കേരളത്തിലെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന വിധത്തിലുള്ള സുസ്ഥിരവും സാമൂഹ്യപ്രതിബദ്ധതയോടെയുമുള്ള നിർമാണ രീതികൾ അവലംബിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. പ്രളയത്തിനുശേഷമുള്ള കേരളം പരിസ്ഥിതി മനസിൽ വച്ചുകൊണ്ടുവേണം വികസന പ്രവർത്തനങ്ങൾ നടത്താനെന്നും അവർ നിർദ്ദേശിക്കുന്നു.
കോണ്‍ഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ( ക്രെഡായ്) കേരള ചാപ്റ്റർ കൊച്ചിയിൽ സംഘടിപ്പിച്ച ദ്വിദിന സമ്മേളനമാണ് നിർമാണ മേഖലയിൽ പുതിയ സമീപനം മുന്നോട്ടു വച്ചത്. പ്രീഫാബ്രിക്കേറ്റഡ് കണ്‍സ്ട്രക്ഷൻ രീതികൾ ഭാവിയിൽ അവലംബിക്കണമെന്നും സമ്മേളനം നിർദ്ദേശിക്കുന്നു. റിയൽ എസ്റ്റേറ്റ് വ്യവസായത്തിന്‍റെ ഭാവിയും പ്രീഫാബ്രിക്കേറ്റഡ് നിർമാണ മാതൃകയിലാണെന്നും സമ്മേളനത്തിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വനനശീകരണവും അനധികൃത നിർമാണവും കേരളത്തിലെ പ്രധാന തിരിച്ചടികളാണ്. പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരുന്നിടത്തോളം കേരളത്തിന് സുസ്ഥിര വികസനം സാധ്യമാകില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അത് നേരിടാൻ തക്ക വൈദഗ്ധ്യത്തോടെയുള്ള നിർമാണ രീതികളാണ് വേണ്ടത്. അതിനു ക്രെഡായ് പോലെയുള്ള സംഘടനകളുടെ സഹായം സർക്കാരും ഏജൻസികളും പ്രയോജനപ്പെടുത്തണം. നിർമാണ പ്രവർത്തനങ്ങളിൽ ലാഭം, ഭൂമി, ജനം എന്നിവ നിർണായക ഘടകങ്ങളാണ്. ലാഭം എന്നത് സമൂഹത്തെ സംബന്ധിച്ചു പ്രധാന ഘടകം അല്ലെങ്കിലും ഭൂമിയും ജനങ്ങളും സാമൂഹ്യ പ്രതിബദ്ധതയോടെ സമീപിക്കേണ്ട ഘടകങ്ങൾ തന്നെയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ശശി തരൂർ എം പി ഓർമ്മപ്പെടുത്തി.
വിദേശരാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ച പ്രീ ഫാബ് നിർമാണ രീതികളും ലളിതവും ഈടുനിൽക്കുന്നതുമായ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള നവീന സാങ്കേതിക വിദ്യകളും അവ നടപ്പാക്കാനുള്ള തീരുമാനങ്ങളും കേരളത്തിൽ ഉണ്ടാകണം. പാരിസ്ഥിതികാഘാതങ്ങൾ കുറയ്ക്കാൻ ഇത്തരം നിർമാണ രീതി സഹായിക്കും. പ്രളയം ഉണ്ടായപ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് വന്നത് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടാണ്. ദുരന്തങ്ങൾ നേരിടാൻ കഴിയുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളിലേക്കും കന്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കണം. പുതിയ ആശയങ്ങളും സാങ്കേതികവിദ്യയും നിർമാണത്തിലേക്കു കൊണ്ടുവരുവാനും പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കിക്കൊണ്ടും കേരളത്തെ പുനർരൂപകൽപ്പന ചെയ്യാനുമുള്ള അവസരമാണ് പ്രളയം നൽകിയിരിക്കുന്നതെന്ന് തരൂർ അഭിപ്രായപ്പെട്ടു.
