വർക്കിച്ചൻ അച്ചാർ വിൽക്കുന്നില്ല
കെ.ആർ. പ്രമോദ്
Thursday, June 12, 2025 12:25 AM IST
വർക്കിച്ചന്റെ ഭാര്യ മേരിക്കുട്ടിക്ക് ഒരാഗ്രഹം. പലവിധ അച്ചാറുകൾ തയാറാക്കി വിൽക്കുന്ന ഒരു ബിസിനസ് തുടങ്ങണം! മകൾ ഏലിയും ഇക്കാര്യത്തിൽ അമ്മയോടൊപ്പമാണ്. അച്ചാറുകളുണ്ടാക്കി വൻവിജയം നേടിയ ഒരു വീട്ടമ്മയുടെ യുട്യൂബ് ചാനൽ മേരിക്കുട്ടി കണ്ടതാണ് എല്ലാത്തിനും കാരണമായത്. ഒരാഴ്ചയിൽ ലക്ഷക്കണക്കിനു രൂപയുടെ അച്ചാറാണത്രെ ആ സ്ത്രീ വിറ്റു കാശാക്കുന്നത്! യുട്യൂബ് പരിപാടിയിൽനിന്നു കിട്ടുന്ന വരുമാനം വേറെയും!
വർക്കിച്ചന് ഇതു കേട്ടപ്പോൾ ചിരിയാണുവന്നത്. കാര്യങ്ങൾ അത്ര എളുപ്പമല്ല, പലരും പരീക്ഷിച്ച് കൈപൊള്ളിയ ബിസിനസ് മേഖലയാണിത്. മകൾ ഏലിക്കുട്ടി ഇതിനൊന്നും നിൽക്കാതെ ബാംഗളൂരിലോ മറ്റോ ഉപരിപഠനത്തിന് പോകുകയാണ് ഉചിതം, ഗൃഹനാഥൻ അഭിപ്രായപ്പെട്ടു.
പക്ഷേ, വർക്കിച്ചൻ പറയുന്നത് ആരു കേൾക്കാനാണ്?
“സ്ത്രീശക്തീകരണത്തിന് അപ്പൻ എതിരു നിൽക്കരുത്. മുതലാളിത്തസമൂഹത്തിന്റെ പുരുഷാധിപത്യഘടനയെ അട്ടിമറിക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു.’’ മകൾ താക്കീതു നൽകി.
“നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ!’’ വർക്കിച്ചൻ നിസഹായനായി ആശംസിച്ചു.
ഒന്നാം വാരം
സ്ത്രീരംഭകളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി പഞ്ചായത്തുകളിൽ ഒരു റിസോഴ്സ് പേഴ്സണെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നറിഞ്ഞ മേരിക്കുട്ടിയും മകളുംകൂടി നേരേ പഞ്ചായത്ത് പ്രസിഡന്റിനെ കാണാൻ പോയി. അവരുടെ വരവിന്റെ ഉദ്ദേശ്യമറിഞ്ഞപ്പോൾ പ്രസിഡന്റിന് സഹതാപം മുളപൊട്ടി. ഒരു തെങ്ങിൽ കയറാൻ നൂറും നൂറ്റിയിരുപതും രൂപ കൂലി ആവശ്യപ്പെടുന്നവരുടെ നാട്ടിൽ വ്യവസായം തുടങ്ങാൻ കച്ചകെട്ടി വരുന്നവരോട് എന്തു പറയാനാണ്! പത്തു വാഴ കുഴിച്ചുവയ്ക്കണമെങ്കിൽ പണിക്കൂലി മാത്രം ആയിരം രൂപ ചെലവാകും!
