Monday, September 21, 2020 1:56 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കേരളത്തിൽ കഴിഞ്ഞയാഴ്ച അവസാനത്തെ മൂന്നു ദിവസങ്ങളിലും ഇന്നലെയും അപായമണി മുഴക്കിക്കൊണ്ട് കോവിഡ്-19 രോഗവ്യാപനം നാലായിരത്തിനു മുകളിലാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച 4,664 പേരിൽ രോഗം സ്ഥിരീകരിക്കുകയും 18 പേർ മരിക്കുകയും ചെയ്തു. ഇതിൽ 3,781 പേർക്ക് രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയായിരുന്നു. 86 ആരോഗ്യപ്രവർത്തകർക്കും വൈറസ് വ്യാപനമുണ്ടായി. സംഭ്രമജനകമാണു സാഹചര്യം.
കൊറോണ വ്യാപനം തടയുന്നതിനു കേരളം നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കു ലോകം മുഴുവൻ നൽകിയ പ്രശംസകളെയെല്ലാം അപ്രസക്തമാക്കുന്ന തരത്തിലേക്കാണു ദിവസേന വർധിക്കുന്ന രോഗവ്യാപനം എത്തിനിൽക്കുന്നത്. ഡോക്ടറെ കാണുന്നതിനും മരുന്നുകളോ അത്യാവശ്യസാധനങ്ങളോ വാങ്ങുന്നതിനും ഒഴികെയുള്ള അനാവശ്യയാത്രകൾ ഒഴിവാക്കിയും മാസ്ക് ധരിച്ചും രോഗവ്യാപനത്തിന്റെ ആദ്യനാളുകളിൽ കേരളീയർ പുലർത്തിപ്പോന്ന കർശനമായ മുൻകരുതൽ നടപടികളും ജാഗ്രതയുമെല്ലാം ഇപ്പോൾ വളരെ കുറഞ്ഞിരിക്കുന്നു.
കോവിഡ് പ്രതിരോധത്തിലെ ഈ വീഴ്ചകൾക്ക് ഒരു കാരണം രാഷ്ട്രീയ നേതാക്കളും പാർട്ടിപ്രവർത്തകരും ആവശ്യമായ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്താതെയും ആളകലം പാലിക്കാതെയും തെരുവുകളിലും സർക്കാർ ഓഫീസുകൾക്കു മുന്നിലും നടത്തുന്ന അവസാനമില്ലാത്ത സമരങ്ങളും പ്രതിഷേധങ്ങളുമാണ്. ആദ്യനാളുകളിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ പോലീസ് കൈക്കൊണ്ടിരുന്ന നടപടികൾ പിന്നീട് മന്ദീഭവിക്കുകയും രോഗപ്രതിരോധത്തിനായി വ്യക്തികൾക്കു നിഷ്കർഷിച്ചിരുന്ന മാർഗനിർദേശങ്ങൾ അവഗണിക്കപ്പെടുകയുമാണ്. ജോലിഭാരംമൂലം പോലീസ് ഉദ്യോഗസ്ഥർക്ക് എല്ലായിടത്തും ഓടിയെത്താൻ കഴിയാതായതും കണിശമായ മേൽനോട്ടത്തിൽ ഉദാസീനതയുണ്ടാക്കി.
നിരുത്തരവാദപരമായ പെരുമാറ്റം
ആപത്കരമായ ഈ സ്ഥിതിവിശേഷത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമാക്കി മാറ്റുന്ന രാഷ്ട്രീയ നേതാക്കളുടെ നിരുത്തരവാദപരമായ പെരുമാറ്റമാണു മിക്കവരെയും ഞെട്ടിക്കുന്നത്. ഭരണപക്ഷമായ എൽഡിഎഫിന്റെയും പ്രതിപക്ഷത്തുള്ള യുഡിഎഫ്, ബിജെപി എന്നിവയുടെയും ഇത്തരം നടപടികൾ ഈ ഗുരുതര സാഹചര്യത്തിൽ തീർത്തും നിരുത്തരവാദപരമോ അല്ലെങ്കിൽ ക്രൂരവുമോ ആണ്. നവംബറിലോ ഡിസംബറിലോ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും തുടർന്ന് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമാണ് ഇരു മുന്നണികളെയും ബിജെപിയെയും അവസരം മുതലെടുത്ത് ജനപിന്തുണ ആർജിക്കാനും നേട്ടമുണ്ടാക്കാനും പ്രേരിപ്പിക്കുന്നത്.