ഉപഭോക്താവിന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ നിർമിത ബുദ്ധിയും നവീന സാങ്കേതിക വിദ്യകളും പരമാവധി പ്രയോജനപ്പെടുത്തണം. പ്രാപ്യ ഭവനങ്ങൾക്ക് (അഫോർഡബിൾ ഹൗസ്) കേരളത്തിൽ ആവശ്യക്കാർ ഏറെയുണ്ട്. അത്തരം ഭവനങ്ങൾക്ക് പ്രാധാന്യം നൽകണം. സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. കേരളത്തിലെ സാഹചര്യങ്ങൾ അനുസരിച്ചുള്ള നിർമാണ രീതികൾ വ്യാപകമാക്കാൻ സർക്കാരും ക്രെഡായിയും അടക്കമുള്ളവർ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ശശി തരൂർ നിർദ്ദേശിച്ചു.
പ്ലാസ്റ്റിക് നിരോധനവും കുന്നിൻചെരുവകളിലെ നിർമാണ വിലക്കുമുള്ള നീലഗിരി മാതൃക കേരളത്തിൽ നടപ്പാക്കണമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന ഇന്ത്യ ഇൻഫ്രാസ്ട്രക്ച്ചർ ഗവണ്‍മെൻറ് ആൻഡ് ഹെൽത്ത്കെയർ ചെയർമാൻ ഏലിയാസ് ജോർജ് പറഞ്ഞു.
നീലഗിരിയിലെ എല്ലാം അനുകരണനീയ മാതൃകകളാണ്. ഇടുക്കി, വയനാട് ജില്ലകളിലെങ്കിലും ഇത് നടപ്പാക്കാൻ കഴിയണമെന്നും ഏലിയാസ് ജോർജ് പറഞ്ഞു. കേരളത്തെ പുനർനിർമിക്കുകയല്ല, പുനർ വിഭാവനം ചെയ്യുകയാണ് വേണ്ടത്. ശരിയായ രൂപകൽപ്പന നടത്താനും നിർമാണ രീതികളിലെ തെറ്റുകൾ തിരുത്താനുമുള്ള സുവർണാവസരം കൂടിയാണിത്. നിർമാണ മേഖലകളിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി മൈക്രോ ഏരിയ പ്ലാനിംഗ് നടപ്പാക്കണം. പ്രകൃതിക്ക് വേണ്ടിയും വരും തലമുറയ്ക്ക് വേണ്ടിയുമുള്ളതാകണം ഇനിയുള്ള നിർമാണങ്ങൾ. അസറ്റ് റീസൈക്കിളിംഗ് പോലെയുള്ള നവീന മാതൃകകൾ കേരളം പിന്തുടരണം. നിർമാണ, വികസന മേഖലകളിൽ കൂടുതൽ പൊതു സ്വകാര്യ പങ്കാളിത്തം ഉണ്ടാവണമെന്നും ഏലിയാസ് ജോർജ് പറഞ്ഞു.
ക്രെഡായ് ദേശീയ പ്രസിഡണ്ട് ജാക്സെ ഷാ, ക്രെഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കറിയ, സെക്രട്ടറി ജനറൽ കൃഷ്ണകുമാർ, കോണ്‍ഫറൻസ് ചെയർമാൻ എം. വി ആൻറണി, ദക്ഷിണേന്ത്യൻ ഉപാധ്യക്ഷൻ ശിവ റെഢി, ജെ എൽ എൽ ഇന്ത്യ സി ഇ ഒയും കണ്‍ട്രി ഹെഡുമായ രമേശ് നായർ എന്നിവർ പങ്കെടുത്തു.