“സർക്കാരുകൾക്ക് സംരംഭകരെ സഹായിക്കാൻ പല പദ്ധതികളുമുണ്ട്. ഇതിനായി പല വകുപ്പുകളുമുണ്ട്. ഇവിടെ റിസോഴ്സ് പേഴ്സൺ എന്ന പേരിൽ ഒരു പയ്യനെ നിയമിച്ചിട്ടുമുണ്ട്. അയാളെ പോയിക്കണ്ടാൽ കാര്യം നടന്നേക്കും. എനിക്ക് അതേക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാ.’’ പ്രസിഡന്റ് തലയൂരി.
മേരിക്കുട്ടിയും മകളും റിസോഴ്സ് പേഴ്സൺ എന്ന പയ്യനെ അന്വേഷിച്ച് രണ്ടു ദിവസം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങി. മൂന്നാം ദിവസമാണ് കക്ഷിയെ കണ്ടുകിട്ടിയത്. അയാൾ ആഴ്ചയിൽ ഒരു ദിവസം മാത്രമേ പഞ്ചായത്തിൽ വരികയുള്ളൂ. ബാക്കി ദിവസം മറ്റിടങ്ങളിൽ പോകണമത്രെ!
അച്ചാറിന്റെ നിർമാണവും വിതരണവും നടത്തണമെങ്കിൽ കെട്ടിടനമ്പറുള്ള പ്രത്യേക ഷെഡ് വേണമെന്നും ഫുഡ് ആൻഡ് സേഫ്റ്റി രജിസ്ട്രേഷൻ ആവശ്യമാണെന്നും ലോണിന് വേറെ നടപടിക്രമങ്ങൾ പാലിക്കണമെന്നും പയ്യൻ പറഞ്ഞു.
ഒടുവിൽ, വീടിന്റെ കാർഷെഡ് അച്ചാർഫാക്ടറിയായി കണക്കാക്കാമെന്നു കരുതി കെട്ടിടനമ്പരിന് അപേക്ഷിച്ചു. സർക്കാരിന്റെ മറ്റു രജിസ്ട്രേഷനുകൾക്കും അപേക്ഷകൾ നൽകി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ പയ്യന്റെ ഫോൺ വന്നു. “രജിസ്ട്രേഷൻ ശരിയാകണമെങ്കിൽ സംരംഭത്തിന് ഒരു പേരിടണം. പേരിട്ടശേഷം രജിസ്റ്റർ ചെയ്താൽ നിങ്ങൾക്ക് ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസും അളവുതൂക്ക സർട്ടിഫിക്കറ്റും കിട്ടും. തുടർന്ന് എരിവുംപുളിയുമുള്ള അച്ചാറുകൾ ഉണ്ടാക്കിത്തുടങ്ങാം. ബാക്കി കാര്യങ്ങളൊക്കെ പിന്നീട് ചെയ്യാം.’’ പയ്യൻ പറഞ്ഞു.
രണ്ടാം വാരം
അതോടെ അച്ചാർ കമ്പനിക്ക് ഒരു പേരന്വേഷിച്ചുള്ള പരക്കംപാച്ചിലായി. അനേകം പാചകപ്പുസ്തകങ്ങളും നിഘണ്ടുവും താളിയോലകളും ചെപ്പേടുകളും നോക്കി, പരസ്യങ്ങൾ പഠിച്ചു, പല സ്ഥലങ്ങളിലെ അടുക്കളക്കാരികളുമായി ചർച്ചചെയ്തു. നല്ല പേരുകളൊന്നും ഒത്തുവന്നില്ല. ഒടുവിൽ മേരിക്കുട്ടി ഒരു വഴി കണ്ടെത്തി. സ്വന്തം അമ്മയുടെ പേരും തന്റെ പേരും കൂടി ചേർത്ത് ഒരു ബ്രാൻഡ്നെയിം ഉണ്ടാക്കുക! അന്നക്കുട്ടി എന്നാണ് അമ്മയുടെ പേര്. അതായത് ‘അന്നാമേരി!’
“ഈ പേര് ഉഗ്രനാണ്. കുറഞ്ഞപക്ഷം ആ പേരുള്ളവരെങ്കിലും സാധനം ഒരിക്കലെങ്കിലും മേടിക്കും!’’ വർക്കിച്ചൻ ഒന്നു താങ്ങി, പിൻതാങ്ങി, പിൻവാങ്ങി.
