Wednesday, March 31, 2021 12:07 AM IST
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്, ലോക്സഭയിൽ വലത്, തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും ഇടത്...കോഴിക്കോട് ജില്ലയുടെ രാഷ്ട്രീയമനസ് ഇങ്ങനെയൊക്കെയാണ്. ഈ മാറിമറിച്ചിലാണ് എല്ലാവരുടെയും പ്രതീക്ഷയുടെ അടിസ്ഥാനവും. പതിമൂന്ന് സീറ്റുള്ള ജില്ലയിൽ കഴിഞ്ഞ തവണ പതിനൊന്നും ഇടതിനൊപ്പമാണ് നിലയുറച്ചത്. യുഡിഎഫ് നേടിയ രണ്ടുസീറ്റുകളും മുസ്ലിം ലീഗ് വകയായിരുന്നു. കഴിഞ്ഞ തവണയെന്നല്ല, ഇരുപതു വർഷമായി കോഴിക്കോട്ടുനിന്ന് കോൺഗ്രസിനു നിയമസഭയിൽ പ്രതിനിധി ഇല്ല. ഈ നാണക്കേടിന്റെ അന്ത്യംകുറിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. 2019- ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളിലും മുൻപിലെത്തിയതിന്റെ പിൻപറ്റിയാണ് യുഡിഎഫിന്റെ പ്രതീക്ഷ.
ബിജെപിയാകട്ടെ മുപ്പതിനായിരമോ അതിനടുത്തോ വോട്ട് നേടുന്ന മണ്ഡലങ്ങളെ എ-ക്ലാസ് എന്ന് തരംതിരിച്ച് തന്ത്രങ്ങളാവിഷ്കരിക്കുന്പോൾ ജില്ലയിൽ നാല് മണ്ഡലങ്ങളാണ് പട്ടികയിൽ വരുന്നത്.
പതിമൂന്നിൽ പതിനൊന്ന് സിറ്റിംഗ് സീറ്റുകൾ, തദ്ദേശ തെരഞ്ഞടുപ്പിൽ നേടിയ വ്യക്തമായ മേൽക്കൈ തുടങ്ങിയ ഘടകങ്ങൾ ഇടതുമുന്നണിക്കു പ്രതീക്ഷ നൽകുന്നു. മുന്നണികൾക്കകത്തെ സീറ്റുവിഭജനവും സ്ഥാനാർഥി നിർണയവും വഴി തർക്കമുണ്ടായ കുറ്റ്യാടി, എലത്തൂർ, വടകര മണ്ഡലങ്ങളും ജില്ലയെ ശ്രദ്ധേയമാക്കുന്നു.
വടകര
എൽഡിഎഫിലും യുഡിഎഫിലും സ്ഥാനാർഥി നിർണയം സംബന്ധിച്ച് തർക്കമുണ്ടായ മണ്ഡലമാണ് വടകര. സീറ്റുവിഭജനം സംബന്ധിച്ച് തുടങ്ങിയ തർക്കം ഇരുമുന്നണികളും പരിഹരിച്ചത് പത്രിക സമർപ്പിക്കാനുള്ള സമയം അടുത്തതോടെയാണ്. സോഷ്യലിസ്റ്റ് പാർട്ടികൾക്ക് അടിവേരുകളുള്ള മണ്ഡലത്തിൽ അവരിലെ രണ്ടു പാർട്ടികൾ തമ്മിലുണ്ടായ പ്രശ്നമാണ് ഇടതുമുന്നണിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. വാദപ്രതിവാദങ്ങൾക്കും പോർവിളിക്കുമപ്പുറം എൽജെഡി സ്ഥാനാർഥിതന്നെ രംഗത്തെത്തി. കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എൽജെഡിയിലെ മനയത്ത് ചന്ദ്രൻ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി!
