Sunday, July 26, 2020 11:35 PM IST
അകത്തിരുപ്പുകാലത്തെ കുരുന്നു മുറിവുകൾ-3 / സിജോ പൈനാടത്ത്
എറണാകുളം ജില്ലയിലെ ഒരു മലയോര ഗ്രാമത്തിലെ 16 വയസുകാരൻ ഓണ്‍ലൈൻ കാലത്തുണ്ടാക്കിയ പൊല്ലാപ്പ് വീട്ടുകാരെ മാത്രമല്ല, ആരോഗ്യപ്രവർത്തകരെയും വലച്ചു. സ്മാർട്ട് ഫോണ്‍ കിട്ടിയില്ലെങ്കിൽ അവൻ അക്രമകാരിയാകുമെന്ന പരിഭവവുമായാണു മാതാപിതാക്കൾ ആരോഗ്യപ്രവർത്തകരെ സമീപിച്ചത്. നിരന്തരമായ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾ അത് ഇടയ്ക്കു മാറ്റിവയ്ക്കും. അനന്തരം മുന്പിൽ കാണുന്നതെല്ലാം, കൈയിൽ കിട്ടുന്നതെല്ലാം അവൻ തകർത്തു തരിപ്പണമാക്കും. വീട്ടിലുള്ളവർക്കു നേരെയും ആക്രമണത്തിനു മുതിരും. ഒരുവേള അമ്മയും മർദനത്തിന് ഇരയായി! ഫോണ്‍ തിരിച്ചുകൊടുത്താലേ അവൻ അല്പമെങ്കിലും ശാന്തനാകൂ.
അവന്റെ അക്രമസ്വഭാവം വീടിനു പുറത്തേക്കും വളർന്നതോടെ പരാതികളായി. പോലീസിനും ഇടപെടേണ്ടിവന്നു. കൂടുതൽ അന്വേഷിച്ചപ്പോഴാണു ലോക്ക്ഡൗണ്‍ കാലത്തു പതിനാറുകാരൻ ’പ്രാദേശികമായി’ ലഭ്യമായിരുന്ന മദ്യത്തിന്റെയും കഞ്ചാവിന്റെയും രുചിയറിഞ്ഞിരുന്നതായി മനസിലായത്. സ്മാർട്ട് ഫോണ്‍ കിട്ടാത്തതു മാത്രമല്ല, ലഹരി ലഭ്യമാകാത്തതുമാണ് അവന്റെ അക്രമസ്വഭാവത്തിനു പിന്നിലെന്നു തിരിച്ചറിഞ്ഞു. ശേഷം രണ്ടാഴ്ച നീണ്ട ചികിത്സയും കൗണ്‍സലിംഗും.
റയാന്റെ ഉറക്കം കെടുത്തിയത്
കോവിഡ് രോഗഭീതി, ഉയരുന്ന മരണസംഖ്യ എന്നിവയെക്കുറിച്ചെല്ലാമുള്ള വാർത്തകൾ ടിവിയിലൂടെ നിരന്തരം കണ്ടുകൊണ്ടിരുന്ന അഞ്ചു വയസുകാരനെക്കുറിച്ചു പേരന്റിംഗ്, ചൈൽഡ് ഡവലപ്മെന്റ് എഡ്യൂക്കേറ്റർ ഡോ.സ്വപ്ന ആന്റണി പങ്കുവച്ച അനുഭവം വായിക്കുക.
രാത്രിയിൽ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്ന അഞ്ചു വയസുകാരൻ റയാന്റെ പ്രശ്നത്തിനു പരിഹാരം തേടിയാണു അവന്റെ മാതാപിതാക്കളായ അമലും നയനയും സമീപിച്ചത്. രാത്രിയിൽ എഴുന്നേറ്റിരുന്നു കരയുന്നത് പതിവായി.
കോവിഡ് 19 ബാധിച്ചു അനേകർ മരിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ കാണുന്നതും അതിനെക്കുറിച്ചു വീട്ടിൽ അമലും നയനയും സംസാരിക്കുന്നതും അഞ്ചു വയസുകാരൻ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കേൾക്കുന്നതെല്ലാം ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ. ചുറ്റും രോഗഭീതി, രോഗം നമ്മുടെ അടുത്ത്, മരണം... അതെല്ലാം അവന്റെ മനസിനെ ഉലയ്ക്കുന്നതിന്റെ പ്രതികരണമായിരുന്നു ഉറക്കത്തിലെ പേടിസ്വപ്നങ്ങളും കരച്ചിലുമെല്ലാമെന്നു തിരിച്ചറിഞ്ഞു.
