ജിഎംഎഫ് പുരസ്കാരം: ജോയി മാണിക്കത്തിനും ബേബി കാക്കശേരിക്കും അവാര്‍ഡ്
ബര്‍ലിന്‍: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) 2025ലെ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ജര്‍മനിയിലെ കലാ സാംസ്കാരിക നാടക രംഗത്ത് നല്കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി ജോയ് മാണിക്കത്തിനെയും മലയാള സാഹിത്യരംഗത്ത് സമഗ്രസംഭാവന നല്കിയ സ്വിറ്റ്സര്‍ലൻഡില്‍ നിന്നുള്ള കവി ബേബി കാക്കശേരിയെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു.
ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന് ഹൗസില്‍ 20 മുതല്‍ 24 വരെ നടക്കുന്ന 36-ാമത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാനും ലോക കേരള സഭാംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.
പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മികവ് തെളിയിച്ച വ്യക്തികളെയാണ് ജിഎംഎഫ് അവാര്‍ഡ് നല്കി ആദരിക്കുന്നത്.
വ്യവസായ നിയമകാര്യ മന്ത്രി പി. രാജീവ്, ജോസ് പുന്നാംപറമ്പില്‍, പോള്‍ തച്ചില്‍, ജോസ് കുമ്പിളുവേലില്‍, സി.എ. ജോസഫ് തുടങ്ങിയവരാണ് മുന്‍ പുരസ്കാര ജേതാക്കള്‍.
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി അയർലൻ ഡൺലാവിൻ യൂണിറ്റ്
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
നിരവധി പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തി നിറഞ്ഞ ആഘോഷമായി മാറി. ഐഒസി ദേശീയ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ കോഓർഡിനേറ്റർ വിനു കളത്തിൽ ആയിരുന്നു.
ഫ്രാൻസിസ് ഇടണ്ടറി, ലിജു ജേക്കബ്, ജിജി സ്റ്റീഫൻ, പോൾസൺ പീടികയ്ക്കൻ, ജെബിൻ മേനാചേരി, ഷിബിൻ തങ്കച്ചൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
നവകേരള സൃഷ്ടിക്കായി പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യം: അപു ജോൺ ജോസഫ്
ലണ്ടൻ: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിൽ സുശക്തമായ നവകേരള സൃഷ്ടിക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഓർഡിനേറ്റർ അപു ജോൺ ജോസഫ്.
പ്രവാസി കേരള കോൺഗ്രസ് യുകെ നേതൃയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും കേരളത്തിന്റെ പുരോഗതിക്കുമായി പ്രവാസികളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണ്.
ലോകമെമ്പാടുമുള്ള കേരള കോൺഗ്രസ് കുടുംബാംഗങ്ങളെ ചേർത്തുനിർത്തുന്നതിനാണ് യുകെ, യുഎസ്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും പ്രവാസി കേരള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതെന്ന് അപു അറിയിച്ചു.
തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി ബിജു മാത്യു ഇളംതുരുത്തിയിൽ, സെക്രട്ടറിയായി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ, വൈസ് പ്രസിഡന്റായി ജോസ് പരപ്പനാട്ട്, നാഷനൽ കോഓർഡിനേറ്റർ ബിനോയ് പൊന്നാട്ട് എന്നിവരെ തെരഞ്ഞെടുത്തു.
ജോയിന്റ് സെക്രട്ടറിയായി ജെറി തോമസ് ഉഴുന്നാലിൽ, ട്രഷററായി വിനോദ് ചന്ദ്രപ്പള്ളി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിറ്റാജ് അഗസ്റ്റിൻ, ജിൽസൺ ജോസ് ഓലിക്കൽ, ജോണി ജോസഫ്, ലിറ്റുടോമി, തോമസ് ജോണി, ജിസ് കാനാട്ട്, സിബി കാവുകാട്ട്, ബേബി ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തിന് ബുധനാഴ്ച തിരിതെളിയും
കൊളോൺ: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) നേതൃത്വത്തിലുള്ള 36-ാം പ്രവാസി സംഗമത്തിന് ബുധനാഴ്ച തുടക്കമാവും. രാത്രി എട്ടിന് ഗ്ലോബല്‍ മലയാളി ഫെഡറേഷന് ചെയര്‍മാനും ലോകകേരള സഭാംഗവുമായ പോള്ഗോപുരത്തിങ്കല് ഭദ്രദീപം കൊളുത്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
സംഗമത്തില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. ചര്‍ച്ചകള്‍, യോഗാ, കലാസായാഹ്നങ്ങള്‍ തുടങ്ങിയ പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്.
യൂറോപ്പിലെ പ്രശസ്ത ഗായകന് വിയന്നയില്‍ നിന്നുള്ള സിറിയക് ചെറുകാടിന്റെ ഗാനമേള സംഗമത്തിന് കൊഴുപ്പേകും. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന് ഹൗസില്‍ നടക്കുന്ന സംഗമം ഞായറാഴ്ച സമാപിക്കും.
ജെമ്മ ഗോപുരത്തിങ്കല്‍, അപ്പച്ചന് ചന്ദ്രത്തില്, സണ്ണി വേലൂക്കാരന്‍, അവറാച്ചന് നടുവിലേഴത്ത്, ബൈജു പോള്‍, മേരി ക്രീഗര്‍ എന്നിവരാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്.
ട്രെയിലറിലേറി സ്വീഡീഷ് പള്ളിയുടെ ചരിത്രയാത്ര
സ്റ്റോക്ഹോം: കെട്ടിടങ്ങളും വീടുകളും അപ്പാടെ ഒരിടത്തുനിന്ന് നീക്കുന്നത് സമീപകാലത്തു പതിവാണെങ്കിലും ഒരു പള്ളി അപ്പാടെ മറ്റൊരിടത്തേക്കു മാറ്റുന്നത് അപൂർവസംഭവമാണ്.
സ്വീഡനിലെ വടക്കൻ ലാപ്ലാൻഡ് പ്രവിശ്യയിൽപ്പെട്ട കിരുണ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ലൂഥറൻ പള്ളിയാണു പൂർവസ്ഥാനത്തുനിന്ന് അതേപടി മറ്റൊരിടത്തേക്കു മാറ്റിസ്ഥാപിക്കുന്നത്.
672 ടൺ ഭാരമുള്ള പള്ളി റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഫ്ലാറ്റ്ബെഡ് ട്രെയിലറിനു മുകളിലാക്കിയാണ് കൊണ്ടുപോകുന്നത്. പള്ളിയും വഹിച്ചുകൊണ്ടുള്ള കൂറ്റൻ ട്രെയിലറിനു പോകാനായി നഗരത്തിലെ റോഡ് 24 മീറ്റർ വീതി കൂട്ടി വികസിപ്പിച്ചിരുന്നു.
നഗരത്തെ വലംവച്ചുള്ള രണ്ടു ദിവസത്തെ ചരിത്രയാത്രയ്ക്കൊടുവിലാണ് പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ അഞ്ചു കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തുക.
പ്രാർഥനകൾക്കുശേഷം പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ എട്ടിനാണു സ്വീഡനിലെ ഏറ്റവും മനോഹര നിർമിതികളിലൊന്നായ ഈ പള്ളിയുടെ ചരിത്രപ്രയാണം ആരംഭിച്ചത്.
ഇന്നു വൈകുന്നേരത്തോടെ പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ ലക്ഷ്യസ്ഥാനത്തെത്തും. കിരുണ ക്യാർക്ക എന്ന പേരിലറിയപ്പെടുന്ന ഈ പള്ളി 1912ലാണു നിർമിച്ചത്.
പ്രമുഖ ഇരുന്പയിര് കന്പനിയായ എൽകെഎബിയുടെ ലോകത്തിലെ ഏറ്റവും വലിയ ഇരുന്പയിര് ഖനന പദ്ധതി സൃഷ്ടിക്കുന്ന ഭീഷണിയെത്തുടർന്നാണു തടികളാൽ നിർമിതമായ ഈ പള്ളി മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.
വർഷങ്ങളായുള്ള ഖനനം മൂലം പള്ളി മാത്രമല്ല, അടിത്തറയിൽ ബലക്ഷയം നേരിടുന്ന സാഹചര്യത്തിൽ കിരുന ടൗൺ മുഴുവനായും മാറ്റിസ്ഥാപിക്കപ്പെടുകയാണ്. പള്ളിയുൾപ്പെടെ കിരുണ ടൗൺസെന്റർ അപ്പാടെ മാറ്റുന്ന പ്രവൃത്തി 2004ലാണ് തുടങ്ങിയത്.
ടൗൺ മാറ്റിസ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പുതിയ ടൗൺസെന്ററിന്റെ ഉദ്ഘാടനവും 2022 സെപ്റ്റംബറിലാണു നടന്നത്. പള്ളി തത്സ്ഥാനത്തുനിന്നു മാറ്റുന്നതിന് 52 ദശലക്ഷം ഡോളറാണു ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഇതു മുടക്കുന്നത് ഖനന കന്പനിയായ എൽകെഎബിയാണ്. പള്ളി കൂടാതെ നഗരത്തിലെ 23 സാംസ്കാരികകേന്ദ്രങ്ങളും ഇതുപോലെ മാറ്റിസ്ഥാപിക്കും.
ലോകചരിത്രത്തിലെ അപൂർവസംഭവമെന്നാണ് പള്ളിയുടെ സ്ഥാനമാറ്റത്തെ എൽകെഎബി വിശേഷിപ്പിച്ചത്.
എംസിഎസിന്റെ മലയാളം ക്ലാസുകൾക്ക് ഒരു വയസ്
സ്റ്റുട്ട്ഗാർട്ട്: മലയാളി കമ്യൂണിറ്റി സ്റ്റുട്ട്ഗാർട്ടിന്റെ(എംസിഎസ്) ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന മലയാളം ക്ലാസുകൾ ഒരു വർഷം പൂർത്തിയായി.
മലയാള ഭാഷ പഠനവും കേരളത്തിന്റെ സാംസ്കാരിക പരിചയവും പ്രവാസികളായ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾക്ക് തുടക്കം കുറിച്ചത്.
ആറ് മുതൽ 10 വയസുവരെയുള്ള കുട്ടികൾക്കായി റോസെൻസ്റ്റീൻ പാർക്കിൽ ഔട്ട്ഡോർ ക്ലാസുകളും തണുപ്പുകാലത്ത് ഓൺലൈൻ ക്ലാസുകളും വിജയകരമായി നടത്താൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ ഔദ്യോഗിക അംഗീകാരത്തോടെ നടക്കുന്ന ക്ലാസുകളിൽ അധ്യാപകരായ അതിര, ശാലു, സജന നിസി, പി. ശ്രുതി എന്നിവരാണ് വിദ്യാർഥികൾക്ക് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുന്നത്.
വരും തലമുറയ്ക്ക് മലയാളഭാഷയിലുള്ള പാണ്ഡിത്യം ഉറപ്പുവരുത്തുന്നതിന് ക്ലാസുകൾ ഒരുപാട് ഗുണം ചെയ്യുന്നുണ്ടെന്നും മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ക്ലാസുകൾ വിജയകരമായി തുടരുന്നതിൽ സന്തോഷമുണ്ടെന്നും കോഓർഡിനേറ്റർമാരായ അനീഷ്, രതീഷ് പനമ്പിള്ളി, ഫൈസൽ എന്നിവർ അറിയിച്ചു.
അയർക്കുന്നം - മറ്റക്കര യുകെ സംഗമത്തിന് പുതുനേതൃത്വം
ലണ്ടൻ: കോട്ടയം ജില്ലയിലെ അയർക്കുന്നം, മറ്റക്കര സ്വദേശികളായ യുകെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ അയർക്കുന്നം മറ്റക്കര സംഗമത്തിന് പുതുനേതൃത്വം.13 അംഗ കമ്മിറ്റിയെയാണ് ബർമിംഗ്ഹാമിൽ നടന്ന എട്ടാമത് സംഗമത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള സാരഥികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
2017ൽ നടന്ന ആദ്യ സംഗമത്തിന്റെ ജനറൽ കൺവീനറായിരുന്ന സി.എ ജോസഫ് (പ്രസിഡന്റ്), ബെൻസിലാൽ ചെറിയാൻ (സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറർ), ചിത്ര എബ്രഹാം (വൈസ് പ്രസിഡന്റ്), ജിഷ ജിബി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോമോൻ വള്ളൂർ, ബിജു പാലക്കുളത്തിൽ, ജോഷി കണിച്ചിറയിൽ, ഫെലിക്സ് ജോൺ, ഷിനോയ് തോമസ്, ജോജി ജോസ് എന്നിവരെയും പ്രോഗ്രാം കോഓർഡിനേറ്റർമാരായി റാണി ജോസഫ്, ടെൽസ്മോൻ തടത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു.
മുൻ പ്രസിഡന്റ് മേഴ്സി ബിജുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്. പുതിയ കമ്മിറ്റിയുടെ കാലയളവിൽ നടക്കുന്ന അടുത്ത വർഷത്തെ സംഗമവും 2027ൽ നടക്കുന്ന സംഗമത്തിന്റെ പത്താം വാർഷികവും വൈവിധ്യമാർന്ന പരിപാടികളോടെ നടത്താനും തീരുമാനിച്ചു.
കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയർക്കുന്നം - മറ്റക്കര സംഗമം സഹായഹസ്തമായി തീരാനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരാനും പുതിയ കമ്മിറ്റി തീരുമാനിച്ചു.
എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണത്തോടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ പുതിയ കമ്മിറ്റിയും ആവിഷ്കരിച്ച് സംഗമത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രസിഡന്റ് സി.എ. ജോസഫ്, സെക്രട്ടറി ബെൻസിലാൽ ചെറിയാൻ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
നൂറിന്റെ നിറവില്‍ മെർസ് സര്‍ക്കാര്‍; കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ
ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് അധികാരത്തിലേറിയിട്ട് 100 ദിവസം തികഞ്ഞു. മേയിലാണ് ജർമനിയുടെ പുതിയ ചാൻസലറായി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ(സിഡിയു) നേതാവ് മെർസ് സ്ഥാനമേറ്റത്.
അതേസമയം, കനത്ത വെല്ലുവിളികളാണ് മെർസ് ഭരണകൂടം നേരിടുന്നത്. ക്രമരഹിതമായ കുടിയേറ്റം തടയുന്നതിനും വിദേശനയം മെച്ചപ്പെടുത്തുന്നതിനും സർക്കാർ ശ്രമിക്കുമ്പോഴും ഭരണമുന്നണിയിൽ വിള്ളലുകൾ പ്രകടമാണ്.
ഗാസയിലെ യുദ്ധത്തിൽ ഉപയോഗിക്കാനിടയുള്ള ആയുധങ്ങൾ ഇസ്രയേലിന് നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള മെർസിന്റ തീരുമാനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പാർട്ടിയിൽപ്പോലും മുൻകൂട്ടി ചർച്ച ചെയ്യാതെയാണ് മെർസ് ഈ തീരുമാനമെടുത്തത്.
ഇസ്രായേലിന് മേൽ ഭാഗിക ആയുധ ഉപരോധം ഏർപ്പെടുത്തിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നെ പൂർണമായി പിന്തുണയ്ക്കാനുള്ള സർക്കാരിന്റെ നീക്കത്തിലും ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്.
ഇത് തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ(എഎഫ്ഡി) വളർച്ചയ്ക്ക് കാരണമായി. എഎഫ്ഡിയുടെ വോട്ട് വിഹിതം ഇരട്ടിയായി വർധിക്കുകയും ഓഗസ്റ്റിൽ നടന്ന ഒരു സർവേയിൽ അവർ ഭരണകക്ഷിയായ സിഡിയു - സിഎസ്യുവിനേക്കാൾ മുന്നിലെത്തുകയും ചെയ്തിരുന്നു.
ഇത്തരം വെല്ലുവിളികളെയെല്ലാം മെർസ് എങ്ങനെ തരണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
യുക്മ കേരളപൂരം വള്ളംകളി 30ന്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
റോഥർഹാം: ഏഴാമത് യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ഈ മാസം 30ന് നടക്കുന്ന വള്ളംകളിയോടൊപ്പം ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന നിരവധി കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
വള്ളംകളിയുമായി അനുബന്ധിച്ചുള്ള കലാപരിപാടികളിൽ ഒന്നായ തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ് കണക്കിന് മലയാളി വനിതകളാണ് പങ്കെടുക്കും.
തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം +44 7450964670, ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരി +44 7789149473 എന്നിവരെ അറിയിക്കണം.
കേരളത്തിന്റെ കലാരൂപങ്ങളായ തെയ്യം, പുലികളി എന്നിവയോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികളും വേദിയിൽ അരങ്ങേറും.
യുക്മ - കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള ലൈവ് സ്റ്റേജ് പ്രോഗ്രാമുകളുടെ ചുമതല വഹിക്കുന്നത് മനോജ് കുമാർ പിള്ള +44 7960357679, അമ്പിളി സെബാസ്റ്റ്യൻ +44 7901063481 എന്നിവരാണ്.
യൂറോപ്പിൽ ഉഷ്ണതരംഗവും കാട്ടുതീയും
ബര്‍ലിന്‍: യൂറോപ്പില്‍ റിക്കാർഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. കനത്ത ചൂടിനെ തുടർന്ന് പലയിടങ്ങളിലും കാട്ടുതീ പടർന്നു. തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ സൈനികർ ഉൾപ്പെടെ ഒന്നിലധികം പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.
അല്‍ബേനിയയില്‍ വിവിധയിടങ്ങളിലായി 40ലധികം തീപിടിത്തങ്ങള്‍ ഉണ്ടായി. അയല്‍രാജ്യമായ മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്ഗോറിക്കയിൽ തീപിടിത്തമുണ്ടായി. പര്‍വതങ്ങളില്‍ തീയണയ്ക്കാൻ വിന്യസിച്ച ടാങ്ക് മറിഞ്ഞാണ് ഒരു സൈനികന് മരിച്ചത്. അപകടത്തിൽ മറ്റൊരു സൈനികന് പരിക്കേറ്റു.
ഐബീരിയന്‍ ഉപദ്വീപില്‍ ഉഷ്ണതരംഗം കാട്ടുതീയുടെ സാധ്യത ഉയർത്തി. പോര്‍ച്ചുഗലിലെ അഗ്നിശമന സേനാംഗങ്ങള്‍ മൂന്ന് വലിയ തീപിടിത്തങ്ങള്‍ നിയന്ത്രണ വിധേയമാക്കി. സ്പെയിനിലെ മാഡ്രിഡിന് സമീപമുണ്ടായ തീപിടിത്തം കനത്ത കാറ്റിനെ തുടർന്ന് വ്യാപകമായി പടർന്നതോടെ പ്രദേശവാസികളിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.
മോളസുവേലസ് ഡി ലാ കാര്ബല്ലെഡയില്(കാസ്റ്റില്ല വൈ ലിയോണ്‍) തീയണയ്ക്കാൻ ശ്രമിച്ച ഒരാളും മരിച്ചു. ഗ്രീസില്‍ കഴിഞ്ഞ ദിവസം മാത്രം 82 തീപിടിത്തമാണ് രജിസ്റ്റർ ചെയ്തത്. 33 അഗ്നിശമന വിമാനങ്ങളും 4,800ലധികം അഗ്നിശമന സേനാംഗങ്ങളെയുമാണ് തീയണയ്ക്കാൻ വിന്യസിച്ചത്. 15 അടിയന്തര ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജർമനിയിൽ ഉഷ്ണതരംഗം
ഉയര്‍ന്ന ഉഷ്ണതരംഗ മര്ദമായ ജൂലിയ തെക്കു പടിഞ്ഞാറന്‍ ജർമനിയിലെത്തി. വിവിധ ഇടങ്ങളിൽ പകൽ താപനില 33 ഡിഗ്രി സെല്‍ഷ്യസ് എത്തി. താപനില ഏകദേശം 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും കൂടും.
വെയിലത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സൂര്യനിൽ നിന്ന് നേരിട്ട് ചൂട് ഏൽക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വരും ദിവസങ്ങളിൽ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് ആകാശം കൂടുതല്‍ മേഘാവൃതമായിരിക്കും. മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ജർമനിയില്‍ ഉഷ്ണതരംഗം തുടരും. ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ പകല്‍ താപനില വരും ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും.
നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയുടെ തലസ്ഥാനമായ ഡ്യൂസല്‍ഡോര്‍ഫില്‍ വ്യാഴാഴ്ച മുതല്‍ റൈന്‍ നദിയില്‍ നീന്തല്‍ നിരോധനം പ്രാബല്യത്തില്‍ വരും. റൈന്‍ നദീതീരത്തുള്ള മുഴുവന്‍ നഗരപ്രദേശത്തിനും നിരോധനം ബാധകമാണ്. ലംഘനങ്ങള്‍ക്ക് 1,000 യൂറോ വരെ പിഴ ചുമത്തും.
ഹെസിയന്‍ ആരോഗ്യ മന്ത്രി ഡയാന സ്റ്റോള്‍സ് താപനില ഉയരുന്നതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കുട്ടികള്‍, വിട്ടുമാറാത്ത രോഗമുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രായമായവര്‍ എന്നിവര്‍ക്ക് ചൂട് കാലാവസ്ഥയിൽ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണം.
ലോവര്‍ സാക്സോണിയില്‍ കാട്ടുതീ അപകട സൂചിക ഉയര്‍ന്നതാണ്. ജർമന്‍ വെതര്‍ സര്‍വീസ് ഫോറസ്റ്റ് ഫയര്‍ അപകട സൂചിക അനുസരിച്ച്, ലോവര്‍ സാക്സോണിയിലെ എട്ട് മോണിറ്ററിംഗ് സ്റ്റേഷനുകള്‍ നിലവില്‍ രണ്ടാമത്തെ ഉയര്‍ന്ന അപകട നിലയിലാണ്.
ജർമന്‍ തലസ്ഥാനത്തിലൂടെ കടന്നു പോകുന്ന സ്പ്രീ നദിയില്‍ തണുത്ത വെള്ളത്തില്‍ മുങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം, ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ സീന്‍ നദിയില്‍ 100 വര്‍ഷത്തിനുശേഷം കഴിഞ്ഞ മാസം മുതല്‍ നീന്താന്‍ അനുവദിച്ചിട്ടുണ്ട്.
യൂറോപ്പിലുടനീളം വ്യാപിച്ച ഉഷ്ണതരംഗം ജര്‍മനിയിലും ശക്തി പ്രാപിച്ചതോടെ രാജ്യത്തെ എയര്‍ കണ്ടീഷണറുകളുടെ വിൽപന വര്‍ധിച്ചിട്ടുണ്ട്. വേനല്‍ച്ചൂട് സകല റിക്കാർഡുകളും ഭേദിച്ച് മുന്നേറുന്നത് എസി വിപണിയെ ഉഷാറാക്കിയിരിക്കുകയാണ്.
ലിമെറിക്ക് ബൈബിൾ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ "ലിമെറിക് ബൈബിൾ കൺവൻഷൻ' വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ (ഓഗസ്റ്റ് 15,16,17) രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ലിമെറിക്ക്, പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും.
കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ, ഫാ.നോബിൾ തോട്ടത്തിൽ എച്ച്ജിഎൻ എന്നിവരാണ് കൺവൻഷൻ നയിക്കുന്നത്.
ധ്യാന ഗുരുക്കന്മാർക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും കൺവൻഷന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘു ഭക്ഷണം നൽകുന്നതിനോടൊപ്പം ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർഥം ബ്രേക്ഫാസ്റ്റും സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോർവേയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. കൂടാതെ ആയിരത്തിനു മുകളിൽ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.
കൺവൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോമലബാർ ചർച്ച് വികാരി ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു .
വേദി: Limerick Race Course,Green mount park Patrickswell, V94K858.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. പ്രിൻസ് സക്കറിയ മാലിയിൽ - 089 207 0570, മോനച്ചൻ നരകത്തറ - 087 755 3271, ജോഷൻ കെ.ആന്റണി - 089 975 3535.
അയര്‍ലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു
ഡബ്ലിൻ: അയര്‍ലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു. വാട്ടർഫോർഡിൽ ഐഎൻഎംഒ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ ചേർത്തല തുറവൂർ കാടാട്ട് വീട്ടിൽ ശ്യാം കൃഷ്ണനാണ്(36) അന്തരിച്ചത്.
സംസ്കാരം പിന്നീട്. സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്സ് മാനേജറായി ജോലി നോക്കി വരികയായിരുന്നു.
അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഭാര്യ വൈഷ്ണ. രണ്ട് കുട്ടികളുണ്ട്.
വടക്കൻ അയർലൻഡില്‍ വൈദികനു നേരേ ആക്രമണം
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ കൗണ്ടി ഡൗണില്‍ വയോധികനായ കത്തോലിക്കാ വൈദികനുനേരേ ആക്രമണം. ഡൗൺപാട്രിക് എന്ന സ്ഥലത്തെ സെന്റ് പാട്രിക്സ് പള്ളി വികാരി ഫാ. കാനൻ ജോൺ മുറെ(77)യ്ക്കുനേരേയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്.
വിശുദ്ധ കുർബാന അർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ചില്ലുകുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വൈദികന്റെ തലയ്ക്ക് പരിക്കേൽക്കുകയും വിരലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഹഗ് മലോൺ(30) എന്നയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്. വൈദികന്റെ ആരോഗ്യനില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇതേ ദിവസംതന്നെ പ്രദേശത്തു സ്റ്റീഫൻ ബ്രണ്ണിഗാൻ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിനു പിന്നിലും ഹഗ് മലോൺ ആണെന്നാണു നിഗമനം. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സുരക്ഷാ ആശങ്ക; ഞായറാഴ്ച നടക്കാനിരുന്ന ഇന്ത്യാ ദിന പരിപാടികൾ മാറ്റിവച്ചു
ഡബ്ലിന്‍: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ സമീപകാല ആക്രമണങ്ങളെത്തുടർന്ന് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഞായറാഴ്ച ഫീനിക്സ് പാർക്കിൽ നടക്കാനിരുന്ന ഇന്ത്യാ ദിന ഉത്സവം മാറ്റിവച്ചതായി അയർലൻഡ് ഇന്ത്യ കൗൺസിൽ പ്രഖ്യാപിച്ചു.
ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിൽ ചെയർമാൻ പ്രശാന്ത് ഷുക്കിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യാ ദിനം ആചരിക്കുന്നതിനുള്ള നിലവിലെ സാഹചര്യം അനുകൂലമല്ലെന്നും സാഹചര്യം അവലോകനം ചെയ്ത് പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാർഡ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം എടുത്തതായി അദ്ദേഹം വിശദീകരിച്ചു. 2015 മുതൽ എല്ലാ വർഷവും അയര്‍ലൻഡ് ഇന്ത്യാ കൗൺസിൽ ഇന്ത്യാ ദിന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ എന്തെങ്കിലും തടസ്സം ഉണ്ടാകുന്നത് ഇതാദ്യമാണ്.
