പരിശുദ്ധാത്മ അഭിഷേക ധ്യാനം കേംബ്രിഡ്ജിൽ; ഫാ ജോസഫ് മുക്കാട്ടും സിസ്റ്റർ ആൻ മരിയയും നയിക്കും
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജിയണൽ പരിശുദ്ധാത്മ അഭിഷേക ധ്യാനം സംഘടിപ്പിക്കുന്നു. 2024 മേയ് 16 മുതൽ 19 വരെ നാലു ദിവസങ്ങളിലായി താമസിച്ചുള്ള ധ്യാനശുശ്രുഷ സെന്റ് നിയോട്സ്, ക്ലാരിറ്റി സെന്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സീറോ മലബാർ ലണ്ടൻ റീജിയണൽ കോഓർഡിനേറ്ററും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറായ സിസ്റ്റർ ആൻ മരിയയും സംയുക്തമായി ധ്യാന ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കും.
എല്ലാവരെയും പരിശുദ്ധാത്മ അഭിഷേക ധ്യാനത്തിൽ പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് - 07848808550 (
[email protected])
Time: May 16th 09:30 AM to 19th 16:00 PM
Venue: Claret Centre, Buckden Towers, High Street, Buckden, St.Neots, Cambridge PE19 5TA6.
ലോക്കോ പൈലറ്റുമാർ പണിമുടക്കി; ജർമനിയിൽ ട്രെയിൻ ഗതാഗതം നിശ്ചലമായി
ബര്‍ലിന്‍: ജർമനിയിൽ ലോക്കോ പൈലറ്റുമാർ നടത്തിയ പണിമുടക്കിൽ രാജ്യത്തെ ട്രെയിൻ ഗതാഗതം നിശ്ചലമായി. വ്യാഴാഴ്ച രാത്രി തുടങ്ങുന്ന പണിമുടക്ക് സമരം വെള്ളിയാഴ്ച രാത്രി പത്തിനാണ് അവസാനിച്ചത്.
ജർമൻ ട്രെയിൻ ഡ്രൈവേഴ്സ് യൂണിയനും(ജിഡിഎല്‍) ഡോഷെ ബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ജിഡിഎല്‍ യൂണിയന് പണിമുടക്ക് പ്രഖ്യാപിച്ചത്.
എസ്-ബാന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ ദീര്‍ഘദൂര, പ്രാദേശിക ഗതാഗത മേഖലകളിലെ എല്ലാ ജീവനക്കാരുടെയും പണിമുടക്കിനാണ് യൂണിയൻ ആഹ്വാനം ചെയ്തത്. ദീര്‍ഘദൂര, പ്രാദേശിക, ചരക്ക് ഗതാഗതത്തില്‍ വലിയ പ്രതിസന്ധിയാണ് പണിമുടക്ക് സൃഷ്ടിച്ചത്.
ഇമ്മാനുവേൽ സൈലന്റ് നൈറ്റ് ശനിയാഴ്ച
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രിസ്തുമസ് കരോൾ പ്രോഗ്രാം ‘ഇമ്മാനുവേൽ സൈലന്റ് നൈറ്റ്' ശനിയാഴ്ച മൂന്നിന് സെന്റ് ലോർക്കൻസ് ബോയ്സ് നാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.
പരിപാടിയിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ 11 കുർബാന സെന്ററുകളിൽ നിന്നുള്ള ടീമുകൾ കരോൾ ഗാനങ്ങളും നേറ്റിവിറ്റി പ്ലേകളും അവതരിപ്പിക്കും. മികച്ച കരോൾ സിംഗിംഗിനും നേറ്റിവിറ്റി പ്ലേയ്ക്കും പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ഒന്നാം സമ്മാനം 251 യൂറോ, രണ്ടാം സമ്മാനം 201 യൂറോ, മൂന്നാം സമ്മാനം 151 യൂറോ. കാഷ് പ്രൈസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഇമ്മാനുവേൽ തെങ്ങുംപിള്ളിൽ ആണ്.
സംഗീത സാന്ദ്രമായ ഈ സായം സന്ധ്യയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
മദ്യത്തിനും വൈനിനും നികുതി വർധിപ്പിക്കണം: ലോകാരോഗ്യ സംഘടന
ബര്‍ലിന്‍: മദ്യത്തിനും ശീതള പാനീയങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന. മദ്യപാനവും അനാരോഗ്യകരമായ ഭക്ഷണക്രമവും മൂലം മരിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനാണ് പുതിയ നിർദേശമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
പല യൂറോപ്യന്‍ രാജ്യങ്ങളും ബിയറിനും സ്പിരിറ്റിനും നികുതി ചുമത്തുന്നുണ്ട്. പക്ഷേ വൈനിന് ചിലയിടങ്ങളില്‍ ഇത് ബാധകമല്ല.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും 2.6 ദശലക്ഷം ആളുകള്‍ മദ്യപാനത്തിന്റെ ഫലമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണ മരിക്കുന്നുണ്ട്. ഇതിനു പുറമെ ദശലക്ഷം ആളുകളാണ് അനാരോഗ്യകരമായ ഭക്ഷണക്രമം വർഷം തോറും മരിക്കുന്നത്.
ഉയര്‍ന്ന നികുതി ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാനും ആരോഗ്യകരമായ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
അനാരോഗ്യകരമായ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതിലൂടെ ആരോഗ്യമുള്ള ജനവിഭാഗങ്ങളെ സൃഷ്ടിക്കുന്നു. ഇത് സമൂഹത്തിന് ഗുണകരമാണ്. മദ്യപാനം അക്രമങ്ങളും വാഹനാപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
194 അംഗരാജ്യങ്ങളില്‍ 108 എണ്ണം ഇതിനകം തന്നെ ഇത്തരത്തിൽ ചില നികുതികള്‍ ചുമത്തുന്നുണ്ട്. കുറഞ്ഞ വിലയുള്ള മദ്യം മദ്യത്തിന്റെ ഉപഭോഗം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് തടയുന്നതിനും പുതിയ നീക്കം സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക ദിനം അവിസ്മരണീയമായി
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയതയും സ്ത്രീ ശാക്തീകരണവും വിളിച്ചോതുന്ന ആഘോഷമായി മാറി.