ഉത്പന്നങ്ങൾക്ക് പേരിട്ടവിവരം റിസോഴ്സ് പേഴ്സൺ എന്ന പയ്യനെ മേരിക്കുട്ടി ഫോണിലൂടെ അറിയിച്ചു. പേര് രജിസ്റ്റർ ചെയ്യാമെന്നും പക്ഷേ, ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷന് കുറച്ചു സമയമെടുക്കുമെന്നും രജിസ്ടേഷന്റെ സൈറ്റ് കിട്ടുന്നില്ലെന്നും പയ്യൻ അറിയിച്ചു.എന്തായാലും മേരിക്കുട്ടി തന്റെ കൂട്ടുകാരെ വിളിച്ച് ‘അന്നാമേരി’ എന്ന അച്ചാർ കമ്പനി തുടങ്ങുന്നതായി വിളംബരം ചെയ്തു.
“പേരും മറ്റും രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റുകൾ കിട്ടിയിട്ടു പോരേ, ഇത്തരം നടപടികൾ? ഇരിക്കുന്നതിനു മുമ്പേ കാലുനീട്ടണോ?”വർക്കിച്ചൻ വിനയപുരസരം ചോദിച്ചു.
അതു കേട്ടപ്പോൾ മേരിക്കുട്ടിയും മകളും കോപിച്ചു. “പെണ്ണുങ്ങൾ എന്തെങ്കിലുമൊരു നല്ലകാര്യം ചെയ്യാൻ തീരുമാനിച്ചാൽ ഉടനെ ആണുങ്ങൾക്ക് അസുഖം തുടങ്ങും! നിങ്ങളോടു ചോദിച്ചാൽ മാത്രം അഭിപ്രായം പറഞ്ഞാൽ മതി.” മേരിക്കുട്ടി ശാസിച്ചു. “അല്ലെങ്കിലും അപ്പൻ നമുക്കെതിരാണ്. ഇതാണ് പുരുഷഫാസിസം!” മകളും ഇടഞ്ഞു.
വർക്കിച്ചൻ മുറിക്കകത്തു കയറി കതകടച്ചു.
മൂന്നാം വാരം
അധികം വൈകാതെ അച്ചാറുകൾ നിർമിച്ച് ശേഖരിച്ചു വയ്ക്കാൻ മേരിക്കുട്ടിയും മകളും തീരുമാനിച്ചു. സർക്കാരിൽനിന്ന് കടലാസുകൾ ശരിയാകുന്ന പിറ്റേദിവസം അച്ചാറുകൾ വിറ്റു കാശാക്കാനാണ് പരിപാടി. അപ്പോഴാണ് നാടൻ മാങ്ങയും നെല്ലിക്കയും നാരങ്ങയും വയനാട്ടിലെ ഒരു ഫാമിൽ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നറിഞ്ഞത്. ഉടൻതന്നെ അവർ വർക്കിച്ചനെയും കൂട്ടി കാറിൽ വയനാട്ടിലേക്ക് വണ്ടിയോടിച്ചു. അവിടെ സാധനങ്ങളെല്ലാം ഉണ്ടായിരുന്നു. പക്ഷേ, നാട്ടിലേക്കാളും ഇരട്ടി വിലയാണ്!
മേരിക്കുട്ടി എല്ലാ സാധനങ്ങളും പത്തിരുപതു കിലോവീതം വാങ്ങി. വയനാടുവരെ വന്നതല്ലേ? ഉത്പന്നങ്ങൾ കൊണ്ടുവരുന്ന വഴി റോഡരുകിൽ വിൽപ്പനയ്ക്കുവച്ചിരുന്ന കുറെ വലിയ ഭരണികളും വാങ്ങി. എന്തായാലും വയനാട് യാത്രയിൽ ആയിരങ്ങൾ ചെലവായി. വണ്ടിക്കൂലി വേറെയും!