അതേസമയം, ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിറ്റീസ് ഇൻ അയർലൻഡ് ഞായറാഴ്ച ഡബ്ലിനിലെ മെറിയോൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന പരിപാടി മാറ്റമില്ലാതെ നടത്തുമെന്ന് പറഞ്ഞു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ജര്‍മനിയുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബർ 19 മുതല്‍
ബര്‍ലിന്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ജര്‍മനിയുടെ ഈ വര്‍ഷത്തെ സമ്മേളനം സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ഡ്യൂസല്‍ഡോര്‍ഫില്‍ നടക്കും. സെമിനാറുകള്‍, ചര്‍ച്ചകൾ, സാമൂഹിക, സാംസ്കാരിക പരിപാടികളും എന്നിവ അരങ്ങേറും.
പുതിയ ബോര്‍ഡിന്റെ തെരഞ്ഞെടുപ്പും നടക്കും. സമ്മേളനത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നതായി ഡോ. മാര്‍ഗരറ്റ് മെയ്ഗി ആഞ്ചറര് (പ്രസിഡന്റ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ജര്‍മനി) അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ അതിഥികളായി പങ്കെടുക്കാനും അവസരമുണ്ട്. വ്യക്തിഗത അവതരണങ്ങള്‍ക്ക് സിഎംഇ ക്രെഡിറ്റുകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
താത്പര്യമുള്ളവര്‍
[email protected] ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് സിഎംഎ അഭ്യര്‍ഥിച്ചു.
സ്ഥലം: Tagungshotel: Jugendherberge Duesseldorf, CityHostel, Duesseldorfer Str. 1, 40545 Duesseldorf.
ഐറീഷ് മലയാളിയുടെ സാധനങ്ങൾ വിമാനത്തിൽ നഷ്ടപ്പെട്ട സംഭവം: കേസെടുത്ത് പോലീസ്
കൊല്ലം: അയർലൻഡിൽനിന്നു നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാൻ എത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ വിമാനാധികൃതർ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്തു. 28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടി കൈയിൽ കിട്ടുമ്പോൾ അവശേഷിച്ചത് 15 കിലോ മാത്രമായിരുന്നു.
ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ അയർലൻഡിലെ വാട്ടർഫോഡിൽ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂർ ഹൗസിൽ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകൻ ഡെറിക് ബിജോ കോശി എന്നിവരുടെ മൊബൈലുകളും ലാപ്ടോപ്പുമടക്കം വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
ജൂലൈ 23നാണ് ബിജോയ് കുടുംബമായി ഡബ്ലിനിൽ നിന്നു നാട്ടിലേക്ക് യാത്രതിരിക്കുന്നത്. മുംബൈ വഴിയുള്ള കൊച്ചി ഇൻഡിഗോ എയർലൈൻസിലായിരുന്നു യാത്ര. ഡബ്ലിനിൽനിന്ന് നാല് ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയിൽ യാത്ര അവസാനിപ്പിച്ചപ്പോൾ തിരികെ ലഭിച്ചത് മൂന്നു ബാഗേജുകൾ മാത്രം.
മൊബൈലുകളും ലാപ്ടോപ്പും അടങ്ങിയ 28 കിലോയുടെ നാലാമത്തെ ബാഗേജ് തിരികെ ലഭിച്ചില്ല. രേഖകളടക്കം നിരത്തി വിമാന അധികൃതർക്ക് ബിജോയ് പരാതി നൽകി. ഒടുവിൽ 30ന് ഇൻഡിഗോ പ്രതിനിധികൾ നേരിട്ട് ബാഗേജ് എത്തിക്കുകയായിരുന്നു.
28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടിയിൽ അവശേഷിച്ചത് 15 കിലോ മാത്രം. ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള പലതും നഷ്ടമായി. അന്വേഷണം നടക്കുകയാണ് എന്നാണ് വിമാന കമ്പനി അധികൃതർ പറയുന്നത്.
സംഭവം ചൂണ്ടിക്കാട്ടി കേരള പോലീസിനും ബിജോയ് പരാതി നൽകിയിരുന്നു. കൊല്ലം ജില്ലയിലെ പുത്തൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ഐഒസി അയർലൻഡ് ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
ഡബ്ലിൻ: ഐഒസി അയർലൻഡ് ഡൺലാവിൻ യൂണിറ്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ കലാപരിപാടികളോടുകൂടി വെള്ളിയാഴ്ച(ഓഗസ്റ്റ് 15) നടക്കും.
പരിപാടികൾ ഉച്ചയ്ക്ക് 1.30ന് ഡൺലാവിനിലെ ജിഎഎ വേദിയിൽ ആരംഭിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഓർക്കുന്ന വിവിധ കലാ-സാംസ്കാരിക അവതരണങ്ങൾ, ദേശഭക്തിഗാനങ്ങൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ അരങ്ങേറും.
എല്ലാവരേയും ഈ ചടങ്ങിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിശദ വിവരങ്ങൾക്ക്: വിനു കളത്തിൽ - 089 420 4210, ലിജു ജേക്കബ് - 089 450 0751, സോബിൻ വടക്കേൽ - 089 400 0222, പോൾസൺ - 089 400 2773, ജെബിൻ - 083 853 1144.
രമേശ് ചെന്നിത്തലയുടെ വാക്കത്തോണിൽ പങ്കാളികളായി യുകെയിലെ ഐഒസി പ്രവർത്തകരും
ആലപ്പുഴ: ലഹരിക്കെതിരെ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് ലഹരിക്കെതിരേ സമൂഹ നടത്തം വാക്കത്തോൺ പരിപാടി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചു.
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാർക്കിൽ അവസാനിച്ച വാക്കത്തോണിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പങ്കാളിതമാണ് ലഭിച്ചത്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി മുഖ്യാതിഥിയായി പങ്കെടുത്തു.
എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി. ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ രൂപതാധ്യക്ഷൻ ജെയിംസ് റാഫേൽ ആനപ്പറമ്പിൽ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
വാക്കത്തോണിലുടനീളം യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പ്രവർത്തകരുടെ സാന്നിധ്യവും പങ്കാളിത്തവും ശ്രദ്ധേയമായി. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഐഒസി ഗ്ലോബൽ പ്രതിനിധി മഹാദേവൻ വാഴശേരിൽ, ഐഒസി യുകെ വക്താവ് അജിത് മുതയിൽ, ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പരിപാടിയുടെ ഭാഗമായി.
പ്രവാസ സംഘടനകളെ പ്രതിനിധീകരിച്ചാണ് ഐഒസി പ്രവർത്തകർ വാക്കത്തോണിന്റെ ഭാഗമായത്. കോഴിക്കോട് ജില്ലയിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ വിജയകരമായി സംഘടിപ്പിച്ച ശേഷമാണ് വാക്കത്തോൺ ആലപ്പുഴ ജില്ലയിലെത്തിയത്.
പി.പി. ചിത്തരഞ്ജൻ എംഎൽഎ, ഹാഷ്മിയ ശരീഅത്ത് കോളജ് പ്രിൻസിപ്പാൾ സി.കെ. ബാദുഷ സഖാഫി, ശബരിമല മുൻ മേൽശാന്തി നീലാമന പരമേശ്വരൻ നമ്പൂതിരി, അഡ്വ. എം. ലിജു, ഡോ. കെ എസ് മനോജ് എക്സ് എംപി, ജോസഫ് വാഴക്കൻ, എ. എ .ഷുക്കൂർ, അഡ്വ. ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ്,
പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, യുഡിഎഫ് കൺവീനർ സി.കെ. ഷാജിമോഹൻ, കെപിസിസി ഭാരവാഹികൾ എം.ജെ. ജോബ്, അഡ്വ. ജോൺസൺ എബ്രഹാം, അഡ്വ. കെ.പി. ശ്രീകുമാർ, ബി. ബൈജു, അഡ്വ. സമീർ, രാജേന്ദ്രപ്രസാദ്, കറ്റാനം ഷാജി, ത്രിവിക്രമൻ തമ്പി, എൻ. രവി, എസ്. ശരത്, എബി കുര്യാക്കോസ്,
കെപിസിസി വക്താക്കളായ അനിൽ ബോസ്, സന്ദീപ് വാര്യർ, ആർ. വത്സലൻ പ്രൗഡ് കേരള ആലപ്പുഴ ജില്ലാ ചാപ്റ്റർ കൺവീനർ അഡ്വ. ശ്രീജിത്ത് പത്തിയൂർ, കോഓർഡിനേറ്റർ സരുൺ റോയി, ഫെലിസിറ്റേറ്റർ എസ്.എം. അൻസാരി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, ഫാ. സേവ്യർ കുടിയാശേരി, ഗാന്ധിഭവൻ സെക്രട്ടറി മുഹമ്മദ് ഷമീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.എം. നസീർ തുടങ്ങിയവർ നേതൃത്വം നൽകി.
സിഎഫ്ഡിയുടെ പതിനാറാമത് സ്ഥാപക ദിനവും സ്വാതന്ത്ര്യദിനാഘോഷവും റോമിൽ നടക്കും
റോം: റോമിൽ ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യ ദിനവും ഗാന്ധിയൻ സംഘടനയായ കോൺഗ്രസ് ഓഫ് ഫെയ്ത്ത് ആൻഡ് ഡെമോക്രസിയുടെ(സിഎഫ്ഡി) പതിനാറാമത് സ്ഥാപക ദിനവും ഓഗസ്റ്റ് 15ന് രാവിലെ 10.30ന് റോമിലെ പിയാസാഗാന്ധിയിൽ നടക്കും.
ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഡോ. മേരി ഷൈനി മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് ആരോമൽ സേവി ജിയോ അധ്യക്ഷത വഹിക്കും. സിഎഫ്ഡി സ്ഥാപകൻ ഡെന്നി ചെർപ്പണത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.
റോമിലെ ഇന്ത്യൻ പ്രവാസികളോടൊപ്പം വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളും മറ്റ് പ്രവാസി സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്ത് ആശംസകൾ നൽകുമെന്ന് സെക്രട്ടറി ഫ്ലവർ ജോസ് അറിയിച്ചു.
കോട്ടയം സ്വദേശി ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു
ലണ്ടൻ: കോട്ടയം വൈക്കം സ്വദേശിയായ യുവാവ് ബ്രിട്ടനിൽ റോഡപകടത്തിൽ മരിച്ചു. മിഡിൽസ്ബറോയിൽ താമസിക്കുന്ന സെബാസ്റ്റ്യൻ ദേവസ്യ - ലിസി ജോസഫ് ദമ്പതികളുടെ മകൻ ആൽവിൻ സെബാസ്റ്റ്യനാണ്(24) വെള്ളിയാഴ്ച രാത്രി യോർക്ഷെയറിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.
സംസ്കാരം പിന്നീട്. സഹോദരങ്ങൾ - അലീന സെബാസ്റ്റ്യൻ, അലക്സ് സെബാസ്റ്റ്യൻ. യുവാവ് സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിൽ ജംഗ്ഷനു സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം. എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് യുവാവിനെ ആശുപ്രതിയിലേക്ക് മാറ്റിയത്.
മലയാളി യുവാവ് യുകെയിൽ മരിച്ചനിലയിൽ
ലണ്ടൻ: യുകെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാൽ(26) ആണ് മരിച്ചത്.
യുകെയിലെ സൗത്ത് യോർക്ക്ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോൾ തൂങ്ങി മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്സ്ബറോ പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവും യുകെയിൽ എത്തുന്നത്. തുടർന്ന് രണ്ട് വർഷം മുൻപാണ് കെയർഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈഷ്ണവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി മെക്സ്ബറോ പോലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുന്നത്.
ഇന്ത്യക്കാർക്കെതിരേയുള്ള ആക്രമണം: ഐറീഷ് സർക്കാർ ഇടപെടുന്നു
ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരേ അയർലൻഡിൽ തുടർന്നുവരുന്ന അക്രമ സംഭവങ്ങൾക്ക് പരിഹാരത്തിനായി ഐറീഷ് സർക്കാർ ഇടപെടുന്നു.
സമീപ ആഴ്ചകളിൽ വർധിച്ചുവന്ന അക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐറീഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരീസ് തിങ്കളാഴ്ച അയർലൻഡിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
വിദേശകാര്യ മന്ത്രി കൂടിയായ സൈമൺ ഹാരീസിന്റെ ഇടപെടലിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സമൂഹം. ഇന്ത്യൻ എംബസിയാണ് ചർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്.
അയർലൻഡിലെ ഇന്ത്യൻ സമൂഹം ഐറീഷ് സമൂഹത്തിന് നൽകിവരുന്ന സംഭാവനകൾ നിസ്തുലമാണെന്നും അയർലൻഡ് ഒരിക്കലും വംശീയതയെ വച്ചു പൊറുപ്പിക്കില്ലെന്നും സൈമൺ ഹാരീസ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വംശീയ ആക്രമണങ്ങൾ തടയുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ക്രമീകരിക്കണമെന്നാണ് ഇന്ത്യൻ സംഘടനകൾ ആവശ്യപ്പെടുന്നത്.
പ്രശ്നബാധിത പ്രദേശങ്ങളിൽ നിയമപാലകരുടെ സാന്നിധ്യം കൂടുതൽ ഉറപ്പാക്കണം എന്നും ഇവർ ആവശ്യപ്പെടുന്നു.
