തസ്കരം
ഡോ. മുഞ്ഞിനാട് പത്മകുമാർ
Thursday, June 12, 2025 12:16 AM IST
“താങ്കളിലൊരു പുസ്തകമോഷ്ടാവില്ലേ?” അപ്രതീക്ഷിതമായ ആ ചോദ്യത്തെ നേരിടാൻ എനിക്കായില്ല. ഞാൻ നിന്നു പരുങ്ങി. “ഏയ്, ഇല്ല” ഞാൻ പറഞ്ഞു. “സുഹൃത്തേ, താങ്കൾ നുണ പറയുകയാണ്. താങ്കളിലും എന്നിലും നമുക്കു ചുറ്റുമിരിക്കുന്ന എല്ലാവരിലും ആ മോഷ്ടാവുണ്ട്.” അയാൾ ചിരിച്ചു. പരുങ്ങിനിന്ന ഞാനും ചിരിച്ചു. ഞങ്ങളൊരുമിച്ച് ചിരിച്ചപ്പോൾ കംപാർട്ട്മെന്റിലെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി. ഞങ്ങൾ ചിരിയടക്കി. അയാളൊരു പുസ്തകം എനിക്കു നേരേ നീട്ടി. ‘The Man who Loved Books Too Much’. പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ. എനിക്കാ ശീർഷകം ഏറെ കൗതുകമായി തോന്നി. ആ പുസ്തകം ആദ്യമായി കാണുകയാണ്.
കൗതുകത്തേക്കാളേറെ അദ്ഭുതത്തോടെയാണ് ഞാനത് തുറന്നുനോക്കിയത്. പത്രപ്രവർത്തകയായ ആലിസൺ ഹൂവർ ബാർട്ലൈറ്റ് എഴുതിയ പുസ്തകമാണത്. അപൂർവ പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന, അവ മോഷ്ടിക്കുന്ന, ഒരപൂർവ മനുഷ്യന്റെ കഥയാണ് ആ പുസ്തകം.
എന്നോട് മിണ്ടിപ്പറഞ്ഞ ആൾ തീവണ്ടികളിൽ പുസ്തകം വിൽക്കുന്ന ഒരാളാണ്. മൂകാംബിക യാത്ര കഴിഞ്ഞ് പരശുറാമിൽ കൊല്ലത്തേക്കു മടങ്ങുന്ന വഴിക്കാണ് ഞാനയാളെ പരിചയപ്പെടുന്നത്. കാഞ്ഞങ്ങാട്ടുനിന്നാണ് അയാൾ വണ്ടിയിൽ കയറിയത്. കൈയിൽ ഒരുചുമട് പുസ്തകങ്ങളുണ്ട്.
എല്ലാം ശ്രദ്ധേയങ്ങളായ പുസ്തകങ്ങൾ. കുറച്ചേറെ ഇംഗ്ലീഷ് പുസ്തകങ്ങളുമുണ്ട്. ഒന്നുരണ്ടു പുസ്തകങ്ങൾ ഞാൻ വാങ്ങി. സി.വി. ശ്രീരാമന്റെ കഥകൾ, നിക്കോസ് കസൻദ്സാക്കീസിന്റെ സെന്റ് ഫ്രാൻസിസ്, ശൂദ്രകന്റെ ‘മൃച്ഛകടികം’ നാടകം. അങ്ങനെ ഞാനുമായി അയാൾ പെട്ടെന്ന് അടുത്തു. ഞങ്ങളൊരുപാട് മിണ്ടിപ്പറഞ്ഞു. അതിനിടയിലാണ് എന്നോടാ ചോദ്യം അയാൾ ചോദിച്ചത്. അതിനുത്തരമാണ് എന്റെ കൈയിലിരിക്കുന്ന പുസ്തകം എന്ന് പിന്നീടാണ് ഞാനോർത്തത്. ആദ്യത്തെ കുറച്ചേറെ പേജുകൾ വായിച്ചുനോക്കിയശേഷം ഞാനത് തിരികെ കൊടുത്തു.
മറ്റൊരവസരത്തിൽ വാങ്ങാം എന്നുപറഞ്ഞപ്പോൾ അയാൾ ചിരിച്ചു. ഷൊർണൂരെത്തിയപ്പോൾ അയാൾ ഇറങ്ങാൻ തയാറായി. വാതിൽക്കലോളം ഞാനും ചെന്നു. പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് അയാൾ ചോദിച്ചു. “ഞാനാ ചോദ്യം ചോദിച്ചതിൽ സാറിനു വിഷമമായില്ലല്ലോ” എന്ന്. “ഏയ്, ഇല്ല” ഞാൻ പറഞ്ഞു. ചിരിച്ചുകൊണ്ട് അയാൾ തിരക്കുകൾക്കിടയിൽ പതിയെ മറഞ്ഞു.
