ലണ്ടനിൽ വൈസ് മെൻ ക്ലബ് ഉദ്ഘാടനം ചെയ്തു
റോംഫോർഡ്: വൈസ് മെൻ ക്ലബ് ഓഫ് ലണ്ടൻ സെൻട്രലിന്റെ ഉദ്ഘാടനം റോംഫോർഡിലെ വൈഎംസിഎ ഹാളിൽ നടന്നു. ക്ലബിന്റെ പുതിയ ഭാരവാഹികളായ പ്രസിഡന്റ് ഷീൻ ജോൺ വാഴയിൽ, ട്രഷറർ ബിന്ദു ഷിജു, സെക്രട്ടറി പ്രകാശ് ഉമ്മൻ എന്നിവർ ചുമതലയേറ്റു.
വൈസ് മെൻ ഇന്റർനാഷണലിന്റെ പ്രസിഡന്റ് അഡ്വ. ഷാനവാസ് ഖാൻ മുഖ്യാതിഥിയായിരുന്നു. വൈസ് മെൻ ഇന്റർനാഷനലിന്റെ ജനറൽ സെക്രട്ടറി ജോസ് വർഗീസ്, റീജിയൺ ഡയറക്ടർ ഷാജി എം. മാത്യു, യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ചെയർമാൻ നജിം ആർക്കേഡിയ,
ഇമ്മീഡിയറ്റ് പാസ്റ്റ് റീജിയൺ ഡയറക്ടർ അലൻ വാളിംഗ്ടൺ, വൈഎംസിഎ ലണ്ടൻ തെംസ് ഗേറ്റേവേ ഗ്രൂപ്പ് സിഇഒ മാറ്റ് ജോൺസ്, ഇന്ത്യ വൈഎംസിഎ സിഇഒ ലിയോൺ സാലിൻസ്, ഈസ്റ്റ്ലണ്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുധിൻ ഭാസ്ക്കർ, സെക്രട്ടറി കെവിൻ സി. കോണിക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്ട്രിംഗ് ഓർക്കസ്ട്രയുടെയും റിജോ മാത്യു, സുമ മാത്യു എന്നിവരുടെയും ഗാനാലാപനവും ചടങ്ങിന് കൂടുതൽ മനോഹാരിത നൽകി. ക്ലബ് സെക്രട്ടറി പ്രകാശ് ഉമ്മൻ എല്ലാവർക്കും നന്ദി പറഞ്ഞു.
ജര്‍മനിയില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും സംയുക്ത തിരുനാള്‍ 28 മുതൽ
കൊളോണ്‍: കൊളോണിൽ ദൈവമാതാവിന്റെ തിരുനാളും തോമാശ്ലീഹായുടെ തിരുനാളും സംയുക്തമായി ഈ മാസം 28, 29 ദിവസങ്ങളില്‍ നടക്കും.
55 വര്‍ഷം പിന്നിടുന്ന കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ തിരുനാള്‍ ആഘോഷ പരിപാടികള്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് നടക്കുന്നത്.
ഈ മാസം 28ന് വൈകുന്നേരം നാലിന് തിരുനാളിന് കൊടിയേറും. 29ന് രാവിലെ 10ന് നടക്കുന്ന കുർബാനയിൽ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
യൂറോപ്പിലെ അപ്പോസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് സഹകാര്മികനാവും. തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും.
കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും. കൊളോണ്‍, ലെവര്‍കുസനില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി പിന്റോ, ലീബ ചിറയത്ത് കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ സമൂഹം.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്ലെയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 24 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നു.
ഐനെസ് രാജകുമാരിയുടെ മാമോദീസ ആഘോഷമാക്കി സ്വീഡൻ
സ്റ്റോക്ക്ഹോം: സ്വീഡനിലെ കാൾ ഫിലിപ്പ് രാജകുമാരന്റെയും സോഫിയ രാജകുമാരിയുടെയും ഇളയ മകളായ ഐനെസ് രാജകുമാരിയുടെ മാമോദീസ ആഘോഷമാക്കി രാജ്യം.
മാതാപിതാക്കളുടെ പത്താം വിവാഹ വാര്‍ഷിക ദിനത്തിൽ ഡ്രോട്ടിംഗ്ഹോം കൊട്ടാരത്തിന്റെ ചാപലിൽ വച്ചാണ് ഐനെസ് മാമോദീസ സ്വീകരിച്ചത്. നാല് മാസം മാത്രം പ്രായമുള്ള ഐനെസിന് ബിഷപ് ജോഹാൻ ഡാൽമാനാണ് മാമോദീസ നൽകിയത്.
ബിഷപ് ജോഹാൻ ഡാൽമാനും കോർട്ട് ചാപ്ലിൻ മൈക്കിൾ ബിജെർഖാഗനും നേതൃത്വം നൽകിയ ചടങ്ങ് രാജകീയ പാരമ്പര്യത്തിൽ അധിഷ്ഠിതമായിരുന്നു. രാജകുടുംബാംഗങ്ങൾ എല്ലാവരും പള്ളിയിൽ ഒത്തുകൂടിയിരുന്നു.
ഫെബ്രുവരി ഏഴിനാണ് ഐനെസ് ജനിച്ചത്. ഐനെസ് തന്റെ സഹോദരങ്ങളായ അലക്സാണ്ടർ (8), ഗബ്രിയേൽ (7), ജൂലിയൻ (3) എന്നിവർ ധരിച്ച അതേ ക്രിസ്റ്റനിംഗ് ഗൗൺ (മാമോദീസ വസ്ത്രം) ആണ് ധരിച്ചിരുന്നത്.
യുക്രെയ്നിൽ വീണ്ടും ദുരിതാശ്വാസ സഹായമെത്തിച്ച് വത്തിക്കാൻ
വത്തിക്കാന്‍ സിറ്റി: മൂന്നു വർഷമായി തുടരുന്ന യുദ്ധത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ സാധാരണക്കാരായ ജനതയെ വീണ്ടും ചേര്‍ത്തുപിടിച്ച് വത്തിക്കാന്‍.
മെത്തകൾ, ഭക്ഷണം, പലചരക്കു സാധനങ്ങൾ, കുട്ടികൾക്കുള്ള പോഷകാഹാരം, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുമായി മാര്‍പാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന കർദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തില്‍ ട്രക്ക് വത്തിക്കാനിൽനിന്ന് യുക്രെയ്നിലെ ഖാർഖിവിൽ എത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തും യുക്രെയ്നിലെ വിവിധ മേഖലകളിൽ വത്തിക്കാൻ സഹായങ്ങൾ എത്തിച്ചിരുന്നുവെന്നും ആ ദൗത്യം ഇപ്പോഴും തുടരുകയാണെന്നും കർദിനാൾ ക്രജേവ്സ്കി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതമാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ഊർജസ്വലതയോടെ തുടരുന്നുണ്ടെന്നും പീഡിതരായ യുക്രെയ്ൻ ജനതയെ അദ്ദേഹവും തന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ഏതാനും ആഴ്ചകളായി തുടരുന്ന റഷ്യൻ ബോംബാക്രമണങ്ങളാൽ തകർന്ന യുക്രേനിയൻ നഗരമായ ഖാർഖിവിലെ ജനത കടുത്ത ദുരിതത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ സഹായം എത്തിക്കുന്നത്.
റോമിലെ യുക്രേനിയൻ പള്ളിയായ സാന്താ സോഫിയ ബസിലിക്കയിൽനിന്നുമാണ് സഹായങ്ങൾ നിറച്ച ട്രക്ക് യുക്രെയ്നിലേക്കു യാത്ര തിരിച്ചത്. കർദിനാൾ ക്രാജേവ്സ്കിയും വാഹനത്തിൽ ഉണ്ടായിരുന്നു.
യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലേക്കും വത്തിക്കാൻ ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന പോപ് മൊബീൽ പ്രത്യേക ക്ലിനിക്കാക്കി രൂപാന്തരം ചെയ്ത് ഗാസയിലേക്ക് അയച്ചിരുന്നു.
മാഫ ഫൈനലിൽ എത്തി എഡെക്സ് കിംഗ്സ് എഫ്സി ഇന്ത്യൻ ടീം
മാൾട്ട: മാൾട്ട അമച്വർ ഫുട്ബോൾ അസോസിയേഷൻ (മാഫ) ലീഗിന്റെ ഫൈനലിൽ എത്തുന്ന യൂറോപ്പിലെ ആദ്യ ഇന്ത്യൻ ടീമായി അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സി മാൾട്ടീസ്.
കേരള സ്റ്റേറ്റ് ഫുട്സൽ ചാന്പ്യൻഷിപ്പിലും കേരള പ്രീമിയർ ലീഗ് ഫസ്റ്റ് ഡിവിഷനിലും ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ ടീം എഡെക്സ് റിയൽ മലബാർ ടീമിന് പിന്നിലെ സംഘടനയായ എഡെക്സ് സ്പോർട്സ് കൗൺസിലാണ് അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സിയെ പിന്തുണയ്ക്കുന്നത്.
15 ഇന്ത്യൻ കളിക്കാരിൽ 14 പേർ കേരളത്തിൽ നിന്നുള്ളവരാണ്. എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെയാണ് ടീമിലെ എട്ട് കളിക്കാരെ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെ എട്ട് മലയാളി കളിക്കാരെ - ഷെറിൻ സ്റ്റീഫൻ, ഫ്രിന്റോ പാലയൂർ, അഭിഷേക് പറമ്പിൽ, ഫാരിസ് കരുവന്തവല, മുഹമ്മദ് ഫൈസ്, ആദർശ് മീത്തിലപ്പുരയിൽ, പ്രജിൽ കുമാർ, മുഹമ്മദ് റമീസ് തെരഞ്ഞെടുത്തു.
ഇവരെ കൂടാതെ ആൽവിൻ വർഗീസ്, കിരൺ ദാസ്, ഷെർജോ ജോസ്, ആന്റണി ടി.പി, ഷറഫലി സി.ജെ, അനന്തൻ കാവുങ്കൽ മണി, ഹനോക്ക് എം.ടി എന്നീ മലയാളികൾ കൂടെ ടീമിന്ഫെ വിജയപാതയിൽ നിർണായക പങ്കു വഹിക്കുന്നു.
യൂറോപ്പിലെ മാഫ ലീഗ് നോക്കോട്ട് ചാംപ്യൻഷിപ് ഫൈനലിൽ അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സി മാർസ സെന്റ് മൈക്കിൾസ് എഫ്സിയെയാണ് ഫൈനലിൽ നേരിടുന്നത്. മാഫ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബുകളെ ടൂർണമെന്റിൽ പരാജയപ്പെടുത്തിയാണ് ഈ ഇന്ത്യൻ ക്ലബ് ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്.
അർജന്റീന, ബ്രസീൽ, കോളംബിയ, സ്വീഡൻ, അയർലൻഡ്, സ്കോട്ലൻഡ്, ഘാന, കാനഡ, നൈജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളോടൊപ്പം ഉള്ള പരിശീലനവും മത്സര പരിചയവും മലയാളി കളിക്കാർക്ക് മികവ് നൽകി.
ലോക വേദിയിൽ നമ്മളുടെ കളിക്കാർക്ക് മത്സരിക്കാൻ കഴിയുമെന്ന് വിശ്വസിച്ച ഓരോ ഇന്ത്യക്കാരന്റെയും വിജയമാണിത്. ഇതുവരെ ഞങ്ങൾ നേടിയത് അവിശ്വസനീയമാണ്. ഇപ്പോൾ ഞങ്ങൾ അതിലും വലുതായ ഒരു യൂറോപ്യൻ കിരീടത്തിന്റെ വക്കിലാണ് സെമി ഫൈനൽ വിജയത്തിനുശേഷം ടീം പ്രസിഡന്റ് വിബിൻ സേവ്യർ പറഞ്ഞു.
ഈ കളിക്കാർ ഇപ്പോൾ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്ന് മാൾട്ടിസ് സ്വദേശിയും ടീം കോച്ചുമായ എലിയട്ട് നവാരോ കൂട്ടിച്ചേർത്തു. ടീമിന്റെ മാനേജ്മെന്റിൽ ടോംസൺ മാളിയേക്കൽ, ഷിനാസ് ചെഗു, സെബിൻ തോമസ്, അരുൺ അജയൻ, അനൂപ് ജിനു, അജിൽ മാത്യു, അരുൺ രവി, സിയാദ് സയിദ് എന്നിവർ പ്രധാന പങ്കുവഹിച്ചു.
നോട്ടിംഗ്ഹാമിൽ മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ മലയാളി സംരംഭം ആരംഭിച്ചു
നോട്ടിംഗ്ഹാം: മലയാളികളുടെ പുതിയ സംരഭത്തിന് കഴിഞ്ഞ ദിവസം നോട്ടിംഗ്ഹാമിൽ തുടക്കമായി. മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന്റെ ആശീർവാദ കർമം രാവിലെ 10ന് ഫാ. ജോബി ജോൺ നിർവഹിച്ചു.