രൂപതയിലെ 21 വയസിനു മുകളിൽ പ്രായമുള്ള എല്ലാ വനിതകളും അംഗങ്ങളായ രൂപത വിമൻസ് ഫോറത്തിന്റെ അംഗങ്ങളായ ഏകദേശം 2000 ഓളം സ്ത്രീകൾ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സമ്മേളനം രാവിലെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉദ്ഘാടനം ചെയ്തു.
റോമിൽ ഫ്രാൻസിസ് മാർപാപ്പയോടു ഒപ്പം പ്രവർത്തിക്കുന്ന, വേൾഡ് വിമൻസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് ഡോ. മരിയ സർവിനോ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തോലിക ലേഖനങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് സഭയിലും ആരാധനാക്രമത്തിലും സമൂഹത്തിലും എങ്ങനെ ശക്തമായ സാന്നിധ്യമായി മാറാം എന്ന് വളരെ വ്യക്തമായി സ്ത്രീകൾക്കു മനസിലാക്കി കൊടുത്ത ഡോക്ടർ സർവിനോ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും രൂപതയിലെ വിമൻസ് ഫോറത്തിന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
വേൾഡ് വിമൻസ് ഫെഡറേഷനുമായി എങ്ങനെ സഹകരിച്ചു പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകക്കാനുള്ള സന്നദ്ധതയും അറിയിച്ചു. പിതാവിന്റെ ഒപ്പം രൂപതയിലെ 30ൽ അധികം വൈദികരും ചേർന്ന് അർപ്പിച്ച കുർബാന എല്ലാവർക്കും ആത്മീയ അനുഭവമായി.
ലിറ്റർജിയുടെ പ്രാധാന്യം, പഠിക്കേണ്ടതിന്റെ ആവശ്യകത, സീറോ മലബാർ ലിറ്റർജിയുടെ ശക്തിയും സൗന്ദര്യവും എന്നതിനെ ആസ്പദമാക്കി അഭിവന്ദ്യ പിതാവിന്റെ വചന സന്ദേശം എല്ലാവർക്കും പുതിയ ഉണർവേകി. രൂപത ഗായകസംഘത്തിലെ സ്ത്രീകൾ മനോഹരമായ ഗാനങ്ങൾ ആലപിച്ചു.
രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വിമൻസ് ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ റവ. ഡോ. സിസ്റ്റർ ജീൻ മാത്യു, എസ്എച്ച് പ്രസിഡന്റ് ഡോ. ഷിൻസി മാത്യു എന്നിവർ സന്ദേശങ്ങൾ നൽകി.
സെക്രട്ടറി റോസ് ജിമ്മിച്ചൻ രണ്ടു വർഷക്കാലത്തെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ അവതരിപ്പിച്ചു. ഫോറത്തിലെ അംഗങ്ങളുടെയും അംഗങ്ങൾ അല്ലാത്ത സുമനസുകളുടെയും സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഡയാലിസിസ് രോഗികളെ സഹായിക്കാൻ രണ്ടു ഹോസ്പിറ്റലികളിലായി നാല് ഡയാലിസിസ് മെഷീനുകൾ നൽകിയത് എല്ലാവർക്കും സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഒന്നായി.
വൈസ് പ്രസിഡന്റ് ജൈസമ്മ ബിജോയുടെ നേതൃത്വത്തിൽ എഡിറ്റോറിയൽ ബോർഡ് തയാറാക്കിയ സുവനീർ അന്നേ ദിവസം പ്രകാശനം ചെയ്തു. ഉച്ചയ്ക്ക് ശേഷം നടന്ന ആഘോഷമായ കലാപരിപാടിയിൽ രൂപതയിലെ 12 റീജിയനുകളെ പ്രതിനിധീകരിച്ച് സ്ത്രീകൾ വിവിധ കലാവിഭവങ്ങൾ ഒരുക്കി.
ലിറ്റർജിക്കൽ ക്വിസ് ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളുടെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതോടൊപ്പം പുതിയ ഭാരവാഹികൾക്കുള്ള സ്ഥാനകൈമാറ്റവും നടന്നു. വിമൻസ് ഫോറം ആന്തത്തോടെ പരിപാടികൾ സമാപിച്ചു.
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ-നവീകരണ ഓൺലൈൻ ധ്യാനം 20 മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും അഭിഷിക്ത തിരുവചന ശുശ്രുഷകയും അനുഗ്രഹീത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ്എച്ച് നയിക്കുന്ന ഓൺലൈൻ ശുശ്രുഷകൾ ഈ മാസം 20 മുതൽ 22 വരെ നടത്തപ്പെടും.
ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി സൂം പ്ലാറ്റ്ഫോമിലൂടെ ആഗോള തലത്തിൽ ലഭ്യമാവുന്ന തരത്തിലാണ് ആല്മീയ ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ലോക രക്ഷകന്റെ തിരുപ്പിറവിക്ക് ഒരുക്കമായി ആല്മീയ നവീകരികരണം, ആന്തരിക സൗഖ്യം, രോഗ ശാന്തി തുടങ്ങിയ തിരുവചനാധിഷ്ഠിത ശുശ്രുഷാ മേഖലകൾ സംയോജിപ്പിച്ചുള്ള ഓൺലൈൻ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റർ ആൻ മരിയ ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യ, യുകെ, ഓസ്ട്രേലിയ, യുഎഇ, യുഎസ്എ അടക്കം വിവിധ രാജ്യങ്ങളിൽ സൗകര്യപ്രദമായി പങ്കുചേരുവാൻ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രുഷകൾ സൂം പ്ലാറ്റ്ഫോമിലൂടെ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക മുറിവുകളെയും ശാരീരിക-മാനസീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി, ഏകാഗ്രതയും ശാന്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രുഷകളിൽ പങ്കു ചേർന്ന് കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: + 44 7915 602258, +44 7848 808550
ZOOM MEETING ID: 597 220 6305, PASS CODE: 1947.