പരിഹാരമായി മൂന്നു കാര്യങ്ങളാണു നിർദേശിച്ചതെന്നു ഡോ.സ്വപ്ന.
ഒന്നാമതായി കോവിഡ് 19 സംബന്ധിച്ച വാർത്തകളും ദൃശ്യങ്ങളും ടിവിയിൽ കാണുന്നതിനും വീട്ടിൽ അതിനെക്കുറിച്ചുള്ള വർത്തമാനങ്ങൾക്കും നിശ്ചിത സമയം തീരുമാനിച്ചു. കുട്ടിക്ക് മനസിലാക്കേണ്ട കാര്യങ്ങൾ ലളിതമായും ഭീതി ജനിപ്പിക്കാതെയും അവർ പറഞ്ഞുകൊടുത്തു.
രണ്ടാമതു രാത്രിഭക്ഷണത്തിനു ശേഷം മിസ്റ്റർ ബീൻ പോലുള്ള കോമഡി പരിപാടികൾ ടിവിയിൽ അവനെ കാണിച്ചു.
മൂന്നാമതായി മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവനെ കേൾക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തി.
ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ റയാൻ പേടിസ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണരുന്നതും രാത്രിയിലെഴുന്നേറ്റു കരയുന്നതും കുറഞ്ഞുവന്നെന്നു അമലും നയനയും അറിയിച്ചെന്നും ഡോ. സ്വപ്ന.
ഇന്നലെ: ഫോണും നോക്കിയിരിക്കാതെ പോയി പഠിക്കെടാ
ഇന്ന്: വന്നു ഫോണ്‍ നോക്കി പഠിക്കു മോനേ!
മൊബൈൽ ഫോണ്‍ ഉപയോഗത്തിലും വീഡിയോ ഗെയിമുകളിലും ഭ്രമമുണ്ടായിരുന്ന കുട്ടികളിൽ ചിലർക്കെങ്കിലും ഓണ്‍ലൈൻ ക്ലാസ് തങ്ങളുടെ സ്ക്രീൻ ഭ്രമത്തിന്റെ ആഘോഷത്തിനുള്ള അവസരമായിട്ടുണ്ട്. ടിവിയും മൊബൈൽഫോണും ഉപയോഗിക്കുന്നതിന്റെ പേരിൽ കുട്ടികളെ ശകാരിച്ചുപോന്ന രക്ഷിതാക്കളും അധ്യാപകരും ഇപ്പോൾ അവ ഉപയോഗിക്കാൻ അവരെ നിർബന്ധിക്കുന്ന സ്ഥിതിയുണ്ട്.
ഓണ്‍ലൈൻ പഠനകാലത്തും മറ്റു സമയങ്ങളിലും കുട്ടികളുടെ ഫോണ്‍, ടെലിവിഷൻ ഉപയോഗം സാധിക്കുന്നതും മാതാപിതാക്കളോടു ചേർന്നാകുന്നതാണു നല്ലത്.
സ്ക്രീനുകൾക്കൊപ്പം
ഡിജിറ്റൽ സ്ക്രീനുകൾക്കു മുന്പിൽ കൗമാരം തളച്ചിടപ്പെട്ട കാലം കൂടിയായി ലോക്ക്ഡൗണ്‍. മുന്പത്തെക്കാൾ സ്മാർട്ട്ഫോണ്‍ പല കുട്ടികൾക്കും ശരീരത്തിന്റെ ഭാഗം പോലെയാണെന്നാണ്, ഈ മേഖലയിൽ കൗണ്‍സലിംഗ് സേവനം ലഭ്യമാക്കുന്നവർ പറയുന്നത്. കൈയിൽ ഫോണില്ലാതെ പറ്റാത്ത സ്ഥിതി!.