അതിലേറെ പുകിലായിരുന്നു യുഡിഎഫിൽ. ആർഎംപിയിലെ കെ.കെ. രമയെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം. കോൺഗ്രസ് നേരിട്ട് മത്സരിക്കണമെന്ന് മറ്റൊരു വിഭാഗം. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.കെ. രമ മത്സരിക്കണമെന്ന നിലപാടെടുത്തു. ഇതിനൊരു കാരണവുമുണ്ടായിരുന്നു. കഴിഞ്ഞ തവണ കെ.കെ. രമ ഇരുപതിനായിരത്തിലധികം വോട്ടുകളായിരുന്നു നേടിയത്. സി.കെ. നാണുവിന്റെ 9,511 വോട്ടുകളുടെ ഭൂരിപക്ഷത്തെ രമയുടെ ഇരുപതിനായിരത്തിലൂടെ മറികടക്കാനുള്ള തന്ത്രങ്ങളാവിഷ്കരിച്ച് രമയെ പിന്തുണയ്ക്കുകയാണ് യുഡിഎഫ് ഇക്കുറി. ബിജെപി സ്ഥാനാർഥിയായി എം. രാജേഷ് കുമാറുമുണ്ട്.
കുറ്റ്യാടി
ഇടതുകോട്ടയെന്നറിയപ്പെടുന്ന കുറ്റ്യാടി കഴിഞ്ഞതവണ മുസ്ലിം ലീഗിലെ പാറയ്ക്കൽ അബ്ദുള്ള സിപിഎമ്മിലെ കെ.കെ. ലതികയിൽനിന്നു പിടിച്ചെടുക്കുകയായിരുന്നു. സീറ്റ് തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളാവിഷ്കരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു സിപിഎം പ്രവർത്തകർ. അപ്പോഴാണ് സീറ്റ് കേരള കോൺഗ്രസ്-എമ്മിനാണെന്ന തീരുമാനം വരുന്നത്. ഇതിനെതിരേ സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ കുറ്റ്യാടി മണ്ഡലം കേരളത്തിലാകെ ശ്രദ്ധാകേന്ദ്രമായി. തുടർന്ന് കേരള കോൺഗ്രസ് - എം സീറ്റ് സിപിഎമ്മിന് വിട്ടുനൽകി.
സിപിഎമ്മിലെ വിഭാഗീയതയും പുറത്തുവരാൻ തുടങ്ങിയതോടെ സിപിഎം നേതൃത്വം ഇടപെട്ട് വിമതർ ആവശ്യപ്പെട്ട സ്ഥാനാർഥിയെതന്നെ കളത്തിലറക്കി. അങ്ങനെയാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. കുഞ്ഞഹമ്മദ് കുട്ടി ഇടതു സ്ഥാനാർഥിയാകുന്നത്. സിറ്റിംഗ് എംഎൽഎ പാറയ്ക്കൽ അബ്ദുള്ള തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തിൽ സജീവമായ എംഎൽഎ സ്വന്തം നിലയ്ക്കും നടത്തുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ ഗുണം ചെയ്യുമെന്ന കണക്കുക്കൂട്ടലിലാണ് യുഡിഎഫ്. പി.പി. മുരളി ബിജെപിക്കുവേണ്ടി പോരാടുന്നു.
എലത്തൂർ
എലത്തൂർ മണ്ഡലത്തിൽ ഇരുമുന്നണിയിലും പ്രശ്നമായിരുന്നു. സീറ്റുവിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും വരെയെത്തി തർക്കം. ഇടതുമുന്നണി പ്രശ്നം ഒരുവിധം ഒതുക്കി എൻസിപിയിലെ സിറ്റിംഗ് എംഎൽഎ മന്ത്രി എ.കെ. ശശീന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എൻസിപിയിലെ കലാപം ഇനിയും കെട്ടടങ്ങിയിട്ടില്ല. യുഡിഎഫ് സീറ്റ് മാണി സി. കാപ്പന്റെ പുതിയ പാർട്ടിയായ എൻസികെയ്ക്ക് നൽകിയതോടെ തുടങ്ങിയ പ്രശ്നവും അവസാനിച്ചിട്ടില്ല.
യുഡിഎഫിലെ കക്ഷിയായ ഭാരതീയ നാഷണൽ ജനതാദൾ, പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ സ്ഥാനാർഥി തുടങ്ങിയവരും രംഗത്തെത്തിയതോടെ എൻസികെയുടെ സ്ഥാനാർഥി സുൾഫിക്കർ മയൂരിക്ക് മണ്ഡലത്തിലിറങ്ങാനായില്ല. തുടർന്നു നടത്തിയ മാരത്തൺ ചർച്ചയ്ക്കൊടുവിലാണ് സമവായമായത്.
