Monday, December 9, 2019 12:27 AM IST
കേരളത്തിൽ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1896-ൽ മൂന്നു വികാരിയാത്തുകൾ സ്ഥാപിക്കപ്പെടുകയും ആ വികാരിയാത്തുകളിൽ സ്വദേശീയ മെത്രാന്മാർ നിയമിക്കപ്പെടുകയും ചെയ്തപ്പോൾ ആ മൂന്നു മെത്രാന്മാരിൽ ഒരാളാകാൻ ഭാഗ്യം സിദ്ധിച്ച മഹാ പ്രതിഭയായിരുന്നു എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയായ മാർ ളൂയിസ് പഴേപറന്പിൽ. ഈ ധന്യാത്മാവ് പരലോക പ്രാപ്തനായിട്ട് ഇന്ന് ഒരു നൂറ്റാണ്ട് തികയുകയാണ്. കേരള സമൂഹത്തിനും സുറിയാനി കത്തോലിക്കാ സമൂഹത്തിനും, വിശേഷാൽ എറണാകുളം - അങ്കമാലി അതിരൂപതയ്ക്കും, ഇദ്ദേഹം ചെയ്ത മഹത്തായ സേവനങ്ങൾ ചിരസ്മരണീയമാണ്.
ദേശസ്നേഹം, സഭാസ്നേഹം, സമുദായ സ്വാതന്ത്ര്യം മുതലായ ഉന്നതാദർശങ്ങളിൽ ആകൃഷ്ടരായ ആരുടെയും ബഹുമാനത്തിനും അംഗീകാരത്തിനും അർഹതയുള്ള മഹാപുരുഷനായിരുന്നു മാർ ളൂയിസ് പഴേപറന്പിൽ. മാർ കരിയാറ്റിൽ മെത്രാപ്പോലീത്തായുടെയും പാറേമ്മാക്കൽ ഗോവർണദോറുടെയും ഒപ്പം എണ്ണപ്പെടുന്ന ദേശസ്നേഹിയും സഭാ സ്നേഹിയുമാണ് മാർ ളൂയിസ്. കരിയാറ്റിൽ മെത്രാപ്പോലീത്തായുടെയും മാർ ളൂയിസിന്റെയും ആദർശം ഒന്നുതന്നെയായിരുന്നു. വിദേശീയരുടെ അധീശത്വത്തിൽനിന്നു സുറിയാനിക്കാരെ രക്ഷിച്ച് അതിനെ ദൃഢീകരിക്കണമെന്നാണ് ഇരുവരും ആഗ്രഹിച്ചത്.
മാർ ളൂയിസ് മരിക്കുന്പോൾ അദ്ദേഹത്തിന് 72 വയസ് പ്രായമുണ്ടായിരുന്നു. ഇതിൽ 44 വർഷവും അദ്ദേഹം സുറിയാനി സമൂഹത്തിനുവേണ്ടി കഠിനാധ്വാനം ചെയ്തു. സുറിയാനി കത്തോലിക്കർക്ക് സ്വയംഭരണം ലഭിക്കാൻവേണ്ടി അധ്വാനിച്ച മേല്പറഞ്ഞ മഹാപുരുഷന്മാരുടെ ഗണത്തിൽ ചേർത്ത് എണ്ണപ്പെടാവുന്ന നേതാക്കന്മാർ അംഗുലീപരിമിതം.
വ്യക്തിയും കാലവും
1847 മാർച്ച് 25-ന് കുട്ടനാട്ടിലെ പുളിങ്കുന്ന് ദേശത്ത് പഴേപറന്പിൽ തറവാട്ടിൽ മാത്തൻ മാമ്മന്റെയും ത്രേസ്യായുടെയും ആദ്യ സന്താനമായി മാർ ളൂയിസ് ജനിച്ചു. സുറിയാനിക്കാരുടെ പാരന്പര്യമനുസരിച്ച് അദ്ദേഹത്തിന്റെ പിതാമഹന്റെ പേരായ മത്തായി എന്ന നാമം കുഞ്ഞിനു നല്കപ്പെട്ടു. എന്നാൽ, കൊച്ചുമത്തായി കർമലീത്താ മൂന്നാം സഭയിൽ (ടിഒസിഡി) ചേർന്നപ്പോൾ പതിവനുസരിച്ച് സഭയിൽനിന്നു നൽകിയ പേരായിരുന്നു ളൂയിസ് എന്നത്.