തുടർന്ന് ക്രേംബ്രിഡ്ജ് മുൻ മേയർ ബൈജു തിട്ടാല സ്ഥാപനം ഉദ്ഘാടനം ചെയ്തു. ചപ്പാത്തിയും പൊറോട്ടയും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നോട്ടിംഗ്ഹാമിൽ തന്നെ ഉത്പാദനം ചെയ്ത് യുകെയിലെ എല്ലാ സ്ഥലങ്ങളിലും എത്തിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
കമ്പനി ബോർഡ് ഡയറക്ടർമാരായ വിജേഷ്, രാജു, രാജേഷ്, പ്രിൻസ്, ജോണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യുക്മയുടെ ഈസ്റ്റ് വെസ്റ്റ് & മിഡ്ലാൻഡ്സ് പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര, നോട്ടിംഗ്ഹാം മലയാളി അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ്, മുദ്ര ആർട്സ് നോട്ടിംഗ്ഹാം പ്രസിഡന്റ് നെവിൻ സി. ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം 18 മുതൽ
ന്യൂഡൽഹി: ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം 18 മുതൽ ഫ്രാൻസിൽ നടത്തുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. "ശക്തി 2025' എന്ന പേരിൽ ഫ്രാൻസിലെ ലാ കാവലേറിയിലാണ് അഭ്യാസപ്രകടനം.
അഭ്യാസപ്രകടനത്തിന്റെ എട്ടാം പതിപ്പാണിത്. ജൂലൈ ഒന്നുവരെ നീളുന്ന സംയുക്ത അഭ്യാസം ഇരുരാജ്യങ്ങളുടെയും സൈനിക ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു നടത്തുന്നത്.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾക്കിടയിലെ പരസ്പര സഹകരണം, സൗഹൃദം, സൈനികശേഷി വികസനം എന്നിവ ലക്ഷ്യമിടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് 13 മുതൽ 26 വരെയായിരുന്നു "ശക്തി 2024' ഏഴാം പതിപ്പ് നടന്നത്. മേഘാലയയിലെ ഉംറോയി ആയിരുന്നു വേദി.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് റോമിലെ സ്ഥാനിക ദേവാലയത്തിന്റെ ശുശ്രൂഷ ഏറ്റെടുത്തു
വത്തിക്കാന്‍ സിറ്റി: കർദിനാൾ മാര്‍ ജോര്‍ജ് കൂവക്കാട്ട് റോമിലെ ചിര്ക്കോണ്വല്ലാസീയോനെ ആപ്പിയയിൽ, പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ഇടവക പള്ളിയുടെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്തു.
എല്ലാ കര്‍ദിനാൾമാര്‍ക്കും റോമില്‍ത്തന്നെ ഒരു സ്ഥാനിക ഇടവക ലഭിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് റോമാ രൂപതയിലെ ഈ ദേവാലയം ലഭിച്ചത്. ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ദിനമായ വെള്ളിയാഴ്ചയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്.
1988ല്‍ ഇടവകയായ ഈ പള്ളിയില്‍ റോഗേഷനിസ്റ്റ് സന്യാസസമൂഹത്തിലെ വൈദികരാണ് ശുശ്രൂഷ നിര്‍വഹിക്കുന്നത്. 2012ല്‍ കര്‍ദിനാള്‍ ഡീക്കന്മാരുടെ സ്ഥാനിക ദേവാലയമായി തെരഞ്ഞെടുക്കപ്പെട്ട ഈ ഇടവക ഇതിനുമുമ്പ് മറ്റു രണ്ടു കര്‍ദിനാൾമാരുടെ സ്ഥാനിക ദേവാലയമായിരുന്നു. ഫാ. അന്റോണിയോയാണ് ഇപ്പോള്‍ ഈ ഇടവകയിലെ വികാരി.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി പത്തിന് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തോടെ നടന്ന സ്ഥാനമേറ്റെടുക്കല്‍ ശുശ്രൂഷയില്‍ അദ്ദേഹത്തോടൊപ്പം മറ്റു കര്‍ദിനാൾമാരും മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിലെയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെയും പ്രതിനിധികളും ഉണ്ടായിരുന്നു.
മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
കാര്‍ലോ അക്കുത്തിസിനെയും പിയെർ ഫ്രസാത്തിയെയും സെപ്റ്റംബർ ഏഴിന് വിശുദ്ധരായി പ്രഖ്യാപിക്കും
വത്തിക്കാന്‍ സിറ്റി: തിരുസഭാ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കംപ്യൂട്ടർ പ്രതിഭ, ആദ്യ മില്ലേനിയൽ വിശുദ്ധൻ എന്നീ ഖ്യാതികളോടെ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിനെ ഈ വർഷം സെപ്റ്റംബർ ഏഴിന് വിശുദ്ധനായി നാമകരണം ചെയ്യും.
ഇതേ ദിവസംതന്നെ, പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24-ാം വയസിൽ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയെർ ജോർജോ ഫ്രസാത്തിയെയും വിശുദ്ധനായി പ്രഖ്യാപിക്കും. വിശുദ്ധരുടെ നാമകരണം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേര്‍ത്ത കർദിനാൾമാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ 25 -27 ദിവസങ്ങളിലായി ക്രമീകരിച്ചിരുന്ന കൗമാരക്കാരുടെ ജൂബിലിയോടനുബന്ധിച്ച് കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതിനാൽ വിശുദ്ധ പദവി പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.
1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തത്പരനായിരുന്നു കാര്‍ലോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരംതന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർലോ സജ്ജീകരിച്ചിരുന്നു.
11-ാംവയസിൽ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനുശേഷമാണ് 2006 ഒക്ടോബര്‍ 12ന് തന്റെ 15-ാം വയസിൽ മരിച്ചത്. 2020 ഒക്ടോബർ പത്തിന് കാര്‍ലോ അക്കുത്തിസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
കാര്‍ലോയുടെ മാതാപിതാക്കളും സഹോദരങ്ങളും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തില്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു. ഇരുവരെയും കൂടാതെ ഏഴു വാഴ്ത്തപ്പെട്ടവരെ ഈവർഷം ഒക്ടോബർ 19ന് വിശുദ്ധരായി നാമകരണം ചെയ്യാനും ലെയോ പതിനാലാമൻ മാർപാപ്പയുടെ അധ്യക്ഷതയിൽ നടന്ന കർദിനാൾമാരുടെ സമ്മേളനം തീരുമാനിച്ചു.
മാർഡിനിലെ അർമേനിയൻ ആർച്ച്ബിഷപ്പും രക്തസാക്ഷിയുമായ ഇഗ്നാസിയോ ചൗക്രുല്ല മാലോയാൻ, പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ പീറ്റർ ട്ടോ റോട്ട്, വെറോണയിലെ ജീവകാരുണ്യ സന്യാസിനീ സമൂഹം സ്ഥാപക വിൻചെൻസ മരിയ പൊളോണി,
യേശുദാസി സന്യാസിനീ സമൂഹം സ്ഥാപക മരിയ ദെൽ മോന്തേ കാർമേലോ റെൻഡിലെസ് മാർട്ടിനെസ്, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാരുടെ സഭാംഗം മരിയ ത്രോൺകാത്തി, അല്മായരായ ഹോസെ ഗ്രിഗോറിയോ ഹെർണാണ്ടസ് ചിസ്നെറോസ്, ബാർത്തൊളോ ലോൻഗോ എന്നിവരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുക.
ഫയര്‍ ഓഫ് ദ ഹോളി സ്പിരിറ്റ് ഇംഗ്ലീഷ് ധ്യാനം ജൂലൈ ഏഴ് മുതൽ
ഡബ്ലിന്‍: അനോയ്റ്റിംഗ് ഫയർ കത്തോലിക്ക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള കത്തോലിക്ക കരിസ്മാറ്റിക് റസിഡന്‍ഷ്യല്‍ ധ്യാനം "ഫയര്‍ ഓഫ് ദ ഹോളി സ്പിരിറ്റ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു. ധ്യാനം ജൂലൈ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലാണ് നടത്തപ്പെടുന്നത്.
ഡി ലാ സാലെ പാസ്റ്ററൽ സെന്റർ, എൽഡർഫീൽഡ്, കാസിൽടൗൺ കോ ലാവോയിസിൽ എന്ന വിലാസത്തില്‍ വച്ചാണ് താമസിച്ചുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും എഎഫ്സിഎം യുകെ ടീം അംഗവുമായ ഫാ. ഷൈജു നടുവത്താനിയില്‍ ആയിരിക്കും ധ്യാനം നയിക്കുക.
ജപമാല, സ്തുതി ആരാധന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, കുമ്പസാരം, വ്യക്തിപരമായ പ്രാര്‍ഥന എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും.
ദൈവാനുഭവത്തിന്റെ അഗ്നിയഭിഷേകം വചനത്തിലൂടെ പകര്‍ത്തപ്പെടുന്ന ഈ ധ്യാനദിവസങ്ങളിലേക്ക് അയര്‍ലൻഡിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങള്‍ക്ക്: ഡിന്റോ: +353 89 277 7229, അലക്സ്: +353 87 952 0150.
യുകെയിലെ ചങ്ങനാശേരിക്കാർ കെറ്ററിംഗിൽ ഒത്തുചേരുന്നു
ലണ്ടൻ: ജന്മനാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികൾ ഒത്തുചേരുന്നു. ഈ മാസം 28ന് യുകെയിലെ കെറ്ററിംഗിലാണ് ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ സംഗമം നടക്കുക.
സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും സൗഹൃദം പങ്കുവയ്ക്കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന ഈ സംഗമത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ചങ്ങനാശേരിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭിക്കുന്ന കേരള ഫുഡ് സ്റ്റാൾ ഇവന്റിൽ തുറന്ന് പ്രവർത്തിക്കും.
സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നും പരിപാടി അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ അറിയിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ ഫോം ലിങ്ക്: https://forms.gle/3yWxGhtEBaEcYmCt7
വിമല പടയാട്ടില്‍ അന്തരിച്ചു
അങ്കമാലി: പടയാട്ടില്‍ ആന്റുവിന്റെ ഭാര്യ പടയാട്ടില്‍ വിമല(62) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നടത്തി. ചേരാനല്ലൂര്‍ കൈതാരന്‍ കുടുംബാംഗമാണ്.
മക്കള്‍: സൗമ്യ (ഇറ്റലി), സനു (യുകെ), സരിന് (ബിസിനസ്), ജോസഫ് (ഇന്‍ഫോ പാര്‍ക്, കൊരട്ടി). മരുമക്കള്‍: കുഴിപ്പിള്ളി പുതുവ ജിയോ (ഇറ്റലി), അഞ്ജു (യുകെ), മരിയ (മുപ്ളിയം).
ജര്‍മനിയിലെ കൊളോണില്‍ താമസിക്കുന്ന ലോക കേരളസഭാംഗം ജോളി എം. പടയാട്ടിലിന്റെയും ജെമ്മ ഗോപുരത്തിങ്കലിന്റെയും സഹോദര ഭാര്യയാണ് വിമല.
അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച മലയാളം ബൈബിൾ കൺവൻഷൻ ശനിയാഴ്ച(ജൂൺ 14) ബർമിംഗ്ഹാം ബെഥേൽ സെന്ററിൽ നടക്കും. ഷംഷാബാദ് സീറോമലബാർ രൂപത ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യ കാർമികത്വം വഹിക്കും.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും. 2009ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച കൺവൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്നത്.
അഞ്ച് വയസുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലിഷിലോ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും.
കൺവൻഷനിൽ കുട്ടികൾക്കും കൗമരാക്കാർക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.
ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവൻഷനിൽ പ്രവർത്തിക്കും.
ജപമാല, കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും എല്ലാവരെയും സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് - 07878 149670, ജോൺസൺ - +44 7506 810177, അനീഷ് - 07760 254700, ബിജുമോൻ മാത്യു - 07515 368239.
കൺവൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ സൗകര്യത്തെപ്പറ്റി അറിയാൻ: ജോസ് കുര്യാക്കോസ് - 07414 747573, ബിജുമോൻ മാത്യു - 07515 368239.
ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് നിർദിഷ്ട മിഷനിലെ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ബേസിംഗ്സ്റ്റോക്ക്: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോമലബാർ നിർദിഷ്ട മിഷനിൽ എല്ലാ വർഷവും നടത്തിവരുന്ന മർത്ത് മറിയത്തിന്റെയും ഈശോയുടെ ശിഷ്യനും മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാർ തോമാശ്ലീഹായുടെയും നിർദിഷ്ട ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും മർത്ത് അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ശനിയാഴ്ച ആഘോഷിക്കുന്നു.
തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റുന്നതോടുകൂടി തിരുനാൾക്കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രൂപം ആശിർവദിക്കൽ, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നിന് റവ. ഫാ. ജയിൻ പുളിക്കൽ സിഎസ്ടിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന ആരംഭിക്കും.
റവ.ഫാ. എബിൻ കൊച്ചുപുരക്കൽ എംഎസ്ടി സഹകാർമികനായി തിരുവചന സന്ദേശം നൽകും. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോട് അനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്.
തുടർന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും വർണ്ണ മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിചേരുന്ന ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ബേസിംഗ്സ്റ്റോക്ക് സീറോമലബാർ സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണത്തിന്റെ പ്രതിഫലനമായി മാറും.
പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുക്കർമങ്ങൾ അവസാനിക്കും.
തിരുനാൾ കർമങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കണ്ണിനും കാതിനും ആസ്വാദകരമായ വർണവിസ്മയങ്ങൾ തീർക്കുന്ന കരിമരുന്ന് കലാപ്രകടനങ്ങളും ഉണ്ടായിരിക്കും.
കൂടാതെ പ്രശസ്ത മാന്ത്രികനും ബലൂൺ ആർട്ടിസ്റ്റുമായ മിസ്റ്റർ ട്വിസ്റ്റർ നേതൃത്വം നൽകുന്ന ബലൂൺ ട്വിസ്റ്റിംഗ് പ്രോഗ്രാമും കുട്ടികൾക്കും മുതിർന്നവർക്കും വിനോദം പകരുന്നതിനുവേണ്ടി നടത്തുന്നതുമാണ്.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മെൻസ് ഫോറം-വുമൻസ് ഫോറം കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രതിനിധിയോഗാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള വിവിധ കമ്മിറ്റികളുടെ തീഷ്ണതയാർന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു. തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരവും ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അൽഫോൻസാമ്മയുടെയും മധ്യസ്ഥം തേടുവാനും ഈ പുണ്യചരിതരുടെ മഹനീയ മാതൃകയിൽ മിശിഹാനുനുഭവം സ്വന്തമാക്കുവാനും ജീവിതം രക്ഷാകരമാക്കുവാനും തിരുനാൾ ആചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ അറിയിച്ചു.
തിരുനാൾ തിരുക്കർമങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.
ഓൾ അയർലൻഡ് വടംവലി മത്സരം ശനിയാഴ്ച
ഡബ്ലിൻ: നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന "നീനാ ഫെസ്റ്റ് 2025' ശനിയാഴ്ച നീന ഒളിമ്പിക്സ് അത് ലെറ്റിക് ക്ലബിൽ രാവിലെ 10ന് ആരംഭിക്കും. ഇതോട് അനുബന്ധിച്ച് ആവേശകരമായ "ഓൾ അയർലൻഡ് വടംവലി മത്സരം' നടക്കും.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 1,111 യൂറോയും ട്രോഫിയും 777 യൂറോയും ട്രോഫിയും ലഭിക്കും. മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് 555 യൂറോ, 222 യൂറോ എന്നിങ്ങനെയും അഞ്ച് മുതൽ എട്ട് വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 150 യൂറോ വീതവും സമ്മാനത്തുക നൽകും.
തഗ് ഓഫ് വാർ അയർലൻഡ് - ഇന്ത്യ മലയാളി സെഗ്മെന്റിന്റെ(TIIMS) നിർദേശങ്ങൾ അനുസരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. പങ്കെടുക്കുന്ന ഓരോ ടീമിനും 100 യൂറോ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
അത്യന്തം വാശിയേറിയ പോരാട്ടങ്ങളിൽ അയർലൻഡിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ഷിന്റോ ജോസ് - 0892281338, രാജേഷ് എബ്രഹാം - 0877636467, ശ്രീനിവാസ് - 0871470590.
അഹമ്മദാബാദ് വിമാനാപകടം: ദുഃഖം പ്രകടിപ്പിച്ച് മാർപാപ്പ
വത്തിക്കാൻ സിറ്റി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ അനുശോചിച്ചു. ദുരന്തത്തിൽ താൻ അതീവ ദുഃഖിതനാണെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതിനൊപ്പം പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നുവെന്നും മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു.
അഹമ്മദാബാദ് വിമാനാപകടം: ബ്രിട്ടീഷ് പ്രധാനമന്ത്രി അനുശോചിച്ചു
ലണ്ടൻ: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കടുത്ത ദുഃഖം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. ലണ്ടനിലേക്കു പുറപ്പെട്ട വിമാനത്തിൽ 53 ബ്രിട്ടീഷുകാരുണ്ടായിരുന്നു. സംഭവം ഹൃദയഭേദകമാണ്. വിവരങ്ങൾ അപ്പപ്പോൾ തന്നെ ലഭിക്കുന്നുണ്ടെന്ന് സ്റ്റാർമർ അറിയിച്ചു.
വസ്തുതാവിവരങ്ങൾ ലഭിക്കാനും സഹായം ലഭ്യമാക്കാനും ഇന്ത്യയിലെ പ്രാദേശിക അധികൃതരുമായി ബ്രിട്ടീഷ് സർക്കാർ ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി അറിയിച്ചു.
ദുരന്തത്തിൽ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസുലേറ്റ് സേവനങ്ങൾക്കായി 020 7008 5000 എന്ന നന്പരിൽ ബന്ധപ്പെടുക.
വടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം
ലണ്ടൻ: ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റവിരുദ്ധ കലാപം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ 14 വയസു പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായതിനു പിന്നാലെ തിങ്കളാഴ്ചയാണ് കലാപം ആരംഭിച്ചത്.
പ്രതികള്‍ റുമേനിയന്‍ വംശജരാണെന്നു സൂചനയുണ്ട്. കേസിനാസ്പദമായ സംഭവം നടന്ന ആന്‍ട്രിം കൗണ്ടിയിലെ ബാലിമെനയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച ഇരയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദേശവാസികള്‍ നടത്തിയ റാലി അക്രമപരന്പരയുടെ തുടക്കമായി.
മുഖംമൂടി ധരിച്ച നൂറുകണക്കിന് അക്രമികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പോലീസിനെ ആക്രമിക്കുകയും വാഹനങ്ങൾക്കും വീടുകൾക്കും തീയിടുകയുമുണ്ടായി. ബുധനാഴ്ച രാത്രി കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന ഒരു കേന്ദ്രം അക്രമികള്‍ തീവച്ചുനശിപ്പിച്ചു. സംഘര്‍ഷങ്ങളില്‍ പോലീസുകാരടക്കം ഒട്ടേറെപ്പേര്‍ക്കു പരിക്കുണ്ട്.
മഴവിൽ സംഗീതത്തിന്റെ വാർഷികാഘോഷം ശനിയാഴ്ച ബോൺമൗത്തിൽ
ലണ്ടൻ: ബോൺമൗത്തിൽ മഴവിൽ സംഗീതത്തിന്റെ 12-ാം വാർഷികാഘോഷം ശനിയാഴ്ച ബാറിംഗ്ടൺ തിയറ്ററിൽ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40ൽ അധികം കലാകാരന്മാർ അവതരിപ്പിക്കുന്ന എട്ട് മണിക്കൂർ നീളുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.
യുകെയിലെ പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഗായകർ ഗാനങ്ങൾ ആലപിക്കും. എൽഇഡി സ്ക്രീനിന്റെ വിസ്മയവും പരിപാടിയുടെ മുഖ്യ ആകർഷണമാണ്. അനീഷ് ജോർജും ടെസ്മോൾ ജോർജുമാണ് പരിപാടിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ സംഗീത ഇതിഹാസങ്ങൾക്ക് ആദരവ് അർപ്പിക്കുന്ന ഗാനങ്ങൾ, നൃത്ത പ്രകടനങ്ങൾ, ഹാസ്യ രംഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ സംഗീത സായാഹ്നത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അനീഷ് ജോർജ്: 07915 061105, ഷിനു സിറിയക്: 07888659644.
വേക്ഫീൽഡിൽ റീജിയണിന്റെ നഴ്സസ് ദിനാഘോഷം വർണാഭമായി
വേക്ഫീൽഡ്: വേക്ഫീൽഡിലെ ഹോർബറി വർക്കിംഗ് മെംബേർസ് ക്ലബിൽ നടത്തപ്പെട്ട റീജിയണിന്റെ ആദ്യത്തെ നഴ്സസ് ദിനാഘോഷങ്ങൾ വർണാഭമായി. യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിലും വെസ്റ്റ് യോർക്ഷയർ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിലും നടത്തപ്പെട്ട പരിപാടിയിൽ റീജിയണിലെ വിവിധ അസോസിയേഷനുകളിൽ നിന്നും നിരവധിയാളുകൾ പങ്കെടുത്തു.
റീജിയണൽ പ്രഡിഡന്റ് അമ്പിളി എസ് മാത്യുസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ നഴ്സസ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. യുകെയുടെ എല്ലാ ഭാഗങ്ങളിലുള്ള നഴ്സുമാർക്ക് തൊഴിൽ മേഖലയിലെ വിവിധങ്ങളായ സഹായങ്ങൾ നൽകാൻ യുഎൻഎഫ് സംഘടനയ്ക്ക് മാത്രമേ കഴിയൂവെന്ന് എബി സെബാസ്റ്റ്യൻ ഉദ്ഘാടനപ്രഭാഷണത്തിൽ പറഞ്ഞു.
ആധുനിക വൈദ്യ ശാസ്ത്രം ഒട്ടേറെ മുന്നേറുന്ന ഈ കാലഘട്ടത്തിൽ വ്യക്തികളെ മാത്രമല്ല സമൂഹത്തെയും ശാക്തീകരിക്കുവാൻ ആതുര സേവന രംഗത്തെ നമ്മുടെ സഹോദരങ്ങൾക്ക് തങ്ങളുടെ സേവനം കൊണ്ട് സാധിക്കുമെന്ന് റീജിയണൽ പ്രസിഡന്റ് അമ്പിളി എസ്. മാത്യൂസ് അധ്യക്ഷത പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ, നാഷണൽ നഴ്സസ് ഫോറം കോഓർഡിനേറ്റർ സോണിയ ലുബി, ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജോബിൻ ജോർജ്, റീജിയണൽ ട്രഷറർ ഡോ. ശീതൾ മാർക്ക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യോർക്ഷയർ & ഹംബർ റീജണൽ സെക്രട്ടറി അജു തോമസ് സ്വാഗതം ആശംസിച്ചു. നഴ്സുമാർക്കായി ബിജി മോൾ രാജു ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജിജോ ചുമ്മാർ നന്ദി പ്രകാശിപ്പിച്ചു.
പരിചയസമ്പന്നരായ വിദഗ്ദർ നയിച്ച വിജ്ഞാനപ്രദമായ സെഷനുകളുടെ ഒരു പരമ്പരതന്നെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. നഴ്സസ് കോഓർഡിനേറ്റർമാരായ ഹരി കൃഷ്ണൻ, അലീന എം. അലക്സ് എന്നിവർ ക്ലാസുകൾ കോഓർഡിനേറ്റ് ചെയ്തു.
വിനീത എബി (അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രക്റ്റിഷനർ) എംപവറിംഗ് ദി ഫ്യൂച്ചർ ഓഫ് നഴ്സിംഗ്, അഷിത സേവ്യർ (ലീഡ് പ്രൊഫഷണൽ ഫോർ പോസ്റ്റ് രെജിസ്ട്രേഷൻ എഡ്യൂക്കേഷൻ & ഡെവലപ്മന്റ്) ഇന്റർവ്യൂ & ക്യാരീർ പത്വയ്സ്, പാൻസി ജോസ് (ക്ലിനിക്കൽ ഓപ്പറേഷൻ സൈറ്റ് മാനേജർ) ത്രിവിംഗ് ഇൻ നഴ്സിംഗ്, അജി ഭായ് (ബിഎംഇ ചാമ്പ്യൻ ലീഡ്) ഗ്ലോബൽ ഹെൽത്ത് ചലഞ്ചേസ്, ഡോ. ദീപ ജേക്കബ് സെല്‍ഫ് കെയർ & റേസിലിൻസ് എന്നിവർ ക്ലാസുകൾ നടത്തി .
ആഘോഷത്തെ ആകർഷകമാക്കുവാൻ കലാപരിപാടികളും ഉൾപ്പെടുത്തിയിരുന്നു. യോർക്ഷയർ ആൻഡ് ഹംബർ റീജിയണൽ കമ്മിറ്റി അംഗങ്ങളായ വിമൽ ജോയ്, ആതിര മജനു, സുജേഷ് പിള്ള, എൽദോ എബ്രഹാം, എന്നിവർ നേതൃത്വം വഹിച്ചു.
ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോം സെബാസ്റ്റ്യൻ, വേക്ഫീൽഡ് മലയാളി അസോസിയേഷൻ സെക്രട്ടറി സജീഷ്, ബാൻസലി മലയാളി അസോസിയേഷൻ സെക്രട്ടറി രഘു റാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
യുക്മ വെയിൽസ് റീജണൽ കായികമേള ഞായറാഴ്ച കാർഡിഫിൽ
കാർഡിഫ്: യുക്മ ദേശീയ കായികമേളയുടെ മുന്നോടിയായി വിവിധ റീജിയണുകളിൽ കായികമേള നടക്കുന്ന വേളയിൽ വെയിൽസ് റീജിയണിലെ കായികമേള ഞായറാഴ്ച കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ട്സിൽ വച്ച് നടക്കും.
വെയിൽസ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ കാർഡിഫ് മലയാളി അസോസിയേഷനാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
രാവിലെ 9.30ന് ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷം മാർച്ച് പാസ്റ്റോടെയായിരിക്കും കായികമേളക്ക് തുടക്കം കുറിക്കുക. പിന്നീട് പൊതുയോഗത്തിൽ യുക്മ വെയിൽസ് റീജിയണൽ പ്രസിഡന്റ് ജോഷി തോമസ് കായികമേളക്ക് അധ്യക്ഷം വഹിക്കും.
തുടർന്ന് യുക്മ ദേശീയ കായികമേള ജനറൽ കൺവീനറും ദേശീയ ജോയിന്റ് ട്രഷററും ആയ പീറ്റർ താണോലിൽ വെയിൽസ് റീജിയണൽ കായികമേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ, യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ ബിനോ ആന്റണി എന്നിവർ പ്രത്യേക അതിഥികളായിരിക്കും.
കായികമേള സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ മാനുവൽ ഇതിനകം എല്ലാ അസോസിയേഷനുകൾക്കും അയച്ചുനല്കിയിട്ടുണ്ടെന്ന് റീജിയണൽ സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി അറിയിച്ചു.
സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, വൈസ് പ്രസിഡന്റ് പോളി പുതുശേരി, ജോയിന്റ് സെക്രട്ടറി ഗീവർഗീസ് മാത്യു, ജോയിന്റ് ട്രഷറർ സുമേഷ് ആന്റണി, ആർട്സ് സെക്രട്ടറി ജോബി മാത്യു, പിആർഒ റിയോ ജോണി, കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ തുടങ്ങിയവർ അറിയിച്ചു.
കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷം സംഘടിപ്പിക്കുന്ന വെയിൽസ് റീജിയണൽ കായികമേളയ്ക്ക് റീജിയണിലെ മുഴുവൻ അസോസിയേഷനുകളിൽനിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി വെയിൽസ് റീജിയണൽ സെക്രട്ടറി ഷൈലി ബിജോയ് തോമസ് അറിയിച്ചു.
റീജിയണൽ കായികമേളയുടെ പ്രധാന സ്പോൺസർ കൈരളി സ്പൈസസ് & ലിറ്റിൽ കൊച്ചി ആണ്. കൂടാതെ കായികമേള സ്പോൺസർ ചെയ്തിരിക്കുന്നത് ജിയ ട്രാവെൽസ്, സൽക്കാര റസ്റ്റോറന്റ് കാർഡിഫ്, മല്ലു ഷോപ് കാർഡിഫ്, ബെല്ലവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ്, മംസ് ഡെയിലി റെസ്റ്റോറന്റ് കാർഡിഫ് എന്നിവരാണ്.
വേദിയുടെ വിലാസം: St. Philip Evan's Primary School, Llanedeyrn, Cardiff, CF23 9NX.
നിലമ്പൂർ തെരഞ്ഞെടുപ്പ്: പ്രചാരണം കളറാക്കാൻ ഐഒസി യുകെയും
ലണ്ടൻ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി ഐഒസി യുകെ കേരള ചാപ്റ്റർ നേതാക്കൾ എത്തുന്നു. ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും റോമി കുര്യാക്കോസുമാണ് നിലമ്പൂരിൽ പ്രചാരണത്തിനിറങ്ങുന്നത്.
യുഡിഎഫ് അനുകൂല പ്രവാസികളുടെ വോട്ടുകൾ ഏകോപിപ്പിക്കൽ, സോഷ്യൽ മീഡിയ പ്രചാരണം, ഗൃഹസന്ദർശനം, വാഹന പ്രചാരണം, കുടുംബ കൂട്ടായ്മകൾ, പോസ്റ്റർ പ്രചാരണം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് പ്രവാസി കോൺഗ്രസ് പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നത്.
നിലമ്പൂരിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ സംയുക്ത പ്രവർത്തനത്തിനായി തെരഞ്ഞെടുപ്പ് ഓഫീസ് തുറക്കുമെന്നും ഷൈനു അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇരുവരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും.
യുകെയിൽ നിന്നും ഇപ്പോൾ നാട്ടിലെത്തിയവരോ, പ്രചാരണത്തിന് നാട്ടിലെത്താൻ സാധിക്കുന്നവരോ അറിയിക്കണമെന്ന് ഷൈനു ക്ലെയർ മാത്യൂസും (+447872514619) റോമി കുര്യാക്കോസും (+447776646163) അറിയിച്ചു.
തൃക്കാക്കര, പുതുപ്പള്ളി, വയനാട് ഉപതെരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ ശക്തമായ സാന്നിധ്യവും കരുത്തുറ്റ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ശ്രദ്ധേയരായ നേതാക്കളാണ് ഇരുവരും.
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ സ്പോർട്സ് 21ന് ലിവർപൂളിൽ
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയൺ സംഘടിപ്പിക്കുന്ന കായികമേള ഈ മാസം 21ന് ലിവർപൂളിൽ നടക്കും. രജിസ്ട്രേഷൻ വെള്ളിയാഴ്ച അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) ആതിഥേയത്വം വഹിക്കുന്ന കായികമേള ലിതർലാൻഡ് സ്പോർട്സ് പാർക്കിലാണ് (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) നടക്കുന്നത്.
കായികമേളയിൽ മത്സരിക്കാൻ താത്പര്യമുള്ളവർ എത്രയും വേഗം നോർത്ത് വെസ്റ്റ് റീജിയണുകളിലുള്ള യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണം.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ജോയിന്റ് സെക്രട്ടറി സനോജ് വർഗീസ്, പ്രസിഡന്റ് ഷാജി തോമസ് വാരകുടി, സ്പോർട്സ് കോഓർഡിനേറ്റർ ബിനോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കായികമേളയുടെ ഒരുക്കങ്ങൾ നടക്കുന്നത്.
കുട്ടികൾ മുതൽ മുതിർന്നവർവരെ ഉള്ളവർക്ക് മത്സരിക്കുവാനുള്ള അവസരമുണ്ട്. 50, 100, 200, 400 മീറ്റർ ട്രാക്ക് മത്സരങ്ങൾ, ഷോട്ട് പുട്ട്, ലോംഗ് ജമ്പ്, സ്റ്റാന്റിംഗ് ലോംഗ് ജംബ് തുടങ്ങിയ വിവിധ ഇനങ്ങളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ മത്സരങ്ങൾ നടത്തും.
കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽനിന്നും ലഭിക്കും. യുക്മയുടെ സന്തത സഹചാരിയും മുൻ ഭാരവാഹിയുമായ ലൈജു മാനുവൽ സ്പോൺസർ ചെയ്ത എവറോളിംഗ് ട്രോഫിയാണ് വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത്.
കൂടാതെ വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും ലഭിക്കും. വിജയികൾക്ക് 28ന് യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
കായികമേള സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ: ബോബ് കെയർ നേഴ്സിംഗ് ഏജൻസി, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്, ജിയ ട്രാവൽ ആൻഡ് ഹോളിഡേസ്,
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ്, ഏലൂർ കൺസൾട്ടൻസി, ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്, എനോറ ഡിസൈനർ ബൊട്ടീക്, ജെഎംപി സോഫ്റ്റ്വെയർ, ക്ലിക്ക്2ബ്രിംഗ് ഗ്രോസറീസ്.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി തോമസ് വരാക്കുടി - 07727604242, സനോജ് വർഗീസ് - 07411300076, ഷാരോൺ ജോസഫ് - 07901603309, ബിനോയ് മാത്യു - 07533094770.
വേദി: Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA
നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്: വെയിൽസിൽ സ്പെഷാലിറ്റി ഡോക്ടർമാർക്ക് അവസരം
തിരുവനന്തപുരം: യുകെ വെയിൽസ് എൻഎച്ച്എസിലേക്കു വിവിധ സ്പെഷാലിറ്റികളിൽ ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
ഇഎൻടി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ സ്പെഷാലിറ്റി ഡോക്ടർമാർക്കും ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയിൽ ക്ലിനിക്കൽ ഹെമറ്റോളജി, സൈക്യാട്രി (ജനറൽ അഡൾട്, ഓൾഡ് ഏജ്), ഓങ്കോളജി വിഭാഗത്തിലുമാണ് ഒഴിവുകൾ.
സ്പെഷാലിറ്റി ഡോക്ടർ (£ 59,727 - £ 95,400) തസ്തികയിലേക്ക് കുറഞ്ഞതു നാലു വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ കുറഞ്ഞതു രണ്ടു വർഷത്തെ പരിചയവും വേണം.
ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർ (£ 96,990 - £ 107,155) തസ്തികയിലേക്കു മെഡിക്കൽ പഠനത്തിനുശേഷം 12 വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ കുറഞ്ഞത് ആറു വർഷത്തെ പരിചയവും ഉളളവരാകണം.
പിഎൽഎബി ആവശ്യമില്ല. ഉദ്യോഗാർഥികൾ വിശദമായ സിവി യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം വെബ്സൈറ്റ് സന്ദർശിച്ച് ഈ മാസം 30 നകം അപേക്ഷ നൽകണം.
ഓസ്ട്രിയയിൽ സ്കൂളിലെ വെടിവയ്പ്: പ്രതിയെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത് സ്കൂളിൽ നേരിട്ട പരിഹാസങ്ങൾ
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിൽ 21 വയസുകാരൻ 10 പേരെ വെടിവച്ചു കൊന്നത് സ്കൂളിൽ നേരിട്ട പരിഹാസങ്ങളിൽ പ്രകോപിതനായെന്നു റിപ്പോർട്ട്. കുറ്റകൃത്യം നടത്തുന്നതിന് മുൻപ് അമ്മയോടു യുവാവ് മാപ്പ് ചോദിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.
സ്കൂളിൽനിന്ന് പാതിവഴിയിൽ പഠനം നിർത്തിയ പോയ ആർതർ എന്ന മുൻ വിദ്യാർഥിയാണ് സ്കൂളിലെത്തി വിദ്യാർഥികളെ കൂട്ടക്കൊല ചെയ്തത്. തുടർന്നു വെടിവച്ചു സ്വയം ജീവനൊടുക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ വിദ്യാർഥികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ഷോട്ട് ഗണും പിസ്റ്റളുമാണ് പ്രതി കൃത്യം നടത്താൻ ഉപയോഗിച്ചത്. രണ്ട് ആയുധങ്ങൾക്കും ആർതറിന് ലൈസൻസിനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൃത്യം നടത്തുന്ന നിമിഷങ്ങൾക്ക് മുൻപ് ആർതർ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് മാപ്പപേക്ഷ നടത്തിയത്.
‘ഞാൻ ചെയ്യാൻ പോകുന്നതിന് എന്നോട് ക്ഷമിക്കൂ’ എന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ച് 24 മിനിറ്റിനുശേഷമാണ് അമ്മ അത് കാണുന്നത്. ഉടൻ തന്നെ അമ്മ വിവരം പോലീസിനെ അറിയിച്ചെങ്കിലും ഇതിനകം ആർതർ ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു.
സ്കൂളിൽ വച്ച് നേരിട്ട പരിഹാസങ്ങളാണ് ആർതറിനെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തന്റെ പൂച്ചയെ നോക്കണമെന്നും ആർതർ എഴുതിവച്ചിരുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് പിടിയിൽ
ലണ്ടൻ: യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിലെ റൺവേയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് പിടിയിൽ. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലായിരുന്നു സംഭവം.
ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഒരു വാണിജ്യ വിമാനത്തിൽ കയറുന്നതിന് മുമ്പ് യുവാവ് റൺവേയിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചു.
യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും വിമാനത്താവള ജീവനക്കാർ പിന്തുടർന്നു പിടികൂടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിനെ പിന്നീട് വിമാനത്തിൽ തിരികെ കയറ്റി. പ്രശ്നം വേഗത്തിൽ പരിഹരിച്ചതായി വിമാനത്താവള വക്താവ് പറഞ്ഞു.