ബിജെപിക്കും മണ്ഡലത്തിൽ സ്വാധീനമുണ്ട്. 29,070 വോട്ടുകളായിരുന്നു കഴിഞ്ഞതവണ ബിജെപി നേടിയത്. ടി.പി. ജയചന്ദ്രനാണ് ബിജെപി സ്ഥാനാർഥി.
ബാലുശേരി
ജില്ലയിലെ ഏക സംവരണ മണ്ഡലം. സിപിഎമ്മിന്റെ കോട്ട. സിറ്റിംഗ്എംഎൽഎ പുരുഷൻ കടലുണ്ടി. യുഡിഎഫിൽ മുസ്ലിം ലീഗ് മത്സരിച്ചുപോന്നിരുന്ന മണ്ഡലം ഇക്കുറി കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. കോൺഗ്രസ് ഏറ്റെടുത്തതുമുതൽ ശ്രദ്ധാകേന്ദ്രമായിരുന്നു ബാലുശേരി. പിന്നീട് മിമിക്രി, സിനിമാ താരം കൊച്ചി സ്വദേശി ധർമജൻ ബോൾഗാട്ടി കോൺഗ്രസ് സ്ഥാനാർഥിയായതോടെ പോരാട്ടത്തിന്റെ ലെവൽ മാറി.
സിപിഎം ആകട്ടെ യുവാവായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും മണ്ഡലം സ്വദേശിയുമായ കെ.എം. സച്ചിൻദേവിനെ പ്രഖ്യാപിച്ചതോടെ കളം ഉണർന്നു. 2008 മുതൽ പട്ടികജാതി സംവരണ മണ്ഡലമായ, സോഷ്യലിസ്റ്റുകൾക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ പുരുഷൻ കടലുണ്ടി നേടിയത് 82,914 വോട്ടുകളായിരുന്നു. എതിരാളി മുസ്ലിം ലീഗിലെ യു.സി. രാമൻ നേടിയത് 67,450 വോട്ടുകൾ.
ബിജെപിക്ക് ഇരുപതിനായിരത്തിൽ താഴെ വോട്ടുകളേ കിട്ടിയുള്ളൂ. വിജയത്തിൽ കുറഞ്ഞതൊന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നില്ല. ധർമജൻ ബോൾഗാട്ടിക്ക് കിട്ടുന്ന മാധ്യമശ്രദ്ധയും നടീനടന്മാരുടെ പിന്തുണയുമെല്ലാം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ലിബിൻ ബാലുശേരി ബിജെപിക്കുവേണ്ടി കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്.
കൊയിലാണ്ടി
സിപിഎമ്മിലെ കെ. ദാസൻ പ്രതിനിധീകരിക്കുന്ന കൊയിലാണ്ടി മണ്ഡലം ഇക്കുറി സിപിഎം വനിതയ്ക്കു വിട്ടുകൊടുത്തിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീലയാണ് സിപിഎം സ്ഥാനാർഥി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ തന്നെയാണ് ഇത്തവണയും യുഡിഎഫിനുവേണ്ടി ഗോദയിലിറങ്ങുന്നത്. കെ. ദാസനു 13,369 വോട്ടുകളുടെ ലീഡാണ് ഉണ്ടായിരുന്നത്. ഇരുപതു വർഷം മുൻപ് അഡ്വ. പി. ശങ്കരൻ വിജയിച്ച ചരിത്രമാണ് യുഡിഎഫിനുള്ളത്. തുടർന്ന് തുടർച്ചയായി ഇടതുമുന്നണിയാണ് ഇവിടെ വിജയിച്ചുപോരുന്നത്.
എൻ. സുബ്രഹ്മണ്യൻ അഞ്ചു വർഷമായി മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്നതാണ് യുഡിഎഫിന്റെ പ്രതീക്ഷ. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ പ്രസിഡന്റായി നേടിയെടുത്ത ഭരണപരിചയമാണ് കാനത്തിൽ ജമീലയുടെ പ്ലസ് പോയിന്റ്. ബിജെപിക്ക് ഇരുപത്തിരണ്ടായിരത്തിലധികം വോട്ടുകളായിരുന്നു കൊയിലാണ്ടിയിൽ കഴിഞ്ഞതവണ നേടാനായത്. എൻ.പി. രാധാകൃഷ്ണനാണ് സ്ഥാനാർഥി.