IND(00:30-02:30),UK(19:00-21:00),USA(14:00-16:00),AUS(06:00-08:00).
വിയന്നയിലെ പ്രോസി എക്സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ഷോറൂമിന് വര്‍ണശബളമായ തുടക്കം
വിയന്ന: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയയിലെ ആദ്യ എക്സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസിയുടെ പുതിയ ഷോറൂം വിയന്നയിലെ 21-ാമത്തെ ജില്ലയിലെ സിറ്റിഗേയ്റ്റ് ഷോപ്പിംഗ് മാളില്‍ തുറന്നു.
നിരവധി പേര് പങ്കെടുത്ത വര്‍ണശബളമായ ഗ്രാന്‍ഡ് ഓപ്പണിംഗ് ചടങ്ങില്‍ വിയന്ന നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍ ക്രിസ്റ്റോഫ് വീദര്കേര് ഉദ്ഘാടനം ചെയ്യുകയും ആദ്യ വില്പനയുടെ ഉപഭോകതാവുകയും ചെയ്തു. വിയന്ന അതിരൂപതയുടെ സഹായ മെത്രാന് ഫ്രാന്‍സ് ഷാറ്ല്‍ വെഞ്ചിരിപ്പ് കര്‍മം നിര്‍വഹിച്ചു.
ഇത് ആദ്യമായിട്ടാണ് വിയന്നയിലെ ഒരു മാളില്‍ ഒരു എക്സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതെന്നും അതിവിപുലമായ സൗജന്യ പാര്‍ക്കിംഗും മെട്രോളിനെ യു1 (U1) ഉള്ളതുകൊണ്ടും പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പെട്ട മാള്‍ ആയതുകൊണ്ടും ഉപഭോക്താക്കള്‍ക്ക് ഏറെ സന്തോഷകരമായ ഷോപ്പിംഗ് അനുഭവം പ്രോസിക്ക് സമ്മാനിക്കാന്‍ കഴിയുമെന്ന് പ്രോസി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു.
നിരവധി രാജ്യങ്ങളുടെ അംബാസിഡര്‍മാരും കൗണ്‍സിലര്‍മാരും വിയന്ന സംസ്ഥാനത്തിന്റെയും വിയന്ന ചേംബര്‍ ഓഫ് കൊമേഴ്സിലേയും മറ്റു വ്യാപാര കേന്ദ്രങ്ങളില്‍ നിന്നുള്ളവരും മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ദിവസം മുഴുവന്‍ നീണ്ടുനിന്ന ഭാഷ്യമേളയും, സാംസ്കാരിക കലാപ്രകടനങ്ങളും, വിനോദങ്ങളും ഉദ്ഘാടന അ വസരം ശ്രദ്ധേയമാക്കി. കമ്പനിയുടെ ഡയറക്ടര്‍മാരായ സിജി, സിറോഷ്, ഷാജി, ഗ്രേഷ്മ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വിലാസം: Wagramer Str. 195, 1210 Vienna (U-Bahn 1 -Station Aderklaaer Straße).
ഡിഎംഎ ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങൾ 29ന്
ദ്രോഗഡ: അയർലൻഡിലെ ദ്രോഗഡയിൽ ദ്രോഗഡ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്റെ (ഡിഎംഎ)നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾ 29ന് നടക്കും.
വെെകുന്നേരം നാല് മുതൽ രാത്രി 10 വരെയാണ് ആഘോഷങ്ങൾ നടക്കുക. Tulleyallen പാരീഷ് ഹാളിൽ വച്ചു നടക്കുന്ന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പ്രോഗ്രാമുകൾ, സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവ ഉണ്ടായിരിക്കും.
തുടർന്നു ക്രിസ്മസ് വിരുന്നും ഒരുക്കിയിട്ടുണ്ടെന്ന് ഡിഎംഎ ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 21ന് നടന്ന ഡിഎംഎ - ടൈലക്സ് "ടാലന്റ് ഹണ്ട് 2023' മത്സര വിജയികൾക്കുള്ള സമ്മാനദാനം ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് വിതരണം ചെയ്യും.
18 വർഷങ്ങൾക്ക് മുൻപ് അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആരംഭിച്ച ഡിഎംഎ മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് കാഴ്ചവയ്ക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം; ജര്‍മനി ആറ് ബില്യൺ യൂറോ നിക്ഷേപിക്കും
ബര്‍ലിന്‍: 2025 മുതല്‍ ആഗോള കാലാവസ്ഥാ സംരക്ഷണത്തിനായി ജര്‍മനി പ്രതിവര്‍ഷം ആറ് ബില്യണ്‍ യൂറോ നിക്ഷേപിക്കുമെന്ന് ജർമൻ ചാൻസിലർ ഒലാഫ് ഷോൾസ് വാഗ്ദാനം ചെയ്തു.
നേരത്തെ ബജറ്റിൽ വകയിരുത്തിയ തുക സർക്കാർ പൂർണമായും 2022ല്‍ തന്നെ ചെലവഴിച്ചെന്നും ചെലവുചുരുക്കല്‍ നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും കാലാവസ്ഥാ സംരക്ഷണത്തിനുള്ള തുക രാജ്യം കൃത്യമായി നൽകിയെന്നും ഷോൾസ് അറിയിച്ചു.
കാലാവസ്ഥാ വ്യത്യായാനം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലെ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി ദുബായിയില്‍ രൂപീകരിച്ച ഫണ്ടിലേക്ക് ജർമനി 100 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഒഇസിഡി റിപ്പോര്‍ട്ടില്‍ സാമ്പത്തിക ദുര്‍ബലത മാത്രം
ബര്‍ലിന്‍: ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) പാരീസില്‍ വാര്‍ഷിക ലോക സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ട് അനാവരണം ചെയ്തപ്പോള്‍ പണപ്പെരുപ്പത്തില്‍ മുങ്ങിയ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമായി തുടരുമെന്ന് പറയുന്നു.
