"എന്നും തമാശ പറഞ്ഞു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് മനസിലാക്കി'
Sunday, September 11, 2022 3:26 PM IST
ബോളിവുഡിലെ സൈസ് സീറോ സുന്ദരിയെന്ന് അറിയപ്പെടുന്ന കത്രീന കെയ്ഫ് കഴിഞ്ഞവര്‍ഷമാണ് വിവാഹിതയായത്. ഒന്നിലധികം പ്രണയകഥളിലൂടെയാണ് നടി കത്രീനയുംടെ ജീവിതം മുന്നോട്ടുപോയത്. എങ്കിലും നടന്‍ വിക്കി കൗശലിനെ വിവാഹം കഴിച്ച് സന്തുഷ്ടമായൊരു ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നടി.

ഇരുവരും പ്രണയത്തിലായതിനെക്കുറിച്ചും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെപ്പറ്റിയും കാര്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വിക്കിയെ ഭര്‍ത്താവായി സ്വീകരിക്കണമെന്ന് തീരുമാനിച്ചതിനു പിന്നില്‍ പല കാര്യങ്ങളും ഉണ്ടെന്നാണ് നടി ഇപ്പോള്‍ പറയുന്നത്. കരണ്‍ ജോഹറിന്‍റെ ഗോസിപ്പ് ഷോ ആയ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

കത്രീന കൈഫിനൊപ്പം നടന്മാരായ ഇഷാന്‍ ഖട്ടര്‍, സിദ്ധാര്‍ഥ് ചതുര്‍വേദി എന്നിവരും അതിഥികളായി ഷോയിൽ എത്തിയിരുന്നു. എല്ലാവരും അവരുടെ വ്യക്തി ജീവിതത്തെയും പ്രഫഷണല്‍ ജീവിതത്തെയും സംബന്ധിക്കുന്ന പലതും ഇവിടെ വെളിപ്പെടുത്തി.

ഭര്‍ത്താവ് വിക്കി കൗശലിനെക്കുറിച്ച് പറയാനുള്ള ചോദ്യത്തിന് അദ്ദേഹത്തെ പുകഴ്ത്തി പറയുകയാണ് നടി ചെയ്തത്. ഒപ്പം വിക്കിയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ച കാര്യമെന്താണെന്നും സൂചിപ്പിച്ചു.

വിക്കിയോട് ഏറ്റവും കൂടുതല്‍ ആകര്‍ഷണം തോന്നിയ കാര്യം അദ്ദേഹം സ്വന്തം കുടുംബത്തോട് പെരുമാറുന്ന രീതിയാണ്. വിക്കിയുടെ അച്ഛനും അമ്മയുമൊക്കെ അതുപോലെയാണ്. പ്രണയത്തിലായ ആദ്യ നാളുകളില്‍ വിക്കി ചില നിയന്ത്രണങ്ങള്‍ എനിക്ക് നല്‍കി. എന്നാല്‍ അതൊരിക്കലും എന്നെ വിഷമിപ്പിച്ചുകൊണ്ടല്ല. അത്തരമൊരു ബഹുമാനം അങ്ങോട്ട് തോന്നുകയാണ് ഇതിലൂടെ സംഭവിച്ചത്.

സ്വന്തം കുടുംബത്തിന് ഇതുപോലെ ബഹുമാനവും വിശ്വാസവും നല്‍കുന്ന ഒരാള്‍ വിവാഹം കഴിക്കുമ്പോള്‍ അവളുടെ കുടുംബത്തിനും ഇതേ പ്രധാന്യം നല്‍കുമെന്ന് ഞാൻ ചിന്തിച്ചു. അദ്ദേഹത്തിന്‍റെ തത്വങ്ങളും മൂല്യങ്ങളും വളരെ ശക്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ ആഴത്തിലായി തോന്നി.

എനിക്ക് ആദ്യമായിട്ടുണ്ടായ റിലേഷന്‍ഷിപ്പ് അല്ലിത്. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് എനിക്ക് അറിയാം. എന്നും തമാശ പറഞ്ഞും കളിച്ചും ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് വിക്കിയിലൂടെ ഞാന്‍ മനസിലാക്കി- കത്രീന പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.