Monday, October 14, 2019 1:39 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം യഥാർഥത്തിൽ പിശാചുക്കൾ വിഹരിക്കുന്ന ഇടമാണ്. പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടാണത്, പ്രത്യേകിച്ചു സംസ്ഥാനത്തിനു വെളിയിലുള്ളവർക്ക്. പക്ഷേ, സങ്കടകരമായ യാഥാർഥ്യം അതാണ്. ജീവിതം അത്രയൊന്നും നിർമലമോ സുന്ദരമോ അല്ല. ഒരിക്കൽ പ്രകൃതിസന്പത്തിനു പേരുകേട്ട നാടാണിത്-നീലത്തടാകങ്ങൾ, ഹരിതവൃക്ഷങ്ങൾ നിറഞ്ഞ കുന്നുകളും സമതലങ്ങളും, വിശാലവും പ്രശാന്തവുമായ കായലുകൾ. ശക്തമായ മാഫിയകൾ ഏതാനും വെള്ളിനാണയങ്ങൾക്കുവേണ്ടി ഇവയെല്ലാം ഒട്ടും ദയയില്ലാതെ ആക്രമിക്കുകയാണ്. ദൈവത്തിന്റെ സമ്മാനത്തിന് എത്ര വലിയ നാശമാണു തങ്ങൾ വരുത്തുന്നതെന്ന് ആലോചിക്കാതെയാണ് ഈ ആക്രമണം.
ഇക്കാര്യം പലർക്കും അവിശ്വസനീയമായി തോന്നുന്നെങ്കിൽ അതിൽ അതിശയമില്ല. ഉയർന്ന സാക്ഷരതയുടെ പേരിൽ അറിയപ്പെടുന്ന സംസ്ഥാനമാണിത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണിതെന്ന് ഈയിടെയും വാർത്തയുണ്ടായി. ഗ്രാമങ്ങളിൽ വൈദ്യുതിയും ആരോഗ്യചികിത്സാ സംവിധാനങ്ങളും ശുചിമുറികളുമുള്ള സംസ്ഥാനങ്ങളുടെ നിരയിൽ രാജ്യത്തു മുന്നിലാണു കേരളം. ഇവിടെ മിക്കവാറും വീടുകളിൽ ശുചിമുറികളുണ്ട്. വെളിയിട വിസർജന മുക്ത സംസ്ഥാനമാണിത്. സാമൂഹിക സൂചികയിൽ മികച്ച പ്രകടനം നടത്തിയവയുടെ കൂട്ടത്തിലാണു കേരളം.
അതുമാത്രമല്ല, ഇവിടത്തെ ആളുകൾ തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരാണ്. പല മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന അനേകം പ്രസിദ്ധീകരണങ്ങൾ ഇവിടുണ്ട്. അറുപതിലധികം ടിവി ചാനലുകളുള്ള കേരളത്തിൽ ജനങ്ങൾ ലോകത്തിലെ സംഭവവികാസങ്ങൾ സെക്കൻഡുകൾക്കുള്ളിൽ അറിയുന്നു. പബ്ലിക് ലൈബ്രറികൾ എല്ലാ ഗ്രാമങ്ങളിലും സജീവമാണ്. സ്കൂൾ ലൈബ്രറികളിൽ നല്ല പുസ്തകശേഖരമുണ്ട്. പൊതുതാത്പര്യമുള്ള വിഷയങ്ങൾ ആളുകൾ ആവേശത്തോടെ ഏറ്റെടുക്കുന്നു.
എങ്കിലും സംഘടിത പ്രസ്ഥാനങ്ങളുടെ തടവറയിലാണ് ഇവിടത്തെ സാധാരണക്കാർ. രാഷ്ട്രീയ പാർട്ടികൾ, വിദ്യാർഥി സംഘടനകൾ, ട്രേഡ് യൂണിയനുകൾ, ചുവപ്പുനാട, ബ്യൂറോക്രസി ഇവയെല്ലാം വിവിധ കോക്കസുകളുടെ ഭാഗമാണ്. ഇവയുടെ പ്രവർത്തനങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നു. സ്ഥലംമാറിയോ റിട്ടയർ ചെയ്തോ വരുന്നവരെ തങ്ങളുടെ സാധന- സാമഗ്രികൾ സ്വയമായി ഇറക്കാനോ തങ്ങൾക്ക് ഇഷ്ടമുള്ള ആളുകളെക്കൊണ്ട് ഇറക്കിക്കാനോ അടുത്തകാലംവരെ അനുവദിച്ചിരുന്നില്ല. സംഘടിതരായ ചുമട്ടുതൊഴിലാളികൾ ഭീമമായ കയറ്റിറക്കുകൂലി ഈടാക്കി സാധാരണക്കാരെ കൊള്ളയടിക്കുകയായിരുന്നു. പോലീസോ രാഷ്ട്രീയ പാർട്ടികളോ അതിൽ ഇടപെട്ടിരുന്നില്ല.