പ്രത്യേകിച്ച് യൂറോപ്പില്‍ ജിയോപൊളിറ്റിക്കല്‍ വൈരുദ്ധ്യം, യുദ്ധം, ഡിജിറ്റലൈസേഷന്, കാലാവസ്ഥാ നയം എന്നിവയെല്ലാം ആഗോള സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്ന ഘടകങ്ങളായി ഉദ്ധരിക്കപ്പെടുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് മറ്റൊരു ഭീഷണിയാണെന്ന് ഒഇസിഡി പറഞ്ഞു. പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും സമ്പന്ന രാജ്യങ്ങള്‍ക്കായുള്ള ഫോറം 2024ലെ സാമ്പത്തിക സംഖ്യകള്‍ വിളര്‍ച്ചയായി തുടരുമെന്ന് പ്രവചിക്കുന്നു. ഉദാഹരണത്തിന്, ജര്‍മനി വരും വര്‍ഷത്തേക്ക് വെറും 0.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രവചിക്കുന്നു.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോക സമ്പദ്വ്യവസ്ഥയുടെ വിശാലമായ ചിത്രം മിതമായ മാന്ദ്യവും തുടര്‍ന്ന് ആത്യന്തികമായി സാധാരണവത്കരണവുമാണ്. പണപ്പെരുപ്പം 2025 ഓടെ സെന്‍ട്രല്‍ ബാങ്ക് ലക്ഷ്യങ്ങളിലേക്ക് മടങ്ങുകയും ചെയ്യും.
സ്ഥിരമായ പണപ്പെരുപ്പവും ഉപഭോക്തൃ വിലക്കയറ്റവും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കും. അതേസമയം വരുമാനം വര്‍ധിക്കുന്നതും പലിശനിരക്ക് കുറയുന്നതും അതിനെ നയിക്കുന്ന ഘടകങ്ങളായി കാണുന്നു.
2023ലെ ആഗോള സാമ്പത്തിക വളര്‍ച്ച 2.9 ശതമാനം ആയിരിക്കും. മൊത്തത്തില്‍, വികസ്വര സമ്പദ്വ്യവസ്ഥകളിലെ വളര്‍ച്ച വ്യാവസായിക രാജ്യങ്ങളെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പ്രവാസി തൊഴിലാളി ക്ഷേമത്തിനായി ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ട്രേഡ് യൂണിയനുമായി കൈകോർക്കുന്നു; വെള്ളിയാഴ്ച ഡിബേറ്റ്
കേംബ്രിഡ്ജ്: പ്രവാസികളായ ഇന്ത്യൻ തൊഴിലാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും അവകാശങ്ങൾക്കുമായി യുകെയിലെ ട്രേഡ് യൂണിയനുമായി കൈകോർത്തു ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ(യുകെ) ശക്തമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നു.
പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി അതുവഴി കൂടുതൽ സമ്മർദവും സ്വാധീനവും ചെലുത്തുവാനും അസംഘടിതരായ തൊഴിലാളികളെ ഒരു കുടക്കീഴിൽ അണി നിരത്തി സാമൂഹ്യമായും തൊഴിൽ മേഖലയിലും നേരിടുന്ന വിഷയങ്ങളിലും, പ്രശ്നങ്ങളിലും ഒരു കൈത്താങ്ങായി മാറുവാനുമാണ് ഐഡബ്ല്യുയു പദ്ധതിയിടുന്നത്.
തൊഴിലാളികളെ പ്രബുദ്ധരാക്കുവാനും, ആവശ്യമെങ്കിൽ സൗജന്യ നിയമസഹായം നൽകുവാനും ഉതകുന്ന പദ്ധതികൾക്കു പ്രാമുഖ്യം നൽകി ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കർമപരിപാടികൾ ആവിഷ്ക്കരിച്ചു വരുന്നു. തൊഴിലാളികളുടെ ശബ്ദവും സഹായവുമായി സംഘടന പ്രവർത്തിക്കും.
വിവിധ മേഖലകൾ സന്ദർശിച്ചും സൂം പ്ലാറ്റുഫോമിലൂടെയും സംവാദങ്ങളും സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുകയും പരാതികൾക്ക് പരിഹാരവും സംശയങ്ങൾക്ക് മറുപടിയും നൽകുവാൻ ഉതകുന്ന ത്വരിത സംവിധാനം ഒരുക്കുമെന്ന് ഐഡബ്ല്യുയു കോർഡിനേറ്ററും കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും ക്രിമിനൽ സോളിസിറ്ററുമായ ബൈജു തിട്ടാല അറിയിച്ചു.
മാസം തോറും വിവിധ വിഷയങ്ങളിൽ ഡിബേറ്റ്സ് സംഘടിപ്പിക്കുവാനും അതിലൂടെ വിവിധ തലങ്ങളിൽ പ്രവാസികളെ പ്രബുദ്ധരാക്കുവാനും ഉതകുന്ന പരിപാടികളുടെ ആദ്യ ഘട്ടമായി വീടുടമസ്ഥരും വാടകക്കാരും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും അവകാശങ്ങളും എന്ന വിഷയത്തിൽ യുകെ സ്റ്റുഡൻസും ലാൻഡ്ലോർഡ്സും തമ്മിൽ ഒരു സംവാദത്തിനുള്ള ഒരുക്കത്തിലാണ് ഐഡബ്ല്യുയു.
