സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നോക്ക് ദേവാലയത്തിലെ തിരുകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.
യൂറോപ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തിനൊപ്പം അയർലൻഡിലെ വൈദികർ സഹകാർമികരാകും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലെയും നോർത്തേൺ അയർലൻഡിലെയും സീറോമലബാർ വിശ്വാസികൾ ഒത്തുചേരും.
അയർലൻഡിലെ സീറോമലബാർ സഭയുടെ 37 വി. കുർബാന സെന്ററുകളിലും മരിയൻ തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മെയ് 11 രാവിലെ 10ന് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. അയർലൻഡിലെ മുഴുവൻ സീറോമലബാർ വൈദീകരും തീർഥാടനത്തിൽ പങ്കെടുക്കും.
കാറ്റിക്കിസം സ്കോളർഷിപ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവരേയും അയർലൻഡിലെ ലിവിംഗ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (A Level /GCSE -Northern Ireland) പരീക്ഷയിലും 2023 വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും തീർഥാടനത്തിൽ ആദരിക്കും.
മേയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു. പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി.
വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ഫ്രാൻസീസ് മാർപാപ്പയും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്. വി. മദർ തെരേസായും നോക്ക് സന്ദർശിച്ച് പ്രാർഥിച്ചിരുന്നു. കഴിഞ്ഞവർഷം അയർലൻഡ് സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ പുണ്യസ്ഥലത്ത് ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു.
വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർഥാടകരാണ് നോക്ക് ദേവാലയത്തിൽ എത്തുന്നത്. അയർലൻഡിലെത്തുന്ന മലയാളികുടുംബങ്ങൾ പതിവായി നോക്ക് സന്ദർശിച്ചു പ്രാർഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്.
എല്ലാ രണ്ടാം ശനിയാഴ്ചയും ഉച്ചയ്ക്ക് 10 മുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യമുണ്ട്. തുടർന്ന് 12 മുതൽ ആരാധനയും സീറോമലബാർ വിശുദ്ധ കുർബാനയും നടന്നുവരുന്നു. സീറോമലബാർ സഭയുടെ വൈദീകൻ ഈ തീർഥാടനകേന്ദ്രത്തിൽ സേവനം ചെയ്യുന്നുണ്ട്.
സീറോമലബാര്‍ സഭ നാഷണല്‍ പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തില്‍ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വേണ്ട ക്രമീകരണങ്ങൾ നടന്നുവരുന്നു. നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലൻഡിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു. തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്നു ഉടനെ നോർത്തേൺ അയർലൻഡിലെ ഡെറി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം പിന്നീട്. ഭാര്യ: സൗമ്യ. മക്കൾ: അൽഫോൻസാ ജോസഫൈൻ.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം. ഐറിഷ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ മലയാളിയായ റോഹൻ സലിന് കിരീടം.
ഡബ്ലിനിൽ നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്തള്ളിയാണ് ഡബ്ലിനിലെ മാലഹൈഡ് ക്ലോൺഗ്രിഫിനിൽ നിന്നുള്ള റോഹൻ ചാമ്പ്യനായത്.
അയർലൻഡിന്റെ ഒഫിഷ്യൽ ചെസ് ഗവേർണിംഗ് ബോഡിയായ ഐറിഷ് ചെസ് യൂണിയന്റെ ആഭിമുഖ്യത്തിലായിരുന്നു മത്സരം. റോഹന്റെ നേട്ടം ഐറിഷ് ചെസ് ചരിത്രത്തിൽ മലയാളി സാന്നിധ്യം അടയാളപ്പെടുത്തി.
റോഹൻ അയർലൻഡിലെ പ്രമുഖ കലാസാംസ്കാരിക പ്രവർത്തകരായ സലിൻ ശ്രീനിവാസിന്റെയും ജെസി ജേക്കബിന്റെയും (ഇരുവരും നഴ്സ്, സെന്റ് വിൻസെന്റ്സ് ഹോസ്പിറ്റൽ സൈക്യാട്രി വിഭാഗം, ഡബ്ലിൻ) മകനാണ്. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വിദ്യാർഥി ഡോണൽ സഹോദരനാണ്.
ഡബ്ലിൻ പോർട്മനോക് കമ്യുണിറ്റി സ്കൂൾ സെക്കന്റ് ഇയർ വിദ്യാർഥിയാണ് റോഹൻ. വിവിധ ക്ലബ് മത്സരങ്ങളിൽ ചാമ്പ്യനായ റോഹൻ കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി പോർട്ട് മനോക് സ്കൂൾ ചെസ് ചാമ്പ്യനാണ്.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങളിലും കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി എംഎൽഎയുമായ സി.ആർ. മഹേഷിനെ അതിക്രമിച്ചു പരിക്കേൽപ്പിച്ചതിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ ശക്തമായി അപലപിച്ചു.
പൊതുതെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും അലയടിക്കുന്ന യുഡിഎഫ് തരംഗത്തിൽ വിളറിപൂണ്ടും സമ്പൂർണ തോൽവി ഭയന്നും എൽഡിഎഫ് കാട്ടിക്കൂട്ടുന്ന അക്രമപരമ്പരകൾ കേരളത്തിലെ പൊതു സമൂഹം മനസിലാക്കികഴിഞ്ഞതായും ഇടതുപക്ഷ നേതാക്കന്മാരുടെ അറിവോടെയും ഒത്താശയോടെയും കൂടെ അരങ്ങേറുന്ന ഇത്തരം അക്രമസംഭവങ്ങൾ ഒരിക്കലും നീതികരിക്കാവുന്നതല്ലെന്നും ഐഒസി യുകെ കേരള ചാപ്റ്റർ നേതാക്കൾ പറഞ്ഞു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയൽ, ഐഒസി യുകെ വക്താവ് അജിത് മുതയിൽ, ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോഓർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ അപ്പച്ചൻ കണ്ണഞ്ചിറ, സീനിയർ ലീഡർ ബോബിൻ ഫിലിപ്പ്, സുരാജ് കൃഷ്ണൻ, ഐഒസി യുകെ വനിത വിഭാഗം ലീഡർ അശ്വതി നായർ, ഐഒസി യുകെ യൂത്ത് വിംഗ് പ്രസിഡന്റ് എഫ്രേം സാം, സാം ജോസഫ്, നിസാർ അലിയാർ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.
വടകരയിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനവും കേരളത്തിന്റെ പല സ്ഥലങ്ങളിലും എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട അക്രമപരമ്പരകളും പൊതുതെരഞ്ഞെടുപ്പിൽ യുഡിഎഫ് - നിക്ഷ്പക്ഷ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ നിന്നും അകറ്റിനിർത്തുവാനും തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുമായി നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു.
ജനാധിപത്യം കാശാപ്പു ചെയ്യുന്ന ഇത്തരം അക്രമങ്ങൾക്കെതിയുള്ള പ്രതിഷേധങ്ങളിൽ ഐഒസി എന്നും മുൻപന്തിയിൽ തന്നെ നിലനിൽക്കും. നാടിനു തന്നെ ആപത്തും അപമാനകരവുമായ ഇത്തരം അക്രമങ്ങൾക്ക് കുടപിടിക്കുന്ന ഇടതുപക്ഷത്തിന് ശക്തമായ താക്കീത് ബാലറ്റിലൂടെ നൽകാൻ പൊതുജനം തയാറാകണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സും സുനക്കും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്. ജര്‍മനിയും ഗ്രേറ്റ് ബ്രിട്ടനും ഭാവിയില്‍ ആയുധ പദ്ധതികളില്‍ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു.
യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ 18 മാസങ്ങള്‍ക്ക് ശേഷംമാണ് ജര്‍മനിയുമായി ഇവു സൗഹൃദ കൂടിക്കാഴ്ച സുനാക് നടത്തുന്നത്. റഷ്യ - യുക്രൈയൻ യുദ്ധത്തില്‍ വീല്‍ഡ് ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍, പുതിയ പീരങ്കി സംവിധാനവും ബോക്സര്‍ വീലുള്ള കവചിത വാഹനവും മുതലായവ ഇരുരാജ്യങ്ങളും യുക്രൈയൻ കൂടുതലായി നല്കാന് പദ്ധതിയിട്ടിട്ടുണ്ടെന്നും ബെര്‍ലിനിലെ ചാന്‍സലറിയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജര്‍മനി ആരംഭിച്ച യൂറോപ്യന്‍ സ്കൈ ഷീല്‍ഡ് ഇനിഷ്യേറ്റീവ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ ഗ്രേറ്റ് ബ്രിട്ടനും പങ്കെടുക്കണമെന്ന് ഷോള്‍സ് ഊന്നിപ്പറഞ്ഞു. കയറ്റുമതി നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഫ്രാങ്കോ~ജര്‍മ്മന്‍~സ്പാനിഷ് കരാറില്‍ ഗ്രേറ്റ് ബ്രിട്ടന് ചേരുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പുലര്‍ത്തി.
കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഉടമ്പടി പ്രകാരം ഇരു സായുധ സേനയുടെ പരസ്പര പ്രവര്‍ത്തനക്ഷമതയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും അഭ്യര്‍ഥിച്ചു.
യുഡിഎഫിന് വോട്ട് നല്കാന് പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു നല്കി ബുഹുഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് പാര്‍ലമെന്റില്‍ അയക്കണമെന്ന് ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി ജിന്സണ് എഫ് കല്ലുമാടിക്കല്‍ പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.
കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഫ് സ്ഥാനര്‍ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങള്‍ ഏറെ പ്രശംസനിയമാണ്. ഇതിന്റെ ഫലമെന്നോണം പ്രവാസികള്‍ നാട്ടിലുള്ള കുടുംബാംഗങ്ങളോട് യുഡിഎഫിനായി വോട്ട് ചെയ്യണമെന്ന് ഒഐസിസി അഭ്യര്‍ഥിച്ചു.
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന് അറസ്റ്റിൽ
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ട്ടി ജീവനക്കാരനായ ജിയാന്‍ ജി, യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എഎഫ്ഡിയുടെ മുന്‍നിര സ്ഥാനാര്‍ഥിയുടെ സഹായിയായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം.
2024 ജനുവരിയില്‍, യൂറോപ്യന്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളെയും തീരുമാനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ കുറ്റാരോപിതന് തന്റെ രഹസ്യാന്വേഷണ ക്ലയറിന് ആവര്‍ത്തിച്ച് കൈമാറിയതായി പറയപ്പെടുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിനായി ജര്‍മനിയിലെ ചൈനീസ് പ്രതിപക്ഷ നേതാക്കളെയും ഇയാള്‍ ചാരപ്പണി ചെയ്തു.എഎഫ്ഡിയുടെ മുന്‍നിര സ്ഥാനാര്‍ത്ഥിയായ മാക്സിമിലിയന്‍ ക്രായുടെ സഹായിയാണ്.
പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈനയുടെ സ്റേററ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന് (എംഎസ്എസ്) കൈമാറിയതായി സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
പ്രത്യേകിച്ച് ഗുരുതരമായ ഒരു കേസില്‍ വിദേശ രഹസ്യ സേവനത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ ഡ്രെസ്ഡനിലെ സാക്സണി സ്റേററ്റ് ക്രിമിനല്‍ പോലീസ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
പ്രതിയുമായി ബന്ധമുള്ള അപ്പാര്‍ട്ടുമെന്റുകളിൽ പോലീസ് പരിശോധന നടത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഒരു വിദേശ രഹസ്യ സേവനത്തിനായി ജോലി ചെയ്തതിന് പ്രത്യേകിച്ച് ഗുരുതരമായ കേസിലാണ് അദ്ദേഹം കുറ്റാരോപിതനായിരിക്കുന്നത്. ചാരന്മാരെന്ന് സംശയിക്കുന്ന 3 പേരെ കൂടി ജര്‍മ്മനി തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.
2019 മുതല്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ജര്‍മ്മന്‍ അംഗമായ ക്രാഹിന് വേണ്ടി വ്യക്തി ജോലി ചെയ്യുന്നുണ്ടെന്ന് ആരോപിക്കപ്പെടുന്നു. കുറ്റാരോപിതന് ബ്രസല്‍സിലും ഡ്രെസ്ഡനിലും താമസിക്കുന്നയാളാണ്.
ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഉക്രെയ്ന് യുദ്ധത്തിന്റെ വിഷയത്തില്‍ അയല്‍രാജ്യമായ റഷ്യക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ബെയ്ജിംഗിനെ പ്രേരിപ്പിക്കാന്‍ ചൈനയിലേക്ക് പോയതിന്റെ ഒരാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ്.