ചെറുപ്പത്തിലേതന്നെ പഴേപറന്പിൽ തറവാട്ടിലെ മുഴുവൻ സ്വത്തുക്കളുടെയും ഉടമയായി തീർന്ന കൊച്ചുമാത്തൻ അതെല്ലാം ഉപേക്ഷിച്ച്, മാന്നാനത്തു സ്ഥാപിതമായ കർമലീത്താ മൂന്നാംസഭയിൽ അംഗമായി.
1861 ഒക്ടോബർ മാസത്തിൽ സെമിനാരിയിലെത്തിയ അദ്ദേഹം നവംബർ മൂന്നിനു സന്യാസാർഥിയായി. മാന്നാനത്തും കൂനമ്മാവിലും ഉണ്ടായിരുന്ന കർമലീത്താ സെമിനാരികളിലെ പരിശീലനം പൂർത്തിയാക്കിയ ബ്രദർ ളൂയിസ് ഇരുപത്തിനാലാമത്തെ വയസിൽ 1870 ഡിസംബർ നാലിനു കർമലീത്ത സന്യാസ സഭയിൽ (സിഎംഐ) വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.
മാതൃഭാഷയായ മലയാളത്തിനു പുറമെ ലത്തീൻ, സുറിയാനി ഭാഷകളിൽ പ്രാവീണ്യം നേടിയ ഫാ. ളൂയിസ് ഇംഗ്ലീഷ് ഭാഷയിലും നിപുണനായിരുന്നു. അദ്ദേഹം ഇംഗ്ലീഷ് ഭാഷ പഠിച്ചത് ഏതെങ്കിലും ഗുരുമുഖത്തു നിന്നായിരുന്നില്ല; സ്വപരിശ്രമത്താലായിരുന്നു. മാത്രമല്ല, പില്ക്കാലത്ത് ഇറ്റാലിയൻ, ഫ്രഞ്ച്, പോർട്ടുഗീസ് ഭാഷകളിൽ എഴുതപ്പെട്ടവ വായിച്ചു മനസിലാക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. വടിവൊത്ത അക്ഷരങ്ങളുടെ ഉടമയായിരുന്ന മാർ ളൂയിസിന്റെ ജീവിതവും അക്ഷരങ്ങൾപോലെ തന്നെ അച്ചടക്കമുള്ളതായിരുന്നു.
മാർ ളൂയിസ് വൈദികപട്ടം സ്വീകരിക്കുന്പോൾ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ (പ്രിയോർ ജനറാൾ) ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം അദ്ദേഹം ദിവംഗതനായി. മാർ ളൂയിസ് സെമിനാരിയിൽ പ്രവേശിച്ചശേഷമായിരുന്നു കേരള സുറിയാനി കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കിയ റോക്കോസ് ശീശ്മ ഉടലെടുത്തത്; മേലൂസ് ശീശ്മയാകട്ടെ വൈദികനായതിനുശേഷവും. മേലൂസ് ശീശ്മയുടെ കാലത്ത് ഫാ. ളൂയിസ് മാന്നാനം കൊവേന്തയിലാണ് താമസിച്ചിരുന്നത്.