ചെസ്മിന്റണിൽ മലയാളികള്‍ക്ക് അഭിമാന നേട്ടം
സ്റ്റുട്ട്ഗാര്‍ട്ട്: ചെസും ബാഡ്മിന്റണും ചേരുന്ന കായികയിനമായ ചെസ്മിന്റണ്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനിയിലെ സ്റ്റുട്ഗാര്ട്ടിന് വേണ്ടി പങ്കെടുത്ത ചിലര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
അതില്‍, മിക്സഡ് ഡബിള്‍സ് ജൂണിയര്‍ വിഭാഗത്തില്‍ സിദ്ധി വിഷ്ണു ഉള്‍പ്പെടുന്ന ടീം ഒന്നാം സ്ഥാനം നേടി. ഫുവാദ് ഉള്‍പ്പെട്ട ടീം മൂന്നാം സ്ഥാനവും നേടി.
ആശിഷ് ഉള്‍പ്പെട്ട ടീമിന് മെന്‍സ് ഡബിള്‍സിലും എബിന് ബാബു ഉള്‍പ്പെട്ട ടീമിന് മിക്സഡ് ഡബിള്‍സിലും രണ്ടാം സ്ഥാനങ്ങള്‍ ലഭിച്ചു. ഈയിനത്തില്‍ ഓരോ മത്സരവും ചെസായും ബാഡ്മിന്റാണായും ചേര്‍ന്നാണ് നടത്തുന്നത്.
കളിക്കാര്‍ ആദ്യം ചെസില്‍ അഞ്ച് മിനിറ്റ് ബ്ലിറ്റ്സ് ഗെയിം കളിക്കും. ചെസിലെ ഫലം അനുസരിച്ച് ബാഡ്മിന്റണ്‍ ഗെയിമില്‍ സര്‍വീസ് അഡ്വാന്റേജ് ലഭിക്കും.
അയർലൻഡിലെ വംശീയ ആക്രമണം; ഞെട്ടലിൽനിന്നു മുക്തയാകാതെ മലയാളിബാലിക
ഡബ്ലിൻ: മലയാളിബാലികയ്ക്കു നേരേയുണ്ടായ വംശീയാക്രമണത്തിന്റെ നടുക്കത്തിലാണ് അയർലൻഡിലെ പ്രവാസികൾ. വംശീയ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് കൊച്ചുകുട്ടിക്കുനേരേയും അതിക്രമമുണ്ടായിരിക്കുന്നത്.
അയർലൻഡിലെ വാട്ടർഫോർഡിൽ താമസിക്കുന്ന കോട്ടയം വെച്ചൂർ സ്വദേശി നവീൻ - അനുപ അച്യുതൻ ദന്പതികളുടെ മകളായ നിയയ്ക്കുനേരേയാണു കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ വംശീയ ആക്രമണമുണ്ടായത്.
തദ്ദേശീയരായ എട്ടുവയസുകാരി പെൺകുട്ടിയും 12, 14 പ്രായമുള്ള നാല് ആൺകുട്ടികളും സൈക്കിളിൽ അതുവഴി വരികയും അവർ നിയയ്ക്കുനേരേ അതിവേഗം സൈക്കിളോടിച്ച് ഇടിച്ചുവീഴ്ത്തുമെന്ന മട്ടിൽ ഭയപ്പെടുത്തുകയും ചെയ്തു.
കുട്ടിയുടെ മുടി വലിക്കുകയും മുഖത്ത് ഇടിക്കുകയും കഴുത്തിൽ പിടിച്ച് അമർത്തുകയും ചെയ്തു. ‘വൃത്തികെട്ട ഇന്ത്യക്കാരീ, തിരിച്ചുപോ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം.
കുട്ടിയുടെ ശരീരഭാഗങ്ങളിൽ ഇപ്പോഴും വേദനയുണ്ടെന്നും ഉറക്കത്തിൽ ഭയന്ന് ഞെട്ടിയുണർന്ന് ബാഡ് ബോയ്സ് വരുന്നെന്നു പറയുമെന്നും നവീൻ പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ചശേഷവും അവർ അവിടെത്തന്നെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. തങ്ങളുടെ വീടിന്റെ വാതിൽക്കൽ വരെ വരികയും ചെയ്തു.
പോലീസ് അവരുടെ രക്ഷിതാക്കളോടു സംസാരിക്കുകയെങ്കിലും ചെയ്യുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. കേസുമായി മുന്നോട്ടുപോകാനാണു തീരുമാനം. ഞങ്ങളുടെ കുട്ടികൾ ഇവിടെ ജനിച്ചുവളർന്നവരാണ്.
ഞങ്ങൾക്കിവിടെ സമാധാനത്തോടെ ജീവിക്കണം. ഇത്തരം അനുഭവം മറ്റാർക്കുമുണ്ടാകരുത്. - നവീൻ പറഞ്ഞു. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും കേസെടുത്ത ഉദ്യോഗസ്ഥൻ ലീവിലാണെന്ന് നവീനും അനുപയും പറഞ്ഞു.
ഏഴു വർഷം മുന്‍പാണ് നവീനും അനുപയും അയർലൻഡിലെത്തിയത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിനിയായ അനുപ വാട്ടർഫോഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സാണ്. അയർലൻഡ് പൗരത്വവുമുണ്ട്.
നവീൻ ഹെൽത്ത് കെയർ അസിസ്റ്റന്റാണ്. ഈ വർഷമാണ് ഇവർ വാട്ടർഫോഡിൽ വീടു വാങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇതു മൂന്നാംതവണയാണ് അയർലൻഡിൽ ഇന്ത്യക്കാർക്കുനേരേ വംശീയാതിക്രമമുണ്ടാകുന്നത്.
ഡാറ്റാ സയന്റിസ്റ്റായ സന്തോഷ് യാദവിനെ കഴിഞ്ഞ മാസം 27ന് സുഹൃത്തിനൊപ്പം അത്താഴം കഴിച്ചശേഷം വീട്ടിലേക്കു നടക്കുന്നതിനിടെ ആറു കൗമാരക്കാർ ആക്രമിച്ചിരുന്നു. ഏതാനും ദിവസംമുന്പ് ഇന്ത്യക്കാരനായ ഒരു ടാക്സി ഡ്രൈവറെ രണ്ടു യാത്രക്കാർ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവവുമുണ്ടായി.
പ്രത്യാശയുടെ ജൂബിലി തീർഥാടനത്തിന് തടവുകാരും; സ്വീകരിച്ച് ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: 2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുബന്ധിച്ചുള്ള തീർഥാടനത്തിനായി വത്തിക്കാനിലെത്തി തടവുകാരും. വെനീസിലെ സാന്താ മാരിയ മജോരെ ജയിലിലെ മൂന്നു തടവുകാരാണ് പ്രത്യേക അനുമതിയോടെ കാൽനടയായി വത്തിക്കാനിലെത്തിയത്.
വെനീസ് പാത്രിയാർക്കീസും ജയിലിന്റെ ചാപ്ലയിനുമായ ആർച്ച്ബിഷപ് ഫ്രാഞ്ചെസ്കോ മൊറാല്യ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ അനുഗമിച്ചിരുന്നു. തീർഥാടകസംഘത്തെ ലെയോ പതിനാലാമൻ മാർപാപ്പ സ്വീകരിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ വാതിൽ കടന്ന തടവുകാര്‍, മാർപാപ്പയെ സന്ദർശിച്ച് തങ്ങളുടെ ആത്മീയ സന്തോഷം പങ്കുവച്ചു. വെനീസിൽനിന്നു കൊണ്ടുവന്ന ഏതാനും സമ്മാനങ്ങളും തടവുപുള്ളികള്‍ മാർപാപ്പയ്ക്കു നൽകി.
തികച്ചും സൗഹാർദപരമായിരുന്നു മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം ഒരു സുഹൃത്തെന്ന നിലയിൽ തങ്ങളോടു സംസാരിച്ചുവെന്നും വിവിധ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞുവെന്നും തടവുകാർ പറഞ്ഞു.
ഏകദേശം 20 വർഷം മുന്‍പ് താൻ വെനീസിൽ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങൾ മാർപാപ്പ പങ്കുവച്ചു. ശിക്ഷാകാലാവധി കഴിഞ്ഞു നിയമപ്രകാരം മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് മൂന്നു തടവുകാരും വത്തിക്കാനിലേക്കു കാൽനടയായി തീർഥാടനം നടത്തിയത്.
റോമിലുള്ള മറ്റു ബസിലിക്കകളിലും സംഘം തീർഥാടനം നടത്തി.
യുഎൻ സിനിമയിലും മലയാളി
ഇരിട്ടി: ഐക്യരാഷ്ട്ര സഭയ്ക്ക് (യുഎൻ) വേണ്ടി എഐ സാങ്കേതികവിദ്യയിൽ നിർമിച്ച ഹ്രസ്വചിത്രത്തിൽ പങ്കാളിയായി കീഴ്പ്പള്ളി സ്വദേശിയും. ദീർഘകാലമായി അമേരിക്കയിൽ സ്ഥിരതാമസമായ ഇരിട്ടി കീഴ്പ്പള്ളിയിലെ കാരക്കാട്ട് തോമസ്-ഷൈനി ദമ്പതികളുടെ മകൻ ഷോൺ ആണ് ഹ്രസ്വചിത്രത്തിന്റെ പ്രൊഡ്യൂസർമാരിലൊരാൾ.
15 വർഷത്തിനു ശേഷമുള്ള പ്രകൃതിയെക്കുറിച്ചുള്ള സിനിമയാണ് ‘ഇമാജിൻ ലാൻഡ് 2040’. പ്രകൃതിയിലേക്കും ചുറ്റുപാടുകളിലേക്കുമുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിൽനിന്നും പുതിയ പ്രതീക്ഷയിലേക്കുള്ള ചെറിയ കുട്ടിയുടെ സ്വപ്നത്തിലൂടെയാണ് കഥ കടന്നുപോകുന്നത്.
നിലവിലുള്ള വെല്ലുവിളികളെ അതിജീവിച്ച് പ്രകൃതിയെ സംരക്ഷിക്കാനുള്ള കൊച്ചുസന്ദേശമാണ് സിനിമയുടെ രൂപത്തിൽ ഷോണും സുഹൃത്തുക്കളും പറഞ്ഞു വയ്ക്കുന്നത്. 40 പേരടങ്ങുന്ന സംഘത്തിൽ 35 വിദ്യാർഥികളും അഞ്ചു മുതിർന്നവരുമാണു സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചത്.
രണ്ടാഴ്ചകൊണ്ട് ഷൂട്ടിംഗ് പൂർത്തിയായെങ്കിലും നാലുമാസം എടുത്താണ് സിനിമയുടെ ചിത്രീകരണം മുഴുവൻ പൂർത്തിയാക്കിയത്. അമേരിക്കയിലെ വിവിധ സ്ഥലങ്ങൾ, വനങ്ങൾ, ചൈനയിലെ മലനിരകൾ, ആമസോൺ കാടുകൾ, സെനഗലിലെ മരുഭൂമി എന്നിവിടങ്ങളിലെ കാഴ്ചകളാണു സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾപഠന കാലഘട്ടത്തിൽത്തന്നെ അക്കഡേമിക് മികവുകൊണ്ട് യുഎന്നിന്റെ വിവിധ പ്രോഗ്രാമുകളിൽ ഷോൺ പങ്കെടുത്തിട്ടുണ്ട്. യുഎന്നുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾക്കായി ഷോൺ 33 വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ക്ഷണപ്രകാരം വൈറ്റ് ഹൗസിലെ ചായസൽക്കാരത്തിലും ഷോൺ പങ്കെടുത്തിട്ടുണ്ട്.സിനിമയ്ക്കു പുറമെ ന്യൂയോർക്ക് സിറ്റിയിൽ പുതിയ സ്റ്റാർട്ട് അപ്പ് ബിസിനസും ആരംഭിച്ചിരിക്കുകയാണ് ഷോൺ.
രാജു കുന്നക്കാടിന് സുവര്‍ണ ജ്യോതിസ് അവാര്‍ഡ്
തിരുവനന്തപുരം: മികച്ച നാടകരചനയ്ക്കുള്ള തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ സുവര്‍ണ ജ്യോതിസ് അവാര്‍ഡ് വേള്‍ഡ് മലയാളി കൗണ്‍സില്‍ കള്‍ച്ചറല്‍ ഫോറം ഗ്ലോബല്‍ സെക്രട്ടിയും അയർലൻഡ് മലയാളിയുമായ രാജു കുന്നക്കാടിന്.
കോട്ടയം മാറ്റൊലിയുടെ "ഒലിവ് മരങ്ങള്‍ സാക്ഷി' എന്ന നാടകമാണ് അവാര്‍ഡിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമ്മാനിക്കും.
"ഒലിവ് മരങ്ങള്‍ സാക്ഷി' എന്ന നാടകത്തിന്റെ രചനയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ പുരസ്കാരമാണിത്. പ്രവാസിരത്ന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ രാജു കുന്നക്കാടിന് ലഭിച്ചിട്ടുണ്ട്.
നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിന് മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. മറ്റൊരു നടനായ മുന്‍ കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്മാന് പ്രസന്നന് ആനിക്കാടിനും നേരത്തെ അവാര്‍ഡ് ലഭിച്ചിരുന്നു.
