പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കാഷ്മീരിനെ വിഭജിച്ചതുവഴി നടപ്പാകുന്നത് ആർഎസ്എസ് അജൻഡ. ജമ്മുകാഷ്മീരിനുള്ള പ്രത്യേക പദവിയെ തുടക്കംമുതൽ ആർഎസ്എസ് എതിർക്കുന്നതാണ്. എന്നാൽ സംസ്ഥാനം വിഭജിക്കണമെന്ന് ആർഎസ്എസ് ഔദ്യോഗികമായി ആവശ്യപ്പെട്ടത് 2002ലും. ആ വർഷം ജൂണിൽ നടന്ന ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡൽ അംഗീകരിച്ച കരുക്ഷേത്രപ്രമേയത്തിൽ ജമ്മുവിനേയും ലഡാക്കിനേയും കാഷ്മീരിൽനിന്ന് വിഭജിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്നും ജമ്മുവിനെ പ്രത്യേക സംസ്ഥാനമാക്കണമെന്നുമായിരുന്നു പ്രമേയം. മുസ്ലിം ഭൂരിപക്ഷ ജില്ലകളായ പൂഞ്ച്, രജൗറി, ദോഡ എന്നിവ ജമ്മുവിനോടു ചേർക്കണമെന്നും പ്രമേയത്തിൽ നിർദേശിച്ചിരുന്നു.
അന്നത്തെ ആർഎസ്എസ് സംസ്ഥാന മേധാവി ഇന്ദ്രേഷ് കുമാറും ബിജെപിയുടെ സംസ്ഥാനപ്രസിഡന്റ് തിലക് രാജ് ഗുപ്തയും നേതൃത്വം നൽകിയിരുന്ന ജമ്മു കാഷ്മീർ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ആണ് ഇത്തരമൊരു പ്രമേയം കൊണ്ടുവരാൻ മുൻകൈയെടുത്തത്. ലഡാക്ക് ബുദ്ധിസ്റ്റ് ഓർഗനൈസേഷനും പ്രമേയത്തെ പിന്തുണച്ചു. ജമ്മുവിനോടും ലഡാക്കിനോടും നാഷണൽ കോൺഫ്രൻസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കടുത്ത വിവേചനം കാട്ടുന്നുവെന്നും പ്രമേയത്തിൽ ആരോപിച്ചിരുന്നു.
കാഷ്മീർ വിഷയത്തിൽ നെഹ്റുവിനോട് ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രകാശ് മുഖർജിക്കുണ്ടായിരുന്ന വിയോജിപ്പ് നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിലൂടെയാണ് വിജയം നേടിയതെന്നു പറയാം. ഇതിനുമുമ്പ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയപ്പോഴും പിന്നീട് സംസ്ഥാനഭരണത്തിൽ പങ്കാളിയായപ്പോഴും കാഷ്മീരിൽ ഇടപെടണമെന്നും തങ്ങൾ മുന്നോട്ടുവച്ച അജൻഡ നടപ്പാക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു.
ഇനിയുള്ളതെല്ലാം തിരക്കഥപോലെ തന്നെ നടക്കും. പാക് വിഭജനത്തെത്തുടർന്ന് പാക്കിസ്ഥാനിൽനിന്ന് പലായനംചെയ്തെത്തിയ ഹിന്ദു അഭയാർഥികൾക്കായി ഏഴ് നിയമസഭാ സീറ്റുകൾ സൃഷ്ടിച്ച് സംവരണംചെയ്യണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ഇതുവഴി സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തി ഭരണംപിടിച്ചെടുക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടുന്നു.
2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് ആകെ 12.5 ദശലക്ഷം ജനങ്ങളുള്ളതിൽ 68.31 ശതമാനവും മുസ്ലിംകളാണ്. 28.43 ശതമാനമാണ് ഹിന്ദുക്കൾ. 0.89 ശതമാനം ബുദ്ധമതക്കാരും. ഇവിടെ മുസ്ലിംകൾക്കു മേൽക്കൈയുള്ള പാർട്ടികൾ ഭരണം നടത്തുന്നതിനെതിരേയാണ് അസഹിഷ്ണുതയുണ്ടാകുന്നത്. മണ്ഡലപുനർവിഭജനം ആവശ്യമാണെന്നും ജമ്മു മേഖലയ്ക്ക് പ്രാധാന്യം കൂട്ടണമെന്നുമുള്ള ആവശ്യങ്ങളും ഇനി പരിഗണിച്ചേക്കാം.
കാഷ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കൽ, ഏകീകൃത സിവിൽ കോഡ്, അയോധ്യയിൽ രാമക്ഷേത്രം എന്നീ മൂന്ന് വിവാദ അജൻഡകൾ ആർഎസ്എസ് ഏറെക്കാലയമായി ഉന്നയിക്കുന്നുണ്ട്.