വെള്ളിയാഴ്ച രാത്രി എട്ടിന് സൂം പ്ലാറ്റ്ഫോമിലൂടെയാണ് ഡിബേറ്റ് നടത്തുന്നത്. കൗൺസിലർ ബൈജു തിട്ടാല ഡിബേറ്റ് ലീഡ് ചെയ്യുമ്പോൾ, യുകെയിലെ പ്രമുഖ സോളിസിറ്റേഴ്സായ അഡ്വ. ഷിന്റോ പൗലോസ്, അഡ്വ. ജിയോ സെബാസ്റ്റ്യൻ എന്നിവർ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടിയും നിയമവശങ്ങളും വിവരിക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: +447398968487.
മ്യൂണിക്ക് വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു; നിയന്ത്രണം തുടരും
ബര്‍ലിന്‍: ജർമനിയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് താത്കാലികമായി അടച്ച മ്യൂണിക്ക് വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. പ്രവർത്തനം തുടങ്ങിയെങ്കിലും നേരത്തെ നിശ്ചയിച്ചിരുന്ന 500ൽ അധികം സർവീസുകൾ റദ്ദാക്കി.
റൺവേയിൽ മഞ്ഞുമൂടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ ആറിന് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചത്. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും മോശം കാലവസ്ഥ പരിഗണിച്ച് വ്യോമയാന ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ യാത്ര തിരിക്കും മുൻപേ വിമാനം സർവീസ് നടത്തുമോയെന്ന കാര്യം അന്വേഷിക്കണമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഷെഡ്യൂൾ ചെയ്തിരുന്ന 880 വിമാനങ്ങളിൽ 560 എണ്ണം റദ്ദാക്കിയതായി എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു.
മ്യൂണിക്ക് നഗരം ഉൾപ്പെടുന്ന ജർമനിയിലെ ബവേറിയ സംസ്ഥാനത്തിൽ കനത്ത മഞ്ഞ് വീഴ്ച്ചയാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഇതോടെ നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷൻ അടച്ചു.
ദീര്‍ഘദൂര ട്രെയിനുകളൊന്നും മണിക്കൂറുകളോളം ഓടില്ലെന്ന് റെയില്‍ ഓപ്പറേറ്റര്‍ ഡോയ്ച്ചെ ബാന്‍ ഞായറാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാർ കഴിവതും യാത്ര ഒഴിവാക്കണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.
ശനിയാഴ്ച മോശം കാലാവസ്ഥയെ തുടർന്ന് ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി. നിരവധി വാഹനാപകടങ്ങളുണ്ടായി റിപ്പോർട്ടുണ്ട്. റോഡിൽ യാത്ര നടത്തുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് 2006ന് ശേഷമുള്ള ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണിത്.
വിദേശജോലി തേടുന്ന നഴ്സുമാരുടെ എണ്ണത്തിൽ 38 ശതമാനം വർധന
കൊച്ചി: വിദേശത്തു തൊഴിൽ തേടുന്ന നഴ്സുമാരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 38 ശതമാനം വർധനയെന്നു പഠനം.
2020 ഒക്ടോബർ മുതൽ 2023 വരെയുള്ള കാലയളവിലാണ് രാജ്യാന്തര അവസരങ്ങളിലേക്ക് ഇന്ത്യൻ നഴ്സുമാരുടെ താത്പര്യം വർധിച്ചതെന്ന് ആഗോള റിക്രൂട്ട് ആൻഡ് മാച്ചിംഗ് പ്ലാറ്റ്ഫോമായ ഇൻഡീഡിന്റെ പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കരിയർ രീതികളിൽ വന്ന മാറ്റങ്ങൾ, വിരമിക്കൽ പ്രായത്തിലെ വ്യതിയാനം എന്നിവ വിവിധ രാജ്യങ്ങളിൽ നഴ്സിംഗ് പ്രഫഷണലുകളുടെ കുറവിന് കാരണമാകുന്നുണ്ട്.
കോവിഡിനുശേഷമുള്ള സാഹചര്യങ്ങളും വിദേശജോലി തേടുന്ന നഴ്സുമാരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
റവ.ഡോ.ജോസഫ് തൊണ്ടിപ്പുര സിഎംഐ അനുസ്മരണം സംഘടിപ്പിച്ചു
കൊളോണ്‍: ജര്‍മനിയില്‍ സേവനം ചെയ്യവേ 2010 സെപ്റ്റംബര്‍ പത്തിന് അന്തരിച്ച സിഎംഐ സഭാംഗവും മികച്ച വാഗ്മിയും എഴുത്തുകാരനും ദൈവശാസ്ത്ര പണ്ഡിതനുമായ റവ.ഡോ. ജോസഫ് തൊണ്ടിപ്പുരയുടെ അനുസ്മരണം ജര്‍മനിയിലെ സിഎംഐ സഭയുടെയും ജര്‍മനിയില്‍ നിന്നും കഴിഞ്ഞ 50 വര്‍ഷമായി പ്രസിദ്ധീകരിക്കുന്ന നമ്മുടെ ലോകം മാസികയുടെയും ആഭിമുഖ്യത്തില്‍ നടത്തി.
കൊളോണ്‍ ബ്യ്രൂള്‍ സെന്റ് സ്റ്റെഫാന്‍സ് ദേവാലയത്തില്‍ ആഘോഷമായ സമൂഹബലിയോടുകൂടി ആരംഭിച്ച സമൂഹബലിയില്‍ സിഎംഐ സഭാംഗമായ ഫാ. മാണി കുഴികണ്ടത്തില്‍ മുഖ്യകാര്‍മികനായി.
ജര്‍മനിയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്യുന്ന ഫാ. ജോസ് വടക്കേക്കര, ഫാ.ജോര്‍ജ് വടക്കിനേഴത്ത്, ഫാ.തോമസ് ചാലില്‍, ഫാ.ജസ്ററിന്‍ പുത്തന്‍പുരക്കല്‍, ഫാ.ജോര്‍ജുകുട്ടി കുറ്റിയാനിക്കല്‍, ഫാ.ഡോ. റോജി തോട്ടത്തില്‍, ഫാ.ലൂക്കാസ് ചാമക്കാലയില്‍ എന്നീ സിഎംഐ വൈദികള്‍ സഹകാര്‍മ്മികരായി. ഫാ.ജോസ് വടക്കേക്കര അനുസ്മരണ പ്രസംഗം നടത്തി.