ഈ നാടകത്തിലെ ഗാനം രചിച്ചിരിക്കുന്നത് ജോസ് കുമ്പിളുവേലി, കാനം ജയകുമാര്‍ എന്നിവരാണ്. പോള്‍സണ്‍ പാലായാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
യുക്മ കേരളപൂരം വള്ളംകളി: യുകെയിലെ പ്രധാന ബിസിനസ് ഗ്രൂപ്പായ "ഫസ്റ്റ് കോൾ' പ്രധാന സ്പോൺസർ
ലണ്ടൻ: ഓഗസ്റ്റ് 30ന് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വച്ചു നടക്കുന്ന യുക്മ കേരളപൂരം വള്ളംകളി 2025ന്റെ ടൈറ്റിൽ സ്പോൺസറായി യുകെയിലെ പ്രമുഖ മലയാളി ബിസിനസ ഗ്രൂപ്പായ 'ഫസ്റ്റ് കോൾ' ഉടമ സൈമൺ വർഗ്ഗീസുമായി ധാരണയിൽ എത്തിയതായി യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ് എന്നിവർ അറിയിച്ചു.
യുക്മ ഫസ്റ്റ് കോൾ കേരളപൂരം 2025 ഏറ്റവും മികച്ച രീതിയിൽ നടത്തുവാനുള്ള ഒരുക്കങ്ങളാണ് ധൃതഗതിയിൽ നടന്ന് വരുന്നത്. യുക്മ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള കേരളപൂരം വള്ളംകളി മുൻ വർഷങ്ങളിലേതിനേക്കാൾ മികവുറ്റ രീതിയിൽ നടത്തുവാനുള്ള ക്രമീകരണങ്ങളാണ് യുക്മ ദേശീയ സമിതിയുടെയും റീജണൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടന്ന് വരുന്നതെന്ന് വള്ളംകളി ജനറൽ കൺവീനർ ഡിക്സ് ജോർജ് അറിയിച്ചു.
വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളും ഇതിനോടകം തന്നെ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. കടുത്ത പരിശീലനത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കുവാനും അതുവഴി വിജയികളാകുവാനുമുള്ള ഒരുക്കത്തിലാണ് ടീമുകളെല്ലാം തന്നെ. യുക്മ ട്രോഫിയ്ക്ക് വേണ്ടിയുള്ള ഏഴാമത് കേരളപൂരം വള്ളംകളിയിൽ മത്സര വിഭാഗത്തിൽ 32 ടീമുകൾ മാറ്റുരയ്ക്കുമ്പോൾ 12 ടീമുകൾ വന്നിത വിഭാഗത്തിൽ പങ്കെടുക്കുന്നു.
വള്ളംകളിയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെയും തെരേസാസ് ലണ്ടൻ ''ഓണച്ചന്തം മലയാളി സുന്ദരി" പ്രോഗ്രാമിന്റെയും ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്ന് വരികയാണ്. തിരുവാതിര, തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ്, തെയ്യം, പുലികളി തുടങ്ങിയ കേരളത്തിന്റെ തന്നത് കലാരൂപങ്ങൾക്ക് പുറമെ വിവിധ നൃത്ത നൃത്യ രൂപങ്ങളും സംഗീത പരിപാടികളും അണിയറയിൽ തയ്യാറായി വരുന്നു. മുൻ വർഷങ്ങളിലെ പോലെ രാഷ്ട്രീയ, സിനിമ, സാമൂഹിക മേഖലകളിലെ പ്രമുഖർ ഇക്കുറിയും വിശിഷ്ടാതിഥികളായി എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് 30 ശനിയാഴ്ച യുക്മ ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 മത്സരം കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് റോഥർഹാം മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തിച്ചേരുവാൻ മുഴുവൻ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186, ജയകുമാർ നായർ - 07403223006, ഡിക്സ് ജോർജ്ജ് - 07403312250.
ഐഒസി യുകെ പീറ്റർബൊറോ യൂണിറ്റ് സംഘടിപ്പിക്കുന്ന "മധുരം മലയാളം' ക്ലാസുകൾ ആരംഭിച്ചു
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഈ വേനലവധിക്കാലത്ത് യുകെയിലെ വിദ്യാർഥികൾക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാൻ ഒരു ചുവട് വയ്പ്പ് എന്ന നൂതന ആശയമാണ് ഈ വലിയ പദ്ധതിയുടെ അടിസ്ഥാനം.
തിങ്കളാഴ്ച പീറ്റർബൊറോയിലെ സെന്റ് മേരീസ് എഡ്യൂക്കേഷണൽ അക്കാദമി ഹാളിൽ നടന്ന ആദ്യ ക്ലാസ് കെപിസിസി ജനറൽ സെക്രട്ടറിയും കെപിസിസിയുടെ പബ്ലിക്കഷൻ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മൂന്നാം ക്ലാസ് മുതൽ എ ലെവൽ വരെയുള്ള 21 വിദ്യാർഥികൾ ആദ്യ ദിന ക്ലാസിൽ പങ്കെടുത്തു. ദീപിക ഡൽഹി ബ്യൂറോ ചീഫ് ആൻഡ് നാഷണൽ അഫേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, യുകെയിലെ പ്രമുഖ മലയാളി സാഹിത്യകാരനും ലോക റിക്കാർഡ് ജേതാവുമായ കാരൂർ സോമൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതം ആശംസിച്ചു. യൂണിറ്റ് ട്രഷറർ ദിനു എബ്രഹാം കൃതജ്ഞത അർപ്പിച്ചു. ചടങ്ങുകൾക്ക് സിബി അറയ്ക്കൽ, അനൂജ് മാത്യൂ തോമസ്, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി.
സെന്റ് മേരീസ് എഡ്യൂക്കേഷണൽ അക്കാദമി ഡയറക്ടർ സോജു തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മലയാള ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ മുതൽ അക്ഷരമാല പൂർണമായും ശാസ്ത്രീയമായി വിദ്യാർഥികളെ പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്സുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.
മൂന്നാം ക്ലാസ് മുതൽ എ ലെവൽ വരെയുള്ള മലയാളം പഠിക്കാൻ തത്പരരായ വിദ്യാർഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടും. പത്തു ദിന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പിന്നീട് പ്രത്യേകമായി ഒരുക്കുന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
അയർലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളി നേഴ്സ് യോഗീദാസ്(36) അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്.
സംസ്കാരം പിന്നീട്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.
അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങളേറുന്നു
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. രണ്ടാഴ്ചയ്ക്കിടെ മൂന്ന് ഇന്ത്യക്കാർക്ക് നേരെയാണ് അക്രമ സംഭവം ഉണ്ടായത്. ഏറ്റവും പുതിയതായി തലസ്ഥാന നഗരമായ ഡബ്ലിനിൽ ടാക്സി ഡ്രൈവർക്ക് നേരെയാണ് അക്രമം ഉണ്ടായത്.
നോർത്ത് ഡബ്ലിനിൽ ലക്ബീർ സിംഗിനെയാണ്(42) കുപ്പി കൊണ്ട് തല അടിച്ചു പൊട്ടിച്ചത്. രണ്ടംഗ സംഘമാണ് യാതൊരു കാരണവുമില്ലാതെ അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞ 20 വർഷത്തിലേറെയായി അയർലൻഡിൽ താമസിച്ചു വരുന്നയാളാണ് ലക്ബീർ സിംഗ്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ഇന്ത്യക്കാർക്ക് നേരെ അടുത്തിടയായി വർധിച്ചുവരുന്ന അക്രമ സംഭവങ്ങളിൽ ഇന്ത്യൻ സമൂഹം ഏറെ ആശങ്കയിലാണ്.
വാഴ്വ് 25: പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ഒക്ടോബർ നാലിന് നടത്തപ്പെടുന്ന വാഴ്വ് 25ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
യുകെയിലെ 15 ക്നാനായ മിഷനുകളിലെയും ഇടവകാംഗങ്ങൾ ഒന്നുചേർന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നന്മകൾ വിതറുമ്പോൾ വാഴ്വ് 2025ന്റെ പ്രവർത്തനങ്ങൾക്ക് വിവിധ കമ്മിറ്റികൾ സുസജ്ജമായി പ്രവർത്തിക്കുന്നു.
ക്നാനായ കാത്തലിക് മിഷൻസ് യുകെ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനായിട്ടുള്ള കമ്മിറ്റിയിൽ അഭിലാഷ് മൈലപറമ്പിൽ ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു. ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവർ കൺവീനർമാരായും സജി രാമചനാട്ട് ജോയിന്റ് കൺവീനറായും എക്സിക്യൂട്ടീവ് കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നു.
2025 ഒക്ടോബർ നാലിന് യുകെയിലെ ബർമിംഗ്ഹാമിലെ ബെഥേൽ കൺവൻഷൻ സെന്ററിലാണ് "വാഴ്വ് 25' നടത്തപ്പെടുന്നത്. കോട്ടയം അതിരൂപതയിലെ പിതാക്കന്മാരുടെയും യുകെയിലെ ക്നാനായ വൈദികരുടെയും കാർമികത്വത്തിൽ വി. കുർബാനയോടു കൂടിയാണ് കുടുംബ സംഗമത്തിന് ആരംഭം കുറിക്കുന്നത്.
തുടർന്ന് യുകെയിലുള്ള എല്ലാ ക്നാനായ മിഷനുകളുടെയും കലാപരിപാടികൾ ഈ സംഗമത്തിന് മിഴിവേകും. യുകെ ക്നാനായ മിഷനുകളുടെ മൂന്നാമത്തെ കുടുംബസംഗമത്തിൽ പങ്കെടുക്കാൻ സമുദായ അംഗങ്ങൾ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള കൈക്കാരൻമാർ ഉൾപ്പെടെയുള്ള നാഷണൽ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുത്ത വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഴ്വ് സുഖമായി നടത്തുന്നതിനായി നൂറിൽപരം കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് 12 കമ്മിറ്റികളായി തിരിച്ചു ഓരോ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ വാഴ്വിന്റെ ഏറ്റവും പരമപ്രധാനമായ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇത്തവണ ടിക്കറ്റ് വിതരണത്തിൽ നിന്നും നിന്നും ലഭിക്കുന്ന വിഹിതത്തിൽ നിന്നും കേരളത്തിൽ നിർധനരായ കുടുംബത്തിന് കുറഞ്ഞത് ഒരു ഭവനം എങ്കിലും നിർമിച്ച് നൽകുവാൻ പദ്ധതിയിടുന്നു.
ആയതിനാൽ തന്നെ ചാരിറ്റി ലക്ഷ്യത്തോടെയുള്ള വാഴ്വിന്റെ ടിക്കറ്റ് വിതരണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ആഘോഷമായ പൊന്തിഫിക്കൽ കുർബാനയും വിവിധ മിഷനുകളിലെ നയന മനോഹരമായ കലാവിരുന്നും കുട്ടികളുടെയും യുവജനങ്ങളുടെയും ഊർജസ്വലമായ ചടുല ചുവടുകളോട് കൂടിയ ആകർഷണീയമായ നൃത്ത സംവിധാനങ്ങളും വാഴ്വില് പങ്കെടുക്കുന്നവരുടെ മനം കുളിർപ്പിക്കും.
എല്ലാ കമ്മിറ്റികളെയും ഏകോപിപ്പിച്ച് വാഴ്വിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോർ കമ്മിറ്റിയിലെ അംഗങ്ങൾ ദൈവത്തില്‍ ആശ്രയിച്ച് വാഴ്വിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
എല്ലാ ക്നാനായ മക്കളെയും ഒക്ടോബർ നാലിന് ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിലേയ്ക്ക് സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഇത്തവണത്തെ "വാഴ്വ് 25' യുവതലമുറയുടെ ഒരു സംഗമ വേദി കൂടിയായി മാറുകയാണ്. വിശ്വാസത്തിൽ ഊന്നിയ ജീവിതം നയിക്കുന്ന യുവ ജനത അത്യധികം ആവേശത്തോടെ ഇത്തവണയും വാഴ്വിൽ അണിചേരും.
സമുദായിക പാരമ്പര്യങ്ങൾ ഉയർത്തി പിടിക്കുന്നതിന് ഒപ്പം വിശ്വാസ ജീവിതം കൂടി പരിപോഷിപ്പിച്ച് നമ്മുടെ പൂർവികർ പകർന്ന് തന്ന വിശ്വാസത്തിൽ ഊന്നിയ ക്നാനായ സമുദായത്തെ വാർത്ത് എടുക്കാൻ യുകെയിലെ എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളോട് ഒപ്പം കുടുംബ സമേതം ഈ വാഴ് വിൽ ഒത്തുകൂടി "വാഴ്വ് 25' കുടുംബ കൂട്ടായ്മയായി മാറ്റും എന്ന് സംഘാടകർ വിലയിരുത്തുന്നു.
ജര്‍മന്‍ പർവതാരോഹക ലൗറ അപകടത്തില്‍ മരിച്ചു
ബര്‍ലിന്‍:പാക്കിസ്ഥാനില്‍ പര്യവേഷണം നടത്തുന്നതിനിടെ ജര്‍മനിയുടെ മുന്‍ ബയാത്ലീറ്റ് താരവും പര്വതാരോഹികയുമായ ലൗറ ഡാല്മയര്(31) അപകടത്തില്‍ മരിച്ചു. ജര്‍മനിയുടെ ഏറ്റവും മികച്ച കായിക താരങ്ങളിൽ ഒരാളായിരുന്നു ലൗറ.
പാക്കിസ്ഥാനിലെ കാരക്കോറം പര്‍വതനിരകളിലെ പര്യവേഷണത്തിനിടെയാണ് പരിചയസമ്പന്നയായ പര്‍വതാരോഹകയായ ലൗറ അപകടത്തില്‍പ്പെട്ടത്. ജൂലൈ 28ന് തന്റെ സഹപ്രവർത്തകനൊപ്പം ഏകദേശം 5,700 മീറ്റര്‍ ഉയരത്തില്‍ വച്ച് പാറക്കെട്ടില്‍ കയറിയപ്പോഴാണ് അപകടത്തിലാണ് മരിച്ചത്.