ജമ്മു മേഖല
26,293 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ജമ്മു മേഖലയിൽ കഠുവ, ജമ്മു, സാംബ, ഉദംപൂർ, റിയസി, രജൗറി, പൂഞ്ച്, ദോഡ, രംബൻ, കിഷ്ത്വർ എന്നിങ്ങനെ പത്ത് ജില്ലകളാണുള്ളത്. ജനസംഖ്യ 2011ലെ സെൻസസ് പ്രകാരം 53,78,538. മുപ്പത്തിയേഴു നിയമസഭാ മണ്ഡലങ്ങളും ജമ്മു മേഖലയിലുണ്ട്.
ആകെ ജനസംഖ്യയുടെ 42.89 ശതമാനംപേരാണ് 25.93 ശതമാനം ഭൂവിസ്തൃതി ഉൾക്കൊള്ളുന്ന ജമ്മുമേഖലയിലുള്ളത്. ഇതിൽ 62.55 ശതമാനംപേരും ഹിന്ദുക്കളാണ്. മുസ്ലിംകൾ 33.45 ശതമാനംവരും. 3.3 ശതമാനംപേർ സിക്കുകാരും 0.7 ശതമാനംപേർ ബുദ്ധമതക്കാരുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തിൽ എത്തുന്നതിന് ബിജെപിക്കു കരുത്തുകിട്ടിയത് ജമ്മു മേഖലയിൽനിന്നായിരുന്നു. രണ്ട് ലോക്സഭാ സീറ്റുകളും ബിജെപി നിലനിർത്തുകയും ചെയ്തു. ഇവിടുത്തെ കോൺഗ്രസിന്റെ വോട്ട്ബാങ്ക് ബിജെപിയിലേത്തിക്കഴിഞ്ഞിരിക്കുന്നു.
കാഷ്മീർ
ജമ്മു കാഷ്മീർ സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ഭരണക്കുത്തക കാഷ്മീരിനായിരുന്നു. ഭൂവിസ്തൃതിയുടെ 15.73 ശതമാനമുള്ള കാഷ്മീർ മേഖലയിൽ സംസ്ഥാന ജനസംഖ്യയുടെ 54.93 ശതമാനം ജനങ്ങളും അധിവസിക്കുന്നു. ഇതിൽ 96.4 ശതമാനവും മുസ്ലിംകളാണ്. 2.45 ശതമാനം മാത്രമാണ് ഹിന്ദുക്കൾ. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങളെല്ലാം ഗുരുതരമായി ബാധിക്കുന്നത് കാഷ്മീരിനെയാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ എതിർപ്പുയരുന്നതും ഈ മേഖലയിൽനിന്നായിരിക്കും.
അനന്ത്നാഗ്, ബന്ധിപ്പോറ, ബാരാമുള്ള, ബുദ്ഗം, ഖൻഡേർബൽ, കുൽഗാം, കുപ്വാര, പുൽവാമ, ഷോപിയാൻ, ശ്രീനഗർ എന്നിങ്ങനെ പത്ത് ജില്ലകളാണ് മേഖലയിലുള്ളത്. 46 നിയമസഭാ മണ്ഡലങ്ങളുണ്ട്. നാഷണൽ കോൺഫ്രൻസിനും പിഡിപിക്കും ശക്തമായ വേരോട്ടമുള്ള പ്രദേശമാണിത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാഷ്മീർ മേഖലയിലെ മൂന്ന് സീറ്റും നാഷണൽ കോൺഫ്രൻസ് നേടി.
ലഡാക്ക്
സമുദ്രനിരപ്പില്‍നിന്ന് 3500 മീറ്റര്‍ ഉയരത്തില്‍ ഇന്‍ഡസ് നദീതീരത്തുള്ള ലഡാക്ക് മേഖലയിൽ കാർഗിൽ, ലേ എന്നീ രണ്ടു ജില്ലകളാണുള്ളത്. വിസ്തീർണത്തിൽ സംസ്ഥാനത്തിന്റെ 58.33 ശതമാനമുണ്ടായിരുന്നെങ്കിലും ജനസംഖ്യയിൽ 2.18 ശതമാനം മാത്രമാണ് ലഡാക്ക് മേഖലയിലുള്ളത്. ജനസംഖ്യയിൽ 46.4 ശതമാനം മുസ്ലിംകളും 39.67 ശതമാനം ബുദ്ധമതക്കാരുമാണ്. നാല് നിയമസഭാ സീറ്റുകളും ഒരു ലോക്സഭാ മണ്ഡലവുമാണ് ഇവിടെയുള്ളത്. അടുത്തകാലത്തായി ബിജെപി ഇവിടെയും ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. നിലവിൽ രണ്ട് ജില്ലകൾക്കും സ്വയംഭരണ കൗൺസിലുകളുമുണ്ട്.
സി.കെ. കുര്യാച്ചൻ