വോട്ടർമാരെ നേടാൻ അവർ പരസ്പരം വെല്ലുവിളിക്കുന്നു, രാഷ്ട്രീയ എതിരാളിയെ അടിക്കാൻ കിട്ടുന്ന ഏതു വടിയും എടുത്തുപയോഗിക്കുന്നു. അതേസമയം കോവിഡ് രോഗികളോടുള്ള സഹാനുഭൂതി കേവലം വാക്കുകളിൽ ഒതുക്കുന്നു. പല മേഖലകളിലും രോഗവ്യാപനം രൂക്ഷമായി സ്ഥിതി വഷളാകുമ്പോഴും മുതലക്കണ്ണീർ ഒഴുക്കുന്നു!
ആളകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും നടത്തുന്ന ആൾക്കൂട്ട സമരങ്ങൾ കോവിഡിന്റെ സമൂഹവ്യാപനത്തിനു വഴിതെളിച്ചേക്കുമെന്ന് ഉറപ്പുപറയാനാവില്ലെങ്കിലും സാധ്യതയുണ്ട്. മഹാമാരിയെ നേരിടുന്നതിൽ മികവുകാട്ടുകയും രോഗവ്യാപനം തടയുന്നതിൽ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്ന കേരള ആരോഗ്യവകുപ്പ് വ്യക്തമായ രോഗലക്ഷണമില്ലാത്ത അതിഥി തൊഴിലാളികൾക്ക് ജോലിചെയ്യാമെന്ന നിലപാടെടുത്തെങ്കിലും പിന്നീട് തിരുത്തുകയുണ്ടായി. ആദ്യകാലങ്ങളിലെ ജാഗ്രതയ്ക്കുശേഷം രൂപപ്പെട്ടുവന്ന ഉന്മേഷക്കുറവാണ് ഇതു തെളിയിക്കുന്നത്.
നേട്ടങ്ങളുണ്ടാക്കുന്നതിനായി ശ്രദ്ധ രാഷ്ട്രീയ വിഷയങ്ങളിലേക്കു കേന്ദ്രീകരിക്കപ്പെട്ടു. ഉദാഹരണത്തിന്,വളരെയേറെപ്പേർ ശ്രദ്ധിച്ചിരുന്ന മുഖ്യമന്ത്രിയുടെ ആറുമണി വാർത്താ സമ്മേളനത്തിൽ അദ്ദേഹം രാഷ്ട്രീയ വിഷയങ്ങളിലെയും സർക്കാരിന്റെ വീഴ്ചകളും പരാജയങ്ങളും സംബന്ധിച്ച വിഷയങ്ങളിലെയും ചോദ്യങ്ങൾക്കും ഉത്തരംപറയാൻ സമയം കണ്ടെത്തി തുടങ്ങി. യഥാർഥത്തിൽ കോവിഡ് വ്യാപനത്തെ സംബന്ധിച്ചതു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. എന്നാൽ രാഷ്ട്രീയമായ ചില ചോദ്യങ്ങൾക്കും തന്റെ സഹപ്രവർത്തകരുടെയും ഇടതു നേതാക്കളുടെയും അവരിൽ ചിലരുടെ മക്കളുടെയും ചെയ്തികളെക്കുറിച്ചും ഉയർന്ന ചോദ്യങ്ങൾക്കും താത്പര്യമില്ലാതിരുന്നിട്ടും അദ്ദേഹത്തിന് ഉത്തരംപറയേണ്ടിവന്നു. കൂടാതെ വിവിധ വകുപ്പുകളിലെ അധികാരദുർവിനിയോഗവും ചോദ്യംചെയ്യപ്പെട്ട നിയമനങ്ങളും സർക്കാർ തീരുമാനങ്ങളും സംബന്ധിച്ച ചോദ്യങ്ങളും വാർത്താസമ്മേളനത്തിൽ ഉയർന്നു.