ആല്‍പൈന്‍ ശൈലിയില്‍ മലകയറ്റം നടത്തുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. 29ന് രാവിലെ മാത്രമാണ് റെസ്ക്യൂ ഹെലികോപ്റ്ററിന് സംഭവസ്ഥലത്ത് എത്താന്‍ കഴിഞ്ഞത്. ഇരുട്ട് കാരണം അന്ന് വൈകുന്നേരം തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. 30ന് നടത്തിയ തെരിച്ചിലിലാണ് ഐസില്‍ പുതഞ്ഞ ലൗറയുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ടുതവണ ഒളിംപിക്, ഏഴ് തവണ ലോക ചാമ്പ്യൻ പട്ടം നേടിയ കായിക താരമാണ് ലൗറ. കായിക ഇതിഹാസമായി മാറിയ ലൗറ ജര്‍മനി കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബയാത്ലീറ്റുകളില് ഒരാളായിരുന്നു ലൗറ ഡാല്‍മിയര്‍. 2018ല്‍ പിയോംഗ്ചാങ്ങില് നടന്ന ഒളിംപിക് ഗെയിംസില്‍ രണ്ട് സ്വര്‍ണ മെഡലുകളും (സ്പ്രിന്റ, പിന്തുടരല്) ഒരു വെങ്കല മെഡലും നേടി.
ഒരു വര്‍ഷം മുൻപ് ഹോഹ്ഫില്സെനില് ബയാത്ത്ലോണ്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. ഒറ്റ ലോക ചാംപ്യൻഷിപ്പിലൂടെ അഞ്ച് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളാണ് സ്വന്തമാക്കിയത്. ബവേറിയയിലെ ഗാര്‍മിഷ് പാര്ട്ടന്കിര്ഷന് സ്വദേശിനിയാണ് ലൗറ.
2016-17 സീസണില്‍ ഓവറോൾ ലോകകപ്പ് നേടി, കായികരംഗത്ത് ആധിപത്യം സ്ഥാപിച്ചു. 2019ല്‍ 25-ാം വയസിൽ അപ്രതീക്ഷിതമായി കരിയര്‍ അവസാനിപ്പിച്ച് പർവതാരോഹക എന്ന ലക്ഷ്യത്തിലേക്ക് തുടക്കമിട്ടു.
പര്‍വതാരോഹണത്തിലെ ഏറ്റവും യോഗ്യതകളിലൊന്നായ സംസ്ഥാന സര്‍ട്ടിഫൈഡ് മൗണ്ടന്‍, സ്കീ ഗൈഡാകാന്‍ ഡാല്‍മിയര്‍ രണ്ടര വര്‍ഷത്തെ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയിരുന്നു. എഴുത്തുകാരി, ടിവി വിശകലന വിദഗ്ദ്ധ, സംരക്ഷക എന്നീ നിലകളിലും ഇവര്‍ സജീവമായിരുന്നു.
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് ഐഒസി യൂറോപ്പ്
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു "ഓർമയിൽ ഉമ്മൻചാണ്ടി' എന്ന തലക്കെട്ടിൽ ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിടവ് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്തതാണെന്നും താനുൾപ്പടെയുള്ളവർക്ക് വഴികാട്ടിയായി മുൻപേ നടന്നു നീങ്ങിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രീയ നേതാവാക്കിയതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു.
എംഎൽഎമാരായ റോജി എം. ജോൺ, രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് റിസർച്ച് ആൻഡ് പോളിസി വിഭാഗം ചെയർമാനുമായ ജെ. എസ്. അടൂർ, പൊതുപ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ മകളുമായ മറിയ ഉമ്മൻ,
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ്, സാംസ്കാരിക പ്രവർത്തകനും നടൻ മമ്മൂട്ടിയുടെ പിആർഒയുമായ റോബർട്ട് കുര്യാക്കോസ്, ഐഒസി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
രാഷ്ട്രീയ- സാമൂഹിക - സാംസ്കാരിക - മാധ്യമ രംഗത്തെ പ്രമുഖരേയും കക്ഷി - രാഷ്ട്രീയ ഭേദമന്യേ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളെയും ചേർത്തുകൊണ്ട് ക്രമീകരിച്ച അനുസ്മരണ പരിപാടികൾക്ക് പ്രോഗ്രാം കൺവീനറും ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോഓർഡിനേറ്ററും ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
ഐഒസി അയർലൻഡ് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റർ മാത്യു, ഐഒസി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഐഒസി സ്വിറ്റ്സർലൻഡ് കേരള ചാപ്റ്റർ പ്രസിഡന്റ് ടോമി തൊണ്ടാംകുഴി, ഐഒസി അയർലൻഡ് കേരള ചാപ്റ്റർ പ്രസിഡന്റ് സാഞ്ചോ മുളവരിക്കൽ,
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റുമാരായ സുജു ഡാനിയേൽ, ഷൈനു ക്ലെയർ മാത്യൂസ്, ഐഒസി പോളണ്ട് പ്രസിഡന്റ് ജിൻസ് തോമസ്, ഐഒസി പോളണ്ട് ജനറൽ സെക്രട്ടറി ഗോകുൽ ആദിത്യൻ, വിവിധ രാജ്യങ്ങളിലെ ഐഒസി നേതാക്കന്മാർ, യൂണിറ്റ് - റീജിയൺ പ്രതിനിധികൾ, പ്രവർത്തകർ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് പ്രസംഗിച്ചു.
റോഡ് സുരക്ഷയിൽ ഹെൽസിങ്കി മാതൃക; കഴിഞ്ഞ വർഷം വാഹനാപകടമരണമില്ല
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങൾ എന്ന നേട്ടത്തിനു പുറമെ മറ്റൊരു നേട്ടംകൂടി ഫിൻലൻഡിനു സ്വന്തം. തലസ്ഥാനമായ ഹെൽസിങ്കിയിൽ കഴിഞ്ഞ വർഷം ഒറ്റ വാഹനാപകടമരണംപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണു പുതിയ നേട്ടം.
അഞ്ചരലക്ഷത്തിലേറെ പേർ താമസിക്കുന്ന ഈ നഗരത്തിലെ റോഡ് സുരക്ഷ എത്രമാത്രം കർശനമായി ജനങ്ങൾ പാലിക്കുന്നുവെന്നതിന്റെ ഉദാഹരണംകൂടിയാണ് ഈ നേട്ടം. നഗരത്തിലെ പകുതിയോളം റോഡുകളിൽ വേഗപരിധി 30 കിലോമീറ്ററാണ്.
മാത്രമല്ല, തോന്നുംപടിയുള്ള പാർക്കിംഗും മത്സരയോട്ടവുമില്ല. സ്വന്തമായി ആഡംബരവാഹനങ്ങളുണ്ടെങ്കിലും യാത്രയ്ക്കായി പൊതു ഗതാഗത സർവീസുകൾ ഉപയോഗപ്പെടുത്തുന്നതും ഇന്നാട്ടുകാരുടെ പതിവുശീലമാണ്.
യുവജനജൂബിലിയാഘോഷത്തിന് പ്രൗഢോജ്വല സമാപനം
റോം: സാർവത്രികസഭയിൽ 2025 പ്രത്യാശയുടെ ജൂബിലിവർഷമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചു സംഘടിപ്പിച്ച ലോക യുവജന ജൂബിലിയാഘോഷം സമാപിച്ചു. സമാപനദിനമായ ഞായറാഴ്ച രാവിലെ റോം നഗരത്തിന്റെ പ്രാന്തപ്രദേശമായ തൊർ വെർഗാത്ത പാർക്കിൽ നടന്ന വിശുദ്ധ കുർബാനയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പത്തു ലക്ഷത്തിലേറെ യുവതീ-യുവാക്കളാണു പങ്കെടുത്തത്.
വിശുദ്ധ കുർബാനയ്ക്ക് ലെയോ പതിനാലാമൻ മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു. ഇതേ പാർക്കിൽ ശനിയാഴ്ച രാത്രിയിൽ നടന്ന ജാഗരണപ്രാർഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും മാർപാപ്പ മുഴുവൻ സമയവും സന്നിഹിതനായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി മാർപാപ്പ സംവദിച്ചു.
കഴിഞ്ഞ 28ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാനയോടെ തുടക്കം കുറിച്ച ജൂബിലിയാഘോഷ ദിനങ്ങളിൽ റോമിലെ വിവിധ ചത്വരങ്ങളിലും സ്റ്റേഡിയങ്ങളിലുമായി ദിവ്യകാരുണ്യ ആരാധന, കുന്പസാരം, കുരിശിന്റെ വഴി, വിശുദ്ധരുടെ തിരുശേഷിപ്പ് വന്ദനം, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ശില്പശാലകൾ, സംഗീതപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
ഞങ്ങൾ ഒപ്പമുണ്ട്; യുദ്ധദുരിതം പേറുന്ന യുവജനങ്ങളോടു മാർപാപ്പ
റോം: യുദ്ധക്കെടുതി തുടരുന്ന യുക്രെയ്നിലെയും ഗാസയിലെയും ലോകത്തിന്റെ ഇതര മേഖലകളിലെയും യുവജനങ്ങളുടെ അവസ്ഥ അറിയാമെന്നും ഞങ്ങളെല്ലാം ഒപ്പമുണ്ടെന്നും ലെയോ പതിനാലാമൻ മാർപാപ്പ. യുവജന ജൂബിലിയാഘോഷത്തിന്റെ സമാപന വിശുദ്ധ കുർബാനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
“എന്റെ യുവ സഹോദരീ-സഹോദരന്മാരേ, വ്യത്യസ്തമായ ഒരു ലോകം, സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ലോകം സാധ്യമാണെന്നതിന്റെ അടയാളമാണു നിങ്ങൾ. അവിടെ സംഘർഷങ്ങൾ ആയുധങ്ങൾ കൊണ്ടല്ല, ചർച്ചകളിലൂടെ പരിഹരിക്കപ്പെടുന്നു”.
യുദ്ധക്കെടുതി അനുഭവിക്കുന്ന യുവജനങ്ങളോടായി മാർപാപ്പ പറഞ്ഞു. “യേശുക്രിസ്തുവാണ് നമ്മുടെ പ്രതീക്ഷ. ദൈവം നമ്മുടെ ആത്മാവിന്റെ ജാലകത്തിൽ മൃദുവായി മുട്ടുന്നുണ്ട്. അതു കേൾക്കാൻ നമുക്കാകണം. അങ്ങനെ നിത്യതയിലേക്ക് കർത്താവിനോടൊപ്പം നമുക്കു യാത്ര ചെയ്യാം”-മാർപാപ്പ പറഞ്ഞു.
ജൂബിലിയാഘോഷത്തിലെ യുവജനങ്ങളുടെ വൻ പങ്കാളിത്തത്തെ അഭിനന്ദിച്ച മാർപാപ്പ, സഭയ്ക്കും ലോകം മുഴുവനും വേണ്ടിയുള്ള ദൈവത്തിന്റെ കൃപയുടെ പ്രവാഹം എല്ലാ യുവജനങ്ങളുടെയും പങ്കാളിത്തത്തിൽ പ്രതിഫലിച്ചതായി ചൂണ്ടിക്കാട്ടി.
ബിഷപ്പുമാരെയും വൈദികരെയും സന്യസ്തരെയും അജപാലന നേതാക്കളെയും അഭിവാദ്യം ചെയ്ത മാർപാപ്പ, അവരുടെ കഠിനാധ്വാനത്തിനു നന്ദി പറയുന്നതായും പ്രാർഥിക്കുന്നതായും പറഞ്ഞു.
ലോക യുവജന ദിനാഘോഷം സിയൂളിൽ 2027 ഓഗസ്റ്റ് മൂന്നുമുതൽ
കത്തോലിക്കാസഭയുടെ അടുത്ത ലോക യുവജന ദിനാഘോഷങ്ങൾ 2027 ഓഗസ്റ്റ് മൂന്നുമുതൽ എട്ടുവരെ ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയൂളിൽ നടക്കുമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ചു.
അടുത്ത യുവജനദിനാഘോഷം സിയൂളിലാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി അറിയിച്ചിരുന്നില്ല. "ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു' എന്നതാണ് സിയൂൾ യുവജനസമ്മേളനത്തിന്റെ പ്രമേയമെന്നും മാർപാപ്പ വ്യക്തമാക്കി.
ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്
ആഷ്ഫോർഡ്: കെന്റിലെ അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് വില്ലസ്ബറോ കെന്റ് റീജിണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറും.
ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരം ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് നീനു ചെറിയാൻ ഉദ്ഘാടനം ചെയ്യും. മുൻ വർഷങ്ങളിൽനിന്നും വ്യത്യസ്തമായ യുകെയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒമ്പത് പ്രശസ്തമായ ടീമുകൾ മൂന്ന് ഗ്രൂപ്പുകളിലായി ടൂർണമെന്റിൽ മാറ്റുരയ്ക്കും.
വിജയികളെ കാത്തിരിക്കുന്നത് ആകർഷങ്ങളായ പുരസ്കാരങ്ങളുടെ നീണ്ട നിരയാണ്. യഥാക്രമം 501 പൗണ്ട്, 201 പൗണ്ട്, 101 പൗണ്ട് കൂടാതെ ട്രോഫികളും സമ്മാനമായി നൽകുന്നതാണ്. മികച്ച ബാറ്ററിനും ബൗളർക്കും പ്രത്യേക പുരസ്കാരം നൽകും.