മടങ്ങിവന്നിരുന്നപ്പോൾ ഞാനോർത്തതു മുഴുവൻ ഞാനെത്ര പുസ്തകങ്ങൾ കുട്ടിക്കാലത്ത് മോഷ്ടിച്ചിട്ടുണ്ടാകും എന്നാണ്. ഞാനെണ്ണിനോക്കി. നാലഞ്ചു പുസ്തകങ്ങൾ കാണും. അതെല്ലാം നിശബ്ദ സാക്ഷികളായി ഇപ്പോഴും എന്റെ കൂടെയുണ്ട്. അതെല്ലാം ബന്ധുവീടുകളിൽനിന്ന് കൈക്കലാക്കിയവയായിരുന്നു. പുസ്തകങ്ങൾ ഏതാണെന്നോ, അതെഴുതിയത് ആരാണെന്നോ നോക്കിയല്ല അതൊന്നും കവരുന്നത്. പുസ്തകങ്ങളുടെ ഭംഗിയോ വലിപ്പമോ ഒക്കെയാകും അതു സ്വന്തമാക്കാനുള്ള മാനദണ്ഡം.
പുസ്തകങ്ങൾ മോഷ്ടിക്കാനുള്ളതുംകൂടിയാണെന്ന ചിന്ത എങ്ങനെ ഉള്ളിൽ കടന്നുകൂടിയെന്ന് എത്ര ആലോചിച്ചിട്ടും ഇപ്പോഴും പിടികിട്ടിയിട്ടില്ല. കട്ടുതിന്നുന്പോൾ രുചി കൂടും എന്ന നാട്ടിൻപുറത്തെ ചൊല്ലാണോ കട്ടു വായിക്കുന്പോൾ കൂട്ടുവരുന്നത് എന്നെനിക്കറിയില്ല. സീതയെ അപഹരിച്ച് ശിംശിപാ വൃക്ഷച്ചുവട്ടിൽ കൊണ്ടിരുത്തിയതുപോലെയാണ് ആ പുസ്തകങ്ങൾ ഇന്നും മറ്റു പുസ്തകങ്ങൾക്കിടയിൽ ഇരിക്കുന്നത്. ഇത്രകാലം കഴിഞ്ഞിട്ടും രാവണനായ എന്നോട് ഒരിത്തിരി അനുസരണയോ കരുണയോ ഒരിഷ്ടമോ കാണിച്ചിട്ടില്ല. എന്റെ കുറ്റബോധം കാണുന്പോൾ അവ ഉള്ളാലുറഞ്ഞു ചിരിക്കുന്നുണ്ടോ എന്നുപോലും തോന്നിയിട്ടുണ്ട്.
കുട്ടിക്കാലത്തു കവർന്ന പുസ്തകങ്ങളിലൊന്ന് ബിമൽ മിത്രയുടെ ‘വിലയ്ക്കു വാങ്ങാം’ എന്ന നോവലായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ് ഞാനതു കവർന്നത്. ഇരുപത്തിരണ്ടാം വയസിലാണ് വായിച്ചത്. നീണ്ട ഒന്പതു വർഷങ്ങളാണ് ഞാനത് വായിക്കാതെ പാഴാക്കിക്കളഞ്ഞത്. നോവലിലെ ദീപാങ്കുരനെ എനിക്കേറെ ഇഷ്ടപ്പെട്ടു. അതിലേറെ ഇഷ്ടപ്പെട്ടത് ഈ ലോകം ഇങ്ങനെ ആയിപ്പോയതിന്റെ പ്രധാന കാരണം താനാണെന്ന് ‘ദീപാങ്കുരൻ’ പറയുന്നു എന്നുള്ളതായിരുന്നു.
കവർന്ന മറ്റൊരു പുസ്തകം രാഗിണി എന്ന യക്ഷിയുടെ കഥപറയുന്ന മലയാറ്റൂരിന്റെ ‘യക്ഷി’ എന്ന നോവലായിരുന്നു. ശ്രീനിവാസൻ എന്ന കോളജ് അധ്യാപകനോട് ഒരിഷ്ടം തോന്നിയില്ല. മറ്റൊരു പുസ്തകം ‘മെഡൂസ’ എന്ന തീരെ മെലിഞ്ഞൊരു പുസ്തകമായിരുന്നു. ഗ്രീക്ക് പുരാണത്തിലെ ഒരു രാക്ഷസിയാണ് മെഡൂസ. അവളെ പരാജയപ്പെടുത്താൻ പോയ പേർസൂസ് എന്ന യോദ്ധാവ് അവളുടെ മുഖത്തിനു നേരേ ഒരു കണ്ണാടി കാട്ടുകയും തന്റെ മുഖത്തിന്റെ ഭയാനകത കണ്ണാടിയിൽക്കണ്ട മെഡൂസ ഭയന്നു മരിച്ചുവീഴുകയും ചെയ്യുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഒന്നുരണ്ടു പുസ്തകങ്ങൾകൂടിയുണ്ട്. വിസ്താരഭാരത്താൽ അവ പാതിവഴിവരെ വന്നു മടങ്ങിപ്പോയി.