“അച്ചാറുകൾ വിറ്റ് കാശു കിട്ടുമ്പോൾ നമുക്ക് കുറെ വണ്ടികൾ വാങ്ങണം!’’ മകൾ ഏലിക്കുട്ടി പറഞ്ഞു. “അതെ! ബിസിനസ് നന്നാകുമ്പോൾ വലിയ ലോറികൾ വാങ്ങണം. അച്ചാറിന്റെ കുപ്പികൾ നിറച്ച ലോറികൾ റാലികളായി റോഡിലൂടെ ഒഴുകണം!” മേരിക്കുട്ടി ഒരു സ്വപ്നത്തിലെന്നോണം മന്ത്രിച്ചു.
വയനാട്ടിലെയും ഇടുക്കിയിലെയും മലകളിറങ്ങിവരുന്ന സ്വന്തം ലോറികളെ മനസിൽക്കണ്ട് അവർ നിർവൃതികൊണ്ടു. അച്ചാർ ഭരണികൾ കാനഡയിലേക്കും അമേരിക്കയിലേക്കും കപ്പൽ കയറിപ്പോകുന്ന സ്വപ്നം മകളും മനോമുകുരത്തിൽ ദർശിച്ചു.
നാലാം വാരം
അച്ചാറിനാവശ്യമായ സാധനങ്ങളും ഭരണികളും ഉപ്പും മുളകും മറ്റും തയ്യാറായപ്പോഴാണ് മറ്റൊരു കാര്യം മേരിക്കുട്ടി ഓർത്തത്. നേരത്തേ കണ്ട വീട്ടമ്മയെപ്പോലെ ഒരു യുട്യൂബ് ചാനൽ തുടങ്ങണം! വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി അതിൽ ചാനൽ ഷെയർ ചെയ്യണം! സാധനങ്ങൾ വിറ്റുപോകാൻ അതാണ് ഏറ്റവും എളുപ്പമുള്ള വഴി. അതോടെ പണവും പബ്ലിസിറ്റിയും ഇൻഫ്ളുവൻസും പുറകെ വരും!
അമ്മയും മകളും ആശാവേശത്താൽ പുളകിതരായി. ഉടൻതന്നെ സ്റ്റുഡിയോയ്ക്ക് സമാനമായ ഒരു അടുക്കളമുറി വീട്ടിൽ തയാറായി. മേരിക്കുട്ടിയും മകളും ചേർന്ന് അച്ചാർ നിർമാണപരിപാടിയുടെ തിരക്കഥയും സംഭാഷണവും റെഡിയാക്കി. അമ്മയും മകളും പാട്ടുപാടി, കളിയും കാര്യവും പറഞ്ഞ് അച്ചാറുകൾ ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങൾ യുട്യൂബിലേക്ക് പകർത്തപ്പെട്ടു. വീട്ടിലെ ഒരു വേലക്കാരനായി വർക്കിച്ചനും അഭിനയിക്കേണ്ടിവന്നു. സ്റ്റോർറൂമിലെ ഭരണികളിൽ പലതരം അച്ചാറുകൾ പതഞ്ഞ്, നിറഞ്ഞ്, നുരയുന്ന രംഗങ്ങൾ യുട്യൂബിലും ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ‘അന്നാമേരി’യുടെ പേരിൽ നിറഞ്ഞുകവിഞ്ഞു.
“ഇതൊക്കെ ഇപ്പോഴേ വേണോ? ഇരിക്കുന്നതിനു മുമ്പേ കാലുനീട്ടണോ?” വർക്കിച്ചൻ വിനയപുരസരം വീണ്ടും ചോദിച്ചു.
കിം ഫലം?
അഞ്ചാം വാരം
ഒരു ദിവസം റിസോഴ് പേഴ്സൺ പയ്യന്റെ ഫോൺ വന്നു. തൊടുത്ത പട്ടണത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയൊരു വ്യവസായ സംരംഭകത്വ സെമിനാർ നടത്തുന്നു. അതിൽ പങ്കെടുക്കണം. ഇതായിരുന്നു സന്ദേശം.