സഭാസ്നേഹിയായ മാർ ളൂയിസ്
1887-ൽ സുറിയാനിക്കാർക്കായി കോട്ടയം, തൃശൂർ വികാരിയാത്തുകൾ സ്ഥാപിച്ചതിന്റെയും പിന്നീട് 1896-ൽ മുൻ വികാരിയാത്തുകൾ പുനഃക്രമീകരിച്ച് എറണാകുളം, ചങ്ങനാശേരി, തൃശൂർ വികാരിയാത്തുകൾ സ്ഥാപിച്ച് സ്വദേശീയരെ മെത്രാന്മാരായി നിയമിച്ചതിന്റെയും പുറകിൽ നൂറ്റാണ്ടുകളായി കേരളത്തിലെ സുറിയാനി കത്തോലിക്കർ നടത്തിയ നിരന്തരമായ പരിശ്രമത്തിന്റെയും കത്തിടപാടുകളുടെയും ത്യാഗങ്ങളുടെയും ചരിത്രമുണ്ട്. ആ ചരിത്ര നാൾവഴിയിലെ അവസാന അധ്യായത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട നാമമാണ് മാർ ളൂയിസ് മെത്രാന്റേത്. അക്കാലത്ത് പത്തൊന്പതു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന സുറിയാനി കത്തോലിക്കാ സഭയ്ക്കു തനതായ ഭരണസംവിധാനം - സ്വയംഭരണാവകാശം - അനുവദിച്ചുതരണമെന്ന് വാദിക്കുകയും അതിനുവേണ്ടി അഹോരാത്രം പണിയെടുക്കുകയും അതിന്റെ ഫലമായി അന്നത്തെ മെത്രാപ്പോലീത്തയുടെ നിർദേശപ്രകാരം കർമലീത്താ സഭയിൽനിന്നു ഭ്രഷ്ടനാക്കപ്പെട്ട് സ്വന്തം ഇടവകപ്പള്ളിയിൽ വികാരിയായി സേവനം ചെയ്യാൻ നിയോഗിക്കപ്പെട്ടയാളുമാണ് മാർ ളൂയിസ്. സ്വയംഭരണാവകാശത്തിനുവേണ്ടി വാദിക്കുകയും വൈദേശീയ ഭരണത്തിലെ അപാകതകളെ ഉന്നതാധികാര സ്ഥാനങ്ങളിൽ അറിയിക്കുകയും ചെയ്തതിനാൽ മാർ ളൂയിസിനോടൊപ്പം മറ്റ് ആറു വൈദികരെയും സന്യാസസഭയിൽനിന്നു പുറത്താക്കിയിരുന്നു. അവർക്ക് "ഏഴു വ്യാകുലങ്ങൾ’ എന്നാണ് പേരുനല്കപ്പെട്ടത്.
യുവ വൈദികനായിരുന്ന ഫാ. ളൂയിസാണ് റോമിലേക്കയക്കാൻ ഹർജികൾ തയാറാക്കിയത്. 1875 ജൂലൈ മാസത്തിലാണു പ്രഥമ ഹർജി അയയ്ക്കപ്പെട്ടത്. മാന്നാനം, പുളിങ്കുന്ന് കൊവേന്തകൾ കേന്ദ്രമാക്കി ഫാ. ളൂയിസിന്റെ നേതൃത്വത്തിൽ ഒൻപത് ഹർജികൾ മലയാളം, സുറിയാനി, ലത്തീൻ ഭാഷകളിൽ റോമിലേക്ക് അയയ്ക്കുകയുണ്ടായി.
1876 മേയിൽ വിസിറ്റർ അപ്പസ്തോലിക്കയായി ബോംബെ ആർച്ച്ബിഷപ് ലെയോ മൗറിൻ നിയമിതനായി. മേയ് മാസത്തിൽതന്നെ അദ്ദേഹം ഇവിടത്തെ സംഭവവികാസങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കൊച്ചിയിലെത്തി. മേല്പറഞ്ഞ ഹർജികളുടെയും വിസിറ്റർ അപ്പസ്തോലിക്കയുടെ റിപ്പോർട്ടുകളുടെയും തുടർന്നുണ്ടായ യോഗങ്ങളുടെയും വിശദമായ ചർച്ചകളുടെയും ഫലമായി കാലദൈർഘ്യമില്ലാതെ സുറിയാനി സഭയ്ക്കു സ്വയംഭരണാവകാശം നല്കപ്പെട്ടുവെന്നതു ചരിത്രം.
സമയത്തിന്റെ പൂർണതയിൽ 1877-ൽ വരാപ്പുഴ മെത്രാപ്പോലീത്തായുടെ കീഴിൽ സുറിയാനിക്കാരുടെ ചുമതലക്കാരനും കൊ-അദ്യുക്തോർ മെത്രാനുമായി മർസലിനോസ് നിയമിക്കപ്പെട്ടപ്പോൾ ഫാ. ളൂയിസും കൂട്ടരും ഉന്നയിച്ച ആവശ്യങ്ങൾ ഭാഗികമായും 1887-ൽ കോട്ടയം, തൃശൂർ വികാരിയാത്തുകൾ സ്ഥാപിതമായപ്പോൾ കുറെക്കൂടെ മെച്ചപ്പെട്ടും 1896-ൽ എറണാകുളം, ചങ്ങനാശേരി, തൃശൂർ വികാരിയാത്തുകളും സ്വദേശീയ മെത്രാന്മാരും നിയമിതരായപ്പോൾ പൂർണമായും നിറവേറ്റപ്പെടുകയായിരുന്നു. നിശ്ചയദാർഢ്യത്തോടെ ഫാ. ളൂയിസും കൂട്ടരും കർമനിരതരായി യഥാസമയം പ്രവർത്തിച്ചതിന്റെ പരിണതഫലമാണു പത്തൊന്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ സീറോ മലബാർ സഭയ്ക്ക് സ്വയംഭരണാവകാശവും സ്വദേശീയ മെത്രാന്മാരെയും ലഭിച്ചതെന്നത് നിസ്തർക്കമത്രേ!