ബാഗ് പരിശോധനയ്ക്കിടെ വിദ്യാർഥിയുടെ കുത്തേറ്റു സ്കൂൾ അസിസ്റ്റന്റ് കൊല്ലപ്പെട്ടു
പാരീസ്: വടക്കുകിഴക്കൻ ഫ്രാൻസിലെ നോജന്റിലെ സ്കൂളിൽ 15 വയസുള്ള വിദ്യാർഥിയുടെ കുത്തേറ്റ് 31 വയസുള്ള സ്കൂൾ അസിസ്റ്റന്റ് കൊല്ലപ്പെട്ടു. വിദ്യാർഥിയുടെ ബാഗ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
അധ്യാപക സഹായിയായ 31 വയസുകാരനെ വിദ്യാർഥി പല തവണയാണ് കുത്തിയത്. അക്രമിയെ ഉടൻ തന്നെ അധികൃതർ പിടികൂടി. പ്രതിയായ വിദ്യാർഥി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
ഫ്രാൻസിൽ ഇത്തരത്തിലുള്ള മാരകമായ സ്കൂൾ ആക്രമണങ്ങൾ അപൂർവമാണെങ്കിലും അക്രമ സംഭവങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളെ തുടർന്ന് ഈ വർഷം ചില സ്കൂളുകളിൽ ബാഗ് പരിശോധന നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു.
ഈ വസന്തകാലത്ത് നടത്തിയ പരിശോധനകളിൽ നിന്ന് 186 കത്തികൾ കണ്ടെടുക്കുകയും 32 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുക്മ ഈസ്റ്റ്, വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സ്പോർട്സ് ഡേ 21ന് റെഡിച്ചിൽ
റെഡിച്ച്: യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സംഘടിപ്പിക്കുന്ന വാർഷിക സ്പോർട്സ് ഡേ ഈ മാസം 21ന് റെഡിച്ചിലെ എബി സ്റ്റേഡിയത്തിൽ നടത്തപ്പെടും. കഴിഞ്ഞ ദിവസം കൂടിയ റീജിയൺ ഭാരവാഹികളും യോഗത്തിൽ റീജിയണൽ പ്രസിഡന്റ് ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, സ്പോർട്സ് കോഓർഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ എന്നിവർ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ചു.
മത്സരങ്ങൾ രാവിലെ 10നാണ് ആരംഭിക്കുക. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റീജണിൽ പെട്ട ഭൂരിഭാഗം അംഗ അസോസിയേഷനുകളും ഇതിനകം തന്നെ ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.
സ്പോർട്സ് ദിനം വൻവിജയമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാകുന്നതായി ഭാരവാഹികൾ അറിയിച്ചു. മത്സരങ്ങൾ സുഗമമായി നടത്തപ്പെടുന്നതിനായി എല്ലാവരും ഹൃദയപൂർവ്വമായ സാന്നിധ്യവും സഹകരണവും നൽകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, മിഡ്ലാൻഡ്സിൽ നിന്നുമുള്ള നാഷണൽ കമ്മിറ്റി അംഗം ജോർജ്ജ് തോമസ് എന്നിവർ സ്പോർട്സ് ഡേ വൻ വിജയം ആശംസിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സ്പോർട്സ് കോർഡിനേറ്റർ: സജീവ് സെബാസ്റ്റ്യൻ 07886 319132, റീജിയണൽ സെക്രട്ടറി: ലൂയിസ് മേനാച്ചേരി 07533 734616.
മത്സരവേദി: Abbey Stadium, Birmingham Road, Redditch, B97 6EJ.
ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്പ്; 10 മരണം
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഗ്രാസിലെ സ്കൂളിലുണ്ടായ സംഭവത്തിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് വെടിവയ്പ്പുണ്ടായത്. അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയെന്ന് അധികൃതർ പറഞ്ഞു. ഇയാള്‍ ഇതേ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നുവെന്നും വിവരങ്ങളുണ്ട്.
മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും ജാഗ്രതപാലിക്കണമെന്നും പോലീസ് നിർദേശം നൽകി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.
കേരള സമാജം ഫ്രാങ്ക്ഫർട്ട് വാർഷികാഘോഷം 21ന്
ഫ്രാങ്ക്ഫര്‍ട്ട്: കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ 55-ാം വാർഷികാഘോഷം ഫ്രാങ്ക്ഫർട്ടിലെ സാൽബൗ ബോൺഹൈമിൽ ഈ മാസം 21ന് വൈകുന്നേരം 3.30ന് നടക്കും.
ലളിതമായ ചടങ്ങുകളോടെ ആരംഭിക്കുന്ന പരിപാടിയിൽ കേരള സംസ്കാരം വിളിച്ചോതുന്ന നൃത്തശിൽപവും തുടർന്ന് ശാസ്ത്രീയ നൃത്തങ്ങളും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ റൈൻ ബാൻഡിന്റെ ലൈവ് ഗാനമേളയും ഉണ്ടായിരിക്കും.
കേരള സമാജത്തിന്റെ അംഗങ്ങളെയും പൂർവകാല പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും സ്പോൺസർമാരെയും കുടുംബസമേതം ഈ ആഘോഷത്തിലേക്ക് സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിച്ചു.
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. ജൂബിലി ആഘോഷം എന്ന പ്രത്യേകത കണക്കിലെടുത്ത് വളരെ മിതമായ നിരക്കിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
18 വയസിൽ താഴെയുള്ള കുട്ടികൾക്കും മറ്റു വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമാണ്. എങ്കിലും ഓൺലൈൻ സൗജന്യ ടിക്കറ്റ് എടുക്കണം. മിതമായ നിരക്കിൽ നാടൻ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
വിലാസം: SAALBAU Bornheim, Arnsburger Str. 24, 60385 Frankfurt am Main.
വിവരങ്ങള്‍ക്ക്: സെക്രട്ടറി - ഹരീഷ് പിള്ള: 017634920293, പ്രസിഡന്റ് - ദിപിൻ പോൾ: 017655416756, മെയിൽ:
[email protected].
ഇറ്റാലിയൻ പാർലമെന്റിൽ ദേശീയഗാനം ആലപിച്ച് മലയാളി വിദ്യാർഥിനി
റോം: ഇറ്റാലിയൻ പാർലമെന്റിൽ ഇറ്റാലിയൻ ദേശീയഗാനമാലപിച്ച സംഘത്തിൽ ഇരിട്ടി എടൂർ സ്വദേശിനിയായ വിദ്യാർഥിനിയും. ഇറ്റലിയിലെ താമസക്കാരനും ലോക കേരള സഭാംഗവുമായ എബിൻ ഏബ്രഹാം പാരിക്കാപള്ളി - ജാൻസി ദമ്പതികളുടെ മകളായ എലന എബിൻ പാരിക്കാപ്പള്ളിയാണ് നാൽപതംഗ സംഘത്തോടൊപ്പം ദേശീയഗാനം ആലപിച്ചത്.
ഇറ്റലിയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായിയാണ് പാർലമെന്റ് മന്ദിരമായ മദാമ്മ പാലസിൽ പരിപാടി സംഘടിപ്പിച്ചത്. ദേശീയ ഗാനാലാപനത്തിന് പുറമെ എലന എബിൻ ഉൾപ്പെടുന്ന സംഘം മറ്റൊരുഗാനവും ആലപിച്ചു.
ഇറ്റലിയിലെ വിവിധ സ്കൂളുകളിലെ കൊയറുകളിൽ നിന്നാണ് 40 പേരെ ദേശീയതലത്തിലേക്ക് ഗാനാലാപനത്തിനായി തെരഞ്ഞെടുത്തത്. ഈ വർഷം റിപ്പബ്ലിക്ദിനത്തിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ച 40 അംഗ വിദ്യാർഥി സംഘത്തിലെ ഏക മലയാളിയാണ് എലന.
എലന റോമിലെ പ്ലിനിയോ സിനിയർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കരോളിന, ഫാബിയോ എന്നിവരാണ് സഹോദരങ്ങളാണ്.
പന്തക്കുസ്താഞായറിൽ ഇവാ മരിയയ്ക്ക് ലെയോ മാർപാപ്പയുടെ അനുഗ്രഹം
വത്തിക്കാൻ സിറ്റി: പന്തക്കുസ്താ ഞായറിൽ ഇവാ മരിയയ്ക്കു മാർപാപ്പയുടെ അനുഗ്രഹം. തൃശൂർ ഒല്ലൂക്കര നന്പ്യാപറന്പിൽ അരവിന്ദ് ജയിംസിന്റെയും ഡോ. രേഷ്മയുടെയും രണ്ടുവയസുകാരി മകൾ ഇവാ മരിയയ്ക്കാണ് അപൂർവഭാഗ്യം ലഭിച്ചത്.
പെന്തക്കുസ്താഞായർ ചടങ്ങുകളുടെ ഭാഗമായി ലെയോ പതിനാലാമൻ മാർപാപ്പ വിശ്വാസികളെ ആശീർവദിച്ചുകൊണ്ട് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നീങ്ങുന്നതിനിടെയാണ് ഈ ഭാഗ്യം ലഭിച്ചത്. മാർപാപ്പയുടെ അംഗരക്ഷകർ ഇവാ മരിയയെ പാപ്പയുടെ അടുത്തേക്ക് എടുത്തുയർത്തി.
മാർപാപ്പ കുഞ്ഞിന്റെ തലയിൽതൊട്ട് അനുഗ്രഹിച്ചു. ഇറ്റലിയിലെ ജനോവ സർവകലാശാലയിൽ ഗവേഷകയായ ഡോ. രേഷ്മയും ഡിസൈൻ എൻജിനിയറായ അരവിന്ദും ജനോവയിലാണു താമസം.
എറണാകുളം അയിരൂർ തച്ചിൽ ബാബുവിന്റെയും ജിജിയുടെയും മകളായ രേഷ്മ വത്തിക്കാനിലെ പന്തക്കുസ്താദിന വിശുദ്ധകർമങ്ങളിൽ പങ്കെടുക്കാനാണ് മാതാപിതാക്കൾക്കും സഹോദരങ്ങളായ രോഹനും റെയ്ച്ചലിനും ഒപ്പം വത്തിക്കാനിൽ എത്തിയത്.
ഒല്ലൂക്കര നന്പ്യാപറന്പിൽ ഡോ. ഷാജി ജെയിംസിന്റെയും കാർഷിക സർവകലാശാലാ പ്രഫസർ ഡോ. മേരി റജീനയുടെയും മകനാണ് അരവിന്ദ്.
തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഐഒസി അയർലൻഡ് അനുശോചിച്ചു
ഡബ്ലിൻ: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് അനുശോചനം രേഖപ്പെടുത്തി.
"അടിമുടി കോൺഗ്രസ്'... തെന്നല ബാലകൃഷ്ണപിള്ളയെന്ന പേരിനോട് ചേർത്തുവയ്ക്കാൻ ഇതിൽപരമൊന്നുമില്ല. കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ, ആദർശധീരതയുടെ, വിശുദ്ധിയുടെ മുഖമാണ് അദ്ദേഹം.
പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് തെന്നല ബാലകൃഷ്ണപിള്ളയെന്നും ഐഒസി അയർലൻഡ് അനുസ്മരിച്ചു.
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ്: ബ്രേ ടീം ജേതാക്കൾ
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ നടന്ന അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റിൽ ബ്രേ ടീം ജേതാക്കളായി. താല, നാവൻ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മികച്ച സ്ട്രൈക്കറായി താല ടീമിലെ നിബിൻ ആന്റണിയെയും ഗോൾ കീപ്പറായി ബ്രേ ടീമിലെ ഉല്ലാസ് തോമസിനെയും തെരഞ്ഞെടുത്തു. "ഡാഡ്സ് ഗോൾ 25' എന്ന പേരിൽ ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിലായിരുന്നു മത്സരം.
ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂണിയർ ഫുട്ബോൾ ടൂർണമെന്റും നടത്തി. യൂത്ത് ഫുട്ബോൾ വിഭാഗത്തിൽ ബ്രാഞ്ചാട്സ് ടൗൺ ടീം ജേതാക്കളായി. ഫിസ്ബറോ ടീം രണ്ടാം സ്ഥാനവും ഇഞ്ചിക്കോർ ടീം മൂന്നാം സ്ഥാനവും നേടി.
യൂത്ത് വിഭാഗത്തിൽ മികച്ച സ്ട്രൈക്കറായി ഹിസ്ബറോ ടീമിലെ കിരൺ ജോസിനെയും ഗോൾ കീപ്പറായി ബ്രാഞ്ചാട്സ്ടൌൺ ടീമിലെ ഗാവിൻ സീസറിനെയും തെരഞ്ഞെടുത്തു.
ഫാ ബൈജു ഡേവിസ് കണ്ണമ്പിള്ളി സമ്മാനവിതരണം നടത്തി. ഡബ്ലിനിലെ സീറോമലബാർ കുർബാന സെന്ററുകളിൽനിന്നള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി നൽകി. മികച്ച ഗോൾകീപ്പർക്കും സ്ട്രൈക്കർക്കും പ്രത്യേകം അവാർഡ് നൽകി.
യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും വിതരണം ചെയ്തു.
പിതൃവേദി റീജിയണൽ ഡയറക്ടർ ഫാ. സിജോ വെട്ടിക്കൽ, റീജിയണൽ പ്രസിഡന്റ് സിബി സെബാസ്റ്റ്യൻ, സെക്രട്ടറി ജിതു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഫ്രീഡ്റിഷ് മേർട്സ്
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ്. ട്രംപിന്റെ ഓവല്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ ഇരുവരും നിരവധി വിഷയങ്ങൾ സംസാരിച്ചു.
മേർട്സ് നല്ല മനുഷ്യനാണെന്നും ജര്‍മനിക്ക് ലഭിച്ച വളരെ നല്ല ഒരു പ്രതിനിധിയാണെന്നും ട്രംപ് പറഞ്ഞു. മേർട്സിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെയും ട്രംപ് പ്രശംസിച്ചു.
അതേസമയം, ട്രംപിന്റെ മുത്തച്ഛന്റെ ജനന സര്‍ട്ടിഫിക്കറ്റ് സമാനമായി നല്കി മേര്സ് ട്രംപിനെ ഞെട്ടിച്ചു. 1860കളിൽ ജർമനിയിലെ ബ്രാന്‍ഡന്‍ബര്‍ഗിലാണ് ട്രംപിന്റെ മുത്തച്ഛൻ ജനിച്ചത്.
നോക്ക് തീർഥാടന കേന്ദ്രത്തിൽ ശനിയാഴ്ച വിശുദ്ധ കുർബാന
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നോക്ക് അന്താരാഷ്ട്ര തീർഥാടന കേന്ദ്രത്തിൽ ശനിയാഴ്ച വിശുദ്ധ കുർബാന നടക്കും.
ശനിയാഴ്ച(ജൂൺ 14) ഉച്ചയ്ക്ക് ഒന്നിനാണ് വിശുദ്ധ കുർബാന. രാവിലെ 10.30ന് കുമ്പസാരം, 12ന് ആരാധന, ജപമാല തുടങ്ങിയവ നടക്കും. കോർക്ക് റീജിയന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറച്ചു
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷത്തിനിടെ എട്ടാം തവണയും വായ്പയെടുക്കുന്നതിനുള്ള ചെലവ് കുറച്ചു. പ്രധാന പലിശ നിരക്ക് രണ്ടുശതമാനമായിട്ടാണ് കുറച്ചത്. ഇസിബിയുടെ പ്രധാന നിക്ഷേപ നിരക്ക് കാല് പോയിന്റ് കുറച്ചാണ് രണ്ട് ശതമാനമാക്കിയത്.
വളര്‍ച്ച മന്ദഗതിയിലായതും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ ആശങ്കാകുലമായതുമാണ് ഈ കുറവ്.
വ്യാപാര നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ബിസിനസ് നിക്ഷേപത്തെയും കയറ്റുമതിയെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസിബി പറഞ്ഞു. അതേസമയം, പ്രതിരോധത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സര്‍ക്കാര്‍ നിക്ഷേപം വര്‍ധിക്കുന്നത് ഇടത്തരം വളര്‍ച്ചയെ കൂടുതല്‍ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ടി.സി. ജേക്കബ് ജര്‍മനിയില്‍ അന്തരിച്ചു
കോട്ടയം: മണര്‍കാട് തെങ്ങുംതുരുത്തേല്‍ ടി.സി. ജേക്കബ് (മോന് - 82) ജര്‍മനിയില്‍ അന്തരിച്ചു. മൂവാറ്റുപുഴ മുന്‍ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലിത്തായുടെ സഹോദരി ഭര്‍ത്താവാണ്.
സംസ്കാരം പിന്നീട് ജര്‍മനിയില്‍. ഭാര്യ: വത്സമ്മ, മക്കള്‍: ജെസി, ജെയ്സി. മരുമക്കള്‍: സാറ, സെബാസ്റ്റ്യന്‍.
ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ഒരുക്കുന്ന ഗാനമേള വെള്ളിയാഴ്ച
ബെല്‍ഫാസ്റ്റ്: ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ഒരുക്കുന്ന "ഗന്ധര്‍വ്വ സന്ധ്യ' പഴമയിലെ പുതുമ തേടുന്ന മലയാളി സാംസ്കാരിക പരിപാടി വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബെല്‍ഫാസ്റ്റില്‍ അരങ്ങേറും.
ഹൃദയത്തിന്റെ ചെപ്പുകളില്‍ ഒളിമങ്ങാതെ സൂക്ഷിക്കുന്ന പാട്ടുകള്‍ കോര്‍ത്തിണക്കി ആസ്വാദകരുടെ മനസില്‍ സന്തോഷത്തിന്റെ മയൂര നര്‍ത്തനം ഉറപ്പിക്കുന്ന ഗാനമേളയവും പരിപാടിയുടെ ഹൈലൈറ്റ്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മികച്ച ഗായകരെ കണ്ടെത്തി പരിശീലനം നല്കി വേദിയില്‍ എത്തിക്കുന്നത് ബെല്‍ഫാസ്റ്റ് ബ്ളൂ ഡയമണ്ട് മ്യൂസിക് ഗ്രൂപ്പാണ്. ആസ്വാദകര്ക്കൊരുക്കുന്ന ഭക്ഷണത്തിലും പുതുമകള്‍ സമ്മാനിക്കുന്ന ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
യുകെയിലെ കുടിയേറ്റ മലയാളികള്‍ എന്നും നാടിന്റെ സംസ്കാരം നിലനിര്‍ത്തുന്നതിന്റെ തെളിവാണ് സഹൃദയരായ ഒരുപറ്റം ആളുകളുടെ കൂട്ടായ്മയാണ് ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് എന്ന സംഘടന.
കൂടാതെ നര്‍മം വിളമ്പി സണ്ണി കട്ടപ്പന അവതരിപ്പിക്കുന്ന കോമഡി ടോക്ക് ഷോയും പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം പരിഗണിച്ച് ഭാരതത്തിന് പിന്തുണ അര്‍പ്പിച്ച് ദേശഭക്തി ഗാനത്തോടെ പരിപാടികള്‍ അവസാനിക്കും.
ഗന്ധര്‍വ്വ സന്ധ്യയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉല്‍ഘാടനം മോന്‍സ് മാത്യുവില്‍ നിന്നും ആന്റോ ജേക്കബ് ഏറ്റുവാങ്ങി നിര്‍വഹിച്ചു. ചടങ്ങില്‍ ഷാജി വര്‍ഗീസ്, ആനന്ദ് ജോസഫ്, ബിജു, ബിനു കിലുക്കന്‍, പോള്‍ ചിറപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഫിനാഗി സെന്റ് ആൻസ് ഹാൾ ബെൽഫാസ്റ്റില്‍ നടത്തുന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേള ജൂൺ 21ന്
ലിവർപൂൾ: ജൂൺ21ന് നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷനാണ്(ലിമ) കായികമേളയ്ക്ക് ആതിഥേയത്വതം വഹിക്കുന്നത്.
ജൂൺ 21ന് ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്കിൽ രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം അഞ്ച് വരെ വ്യത്യസ്ത പ്രായപരിധികളിലായി വിവിധ ഇനങ്ങളിൽ കായികമേള നടക്കും.
അതിവിശാലമായ സ്റ്റേഡിയത്തിൽ ഒരേസമയം വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കുന്ന രീതിയിൽ ആണ് ക്രമീകരണങ്ങൾ നടക്കുന്നത്. രാവിലെ 8.30ന് രജിസ്ട്രേഷൻ, ചെസ്റ്റ് നമ്പർ വിതരണം ആരംഭിക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ദേശീയ സമിതിയംഗം ബിജു പീറ്റർ, പ്രസിഡന്റ് ഷാജി തോമസ് വരാകുടി, ജനറൽ സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, സ്പോർട്സ് കോഓർഡിനേറ്റർ ബിനോയ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് കായികമേളയുടെ ഒരുക്കങ്ങൾ നടക്കുന്നത്.
യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസ്, നാഷണൽ പിആർഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് തുടങ്ങിയവർ റീജിയൺ കമ്മിറ്റിക്ക് കായിക മേളയുടെ വിജയത്തിനായി എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്.
റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽനിന്നും ലഭിക്കുന്നതാണ്. യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷനുകളിൽ മെമ്പർഷിപ്പ് ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാവാൻ അവസരം ഉള്ളത്.
മത്സരിക്കാൻ താത്പര്യമുള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് ജൂൺ 28ന് ബർമിംഗ്ഹാമിൽ നടക്കുന്ന യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്.
പൂർണമായും ഓൺലൈനായി നടക്കുന്ന രജിസ്ട്രേഷൻ ജൂൺ 14ന് മുൻപായി നിങ്ങളുടെ അംഗ അസോസിയേഷൻ വഴി ചെയ്യേണ്ടതാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ സ്പോർട്സ് സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ: ബോബ് കെയർ നഴ്സിംഗ് ഏജൻസി, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്,
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്, ഗിയ ട്രാവൽ ആൻഡ് ഹോളിഡേസ്, സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് ഏലൂർ കൺസൾട്ടൻസി,
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്, എനോറ ഡിസൈനർ ബൊട്ടീക്, ജെഎംപി സോഫ്റ്റ്വെയർ, ക്ലിക്ക് 2 ബ്രിംഗ് ഗ്രോസറീസ്, മാഞ്ചസ്റ്റർ.
കൂടുതൽ വിവരങ്ങൾക്ക്: ബിജോയ് മാത്യു - 07533094770, സനോജ് വർഗീസ് - 07411300076, ഷാജി വരാക്കുടി - 0747727604242.
യുക്മ നോർത്ത് വെസ്റ്റ് സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം: Litherland Sports Park, Boundary Road, Litherland, Liverpool, L21 7LA.
ജര്‍മനിയില്‍ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി അനന്തു മോഹന്‍
ബര്‍ലിന്‍: ജര്‍മനിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ശബ്ദമായി മാറിയ ദ വോയ്സ് കിഡ്സ് 2025ലെ അനന്തു മോഹന്‍ ജര്‍മനിയിലെ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു.
ഹെസന് സംസ്ഥാനത്തിലെ ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ഡാംസ്റ്റാട്ടില് വര്‍ഷം തോറും നടക്കുന്ന പ്രശസ്തമായ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവൽ ശനി, ഞായർ ദിവസങ്ങളിലാണ് (ജൂണ്‍ ഏഴ്, എട്ട്) അരങ്ങേറുന്നത്.
1,00,000ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജര്‍മനിയിലെ ഏറ്റവും വലിയ ഓപ്പണ്‍-എയര്‍ സംഗീത പരിപാടികളില്‍ ഒന്നായ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ 15 വയസുകാരനായ അനന്തുവിന് ക്ഷണം ലഭിച്ചിരിക്കുകയാണ്.
ദ വോയ്സ് കിഡ്സ് 2025ലെ തന്റെ മികച്ച പ്രകടനത്തില്‍ ഏറെ ശ്രദ്ധ നേടിയ അനന്തുവിന്റെ ഡ്രംസ് വായനയ്ക്കൊപ്പം അതിശയിപ്പിക്കുന്ന ഗാനാലാപനവും ഏവരേയും സംഗീതത്തിന്റെ താളലയങ്ങളില്‍ അലിയിക്കും.
മെനെസ്കിന്റെ "ബെഗിന്' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാര്‍ ആസ്വദിക്കുകയും യുവകലാകാരന്റെ കഴിവിന് അംഗീകാരവും പ്രശംസയും ലഭിച്ചത് അപൂര്‍വ ഭാഗ്യമായി.
ഷ്ലോസ്ഗ്രാബെന് വേദിയില്‍ ശനിയാഴ്ച ബെഗിന്റെ കവര്‍ പതിപ്പും അനന്തു സ്വയം രചിച്ച് ഈണമിട്ട ഒറിജിനല്‍ ട്രാക്കായ ജസ്റ്റ് ഹൗ ഇറ്റ് ഈസിന്റെ പ്രീമിയര്‍ സോളോ അരങ്ങേറ്റവും ഞായറാഴ്ച അനന്തുവിന്റെ ഗ്രൂപ്പായ ദ ഗോള്‍ഡന്‍ ബീറ്റ്സിനൊപ്പം ഫുള്‍-ബാന്‍ഡ് പ്രകടനവും ഉണ്ടാവും.
ജസ്റ്റ് ഹൗ ഇറ്റ് ഈസിന്റെ പ്രീമിയര്‍ ഷോ അനന്തുവിന്റെ സംഗീത യാത്രയിലെ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമ്പോള്‍, ഒരു ഗായകന്, ഡ്രമ്മര്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീത സംവിധായകന്, ഗിറ്റാറിസ്റ്റ് എന്നീ നിലകളിലും സര്‍ഗവാസന കൂടുതല്‍ പ്രകടമാകും.
