നടി ലീന മരിയ പോളിന്റെ ഭർത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു ജാക്വിലിനെ ഇഡി ചോദ്യം ചെയ്തത് പത്തു മണിക്കൂർ. ചോദ്യം ചെയ്യൽ ഇനിയും തുടരും. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇഡിയുടെ ഡൽഹി ഓഫീസിലെത്തിയ ജാക്വലിൻ രാത്രി 9.30-നാണ് മടങ്ങിയത്.
ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് മുന്‍പു രണ്ടുതവണ അറിയിച്ചെങ്കിലും നടി എത്തിയിരുന്നില്ല. തുടർന്ന് ഈ മാസം അഞ്ചിന് ജാക്വിലിനെ എമിഗ്രേഷൻ അധികൃതർ ഇഡി നിർദേശപ്രകാരം മുംബൈ എയർപോർട്ടിൽ തടഞ്ഞു. എട്ടിന് ചോദ്യം ചെയ്യലിനായി ഡൽഹിയിൽ എത്തണമെന്ന് ഇഡി ആവശ്യപ്പെടുകയും ചെയ്തു.
സുകേഷ് ജയിലിലായിരുന്ന സമയത്ത് ജാക്വിലിന് പത്തു കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ അയച്ചുനൽകിയെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ജാക്വിലിനായി മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ചാർട്ടേഡ് വിമാനവും ബുക്ക് ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ ഭാര്യയിൽ നിന്ന് സുകേഷ് ചന്ദ്രശേഖർ, ഭർത്താവിനെ സഹായിക്കാനെന്ന വ്യാജേനെ 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ഇതോടെ ജാക്വിലിന്റെ സുഹൃത്തായ നടന് സല്മാന്ഖാന് മേലും സമ്മര്‍ദം മുറുകി. ദബാംഗ് ചിത്രവുമായി ബന്ധപ്പെട്ട് ഇന്നു നടക്കുന്ന വിദേശപരിപാടിക്കുള്ള ടീമില്‍ നിന്നു ജാക്വിലിന് ഫെര്‍ണാണ്ടസിനെ സല്മാന്ഖാന് ഒഴിവാക്കി.
ഇന്നു സൗദി അറേബ്യയിലെ റിയാദിലാണ് പരിപാടി. ശില്പ ഷെട്ടി, പ്രഭുദേവ, സായി മഞ്ജരേക്കര്‍, സുനില്‍ ഗ്രോവര്‍ , കമല്‍ ഖാന്, ഗുരു റന്ധാവ, ആയുഷ് ശര്‍മ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഇഡി അന്വേഷണം നേരിടുന്നതിനാലാണ് തത്കാലം ഒഴിവാക്കിയതെന്നാണ് വിശദീകരണം. വിദേശയാത്ര ചെയ്യുന്നതിനു ജാക്വിലിന് ഇഡി വിലക്കേർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.