വർധിക്കുന്ന ദുരൂഹതകൾ
അതോടൊപ്പം കുഴക്കുന്ന നിരവധി വിഷയങ്ങളും ആരോപണങ്ങളും ഉയർന്നുവന്നു. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്: ദുരൂഹ വഴികളിലൂടെയുള്ള സ്വർണക്കടത്ത്, മുതിർന്ന സിപിഎം നേതാക്കളും മന്ത്രിമാരുമടക്കമുള്ള ഇടതുനേതാക്കളുടെ മക്കളുടെ ജാള്യതയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ, ഇതിൽ സ്വാധീനശക്തിയുള്ള ചില മക്കൾക്കു മയക്കുമരുന്ന് ഇടപാട് സംഘങ്ങളുമായുള്ള ബന്ധങ്ങൾ, ശിവശങ്കർ, സ്വപ്ന, സരിത്, സന്ദീപ് എന്നീ നാലംഗസംഘവുമായി ചില വിഐപി പുത്രന്മാർക്കുള്ള ചങ്ങാത്തം, സർക്കാർ ജോലിക ൾക്കു മെറിറ്റ് ലിസ്റ്റ് മറികടന്ന് അടുപ്പക്കാരെ താത്കാലികമായി നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത്, പിഎസ്സി ലിസ്റ്റിൽ ഇടംപിടിച്ചിട്ടും നിയമനംകിട്ടാത്തതിന്റെ വിഷമത്തിൽ യുവാവ് ആത്മഹത്യചെയ്തത്, വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റ് നൽകിയ പണമു പയോഗിച്ചു ഖുറാനും ഈന്തപ്പഴവും ഇറക്കുമതിചെയ്ത് നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്തത്, നിയമാനുസൃതമായ നടപടിക്രമങ്ങൾ മാനിക്കാതെയുള്ള സംസ്ഥാനസർക്കാരിന്റെ കൺസൽട്ടൻസി നിയമനം.
ഈ വിഷയങ്ങളുടെ വിവിധവശങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ അഭ്യർഥനപ്രകാരം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ മൂന്ന് സുപ്രധാന കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയാണ്. സംശയകരമായ തീരുമാനങ്ങളും ഇടപെടലുകളും സംബന്ധിച്ച് ഈ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ എല്ലാദിവസവും അല്ലെങ്കിൽ രണ്ടുദിവസം കൂടുമ്പോൾ ഞെട്ടിക്കുന്ന വാർത്തകളായി പുറത്തുവരുന്നു. ഇവയെല്ലാം സർക്കാരിനും എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും പ്രതിരോധത്തിനും എതിരാളികളെ നേരിടുന്നതിനും വേണ്ട ഉപകരണങ്ങളായി മാറുമ്പോൾ പ്രതിഷേധ സമരങ്ങൾ കൂടുകയും അത് കോവിഡ് വ്യാപനത്തിന് സഹായകമാകുകയും ചെയ്യുന്നു. രാഷ്ട്രീയ നേട്ടമുണ്ടാകുമ്പോൾ, ചിലപ്പോഴെങ്കിലും പുതിയ ഇടങ്ങളിലേക്കും പുതിയ കുടുംബങ്ങളിലേക്കും കോവിഡ് വൈറസ് വ്യാപിക്കുകയും അതുവഴി മരണംവരെയുംസംഭവിക്കുകയും ചെയ്തേക്കാം.
