Tuesday, December 24, 2019 12:03 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കാവിമായൽ തുടർക്കഥയാകുന്നു. മഹാരാഷ്ട്രയ്ക്കു പിന്നാലെ ജാർഖണ്ഡിലും തോൽവി ഏറ്റുവാങ്ങിയ ബിജെപി കൂടുതൽ പ്രതിരോധത്തിലാവുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം കനക്കുന്നതിനിടെയാണ് ഒരു സംസ്ഥാനത്തുനിന്നുകൂടി ബിജെപിക്കു പടിയിറങ്ങേണ്ടിവരുന്നത്. കഴിഞ്ഞവർഷം തുടങ്ങിയ തിരിച്ചടികൾക്ക് ലോക്സഭാ തെരഞ്ഞെടുപ്പുഫലംകൊണ്ടു മറുപടി പറഞ്ഞെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു പിടിച്ചുനിൽക്കാനാവുന്നില്ല.
കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം മുഴക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നു രാജ്യത്തെ 21 സംസ്ഥാനങ്ങളിൽവരെ ബിജെപിയുടെ ഭരണം സ്ഥാപിച്ചിരുന്നു. എന്നാൽ, അതിപ്പോൾ 16ലേക്കു കൂപ്പുകുത്തി. 2017ൽ രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 71 ശതമാനവും ഭരണംനടത്തിയിരുന്നത് ബിജെപിയായിരുന്നു. അതിപ്പോൾ 32.2 ശതമാനമായി കുറഞ്ഞിരിക്കുന്നു.
21ൽനിന്ന് 16ലേക്ക്
ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, കർണാടക, ഹരിയാന, ഗോവ, ഉത്തരാഖണ്ഡ്, ആസാം, അരുണാചൽപ്രദേശ്, ഹിമാചൽപ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ 16 സംസ്ഥാനങ്ങളാണ് ബിജെപിയും സഖ്യകക്ഷികളും ഭരണം നടത്തുന്നത്. ബിഹാറിൽ ജെഡിയു ആണ് വലിയകക്ഷി. ഉത്തർപ്രദേശിലെ 403ൽ 310 സീറ്റുകളോടെ ശക്തമായ സർക്കാരാണുള്ളത്. ഗുജറാത്തിൽ 186ൽ 103 പേരും ബിജെപി എംഎൽഎമാരാണ്. കർണാടകയിലും ഹരിയാനയിലും കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സർക്കാരുണ്ടാക്കി. മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സഖ്യകക്ഷികളുടെ പിൻബലത്തിലാണു ഭരണം.
മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, പുതുച്ചേരി, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് മുഖ്യമന്ത്രിമാരുള്ളത്. മഹാരാഷ്ട്രയ്ക്കു പിന്നാലെ ജാർഖണ്ഡിലും യുപിഎ സർക്കാർ അധികാരത്തിലെത്തുകയാണ്.
2014ൽ രാജ്യത്ത് ഏഴു സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ബിജെപി ഭരണം. 2015ൽ ഇത് 13, 2016ൽ 15, 2017ൽ 19, 2018ൽ 21 എന്നിങ്ങനെ സംസ്ഥാനങ്ങൾ ബിജെപി ഭരണത്തിൻകീഴിലായി. എന്നാൽ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ കൈവിട്ടതോടെ ബിജെപിയുടെ പരാജയത്തിനു നാന്ദി കുറിക്കപ്പെട്ടു. പിന്നീട് നടന്ന കർണാടകയിലും ഭൂരിപക്ഷം നേടാനാകാതെ വന്നെങ്കിലും കൂറുമാറ്റത്തിലൂടെ ഭരണം പിടിച്ചു. ഹരിയാനയിൽ തിരിച്ചടിയുണ്ടായെങ്കിലും ഭരണം നിലനിർത്താനായി. 47 സീറ്റുകൾ 40 ആയി കുറഞ്ഞു. 75 സീറ്റുകൾ പിടിക്കുമെന്ന് വീമ്പിളക്കിയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒടുവിൽ ദുഷ്യന്ത് ഛൗട്ടാലയുടെ ജെജെപിയെ കൂട്ടുപിടിച്ചാണ് ഭരണം നിലനിർത്തിയത്.