തുടര്‍ന്നു ദേവാലയ ഹാളില്‍ കൂടിയ അനുസ്മരണ സമ്മേളനം ജര്‍മനിയിലെ സിഎംഐ സഭയുടെ കോഓര്‍ഡിനേറ്റര്‍ ഫാ.ജോര്‍ജ് വടക്കിനേഴത്ത് ഉദ്ഘാടനം ചെയ്തു. നമ്മുടെ ലോകം എഡിറ്റോറിയല്‍ ഫോര്‍ഡ് അംഗം പ്രസന്ന പിള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
നമ്മുടെ ലോകം മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ജോസ് പുതുശേരി സ്വാഗതം ആശംസിച്ചു. ജോസ് കവലേച്ചിറ പ്രാര്‍ത്ഥനാഗീതം ആലപിച്ചു.
ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി, കൊളോണ്‍ കേരള സമാജം), ജോസ് കുമ്പിളുവേലില്‍ (ചീഫ് എഡിറ്റര്‍, പ്രവാസിഓണ്ലൈന്), ഫാ.ജോര്‍ജുകുട്ടി കുറ്റിയാനിക്കല്‍, ഫാ.തേമസ് ചാലില്‍, ഫാ.ജസ്റ്റിന് പുത്തന്‍പുരയ്ക്കല്‍, ജോസഫ് കളപ്പുരയ്ക്കല്‍ (പ്രസിഡന്റ് സെന്റ് അല്‍ഫോന്‍സ കൂട്ടായ്മ), ഗ്രിഗറി മേടയില്‍ (ഡബ്ല്യുഎംസി, ഗ്ലോബല്‍ വൈസ് ചെയര്മാന്), അഡ്വ. റസല്‍ ജോയി (പ്രസിഡന്റ് സേവ് കേരള, ബ്രിഗേഡ്) എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.
മാത്യൂസ് കണ്ണങ്കേരില്‍, റോസി കല്ലുപുരയ്ക്കല്‍ എന്നിവര്‍ ഗാനം ആലപിച്ചു. ഫാ. മാണി കുഴികണ്ടത്തില്‍ നന്ദി പറഞ്ഞു. ഏതാണ്ട് 60 പേര് ചടങ്ങില്‍ പങ്കെടുത്തു. കൊളോണില്‍ നിന്നും ദെെവമാസികയായി പ്രസിദ്ധീകരിക്കുന്ന നമ്മുടെ ലോകം മാസികയുടെ ചീഫ് എഡിറ്റര്‍ ജെയിംസ് കടപ്പള്ളിയാണ്.
റസിഡന്റ് എഡിറ്റര്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ ആണ്. നമ്മുടെ ലോകം മാസികയുടെ മാര്‍ഗദര്‍ശിയായിരുന്ന തൊണ്ടിപ്പുരയച്ചന് മാസികയില്‍ പ്രകാശ കിരണങ്ങള്‍, മൃദുമന്ത്രണം എന്നീ രണ്ടു പംക്തികള്‍ നിരന്തരം എഴുതിയിരുന്നു.
ഫ്രാങ്ക്ഫർട്ടിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു
ഫ്രാങ്ക്ഫർട്ട്: പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 121-ാം ഓർമ്മപ്പെരുന്നാൾ ഫ്രാങ്ക്ഫർട്ട് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ നവംബർ നാലിന് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വിശുദ്ധ കുർബാനയ്ക്ക് യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് പ്രധാന കാർമികത്വം വഹിച്ചു. തുടർന്നു പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവ നടന്നു.
യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് മാത്യു, ഇടവക വികാരിമാരായ ഫാ.ജിബിൻ തോമസ് ഏബ്രഹാം, ഫാ.രോഹിത് സ്കറിയ ജോർജി, ഫാ. അശ്വിൻ വർഗീസ് ഈപ്പൻ എന്നിവർ സഹകാർമികത്വം വഹിച്ചു.
ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതല ഏറ്റെടുത്തതിനു ശേഷം സ്തേഫാനോസ് തിരുമേനിയുടെ ജർമനിയിലേക്കുള്ള പ്രഥമ സന്ദർശനമായിരുന്നിത്. ഒരു മാസം നീണ്ടുനിന്ന സന്ദർശനത്തിൽ അദ്ദേഹം ഇടവകയുടെ വിവിധ ഇടങ്ങൾ സന്ദർശിച്ചു.
വിയന്ന മലയാളി പ്രീതി മലയിലിന്റെ ഹ്രസ്വചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും
വിയന്ന: ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള പ്രീതി മലയില്‍ രചനയും സംവിധാനവും നിര്‍വഹിച്ച "ബിറ്റ്വീന് മെമ്മറീസ്' എന്ന ഹൃസ്വചിത്രം വെള്ളിയാഴ്ച സൈന മൂവീസിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും.
ചിത്രം ഇതിനോടകം തന്നെ ഇന്ത്യയില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നുമായി നാല് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. ഓസ്ട്രിയന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫിലിം മേക്കിംഗിനുള്ള പ്രത്യേക പരാമര്‍ശം, കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച അന്താരാഷ്ട്ര സിനിമ, മികച്ച അന്താരാഷ്ട്ര സിനിമ രചയിതാവ് വിഭാഗത്തിലുള്ള പുരസ്കാരം, പ്രവാസി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോര്‍ട്ട് ഫിലിം മേക്കര്‍ പുരസ്കാരം എന്നിവയാണ് ഇതുവരെ ചിത്രം കരസ്ഥമാക്കിയത്.