സൈനിക ഉപയോഗങ്ങളുള്ള സാങ്കേതികവിദ്യ കൈമാറാന്‍ എംഎസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന സംശയത്തില്‍ മൂന്ന് ജര്‍മ്മന്‍ പൗരന്മാരെ കസ്ററഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് തിങ്കളാഴ്ച രാത്രി പോലീസ് എഎഫ്ഡിക്കാരനെ അറസ്റ്റ് ചെയ്തത്.
അതേസമയം ചൈനയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് രണ്ടുപേർക്കെതിരെ യുകെ പോലീസ് കേസെടുത്തു.
മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു. റാത്ന്യു കമ്യൂണിറ്റി സെന്ററിൽ എല്ലാ ഞായറാഴ്ചയും വൈകുന്നേരം നാലിനാണ് സർവീസ്.
വിക്ലോ കൗണ്ടിയിലും പരിസര കൗണ്ടിയിൽ നിന്നുമുള്ളവർക്കു വാഹനസൗകര്യം ഉണ്ടായിരിക്കും. വിക്ലോ കൗണ്ടിയിൽ കൂടാതെ വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കിൽക്കെന്നി കൗണ്ടിയിലുള്ളവർക്ക് ന്യൂറോസിൽ വച്ചു സൺഡേ മോർണിംഗ് സർവീസും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 089 226 2175, 087 387 6551.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞെടുപ്പു കൺവൻഷൻ "ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ഓൺലൈനായി സംഘടിപ്പിച്ച കൺവൻഷൻ കെപിസിസി ജനറൽ സെക്രട്ടറിയും എംഎൽഎയുമായ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ നിർണായകമായ ഒരു തെരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും പ്രവാസികൾ അടക്കമുള്ള ജനാധിപത്യ വിശ്വാസികൾ ഒരു മതേതര സർക്കാർ വരുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങൾ പ്രശംസനീയമാണെന്നും രാജ്യത്തിന്റെ ആത്മാവും പൈതൃകവും സംരക്ഷിക്കാൻ "ഇന്ത്യ' മുന്നണിയുടെ നേതൃത്വത്തിൽ ഒരു മതേതര സർക്കാർ തീർച്ചയായും രൂപം കൊള്ളുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
ഒഐസിസി യുകെ പ്രസിഡന്റ് കെ.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യുകെയിലെ മുതിർന്ന നേതാവും കെഎംസിസി ബ്രിട്ടൻ ചെയർമാനുമായ കരീം മാസ്റ്റർ സ്വാഗതം ആശംസിച്ചു.
നാട്ടിൽ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രവാസികൾ, യുഡിഎഫ് നേതാക്കൾ ഉൾപ്പടെ നിരവധി പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത കൺവൻഷനിൽ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷൈനു മാത്യൂസ് ചാമക്കാല (ഒഐസിസി - യു കെ വർക്കിംഗ് പ്രസിഡന്റ്), അർഷാദ് കണ്ണൂർ (കെഎംസിസി - ബ്രിട്ടൻ ഓർഗനൈസിംഗ് സെക്രട്ടറി),
അപ്പച്ചൻ കണ്ണഞ്ചിറ (ഐഒസി - യുകെ സീനിയർ ലീഡർ), അപ്പ ഗഫൂർ (ഒഐസിസി - യുകെ വർക്കിംഗ് പ്രസിഡന്റ്), ജോവ്ഹർ (കെഎംസിസി), ബോബ്ബിൻ ഫിലിപ്പ് (ഐഒസി), തോമസ് ഫിലിപ്പ് (ഒഐസിസി), മുഹ്സിൻ തോട്ടുങ്കൽ (കെഎംസിസി), റോമി കുര്യാക്കോസ് (ഐഒസി - യുകെ കേരള ചാപ്റ്റർ മീഡിയ കോഓർഡിനേറ്റർ), നുജൂം എരീലോട് (കെഎംസിസി) തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് പ്രവർത്തനങ്ങളും പ്രചാരണങ്ങളും കൂടി വിലയിരുത്തിയ യോഗത്തിന് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റും ഒഐസിസി യുകെ വർക്കിംഗ് പ്രസിഡന്റുമായ സുജു ഡാനിയേൽ നന്ദി അർപ്പിച്ചു. കെഎംസിസി ബ്രിട്ടൻ പ്രതിനിധി എൻ.കെ. സഫീറായിരുന്നു ചടങ്ങിന്റെ കോഓർഡിനേറ്റർ.
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന് ഫെറൈന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
ഏപ്രില്‍ 21 ന് നോര്ഡ്വെസ്റ്റ് സെന്റർ സാല്‍ബൗവില്‍ പ്രസിഡന്റ് ജോസഫ് ഫിലിപ്പോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും ജോര്‍ജ് ജോസഫും, സേവ്യര്‍ പള്ളിവാതുക്കലും യഥാക്രമം അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തുകയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ചില പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
എല്ലാ വര്‍ഷവും നടത്തിവരുന്ന ബാഡ്മിന്റൺ ടൂര്‍ണമെന്റ് ഈ വര്‍ഷം ജൂണ്‍ 22 നും, കൂടാതെ 2025 ല്‍ എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും നടത്തി വരുന്ന ഫാമിലി മീറ്റ് പരിപാടിയും നടത്തുവാന്‍ തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി അരുണ്‍കുമാര്‍ അരവിന്ദാക്ഷന് നായര്‍ (പ്രസിഡന്റ്), ജോര്‍ജ് ജോസഫ് (വൈസ് പ്രസിഡന്റ് ), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), യൂത്ത് പ്രധിനിധികളായി സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു മാമ്പ്രയില്‍ എന്നിവരേയും, ഓഡിറ്ററായി മൈക്കിള്‍ പാലക്കാട്ടിനെയും ഐക്യ കണ്ഠേന തെരഞ്ഞെടുത്തു. ആന്റണി തേവര്‍പാടം, ജോണ്‍ മാത്യു എന്നിവര്‍ വരണാധികാരികളായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്ലബിനെ വളരെ നന്നായി നയിച്ചിരുന്ന മുന്‍ പ്രസിഡന്റ് ജോസഫ് ഫിലിപ്പോസിന് നന്ദി അറിയിച്ചു.
ജര്‍മനിയില്‍ 52 വര്‍ഷം പൂര്‍ത്തിയാക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയുന്ന ഏക മലയാളി സ്പോര്‍ട്സ് ക്ളബ് ആണ് ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറൈന് ഫ്രാങ്ക്ഫര്‍ട്ട്. ക്ളബ് അംഗങ്ങള്‍ എല്ലാ ശനിയാഴ്ചയും ബാഡ്മിന്റണ്‍, വോളീബോള്‍ ഇനങ്ങളില്‍ പരിശീലിച്ചു വരുന്നു. ക്ളബ് പതിവായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഫാമിലി മീറ്റ്, പുതുവത്സര ആഘോഷം എന്നിവ നടത്തിവരുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയതായി കുടിയേറുന്ന കായിക പ്രേമികളായ ഇന്ത്യന്‍ കുടംബങ്ങള്‍ക്ക് പ്രത്യേകിച്ചു മലയാളികളുടെ ഗൃഹാതുരത്വത്തിന് ഒരറുതിവരെ മാറ്റം വരുത്താന്‍ ക്ലബ് ഒരു നല്ല പങ്കു വഹിച്ചു വരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്റെ പ്രവർത്തകരും അനുഭാവികളും പ്രചരണത്തിന് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജിജോ കുര്യാക്കോസ്, ഡെന്നി ജേക്കബ് (ഒഐസിസി വാട്ടർഫോർഡ്) തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കേരളത്തിൽ 20 സീറ്റിലും യുഡിഫ് വിജയിക്കുമെന്ന് ഒഐസിസി ഭാരവാഹികൾ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു. ആർഡബ്ല്യുഇയുടെ Niederaussem ബ്രൗണ്‍ കല്‍ക്കരി പവര്‍ പ്ലാന്റിൽ നിന്നുള്ള ബഹിര്‍ഗമനം വ്യതിയാനത്തിന്റെ ഒരു ഉദാഹരമാണ്.
പശ്ചിമ ജര്‍മനിയിലെ ആർഡബ്ല്യുഇയുടെ ലിഗ്നൈറ്റ് കല്‍ക്കരി ഖനികള്‍ യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ബണ്‍, മീഥെയ്ന്‍ മലിനീകരണ സ്രോതസുകളില്‍ ഒന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ക്ക് കാര്യമായ സംഭാവന നല്കുന്നു.
ജര്‍മനി കഴിഞ്ഞ വര്‍ഷം തീവ്രമായ കാലാവസ്ഥയും അതിന്റെ അനന്തരഫലങ്ങളും നേരിട്ടു. ഈ വേനല്‍ വീണ്ടും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍, ഒരു പുതിയ റിപ്പോര്‍ട്ട് കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ആഘാതം കാണിക്കുന്നു.
2023 ല്‍ റിക്കാര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷം എപ്പോഴത്തേക്കാളും വളരെ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ കാലാവസ്ഥാ വ്യതിയാന സേവനമായ കോപ്പര്‍നിക്കസും വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സംയുക്ത റിപ്പോര്‍ട്ടില്‍ എഴുതി.
യൂറോപ്പിലെ കാലാവസ്ഥാ അപകടങ്ങളുടെ കാര്യത്തില്‍ 2023 സങ്കീര്‍ണവും ബഹുമുഖവുമായ വര്‍ഷമാണ്, കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവന ഡയറക്ടര്‍ കാര്‍ലോ ബ്യൂണ്ടെംപോ പറഞ്ഞു. വ്യാപകമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, മാത്രമല്ല ഉയര്‍ന്ന താപനിലയും കടുത്ത വരള്‍ച്ചയും ഉള്ള തീവ്ര കാട്ടുതീയും.
ഈ സംഭവങ്ങള്‍ പ്രകൃതി ആവാസവ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കുകയും കൃഷി, ജല മാനേജ്മെന്റ്, പൊതുജനാരോഗ്യം എന്നിവയെ വെല്ലുവിളിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഏകദേശം 1.6 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു, അര ദശലക്ഷത്തിലധികം ആളുകള്‍ കൊടുങ്കാറ്റ് ബാധിച്ചു. കാലാവസ്ഥയും കാലാവസ്ഥയുമായി ബന്ധപ്പെട്ട നാശനഷ്ടം ഏകദേശം 10 ബില്യണ്‍ യൂറോയിലധികം വരും.
നിര്‍ഭാഗ്യവശാല്‍, സമീപഭാവിയില്‍ ഈ സംഖ്യകള്‍ കുറയാന്‍ സാധ്യതയില്ല,ന്ധ മനുഷ്യന് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ പരാമര്‍ശിച്ച് ബ്യൂണ്ടെംപോ പറഞ്ഞു.
ജര്‍മനിയില്‍ പോലും ചൂട് മാരകമായി മാറുന്നു
യൂറോപ്പിലുടനീളം ശരാശരി, 11 മാസത്തെ ശരാശരിക്ക് മുകളിലുള്ള ചൂട് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. 1940ല്‍ റെക്കോര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂട് സെപ്റ്റംബറിലാണ്.
തീവ്രമായ താപ സമ്മര്‍ദ്ദം എന്ന് വിളിക്കപ്പെടുന്ന ദിവസങ്ങളുടെ റെക്കോര്‍ഡ് എണ്ണം, അതായത് 46 സെല്‍ഷ്യസില്‍ കൂടുതലുള്ള താപനിലയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഉയര്‍ന്ന താപനിലയുടെ ഫലമായി, കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചൂടുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം ശരാശരി 30 ശതമാനം വര്‍ദ്ധിച്ചു.
റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2023 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ജര്‍മനിയില്‍ കുറഞ്ഞത് 3,100 മരണങ്ങള് ചൂടുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജര്‍മ്മനിയില്‍ 30 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനില ഹീറ്റ് വേവ് ആയി കണക്കാക്കപ്പെടുന്നു. മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനം മൂലം കാലാവസ്ഥാ രീതികള്‍ മാറുന്നതിനാല്‍, താപ തരംഗങ്ങള്‍ എണ്ണത്തിലും നീളത്തിലും വര്‍ധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി. ഏപ്രിൽ 20 ശനിയാഴ്ച ബർമിംഗ്മാമിലെ ബഥേൽ കൺവൻഷൻ സെന്ററിലാണ് യുകെയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികൾ ഒന്നു ചേർന്നത്.
ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെയും, ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ പിതാവിന്റെയും സാന്നിധ്യം വാഴ്വ് 2024ന് ആവേശമായി. അഭിവന്ദ്യ പിതാക്കന്മാരെ ചെണ്ടമേളത്തിന്റെയും, സ്കോടിഷ് ബാന്റിന്റെയും, വെഞ്ചാമരത്തിന്റെയും അകമ്പടിയോടെ നടവിളിച്ചാണ് ക്നാനായ ജനം വരവേറ്റത്.
പരിശുദ്ധ കുർബാനയുടെ ആരാധനയെ തുടർന്നുള്ള വി. കുർബാനയിൽ പിതാക്കന്മാരോടൊപ്പം യുകെയിലെ മുഴുവൻ ക്നാനായ വൈദികരും, ബെൽജിയത്തിൽ നിന്നും വന്ന ഫാ. ബിബിൻ കണ്ടോത്ത്, ജർമനിയിൽ നിന്നും വന്ന ഫാ. സുനോജ് കുടിലിൽ എന്നിവരും സഹകാർമ്മികരായിരുന്നു.
തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ യുകെയിലെ ക്നാനായ വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുരയിൽ അധ്യക്ഷനായിരുന്നു. ജനറൾ കൺവീനർ എബി നെടുവാമ്പുഴ ഏവർക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, അപ്പൊസ്തോലിക് ന്യൂൺഷ്യോ ആയി അൾജീരിയ, ടുണീഷ്യ എന്നിവിടങ്ങളിൽ സേവനം ചെയ്യുന്ന ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ, കോട്ടയം അതിരൂപത ഗ ഇ ഥ ഘ പ്രസിഡൻറ് ജോണീസ് സ്റ്റീഫൻ എന്നിവർ കൂടാതെ മിഷൻ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു.
ക്നാനായ സിംഫണി, ഭക്തി സാന്ദ്രമായ കെയർ, ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ, അഭിവന്ദ്യ മൂലക്കാട്ട് പിതാവിനോടും വൈദികരോടും ഒപ്പമുള്ള ബറുമറിയം ആലാപനം തുടങ്ങിയവ ബർമിംഗ്മാമിലെ ബഥേൽ കൺവൻഷൻ സെന്റർ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ക്നാനായ ജനങ്ങൾക്ക് സന്തോഷ വിരുന്നൊരുക്കി.
നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചയക്കാരെ കാണുവാനും സൗഹൃദം പങ്കു വയ്ക്കുവാനും സാധിച്ചത് ഏവർക്കും സന്തോഷേമേകി.
വളരെ കൃത്യമായ അച്ചടക്കത്തോടും സാഹോദര്യത്തോടും മികവോടും കണ്ണിന് കുളിർമയും കാതിന് ഇമ്പവും ഏകികൊണ്ട് പരിപാടികളും മറ്റ് കാര്യങ്ങളും ചെയ്യാൻ സാധിച്ചത് സംഘാടക നേതൃത്വത്തിന്റെയും വിവിധ കമ്മിറ്റികളുടേയും കഴിവിന്റെ മകുടോദാഹരണങ്ങളാണ്.
ആത്മീയവും മാനസികവുമായ നിറവിനൊപ്പം പ്രഭാതം മുതൽ പ്രദോഷം വരെ വിവിധ തരത്തിലുള്ള രുചികരമായ ഭക്ഷണ പാനീയങ്ങൾ യാതൊരു തടസ്സമോ താമസമോ ഇല്ലാതെ നിർല്ലോഭം ഏവർക്കും യഥാസമയം ലഭ്യമാക്കുവാൻ സാധിച്ചു.
സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും വൻ വിജയമായിത്തീർന്ന വാഴ്വ് 2024 ൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ ഹൃദയത്തോടെയും വരും വർഷങ്ങളിലെ വാഴ് വിൽ പങ്കെടുക്കുമെന്ന തീരുമാനത്തോടെയുമാണ് സമ്മേളന നഗരിയിൽ നിന്നും യാത്രയായത്.
ലണ്ടൻ ടിസിഎസ് മിനി മാരത്തോണിൽ തുടർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ
ലണ്ടൻ: 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആൻ മേരി മൽപ്പാനും, ക്രിസ്റ്റൽ മേരി മൽപ്പാനും.
ആയിരങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ലണ്ടൻ മിനി മാരാത്തോണിലെ മലയാളികളായ മിന്നും താരങ്ങളാണ് ഈ സഹോദരിമാർ. സ്പോർട്സിൽ തത്പരരായ ഇവരുടെ തുടർച്ചയായ മൂന്നാമത്തെ മാരാത്തോൺ ആണിത്.
ലണ്ടണിലെ മെയിൻ ലാൻഡ് മാർക്കായ ലണ്ടൻ ഐ, ബിങ്കു ബെൻ, പാർലമെന്റ്, ബക്കിംഗ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്ററിലാണ് എല്ലവർഷവും ഈ മാരാത്തോൺ നടക്കുന്നത്.
ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരായ ഇവരുടെ മതാപിതാക്കൾ ആരോഗ്യ മേഖലയിൽ ജീവനക്കാരായ ചാലക്കുടി സ്വദേശികളായ ഷീജോ മൽപ്പാനും സിനി ഷീജോയും ആണ്.
ഷീജോ മൽപ്പാൻ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തം മുൻ പ്രസിഡന്റും സിനി ലണ്ടൻ ബാർട്ട്സിവെ ട്രസ്റ്റ് ലെ ഡയബടീസ് ക്ലിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ് ആണ്.
ജര്‍മനിയില്‍ അന്തരിച്ച ലോറന്സ്യ സെബാസ്റ്റ്യൻ പുതുവല്വിളയുടെ സംസ്കാരം വ്യാഴാഴ്ച
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്സ്യ സെബാസ്റ്റ്യന്‍ പുതുവല്വിളയുടെ(69) സംസ്കാരം വ്യാഴാഴ്ച കൊല്ലത്ത് നടക്കും.
ലോറന്സ്യയുടെ മൃതദേഹം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹി വഴി ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തുടര്‍ന്ന് കൊല്ലത്തേക്ക് കൊണ്ടുപോയി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സ്വന്തം ഇടവകയായ കൊല്ലം പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭര്‍ത്താവ് പരേതനായ ആന്റണി ജോസഫ്. മക്കള്‍: വിനോദ് കുമാർ, ബീന, സീന. മരുമക്കള്‍: പ്രജിതാ പീറ്റര്‍, വില്യംസ് ആല്‍ബര്‍ട്ട്, സന്തോഷ് കുമാര്‍.
ഹാനോവറില്‍ താമസിക്കുന്ന മകന് വിനോദ്കുമാര്‍ ആന്റണിയെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ ലോറന്സ്യയുടെ മരണം പെട്ടെന്നായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ രേഖകളും മറ്റു നടപടിക്രമങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി നല്‍കിയത് ഹാംബുര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ്.
ജിസ് പോള്‍, ഹാനോവര്‍ മലയാളി അസോസിയേഷന്, പ്രവാസിഓണ്ലൈന് (ജോസ് കുമ്പിളുവേലില്‍) എന്നിവരാണ് മറ്റു സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കിയത്. വിഷമഘട്ടത്തിൽ സഹായിച്ച എല്ലാവർക്കും വിനോദ്കുമാർ നന്ദി അറിയിച്ചു.
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെയിൽവേ കമ്പനിയായ ഡോയ്ച്ച് ബാൻ. ഈ മാസം ഒന്നാം തീയതി മുതലാണ് ജർമനി പ്രായപൂർത്തിയാവർക്ക് കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും നിയമപ്രകാരം അനുമതി നൽകിയത്.
അതേസമയം, യാത്രക്കാരെ പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനാണ് റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിക്കുന്നത് ഡോയ്ച്ച് ബാൻ അറിയിച്ചു. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ നിയന്ത്രണം നിലവിൽ വരും.
ജൂൺ മുതൽ ലംഘിക്കുന്നവർക്കെതിരേ ഡോയ്ച്ച് ബാൻ നടപടി സ്വീകരിക്കും. ചില സ്റ്റേഷനുകളിലുള്ള നിയുക്ത പുകവലി പ്രദേശങ്ങൾ ഒഴികെ മറ്റെല്ലായിടത്തും കഞ്ചാവ് നിരോധം ബാധകമായിരിക്കും.
കഞ്ചാവ് നിയമവിധേയമാക്കിയതിന്റെ ആഘോഷമായി ബെര്‍ലിനിൽ "സ്മോക്ക്-ഇൻ' പരിപാടി സംഘടിപ്പിച്ചിരുന്നു. ബ്രാൻഡൻബുർഗ് ഗേറ്റിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ഈ മാസം ആദ്യമാണ് ജർമനിയിൽ പ്രായപൂർത്തിയായവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താനും അനുവാദം നൽകിയത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതായി നിലവിൽ വരുന്ന രൂപത തല പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ശനിയാഴ്ച ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടക്കും.
രാവിലെ 10.45ന് യാമ പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തിൽ റവ.ഡോ. ടോം ഓലിക്കരോട്ട് മുഖ്യപ്രഭാഷണം നടത്തും.
രൂപത ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫീസർ റവ.ഫാ. ജോ മൂലച്ചേരി, ട്രസ്റ്റീ സേവ്യർ എബ്രഹാം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. തുടർന്ന് നടക്കുന്ന ഗ്രൂപ് ചർച്ചകൾക്കായുള്ള വിഷയങ്ങൾ അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അവതരിപ്പിക്കും.
ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിർവഹിക്കും. ചർച്ചകൾക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങൾക്ക് ട്രസ്റ്റി ആൻസി ജാക്സൺ മോഡറേറ്റർ ആയിരിക്കും.
ഡോ. മാർട്ടിൻ ആന്റണി സമ്മേളനത്തിന് നന്ദി അർപ്പിക്കും. തുടർന്ന് 3.30ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെയാണ് സമ്മേളനം അവസാനിക്കുക.
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും.
ജൂണ്‍ ഒന്നിന് ഉച്ച കഴിഞ്ഞു രണ്ടിന് ആരംഭിക്കുന്ന പരിപാടിയിൽ ജർമനി, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട്, ഫ്രാന്‍സ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ടീമുകള്‍ ഫെസ്റ്റിൽ പങ്കെടുക്കും. 25 ടീമുകളും ഇരുന്നൂറോളം ആർട്ടിസ്റ്റുകളും വിയന്നയിൽ എത്തിച്ചേരും.
യൂറോപ്പിലെ മലയാളികളോ മലയാളി വംശജരുടെയോ മലയാളി പശ്ചാത്തലമുള്ളവരുടെയോ ഇടയില്‍ മാത്രമായി ഇത് ആദ്യമായിട്ടാണ് എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ഒരു സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയും ഈ ഡാൻസ് ഫെസ്റ്റിനുണ്ട്.
മത്സരങ്ങളിൽ വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം കാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. ഒന്നാം സമ്മാനം 501 യൂറോയും രണ്ടാം സമ്മാനം 301 യൂറോയും മൂന്നാം സമ്മാനം 201 യൂറോയും ഒപ്പം ട്രോഫിയും മെഡലുകളും ജേതാക്കള്‍ക്ക് ലഭിക്കും.
പ്രവേശനം തികച്ചും സൗജന്യമായ കലാസന്ധ്യയിൽ ഡാൻസ് ഫെസ്റ്റിനൊപ്പം പ്രമുഖ ഗായകരുടെ സംഗീത സന്ധ്യയും കോർത്തിണക്കിയ അതിഗംഭീര സാംസ്കാരികവിരുന്നാണ് വിയന്നയിൽ തയാറാകുന്നത്.
വിയന്നയിലെ 21-ാമത്തെ ജില്ലയായ ഫ്ലോറിഡിസ്ഡോർഫിലാണ് മത്സരങ്ങൾ നടക്കുന്നത്. രാത്രി വൈകി പരിപാടികൾ അവസാനിക്കും. ഇന്ത്യൻ ഭക്ഷണവും പാനീയങ്ങളും വേദിയിൽ ലഭിക്കും.
കൈരളിയിൽ പഠിക്കുന്ന കുട്ടികളും യുവജനങ്ങളും മാതാപിതാക്കളും ചേർന്ന് സംഘടിപ്പിക്കുന്ന ഈ കലാസാംസ്കാരിക മാമാങ്കത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ - വിഷു ആഘോഷം ശനിയാഴ്ച
ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ - വിഷു ആഘോഷത്തിനു ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ "അഡിസൺ സെന്റർ' വേദിയാവും.
പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആത്മീയ ആഘോഷമായി ക്രൈസ്തവർ ആചരിക്കുന്ന ഈസ്റ്ററും വിളവെടുപ്പ് ഉത്സവവും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവർ ആഘോഷിക്കുന്ന വിഷുവും സംയുക്തമായി ബെഡ്ഫോർഡിൽ ആഘോഷിക്കുമ്പോൾ അത് സൗഹാർദ്ധത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
ബിഎംകെഎ ഒരുക്കുന്ന പുണ്യദിനങ്ങളുടെ സംയുക്ത ആഘോഷത്തിൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പീറ്റർ ചേരാനല്ലൂർ മുഖ്യാതിഥിയായി പങ്കുചേരും. ബെഡ്ഫോർഡ് കെംപ്സ്റ്റൻ എംപി മുഹമ്മദ് യാസിൻ, ബെഡ്ഫോർഡ് ബോറോ കൗൺസിലേഴ്സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ തുടങ്ങിയവർ അതിഥികളായി പങ്കുചേരും.
പ്രശസ്ത ഗായകരായ അനീഷും ടെസയും ചേർന്നൊരുക്കുന്ന "ബോളിവുഡ് ഗാനമേള' യുകെയിലെ നൃത്തസദസുകളിൽ ഏറെ ശ്രദ്ധേയരായ "ടീം ജതി' ഒരുക്കുന്ന ഡാൻസ് ഫെസ്റ്റ്, കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികൾ, ഡിജെ അടക്കം മുപ്പതോളം "കലാ വിഭവങ്ങൾ' എന്നിവ ആഘോഷ സദസിനായി അണിയറയിൽ ഒരുങ്ങുന്നതായി പ്രസിഡന്റ് ജോമോൻ മാമ്മൂട്ടിൽ, സെക്രട്ടറി ആന്റോ ബാബു എന്നിവർ അറിയിച്ചു.
യുകെയിലെ ഇതര സംഘടനകളിൽ നിന്നും വിഭിന്നമായി അസോസിയേഷൻ അംഗങ്ങളുടെ പാചക നൈപുണ്യ അരങ്ങായ "ബിഎംകെഎ കിച്ചൻ' സ്വന്തമായി തയാറാക്കുന്ന വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായ "അപ്നാ ഖാന' ഈസ്റ്റർ - വിഷു ആഘോഷത്തിൽ വിളമ്പുന്നുവെന്ന സവിശേഷത ബെഡ്ഫോർഡ് മാസ്റ്റൺ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു.
ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ വിസ്തൃതവും വിശാലവുമായ കാർ പാർക്കിംഗ് സൗകര്യങ്ങളുമുള്ള അഡിസൺ സെന്ററിൽ ഉച്ചകഴിഞ്ഞു നാലിന് ആരംഭിച്ച് രാത്രി 11 വരെ നീണ്ടു നിൽക്കുന്ന ആഘോഷരാവിൽ ഡിജെ അടക്കം ആകർഷകങ്ങളായ നിരവധി ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മഴവിൽ വസന്തം വിരിയുന്ന കലാവിരുന്നും സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും ഗാനമേളയും ഡിജെയും നൃത്ത വിരുന്നും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ലാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷസദസിന്റെ ഭാഗമാകുവാൻ മുഴുവൻ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN.
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. ക്രാന്തി വാട്ടർ ഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മേയ് 12നാണു പരിപാടി നടക്കുന്നത്. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കും.
വാട്ടർഫോർഡ് ഡബ്ല്യുഎഎംഎ ഹാളിൽ വച്ച് വൈകുന്നേരം നാലിന് സംഘടിപ്പിക്കുന്ന ക്രാന്തിയുടെ മേയ്ദിന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.
32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള, റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് എത്തുന്നത്.
മഡഗാസ്കറിലെ അൻസിറാബെയിൽ നടക്കുന്ന ചാപ്റ്ററിലാണ് ഫാ. ജോ ജോണിനെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുത്തത്. തലശേരി അതിരൂപതയിലെ, വിമലശേരി ഇടവക ചെട്ടിയാകുന്നേൽ മാത്യു, അന്നമ്മ ദമ്പതികളുടെ 13 മക്കളിൽ പത്താമനാണ് ഫാ. ജോ ജോൺ.
സഹോദരിമാരിൽ മൂന്നു പേർ തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ്.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്. ഡൽഹിയിൽ ജനിച്ച 63 കാരനായ തരുൺ ഗുലാത്തിയടക്കം 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നിലവിലെ മേയർ പാക് വംശജൻ സാദിഖ് ഖാൻ മൂന്നാംതവണയും മത്സരരംഗത്തുണ്ട്.
സ്വതന്ത്രനായി മത്സരിക്കുന്ന തരുൺ ഗുലാത്തി ശുഭപ്രതീക്ഷയിലാണ്. എല്ലാ പ്രധാന രാഷ്ട്രീയപാർട്ടികളെയും ലണ്ടൻനിവാസികൾ മടുത്തെന്നും ഒരു വ്യവസായി എന്നനിലയിലുള്ള തന്റെ പ്രവർത്തനപാരന്പര്യം എല്ലാവർക്കും ലാഭം നൽകുന്ന മികച്ച സിഇഒയെപ്പോലെ ലണ്ടനെ നയിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറയുന്നു.
മേയറായാൽ ബിസിനസുകാരൻ, നിക്ഷേപ വിദഗ്ധൻ എന്നീ നിലകളിലുള്ള തന്റെ ദീർഘകാലത്തെ അനുഭവസന്പത്ത് ഉപയോഗപ്പെടുത്തി നിക്ഷേപങ്ങൾ ആകർഷിച്ച് ലണ്ടനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനും ലോകത്തിന്റെ ആഗോളബാങ്ക് എന്ന നിലയിൽ നഗരത്തെ മാറ്റാനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച അവസാനിക്കും.
മത്സരത്തിൽ പങ്കെടുക്കുന്നവർ ഉടൻതന്നെ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരം രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക. ഫൈനൽ മത്സരങ്ങൾ ജൂൺ എട്ടിന് നടത്തപ്പെടും.
കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പിഒസി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക. മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്.
2025ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ "പ്രതീക്ഷയുടെ തീർഥാടകർ' എന്ന മുദ്രാവാക്യവുമായി രൂപത മുഴുവൻ ""ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു''(സങ്കീ 119:114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുമ്പോൾ സുവാറ മത്സരങ്ങൾക്ക് കൂടുതൽ മത്സരാർഥികൾ പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് വിശ്വാസ സമൂഹത്തിന്റെ ബൈബിൾ പഠനത്തിലുള്ള താത്പര്യം വിളിച്ചോതുന്നതാണ്.
സുവാറ ബൈബിൾ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ഫോം ഉപയോഗിക്കണമെന്ന് ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
visit https://smegbbiblekalotsavam.com
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് എസക്സിലെ ഹാർലോയിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി അരുൺ എൻ. കുഞ്ഞപ്പനാണ് മരിച്ചത്.
ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഹാർലോ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്നു. ഒരു വർഷം മുൻപാണ് അരുൺ യുകെയിൽ എത്തിയത്.
മാസങ്ങൾക്ക് മുൻപ് അരുണിന്റെ ഭാര്യയും യുകെയിൽ എത്തിയിരുന്നു. രണ്ട് കുട്ടികളുണ്ട്.
സ്കോട്ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു
ലണ്ടൻ: സ്കോട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആന്ധ്രയിൽ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി(26), ചാണക്യ ബോലിസെട്ടി(22) എന്നിവരാണ് മരിച്ചത്.
പെർത്ത്ശയറിലുള്ള ലിൻ ഓഫ് ടമൽ വെള്ളച്ചാട്ടത്തിൽ വീണാണ് ഇവർ മരിച്ചത്. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഇരുവരും സ്കോട്ലൻഡിലുള്ള ഡൻഡി സർവകലാശാലയിലെ വിദ്യാർഥികളാണ്.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു. ബവേറിയന്‍ നഗരമായ ബെയ്റൂത്തില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്.
പ്രതികളുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും തെരച്ചില്‍ നടത്തി. ഇരുവരും അട്ടിമറി ആവശ്യങ്ങള്‍ക്കായി ഏജന്റുമാരായി പ്രവര്‍ത്തിച്ചതായും സ്ഫോടകവസ്തുക്കള്‍ തയാറാക്കിയതായും കണ്ടെത്തിയെന്ന് ജര്‍മന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.
അറസ്റ്റിന് പിന്നാലെ ബെര്‍ലിനിലെ റഷ്യന്‍ അംബാസഡറെ ജര്‍മനി വിളിച്ചുവരുത്തി വിശദീകരണം തേടി.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്വ് - 24' ഇന്ന് ബർമിംഗ്ഹാമിൽ നടക്കും. കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാതായി സംഘാടകർ അറിയിച്ചു.
ക്നാനായ കത്തോലിക്ക സമുദായത്തിന്റെ വലിയ ഇടയൻ മാർ മാത്യു മൂലക്കാട്ട് മെത്രാനൊപ്പം തങ്ങളുടെ ഈ കുടുംബ കൂട്ടായ്മയിൽ പങ്കുചേരാൻ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിശിഷ്ടാതിഥികൾക്കൊപ്പം കുർബാനയും പൊതുസമ്മേളനവും ക്നാനായ സിംഫണി എന്ന പാട്ടിന്റെ പാലാഴിയും ഫിനാലെ ഡാൻസും മറ്റ് കലാപരിപാടികളുമൊക്കെയായി വളരെ ആനന്ദദായകമായ ഒരു ദിവസമാണ് ഈ വാഴ്വിനായി ഒരുക്കിയിരിക്കുന്നത്.
തനിമയും പാരമ്പര്യവും വിശ്വാസനിറവും കാത്തുപരിപാലിച്ചുപോരുന്ന ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസജീവിതത്തിലെയും സാമുദായിക ജീവിതത്തിലെയും ഒരു ചരിത്രമുഹൂർത്തമായിരിക്കും ഇന്ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ വച്ചു നടത്തപ്പെടുന്ന "വാഴ്വ് 2024'.
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി. വാഹനമോടിക്കുന്നവർക്കിടയിൽ സുരക്ഷിതമായ ഡ്രൈവിംഗ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, റോഡ് ട്രാഫിക് കൂട്ടിയിടികൾ തടയാൻ സഹായിക്കുന്നതിന് എല്ലാ സമൂഹത്തെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ മുൻ നിർത്തിയുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
രാജ്യത്തുടനീളം വേഗപരിധി മറികടക്കുന്നവർക്കെതിരേ നടപടികൾ കൂടുതൽ ശക്തമാക്കി. ഈ വർഷം ഇതുവരെ 63 പേരാണ് ഐറിഷ് റോഡുകളിൽ മരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 14 എണ്ണം കൂടുതലാണിത്.
ഈ കണക്ക് ആശങ്കയുളവാക്കുന്ന തരത്തിൽ ഉയർന്നതാണെന്നും റോഡ് ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്താൻ നടപടികൾ കടുപ്പിച്ച് അപകടനിരക്കു കുറച്ചു കൊണ്ടുവരാനാണ് അധികൃതരുടെ ശ്രമിക്കുന്നത്.
കഴിഞ്ഞ വർഷം ഐറിഷ് റോഡുകളിൽ 173 മാരകമായ കൂട്ടിയിടികളുടെ ഫലമായി 184 മരണങ്ങളുണ്ടായി. 2022നെ അപേക്ഷിച്ച് ഇത് റോഡപകട മരണങ്ങളിൽ 19 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
192 മരണങ്ങൾ ഉണ്ടായ 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഈ വർഷം അപകട മരണനിരക്ക് കുറച്ചു കൊണ്ടുവരാനുള്ള തീവ്രപ്രവർത്തനങ്ങളാണ് അധികൃതർ നടത്തിവരുന്നത്.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശനിയാഴ്ച നടക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കെപിസിസി വാർ റൂം ചെയർമാനുമായ എം. ലിജു കാമ്പയിൻ ഉദ്ഘാടനം ചെയ്യും.