റേറ വിപണിക്ക് നല്ലത് പക്ഷേ, സുതാര്യത വേണം
റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റേറ) നിയമം റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ വിശ്വാസ്യത കൈവരിക്കാനും മെച്ചപ്പെട്ട വിപണി സാധ്യത ലഭ്യമാക്കാനും സഹായിക്കുമെന്ന് ക്രെഡായ് കേരള സമ്മേളനം വിലയിരുത്തുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയിലെ നിയമവിരുദ്ധ നടപടികൾ ഇല്ലാതാക്കാനും വിശ്വാസ്യത തിരിച്ചു പിടിക്കാനും റേറ നിയമം സഹായകരമായെന്ന് മഹാരാഷ്ട്ര റേറ ചെയർമാൻ ഗൗതം ചാറ്റർജി അഭിപ്രായപ്പെട്ടു. കൂടുതൽ ബിസിനസ് ലഭിക്കുന്നതിന് റേറ സഹായിക്കുമെന്നും ട്രാഫിക് സിഗ്നൽ പോലെയാണ് ഈ നിയമമെന്നും ചില നിയന്ത്രങ്ങൾ അനിവാര്യമാണെന്നും ഉപഭോക്താവിന് വിശ്വാസ്യത കൂടുന്നതിനനുസരിച്ച് ബിസിനസ് വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എന്നാൽ റേറ നിയമത്തിൽ കൂടുതൽ സുതാര്യത വേണമെന്നും ചില കടുംപിടുത്തങ്ങൾ ഒഴിവാക്കണമെന്നും പ്രെസ്റ്റിജ് ഗ്രൂപ്പ് എം ഡിയും ചെയർമാനുമായ ഇർഫാൻ റസാക്ക് നിർദ്ദേശിച്ചു. പണക്കാരനാകാൻ കുറുക്കുവഴികൾ തേടുന്നവരെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുന്ന നിയമമാണ് റേറ. ഉപഭോക്താവിന്‍റെ ആത്മവിശ്വാസവും റിയൽഎസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്കും ഒരു പോലെ സഹായകരമായ നിയമം ആണിത്. വിപണി സാധ്യതയുള്ള ഒരു പ്ലാറ്റ്ഫോമായി ഇത് വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാറ്റോ അപ്പാർട്ട്മെന്‍റോ വാങ്ങുന്നവർ ലൈഫ് ടൈം ഇൻവെസ്റ്റ്മെൻറ് ആയാണ് ഇതിനെ കാണുന്നത് . അതിനാൽ തന്നെ വിശ്വാസ്യതയ്ക്ക് പ്രാധാന്യമുള്ള മേഖലയാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
"റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവി പ്രീ ഫാബ് നിർമാണ രീതിയിൽ’
മുൻകൂട്ടി തയാറാക്കിയ ചട്ടക്കൂടുകൾ ഉപയോഗിച്ചുള്ള നിർമാണ രീതിയാകും (പ്രീ ഫാബ്) ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവിയെന്ന് പ്രമുഖ അമേരിക്കൻ- ഇന്ത്യൻ ആർക്കിടെക്റ്റും പ്ലാനറുമായ പ്രൊഫ. ക്രിസ്റ്റഫർ ബെംനിംഗർ. അനന്തമായ സാധ്യതകളും ഒട്ടേറെ നേട്ടങ്ങളും ഉള്ളതിനാൽ പ്രീ ഫാബ് രീതി നിർമാണ മേഖലയുടെ അവിഭാജ്യഘടകമായി മാറും. കെട്ടിടത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനൊപ്പം നിർമാണ ചെലവ് കുറയ്ക്കാനും പ്രീ ഫാബ് രീതി സഹായിക്കുമെന്നും ക്രിസ്റ്റഫർ ബെംനിംഗർ പറഞ്ഞു. വാണിജ്യ കെട്ടിടങ്ങൾക്കും ഭവന പദ്ധതികൾക്കും ഒരേ പോലെ ഇത് യോജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമയലാഭം, സാന്പത്തിക ലാഭം, ഉയർന്ന ഗുണമേന്മ എന്നിവയാണ് പ്രീഫാബ് രീതിയുടെ ഗുണങ്ങൾ. പരന്പരാഗത നിർമാണ രീതികളെ അപേക്ഷിച്ച് പ്രീ ഫാബ് നിർമാണം കൂടുതൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും നഷ്ടം കുറവുമായിരിക്കും. ഉയർന്ന കെട്ടിടങ്ങൾക്കുള്ള ആവശ്യകത വർധിക്കുകയാണ്. കാർഷിക തൊഴിൽ രാജ്യത്ത് ഏതാണ്ട് പൂർണമായി നഷ്ടമായി കഴിഞ്ഞു. നഗരപ്രദേശങ്ങളിലേക്ക് കൂടുതൽ പേർ കൂട് മാറുന്നതിനാൽ ഭവന പദ്ധതികൾക്ക് ആവശ്യക്കാർ ഏറും. രാജ്യത്ത് ആർക്കിടെക്ട് വൈദഗ്ധ്യം പ്രയോജനപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടങ്ങൾ രണ്ട് ശതമാനം മാത്രമാണ്. ഒരു മികച്ച ആർക്കിടെക്റ്റിന്റെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് നിർമാണ ചെലവ് കുറയുമെന്നും ക്രിസ്റ്റഫർ ബെനിംഗർ ചൂണ്ടിക്കാട്ടി.
ഓഫീസ് ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് സ്റ്റീൽ സീലിംഗ്് ആണ് അഭികാമ്യം. എന്നാൽ വീടുകൾക്കും ഭവന പദ്ധതികൾക്കും യോജിച്ചത് കോണ്ക്രീറ്റ് ആണ്. അഗ്നി രക്ഷാ സംവിധാനങ്ങൾ നിർബന്ധമായും കെട്ടിടങ്ങൾക്ക് ഉണ്ടാകണം. ബഹുനില മന്ദിരങ്ങളിലെ അടുക്കളയിൽ പോലും ആവശ്യമായ വായു സഞ്ചാരം ഇല്ലാതെയാണ് നിർമ്മിക്കുന്നത്. എളുപ്പം തീ പിടിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് മിക്ക കെട്ടിടങ്ങളുടെയും ഇന്റീരിയർ നിർമിക്കുന്നത്.
പരിസ്ഥിതി സൗഹാർദ, ഹരിത കെട്ടിടങ്ങളാണ് കേരളത്തിന് ആവശ്യം. ഹരിത നിർമാണ രീതികൾ കേരളം സ്വീകരിക്കണം. ഓരോ രാജ്യത്തിന്റെയും കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള നിർമാണ രീതികളാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാരന്പര്യവും പരിസ്ഥിതിയും പരിഗണിച്ച് നിർമിച്ച പഴയ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും അനുകരണീയ മാതൃകകളാണ്. രൂപകല്പനയിലും നിർമാണത്തിലും കേരളത്തിന് ഭൂട്ടാനെ മാതൃകയാക്കാവുന്നതാണ്. ക്ഷേത്രങ്ങളും കൊട്ടാരങ്ങളും അതേപടി രൂപകൽപന ചെയ്തുള്ള നിർമാണ രീതിയാണ് ഭൂട്ടാൻ പിന്തുടരുന്നത്. പരന്പരാഗത നിർമാണ രീതികളിലേക്ക് പിന്തുടരുക എന്നതാണ് കേരളത്തിന് അഭികാമ്യമെന്നും ക്രിസ്റ്റഫർ ചാൾസ് ബെന്നിഗർ പറഞ്ഞു.
ചില ഐ ടി സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്കുള്ളിൽ നിന്നാൽ പുറത്ത് നടക്കുന്നത് എന്തെന്ന് അറിയുക പോലുമില്ല, ക്രിസ്റ്റഫർ ബെംനിംഗർ ചൂണ്ടിക്കാട്ടി. മലിനീകരണം കുറയ്ക്കുന്നതിനായി റീസൈക്കിളിംഗിന് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.