വർക്കിച്ചനും കുടുബവും രാവിലെ പത്തുമണിയായപ്പോൾ യോഗസ്ഥലത്തെത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എസി ഹാളിലാണ് പരിപാടി. അവിടെ വലിയൊരു ബാനർ പ്രദർശിപ്പിച്ചിട്ടുണ്ട്. മന്ത്രി, എംഎൽഎ, ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരുടെ ചിത്രങ്ങളും പേരും നാളുമൊക്കെ ബാനറിൽ കാണാം.
ആളുകൾ വന്നുതുടങ്ങിയിട്ടില്ല.
തെല്ലുകഴിഞ്ഞപ്പോൾ ബൈക്കിൽ ഒരാൾ വന്നിറങ്ങി പ്രധാന വാതിൽ തുറന്നു. പിന്നെ വൈകിയില്ല, ആനയും അമ്പാരിയും മന്ത്രിയും ഉദ്യോഗസ്ഥരും പ്രസിഡന്റുമാരും മറ്റാളുകളും എത്തി. മന്ത്രിക്കുവേണ്ടി പൂമാലകളും വെടിയും പടക്കവും പാലും പഴവും റെഡിയായിരുന്നു.
പക്ഷേ, യോഗത്തിൽ പങ്കെടുക്കേണ്ട സംരംഭകരെന്ന നിലയിൽ വർക്കിച്ചന്റെ കുടുംബമടക്കം പത്തുപന്ത്രണ്ടു പേർ മാത്രം! അതിന്റെ പത്തിരട്ടി ആളുകൾ പ്രസംഗിക്കാനും മന്ത്രിയെ പരിചരിക്കാനുമുണ്ട്. ഉദ്ഘാടനം മന്ത്രിയാണ്. മുഖ്യപ്രഭാഷണം എംഎൽഎ നിർവഹിക്കും. അനുഗ്രഹപ്രഭാഷണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അധ്യക്ഷപ്രസംഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. പിന്നെ പതിനഞ്ച് പൗരപ്രധാനികളുടെ ആശംസകൾ. അതു കഴിഞ്ഞ് രജിസ്ട്രേഷനും ഉദ്യോഗസ്ഥരുടെ ക്ലാസും!
പതിനൊന്നരയോടെ വേദി നിറഞ്ഞു.
പരിപാടികൾ തുടങ്ങി.
മന്ത്രിയുടെ രാഷ്ട്രീയപ്രസംഗവും എംഎൽഎയുടെ മറുപടിയും ആശംസാപ്രസംഗങ്ങളും പഴയ സംരംഭകരുടെ തിരുവാതിരകളിയും കഴിഞ്ഞപ്പോൾ രണ്ടുമണിയോളമായി. ഉച്ചകഴിഞ്ഞ് മൂന്നിന് പുതിയ സംരംഭകരുടെ പേരുകൾ രജിസ്റ്റർ ചെയ്ത് പരിപാടി അവസാനിപ്പിച്ചു. മന്ത്രിയും കൂട്ടരും പ്രസംഗം കഴിഞ്ഞപ്പോൾത്തന്നെ സ്ഥലംവിട്ടിരുന്നു. ഉച്ചയ്ക്ക് ഭക്ഷണംപോലും കഴിക്കാതെ, കെടാത്ത ആവേശത്തോടെയും ആശയോടെയും നിന്ന മേരിക്കുട്ടിയും മകളും തളർന്നുപോയി. കാറിൽ പെട്രോളടിച്ച്, സമയം ചെലവാക്കി വന്ന് പട്ടിണികിടന്നതു മാത്രം മിച്ചം!