ഇന്‍ഡോ ഓസ്ട്രിയന്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മലയാളികളുടെ രണ്ടാം തലമുറയില്‍ നിന്നുള്ള സിമി കൈലാത്തും സ്റ്റിറിയയില്‍ നിന്നുള്ള ഡെസിറേ ലിയോണോറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഇവര്‍ക്കൊപ്പം ബിര്‍ഗിത്ത് സി ക്രമ്മര്‍, ആയിലീന്‍ റോസ് തോമസ്, ഫ്ലൊറന്റീനാ കുന്നേകാടന്‍, വില്ല്യം കിടങ്ങന്‍ എന്നിവരും വേഷമിടുന്നു.
ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സീയ റഹിമിയും എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സിമി കൈലാത്തും സീയ റഹിമിയും ചേര്‍ന്നാണ്. പ്രൊഡക്ഷന്‍ സഹായികളായി ബെഞ്ചമിന്‍ പാലമറ്റം, സില്‍വിയ കൈലാത്ത്, ഫിജോ കുരുട്ടുകുളങ്ങര, എഡ്വിന് തെക്കിനേന്‍, റൊണാള്‍ഡ് വെള്ളൂക്കുന്നേല്‍, ആന്റോണ്‍ ടോം എന്നിവര്‍ ആണ്.
തന്റെ കലായാത്രയില്‍ ആദ്യ ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങള്‍ ഏറെ പ്രചോദനം നല്‍കിയെന്നും പുതുതലമുറയിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി നിര്‍മിച്ച ചിത്രത്തിന്റെ അമരക്കാരിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും സംവിധായിക പ്രീതി പറഞ്ഞു.
വസുധൈവ കുടുംബകം എന്ന ആശയം യൂറോപ്പിന്റെ പശ്ചാലത്തില്‍ ഒരുക്കിരിയിരിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു.
ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ ജനുവരി 26ന്; ഫാ. ജോസഫ് മുക്കാട്ടും സിസ്റ്റർ ആൻ മരിയയും സംയുക്തമായി നയിക്കും
ലണ്ടൻ: ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ പ്രശസ്ത ധ്യാന ഗുരുവും സീറോ മലബാർ ലണ്ടൻ റീജിയൻ കോഓർഡിനേറ്ററും സെന്റ് മോണിക്കാ മിഷൻ പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.ജോസഫ് മുക്കാട്ടും തിരുവചന ശുശ്രുഷകളിലൂടെയും ഫാമിലി കൗൺസിലിങ്ങിലൂടെയും പ്രശസ്തയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ ലണ്ടനിൽ നടത്തുന്ന നൈറ്റ് വിജിൽ, ഹോൺചർച്ചിലെ സെന്റ് മോണിക്കാ മിഷന്റെ നേതൃത്വത്തിൽ ജനുവരി 26ന് സെന്റ് ആൽബൻസ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ക്രിസ്തുവിൽ സ്നേഹവും വിശ്വാസവും പ്രത്യാശയും അർപ്പിച്ച് രാത്രിയാമങ്ങളിൽ ത്യാഗപൂർവം ഉണർന്നിരുന്ന് നീതി വിധി ലക്ഷ്യം വച്ച് നടത്തുന്ന പ്രാർഥനയും ആരാധനയും സ്തുതിപ്പും ക്രിസ്തുവിൽ അനുരഞ്ജനവും കൃപകളും കരുണയും പ്രാപ്തമാകുവാൻ അനുഗ്രഹദായകമാണ്.
നൈറ്റ് വിജിലിൽ വിശുദ്ധ കുർബാനയും തിരുവചന ശുശ്രൂഷയും ആരാധനയും ജപമാലയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുമ്പസാരത്തിനും കൗൺസിലിംഗിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പുതുവർഷത്തെ ക്രിസ്തുവിൽ സമർപ്പിച്ച് പരിശുദ്ധ മാതാവിന്റെയും വിശുദ്ധരുടെയും മധ്യസ്ഥത്തിൽ ഒരുക്കുന്ന അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് എല്ലാവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
മാത്തച്ചൻ വിലങ്ങാടൻ - 07915602258. നൈറ്റ് വിജിൽ സമയം: ജനുവരി 26 രാത്രി എട്ട് മുതൽ 12 വരെ.
പള്ളിയുടെ വിലാസം: St. Albans Church, Langadel Gardens, Hornchurch, RM12 5JX.
ഫ്രാന്‍സില്‍ കത്തിയാക്രമണം; ജർമൻകാരൻ കൊല്ലപ്പെട്ടു
പാരീസ്: പാരീസിലുണ്ടായ ആക്രമണത്തില്‍ ഒരു ജർമൻ പൗരൻ കൊല്ലപ്പെട്ടു. ഫ്രഞ്ച്, ബ്രിട്ടീഷ് പൗരന്മാരായ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെന്‍ട്രല്‍ പാരീസില്‍ വച്ചാണ് അക്രമി കത്തിയും ചുറ്റികയും ഉപയോഗിച്ച് വഴിയാത്രക്കാരെ ആക്രമിച്ചത്.
ഫ്രാന്‍സും ജര്‍മനിയും മാരകമായ ആക്രമണത്തെ അപലപിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഈഫല്‍ ടവറിന് സമീപം സ്ഥിതി ചെയ്യുന്ന സീന്‍ നദിയുടെ തീരത്തുള്ള ക്വായ് ഡി ഗ്രെനെല്ലിലാണ് ആക്രമണം നടന്നത്.
ആക്രമണം നടത്തിയ അർമാദ് ആർ. (26) എന്ന ഫ്രഞ്ച് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ‘അല്ലാഹു അക്ബർ’ എന്നുവിളിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ഡർമാനിൻ അറിയിച്ചു.
പലസ്തീനിലും അഫ്ഗാനിസ്ഥാനിലും മുസ്ലിംകൾ കൊല്ലപ്പെടുന്നതിൽ തനിക്കു വിഷമമുള്ളതായി അക്രമി പോലീസിനോടു പറഞ്ഞു.
