തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം)ഉണ്ടാകുന്നത്. രക്തസഞ്ചാരം നിലയ്ക്കുന്നതോടെ തലച്ചോറിൽ ഓക്സിജനും രക്തവും എത്താതെയാകുന്നു. തുടർന്നു തലച്ചോറിലെ കോശങ്ങൾക്കു സ്ഥിരമായ നാശം സംഭവിക്കുന്നു. ഇത് ബ്രയിൻ അറ്റാക് എന്നും അറിയപ്പെടുന്നു.
സ്ട്രോക് രണ്ടു വിധം
1. ഇസ്കിമിക് സ്ട്രോക്
തലച്ചോറിലേക്കു രക്തമെത്തിക്കുന്ന കുഴലുകളിൽ രക്തം കട്ട പിടിച്ചു തടസമുണ്ടാകുന്നു.
ഇതു രണ്ടുവിധം
* ഓക്സിജനടങ്ങിയ രക്തം വഹിക്കുന്ന കുഴലാണ് ആർട്ടറി. ഇതിൽ രക്തം കട്ട പിടിക്കുന്നു. ഇതുമൂലമാണു ത്രോംബോട്ടിക് സ്ട്രോക് സംഭവിക്കുന്നത്
* തലച്ചോറിലോ ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങളിൽ നിന്നു തലച്ചോറിലേക്കു നീളുന്ന രക്തക്കുഴലുകളിലോ രക്തം കട്ട പിടിക്കുന്നതുമൂലമുണ്ടാകുന്ന തടസം മൂലമാണ് എംബോളിക് സ്ട്രോക് സംഭവിക്കുന്നത്്. കൊഴുപ്പ്, കൊളസ്ട്രോൾ മുതലായവ ധമനിയുടെ ഭിത്തിയിൽ അടിഞ്ഞുകൂടുന്നതും രക്തസഞ്ചാരം തടസപ്പെടുത്തുന്നു.
2. ഹെമറജിക് സ്ട്രോക്
തലച്ചോറിലെ രക്തക്കുഴലുകൾ ദുർബലമാവുകയും തുടർന്നു പൊട്ടുകയും ചെയ്യുന്നു. രക്തം തലച്ചോറിലാകെ വ്യാപിക്കുന്നു.
സ്ട്രോക് സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ
* പ്രമേഹം * പാരന്പര്യഘടകങ്ങൾ
* ഉയർന്ന കൊളസ്ട്രോൾ
* പ്രായാധിക്യം * ഹൃദയമിടിപ്പിൽ കാര്യമായ ക്രമവ്യതിയാനം
* ഹൃദ്രോഗം * ധമനിയുടെ ഉൾവ്യാസം കുറഞ്ഞതിനാൽ കാലുകളിലേക്കുളള രക്തസഞ്ചാരം കുറയുന്ന അവസ്ഥ
* അമിതവണ്ണം * മദ്യപാനം
* കൊഴുപ്പ്, ഉപ്പ് എന്നിവയടങ്ങിയ ആഹാരം അമിതമായി കഴിക്കുന്ന ശീലം
* പുകവലി പുകവലി ശീലമാക്കിയവരിൽ മറ്റുളളവരെ അപേക്ഷിച്ചു സ്ട്രോക്കിനുള സാധ്യത മൂന്നിരട്ടിയാണെന്നു പഠനറിപ്പോർട്ട്. കാനഡയിലെ ഒട്ടോവ സർവകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.
രക്തം കട്ടിയാകുന്നതു മൂലം സ്ട്രോക്കിനുളള സാധ്യത പുകവലിക്കാരിൽ ഇരട്ടിയാണ്. രക്തക്കുഴൽ പൊട്ടുന്നതുമൂലം സ്ട്രോക്കിനുളള സാധ്യത പുകവലിക്കാരിൽ പുക വലിക്കാത്തവരെ അപേക്ഷിച്ചു നാലിരട്ടിയാണെന്നും പഠനം സൂചിപ്പിക്കുന്നു. ലഘുവായ രീതിയിലുളള സ്ട്രോക്ക് ബാധിച്ചവർ പുകവലി തുടരുകയാണെങ്കിൽ മേജർ സ്ട്രോക്കിനുളള സാധ്യത 10 മടങ്ങാണെന്നും കനേഡിയൻ സ്ട്രോക് നെറ്റ് വർക്കിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുകവലി ഉപേക്ഷിച്ചാൽ തുടർന്നു 18 മാസം മുതൽ രണ്ടു വർഷം വരെയുളള കാലയളവിനുളളിൽ സ്ട്രോക്കിനുളള സാധ്യത പുകവലിക്കാത്തവരുടേതിനു തുല്യമാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
* കൊക്കെയ്ൻ, മറ്റു ലഹരിപദാർഥങ്ങൾഎന്നിവയുടെ ഉപയോഗം * ഗർഭനിരോധന ഗുളികകളുടെ അമിതോപയോഗം. ഇവ രക്തം കട്ടപിടിക്കാനുളള സാധ്യത വർധിപ്പിക്കുന്നു.
* കാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയവലക്ഷണങ്ങൾ തലച്ചോറിന്റെ ഏതു ഭാഗത്താണു കേടു ബാധിച്ചത് എന്നതിനെ ആശ്രയിച്ചാണു ലക്ഷണങ്ങൾ പ്രകടമാകുന്നത്്. ചിലരിൽ സ്ട്രോക് ലക്ഷണങ്ങൾ പ്രകടമാകില്ല.
*തലച്ചോറിൽ രക്തസ്രാവമുണ്ടാകുന്പോൾ തലവേദന അനുഭവപ്പെടുന്നു. പെട്ടെന്നു ണ്ടാകുന്നതും തീവ്രമായതുമായ തലവേദന, ഉറക്കമെണീക്കുന്പോൾ അനുഭവപ്പെടുന്ന തലവേദന തുടങ്ങിയവ. * അബോധാവസ്ഥ, കേൾവിശക്തി, രുചി അറിയാനുളള കഴിവ് എന്നിവ നഷ്ടമാകൽ
* ഓർമശക്തി നഷ്ടമാകൽ
* ഭക്ഷണം വിഴുങ്ങാൻ പ്രയാസമനുഭവപ്പെടൽ
* ശരീരത്തിന്റെ ബാലൻസ് നഷ്ടമാകൽ
* മുഖം, കൈകൾ, കാലുകൾ എന്നിവയിലെ പേശികൾ ദുർബലമാകുന്നു. മിക്കപ്പോഴും ശരീരത്തിന്റെ ഒരു വശത്തെ അവയവങ്ങളാണു ദുർബലമാകുന്നത്. * കാഴ്ചത്തകരാർ
* സംസാരിക്കാനും മറ്റുളളവർ പറയുന്നതു മനസിലാക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടൽ
* നടക്കാൻ പ്രയാസമനുഭവപ്പെടൽ
രോഗനിർണയം
രക്തപരിശോധന, ശരീരപരിശോധന, സ്റ്റെതസ്കോപ് ഉപയോഗിച്ചുളള പരിശോധന, ബിപി പരിശോധന, തലയുടെ ആൻജിയോഗ്രാം, അൾട്രാസൗണ്ട് പരിശോധന, തലയുടെ സിടി സ്കാൻ, ഇസിജി, മാഗ്നറ്റിക് റസണൻസ് ആൻജിയോഗ്രഫി തുടങ്ങിയ പരിശോധനകളിലൂടെ രോഗനിർണയം സാധ്യമാണ്.
ചികിത്സ
അടിയന്തരചികിത്സ അവശ്യം. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും പെന്നെു വൈദ്യസഹായം തേടുക. സ്വയം ചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം. കട്ടപിടിച്ച രക്തം അലിയിച്ചു കളയാനും രക്തസഞ്ചാരം സുഗമമാക്കാനും സഹായിക്കുന്ന മരുന്നുകൾ നല്കുന്നു. ബിപി, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കുന്നതും പ്രധാനം. ചിലരിൽ കരോറ്റിഡ് ആർട്ടറിയിൽ ചിലപ്പോൾ സർജറി വേണ്ടിവന്നേക്കാം. തീവ്രമായ സ്ട്രോക് സംഭവിച്ചവർ ദീർഘകാലം നീണ്ടു നില്ക്കുന്ന ചികിത്സയിലൂടെ മാത്രമേ സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തുകയുളളൂ.
ശ്രദ്ധിക്കുക
* നിയന്ത്രിത ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹം, കൊളസ്ട്രോൾ, ബിപി എന്നിവ നിയന്ത്രണവിധേയമാക്കുക.
* ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ആരോഗ്യപ്രശ്നങ്ങളുളളവർ ഡോക്്ടറുടെ നിർദേശാനുസരണം മാത്രമേ വ്യായാമം പാടുളളൂ.
ജിമ്മിൽ പോയി ചെയ്യുന്നതു മാത്രമല്ല വ്യായാമം; സൈക്കിൾ സവാരി, വേഗത്തിലുളള നടത്തം, കുട്ടികളുമായി ചേർന്നുളള കളികൾ, പൂന്തോട്ട പരിപാലനം, പച്ചക്കറിത്തോട്ട നിർമാണം എന്നിവയെല്ലാം വ്യായാമത്തിനുളള ഉപാധികൾ തന്നെ. നടത്തം ശീലമാക്കാം.
* പോഷകങ്ങൾ ധാരാളമടങ്ങിയ ഇലക്കറികൾ ശീലമാക്കുക. അമിതതൂക്കം കുറയ്ക്കുക.