യുകെ സമയം രാവിലെ പത്തിന് ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിലൂടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. യുകെയുടെ വിവിധ ഭാഗങ്ങളിലെ വാർ റൂമിൽ ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ചുകൂടി വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ മുഖേന മുഴുവൻ സമയ പ്രചാരണം സംഘടിപ്പിക്കും.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ നാട്ടിലെ വോട്ടർമാരിലേക്ക് എത്തിക്കുകയും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് അടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നുകാട്ടി യുഡിഎഫിന്റെ വിജയം ഉറപ്പാക്കുകയുമാണ് കാമ്പയിനിലൂടെ ഐഒസി യുകെ ലക്ഷ്യമിടുന്നത്.
വിവിധ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഒരേ ദിവസം യുകെയിലെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന "വാർ റൂം' മുഖേന പ്രചാരണം കൂടുതൽ കൂട്ടായ്മയിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പു കമ്മിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഐഒസി യു കെ കേരള ചാപ്റ്റർ മീഡിയ കോഓർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ സുരാജ് കൃഷ്ണൻ, പ്രചാരണ കമ്മിറ്റി കൺവീനർ സാം ജോസഫ് എന്നിവർ അറിയിച്ചു.
ശനിയാഴ്ച സംഘടിപ്പിക്കുന്ന കാമ്പയിനിൽ യുകെയിലെ എല്ലാ ജനാധിപത്യ - മതേതര വിശ്വാസികളും ഭാഗമാകണമെന്നും ഒരു ദിവസം നമ്മുടെ മാതൃരാജ്യത്തിനായി മാറ്റിവച്ച് സഹകരിക്കണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ പറഞ്ഞു.
വാർ റൂം ലീഡേഴ്സ്: ബോബിൻ ഫിലിപ്പ് (ബർമിംഗ്ഹാം), റോമി കുര്യാക്കോസ് (ബോൾട്ടൻ), സാം ജോസഫ് (ലണ്ടൻ), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുൺ പൂവത്തുമൂട്ടിൽ (പ്ലിമൊത്ത്), ജിപ്സൺ ഫിലിപ്പ് ജോർജ് (മാഞ്ചസ്റ്റർ), സോണി പിടിവീട്ടിൽ (വിതിൻഷോ), ഷിനാസ് ഷാജു (പ്രെസ്റ്റൺ).
തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഭാരവാഹികൾ: സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (കോ - കൺവീനേഴ്സ്)
കമ്മിറ്റി അംഗങ്ങൾ: അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ്.
സൂം ലിങ്ക്: https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1
മീറ്റിംഗ് ഐഡി: 899 8395 0412, പാസ്കോഡ്: 743274.
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ്പുണ്യമുള്ളവരുടെ കൈയിൽനിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകൾക്ക് കണി ദർശനം ഒരു നവ്യാനുഭമായി.
അയർലൻഡിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഗ് ഡബ്ലിൻ ലുകാൻ സാർസ്ഫീൽഡ്സ് ജിഎഎ ക്ലബിൽ ഒരുക്കിയ വിഷു ആഘോഷ പരിപാടികൾക്ക് ബ്രഹ്മശ്രീ ഇടശേരി രാമൻ നമ്പൂതിരിയും മുതിർന്ന അംഗങ്ങളായ രാധാകൃഷ്ണൻ, ജയ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.
പങ്കെടുത്ത എല്ലാവർക്കും ആചാര്യൻ നൽകിയ കൈനീട്ടവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായുള്ള പ്രത്യേക പ്രാർത്ഥനയിലും വിഷു സദ്യയിലും പങ്കു ചേർന്ന പ്രവാസി മലയാളികൾക്ക് ദീപ്തമായ ഓർമ്മകളാണ് സത്ഗമയ സമ്മാനിച്ചത്.
ഷഷ്ടി പൂർത്തി ആഘോഷിക്കുന്ന രാമൻ നമ്പൂതിരിയെ വിനോദ് ഓസ്കാറും , വസന്തും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. അനിൽകുമാർ സ്വാഗതവും പ്രദീപ് നമ്പൂതിരി വിഷുസന്ദേശവും നൽകുകയും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഭക്തിഗാനാമൃതം,രശ്മി വർമ്മ നേതൃത്വം നൽകിയ ക്വിസ് മത്സരവും പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകി.
ബിന്ദു രാമന്റെ നേതൃത്വത്തിൽ പുതിയ മാതൃവേദി രൂപീകരിക്കുകയും , ബാലഗോകുലത്തിന്റെ ഈ വർഷത്തെ രജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു. പരിപാടികളിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും രജത് വർമ്മ നന്ദി പ്രകാശിപ്പിച്ചു. പ്രസാദവിതരണത്തെ തുടർന്ന് വൈകുന്നേരത്തൊടെ വിഷു ആഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു.
എല്ലാ മാസവും ഡബ്ലിനിൽ നടക്കുന്ന പ്രാർഥനന കൂട്ടായ്മയിലും ,കുട്ടികൾക്കായുള്ള ബാലഗോകുലത്തിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ 0877818318, 0892510985, 0852669280 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന് മൂന്ന് ബില്യണ്‍ യൂറോ വാഗ്ദാനം ചെയ്തു. നീല സമുദ്രത്തിലെ ജെല്ലിഫിഷ് സംരക്ഷിക്കുന്നതിനുള്ള ആദ്യ ഉടമ്പടി യുഎന്‍ സ്വീകരിക്കുകയും ചെയ്തു.
ഏഥന്‍സില്‍ നടന്ന നമ്മുടെ മഹാസമുദ്രം സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായതെന്ന് യൂറോപ്യന്‍ പരിസ്ഥിതി, സമുദ്രങ്ങള്‍, മത്സ്യബന്ധന കമ്മീഷണര്‍ വിര്‍ജിനിജസ് സിങ്കെവിഷ്യസ് പറഞ്ഞു.
ഏകദേശം 120 രാജ്യങ്ങള്‍ പങ്കെടുക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ സൈപ്രസ്, ഗ്രീസ്, പോളണ്ട്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ 1.9 ബില്യണ്‍ യൂറോ മൂല്യമുള്ള 14 നിക്ഷേപങ്ങളും ഒരു പരിഷ്കരണവും ഉള്‍പ്പെടുന്നു.
യൂറോപ്യൻ യൂണിയൻ റിക്കവറി ആന്‍ഡ് റെസിലിയന്‍സ് ഫെസിലിറ്റിക്ക് കീഴില്‍ മറ്റൊരു 980 ദശലക്ഷം യൂറോ സൈപ്രസ്, ഫിന്‍ലാന്‍ഡ്, ഗ്രീസ്, ഇറ്റലി, സ്പെയിന് എന്നിവിടങ്ങളില്‍ നാല് നിക്ഷേപങ്ങളെയും സമുദ്ര മലിനീകരണത്തിനെതിരെ പോരാടുന്നതിന് രണ്ട് പരിഷ്കാരങ്ങളെയും പിന്തുണയ്ക്കാന്‍ ഉപയോഗിക്കും.
ലോകബാങ്ക് നിര്‍വചിക്കുന്ന നീല സമ്പദ്വ്യവസ്ഥ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്. സമ്പദ് വ്യവസ്ഥകള്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രയോജനം ചെയ്യുന്നതിനായി സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം എന്നാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന ഈ മാസത്തെ നൈറ്റ് വിജിൽ വെള്ളിയാഴ്ച രാത്രി ഒന്‍പതിന് ബേസിംഗ്സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ ആരംഭിക്കും.
കേരളത്തിലും വിദേശരാജ്യങ്ങളിലും തപസ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങൾക്ക് ദൈവസ്നേഹം പകർന്നു നൽകിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായിരുന്ന ഫാ. ജോസഫ് കണ്ടെത്തിപ്പറമ്പിലാണ് ഇത്തവണത്തെ നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.
ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ച രാത്രി ഒന്‍പത് മുതൽ 12.30 വരെ ക്രമീകരിച്ചിരിക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്ററാണ് .
ജപമാല, ദൈവസ്തുതിപ്പുകൾ, കുമ്പസാരം, വചനപ്രഘോഷണം, മധ്യസ്ഥ പ്രാർഥനകൾ, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുർബാന എന്നിവയും നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൈവിക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനും ദൈവസാന്നിധ്യം അനുഭവിച്ചറിയുന്നതിനുമായി ഈ നൈറ്റ് വിജിൽ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ബേസിംഗ് സ്റ്റോക്കിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പള്ളിയുടെ വിലാസം: St Joseph’s Catholic Church, Basingstoke, RG22 6TY.
കൂടുതൽ വിവരങ്ങൾക്ക്: ജോബി തോമസ്: 078092 09406, ഷജില രാജു: 079900 76887 .
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം. ഒന്നാം സ്ഥാനവും സ്വർണമെഡലും മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കി കൊണ്ടാണ് യുകെയ്ക്കും ഒപ്പം മലയാളികൾക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്.
ജപ്പാനിൽ ചിബാകെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിൽ നിന്നാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം ഉയർത്തിയത്.
ഇന്ത്യയിൽ നിന്നും ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു.
അന്തരാഷ്ട്ര മത്സരത്തിൽ തന്റെ ഇഷ്ട ഇനമായ കരാട്ടെയിൽ വിജയക്കൊടി പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്നും ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്. മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു.
ഗ്ലാസ്ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും, അവരുടെ 15 വയസുള്ള മകൻ ലിയോണിനുമൊപ്പം കുടുംബ സമേതം താമസിക്കുന്ന ടോം തന്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു.
ജപ്പാനിലെ ഒകിനാവ കരാട്ടെ ഇന്റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിനുശേഷം 2019ൽ ആയോധനകലയിൽ യുകെയുടെ അംബാസഡറും ഇന്റർനാഷണൽ ഷോറിൻറ്യൂ റൈഹോക്കൻ അസോസിയേഷന്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്കാരങ്ങളിലൂടെയും യുകെയിൽ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്.
ദക്ഷിണേന്ത്യയിൽ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്തിനു പിന്നാലെയാണ് യുകെയിലേക്ക് എത്തിയത്. യുകെയിൽ നിന്നും മാർക്കറ്റിംഗിൽ എംബിഎ വിജയകരമായി പൂർത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വർഷം കഴിഞ്ഞിരിക്കുകയാണ്.
2018ൽ തന്റെ അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ടോം കരാട്ടെയിൽ എക്സലന്റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യു കെ യിലെ സർട്ടിഫൈഡ് ബോക്സിംഗ് കോച്ച് കൂടിയാണ് താരം.
ഇപ്പോൾ അച്ചടക്കം പഠിപ്പിക്കുകയും, മിക്സഡ് ആയോധന കലകൾ (എംഎംഎ), കിക്ക്ബോക്സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.
വിക്ടോറിയ ബോക്സിംഗ് ക്ലബിലെ യുവാക്കളെ ആയോധനകലകളിൽ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തിൽ അന്തരാഷ്ട്ര തലത്തിൽ മത്സരിക്കുവാൻ തുടർ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വർഷം ജപ്പാനിൽ നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ വീണ്ടും മാറ്റുരക്കുവാനുള്ള തായ്യാറെടുപ്പിലാണ്.
ഡിലന് സിനോയിയുടെ സംസ്കാരം ഇന്ന് ഡബ്ലിനില്‍
ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസുകാരനായ ഡിലൻ സിനോയിയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും. രാവിലെ 11ന് ഡബ്ലിൻ ബാലിമണിലുള്ള സെന്റ് ജോസഫ് പള്ളി, സെന്റ് പാപ്പിൻസ് ഇടവകയിൽ സീറോമലബാർ ക്രമപ്രകാരമുള്ള സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ബാൽഗ്രിഫിൻ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.
അന്തിമോപചാരം അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ നാലു വരെ ഡബ്ലിൻ ബ്യൂമോണ്ട് ആശുപത്രിക്ക് സമീപമുള്ള ജെന്നിംഗ്സ് ഫ്യൂണറൽ ഡയറക്ടർമാരിൽ(Oscar Traynor Road, Coolock. Dublin 17, D17FK58) സൗകര്യം ഉണ്ടായിരിക്കും.
പാലാ കുടക്കച്ചിറ പള്ളിക്കുന്നേൽ സിനോയ് ഗർവാസിസ് (കാർട്ടണ്‍ ഹൗസ് ഹോട്ടൽ, മൈനൂത്ത്) എറണാകുളം കിഴക്കമ്പലം സ്വദേശി ജിഷ ചെറിയാൻ (ആർസിഎൻയു ബ്യൂമോണ്ട് ഹോസ്പിറ്റൽ, ഡബ്ലിൻ) ദമ്പതികളുടെ മകനാണ് ഡിലൻ. ഹെയ്ഡൻ, ഹെയ്സൽ എന്നിവർ സഹോദരങ്ങളാണ്.
യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി യുകെ; തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു
ലണ്ടൻ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനയായ ഐഒസി ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊർജിതമായ പ്രവർത്തനമാരംഭിച്ചു.
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കി രാജ്യത്ത് ഇന്ത്യാ സഖ്യം അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ "മിഷൻ 2024' തെരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റിയും രൂപീകരിച്ചു.
കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് യുകെയിലെത്തിയവരും സൈബർ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെയും അണിനിരത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ "മിഷൻ 2024' തെരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികൾ: സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (കോ - കൺവീനേഴ്സ്).
കമ്മിറ്റി അംഗങ്ങൾ: അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ്.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ നാട്ടിലെ വോട്ടർമാരിലേക്ക് എത്തിക്കുകയും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് അടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നുകാട്ടി യുഡിഎഫിന്റെ വിജയം ഉറപ്പാക്കുകയുമാണ് തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ അറിയിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോഓർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ സുരജ് കൃഷ്ണൻ, കോൺഗ്രസ് സൈബർ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോർജ്, നിസാർ അലിയാർ, അരുൺ പൗലോസ്, അരുൺ പൂവത്തുമൂട്ടിൽ, വിഷ്ണു പ്രതാപ്, ജെന്നിഫർ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവർത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചർച്ചയായിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലേക്ക് എത്തുന്ന വരും ദിവസങ്ങളിൽ കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാരുടെ രൂപതാതല വാർഷിക സമ്മേളനം നടത്തി. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബക്കൂട്ടായ്മകളെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. കൂട്ടായ്മകളിലും കുടുംബങ്ങളിലും സഭയുടെ ആരാധനാക്രമം പരികർമം ചെയ്യപ്പെടണമെന്നും ബിഷപ് പറഞ്ഞു.
കുടുംബക്കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയാകുളങ്ങര, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് ഇൻ ചാർജ് ഫാ. ജോർജ് ചേലയ്ക്കൽ, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
കുടുംബക്കൂട്ടായ്മ കമ്മീഷൻ കോഓർഡിനേറ്റർ ഷാജി തോമസിന്റെ നേതൃത്വത്തിൽ എല്ലാ റീജണുകളിലെയും കോഓർഡിനേറ്റേഴ്സ്, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
സർഗം സ്റ്റീവനേജ്’ ഈസ്റ്റർ - വിഷു - ഈദ് ആഘോഷം സംഘടിപ്പിച്ചു
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം മതസൗഹാർദ്ധതയും സാഹോദര്യവും വിളിച്ചോതുന്നതായി.
ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത ’വെൽക്കം ടു ഹോളി ഫെസ്റ്റ്സ് സംഗീത നൃത്ത നടന അവതരണങ്ങൾ കലാ വൈഭവം കൊണ്ടും പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകർഷകമായി.
മികവുറ്റ കലാപരിപാടികൾ, സംഗീത സാന്ദ്രത പകർന്ന ഗാനവിരുന്ന് ആകർഷകങ്ങളായ നിരവധി പരിപാടികൾ എന്നിവ സദസ് വലിയ കരഘോഷങ്ങളോടെയാണ് വരവേറ്റത്.
പഞ്ചാബി മറാഠി ഗുജറാത്തി ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ ഗായകൻ ശ്രീജിത്ത് ശ്രീധരൻ ഗസ്റ്റ് ആർട്ടിസ്റ്റായി സർഗം വേദിയെ ആനന്ദ സാഗരത്തിൽ ആറാടിച്ചപ്പോൾ, മലയാള ഭാഷയുടെ മാധുര്യവും നറുമണവും ഒട്ടും ചോരാതെ പാടിത്തകർത്ത കൊച്ചുകുട്ടികൾ മുതൽ ഉള്ള ഗായകർ ഒരുക്കിയ ’ഗാനാമൃതം’ സദസിനെ സംഗീതസാന്ദ്രതയിൽ ലയിപ്പിച്ചു.
ക്ലാസിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച മാസ്മരികത വിരിയിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യനൃത്ത്യങ്ങൾ വേദിയെ കോരിത്തരിപ്പിച്ചു.
മോർട്ഗേജ്സ് & ഇൻഷുറൻസ് സ്ഥാപനമായ വൈസ് ഫിനാൻഷ്യൽ സർവീസസ്, ഫുട്ട് ഗ്രേഡിയൻസ് ഹോൾസെയിൽ ഡീലർ ’സെവൻസ് ട്രേഡേഴ്സ്’ സ്റ്റിവനേജ് റെസ്റ്റോറന്റ് & കാറ്ററിംഗ് സ്ഥാപനമായ സ്റ്റീവനേജ് ’കറി വില്ലേജ്’, മലബാർ ഫുഡ്ഡ്സ് എന്നീ സ്ഥാപനങ്ങൾ സർഗം ആഘോഷത്തിൽ പ്രായോജകരായി.
ഈസ്റ്റർ, വിഷു ആഘോഷത്തിലെ സ്പോൺസറും, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഡിന്നർ ആഘോഷത്തിലേക്ക് എത്തിക്കുകയും ചെയ്ത "ബെന്നീസ് കിച്ചൻ’ സദസിനെ കൈയിലെടുത്തു.
സർഗം പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും തുടർന്ന് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷത്തിന് ഉദ്ഘാടനകർമ്മവും നിർവഹിച്ചു. സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശിപ്പിച്ചു.
ടെസ്സി ജെയിംസ്, ജിന്റു ജിമ്മി എന്നിവർ അവതാരകാരായി തിളങ്ങി. സർഗ്ഗം കമ്മിറ്റി അംഗങ്ങളായ പ്രവീൺ സി തോട്ടത്തിൽ, ജെയിംസ് മുണ്ടാട്ട്, മനോജ് ജോൺ, ഹരിദാസ് തങ്കപ്പൻ, വിൽസി പ്രിൻസൺ, സഹാന ചിന്തു, അലക്സാണ്ടർ തോമസ്, ചിന്തു ആനന്ദൻ, നന്ദു കൃഷ്ണൻ, സജീവ് ദിവാകരൻ എന്നിവർ നേതൃത്വം നൽകി.
"വിഷു തീം’ പ്രോഗ്രാമിനായി ടെസ്സി, ആതിര, അനഘ, ശാരിക, ഡോൺ എന്നിവർ വേഷമിട്ടപ്പോൾ, ബോബൻ സെബാസ്റ്റിയൻ സുരേഷ്ലേഖ കുടുംബത്തിന് വിഷുക്കണി കാണികാണിക്കുകയും വിഷുക്കൈനീട്ടം നൽകുകയും ചെയ്തു.
’ഈസ്റ്റർ തീം’ അവതരണത്തിൽ പ്രാർഥന മരിയ, നോഹ,നിന, നിയ, പ്രിൻസൺ, മനോജ്, വിൽസി, ഡിക്സൺ, സഹാന, അലീന, ഗിൽസാ, ബെനീഷ്യ എന്നിവർ വേഷമിട്ടു.
കല്ലറയിൽ നിന്നും ഉയിർത്തെഴുന്നെല്കുന്ന ഉദ്ധിതനായ യേശുവിന്റെ ദർശനവും, പശ്ചാത്തല കല്ലറയും മാലാഖവൃന്തത്തിന്റെ സംഗീതവും, ഭയചകിതരായ കാവൽക്കാരും ഏറെ താദാല്മകവും ആകർഷകവുമായി. ഈദുൽ ഫിത്തറിന്റെ തീം സോംഗിൽ ബെല്ല ജോർജ്ജ്, ആൻഡ്രിയ ജെയിംസ് എന്നിവരുടെ അവതരണം അവിസ്മരണീയമായി.
നിയ ലൈജോൺ, അൽക്ക ടാനിയ, ആൻ്റണി പി ടോം, ഇവാ അന്ന ടോം, ലക്സ്മിതാ പ്രശാന്ത്, അഞ്ജു ടോം, ജെസ്ലിൻ വിജോ, ക്രിസ് ബോസ്, നിസ്സി ജിബി, നിനാ ലൈജോൺ, ബോബൻ സെബാസ്റ്റ്യൻ എന്നിവരാലപിച്ച ഗാനങ്ങൾ വേദിയെ സംഗീത സാന്ദ്രമാക്കി.
നൃത്തലഹരിയിൽ സദസ്സിനെ ആറാടിച്ച എഡ്നാ ഗ്രേസ് അലിയാസ്, ടെസ്സ അനി, ഇവാ ടോം, ആന്റണി ടോം, ഡേവിഡ് വിജോ, ജെന്നിഫർ വിജോ, ആന്റോ അനൂബ്, അന്നാ അനൂബ്, അമയ അമിത്, ഹെബിൻ ജിബി, ദ്രുസില്ല അലിയാസ്, ഹൃദ്യാ, മരിറ്റ, അലീൻ എന്നിവർ ഏറെ കൈയടി നേടികൊണ്ടാണ് വേദി വിട്ടത്.
മഴവിൽ വസന്തം വിരിയിച്ച നൃത്ത വിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, സംഗീത സാന്ദ്രത പകർന്ന ഗാനമേളയും, വേദിയെ ഒന്നടക്കം നൃത്തലയത്തിൽ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ "ആഘോഷ രാവ്’ രാത്രി പത്തുമണിവരെ നീണ്ടു നിന്നു.
സംഘാടക മികവും വർണാഭമായ കലാപരിപാടികളും ഗ്രാൻഡ് ഡിന്നറും ആഘോഷത്തിൽ ശ്രദ്ധേയമായി.
കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു തീപിടിച്ചു
കോപ്പൻഹേഗ്: ഡാനിഷ് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ തീപിടിത്തം. കെട്ടിടത്തിനു കനത്ത നാശനഷ്ടമുണ്ടായി.
കെട്ടിടത്തിന്റെ നവീകരണം നടക്കുന്ന ഘട്ടത്തിലാണ് തീപിടിത്തമുണ്ടായത്. വിലപിടിച്ച പെയിന്റിംഗുകളും മറ്റു പുരാവസ്തുക്കളും കെട്ടിടത്തിലുണ്ടായിരുന്നു.
ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില് താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു. 1970ല്‍ ജർമന്‍ റെഡ് ക്രോസിന്റെ സഹായത്താല്‍ ജര്‍മനിയില്‍ എത്തിയ എട്ടു പേരടങ്ങിയ ബാച്ചിലുള്ള ത്രേസ്യാമ്മ ബാഡ് ഹൊന്നഫിലെ ആശുപത്രിയില്‍ നഴ്സായിരുന്നു.
ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കോട്ടയം ഉഴവൂര്‍ താമരക്കാട്ട് പാലമറ്റം കുടുബാംഗമാണ്. ഭര്‍ത്താവ്: പരേതനായ രാജു (ചാണ്ടികുഞ്ഞ്) തെക്കെകണ്ണംപുറം. മക്കള്‍: ഡോ. ബിന്ദു വോഗ്റ്റ്, ബിനു ജോസഫ്. മരുമക്കള്‍: സ്റ്റെഫാൻ വോഗ്റ്റ്, ഡോ. മിത ബിനു.
മൃതദേഹം നാട്ടിലെത്തിച്ച് കുറിച്ചിത്താനം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. രൂപതയിലെ കുടുംബ കൂട്ടായ്മ ലീഡർമാർമാരുടെ രൂപതാ തല വാർഷിക സമ്മേളനത്തോടനുബന്ധിച്ച അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഉയിർപ്പ് കാലത്തിൽ നാം ആയിരിക്കുമ്പോൾ ഈശോ ഉയിർത്തെഴുന്നെത്തിനോടൊപ്പം മനുഷ്യ വർഗം മുഴുവൻ ഉയിർത്തെഴുന്നേറ്റു എന്ന സത്യം നാം മനസിലാക്കണം. അതോടെ മിശിഹായുടെ മഹത്വത്തിൽ നാമും പങ്കു ചേരുകയാണ് ചെയ്യുന്നത്.
തിരുസഭയുടെ വലിയ കൂട്ടായ്മകളായ കുടുംബങ്ങളിലും ഇടവകകളിലും കൂട്ടായ്മകളിലും നാം സന്തോഷം കണ്ടെത്തണം. സ്നേഹത്തിന്റെ കൂട്ടായ്മകളിൽ നിന്നാണ് സന്തോഷം ഉണ്ടാകുന്നത്. കൂട്ടായ്മകളിലും കുടുംബങ്ങളിലും സഭയുടെ ആരാധനാക്രമം പരികർമം ചെയ്യപ്പെടണം.