എറണാകുളം വികാരി അപ്പസ്തോലിക്ക
സ്വദേശീയരെ മെത്രാന്മാരായി തെരഞ്ഞെടുത്തപ്പോൾ ഫാ. ളൂയിസ് എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയായി നിയമിതനായി. വികാരിയാത്തിന്റെ ചുമതല ഏറ്റെടുക്കുന്പോൾ മാർ ളൂയിസ് മെത്രാനു താമസിക്കാൻ ഒരിടം ഉണ്ടായിരുന്നില്ല. ആകയാൽ എറണാകുളം സെന്റ് മേരീസ് ദേവാലയത്തിന്റെ പള്ളിമേടയിലായിരുന്നു താമസം. അതുകൊണ്ട് മെത്രാന് താമസിക്കുവാൻ ഒരു ഭവനം, അതിലുപരി രൂപതയുടെ ഭരണത്തിന് ഒരു പൊതു ഭവനം (ആസ്ഥാനം) എത്രയും വേഗത്തിൽ പണിയേണ്ടത് അത്യാവശ്യമായിരുന്നു. അതിനു മാർ ളൂയിസ് മെത്രാൻ അനുഭവിച്ച കായക്ലേശങ്ങളും മനോവ്യഥയും അത്യുത്കണ്ഠയും അദ്ദേഹത്തിന്റെ മെത്രാൻ ജീവിതത്തിലെ പീഢാനുഭവങ്ങളിൽ ഒന്നായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു.
വികാരിയാത്തിന്റെ ഭരണം ഏറ്റെടുത്ത നാൾ മുതൽ മാർ ളൂയിസ് മെത്രാന്റെ മനസിൽ കാത്തുസൂക്ഷിച്ചിരുന്ന വലിയൊരു സ്വപ്നമായിരുന്നു വൈദിക പരിശീലനത്തിന്റെ ആദ്യഭാഗം നിർവഹിക്കുന്നതിന് വികാരിയാത്തിൽ ഒരു "പെറ്റി സെമിനാരി’ (മൈനർ സെമിനാരി) സ്ഥാപിക്കുക എന്നത്. ആകയാൽ മെത്രാസന മന്ദിരത്തിന് അദ്ദേഹം രൂപം കൊടുത്തപ്പോൾ ആ കെട്ടിടത്തിൽതന്നെ ഒരു മൈനർ സെമിനാരിയും അദ്ദേഹം രൂപകല്പന ചെയ്തിരുന്നു. 1900 ഏപ്രിൽ മാസത്തിൽ അരമനകെട്ടിടം ആശീർവദിച്ചതിനുശേഷം പ്രസ്തുത കെട്ടിടത്തിൽ പെറ്റിസെമിനാരി ആരംഭിക്കുന്നതിനുള്ള നടപടികൾ അദ്ദേഹം ആരംഭിച്ചു. 1901 ജൂലൈ മൂന്നിനു തിരുഹൃദയ പെറ്റിസെമിനാരി ഉദ്ഘാടനം ചെയ്യപ്പെട്ടു. 1888-ൽ പുത്തന്പള്ളി സെമിനാരിയെ ഒരു സെൻട്രൽ മേജർ സെമിനാരിയാക്കി ഉയർത്തിയതിനുശേഷം 1890 മുതൽ മേജർ സെമിനാരിയിൽ പെറ്റി സെമിനാരി പരിശീലനം അവസാനിപ്പിച്ച് പ്രൊപ്പഗാന്ത തിരുസംഘം കല്പന നല്കി. അതത് രൂപതകളും വികാരിയാത്തുകളും തങ്ങളുടെ വൈദികാർഥികൾക്കു പ്രാഥമിക പരിശീലനം നല്കുന്നതിന് പെറ്റിസെമിനാരികൾ സ്ഥാപിക്കണമെന്ന് തിരുസംഘം ആവശ്യപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിൽ കേരളത്തിൽ സ്ഥാപിക്കപ്പെട്ട പ്രഥമ പെറ്റി സെമിനാരിയായിരുന്നു തിരുഹൃദയ പെറ്റി സെമിനാരി. ഈ പെറ്റി സെമിനാരിയുടെ പ്രഥമ റെക്ടർ മാർ ളൂയിസ് മെത്രാൻ തന്നെയായിരുന്നു. വൈദിക പരിശീലനത്തിൽ മാത്രമല്ല, വൈദികരുടെ അജപാലനശുശ്രൂഷയ്ക്കും പള്ളിഭരണത്തിനും നിയതമായ രൂപവും ഭരണക്രമവും അദ്ദേഹം ഏർപ്പെടുത്തി. അച്ചടക്കത്തിന്റെയും സുതാര്യതയുടെയും കാര്യത്തിൽ അല്പംപോലും വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയാറല്ലായിരുന്നു.