ദ വോയ്സ് കിഡ്സില്‍ നിന്ന്, പുതിയ തലങ്ങളിലേക്ക് എത്തുന്നത് പ്രശസ്തിയിലേക്കുള്ള വഴി തുറക്കപ്പെടുകയാണ്. അതുമാത്രമല്ല ഒരുകൊച്ചു സെലിബ്രിറ്റിയായി ഓട്ടോഗ്രാഫുകള്‍ നല്‍കാനും ജര്‍മനിയിലും വിദേശത്തും വളര്‍ന്നുവരുന്ന ആരാധകവൃന്ദത്തെ സൃഷ്ടിക്കാനും കഴിഞ്ഞു.
അനന്തുവിന്റെ വിജയം ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനിക്കാന്‍ വകയായി. ജര്‍മനിയിലെ ഡാംസ്റ്റാഡിന് സമീപം താമസിക്കുന്ന സോഫ്റ്റ്വെയര് എൻജിനിയര്‍മാരായ കാഞ്ഞിരപ്പള്ളി സ്വദേശി പ്രഭയും തിരുവനന്തപുരം സ്വദേശി ദീപയുമാണ് അനന്തുവിന്റെ മാതാപിതാക്കള്‍. ഏഴ് വയസുകാരി അമ്മു ഏക സഹോദരിയാണ്.
സൗജന്യ താമസസൗകര്യം വാഗ്ദാനവുമായി ഒരു ജര്‍മന്‍ ടൗണ്‍
ബെര്‍ലിന്‍: താമസക്കാരെ ആകര്‍ഷിക്കുന്നതിനായി ജര്‍മന്‍ ടൗണ്‍ സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു. പോളിഷ് അതിര്‍ത്തിയിലുള്ള ബ്രാന്ഡന്ബുര്ഗിലെ ഐസന്ഹൂറ്റന്സ്റ്റാഡിലാണ് ഈ ആകർഷണ ഓഫർ.
പട്ടണത്തിലെ ജീവിതം പരീക്ഷിക്കാന്‍ താത്പര്യമുള്ള അപേക്ഷകര്‍ക്ക് സെപ്റ്റംബറില്‍ രണ്ടാഴ്ചത്തേക്ക് സൗജന്യ ഫര്‍ണിഷ് ചെയ്ത ഫ്ലാറ്റ് ലഭിക്കും. ജനസംഖ്യ കുറയ്ക്കലിനെതിരേ പോരാടുന്നതിനായിട്ടാണ് ഐസന്ഹൂറ്റന്സ്റ്റാഡ് രണ്ടാഴ്ചത്തേക്ക് സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നത്.
വിദഗ്ധ തൊഴിലാളികളെയും മുന്‍ താമസക്കാരെയും തൊഴിലാളികളെയും ആകര്‍ഷിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ടൗണ്‍ അധികാരികള്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പട്ടണത്തെക്കുറിച്ച് യഥാര്‍ത്ഥമായ ഒരു രൂപം നല്‍കുന്നതിനായി നഗര ടൂറുകള്‍ ലഭിക്കും.
കൂടാതെ പ്രാദേശിക തൊഴില്‍ സാധ്യതകളെയും ഇന്റേണ്ഷിപ്പുകളെയും പരിചയപ്പെടുത്തുകയും ചെയ്യും. ഇവിടെ താമസമാക്കുന്നവര്‍ തിരികെ പോകുന്നതിനുമുമ്പ്, അവരുടെ താമസത്തെക്കുറിച്ചുള്ള അവരുടെ മതിപ്പുകള്‍ പങ്കിടുന്ന ഐസന്ഹൂറ്റന്സ്റ്റാഡിന് ഒരു പ്രണയലേഖനം എഴുതി നല്‍കുകയും വേണം.
താത്പര്യമുള്ളവര്‍ക്ക് ജൂലൈ ആദ്യം വരെ അപേക്ഷിക്കാം. 1990ല്‍ ജര്‍മന്‍ പുനരേകീകരണത്തിനുശേഷം ഐസന്ഹൂറ്റന്സ്റ്റാഡിലെ ജനസംഖ്യ പകുതിയിലധികം കുറഞ്ഞു. കിഴക്കന്‍ ജര്‍മനിയിലെ പല പ്രദേശങ്ങളെയും പോലെ തൊഴിലവസരങ്ങളുടെയും സാധ്യതകളുടെയും അഭാവം കാരണം യുവാക്കള്‍ താമസം മാറുന്നതിനാല്‍ ഇത് ജനസംഖ്യാ കുറവ് അനുഭവിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിനുശേഷം, പട്ടണത്തിലെ ഏറ്റവും വലിയ വ്യവസായമായ ഒരു വലിയ സ്റ്റീല്‍ മില്ലിനോടൊപ്പം ഒരു സോഷ്യലിസ്റ്റ് മാതൃകാ നഗരമായിട്ടാണ് കിഴക്കന്‍ ജര്‍മന്‍ അധികാരികള്‍ ആധുനിക പട്ടണം സ്ഥാപിച്ചത്. 1953നും 1961 നും ഇടയില്‍ ഇത് സ്റ്റാലിന്സ്റ്റാഡ് എന്നറിയപ്പെട്ടിരുന്നു.
ജര്‍മനിയിലെ സോഷ്യലിസ്റ്റ് വാസ്തുവിദ്യയുടെ പ്രമുഖ ഉദാഹരണങ്ങളിലൊന്നായി ഈ നഗരം കണക്കാക്കപ്പെടുന്നു. സ്റ്റാലിന് കാലഘട്ടത്തിലെ നിയോക്ലാസിക്കസവും കൂടുതല്‍ ആധുനിക പ്ളാറ്റന്ബോ ഫ്ലാറ്റ് ബ്ളോക്കുകളും ഇതിന്റെ നഗരം സംയോജിപ്പിക്കുന്നു.
പുനഃസംയോജനത്തിനുശേഷം, സ്റ്റീല്‍ മില്‍ സ്വകാര്യവത്കരിക്കപ്പെട്ടു, ഇത് ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ന്, സ്റ്റീല്‍ വര്‍ക്കുകളുടെ നവീകരണം പൂര്‍ത്തിയായി, ഏകദേശം 2,500 പേര്‍ക്ക് ജോലി നല്കുന്നു.
ഇവിടെയുള്ള ആകെ വിദേശികളുടെ എണ്ണം 1,661 ആണ്. ഇതില്‍ പുരുഷന്മാര് 844, സ്ത്രീകള്‍ 817 ആണ്. അതേസമയം രാജ്യവ്യാപകമായി, വിദേശികളുടെ അനുപാതം ഏറ്റവും കുറവ് കിഴക്കന്‍ ജര്‍മനിയിലാണ്.
ഹില്ഡ്ബുര്ഗൗസെന്, എല്‍ബെ-എല്‍സ്റ്റര്‍ ജില്ലകളിലാണ് ഇത് ഏറ്റവും കുറവ്, 1.9 ശതമാനം. പടിഞ്ഞാറന്‍ ജര്‍മനിയില്‍ വിദേശികളുടെ ഏറ്റവും ചെറിയ അനുപാതം ബെയ്റൂത്ത് ജില്ലയിലാണ്, അവിടെ ഇത് 3.2 ശതമാനമാണ്.
എന്നാല്‍ തൊഴില്‍ മേഖലയില്‍ ഹ്രസ്വകാല തൊഴില്‍ ആനുകൂല്യങ്ങള്‍ക്കായുള്ള പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് വളരെ കുറവാണ്. ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയുടെ ഐസന്ഹുറ്റന്സ്റ്റാഡ് ബ്രാഞ്ചിലെ തൊഴിലില്ലായ്മ നിരക്ക് മുന്‍ മാസത്തെ അപേക്ഷിച്ച് 0.2 ശതമാനം മാത്രം ഉയര്‍ന്ന് 6.8 ശതമാനമായി.
മഹാത്മാ ഗാന്ധിയുടെ എണ്ണച്ചായ ചിത്രം ലേലത്തിന്
ലണ്ടൻ: ഗാന്ധിജിയുടെ അത്യപൂർവ എണ്ണച്ചായ ചിത്രം ലേലത്തിനെത്തുന്നു. ക്ലെയർ ലെയ്റ്റൺ എന്ന ബ്രിട്ടീഷ് ചിത്രകാരി വരച്ച ചിത്രമാണിത്. ബ്രിട്ടനിലെ ബോൺഹാംസ് കന്പനിയാണ് അടുത്ത മാസം ലേലത്തിനു വയ്ക്കുന്നത്.
ഗാന്ധിജിയുടെ ഏക പോർട്രെയിറ്റ് ഓയിൽ പെയിന്റിംഗാണിത്. 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തിയപ്പോഴാണു ചിത്രം പൂർത്തിയാക്കിയത്.
സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഹെന്റി നോയൽ ബ്രെയ്ൽസ്ഫോർഡ് ആണ് ക്ലെയർ ലെയ്റ്റണെ ഗാന്ധിജിക്കു പരിചയപ്പെടുത്തിയത്.
അതേ വർഷംതന്നെ ലണ്ടനിലെ ആൽബനി ഗാലറിയിൽ ഈ ചിത്രം ക്ലെയർ പ്രദർശിപ്പിച്ചിരുന്നു. ഗാന്ധിജി കണാനെത്തിയില്ലെങ്കിലും സരോജിനി നായിഡു അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കൾ വന്നിരുന്നു.
1989 ൽ മരിക്കുന്നതുവരെ ക്ലെയർ സൂക്ഷിച്ച ചിത്രം തുടർന്ന് കുടുംബത്തിനു ലഭിച്ചു. എഴുപതുകളിൽ അമേരിക്കയിൽ പ്രദർശനത്തിനു വച്ച ചിത്രം ഒരു ഹിന്ദു തീവ്രവാദി കത്തിയുപയോഗിച്ചു കുത്തിക്കീറാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
ലെയോ പതിനാലാമൻ മാർപാപ്പ പുടിനുമായി ഫോണിൽ സംസാരിച്ചു
വത്തിക്കാന്‍ സിറ്റി: റഷ്യ- യുക്രെയ്ൻ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കെ ലെയോ പതിനാലാമൻ മാർപാപ്പ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഫോണ്‍ സംഭാഷണം നടന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു.
റഷ്യ-യുക്രെയ്ൻ രാജ്യങ്ങൾക്കിടയിൽ നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും സംഘർഷത്തിന് പരിഹാരം തേടുന്നതിനും സംഭാഷണത്തിന്റെ പ്രാധാന്യം മാർപാപ്പ ഊന്നിപ്പറഞ്ഞുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാത്തെയോ ബ്രൂണി അറിയിച്ചു.
യുക്രെയ്നിലെ മാനുഷിക സാഹചര്യത്തെക്കുറിച്ച് മാർപാപ്പ റഷ്യൻ നേതാവിനെ അറിയിച്ചതായും ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് സഹായം തേടിയതായും ബ്രൂണി കൂട്ടിച്ചേർത്തു.
ഫോണ്‍ സംഭാഷണത്തിനിടെ, യുദ്ധത്തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിനുള്ള ബൊളോഞ്ഞ ആർച്ച്ബിഷപ് കർദിനാൾ മാത്തെയോ മരിയ സുപ്പിയുടെ ശ്രമങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് കിറിൽ നൽകിയ ആശംസയ്ക്കും അഭിനന്ദനങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലെയോ മാർപാപ്പ സംഭാഷണം ആരംഭിച്ചത്.
ക്രിസ്തീയ മൂല്യങ്ങൾ വഴി സമാധാനം തേടാനും ജീവന് സംരക്ഷിക്കാനും യഥാർഥമതസ്വാതന്ത്ര്യം പിന്തുടരാനും സഹായിക്കുന്ന ഒരു വെളിച്ചമായി എങ്ങനെ മാറുമെന്ന് അടിവരയിടുന്നതായിരുന്നു സംഭാഷണമെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു.
അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കാനുള്ള സന്നദ്ധതയ്ക്കും പ്രത്യേകിച്ച്, മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വത്തിക്കാന്റെ പങ്കാളിത്തത്തിന് നന്ദി പറയുന്നതായി ഫോൺ സംഭാഷണത്തിനു പിന്നാലെ ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കീവ് ഭരണകൂടം സംഘർഷം വർധിപ്പിക്കാനാണു ശ്രമിക്കുന്നതെന്നും റഷ്യൻ പ്രദേശത്തെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരേ അട്ടിമറി നടത്തുന്നുണ്ടെന്നും മാർപാപ്പയെ ധരിപ്പിച്ചതായും ക്രെംലിൻ അറിയിച്ചു.