പ്ലെയേഴ്സ് അണ്‍നോണ്‍ ബാറ്റിൽ ഗ്രൗണ്ട്സ് എന്ന പബ്ജി മൾട്ടി പ്ലയർ ഓണ്‍ലൈൻ ഷൂട്ടർ ഗെയിം തുടങ്ങി കാൻഡി ക്രഷ്, മിനി മിൾട്ടി, മാഡ് വേൾഡ്, മോർട്ടൽ കോന്പാറ്റ്, ഡെഡ് സ്പേസ്, ഫ്രീ ഫയർ.... ഇങ്ങനെയെത്രയോ വീഡിയോ ഗെയിമുകൾ. അക്രമികളെയും അക്രമത്തെയും മഹത്വവത്കരിക്കുകയും ഏറ്റവും വലിയ അക്രമി വിജയിയാണെന്നുമാണു വീഡിയോ ഗെയിമുകളുടെ മുഖ്യസന്ദേശം. സ്ക്രീനുകളിൽ (മൊബൈൽ ഫോണ്‍, ടെലിവിഷൻ, സിനിമ) ഹിംസാത്മകമായ ദൃശ്യങ്ങൾ കാണുന്ന കുട്ടികളുടെ സ്വഭാവത്തിൽ അക്രമണോത്സുകത പ്രകടമാണെന്നു അമേരിക്കൻ പീഡിയ്രാട്രിക് അസോസിയേഷന്റെ പഠനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാതാപിതാക്കളുടെ കരുതൽ വേണം
തേവരയിലെ യുപി സ്കൂൾ അധ്യാപകനും ബാലസാഹിത്യകാരനുമായ ഷാജി മാലിപ്പാറയുടെ നിരീക്ഷണം ഇങ്ങനെ: ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികൾക്കു ദിവസേന അരമണിക്കൂറാണ് ടിവിയിൽ ക്ലാസ്. ഫോണിൽ കണ്ടാലും അരമണിക്കൂർ തന്നെ. ശേഷം കുട്ടികൾ ചെയ്യേണ്ട കാര്യങ്ങളാണ്. ക്ലാസിനെത്തുടർന്നു നിർദേശിക്കുന്നവ നോട്ടുബുക്കിലാണ് ചെയ്യേണ്ടത്. മറ്റു പലതരം പ്രവർത്തനങ്ങളും ഉണ്ടാകാം. അതൊന്നും ഓണ്‍ലൈൻ അല്ല. സ്ക്രീനും വേണ്ട.
ജോലിക്കു പോകുന്ന രക്ഷിതാക്കൾ ഫോണ്‍ കുട്ടികളെ ഏല്പിക്കേണ്ടതില്ല. വൈകുന്നേരം വന്നിട്ടു ചെയ്താൽ മതി. വീട്ടിലുള്ള രക്ഷിതാക്കളും ഫോണ്‍ കുട്ടികൾക്ക് എപ്പോഴും കൊടുക്കേണ്ടതില്ല. ഒരു ദിവസം ഏറിയാൽ ഒരു മണിക്കൂർ സമയം കുട്ടികൾ സ്ക്രീനിൽ ചെലവഴിച്ചാൽ മതിയാവും. ഓണ്‍ലൈൻ പഠനകാലത്തും മറ്റുസമയത്തും കുട്ടികൾ ജീവിക്കേണ്ടത് ടിവി യിലും ഫോണിലും മാത്രമല്ല. മാതാപിതാക്കൾ അവർക്കൊപ്പമുണ്ടാകട്ടെ. സഹായവും കരുതലുമായി.
’പകരം സന്തോഷങ്ങൾ’ അന്യമായ സ്ഥിതിയാണു കുട്ടികൾക്കു കൊറോണക്കാലം നൽകിയതെന്നു കേരള ഹൈക്കോടതിയിലെ അഭിഭാഷകനും മാനസികാരോഗ്യരംഗത്തു കൗണ്‍സിലറുമായ അഡ്വ. ലിറ്റോ പാലത്തിങ്കൽ പറയുന്നു. മാതാപിതാക്കളും സഹോദരങ്ങളും കൂട്ടുകാരും അധ്യാപകരുമടങ്ങുന്ന ഒരു ലോകമാണ് അവർക്ക് ഒന്നിനു പകരം മറ്റൊന്ന് എന്ന തരത്തിൽ ആശ്വാസം പകരുന്നത്. കോവിഡ് പ്രതിസന്ധിയിൽ ഈ പകരങ്ങളിലുമുണ്ട് അനിശ്ചിതത്വം.!