മഹാരാഷ്ട്രയിൽ 122 സീറ്റുണ്ടായിരുന്നത് 105 ലേക്കു താണതാണു തിരിച്ചടിയായത്. ഭരണം നിലനിർത്താൻ പലവഴികളും പയറ്റിയെങ്കിലും നാണംകെട്ടു പിന്മാറേണ്ടിവന്നു. ഇപ്പോൾ ജാർഖണ്ഡിൽ വലിയ തോൽവിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.
തിരിച്ചടി നിയമസഭകളിൽ
2014ലാണ് ബിജെപി എംഎൽഎമാരുടെ എണ്ണം ആയിരം കവിഞ്ഞത്. പിന്നീടത് വളർന്ന് 2017ൽ 1,382വരെയെത്തി. 1993ൽ 1,503 എംഎൽഎമാർ കോൺഗ്രസിനുണ്ടായിരുന്നു. 2017ൽ അത് 813ലേക്കു താണു. എന്നാൽ, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുശേഷം ബിജെപി എംഎൽഎമാരുടെ എണ്ണം 1337 ലേക്കു താണു. ഇപ്പോൾ ജാർഖണ്ഡ് തെരഞ്ഞെടുപ്പു ഫലം കൂടി കണക്കിലെടുത്താൽ 1322 എംഎൽഎമാർ മാത്രമേ ബിജെപിക്കുള്ളൂ. എൻഡിഎ സഖ്യകക്ഷികൾക്ക് 406 എംഎൽഎമാരുണ്ട്. ഇതിൽ തമിഴ്നാട്ടിലെ എഡിഎംകെയുടെ 125 പേരും ഉൾപ്പെടുന്നു.
കോൺഗ്രസിന് 855 എംഎൽഎമാരാണുള്ളത്. യുപിഎ സഖ്യകക്ഷികൾക്ക് 399 എംഎൽഎമാരുണ്ട്. ഇരുമുന്നണികളിലും പെടാത്ത തൃണമൂൽ കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ്, ബിജെഡി, ഇടതുപക്ഷം, എസ്പി, ബിഎസ്പി തുടങ്ങിയവർക്കെല്ലാമായി 980 എംഎൽഎമാരാണുള്ളത്. അറുപതോളം സ്വതന്ത്ര എംഎൽഎമാരും രാജ്യത്തുണ്ട്. ജമ്മു-കാഷ്മീരിലെ 87 സീറ്റുകൾ ഉൾപ്പെടെ 98 ഒഴിവുകളുമുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേർന്നാൽ 31 സംസ്ഥാന നിയമസഭകളാണുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം മാത്രമാണ് ഇപ്പോൾ ബിജെപിയുടെ ആശ്വാസം. 543 അംഗ ലോക്സഭയിൽ 303 സീറ്റു നേടി ചരിത്രവിജയമാണ് അവർ നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് രാജ്യത്തെ 4,120 നിയമസഭാ മണ്ഡലങ്ങളിൽ 2,089 ഇടങ്ങളിലും ബിജെപിയായിരുന്നു മുന്നിൽ. എന്നാൽ, തുടരെത്തുടരെയുണ്ടാകുന്ന തോൽവികൾ ബിജെപി നേതൃത്വത്തെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്.
സഖ്യത്തിലും വിള്ളൽ
സംസ്ഥാനങ്ങളിൽ ഭരണം നഷ്ടമാകുന്നതുകൂടാതെ മുന്നണി ശോഷിക്കുന്നതും ബിജെപിയെ അലട്ടുന്നുണ്ട്. പ്രധാന സഖ്യകക്ഷികളായിരുന്ന ശിവസേന, ടിഡിപി, എജെഎസ്യു തുടങ്ങിയവർ മുന്നണിവിട്ടുപോയി. പൗരത്വ നിയമത്തിന്റെ പേരിൽ നിതീഷിന്റെ ജെഡിയു, പാസ്വാന്റെ എൽജെപി തുടങ്ങിയവർ എതിർപ്പുയർത്തുന്നുമുണ്ട്.
ബിഹാർ തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ബിജെപിക്കൊപ്പം നിന്നാൽ ശുഭകരമല്ലെന്ന കണക്കുകൂട്ടലിലാണു നിതീഷ് കുമാർ. സംസ്ഥാനത്തെ മുസ്ലിംകളും യാദവരും എതിരായാൽ ജെഡിയുവിന്റെ വോട്ട് ബാങ്കിൽ കനത്ത വിള്ളലുണ്ടാകും. അതിനാൽ നിതീഷ് എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്നുകാണേണ്ടിവരും.