ഇടയ്ക്കിടെ നടത്തുന്ന ബന്ദുകളും ഹർത്താലുകളും ജനജീവിതത്തെ വല്ലാതെ ബാധിച്ചു. ബന്ദുദിവസം വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും വന്നിറങ്ങുന്നവർ വാഹനം കിട്ടാതെ വിഷമിച്ചു. കേരളത്തിനു പുറത്തുള്ള ജോലിസ്ഥലത്തേക്കു മടങ്ങേണ്ടവരും ഇവിടെ ഓഫീസുകളിൽ പോകേണ്ടവരും യാത്രാസൗകര്യമില്ലാതെ വിഷമിച്ചു. ബന്ദ്/ഹർത്താൽ അനുകൂലികൾ ഗതാഗതം തടസപ്പെടുത്തുകയും റോഡിലിറങ്ങുന്ന വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തു. മുന്നറിയിപ്പില്ലാതെ വന്ന ബന്ദുകൾമൂലം എത്രയോ വിവാഹസത്കാരങ്ങൾ മുടങ്ങി! ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെവരുന്നു.
സംഘടിത ആക്രമണം
ഒന്നോ രണ്ടോ ഡസൻ ആളുകളുടെ മാത്രം പിന്തുണയുള്ള സംഘടനകൾ ആഹ്വാനം ചെയ്യുന്ന ബന്ദിനെപ്പോലും രാഷ്ട്രീയ പാർട്ടികളും സമൂഹത്തിലെ സംഘടിത വിഭാഗങ്ങളും മാനിക്കുന്നു. ഭാഗ്യവശാൽ, ഇപ്പോൾ സംസ്ഥാനത്തു ബന്ദുകൾക്കും ഹർത്താലുകൾക്കുമെതിരേ ശക്തമായ മുന്നേറ്റമുണ്ട്. സമീപഭാവിയിൽത്തന്നെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നു നമുക്കു പ്രതീക്ഷിക്കാം.
ഇപ്പോൾ ഗൗരവതരവും അപകടകരവുമായ ഒരു പ്രശ്നമുള്ളതു പരിസ്ഥിതി സംരക്ഷണത്തിന് എതിരായ തീരുമാനങ്ങളെടുക്കുന്ന പ്രഫഷണൽ സംഘടനകളും ഉദ്യോഗസ്ഥ വൃന്ദവും ട്രേഡ് യൂണിയനുകളുമടക്കമുള്ള സംഘടിത വിഭാഗങ്ങളുടെയും അധികാരികളുടെയും നിലപാടാണ്. പരിസ്ഥിതിക്കു ഹാനികരമായ തീരുമാനങ്ങളെടുക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ എല്ലാവർക്കുമറിയാം. പക്ഷേ, ഈ കോക്കസ് വളരെ ശക്തമാണ്. ഉന്നത സ്ഥാനീയരും സ്വാധീനമുള്ളവരും സാന്പത്തിക നേട്ടങ്ങൾക്കായി ഇവരെ ആശീർവദിക്കുന്നു. വനങ്ങൾ നശിപ്പിച്ചും തണ്ണീർത്തടങ്ങൾ നികത്തിയും നിയമങ്ങൾ ലംഘിച്ച് ഈ മാഫിയകൾ റിസോർട്ടുകളും മറ്റും കെട്ടിപ്പൊക്കുന്നു.
