Monday, February 3, 2020 11:43 PM IST
ലോകമെങ്ങും മനുഷ്യരുടെ പേടിസ്വപ്നമായ മാരകരോഗങ്ങളിൽ ഒന്നാണ് കാൻസർ. മനുഷ്യൻ കാൻസറിനെ പേടിക്കാതെ അതിനെ ധീരതയോടെ നേരിടാൻ ശ്രമിക്കുമ്പോൾ മാരകമായി കരുതിയിരുന്ന ഈ രോഗവും മനുഷ്യനിയന്ത്രണത്തിൽ വരും എന്നതിനു പ്രശസ്തരുടെ ചികിത്സാനുഭവങ്ങൾ ഇന്നു ധാരാളമായി കേൾക്കുന്നുണ്ട്.
കാൻസർ എന്ന രോഗം നിരവധിയാളുകളിൽ പ്രായഭേദമെന്യേ കാണുന്നു. എന്നാൽ, ആളുകൾക്കു മുൻകൂട്ടി ഈ രോഗത്തെ കണ്ടെത്താനോ സമയത്തുതന്നെ ചികിത്സിക്കാനോ സാധിക്കാത്ത സ്ഥിതിയും നിലനിൽക്കുന്നു. പ്രായഭേദമെന്യേ ഏതു സമയത്തും ആരിലും കാൻസർ ശരീരത്തിന്റെ ഏതു ഭാഗത്തും ബാധിക്കാം. എന്നാൽ, ശ്രദ്ധയോടെ വേണ്ട പരിശോധനകൾ സ്വയവും വിദഗ്ധരുടെ സഹായത്തോടെയും യഥാസമയം നടത്തിയാൽ ഈ മാരക രോഗത്തിൽനിന്നു കുറച്ചെങ്കിലും ആശ്വാസവും രോഗം ഭേദമാകുന്നതിനുള്ള സാഹചര്യവും സൃഷ്ടിക്കാനാകും.
ഇന്ത്യയിൽ ഒരേസമയം 30- 35 ലക്ഷം കാൻസർ രോഗികൾ ഉണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 10 ലക്ഷം കാൻസർ രോഗികൾ ഓരോവർഷവും പുതുതായി ഉണ്ടാകുന്നു. ശരീരത്തിലെ കോശങ്ങൾ യാതൊരു നിയന്ത്രണവും ഇല്ലാതെ കൂടി വരുന്നതാണ് കാൻസർ. ശ്വാസകോശം, ആമാശയം, രക്തം, സ്തനം, ഗർഭാശയം, അസ്ഥി, വായ് എന്നിവിടങ്ങളിലെ കാൻസറാണു സാധാരണമായി നമ്മുടെ പ്രദേശത്തു കണ്ടുവരുന്നത്.
കാൻസർ രോഗത്തിന്റെ ചില പ്രധാന കാരണങ്ങൾ പുകവലിയും മദ്യപാനവും വിവിധ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവുമാണ്. റേഡിയേഷൻ, വൈറസ് അണുബാധ, ഭക്ഷണസാധങ്ങളിലെ രാസവസ്തുക്കളും കീടനാശിനികളും, ഫാസ്റ്റ് ഫുഡ് എന്നിവയും സഹജമായി ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും കാൻസർ ഉണ്ടാക്കുന്നതിനു കാരണമായി വിലയിരുത്തുന്നു.
സ്ത്രീകളിൽ ഏറ്റവുമധികം കാണപ്പെടുന്നത് സ്തനാർബുദമാണ്. ഇതു സ്വയം പരിശോധനയിലൂടെ നേരത്തെ കണ്ടെത്താം.
പുകവലി, മദ്യപാനം, പുകയില ഉൽപ്പന്നങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക, കൊഴുപ്പുകൂടിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ കുറയ്ക്കുക, കോള, ബർഗർ, ടിന്നിൽ അടച്ച ഭക്ഷണ സാധനങ്ങൾ, കരിഞ്ഞഭക്ഷണം ഇവ ഉപയോഗിക്കാതിരിക്കുക, ശുചിത്വപൂർണമായ ജീവിതം നയിക്കുക, എന്നിവയിലൂടെ കാൻസറിനെ ഒരു പരിധിവരെ ഒഴിവാക്കാനാകും. പതിവായുള്ള വ്യായാമം വഴിയും ഹെപ്പറ്റിറ്റിസ്ബി, എച്.പി.വി.വാക്സിൻ ഇവയിലൂടെയും കരൾ, ഗർഭാശയ കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും.
ക്യാൻസർ ചികിത്സാരംഗത്തു വൈദ്യശാസ്ത്രം വളരെയേറെ വളർന്നിട്ടുണ്ട്. മികച്ച ചികിത്സാരീതിയും നല്ല ആശുപത്രിയും നമുക്കുണ്ട്. അതോടൊപ്പം ഇൻഷ്വറൻസ് സുരക്ഷാപദ്ധതികളും നിലവിലുണ്ട്. എന്നാൽ മികച്ച ചികിത്സാസ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള കുറവ്, അവിടെ എത്തിച്ചേരുവാനുള്ള ദൂരക്കൂടുതൽ, വർധിച്ച ചികിത്സച്ചെലവുകൾ, രോഗം നേരത്തെ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതി ഇവയാണ് പ്രധാന പ്രതിബന്ധങ്ങൾ.
കാൻസർ രോഗം മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് രോഗിയും കുടുംബാഗങ്ങളുമാണ്. ചികിൽസിച്ചു സാമ്പത്തിക ബാധ്യതയിൽപ്പെട്ട് തകർന്നുപോയ നിരവധി കുടുംബങ്ങളുണ്ട്. രോഗികളെ ഉപേക്ഷിക്കുന്നവരും ഇപ്പോൾ ധാരാളമാണ്. ആവശ്യമായ പുനരധിവാസ പദ്ധതികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
കാൻസർ രോഗത്തെ പ്രതിരോധിക്കാനുള്ള ആരോഗ്യസുരക്ഷാജീവിതക്രമം, ഭക്ഷണരീതി, നേരത്തെ കണ്ടെത്തി ചികിൽസിക്കാനുള്ള സാഹചര്യങ്ങൾ, ഇവയെ സംബന്ധിച്ചുള്ള അറിവുകൾ സമൂഹത്തിലെ എല്ലാ ആളുകളിലും എത്തിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
റവ. ഡോ. ജോസ് ആന്റണി
(ഈ രംഗത്ത് പ്രവർത്തനപരിചയമുള്ള കുമളി വൊസാർഡ് ഡയറക്ടർ ആണ് ലേഖകൻ )