വർക്കിച്ചന്റെ കുടുംബത്തിന്റെ പ്രയാസം കണ്ട് അലിവുതോന്നിയ ഓഫീസിലെ പ്യൂൺ ചിരിച്ചുകൊണ്ടു ചോദിച്ചു: “നിങ്ങളല്ലാതെ മാറ്റാരെങ്കിലും ഇത്രയും ദൂരം വണ്ടിയോടിച്ച് ഇത്തരമൊരു പരിപാടിക്ക് വരുമോ? ഏട്ടിലെ പശു പുല്ലു തിന്നില്ല!’’
വാൽക്കഷണം
തിരിച്ചുപോകുന്നതിനിടയിൽ റിസോഴ്സ് പേഴ്സണായ പയ്യന്റെ ഫോൺ വന്നു. “അച്ചാറുകമ്പനിക്ക് ‘അന്നാമേരി’ എന്ന പേർ സാധ്യമല്ല. അതേപേരിൽ വേറെയും കമ്പനിയുണ്ട്. അതുകൊണ്ടു ഭയപ്പെടാനില്ല, പേരിൽ എന്തെങ്കിലും ചെറിയ മാറ്റം വരുത്തിയാൽ മതി.’’ പയ്യൻ അറിയിച്ചു.
കാറോടിച്ചിരുന്ന വർക്കിച്ചന് പെട്ടെന്നൊരു ബുദ്ധിതോന്നി: “ആനമേരി എന്നാക്കാം. അതേ വഴിയുള്ളൂ!’’
ഫോണിലൂടെ പ്രശ്നം പരിഹരിച്ചശേഷം മൂപ്പർ മേരിക്കുട്ടിയെ നോക്കി ആശ്വസിപ്പിച്ചു: “സാരമില്ല! ഇംഗ്ലീഷിലെഴുതുമ്പോൾ ‘ആൻമേരി’ എന്നു തോന്നിക്കോള്ളും! ഒരക്ഷരം ചെറുതാക്കിയിൽ മതി.’’ മേരിക്കുട്ടിയും മകളും ഒന്നും പറഞ്ഞില്ല. കാർ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.
തെല്ലുനേരം കഴിഞ്ഞപ്പോൾ പഞ്ചായത്തിൽനിന്ന് മറ്റൊരു ഫോൺ വന്നു. അച്ചാർ ഫാക്ടറിക്കായി കാണിച്ചിരിക്കുന്ന കാർഷെഡ്, സ്റ്റേറ്റ് ഹൈവേയുടെ സമീപമായതിനാൽ കെട്ടിടനമ്പർ കിട്ടില്ലെന്നായിരുന്നു സന്ദേശം. ഫാക്ടറിക്ക് വേറെ സ്ഥലവും കെട്ടിടവും നോക്കണം.
അച്ചാർ കമ്പനിയുടെ തുടക്കത്തിൽത്തന്നെ കല്ലുകടി വന്നല്ലോയെന്നോർത്ത്, ഭരണികളിൽ നിറഞ്ഞുകിടക്കുന്ന അച്ചാറുകളെയോർത്ത്, അസൂയക്കാരായ നാട്ടുകാരെയോർത്ത്, സ്വന്തം യുട്യൂബിനെയോർത്ത് മേരിക്കുട്ടി തേങ്ങിക്കരഞ്ഞു. മകൾ ഏലിക്കുട്ടിക്ക് ആരോടെന്നില്ലാതെ കോപം വന്നു.
“ഞാനിനി ഈ പരിപാടിക്കില്ല. ബാംഗളൂരിൽപ്പോയി നഴ്സിംഗ് പഠിക്കാൻ പോകുവാ!’’ ഏലിപ്പെണ്ണ് ഖേദത്തോടെ മൊഴിഞ്ഞു.
വർക്കിച്ചൻ ഇതുകേട്ട് ആനന്ദം പുറത്തുകാട്ടാതെ ദൈവത്തിന് സ്തോത്രം മൂളി കാറിന്റെ സ്റ്റിയറിംഗ് തിരിച്ചു.
-www.krpramod.com