അന്നേദിവസം രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി അസോസിയേഷൻ വിവിധ വിനോദ മത്സരങ്ങൾ, ബൗൺസി കാസിൽ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ കേരളത്തിന്റെ തനതു വിഭവങ്ങൾ മിതമായ നിരക്കിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും ലഭ്യമാക്കുക എന്ന ഉദേശ്യത്തോടുകൂടി നാടൻ ഭക്ഷണശാല രാവിലെ മുതൽ അസോസിയേഷന്റെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിക്കും.
വൈകുന്നേരം നടത്തുന്ന സമാപന സമ്മേളനത്തിൽ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.
എല്ലാവരെയും മത്സരങ്ങൾ കാണുന്നതിനായി ക്ഷണിക്കുന്നതായി ഭാരവാഹികളായ നീനു ചെറിയാൻ (പ്രസിഡന്റ്), അജിമോൾ പ്രദീപ് (വൈസ് പ്രസിഡന്റ്), റെജി സുനിൽ(സെക്രട്ടറി), ലിജു മാത്യു (ജോ. സെക്രട്ടറി), ബിജു മാത്യു(ട്രഷറർ), ജോൺസൺ തോമസ് (കൺവീനർ) എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകളുടെ വാര്‍ഷികവും വര്‍ണാഭമായി
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര കത്തോലിക്കാ സഭ ബോണ്‍/ കൊളോണ്‍ ഇടവകയുടെ മധ്യസ്ഥനായ സെന്റ് തോമസിന്റെ തിരുനാളും എംസിവൈഎം, എംസിഎംഎഫ്, എംസിഎ തുടങ്ങിയ ഭക്തസംഘടനകളുടെ വാര്‍ഷികവും ഭക്തിനിര്‍ഭരവും വര്‍ണാഭവുമായി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ബോണ്‍ വീനസ്ബെര്ഗിലെ ഹൈലിഗ് ഗൈസ്റ്റ് ദേവാലയത്തില്‍ നടന്ന കര്‍മങ്ങളില്‍ സീറോമലങ്കര കാത്തലിക് എപ്പാര്‍ക്കിയുടെ കര്‍ണാടകയിലെ പുത്തൂര്‍ രൂപതാധ്യക്ഷന്‍ ഡോ. ഗീവറുഗീസ് മാര്‍ മക്കാറിയോസ് തിരുമേനി മുഖ്യകാര്‍മികനായി വി.കുര്‍ബാനയര്‍പ്പിച്ചു.
കൊളോണ്‍ അതിരൂപതയിലെ അന്താരാഷ്ട്ര കത്തോലിക്കാ യുവജന ശുശ്രൂഷ വൈദികനായ റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത്, ഫാ. ജയ്സണ്‍ താഴത്തേല്‍, ഫാ. അല്‍ഫോന്‍സ് ഒഎഫ്എം, ഫാ. സ്കറിയ മണ്പുരയ്ക്കാമണ്ണില് എന്നിവര്‍ സഹകാര്‍മികരായി.
ഗായക സംഘത്തിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് പ്രദക്ഷിണവും നടത്തി. ദിവ്യബലിമധ്യേ മക്കാറിയോസ് പിതാവിന്റെ വചനസന്ദേശത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ലീഹായുടെ വിശ്വാസത്തിലൂന്നിയ ജീവിതവും കര്‍ത്താവിനോടുള്ള അളവറ്റ സ്നേഹവും എടുത്തുപറഞ്ഞു.
ദിവ്യബലിയെ തുടര്‍ന്ന് പാരീഷ് ഹാളില്‍ എംസിവൈഎം, എംസിഎംഎഫ്, എംസിഎ എന്നീ ഭക്തസംഘടനകളുടെ വാര്‍ഷികം മക്കാറിയോസ് പിതാവ് ഉദ്ഘാടനം ചെയ്തു. സംഘടനാ ഭാരവാഹികള്‍ വാര്‍ഷീക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കുട്ടികളുടെയും വിവിധ കലാപരിപാടികളും നടന്നു. മാധ്യമപ്രവര്ത്തകന് ജോസ് കുമ്പിളുവേലില്‍ ആശംസാപ്രസംഗം നടത്തി.
കൊച്ചുകുട്ടികളുടെ ആക്ഷന്‍ സോംഗ്, തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന്റെ ലഘുചരിത്രം, കേരളത്തില്‍ നിന്നും ജോലിക്കും ഉന്നതപഠനത്തിനുമായി വിദേശങ്ങളിലേക്ക് കുടിയേറുന്ന യുവജനങ്ങള്‍ മായികലോകത്ത് അകപ്പെട്ട് മദ്യത്തിനും ലഹരിക്കും അടിമയായി ക്രൈസ്തവമൂല്യങ്ങളെയും കുടുംബ ജീവിതത്തെയും ശിഥിലമാക്കുന്നതിരേ യുവജനങ്ങള്‍ ജാഗ്രതരായിരിക്കണമെന്ന സന്ദേശം നല്കുന്ന സ്കിറ്റ് സെന്റ് തോമസ് കേരളത്തില്‍ വന്ന് ദൈവവചനം പ്രഘോഷിച്ചതിനെ അടിസ്ഥാനമാക്കി മുതിര്‍ന്നവര്‍ അവതരിപ്പിച്ച സ്കിറ്റ് എന്നിവ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത് സ്വാഗതവും ലാജി വര്‍ഗീസ് നന്ദിയും പറഞ്ഞു. അഗാപ്പെയോടെ പരിപാടികള്‍ സമാപിച്ചു.
യുകെയിൽ കൃപാസനം ഉടമ്പടി ധ്യാന ശുശ്രുഷകൾക്ക് ബഥേൽ കൺവൻഷൻ സെന്ററിൽ തുടക്കമാവും
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുകെയിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾക്ക് ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ ഇന്ന് തുടക്കമാവും.
കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് നേതൃത്വം നൽകുവാൻ കണ്ണൂർ ലത്തീൻ രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതല ലണ്ടനിൽ എത്തിചേർന്നു. കൃപാസനം മരിയൻറിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിൽ മാഞ്ചസ്റ്ററിൽ വന്നെത്തും.
ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ദ്വിദിന കൃപാസന ഉടമ്പടി ധ്യാനം ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ നടക്കും. പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യുകെയിൽ ഒരുക്കുന്നത്.
യുകെ റോമൻ കത്തോലിക്കാ ദേവാലയത്തിന്റെ ചാപ്ലിനും തിരുവചന പ്രഘോഷകനുമായ ഫാ. വിംഗ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ് (ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ധ്യാന വേദികളിലെ സ്ഥല പരിമിതി കാരണം നേരത്തെ പേരുകൾ രജിസ്റ്റർ ചെയ്തവർക്കേ കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കു പങ്കുചേരുവാൻ സാധിക്കുകയുള്ളു എന്ന് കാദോഷ് മരിയൻ മിനിസ്റ്ററി അറിയിച്ചു.
ബഥേൽ സെന്ററിൽ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകൾക്കു കൂടി അവസരമുണ്ട്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.
ബെർമിങ്ങാമിന് പുറമെ കെന്റിലെ പ്രമുഖ മരിയൻ പുണ്യകേന്ദ്രവും പരിശുദ്ധ അമ്മ, വി. സൈമൺ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ച തീർഥാടന കേന്ദ്രവുമായ എയ്ൽസ്ഫോർഡ് മരിയൻ സെന്ററിലും ഓഗസ്റ്റ് 6, 7 തീയതികളിലായി ഉടമ്പടി ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
രാവിലെ എട്ടരക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.
യുകെയിലെ സമ്മർദവും തിരക്കും നിറഞ്ഞ പ്രവാസ ജീവിത സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവം ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07770730769, 07459873176. വെബ്സെെറ്റ്: KadoshMarian.com
കത്തിയാക്രമണം തടയാൻ പൊതുമാപ്പ് പദ്ധതി
ലണ്ടൻ: കത്തിയാക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പൊതുമാപ്പ് പദ്ധതി പ്രകാരം ജനങ്ങൾ ആയിരത്തോളം മൂർച്ചയേറിയ ആയുധങ്ങൾ തിരിച്ചുനല്കിയതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
കത്തിയാക്രമണങ്ങൾ ഭീകരമായി വർധിച്ച പശ്ചാത്തലത്തിലാണു പദ്ധതി പ്രഖ്യാപിച്ചത്. പത്തു വർഷത്തിനിടെ ഇംഗ്ലണ്ടിലും വെയ്ൽസിലും കത്തിയാക്രമണങ്ങൾ 87 ശതമാനം വർധിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷം മാത്രം 54,587 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി. യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ വർഷം ജൂലൈയിൽ വടക്കൻ ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിൽ നൃത്തപരിപാടിക്കിടെ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ബ്രിട്ടീഷ് സർക്കാർ നടപടികൾ കർശനമാക്കിയത്.
ജാപ്പനീസ് വാളുകൾ പോലുള്ള മൂർച്ചയേറിയ ആയുധങ്ങളുടെ വില്പനപ്പരസ്യങ്ങൾ ഓൺലൈനിൽ കാണിച്ചാൽ പിഴ നേരിടേണ്ടിവരുമെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കു സർക്കാർ മുന്നറിയിപ്പു നല്കി.
അയർലൻഡ് ക്രിക്കറ്റ് ടീമിൽ മലയാളിത്തിളക്കം
ഡബ്ലിൻ: അയർലൻഡ് ക്രിക്കറ്റ് ടീമിൽ രണ്ട് മലയാളികൾ ഇടം നേടി. അണ്ടർ 15 അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് മലയാളികളായ ആദിൽ നൈസാം, ശ്രാവൺ ബിജു എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഇരുവരും ഓൾ റൗണ്ടർമാരാണ്.
ഡബ്ലിൻ സെന്റ് മാർഗരറ്റ്സ് റോഡിൽ താമസിക്കുന്ന തിരുവനന്തപുരം പള്ളിക്കൽ സ്വദേശി കുന്നിൽ നൈസാമിന്റെയും തിരുവനന്തപുരം തോന്നയ്ക്കൽ പുതുവൽവിള പുത്തൻവീട്ടിൽ ഡാഫോഡിൽസിൽ സുനിത ബീഗത്തിന്റെയും (നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റൽ ഡബ്ലിൻ, അയർലൻഡ്) മകനാണ് ആദിൽ.
ഡബ്ലിനിലെ പ്രമുഖ സ്ഥാപനമായ ബെൽഡിയർ കോളജിൽ ട്രാൻസിഷണൽ ഇയറിലേക്ക് കയറിയ ആദിൽ നൈസാം ക്രിക്കറ്റിനൊപ്പം പഠനത്തിലും മികവു തെളിയിച്ചു വരുന്നു.
ഡബ്ലിൻ സാഗട്ടിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ ബിജുവിന്റെയും ദീപ്തിയുടെയും മകനാണ് ശ്രാവൺ. സാഗട്ട് സിപി ഫോള സ്കൂൾ വിദ്യാർഥിയാണ്.
ഇരുവരും ഈയാഴ്ച സ്കോട്ട്ലാൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ അയർലൻഡിനെ പ്രതിനിധീകരിക്കും.
ഇന്ത്യൻ പൗരന്മാർക്ക് അയർലൻഡിൽ ജാഗ്രത നിർദേശം
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം. അയർലൻഡിലെ ഇന്ത്യൻ എംബസിയാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അടുത്തിടെ തലസ്ഥാന നഗരമായ ഡബ്ലിനിലെ രണ്ടിടങ്ങളിൽ ഐറിഷ് കൗമാരക്കാർ അക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ഇന്ത്യക്കാരനായ ഡോ. സന്തോഷ് യാദവാണ് ക്രൂരമായ അക്രമത്തിനിരയായത്.
മുഖത്ത് മർദനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ താടിയെല്ലിന് സാരമായ പരിക്കേറ്റു. കഴിഞ്ഞയാഴ്ച ഡബ്ലിൻ താലയിലും ഇന്ത്യക്കാരന് നേരെ സമാനമായ ആക്രമണം ഉണ്ടായി.
ഈ സാഹചര്യത്തിലാണ് അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ തങ്ങളുടെ സുരക്ഷയ്ക്കായി മുൻകരുതലുകൾ എടുക്കാൻ നിർദേശിച്ചിരിക്കുന്നത്.
അസമയങ്ങളിൽ വിജനമായ പ്രദേശങ്ങളിലൂടെയും മറ്റും നടക്കുന്നതൊഴിവാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
യുഎസ് - യൂറോപ്യന്‍ യൂണിയന് വ്യാപാര കരാറായി
ബര്‍ലിന്‍: യുഎസും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിട്ടു. ഇതു പ്രാബല്യത്തില്‍ വരുന്നതോടെ പരസ്പരം കയറ്റുമതി ചെയ്യുന്ന മിക്ക ഉത്പന്നങ്ങള്‍ക്കും തീരുവ 15 ശതമാനമാകും.
യുഎസില്‍നിന്ന് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്കും തിരിച്ചും കയറ്റുമതിയും ഇറക്കുമതിയും വര്‍ധിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും കരാര്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യൂറോപ്യന്‍ കമീഷന് മേധാവി ഉര്‍സുല വോന്‍ഡെര്‍ ലെയനും തമ്മില്‍ സ്കോട്ട്ലാന്‍ഡില്‍ കൂടിക്കാഴ്ച പൂര്‍ത്തിയാക്കിയ ശേഷമാണ് കരാര്‍ ഒപ്പുവച്ചത്.