പ്രാർഥന നിരതയായ തിരുസഭയുടെ മുഖമാണ് യാമ നമസ്കാരങ്ങളിൽ പ്രകടമാകുന്നത്. യാമ പ്രാർഥനകളിലെ സജീവ പങ്കാളിത്തം തിരുസഭയിലെ കുറവുകളെ പരിഹരിക്കുന്നതിനും ഉതകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൂപതയിലെ മുഴുവൻ ഇടവക - മിഷൻ - പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബ കൂട്ടായ്മ ലീഡർമാർ പങ്കെടുത്ത സമ്മേളനം രാവിലെ ജപമാലയോടെയാണ് ആരംഭിച്ചത്.
തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ . ഫാ. ഹാൻസ് പുതിയാകുളങ്ങര കുടുംബ കൂട്ടായ്മകളുടെ ഉദ്ദേശ ലക്ഷ്യങ്ങളേയും പ്രവർത്തന രീതികളെയും പറ്റി സംസാരിച്ചു.
തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിച്ചുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അവതരണം എന്നിവയും നടന്നു. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് ഇൻ ചാർജ് റവ. ഫാ. ജോർജ് ചേലക്കൽ, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
കുടുംബ കൂട്ടായ്മ കമ്മീഷൻ കോഓർഡിനേറ്റർ ഷാജി തോമസിന്റെ നേതൃത്വത്തിൽ എല്ലാ റീജിയണുകളിലെയും കുടുബ കൂട്ടായ്മ റീജിയണൽ കോഓർഡിനേർമാർ, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. റോമിൽ താമസിക്കുന്ന കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കാടൻ എന്ന യുവാവിനെയാണ് വ്യോമസേന രക്ഷിച്ചത്.
റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,400 മീറ്റർ ഉയരത്തിലുള്ള മലയിലേക്ക് സാഹസികമായ കാൽനടയാത്രയ്ക്ക് പോയതായിരുന്നു അനുപും ഇറ്റാലിയൻ സുഹൃത്തും.
രാവിലെ യാത്ര തിരിച്ച ഇരുവരും കനത്ത മഞ്ഞു കാരണം ഉദേശിച്ച സമയത്ത് മലമുകളിൽ എത്താൻ സാധിച്ചില്ല. ഇതിനിടയിൽ അനൂപ് കാൽതെറ്റി മലയുടെ ചരിവിലേക്ക് പതിക്കുകയും മഞ്ഞിൽ പുതഞ്ഞുപോകുകയും ചെയ്തു.
രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും കൂടുതൽ താഴേയ്ക്ക് പതിച്ചു. അപകടം മനസിലാക്കി അനൂപ് ഇറ്റലിയിലെ എമർജസി നമ്പറിൽ വിളിച്ച് സഹായം അഭ്യർഥിച്ചു. ഉടൻ തന്നെ മലമുകളിലെ രക്ഷാപ്രവർത്തകരുടെ രണ്ട് ഹെലികോപ്റ്റർ എത്തി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
രാത്രിയായതിനാൽ ശ്രമം ഉപേക്ഷിച്ചു രക്ഷാപ്രവർത്തകർ മടങ്ങി. അതേസമയം അവർ ഇറ്റാലിയൻ വ്യോമസേനയെ വിവരമറിയിച്ചു. ഇറ്റാലിയൻ വ്യോമസേനയുടെ രാത്രി പറക്കാൻ കഴിവുള്ള എച്ച്എച്ച്139-ബി ഹെലികോപ്റ്റർ എത്തുകയും ചുരുങ്ങിയ സമയം കൊണ്ട് അനൂപിനെയും കൂടെയുള്ള ഇറ്റാലിയൻ യുവാവാവിനെയും രക്ഷപ്പെടുത്തി.
ഹൈപെർതെർമിയിലേയ്ക്ക് എത്തികൊണ്ടിരുന്ന അനൂപിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാനായതുകൊണ്ട് ജീവന് അപകടം കൂടാതെ വീട്ടിൽ തിരിച്ചെത്തി. ഇറ്റലിയിലെ പ്രമുഖ മാധ്യമങ്ങളും ചാനലുകളും വൻവാർത്ത പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
ഇറ്റാലിയൻ വ്യോമസേന, സുരക്ഷസേന എന്നീ മീഡിയ പേജിലും സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ ജീവനയെയും സംരക്ഷിക്കുന്നതും മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുന്നത് വീണ്ടും രാജ്യം തെളിയിച്ചു ഇരിക്കുന്നു എന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം.
രക്ഷാപ്രവർത്തകരുടെ സമയോചിത ഇടപെടലിനെ നിരവധിപേർ പ്രശംസിച്ചു. തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവർക്കും അനൂപ് നന്ദി അറിയിച്ചു.
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും
ബെർലിൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം വഷളാകുന്ന സാഹചര്യത്തിലാണ് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും ലുഫ്താൻസയും അനുബന്ധ കമ്പനിയായ ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചത്.
നിലവിലെ സാഹചര്യം പരിഗണിച്ച് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ ഈ മാസം 18 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് ലുഫ്താൻസ വക്താവ് അറിയിച്ചു. ഓസ്ട്രിയൻ എയർലൈൻസും ഈ മാസം ആറ് മുതൽ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു. ബെർലിൻ മൃഗശാലയിൽ താമസിക്കുന്ന ഫാറ്റുവിന്റെ ജന്മദിനം വിപുലമായി മൃഗശാല അധികൃതർ ആഘോഷിച്ചു.
ചില്ലകളും ഇലകളും ചീര, മുന്തിരി, വാഴപ്പഴം, തണ്ണിമത്തൻ എന്നിവയുൾപ്പെടെയുള്ള ഭക്ഷണങ്ങൾ ഫാറ്റുവിന് സമ്മാനമായി നൽകി. പ്രായവും ജന്മദിനവും കൃത്യമായ അറിയില്ലെങ്കിലും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായി ആണ് ഫാറ്റുവിനെ കണക്കാക്കുന്നത്.
1959ലാണ് ഫാറ്റു ആദ്യമായി ബെർലിനിൽ എത്തിയത്. ഫ്രഞ്ച് തുറമുഖ നഗരമായ മാർസെയിലിലെ ഒരു പബ്ബിൽ വിൽക്കാൻ വേണ്ടി ഒരു നാവികനാണ് ഫാറ്റുവിനെ ആദ്യമായി യൂറോപ്പിലെത്തിച്ചത്.
പിന്നീട് ഫാറ്റു ബെർലിൻ മൃഗശാലയിൽ എത്തി. അന്ന് ഏകദേശം രണ്ട് വയസ് പ്രായമുണ്ടായിരുന്നു. ഗൊറില്ലകൾക്ക് കാട്ടിൽ 35 വയസ് വരെയും മനുഷ്യ പരിചരണത്തോടെ 50 വയസ് വരെയുമാണ് സാധാരണഗതിയിൽ ജീവിക്കാന്‍ കഴിയുന്നത്.
അതേസമയം, ആരോഗ്യവാനായ ഫാറ്റുവിന് ഇനിയും ജീവിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ യോഗാചാര്യ വിൻസെന്റ് ചക്കാലമറ്റത്തും സെക്രട്ടറി ബിന്നി ഒ.ജെയും ചേർന്ന് ഡെൽറ്റസിനെ പൊന്നാട അണിയിച്ചു.
വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ഫെസ്റ്റിവലുകളിൽ ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് കേരള കത്തോലിക്കാ സഭയുടെ പ്രധാന പരിപാടികൾക്കും റോമിൽ ക്വയറിനു നേതൃത്വം നൽകുകയും അത്തരം പരിപാടികൾക്ക് വേണ്ടി പ്രത്യേകം പാട്ടുകൾ ചിട്ടപ്പെടുത്തി വത്തിക്കാനിലെ പൊതുപരിപാടികളിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് ഡെൽറ്റസ്.
കൂടാതെ, മരിയൻ റേഡിയോയിലും ജീവനാദം എന്ന പരിപാടിയിലും മുഖ്യസാന്നിധ്യമാണ്. റോമിൽ നടന്ന "ആ മനുഷ്യൻ നീ തന്നെ' എന്ന സി.ജെ. തോമസിന്റെ മുഴുനീളൻ മലയാളനാടകത്തിനു ഇദ്ദേഹം പശ്ചാത്തലസംഗീതം നൽകിയിട്ടുണ്ട്.
ലോകനാടകദിനത്തിന്റെ ഭാഗമായി റോമിൽ നടത്തിയ ഈ പരിപാടി ഫാ. ബാബു പാണാട്ടുപറമ്പിൽ ഉദ്ഘടനം ചെയ്തു. ഡെൽറ്റസ് മുഖ്യ അതിഥിയായിരുന്നു. ഈ പരിപാടിയിൽ മാധവികുട്ടി എന്ന മലയാള എഴുത്തുകാരിയെ സെമിനാറിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തിയത് ഫ്ളവർ ജോസായിരുന്നു.
സെമിനാറിന് ശേഷം റിപ്പോർട്ട് വായനയും കണക്കുകൾ അവതരിപ്പിക്കലും നടന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം എ.സി. സ്റ്റീഫൻ അവതരിപ്പിച്ച "ഏകാകികൾ' എന്ന ഒറ്റയാൾ നാടകം പ്രേക്ഷകരുടെ കണ്ണ് നനയിച്ചു.
തിയത്രോ ഇന്ത്യനോ റോമാ നേതൃത്വം നൽകി അവതരിപ്പിച്ച 'പാട്ടും പാണാനാരും' എന്ന പരിപാടിയും കാണികൾക്കു പുത്തൻ കാഴ്ചാനുഭവം നൽകി. കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ജോബി ചൂരക്കൽ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ റോമിലെ പ്രമുഖവ്യക്തികളും കലാ സാഹിത്യരംഗത്തെ പ്രമുഖരും കുടുംബ സമേതം പങ്കെടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബെന്നിച്ചൻ ജോസഫ് പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാരം ട്രക്ടറുകളുടെ ശബ്ദം, കോഴികളുടെ കൂവല്‍, പശുക്കളുടെ അമറല്‍, കൃഷിക്കുള്ള വളത്തിന്റെ മണം എന്നിവയെക്കുറിച്ച് ഇനി ഫ്രാന്‍സില്‍ പരാതിപ്പെടാനാവില്ല.
ഫാമുകള്‍, ബാര്‍, റസ്റ്ററന്റ്, മറ്റു ഷോപ്പുകള്‍ എന്നിവയ്ക്കു സമീപം താമസിക്കുന്നവർ ശബ്ദശല്യത്തെക്കുറിച്ചു പരാതിപ്പെട്ടാലും കേസെടുക്കില്ല. ഫ്രാന്‍സിലെ കോടതികളില്‍ ഇത്തരം നൂറുകണക്കിനു പരാതികൾ ഓരോവർഷവും എത്തിയിരുന്നു.
പരാതികളിലധികവും ഗ്രാമീണമേഖലയിലേക്കു താമസം മാറ്റിയ നഗരവാസികളില്നിന്നുള്ളതായിരുന്നു. എന്നാൽ, നാട്ടിൻപുറങ്ങളിലേക്കു മാറുന്നവർക്ക് അവിടെയുള്ളവർ ജീവിതരീതി മാറ്റണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നു പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നീതിന്യായ മന്ത്രി എറിക് ഡ്യൂപോണ്ട് പറഞ്ഞു.
നാട്ടിന്‍പുറങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ നഗരങ്ങളില്‍തന്നെ തുടരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 2019ൽ കോഴി കൂവിയെന്ന പരാതിയുമായി അയല്‍വാസി ഫ്രഞ്ച് കോടതിയെ സമീപിച്ചപ്പോൾ ഗ്രാമങ്ങളില്‍ കോഴികള്‍ക്കു കൂവാമെന്നു കോടതി വിധിച്ചിരുന്നു.