അധികാരത്തിലുള്ളവരുടെ സംരക്ഷണം കിട്ടുന്നതിനാൽ മാഫിയകൾ തഴച്ചുവളരുന്നു. പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയും തീരത്തുനിന്നു ദൂരപരിധി പാലിച്ചുകൊണ്ടു കെട്ടിടങ്ങൾ പണിയേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുമൊക്കെ മിക്ക രാഷ്ട്രീയപാർട്ടികളും പുരമുകളിൽനിന്നു പ്രസംഗിക്കും. പരിസ്ഥിതിയും പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളും സംബന്ധിച്ചു ധാരാളം കമ്മീഷനുകളുണ്ട്. അവർ ധാരാളം നിർദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. പക്ഷേ, അവയിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇത്തരം പ്രദേശങ്ങളിൽ അനധികൃത നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർക്ക് അറിയാമെങ്കിലും നിലവിലുള്ള നിയമങ്ങൾപോലും ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ല. ശിക്ഷയൊന്നുമേൽക്കാതെ എല്ലാ നിയമങ്ങളും ലംഘിക്കാൻ ഈ കോക്കസിന് അറിയാം.
വനവത്കരണം കുറയുകയും സംസ്ഥാനത്തെ വനഭൂമി ചുരുങ്ങുകയും അതു കാലാവസ്ഥയെ ബാധിക്കുകയും ചെയ്തു എന്നതാണ് ഇതിന്റെ ആത്യന്തികഫലം. എങ്കിലും രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയും വോട്ടുബാങ്കുകൾ സൃഷ്ടിക്കാനും കമ്മീഷൻ നിർദേശങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്പോഴും കുന്നിൻ പ്രദേശങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കുന്നു. വിദൂര വനപ്രദേശങ്ങളിൽപോലും ക്വാറികൾ പ്രവർത്തിക്കുന്നു. മണ്ണിടിച്ചിലിനു പ്രധാന കാരണം ഇവയാണ്. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും നിരവധി വീടുകളും ഗ്രാമങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കരുത്.
ചില രാഷ്ട്രീയ നേതാക്കൾ സ്വകാര്യ ഭൂമിയിൽ ചെക്ക് ഡാമുകളും ചെറിയ അണകളും കെട്ടി. നിയമങ്ങളും കോടതിവിധികളും ലംഘിച്ചാണ് ഇവയുടെ നിർമാണം. എന്നാൽ, രാഷ്ട്രീയ സംരക്ഷണമുള്ളതുകൊണ്ട് ഇവർ എല്ലാം ഒപ്പിച്ചെടുത്തു. കോടതിവിധികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സംഭവങ്ങളുണ്ട്. അതിന്റെ പേരിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കു സുപ്രീംകോടതിയിൽനിന്നു താക്കീത് കേൾക്കേണ്ടിവന്നു.
ആയിരക്കണക്കിന് ഏക്കർ വനഭൂമി നിയമവിരുദ്ധമായി എസ്റ്റേറ്റുകളായി മാറ്റിയിട്ടുണ്ട്. അതിൽ ചിലതു ചെറുപട്ടണങ്ങളായി മാറിയെങ്കിലും സർക്കാർ രേഖകളിൽ അവ ഇപ്പോഴും വനഭൂമിതന്നെ. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിന്റെ പഴി പങ്കിടേണ്ടിവരും. വനഭൂമിയും കായൽ ഭൂമിയും കൈയേറുന്ന പ്രവർത്തനങ്ങളിൽ ചില മന്ത്രിമാർതന്നെ ഏർപ്പെട്ട സംഭവങ്ങളുണ്ടായത് സംസ്ഥാനത്തെ മാഫിയകൾക്കുള്ള സ്വാധീനമാണു വ്യക്തമാക്കുന്നത്.
ക്രിമിനൽ സംഘം
അപകടകരമായ ഒരു ക്രിമിനൽ സംഘമായി ഇവർ രൂപപ്പെട്ടിരിക്കുന്നു. ഉദാഹണത്തിനു സംസ്ഥാനത്തെ നദികളിൽനിന്നു മണലൂറ്റ് നിർബാധം നടക്കുന്നതു തദ്ദേശഭരണ അധികാരികളുടെയും മുകളിൽ പിടിപാടുള്ള പ്രാദേശിക രാഷ്ട്രീയക്കാരുടെയും ആശീർവാദം ഉള്ളതുകൊണ്ടാണ്. മണലൂറ്റ്, മരംവെട്ട്, പാറഖനനം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കു വളരെ ഉയർന്ന കൂലിയാണു ലഭിക്കുന്നത്. എതിർക്കാൻ വരുന്ന പരിസ്ഥിതി പ്രവർത്തകരെ അവർ ഭീഷണിപ്പെടുത്തുന്നു.