വർഗീയവിഭജന ശ്രമം
തങ്ങളുടെ നടപടികളെ പ്രതിരോധിക്കാനാവാതെ വന്ന എൽഡിഎഫ് ഖുറാൻ ഇറക്കു മതിക്കു മതപരിവേഷം നൽകി യുഡിഎഫിനെ വിഷമവൃത്തത്തിലാക്കാനും വോട്ടർമാരിൽ വർഗീയ വിഭജനമുണ്ടാക്കാനുമാണ് പരിശ്രമിക്കുന്നത്. മഹാമാരിപോലെ വർഗീയതയും സമൂഹത്തിന് ആപത്കരമാണ്. ചുരുക്കിപ്പറഞ്ഞാൽ ഇസ്ലാം മതവിശ്വാസികൾക്കെല്ലാം വിശുദ്ധഗ്രന്ഥമായ ഖുറാൻ റംസാൻ മാസത്തിൽ വിതരണംചെയ്യുന്നതിനെ, ന്യൂനപക്ഷങ്ങളെ എതിർക്കുന്ന ബിജെപിയോടൊപ്പം യുഡിഎഫും വിഷയമാക്കുന്നു എന്നു വരുത്തിത്തീർക്കുകയാണ് എൽഡിഎഫ്. ഈ വിഷയത്തിന്റെ വിശദാംശങ്ങളെല്ലാം സമീപദിവസങ്ങളിലാണ് വന്നതെന്നതിനാൽ കൂടുതൽ വിശദീകരിക്കേണ്ടതില്ല.
രാഷ്ട്രീയ താത്പര്യങ്ങളും കുടിപ്പകയും മഹാമാരിക്കെതിരേയുള്ള ജാഗ്രതയെയും പ്രതിരോധ നടപടികളെയും പാർശ്വവത്കരിക്കുകയും ദുർബലമാക്കുകയും ചെയ്തിരിക്കുന്നു. കോവിഡിന്റെ നീരാളിപ്പിടിത്തത്തിൽനിന്ന് കേരളത്തെ രക്ഷിക്കാൻ യുഡിഎഫും എൽഡിഎഫും യോജിച്ചു പ്രവർത്തിക്കുകയാണു വേണ്ടത്. അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള അവസരമായിക്കണ്ട് യുഡിഎഫ് പ്രവർത്തിച്ചാൽ എൽഡിഎഫും അതേ നിലപാടെടുക്കും. കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് സാധാരണക്കാരന് എന്നു കിട്ടുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഒന്നുറപ്പാണ്, ഏറെനാൾ കഴിഞ്ഞ് കോവിഡിന് മരുന്ന് ലഭ്യമായാൽപ്പോലും ഇപ്പോൾ കുത്തിവയ്ക്കപ്പെടുന്ന വർഗീയവിഷം നിർവീര്യമാക്കപ്പെടില്ല.
എല്ലാ ജനാധിപത്യശക്തികളും സന്ദർഭം തിരിച്ചറിഞ്ഞ് രോഗത്തെ ഒതുക്കാനും വൈറസിനെ തുടച്ചുനീക്കാനും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ട സമയമാണിത്. എന്നിരിക്കിലും കേന്ദ്ര ഏജൻസികൾ സത്യം കണ്ടെത്താനും കുറ്റവാളികളെ പിടികൂടാനും പരിശ്രമിക്കട്ടെ. അന്വേഷണം തീരുന്നതുവരെ കാത്തിരിക്കുന്നതും കോവിഡിനെതിരേ യോജിച്ചു പ്രവർത്തിക്കുന്നതുമാണ് നല്ല മാർഗം. തെരുവുകളിലെ പ്രതിഷേധവും വർഗീയ വിഷം കുത്തിവയ്ക്കലും വലിയ അപകടം വരുത്തിവയ്ക്കും.
എന്തുതന്നെയായാലും, സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾക്ക് ഇരുമുന്നണികളുടേയും ഭരണം മതിയായ പരിഹാരം ഉണ്ടാക്കിയിട്ടില്ല. സംസ്ഥാനത്തിനും ജനങ്ങൾക്കും ആഴത്തിലുള്ള മുറിവേൽപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനുള്ള വിവേകം അവരിലുദിക്കട്ടെ.