് കുഞ്ഞിരാമന്റെ തീരുമാനം. അധികം താമസിയാതെ ആശുപത്രിയില്‍ കിടത്തിച്ചികിത്സയടക്കമുള്ള സേവനങ്ങള്‍കൂടി തുടങ്ങണമെന്ന താത്പര്യത്തിലാണ് അദ്ദേഹം.
അതിനുള്ള സ്ഥലസൗകര്യം നേരത്തേ ഉണ്ടാക്കിവച്ചിട്ടുണ്ട്. ചെലവുകൾ താങ്ങാനാവാതെ വന്നാൽ സേവനസന്നദ്ധരായ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതും ആലോചനയിലുണ്ട്.
ശ്രീജിത് കൃഷ്ണന്