കൊച്ചി മരടിലെ നിയമവിരുദ്ധ ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഈയിടത്തെ സുപ്രീംകോടതിവിധി നിയമവിരുദ്ധമായി ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ്. പ്രവാസികൾ ഉൾപ്പെടെയുള്ള നിരപരാധികളായ പൗരന്മാരെ ബിൽഡർമാർ അധികാരികളുടെ സഹായത്തോടെ എങ്ങനെയാണു വഞ്ചിക്കുന്നതെന്നും അതു കാണിച്ചുതന്നു. രജിസ്ട്രേഷൻ ഫീസ് കുറച്ചുകാണിക്കാൻ യഥാർഥവിലയിലും കുറച്ചാണ് ബിൽഡർമാർ ഫ്ളാറ്റുകളുടെ വില്പന വില കാണിച്ചതെന്നും റിപ്പോർട്ടുണ്ട്. അധികാരികളെ സന്തോഷിപ്പിച്ചു നിർത്തിയാൽ നിയമങ്ങൾ എങ്ങനെയാണ് ഫലപ്രദമല്ലാതാകുന്നതെന്നും ഇതു കാണിച്ചുതരുന്നു.
യഥാർഥ പ്രശ്നം മറ്റൊന്നാണ്. സംസ്ഥാനം നേരിടുന്ന അപകടമാണത്. വൃക്ഷങ്ങളും പച്ചപ്പും കുന്നുകളും കായലുകളും തടാകങ്ങളും നിറഞ്ഞ ഈ പ്രദേശം ഒരു കോൺക്രീറ്റ് കാടായി മാറുകയും ഇവിടത്തെ തീരമേഖല ചുരുങ്ങുകയും ചെയ്യുന്നു. വന്യമൃഗങ്ങളേക്കാൾ ക്രൂരരായ ക്രിമിനലുകളാണ് ഇവ നശിപ്പിക്കുന്നത്. ഈ ഉപമ ശരിയല്ലായരിക്കാം. വിശക്കുന്പോൾ മാത്രമാണ് വന്യമൃഗങ്ങൾ കൊല്ലുന്നത്. എന്നാൽ, പണത്തോടുള്ള ആർത്തി തീരാത്ത ഈ ക്രിമിനൽ സംഘങ്ങൾ എല്ലാ നിയമങ്ങളും ലംഘിക്കുന്നു. വനങ്ങൾ കുറയുന്നതുമൂലം തങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും തേടിയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത്. അവ തങ്ങളുടെ ആവാസവ്യവസ്ഥ വിട്ടിറങ്ങുന്നതു നിലനില്പിനായാണ്.
റിസോർട്ടുകളും മറ്റു കെട്ടിടങ്ങളും നിർമിക്കാൻവേണ്ടി കുന്നുകളും മലകളും ഇടിക്കുന്നതും മണ്ണെടുക്കുന്നതും കേരളത്തെ മരുഭൂമിപോലുള്ള ഒരു പ്രദേശമാക്കി മാറ്റും. ഹരിയാനയും യുപിയും പോലുള്ള സംസ്ഥാനങ്ങൾ വനവത്കരണത്തിനു ശ്രമിക്കുന്പോൾ കേരളം ഭരണവർഗത്തിന്റെ നടപടികൾമൂലം നാശത്തിലേക്കുവീഴുന്നു. ഇവിടത്തെ ജനങ്ങളും നിയമപാലകരും ഇതിൽ നിസഹായരാണ്. കേരളം ഉണർന്നെണീറ്റ് പ്രകൃതിയെ സംരക്ഷിക്കുന്നതിലും പുതിയ നേതാക്കളെ കണ്ടെത്തുന്നതിലും പരാജയപ്പെട്ടാൽ സംസ്ഥാനം കൂടുതൽ മോശമായ അവസ്ഥയിലേക്കു നീങ്ങും. മാഫിയ സംഘങ്ങളിൽനിന്നു സംസ്ഥാനത്തെ രക്ഷിക്കാൻ കേരളം പ്രവർത്തിച്ചേ മതിയാവൂ.