പേരാന്പ്ര
മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രതിനിധീകരിക്കുന്ന സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണ് പേരാന്പ്ര. യുഡിഎഫിൽ കേരള കോൺഗ്രസ്-എം മത്സരിച്ചുപോന്ന സീറ്റായിരുന്നു ഇത്. കേരളകോൺഗ്രസ്-എം ഇടതുമുന്നണിയിലെത്തിയതോടെ സീറ്റ് ഇക്കുറി മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. പ്രവാസി വ്യവസായി സി.എച്ച്. ഇബ്രാഹിംകുട്ടിയാണ് യുഡിഎഫ് സ്ഥാനാർഥി. ആദ്യഘട്ടത്തിൽ ലീഗ് പ്രഖ്യാപിച്ച സ്ഥാനാർഥി ലിസ്റ്റിൽ ഒഴിച്ചിട്ടതായിരുന്നു പേരാന്പ്ര. പിന്നീട് ഏറെ നാളത്തെ ആലോചനയ്ക്കൊടുവിലാണ് സി.എച്ച്. ഇബ്രാഹിംകുട്ടിയുടെ പേര് ലീഗ് പ്രഖ്യാപിച്ചത്.
മന്ത്രി ടി.പി. രാമകൃഷ്ണൻ തന്നെയാണ് ഇത്തവണയും ഇടതുമുന്നണി സ്ഥാനാർഥി. 1957 മുതൽ നിലവിലുള്ള മണ്ഡലത്തിൽ 1970ലും 1977ലും മാത്രമാണ് യുഡിഎഫിനു വിജയിക്കാനായത്. 1996-ൽ ടി.പി 72,359 വോട്ടുകളാണ് നേടിയത്. കേരള കോൺഗ്രസ് എമ്മിലെ അഡ്വ. മുഹമ്മദ് ഇക്ബാലിന് 68,258 വോട്ടുകളും. കെ.വി. സുധീറാണ് ബിജെപി സ്ഥാനാർഥി.
കൊടുവള്ളി
ഡോ. എം.കെ. മുനീറിനെ ഇറക്കി കൊടുവള്ളി പിടിക്കാനുള്ള യുഡിഎഫ് പദ്ധതി ഇവിടെ മത്സരം കടുപ്പമേറിയതാക്കുന്നു. ഇടതു സ്വതന്ത്രൻ കാരാട്ട് റസാഖാണ് കൊടുവള്ളിയിലെ സിറ്റിംഗ് എംഎൽഎ. 1996-ൽ മുസ്ലിം ലീഗിൽനിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു റസാഖ്. 573 വോട്ടായിരുന്നു ഭൂരിപക്ഷം. ലീഗിനു ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കൊടുവള്ളി. അൻപതു വർഷത്തോളം ലീഗ് കൈവശം വച്ച മണ്ഡലം. ഇ. അഹമ്മദിനെപ്പോലുള്ള പ്രമുഖർ വിജയിച്ച മണ്ഡലം. 2006 ലാണ് ലീഗിൽനിന്നു പുറത്തുവന്ന പി.ടി.എ. റഹിം മണ്ഡലം യുഡിഎഫിൽനിന്ന് ആദ്യമായി പിടിച്ചെടക്കുന്നത്. പിന്നീട് വീണ്ടും ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു.
കഴിഞ്ഞതവണ കാരാട്ട് റസാഖ് വഴി മണ്ഡലം ഇടതുപക്ഷത്തെത്തി. ഇക്കുറിയും കാരാട്ട് റസാഖ് തന്നെയാണ് ഇടതുമുന്നണി സ്ഥാനാർഥി. മണ്ഡലം തിരിച്ചുപിടിക്കാനാണ് മുനീർ എന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. പ്രചാരണം കൊഴുപ്പിക്കുകയാണ് ലീഗ്. ടി. ബാലസോമൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നു.