വിമാനം കുലുങ്ങി യാത്രക്കാർക്കു പരിക്ക്
ബെർലിൻ: ഇടിമിന്നലേറ്റ് വിമാനത്തിനുണ്ടായ ഉലച്ചിലിൽ ഒന്‍പതു യാത്രക്കാർക്കു പരിക്ക്. അയർലൻഡിലെ റൈനെയർ എയർലൈൻസിന്റെ വിമാനം ബുധനാഴ്ച ജർമനിയിലെ ബെർലിനിൽനിന്ന് ഇറ്റലിയിലെ മിലാനിലേക്കു പറക്കുന്പോഴായിരുന്നു സംഭവം.
ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ജർമനിയിലെ മെമ്മി ങ്ങൻ വിമാനത്താവളത്തിലിറക്കേണ്ടിവന്നു.
യുകെയിലെ പുതിയ കുടിയേറ്റ നയം: ആശങ്കകൾ ചർച്ച ചെയ്തു കൈരളി യുകെ
ലണ്ടൻ: യുകെയിലെ പുതിയ കുടിയേറ്റ നയത്തിന്റെ ആശങ്കകൾ ചർച്ച ചെയ്തു കൈരളി യുകെ. യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമെർ ഈയിടെ അവതരിപ്പിച്ച ലേബർ പാർട്ടി സർക്കാരിന്റെ പുതിയ കുടിയേറ്റ നയം സമൂഹത്തിൽ വലിയ ആശങ്കകൾക്ക് വഴിവച്ചിരിക്കുകയാണ്.
രാജ്യം ഒരു അപരിചതരുടെ ദ്വീപ് ആയി മാറുന്നു എന്ന ആപത്കരമായ പ്രയോഗത്തിലൂടെ വലതുപക്ഷ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്ന കുടിയേറ്റം നിയന്ത്രിക്കണം എന്ന ആശയം ആണ് പ്രധാനമന്ത്രിയുടെ പുതിയ നയത്തിന്റെ കാതൽ.
ഇത് ഈ രാജ്യത്തു കുടിയേറിപ്പാർത്ത ഒട്ടനവധി പ്രവാസി ജോലിക്കാരുടെ ഭാവി ആണ് അനിശ്ചിതത്വത്തിലാക്കിയിട്ടുള്ളത്. പുതിയ നിയമങ്ങൾ വിദ്യാർഥികളെയും പ്രതികൂലമായി ബാധിക്കും.
യുകെയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ "കൈരളി യുകെ' പ്രവാസി സമൂഹത്തിന്റെ വളർന്നു വരുന്ന ആശങ്കകൾ ചർച്ചചെയ്യാനും ഈ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നിയമത്തിൽ കഴിയാവുന്ന ഭേദഗതികൾ വരുത്തുന്നതിന് സർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്താനുമായി ഓൺലൈൻ യോഗം സംഘടിപ്പിച്ചു
ബ്രിട്ടീഷ് മുൻ എംപിയും സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവുമായ മാർട്ടിൻ ഡേ, പ്രമുഖ അഭിഭാഷകൻ സന്ദീപ് പണിക്കർ എന്നിവർ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചും ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വിശദീകരിച്ചു.
പുതിയ നിയമങ്ങൾ തങ്ങളുടെ തൊഴിൽ സാധ്യതകളെയും കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന ഭയമാണ് പലർക്കുമുള്ളത്. ഈ മാറ്റങ്ങൾ യുകെയുടെ സമ്പദ്വ്യവസ്ഥയിലും ആരോഗ്യ സംരക്ഷണ മേഖലയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുടിയേറ്റ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.
കുടിയേറ്റ സമൂഹത്തിനിടയിൽ വർധിച്ചു വരുന്ന ഭയവും അനിശ്ചിതത്വവും ഒഴിവാക്കുന്നതിനു സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി.
യോഗത്തിൽ കൈരളി യുകെ പ്രസിഡന്റ് രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കൈരളി യുകെ സെക്രട്ടറി നവീൻ ഹരി സ്വാഗതം പറഞ്ഞു. ലോക കേരളസഭാ അംഗം കുര്യൻ ജേക്കബ് സംസാരിച്ചു.
ചർച്ചയുടെ പൂർണരൂപം:
നസ്രാണി കളിക്കളം കായിക ദിനം ആഘോഷിച്ചു
സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെൻഡ് ഇടവകയിൽ നസ്രാണി കളിക്കളം കായിക ദിനം ആഘോഷിച്ചു. ക്ലേട്ടൺ അക്കാദമി ഗ്രൗണ്ടിൽ മഞ്ഞ, പച്ച, ചുവപ്പ്, നീല എന്നീ നിറങ്ങൾ അണിനിരന്ന 500ൽ അധികം ഇടവകാംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
കുടുംബ കൂട്ടായ്മകളെ നാല് സ്പോർട്സ് ഹൗസുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. ഓരോ ഹൗസിനും കാപ്റ്റൻമാരെയും നിയമിച്ചിരുന്നു. മാർച്ച് പാസ്റ്റിലും ക്ലോസിംഗ് സെറിമണിയിലും ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഒന്നാം സ്ഥാനം നേടിയത് റെഡ് ഹൗസ് ആണ്.
ഫിനിഷ് വിൽസണിന്റെ നേതൃത്വത്തിൽ 267 പോയിന്റുകൾ നേടി റെഡ് ഹൗസ് ഓവറോൾ കിരീടം ചൂടി. തൊട്ടുപിന്നാലെ 265 പോയിന്റുകളുമായി ഗ്രീൻ ഹൗസ് അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ രണ്ടാം സ്ഥാനത്തും 184 പോയിന്റുകളോടെ ജിജോ മോൻ ജോർജിന്റെ നേതൃത്വത്തിൽ യെല്ലോ ഹൗസ് മൂന്നാം സ്ഥാനത്തും എത്തി.
സോണി ജോണിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഹൗസ് 143 പോയിന്റുകളോടെ നാലാം സ്ഥാനം കരസ്ഥമാക്കി. സിബി ജോസ്, ജോഷി വർഗീസ്, സുദീപ് എബ്രഹാം, ക്രിസ്റ്റി സെബാസ്റ്റ്യൻ, ഡേവിസ് പാപ്പു എന്നിവരായിരുന്നു നസ്രാണി കളിക്കളത്തിന്റെ പ്രധാന സംഘാടകർ.
ട്രസ്റ്റിമാരെയും കോഓർഡിനേറ്റർമാരെയും സ്പോർട്സ് കോഓർഡിനേറ്റർമാരെയും ഫാ. ജോർജ് എട്ടുപറയിൽ അഭിനന്ദിച്ചു. ഇടവക കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിച്ച സിസ്റ്റർ ലിൻസിയും സിസ്റ്റർ ഷേർലിയും പരിപാടിയുടെ ആദ്യവസാനം ഇടവകാംഗങ്ങളോടൊപ്പം സജീവമായി പങ്കെടുത്തു.
സർഗം - സ്മാഷേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശോജ്വലമായി
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ മലയാളി അസോസിയേഷനായ സർഗം സ്റ്റീവനേജും പ്രാദേശിക ബാഡ്മിന്റൺ ക്ലബായ സ്റ്റീവനേജ് സ്മാഷേഴ്സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യുകെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശോജ്വലമായി.
അഡ്വാൻസ്ഡ് - ഇന്റർമീഡിയേറ്റ് വിഭാഗങ്ങളിലായി ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. സർഗം - സ്മാഷേഴ്സ് മെൻസ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന് സ്റ്റീവനേജ് മാരിയോട്ട്സ് ജിംനാസ്റ്റിക്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയം വേദിയായി.
മത്സരത്തിൽ അഡ്വാൻസ്ഡ് മെൻസ് വിഭാഗത്തിൽ സന്തോഷ് - പ്രിജിത് ജോഡി ചാന്പ്യൻ പട്ടവും ലെവിൻ - സുദീപ് ടീം രണ്ടാം സ്ഥാനവും ജെഫ് അനി - ജെറോമി ജോഡി മൂന്നാം സ്ഥാനവും നേടി.
ഇന്റർമീഡിയറ്റ് കാറ്റഗറിയിൽ നിതിൻ - അക്ഷയ് ജോഡി ജേതാക്കളായി. സിബിൻ - അമീൻ ജോഡി രണ്ടാം സ്ഥാനവും പ്രവീൺ- ഗ്ലാഡ്സൺ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും ജഴ്സിയും സമ്മാനിച്ചു.
ബംഗ്ലദേശിന്റെയും നേപ്പാളിന്റെയും മുൻ ദേശീയ താരങ്ങളും കേരളത്തിനും തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിട്ടുള്ള കളിക്കാരും അഡ്വാൻസ്ഡ് ലൈനപ്പിൽ നിരന്നു. യുകെയിലെ താരനിര ഇന്റർമീഡിയേറ്റിൽ മാറ്റുരച്ചു.
അഡ്വാൻസ്ഡ് കാറ്റഗറിയിൽ മൂന്നാം സ്ഥാനത്തെത്തിയത് സ്കൂൾ വിദ്യാർഥികളായ ജെഫ് അനി, ജെറോമി കൂട്ടുകെട്ടായിരുന്നു. സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസഫ് അണ്ടർ 17 വിഭാഗത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന താരമാണ്.
മനോജ് ജോൺ, സാബു ഡാനിയേൽ, ജോർജ് റപ്പായി, അനൂപ് മഠത്തിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സർഗം ഭാരവാഹികളും വിജോ മാർട്ടിൻ, ടോം ആന്റണി, അനൂബ് അന്തോണി, ക്ലിൻസ് എന്നിവരുടെ നേതൃത്വത്തിൽ സ്മാഷേഴ്സും ഓൾ യുകെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിനായി കൈകോർക്കുകയായിരുന്നു. ടെസി ജെയിംസ് മത്സരങ്ങൾ കോഓർഡിനേറ്റ് ചെയ്തു.
ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യുഎസിലേക്ക്
ബർലിൻ: ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യുഎസിലേക്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മേർട്സ് കൂടിക്കാഴ്ച നടത്തും. ഇരുവരും അധികാരമേറ്റെടുത്ത ശേഷം ആദ്യമായിട്ടാണ് നേരിൽ കാണുന്നത്.
റഷ്യ - യുക്രെയ്ൻ വിഷയത്തിൽ സമാധാനത്തിനുള്ള സാധ്യതകളും ട്രംപിന്റെ താരിഫ് പദ്ധതികളും ഇരുവരും ചർച്ച ചെയ്തേക്കും.
രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തി; കൊളോണിൽ ജനങ്ങളെ ഒഴിപ്പിച്ചു
കൊളോണ്‍: രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് ജർമനിയിലെ കൊളോണിൽ നിന്ന് 20,500 പേരെ ഒഴിപ്പിച്ചു. കെട്ടിട നിർമാണത്തിനിടെ കണ്ടെത്തിയ മൂന്ന് അമേരിക്കൻ നിർമിത ബോംബുകളാണ് നിർവീര്യമാക്കുന്നത്.
ഇതിൽ രണ്ടെണ്ണം 20 ടൺ ബോംബുകളും ഒരെണ്ണം 10 ടൺ ബോംബുമാണ്. ബുധനാഴ്ച രാവിലെ എട്ടിന് റൈൻ നദിയുടെ ഇരുവശങ്ങളിലുമായി ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം അടച്ചുപൂട്ടി ആളുകളെ ഒഴിപ്പിച്ചു.
ഈ ഒഴിപ്പിക്കൽ നഗരത്തിലെ നിരവധി അടിസ്ഥാന സൗകര്യങ്ങളെയും സ്ഥാപനങ്ങളെയും ബാധിച്ചു. ആർടിഎൽ ടിവി സ്റ്റേഷന്റെ ലൈവ് സംപ്രേഷണം നിർത്തിവയ്ക്കേണ്ടി വന്നു.
പ്രദേശത്തെ ഒരു ആശുപത്രി, രണ്ട് റിട്ടയർമെന്റ് സെന്ററുകൾ, റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ, പള്ളികൾ, മ്യൂസിയങ്ങൾ, രണ്ട് സാംസ്കാരികകേന്ദ്രങ്ങൾ എന്നിവ ഒഴിപ്പിക്കുകയും ചെയ്തു. കൊളോൺ മെയിൻ റെയിൽവേ സ്റ്റേഷനിലും തടസങ്ങളുണ്ടായി.
സ്വകാര്യ താമസ സൗകര്യം ലഭിക്കാത്തവർക്കായി രണ്ട് കോൺടാക്ട് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ നിർവീര്യമാക്കൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ജർമനിയിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏകദേശം 20,000ത്തോളം പൊട്ടാത്ത ബോംബുകൾ ഇപ്പോഴുമുണ്ടെന്നാണ് വിദഗ്ധരുടെ കണക്ക്.
കൊളോൺ പ്രദേശത്ത് നിന്ന് ഇതിനകം നൂറോളം ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയിട്ടുണ്ട്.