ഇതിനു പിന്നാലെ വീട്ടിലെ തവളകള്‍ വലിയ ശബ്ദശല്യമുണ്ടാക്കുന്നുവെന്ന പരാതിയുമായി 92 വയസുള്ള ഒരാൾ കോടതിയിലെത്തി. ഈ കേസില്‍ തവളകളെ പിടികൂടി പ്രദേശത്തുനിന്നു മാറ്റാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇത്തരം കേസുകള്‍ വര്‍ധിച്ചതോടെ മൂന്നുവര്‍ഷം മുമ്പ് "സെൻസറി ഹെറിറ്റേജ്' നിയമം ഫ്രാന്‍സ് പാസാക്കിയെങ്കിലും കേസുകള്‍ തുടര്‍ന്നു. തുടര്‍ന്നാണു പുതിയ നിയമനിര്‍മാണത്തിന് ഫ്രഞ്ച് പാര്‍ലമെന്റ് തയാറായത്. പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ചില എംപിമാര്‍ നിയമത്തിനെതിരേ രംഗത്തെത്തിയെന്നു ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഗർഭിണിയായതിന്റെ പേരിൽ ജോലി നിഷേധിച്ചു; അയർലൻഡിൽ മലയാളി നഴ്സിന് 56,000 യൂറോ നഷ്ടപരിഹാരം
ഡബ്ലിന്‍: ഗര്‍ഭിണിയായതിന്റെ പേരില്‍ സ്ഥിരജോലി നിഷേധിക്കപ്പെട്ട മലയാളി നഴ്സിന് 56,000 യൂറോ (ഏകദേശം അരക്കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ വിധി. വര്‍ക്ക്പ്ലെയ്സ് റിലേഷന്‍സ് കമ്മീഷന് സെൽബ്രിഡ്ജിലെ നഴ്സ് ടീന മേരി ലൂക്കോസ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഗര്‍ഭിണിയാണെന്ന കാരണത്താല്‍ നിശ്ചിതകാല കരാറിന് ശേഷം സ്ഥിരമായ കരാര്‍ നല്‍കിയില്ലെന്നായിരുന്നു പരാതി. തൊഴിലുടമ എംപ്ലോയ്മെന്റ് ഇക്വാലിറ്റി ആക്ട് വ്യവസ്ഥകള്‍ അനുസരിച്ചുള്ള മെറ്റേണിറ്റി അവകാശം നിഷേധിച്ചത് കണ്ടെത്തുകയായിരുന്നു.
വ്യവസ്ഥകള്‍ ലംഘിച്ചതിനുള്ള പരമാവധി പിഴയായ രണ്ട് വര്‍ഷത്തെ വേതനമാണ് നഴ്സിംഗ് ഹോം ഉടമകളായ റിയാദ കെയര്‍ ലിമിറ്റഡിന് പിഴയിട്ടത്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിവേചനം തൊഴില്‍ നിയമത്തിന്റെ ഏറ്റവും ഗുരുതരമായ ലംഘനങ്ങളില്‍ ഒന്നാണെന്ന് മുമ്പൊരു കേസിലും ലേബര്‍ കോടതി കണ്ടെത്തിയിരുന്നു.
അയർലൻഡിൽ കുഴഞ്ഞുവീണു മരിച്ച വിജേഷിന്റെ സംസ്കാരം തിങ്കളാഴ്ച
ഡബ്ലിൻ: മീത്ത് സ്റ്റാമുള്ളിനിൽ കഴിഞ്ഞദിവസം കുഴഞ്ഞുവീണു മരിച്ച മലയാളി യുവാവ് പി.കെ. വിജേഷിന്റ(32) സംസ്കാരം തിങ്കളാഴ്ച കോഴിക്കോട് താമരശേരി പുതുപ്പാടി വീട്ടുവളപ്പിൽ രാവിലെ 11ന് നടക്കും.
കൈതപ്പോയിൽ വെസ്റ്റ് പുതുപ്പാടി പുഴംകുന്നുമ്മേൽ വീട്ടിൽ വിജേഷ് അയർലൻഡിൽ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് കുഴഞ്ഞുവീണു മരിച്ചത്. കുഞ്ഞിരാമൻ - പത്മിനി ദമ്പതികളുടെ മകനാണ് വിജേഷ്. ഭാര്യ: ആതിര.
വിജേഷ് കൗണ്ടിമീത്ത് സ്റ്റാമുള്ളിനിലെ ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ്വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ജോലി നോക്കി വരികയായിരുന്നു. സഹോദരൻ - മനേഷ്.
സിസേറിയനിലൂടെ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി നീനു; അഞ്ചാമന് മാമോദീസ നല്‍കിയത് മാർ സ്രാമ്പിക്കൽ
സ്റ്റീവനേജ്: അഞ്ചാമത്തെ കുഞ്ഞിനും സിസേറിയനിലൂടെ ജന്മം നൽകി നീനു ജോസ്. ആത്മീയ കാര്യങ്ങളിൽ ഏറെ തീക്ഷ്ണത പുലർത്തിപ്പോരുന്ന നീനുവും ഭർത്താവ് റോബിൻ കോയിക്കരയും ദെെവത്തിന്റെ അനുഗ്രഹം കൊണ്ടാണ് കുട്ടികൾക്ക് കുഴപ്പം കൂടാതെ ജന്മം നല്കാൻ സാധിച്ചതെന്ന് പറഞ്ഞു.
മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവർക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസ കഴിഞ്ഞദിവസം സ്റ്റീവനേജ് സെന്റ് ഹിൽഡ ദേവാലയത്തിൽ വച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് നൽകിയത്.
മാതാപിതാക്കളുടെ കരുണയും സ്നേഹവും നിസ്വാർഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും മാമോദീസയിലൂടെ ദൈവസമക്ഷം കുഞ്ഞിനെ സമ്പൂർണമായി സമർപ്പിക്കുകയാണെന്നും ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാൻ അതിനാൽത്തന്നെ ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണെന്നും മാർ സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു.
റോബിൻ - നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യർ പ്രോപോസ്ഡ് മിഷൻ ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും ഫാ. അനീഷ് നെല്ലിക്കലും സഹകാർമികരായി.
പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്സ് സ്വാഗതം പറഞ്ഞു. റോബിൻ കോയിക്കര നന്ദി പ്രകാശിപ്പിച്ചു. രണ്ടു വർഷം മുമ്പാണ് റോബിനും നീനുവും നാലുമക്കളുമായി സ്റ്റീവനേജിൽ വന്നെത്തുന്നത്.
ടാറ്റ കൺസൾട്ടൻസി സർവീസസിൽ ചീഫ് ആർക്കിടെക്റ്റായി ജോലി നോക്കുന്ന റോബിൻ, കോങ്ങോർപ്പിള്ളി സെന്റ് ജോർജ് ഇടവാംഗങ്ങളായ കോയിക്കര വർഗീസ് - ലൂസി ദമ്പതികളുടെ മകനാണ്.
കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയിൽ സെന്റ് ലൂയിസ് ചർച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാൻസീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടിൽ എസ്ബിഐ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു.
സീറോമലബാർ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്ന നീനു - റോബിൻ കുടുംബത്തിലെ മൂത്തമകൾ മിഷേൽ ട്രീസാ റോബിൻ ബാർക്ലെയ്സ് അക്കാദമിയിൽ ഇയർ 11ൽ പഠിക്കുന്നു. ഇംഗ്ലീഷിൽ ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേൽ പഠനത്തിലും പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്.
മൂത്ത മകൻ ജോസഫ് റോബിൻ ബാർക്ലെയ്സ് അക്കാദമിയിൽത്തന്നെ ഇയർ നയൻ വിദ്യാർഥിയാണ്. കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്ബോളിൽ ബെഡ്വെൽ റേഞ്ചേഴ്സ് അണ്ടർ 14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്.
മൂന്നാമത്തെ കുട്ടി ജോൺ വർഗീസ് സെന്റ് വിൻസെന്റ് ഡി പോൾ സ്കൂളിൽ റിസപ്ഷനിലാണ് പഠിക്കുന്നത്. നാലാമത്തെ മകൾ ഇസബെല്ലാ മരിയയ്ക്ക് മൂന്ന് വയസും ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച അഞ്ചാമനായ പോളിന് രണ്ട് മാസവും പ്രായമുണ്ട്.
കാബിന് ക്രൂവുമായി ശമ്പള കരാറിലെത്തി ലുഫ്താന്‍സ
ഫ്രാങ്ക്ഫര്‍ട്ട്: കാബിൻ ക്രൂവിനുള്ള ശമ്പളം വർധിപ്പിക്കുമെന്ന് ജർമൻ എയർലെെൻസായ ലുഫ്താന്‍സ. ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ലുഫ്താന്‍സയുടെ തീരുമാനം.
16.5 ശതമാനം ശമ്പള വർധന കാബിൻ ക്രൂവിലെ അംഗങ്ങളായ ഏകദേശം 19,000 പേർക്ക് 2026 അവസാനത്തോടെ ലഭിക്കുമെന്നാണ് ട്രേഡ് യൂണിയന് പ്രതിനിധികൾ അറിയിച്ചത്. സ്റ്റാഫിന് 3,000 യൂറോ പണപ്പെരുപ്പ നഷ്ടപരിഹാര പേയ്മെന്റും ലഭിക്കും.
അതനുസരിച്ച് ബോണസുകളും മറ്റ് ആനുകൂല്യങ്ങളും വർധിക്കും. ശമ്പള വർധന ആവശ്യപ്പെട്ട യുഎഫ്ഒ യൂണിയന് കഴിഞ്ഞ മാസങ്ങളില്‍ പണിമുടക്കിയിരുന്നു. ഇതോടെ നിരവധി വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു.
ഇത് ജർമൻ പണിമുടക്ക് സമ്പദ് വ്യവസ്ഥയെയും യാത്രക്കാരെയും ഒരുപോലെ ബാധിച്ചു. ഘട്ടം ഘട്ടമായിട്ടായിരിക്കും ശമ്പളം വര്‍ധന നടപ്പാക്കുക.
ജര്‍മന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം
ബെര്‍ലിന്‍: റഷ്യന്‍ സഹായത്തോടെ ജര്‍മന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ജര്‍മനിയിലെ റാഡിക്കല്‍ തീവ്രഗ്രൂപ്പായ "റൈഷ്സ്ബുര്ഗര്' പ്രസ്ഥാനത്തിന്റെ അഫിലിയേറ്റുകള്‍ പദ്ധതിയിട്ടിരുന്നതായി ഹാംബുര്‍ഗിലെ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ജര്‍മനിയിലെ റാഡിക്കല്‍ റൈഷ്സ്ബുര്ഗര് ഗ്രൂപ്പുകള്‍ ജര്‍മന്‍ ഭരണകൂടം പൊളിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വടക്കന്‍ ജര്‍മന്‍ നഗരമായ ഹാംബുര്‍ഗില്‍ തീവ്രവാദ സംഘടനയെ പിന്തുണച്ചുവെന്നാരോപിച്ച് 66 കാരനായ ഒരാള്‍ക്കെതിരേ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു.
ജര്‍മന്‍ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹകരമായ ഒരു സംരംഭം തയാറാക്കാന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കുറ്റങ്ങള്‍ ഉള്‍പ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനിയെയോ അതിന്റെ നിയമങ്ങളെയോ സ്ഥാപനങ്ങളെയോ "റൈഷ്സ്ബുര്ഗര്' പ്രസ്ഥാനം അംഗീകരിക്കുന്നില്ല.
ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയുടെ ലിബറല്‍ - ഡെമോക്രാറ്റിക് അടിസ്ഥാന ക്രമത്തിന് പകരം 1871ലെ ജര്‍മന്‍ "റൈഷ്സ്ബുര്ഗര്" ഭരണഘടനയുടെ മാതൃകയിലുള്ള ഒരു സ്വേച്ഛാധിപത്യ ഭരണസംവിധാനം സ്ഥാപിക്കാനാണ് യുണൈറ്റഡ് പാട്രിയറ്റ്സ് ഓഫ്ഷൂട്ട് ശ്രമിക്കുന്നത്. 100ലധികം വെടിയുണ്ടകളുള്ള തോക്ക് അനധികൃതമായി കൈവശം വച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഹാംബുര്‍ഗ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫീസ് പറയുന്നതനുസരിച്ച്, ഒരു പുതിയ സംസ്ഥാനം സ്ഥാപിക്കുന്നതിന് പുടിന്റെ സൈനിക, രാഷ്ട്രീയ പിന്തുണ അവര്‍ പ്രതീക്ഷിച്ചിരുന്നു.
1871ലെ ജര്‍മനിയുടെ സാമ്രാജ്യത്വ ഭരണഘടന പുനഃസ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്നിലധികം ടെലിഗ്രാം ഗ്രൂപ്പുകള്‍ സംഘടിപ്പിച്ചതായും സംശയിക്കുന്നു. കുറ്റം തെളിഞ്ഞാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.