കുന്നമംഗലം
പി.ടി.എ. റഹിം കഴിഞ്ഞ രണ്ടു തവണ വിജയിച്ച മണ്ഡലം. ലീഗ് വിമതനായി 2006-ൽ കൊടുവള്ളി മണ്ഡലത്തെ ഇടതുപക്ഷത്തെത്തിച്ച റഹീമിനു 2011ൽ ഇടതുപക്ഷം നൽകിയ ടാസ്കായിരുന്നു കൊടുവള്ളിയുമായി അതിരു പങ്കിടുന്ന കുന്നമംഗലം കീഴടക്കുകയെന്നത്. 2011-ൽ മുസിലിം ലീഗിലെ യു.സി. രാമനെയും 2016ൽ കോൺഗ്രസിലെ ടി. സിദ്ദിഖിനെയും തറപറ്റിച്ച് ഇക്കുറിയും റഹിം കുന്നമംഗലത്ത് കളം നിറയുകയാണ്. 2011നേക്കാൾ ഭൂരിപക്ഷം ഇരട്ടിയിലധികം വർധിപ്പിച്ചായിരുന്നു 2016ലെ വിജയം. മണ്ഡലത്തിലെ നിറസാന്നിധ്യം തന്നെയാണ് റഹിമിന്റെ തുരുപ്പുചീട്ട്.
യുഡിഎഫിൽ സീറ്റ് മുസ്ലിം ലീഗിനാണ്. എന്നാൽ കോൺഗ്രസ് നേതാവും മണ്ഡലത്തിലെ സ്ഥിരതാമസക്കാരനുമായ ദിനേശ് പെരുമണ്ണയെ സ്വതന്ത്ര സ്ഥാനാർഥിയായി നിർത്തിയാണ് പോരിനിറങ്ങുന്നത്. പ്രാദേശികമായ വേരോട്ടമുള്ള പൊതുപ്രവർത്തകൻ എന്ന ഇമേജ് ദിനേശ് പെരുമണ്ണയെ തുണയ്ക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ബിജെപിക്കും മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്. വി.കെ. സജീവനാണ് സ്ഥാനാർഥി.
തിരുവന്പാടി
കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ ചർച്ചയാകുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവന്പാടി. യുഡിഎഫിനു ശക്തമായ അടിത്തറയുള്ള മണ്ഡലം. അതേസമയം സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണിത്. ജോർജ് എം. തോമസാണ് എംഎൽഎ. 2006-ൽ മത്തായി ചാക്കോയിലൂടെയാണ് മണ്ഡലം ഇടതുമുന്നണി പിടിച്ചടക്കുന്നത്. ഇത്തവണ സിപിഎം സ്ഥാനാർഥിയായി കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റും വിദ്യാർഥി നേതാവും അത്ലറ്റുമായിരുന്ന ലിന്റോ ജോസഫിനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. മുസിലിം ലീഗിന്റെ അധ്യാപക സംഘടനാ നേതാവ് സി.പി. ചെറിയമുഹമ്മദാണ് സ്ഥാനാർഥി.
ബിജെപിയുടെ മുൻ സംസ്ഥാന സെക്രട്ടറി മൈനോറിറ്റി മോർച്ച മുൻ ദേശീയ സെക്രട്ടറി ബേബി അന്പാട്ടാണ് എൻഡിഎ സ്ഥാനാർഥി. ജില്ലയിൽ പ്രവചനാതീതമായ മണ്ഡലങ്ങളിലൊന്നാണ് തിരുവന്പാടി.
കോഴിക്കോട് നോർത്ത്
ഇടതുമുന്നണി ഉറച്ച വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കോഴിക്കോട് നോർത്ത്. കഴിഞ്ഞ മൂന്ന് തവണ എ. പ്രദീപ്കുമാർ വിജയിച്ച മണ്ഡലം, പ്രിസം പദ്ധതിപോലുള്ള നൂതനമായ വികസന മാതൃകകൾ പരിചയിച്ച മണ്ഡലം തുടങ്ങി നിരവധി പ്രത്യേകതകൾ ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി രംഗത്തുള്ളത്. മുൻ ദേവസ്വം ബോർഡ് ചെയർമാനും രണ്ടുതവണ കോഴിക്കോട് മേയറുമായിരുന്ന തോട്ടത്തിൽ രവീന്ദ്രനെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. കോൺഗ്രസ് ആകട്ടെ യുവത്വത്തിന്റെ പ്രസരിപ്പുള്ള കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെയാണ് മണ്ഡലം പിടിക്കാൻ രംഗത്തിറക്കിയിരിക്കുന്നത്. ബിജെപിയുടെ എ-ക്ലാസ് മണ്ഡലമായ ഇവിടെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശാണ് പോരാളി. ഇരുപതു വർഷംമുൻപ് എ. സുജനപാൽ വിജയിച്ച ചരിത്രമാണ് കോൺഗ്രസുകാർ മുന്നോട്ടുവയ്ക്കുന്നത്. ത്രികോണമത്സരത്തിന്റെ സ്വഭാവത്തോടുകൂടിയ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്.