മെത്രാസന മന്ദിരത്തിന്റെ പണികൾ ഏറെക്കുറെ പൂർത്തിയാക്കുകയും കത്തീഡ്രലിനെ പുനരുദ്ധരിക്കുകയും ചെയ്ത മാർ ളൂയിസ് മെത്രാന്റെ അടുത്ത ശ്രദ്ധ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വികാരിയാത്തിൽ സ്ഥാപിക്കുക എന്നതായിരുന്നു. എന്തെന്നാൽ ശരിയായ മനോവികാസം ലഭിക്കുന്നതിനും ദൈവവിശ്വാസം, രാജഭക്തി, സമുദായസ്നേഹം, ജീവകാരുണ്യം എന്നീ മൂല്യങ്ങളെല്ലാം പരിശീലിപ്പിക്കുന്നതിനും കത്തോലിക്കാ പള്ളിക്കൂടങ്ങൾ തന്നെ വേണമെന്നു മാർ ളൂയിസ് മെത്രാന് അറിയാമായിരുന്നു. ആകയാൽ സ്വന്തനിലയിൽ ആലുവായിൽ സെന്റ് മേരീസ് സ്കൂളിനു തുടക്കം കുറിക്കുകയും അന്നുണ്ടായിരുന്ന എല്ലാ ഇടവക ദേവാലയങ്ങളോടും ചേർന്ന് സ്കൂളുകൾ സ്ഥാപിക്കുന്നതിനു കർശനമായ നിർദേശം നല്കുകയും ചെയ്ത വ്യക്തിയാണ് മാർ ളൂയിസ് മെത്രാൻ. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് വളരെയേറെ സ്കൂളുകൾ വികാരിയാത്തിൽ സ്ഥാപിക്കപ്പെടുകയുണ്ടായി.
പ്രതിസന്ധികളെ തരണം ചെയ്തു ശക്തമായ അടിത്തറയിലാണ് എറണാകുളം വികാരിയാത്ത് എന്ന മഹാ സൗധത്തെ പടുത്തുയർത്താൻ മാർ ളൂയിസ് മെത്രാൻ ഒരുന്പെട്ടത്. ദൈവജനത്തിന്റെ സഹായസഹകരണം അദ്ദേഹം തന്റെ ഓരോ ചുവടുവയ്പിലും ഉറപ്പാക്കിയിരുന്നു. വികാരിയാത്തിലെ പള്ളികളുടെയും വൈദികരുടെയും ദൈവജനത്തിന്റെയും സാന്പത്തിക സഹായം സ്വീകരിച്ചുകൊണ്ടാണ് വികാരിയാത്തിലെ പ്രസ്ഥാനങ്ങളെല്ലാം (മെത്രാസന മന്ദിരം, സന്യാസാശ്രമങ്ങൾ, സന്യാസിനീ മഠങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ മുതലായവ) കെട്ടിപ്പടുത്തത്. ദൈവജനത്തോട് ആ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടുതന്നെയാണ് അദ്ദേഹം രൂപതാഭരണം നിർവഹിച്ചിട്ടുള്ളത്. എറണാകുളം അതിരൂപതയ്ക്കു ശക്തമായ അടിത്തറ പാകാനും അതിനെ വടവൃക്ഷമാക്കി വളരുന്നതിനു സാഹചര്യമൊരുക്കാനും അദ്ദേഹ ത്തിനു സാധിച്ചു.
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
(എറണാകുളം-അങ്കമാലി അതിരൂപത ആർക്കൈവിസ്റ്റാണ് ലേഖകൻ)