കാലങ്ങൾക്കുശേഷം കൊല്ലം പബ്ലിക് ലൈബ്രറിയിൽ പുസ്തകങ്ങൾ തിരഞ്ഞുനടക്കുന്നതിനിടയിൽ ഒരു പുസ്തകം കൈയിൽ തടഞ്ഞു. ‘The Man Who Loved Books Too Much’. ഇതിൽപ്പരം സന്തോഷമില്ല. തീവണ്ടിയിൽവച്ച് പുസ്തകമാദ്യം പരിചയപ്പെടുത്തിയ സുഹൃത്തിനെ പെട്ടെന്നോർമവന്നു. അയാൾ എന്നോട് ചോദിച്ച ചോദ്യത്തെ പിന്നാലെ ഞാനോർത്തു. ഒരു രാത്രിയും അടുത്ത പകലിന്റെ പാതിയിലുമായി ഞാനാ പുസ്തകം വായിച്ചുതീർത്തു. ഒരാൾക്ക് പുസ്തകങ്ങളോട് തോന്നുന്ന പ്രണയമോ കൊതിയോ ഒന്നുമല്ല ആ പുസ്തകം എന്ന് വായിച്ചുകഴിഞ്ഞപ്പോൾ എനിക്കു തോന്നി. ഒരുതരം ആർത്തി. ആ ആർത്തിയുടെ മറവിലാണ് അയാൾ പുസ്തകങ്ങൾ മോഷ്ടിക്കുന്നത്. മോഷണം കുറ്റകരമാണെങ്കിലും അയാളുടെ ആർത്തിക്കെതിരേ നീങ്ങാൻ നിയമത്തിനു കഴിയില്ല. അതുകൊണ്ട് അയാൾ ഇപ്പോഴും പുസ്തകങ്ങൾ മോഷ്ടിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് ആലിസൺ പറയുന്നത്.
ഈ പുസ്തകത്തിലെ അനുഭവം ആലിസണിന്റെ ഭാവനയല്ല. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമാണ്. അപൂർവ പുസ്തകങ്ങൾ മോഷ്ടിക്കുന്ന ആളുടെ പേര് ജോൺ ഗിൽക്കി എന്നാണ്. അയാൾ ഈ ഭൂമിയിലെവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് ആലിസൺ വെളിപ്പെടുത്തുന്നുണ്ട്. അപകടകരമാംവിധം പുസ്തകങ്ങളെ സ്വന്തമാക്കുന്ന ആളാണ് ഗിൽക്കി. അതയാൾക്ക് ഒരാവേശമാണ്. അതിലയാൾക്ക് കുറ്റബോധമില്ല. ഓരോ പുസ്തകവും മോഷ്ടിച്ചുകഴിഞ്ഞാലുടൻ അയാൾ അടുത്ത പുസ്തകം മോഷ്ടിക്കാനുള്ള വഴികൾ തേടും. ഇതിന്റെ മനഃശാസ്ത്രം തേടുകയാണ് ആലിസൺ. തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയ ഒരു ചോദ്യമാണ് ആലിസണിനെ ഗിൽക്കിയെ തേടിയിറങ്ങാൻ ധൈര്യപ്പെടുത്തിയത്. എന്തുകൊണ്ടാണ് ഗിൽക്കി അപൂർവപുസ്തകങ്ങൾ മോഷ്ടിക്കുന്നത്? ഈ ചോദ്യം ഒരുപാട് ഉത്തരങ്ങളിലേക്ക് ആലിസണിനെ വഴിനടത്തി. പുസ്തകം വായിച്ചു മടക്കുമ്പോൾ ഉത്തരങ്ങളുടെ ഘോഷയാത്ര നമ്മെ കടന്നുപോകുന്നതായി കാണാം. എന്നാൽ, ആ ഉത്തരങ്ങൾക്കിടയിലൊന്നും ജോൺ ഗിൽക്കിയെ നമുക്ക് കണ്ടെത്താനാവില്ല. നമ്മൾ ഘോഷയാത്ര കണ്ടുനിൽക്കുമ്പോൾ ഗിൽക്കി ഏതെങ്കിലുമൊരു രാജ്യത്ത് അപൂർവ പുസ്തകങ്ങളിലൊന്ന് കൈവശപ്പെടുത്താനുള്ള ഗൂഢാലോചനയിലായിരിക്കും.
ന്യൂയോർക്കിൽ നടന്ന ഒരു പുസ്തകമേളയിൽവച്ചാണ് ആലിസൺ അപൂർവഗ്രന്ഥ വ്യാപാരിയായ കെൻ സാൻഡേഴ്സനെ പരിചയപ്പെടുന്നത്. അയാളൊരു പുസ്തക കച്ചവടക്കാരൻ മാത്രമായിരുന്നില്ല. പുസ്തകമോഷ്ടാക്കളെ പിടികൂടാൻ തക്കംപാർത്തിരിക്കുന്ന ഒരാളും ആ വിവരം യഥാസമയം പോലീസിൽ അറിയിക്കുന്ന കുറ്റാന്വേഷണ തത്പരനുമായിരുന്നു. അയാളാണ് ഗിൽക്കിയെക്കുറിച്ച് ആലിസണിന് പ്രാഥമിക വിവരങ്ങൾ നൽകുന്നത്. അയാൾ പറഞ്ഞപ്രകാരം ഗിൽക്കിയെ നേരിട്ടു കാണാൻ ആലിസൺ സാൻഫ്രാൻസിസ്കോയിലേക്ക് പോകുന്നു. അവിടെവച്ച് വളരെ സാഹസികമായി ആലിസൺ, ജോൺ ഗിൽക്കിയെ കണ്ടുപിടിക്കുന്നു.
ഗിൽക്കിയോട് ആദ്യംതന്നെ ആലിസൺ ചോദിക്കുന്നത് മോഷ്ടിച്ച പുസ്തകങ്ങൾ താങ്കൾ എവിടെയാണു ഭദ്രമായി സൂക്ഷിക്കുന്നത് എന്നാണ്. ഒരു സങ്കോചവും കൂടാതെ ഗിൽക്കി അതവർക്കു കാട്ടിക്കൊടുക്കുന്നു. പതിയെ ഗിൽക്കി മനസ് തുറക്കുന്നു. ആദ്യ പുസ്തകമോഷണം നടത്തിയത് തൊണ്ണൂറുകളിലാണെന്ന് ഗിൽക്കി സാക്ഷ്യപ്പെടുത്തുന്നു. ലോസ് ആഞ്ചലസിലെ ഹെറിറ്റേജ് സ്റ്റോറിൽനിന്ന് അവിടുത്തെ ലൈബ്രറിയിലെ അപൂർവ പുസ്തകങ്ങളും ഭംഗിയുള്ള മേശയും കസേരയും മോഷ്ടിക്കുന്നു.
പുസ്തകങ്ങളിലെത്തുംമുന്പ് ഗിൽക്കി തസ്കരജീവിതത്തിന്റെ ആരംഭത്തിൽ മുപ്പത്തിയൊൻപത് സെന്റ് വിലയുള്ള ഒരു കളിപ്പാട്ട കാർ മോഷ്ടിക്കുന്നുണ്ട്. പിന്നീട് സാക്സ് എന്ന സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്പോൾ ആരുടെയോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെറുതും വലുതുമായ തട്ടിപ്പുകൾ നടത്തിയിരുന്നു. ആ തട്ടിപ്പുകൾ ഗിൽക്കി നടത്തിയിരുന്നതു പുസ്തകങ്ങൾ വാങ്ങാൻ മാത്രമായിരുന്നു എന്നതാണ് രസമുള്ള കാര്യം.
ഒറ്റപ്പുസ്തകത്തിലൊതുക്കാൻ കഴിയാത്ത ഒരു ജീവിതമാണ് ജോൺ ഗിൽക്കിയുടേത്. അഴുകാതെ കിടക്കുന്ന അനുഭവങ്ങളാണ് അതിലെ അധ്യായങ്ങൾ. അതിൽ നിറയെ പുസ്തകങ്ങൾ തേടിനടന്ന പ്രദക്ഷിണപഥങ്ങൾ. ഞാനയാളെ ഒരിക്കലും ഒരു പുസ്തകക്കള്ളൻ എന്നു വിളിക്കില്ല. വെറുമൊരു മോഷ്ടാവായ ഒരാളെ കള്ളനെന്നു വിളിക്കാൻ പാടില്ല എന്ന് അയ്യപ്പപ്പണിക്കരുടെ ഒരു വചനധാരയുണ്ട്.