കോഴിക്കോട് സൗത്ത്
മുസ്ലിം ലീഗിലെ ഡോ. എം.കെ. മുനീറാണ് മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ. തുടർച്ചയായി രണ്ടു തവണയായി മുനീർ വിജയിച്ചുവരുന്നു. പക്ഷേ ഇക്കുറി മണ്ഡലം മാറി കൊടുവള്ളിയിലാണ് മുനീർ മത്സരിക്കുന്നത്. എന്നാൽ ഇരുപത്തിയഞ്ചു വർഷത്തിനിപ്പുറം മുസ്ലിം ലീഗ് ഒരു വനിതാസ്ഥാനാർഥിയെ രംഗത്തിറക്കിയെന്ന കൗതുകം കോഴിക്കോട് സൗത്തിനുള്ളതാണ്. അഡ്വ. നൂർബിന റഷീദാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് കഴിഞ്ഞ തവണത്തേതുപോലെ ഘടകക്ഷിയായ ഐഎൻഎലിനാണ് സീറ്റു നൽകിയത്. ഐഎൻഎൽ ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിലിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൻഡിഎക്കും മണ്ഡലത്തിൽ ഇരുപതിനായിരത്തിനടുത്ത് വോട്ടുകളുണ്ട്. വനിതകളെ മത്സരരംഗത്തിറക്കുകയെന്ന ചരിത്രപരമായ നീക്കത്തെ രാഷ്ട്രീയഭേദമന്യേ വോട്ടർമാർ പിന്തുണയക്കുമെന്ന കണക്കുക്കൂട്ടലിലാണ് യുഡിഎഫ്. നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാർഥി.
ബേപ്പൂർ
ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റ്. മുന്നണിക്ക് കാര്യമായ വേരോട്ടമുള്ള മണ്ഡലം. വി.കെ.സി. മമ്മദ്കോയയാണ് സിറ്റിംഗ് എംഎൽഎ. ഇക്കുറി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് ഇടതുമുന്നണിക്കായി രംഗത്തെത്തുന്നത്. അതുകൊണ്ടുതന്നെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ റിയാസിനായി പ്രചാരണത്തിനെത്തി. യുഡിഎഫ് അഡ്വ. പി.എം. നിയാസിനെയാണ് ഇറക്കിയിരിക്കുന്നത്. കോൺഗ്രസ് ജില്ലാ സെക്രട്ടറികൂടിയാണ് നിയാസ്. 1977 ലും 1980 ലും മാത്രമാണ് ബേപ്പൂർ ഇടതുമുന്നണിയെ കൈവിട്ടത്. ബിജെപി ഇക്കുറി പ്രകാശ് ബാബുവിനെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്..
നാദാപുരം
ജില്ലയിൽ സിപിഐ മത്സരിക്കുന്ന ഏക മണ്ഡലമാണ് നാദാപുരം. സിറ്റിംഗ് എംഎൽഎ ഇ.കെ. വിജയൻതന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറിയ പങ്കും വിജയം ഇടതുമുന്നണിക്കൊപ്പമായിരുന്നു. 1970ലും 77ലും സിപിഎമ്മും സിപിഐയും നേർക്കുനേർ മത്സരിച്ചപ്പോഴും വിജയം സിപിഐക്കായിരുന്നു. ഇടതുമുന്നണി ഉറപ്പായും പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നാദാപുരം. എന്നാൽ കഴിഞ്ഞ തവണ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി അഡ്വ. പ്രവീൺകുമാർ ഇക്കുറിയും മത്സരരംഗത്തിറങ്ങുന്നത്. ഇതു മുന്നണിയെ തുണയ്ക്കുമെന്ന ധാരണയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ എൽഡിഎഫ് നേടിയ അയ്യായിരത്തിൽ താഴെയുള്ള മാർജിൻ ഇക്കുറി ഭേദിക്കാനാകുമെന്നുതന്നെയാണ് യുഡിഎഫിന്റെ പ്രതീക്ഷ.എം.പി. രാജീവൻ ബിജെപിക്കുവേണ്ടി മത്സരിക്കുന്നു.
ബൈജു ബാപ്പുട്ടി