പബ്ജി പ്രേമം! വലിയ വില നൽകേണ്ടിവരും
2017ൽ സൗത്ത് കൊറിയയിലെ ബ്ലൂ ഹോൾ കന്പനി വികസിപ്പിച്ചെടുത്തതാണു പ്ലയേഴ്സ് അണ്‍നോണ്‍ ബാറ്റിൽ ഗ്രൗണ്ട്സ് എന്ന പബ്ജി ഗെയിം. മൾട്ടി പ്ലയർ ഓണ്‍ലൈൻ ഷൂട്ടർ ഗെയിമാണിത്. കൗമാരക്കാരിൽ ആരാണ് ഇതു കളിക്കുന്നത് എന്നതിനേക്കാൾ ആരാണിതു കളിക്കാത്തത് എന്ന അന്വേഷണമാകും എളുപ്പും. ഗെയിമിന്റെ ഉറവിടമായ കൊറിയ ഇപ്പോൾ അതു കളിക്കുന്നവരുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ്. ഇന്ത്യയാണ് ഒന്നാം സ്ഥാനത്തെന്നു കൂടി അറിയുക...!! നാലു കോടിയിലധികമാണത്രെ പബ്ജി കളിയിൽ സജീവമായ ഇന്ത്യക്കാരുടെ എണ്ണം. ഇതിൽ പകുതിയോളം പേർ എല്ലാ ദിവസവും ആ ഗെയിമിൽ ഏർപ്പെടുന്നു. അത്രമേൽ പബ്ജി നമ്മുടെ കുട്ടികളുടെ കൂട്ടായിക്കഴിഞ്ഞു. 12-20 വയസുകാരാണ് പബ്ജി പ്രേമികളിൽ കൂടുതലും.
രാത്രി മുഴുവൻ ഇരുന്നു പബ്ജി കളിക്കുന്ന കുട്ടികളിൽ നഷ്ടമാകുന്നത് ഉറക്കം മാത്രമല്ല, മാനസികമായ ആരോഗ്യം കൂടിയാണ്. അവരിലെ ക്രിയാത്മകത കേവലം വീഡിയോ ഗെയിമിനായി വൃഥാ ചെലവഴിക്കുന്നു. പെരുമാറ്റ ദൂഷ്യങ്ങൾ, ഉറക്കമില്ലായ്മ, സാമൂഹിക ജീവിതത്തിലെ പരാജയം, ഡിപ്രഷൻ, നിഷ്ക്രിയത, തെറ്റായ മൂല്യങ്ങൾ, പഠനത്തിലെ അശ്രദ്ധ, ഉൾവലിയൽ തുടങ്ങി വീഡിയോ ഗെയിമുകൾ കൗമാരക്കാരിലുണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്.
ഡിജിറ്റൽ സ്ക്രീനുകൾക്കു മുന്പിലെ ഗെയിമുകളോടുള്ള ആസക്തിയെ ഗെയിംമിംഗ് ഡിസോർഡർ എന്നാണു ലോകാരോഗ്യസംഘടന വിവക്ഷിക്കുന്നത്. ഇതു ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണെന്നും ഡബ്ല്യുഎച്ച്ഒ 2018ൽ പ്രഖ്യാപിച്ചു.
കുട്ടികളുടെ മനസുകളിലേക്കു അശാസ്ത്രീയവും അധാർമികവും വിവേചനരഹിതവുമായ ചിന്തകൾ തുന്നിച്ചേർക്കുന്ന വീഡിയോ ഗെയിമുകളോടു നിശ്ചിത അകലം പാലിക്കുന്നതാണ് മനസിനും ശരീരത്തിനും ആരോഗ്യകരം.
(തുടരും)
മുന്നറിയിപ്പുമായി സൈബർ സുരക്ഷാ ഏജൻസി
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓണ്‍ലൈൻ ക്ലാസുകൾക്കും പഠനത്തിനുമായി ഇന്റർനെറ്റ് വ്യാപകമായി ഉപയോഗിക്കുന്പോൾ, കരുതൽ വേണമെന്നു ദേശീയ സൈബർ സുരക്ഷാ ഏജൻസി (സിഇആർടി) മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അധികമായ ഇന്റർനെറ്റ് ഉപയോഗത്തിലൂടെ കുട്ടികൾ സൈബർ ലോകത്തെ തെറ്റായ ഉള്ളടക്കത്തിലേക്കെത്താനും സൈബർ ക്രിമിനലുകളുടെ അടുത്തെത്താനും സൈബർ ബുള്ളിയിംഗിന് വിധേയരാവാനും സാധ്യതയുണ്ടെന്നും സിഇആർടി നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. രക്ഷിതാക്കളുടെ സജീവ ശ്രദ്ധ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ ഉണ്ടാകണമെന്നും നിർദേശങ്ങളിലുണ്ട്.