* ഗർഭനിരോധന ഗുളികളുടെ ഉപയോഗം സംബന്ധിച്ചു വിദഗ്ധ ഡോക്ടറുമായി ചർച്ചനടത്തി ആരോഗ്യകരമായ തീരുമാനത്തിലെത്തുക. സ്വയംചികിത്സ അപകടം.
* പഴങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ, ചെറു മത്സ്യങ്ങൾ(ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ)എന്നിവ ആഹാരക്രമത്തിൽ ഉൾ ഭാഗമാക്കുക. കൊഴുപ്പു കുറഞ്ഞ ആഹാരം ശീലമാക്കുക.
പാൽ പാട നീക്കി ഉപയോഗിക്കുക. എണ്ണ, സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ, മൃഗക്കൊഴുപ്പുകൾ, വനസ്പതിയിൽ തയാറാക്കിയ വിഭവങ്ങൾ, എണ്ണയിൽ വറുത്ത വിഭവങ്ങൾ, അച്ചാറുകൾ, വെണ്ണ, മുട്ട എന്നിവയുടെ ഉപയോഗം മിതപ്പെടുത്തുക. പാക്കറ്റ് ഫുഡ്സ് ലേബൽ ശ്രദ്ധിച്ചു വാങ്ങുക. partially hydrogenated, hydrogenated fats എന്നിങ്ങനെ ലേബലിൽ എഴുതിയിരിക്കുന്ന പാക്കറ്റ് ഫുഡ്സ് ഒഴിവാക്കുക. ഇവയിൽ ആരോഗ്യത്തിനു ദോഷകരമായ നിരവധി കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.
* പുകവലി ഉപേക്ഷിക്കുക. മദ്യം, ലഹരിപദാർഥങ്ങൾ എന്നിവയും ഉപേക്ഷിക്കുക.
* ആസ്പിരിൻ പോലെയുളള മരുന്നുകൾ ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ കഴിക്കാവൂ.
* ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനുകൾ(മത്തി, അയല...) കറിവച്ചു കഴിക്കുക. എണ്ണയിൽ മുക്കി വറുത്ത വിഭവങ്ങൾ ഒഴിവാക്കുക. പാചകത്തിന് എണ്ണ ഏതായാലും മിതമായി ഉപയോഗിക്കുക.
* ആഹാരത്തിൽ ഉപ്പിന്റെ അളവു കുറയ്ക്കുക. കറികളിൽ ചേർക്കുന്നതുകൂടാതെ അച്ചാറുകൾ, സോസുകൾ, പപ്പടം, ചിപ്സ്്, ഉപ്പുചേർത്തു വറുത്ത നിലക്കടല, ഗ്രീൻപീസ് എന്നിവയിലൂടെ അകത്തുചെല്ലുന്ന ഉപ്പിന്റെ അളവ് ആവശ്യമുളളതിലും എത്രയോ അധികമാണ്. ദിവസം അഞ്ചു ഗ്രാമിലധികം ഉപ്പ് പാടില്ലെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്്. ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയം രക്തസമ്മർദം കൂട്ടുമെന്നതു മറക്കാതിരിക്കുക. ആഹാരത്തിന്റെ രുചിയേക്കാൾ ഗുണത്തിനു പ്രാധാന്യം നല്കുക. വേവിക്കാതെ കഴിക്കാവുന്നതും വീട്ടുവളപ്പിൽ വിളയിച്ചതുമായ ജൈവ പച്ചക്കറികൾ പച്ചയ്ക്കു തന്നെ കഴിക്കണം.
* രാത്രിയിൽ ആഹാരം നേരത്തേയാക്കുക; കിടക്കുന്നതിന് ഒന്നരമണിക്കുർ മുന്പെങ്കിലും. രാത്രിഭക്ഷണം ലഘുവാക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്, വൈകിക്കരുത്. ആവിയിൽ പാകപ്പെടുത്തിയ വിഭവങ്ങൾ ഉത്തമം.
* ടെൻഷൻ ഒഴിവാക്കാൻ എല്ലാവരും ഏതെങ്കിലുമൊരു ഹോബി വളർത്തിയെടുക്കുക. നീന്തൽ, നൃത്തം, കളികൾ, വായന, ഹാസ്യ പരിപാടികൾ ആസ്വദിക്കൽ എന്നിവ ശരീരത്തിൽ അധികമായുളള ഉൗർജത്തെ വഴിതിരിച്ചു വിടുന്നു. മാത്രമല്ല വിശ്രമവേളകൾ ആനന്ദപ്രദമാവുകയും ചെയ്യും. അമിതമായ ടിവി കാണലും സ്മാർട്ട് ഫോൺ ഉപയോഗവും ഹോബിയായി സ്വീകരിച്ചാൽ ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കും ഫലം.