75000 കോടി ഡോളറിന്റെ ഊര്‍ജ്ജം യുഎസില്‍നിന്ന് വാങ്ങാനും 60000 കോടി ഡോളര്‍ നിക്ഷേപിക്കാനും യൂറോപ്യന്‍ യൂണിയന് സമ്മതിച്ചതായി ട്രംപ് പറഞ്ഞു. റഷ്യയില്‍നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി കുറക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു.
കന്യാസ്ത്രീമാരുടെ അറസ്റ്റ്: പ്രതിഷേധം രേഖപെടുത്തി ഐഒസി അയർലൻഡ്
ഡബ്ലിൻ: ഛത്തീസ്ഗഡിൽ കള്ളക്കേസിൽ കുടുക്കി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് ശക്തമായ പ്രതിഷേധം രേഖപെടുത്തി.
കന്യാസ്ത്രീമാരെ അടിയന്തിരമായി മോചിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്നും പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അധികാരികളോട് ആവശ്യപ്പെട്ടു.
ലണ്ടനിൽ സിഖ് യുവാവ് കുത്തേറ്റു മരിച്ചു
ലണ്ടൻ: കിഴക്കൻ ലണ്ടനിൽ സിഖ് യുവാവ് കുത്തേറ്റു മരിച്ചു. ഗുർമുഖ് സിംഗ് (ഗാരി-30)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞാഴ്ച ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലെ ഫെൽബ്രിഡ്ജ് റോഡിൽ വച്ചാണ് ആക്രമണമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് അമർദീപ് സിംഗിനെ (27) കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പരിചയക്കാരാണെന്നാണു സൂചന. ഗുർമുഖ് സിംഗിന്റെ ഇടതു തുടയിലേറ്റ മുറിവാണ് മരണകാരണം.
അമർദീപിനെ കൂടാതെ മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്
വത്തിക്കാൻ സിറ്റി: സാർവത്രികസഭയിലെ ആധുനിക ചിന്തകരിൽ പ്രധാനിയും വിശ്രുത ഗ്രന്ഥകാരനും 19-ാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനുമായിരുന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്.
ഇതുസംബന്ധിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ വിഭാഗം നൽകിയ ശിപാർശ ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചതായും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ഇതോടെ സാർവത്രികസഭയിലെ വേദപാരംഗതരുടെ എണ്ണം 38 ആകും.
ഏറ്റവുമൊടുവിൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത് രണ്ടാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ലിയോൺസിലെ ഐറേനിയസാണ്. 2022 ജനുവരി 21ന് ഫ്രാൻസിസ് മാർപാപ്പയാണ് ഈ വിശുദ്ധനെ വേദപാരംഗതനായി പ്രഖ്യാപിച്ചത്.
1899ൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തിയ വിശുദ്ധ ബീഡിനുശേഷം ഈ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള രണ്ടാമത്തെ വിശുദ്ധനാണ് ഹെൻറി ന്യൂമാൻ. 1801ൽ ബ്രിട്ടനിൽ ജനിച്ച കർദിനാൾ ന്യൂമാൻ ആദ്യം ആംഗ്ലിക്കൻ സഭാ വൈദികനായിരുന്നു.
1845ൽ കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് വൈദികനും കർദിനാളുമായി. 1890 ലാണ് ദിവംഗതനായത്. കർദിനാൾ ന്യൂമാനെ 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായും 2019ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.
ലണ്ടനിലെ ഓക്സ്ഫഡ് കോളജിൽ പഠിച്ച കർദിനാൾ ന്യൂമാൻ വിദ്യാഭ്യാസരംഗത്ത് വലിയ പണ്ഡിതനായിരുന്നു. ‘ലീഡ് കൈൻഡ്ലി ലൈറ്റ് എമിഡ് ദ എൻസർക്കിളിംഗ് ഗ്ലൂം’ എന്നുതുടങ്ങുന്ന പ്രശസ്തമായ പ്രാർഥനാഗീതം ഉൾപ്പെടെ ന്യൂമാന്റെ സാഹിത്യസംഭാവനകളും ഏറെ ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ ആത്മകഥയായ അപ്പോളോജിയ പ്രോ വീത്താ സുവാ, ദി ഐഡിയ ഓഫ് എ യൂണിവേഴ്സിറ്റി, ദി ഗ്രാമർ ഓഫ് അസെന്റ് എന്നീ ഗ്രന്ഥങ്ങൾ അതിപ്രസിദ്ധമാണ്. ലിട്ടൺ സ്ട്രേച്ചിയുടെ എമിനന്റ് വിക്ടോറിയൻസിൽ ഒരാളുമാണ് അദ്ദേഹം.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാ സാംസ്കാരിക വേദി സമ്മേളനം സംഘടിപ്പിച്ചു
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാ സാംസ്കാരിക വേദിയുടെ 22-ാം സമ്മേളനം ഓൺലെെനായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജനസേവ ശിശുഭവൻ സ്ഥാപകനും ചെയർമാൻ ജോസ് മാവേലിയും അഡ്വ. ജോസ് തെറ്റയിലും മുഖ്യാതിഥികളായിരുന്നു.
തെരുവുമക്കളില്ലാത്ത ഭാരതവും തെരുവു നായ്ക്കളില്ലാത്ത കേരളവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളായിരുന്നു കലാസാംസ്കാരികവേദിയിലെ മുഖ്യ അജണ്ട. യൂറോപ്പിലെ പ്രശസ്ത ഗായകനായ സോബിച്ചൻ ചേന്നങ്കരയുടെ ഈശ്വര പ്രാർഥനയോടെയാണ് പൊതുപരിപാടികൾ ആരംഭിച്ചത്.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി എന്നിവർ ആശംസകൾ നേർന്നു.
ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രഫസർ ഡോ. ലളിത മാത്യു, ദുബായി പ്രോവിൻസ് ചെയർമാൻ കെ.എ. പോൾസൺ, മനശാസ്ത്ര വിദഗ്ധൻ ഡോ. ജോർജ് കാളിയാടൻ, സാഹിത്യകാരൻ കാരൂർ സോമൻ, ഗ്ലോബൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ എന്നിവർ ആശംസകൾ നേർന്നു.
ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരികരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയുമായ ഗ്രിഗറി മേടയിലും യുകെയിൽ നിന്നുള്ള നർത്തകി അന്ന ടോമും ചേർന്നാണ് മോഡറേറ്റ് ചെയ്തത്.
യൂറോപ്പ് റീജിയൺ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണാങ്കേരിൽ, ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ, ജർമൻ പ്രൊവിൻസ് സെക്രട്ടറി ചിനു പടയാട്ടിൽ, യുകെ നോർത്ത് ഈസ്റ്റ് പ്രൊവിൻസ് ചെയർമാൻ ലിതീഷ് രാജ് പി.തോമസ്, യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മിഡിൽ ഈസ്റ്റ് റീജിയണിലെ അൽ കെയിൻ പ്രൊവിൻസിൽ നിന്നുള്ള സുരഭി പ്രശാന്തിന്റെ ഡാൻസും ശ്യാമ കിരണിന്റെ നേതൃത്വത്തിൽ നൂപുരധ്വനി ഡാൻസ് സ്കൂളിലെ നർത്തകിമാരായ വൈഗ, മയൂഗ, ദിയ, വൈഗ, നനിക, ശിഷ്ക, ഗോപിക എന്നിവർ ചേർന്ന് ശിവരാത്രി ഡാൻസും അവതരിപ്പിച്ചു.
യൂറോപ്പിലെ ഗായകരായ സോബിച്ചൻ ചേന്നങ്കരയും ജെയിംസ് പാത്തിക്കൽ ലിതീഷ് രാജ് പി. തോമസ് എന്നിവർ ചേർന്നവതരിപ്പിച്ച ഗാനങ്ങൾ ആലപിച്ചു. യൂറോപ്പ് റീജിയൺ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ടു കൃതജ്ഞത പറഞ്ഞു.
യുവജന ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
വത്തിക്കാൻ സിറ്റി: 2025 പ്രത്യാശയുടെ ജൂബിലിവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷത്തിന് വത്തിക്കാനിൽ തുടക്കമായി.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജൂബിലിയാഘോഷത്തിന്റെ മുഖ്യ സംഘാടകനും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്ടുമായ ആർച്ച്ബിഷപ് റിനോ ഫിസിഷെല്ലയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു ആഘോഷപരിപാടികൾക്കു തുടക്കമായത്.
വിശുദ്ധ കുർബാനയ്ക്കുശേഷം അപ്രതീക്ഷിതമായി ലെയോ പതിനാലാമൻ മാർപാപ്പ ചത്വരത്തിലേക്ക് പോപ്പ്മൊബീലിൽ കടന്നുവരികയും യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
നീണ്ട കരഘോഷത്തോടെയാണു യുവജനങ്ങൾ മാർപാപ്പയെ എതിരേറ്റത്. യേശുക്രിസ്തുവിനുവേണ്ടിയുള്ള നിങ്ങളുടെ ശബ്ദങ്ങളും ഉത്സാഹവും നിലവിളികളും ഭൂമിയുടെ അറ്റംവരെ കേൾക്കുമെന്ന് മാർപാപ്പ യുവജനങ്ങളോടു പറഞ്ഞു.
ലോകത്തിന് ഇന്ന് പ്രത്യാശയുടെ സന്ദേശമാണ് ആവശ്യം. ഈ സന്ദേശങ്ങൾ എല്ലാവർക്കും പ്രദാനം ചെയ്യുന്നതിന് ഈ ജൂബിലിദിവസങ്ങൾ സഹായകരമാകട്ടെ. നിങ്ങളെല്ലാവരും ലോകത്തിൽ എല്ലായ്പ്പോഴും പ്രത്യാശയുടെ അടയാളങ്ങളായിരിക്കുമെന്നതാണ് തങ്ങളുടെ പ്രതീക്ഷ.
യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ഒരുമിച്ചു നടക്കാം. ഈ ലോകത്ത് സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സാക്ഷികളാകുവാനും മാർപാപ്പ ഏവരെയും ക്ഷണിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1,20,000 യുവജനങ്ങൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വിവിധ ചത്വരങ്ങളിലും സ്റ്റേഡിയങ്ങളിലും കുരിശിന്റെ വഴി, ദിവ്യകാരുണ്യ പ്രദക്ഷിണം, പൊതു കുന്പസാരം, സംവാദങ്ങൾ, സംഗീതപരിപാടികൾ, പ്രഭാഷണങ്ങൾ എന്നിവ നടക്കും.
റോമിലെ തൊർ വേഗാത്ത യൂണിവേഴ്സിറ്റി കാന്പസിൽ ഓഗസ്റ്റ് രണ്ടിന് മാർപാപ്പയുടെ നേതൃത്വത്തിൽ നിശാ ജാഗരണ പ്രാർഥനയും മൂന്നിന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ചു ലക്ഷത്തോളം യുവജനങ്ങളാണ് ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. വൈകുന്നേരം നടക്കാൻ ഇറങ്ങിയ സന്തോഷ് യാദവിനാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഡബ്ലിനിൽ സന്തോഷ് താമസിക്കുന്ന വീടിനടുത്തുവച്ച് ഐറീഷുകാരായ ഒരുപറ്റം കൗമാരക്കാർ അക്രമം നടത്തുകയായിരുന്നു.
അക്രമത്തിൽ കവിളിനും മുഖത്തും പരിക്കേറ്റു. കണ്ണട പിടിച്ചു പറിച്ചതിനു ശേഷം മർദിക്കുകയായിരുന്നു. ഗാർഡ സ്ഥലത്ത് എത്തി സന്തോഷിനെ ബ്ലാഞ്ചാട്സ് ടൗൺ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡബ്ലിൻ താലയിലും ഇന്ത്യക്കാരന് നേരെ കൗമാരക്കാർ ക്രൂരമായ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേയുള്ള പ്രതിഷേധ സമരങ്ങൾ നടന്നുവരുന്നതിനിടെയാണ് പുതിയ ആക്രമണം.
ഇന്ത്യക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ തക്ക നടപടികൾ സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ് റീജണൽ കലാമേള ഒക്ടോബർ 11ന് കവൻട്രിയിൽ
മിഡ്ലാൻഡ്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ് റീജണൽ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോബി പുതുകുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്നു. ഈ വർഷത്തെ റീജണൽ കലാമേള ഒക്ടോബർ 11ന് കവൻട്രിയിൽ വച്ച് നടത്താൻ തീരുമാനിച്ചു.
കലാമേളയുടെ നടത്തിപ്പിന്റെ കാര്യങ്ങളെ കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. റീജണൽ കലാമേളയിൽ വിജയികളാകുന്നവർക്ക് നാഷനൽ കലാമേളയിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർഥികൾ കലാമേള നടക്കുന്ന ഒക്ടോബർ 11 ന് മൂന്നാഴ്ച മുൻപ് പേരു റജിസ്റ്റർ ചേയ്യണം. കലാമേളയുടെ വിജയത്തിനു വേണ്ടി എല്ലാവരും രംഗത്തിറങ്ങണമെന്ന് യോഗം അഭ്യർഥിച്ചു.
യോഗത്തിൽ നാഷനൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, മിഡ്ലാൻൽ നിന്നുള്ള നാഷനൽ കമ്മിറ്റി അംഗം ജോർജ്ജ് തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. രാജപ്പൻ വർഗ്ഗീസ്, രേവതി അഭിഷേക്, ആനി കുര്യൻ, അനിത മുകുന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.