ചില ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഓഫ് കാന്പസ് പ്രോഗ്രാമുകൾ ഓഫർ ചെയ്ത് കോഴ്സുകൾ നടത്തുന്നുണ്ട്. ഈ കാന്പസുകളിൽ പഠിച്ചു ലഭിക്കുന്ന ബിരുദങ്ങൾക്കു കേരളത്തിൽ അംഗീകാരമുണ്ടോ? കേരളത്തിലെ സർവകലാശാലകൾ ഇവയെ തുല്യ ബിരുദങ്ങളായി അംഗീകരിക്കുമോ?
മുഹമ്മദ് ഇബ്രാഹിം, കോഴിക്കോട്
രാജ്യത്ത് നിലനിൽക്കുന്ന ഉന്നത വിദ്യാഭ്യാസ സംവിധാനത്തിൽ ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾ അഥവാ കല്പിത സർവകലാശാലകൾ എന്നതു കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ പോലെ തന്നെ അംഗീകാരമുള്ളതാണ്. എന്നാൽ, ഇത്തരം സർവകലാശാലകൾ ആരംഭിക്കുന്നതിനും പ്രവർത്തനങ്ങൾ തുടരുന്നതിനും കേന്ദ്ര, സംസ്ഥാന സർവകലാശാലകളുടെ ആരംഭത്തിനായി നിർദേശിച്ചിട്ടുള്ള നടപടിക്രമങ്ങളല്ല പിന്തുടരുന്നത്.
കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർവകലാശാല ആരംഭിക്കേണ്ടിവരുന്പോൾ പാർലമെന്റിലോ നിയമസഭകളിലോ ഈ സർവകലാശാലയെ സംബന്ധിക്കുന്ന ബില്ല് കൊണ്ടുവന്ന്, ആ ബില്ലിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനാനുമതി നൽകുന്നതാണു കീഴ്വഴക്കം. എന്നാൽ, കല്പിത സർവകലാശാലകൾ ആരംഭിക്കാൻ ഇതിന്റെ ആവശ്യമില്ല. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ചില പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് അനുവാദം നൽകിയാൽ മതിയാകും. അതുകൊണ്ടുതന്നെ ഈ ഗണത്തിൽ ഉൾപ്പെടുന്ന സർവകലാശാലകൾ അവരുടെ പേരിനോടൊപ്പം ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾ എന്നുതന്നെ രേഖപ്പെടുത്തണമെന്ന് യുജിസി കർശനമായി നിർദേശിച്ചിട്ടുണ്ട്. ഇവ കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ പോലെ പൂർണാർഥത്തിൽ സർവകലാശാലകളല്ല. എന്നാൽ, സർവകലാശാലകളായിത്തീരാൻ സാധ്യതയുണ്ടെന്ന് ഈ പേരിൽത്തന്നെ അർഥമാക്കുന്നുണ്ട്.
കല്പിത സർവകലാശാലകൾ ആരംഭിക്കാൻ അനുവാദം നൽകുന്ന സന്ദർഭത്തിൽത്തന്നെ യുജിസി അതിന്റെ പ്രവർത്തനപരിധി സംബന്ധിച്ചു കൃത്യമായ മാർഗനിർദേശങ്ങൾ നൽകും. അതുകൊണ്ടുതന്നെ അനുവദിച്ചിട്ടുള്ള പ്രവർത്തനപരിധിയിൽ മാത്രമേ ആ സർവകലാശാലയ്ക്ക് അവരുടെ കോളജുകളും കാന്പസുകളും നടത്താൻ കഴിയൂ. മാത്രമല്ല, യുജിസിയുടെ അംഗീകാരത്തോടെ സർവകലാശാലയ്ക്കു പുറത്ത് കാന്പസുകൾ ആരംഭിക്കുകയും ചെയ്യാം. ഇത്തരം കാന്പസുകൾ നൽകുന്ന പ്രോഗ്രാമുകൾക്കു കേരളത്തിലെ സർവകലാശാലകൾ തുല്യതയും അംഗീകാരവും നൽകും.
എന്നാൽ, ചില കല്പിത സർവകലാശാലകൾ യുജിസിയുടെ നിർദേശത്തിനു വിരുദ്ധമായി അനുവാദം ലഭിക്കാത്ത ഇടങ്ങളിൽ കാന്പസുകൾ ആരംഭിച്ച് പ്രോഗ്രാമുകൾ നൽകുന്നുണ്ട്. അത്തരം കാന്പസുകൾ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ വഴി ലഭിക്കുന്ന ബിരുദങ്ങൾക്ക് കേരളത്തിലെ സർവകലാശാലകൾ അംഗീകാരമോ തുല്യതയോ നൽകില്ല.
ഏതെങ്കിലും കല്പിത സർവകലാശാലയുടെ ഓഫ് കാന്പസിലാണു പഠിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രസ്തുത കല്പിത സർവകലാശാലയുടെ ഓഫ് കാന്പസിന് യുജിസിയുടെ അംഗീകാരമുണ്ടോയെന്ന്, യുജിസിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പാക്കണം. യുജിസി വെബ്സൈറ്റിൽ അംഗീകാരം നൽകിയിട്ടുള്ള സർവകലാശാലകളുടെയും കാന്പസിനു പുറത്ത് പ്രോഗ്രാമുകൾ നടത്താൻ നൽകിയ അനുമതികളുടെയും വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ഇതിനുശേഷമേ ഓഫ് കാന്പസ് കോഴ്സിനു ചേരാവൂ.
അഡ്വ. ബാബു പള്ളിപ്പാട്ട്