പ്രവാസമോഹങ്ങൾക്ക് തിരിച്ചടി; യുകെയിൽ ഏപ്രിൽ മുതൽ കെയർ ജോലിക്കാർക്ക് ആശ്രിത വീസയില്ല
ലണ്ടൻ: ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രിട്ടിഷ് സർക്കാർ. ഏപ്രില്‍ മുതൽ ഹെല്‍ത്ത് കെയർ ജോലിക്കായി യുകെയിൽ എത്തുന്നവര്‍ക്ക് ആശ്രിത വീസ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചു.
നഴ്സിംഗ് ഹോമുകളില്‍ കെയറര്‍ വീസയില്‍ എത്തി കുടുംബാഗങ്ങളെ യുകെയിലേക്ക് എത്തിക്കാമെന്ന നിരവധി ഇന്ത്യക്കാരുടെ മോഹങ്ങൾക്ക് സർക്കാർ നടപടി കടുത്ത തിരിച്ചടിയായി. യുകെയില്‍ കുടിയേറ്റ നിയമത്തില്‍ കര്‍ശന നിയന്ത്രണങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ആണ് സര്‍ക്കാർ പുതിയ നടപടികൾ സ്വീകരിക്കുന്നത്.
വിദേശികൾക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്നും 38,700 പൗണ്ടായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഹോം സെക്രട്ടറി ജെയിംസ് ക്ലെവേർലി പാർലമെന്റിൽ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമ ഭേദഗതികളിലാണ് ഈ പ്രഖ്യാപനമുള്ളത്.
ഓഫീസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം 2022ൽ ഇന്ത്യയിൽനിന്നാണ് ഏറ്റവും അധികം ആളുകൾ ബ്രിട്ടനിലേക്ക് കുടിയേറിയത്.
ഷോർട്ടേജ് ഓക്കിപ്പേഷൻ ലിസ്റ്റിലുള്ള ജോലികൾക്ക് ത്രഷ്ഹോൾഡ് തുകയിൽ അനുവദിച്ചിരുന്ന 20 ശതമാനത്തിന്റെ ഇളവും ഇനിമുതൽ ഇല്ലാതാകും. പോയിന്റ് ബെസ്ഡ് ഇമിഗ്രേഷൻ സിസ്റ്റത്തിൽ സ്കിൽഡ് വീസയ്ക്ക് വേണ്ടിയിരുന്ന 26,200 എന്ന അടിസ്ഥാന ശമ്പളമാണ് 50 ശതമാനത്തോളം വർധിപ്പിച്ച് 38,700 പൗണ്ട് ആക്കിയത്.
എന്നാൽ എൻഎച്ച്എസ് റിക്രൂട്ട്മെന്റുകളെ ഈ വർധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. എൻഎച്ച്എസിലെ നഴ്സിംഗ് ആൻഡ് സോഷ്യൽ കെയർ സ്റ്റാഫ് ഷോർട്ടേജ് പരിഗണിച്ചാണ് ഈ ഇളവ്.
സ്റ്റുഡന്റ്സ് വീസയിൽ ഉള്ളവർക്ക് ആശ്രിത വീസയും പോസ്റ്റ് സ്റ്റഡി വർക്ക് വീസയും ലഭിക്കാനുള്ള മാനദണ്ഡങ്ങൾ നേരത്തെ തന്നെ യുകെ കർക്കശമാക്കിയിരുന്നു. ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്സ് പഠിക്കുന്നവർ ഒഴികെയുള്ള വിദേശവിദ്യാര്‍ഥികള്‍ക്ക് ജനുവരി മുതൽ ആശ്രിത വീസ നൽകില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഒന്‍പതിന് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഈ മാസം ഒന്‍പതിന് ബർമിംഗ്ഹാം ബെഥേൽ സെന്ററിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമങ്ങളിൽ മുഖ്യ കാർമികത്വം വഹിക്കും.
ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. ഷെക്കീന ടിവി ന്യൂസിന്റെ സാരഥിയും പ്രമുഖ ആത്മീയ വചനപ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഇത്തവണ വചന ശുശ്രൂഷ നയിക്കും.
ഫാ.സോജി ഓലിക്കൽ 2009ൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ അഭിഷേകാഗ്നിയായി പതിനാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
സ്ലൈഗോയിൽ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് മുതൽ
സ്ലൈഗോ: സ്ലൈഗോയിലെ ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റെ ക്ലാഷ് ഓഫ് ടെറ്റൻസ് സീസൺ വൺ ഇന്ന് രാവിലെ ഒന്‍പത് മുതൽ നടക്കും.
സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടീം മാനേജർ ആൽബർട്ട് കുര്യാക്കോസ് അറിയിച്ചു.
അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകളാണ് സീസൺ ഒന്നിൽ മാറ്റുരയ്ക്കുന്നത്.
സ്ലൈഗോ ടെന്നീസ് ക്ലബിൽ നടക്കുന്ന മത്സരഫലം "Stumps' ആപ്പിലൂടെ തത്സമയം അറിയാം.
പ്രവേശനം സൗജന്യമാണ്. ആരാധകർക്ക് ബിരിയാണി മേളയും സംഘാടകർ ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി വിനു എ.വി അറിയിച്ചു.
ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ഒരുക്കുന്ന ക്രിസ്മസ് കരോൾ ഗാനമത്സരം ഡിസംബർ ഒന്‍പതിന്
കവൻട്രി: യുകെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തി ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ അഞ്ച് വർഷങ്ങളായി നടത്തിവരുന്ന ക്രിസ്മസ് കരോൾ ഗാനമത്സരത്തിന്റെ ആറാം പതിപ്പ് ഡിസംബർ ഒന്‍പതിന് കവൻട്രിയിൽ വച്ച് നടത്തപ്പെടുന്നു.
കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബിൽ ഉച്ചയ്ക്ക് 12 മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെയും ഗായകസംഘങ്ങളുടേയും ഒത്തുചേരലിനു വേദിയാകും.
പരിപാടിയിൽ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും.
യുകെയിലെ പ്രശസ്ത ഗായകരും സംഗീതജ്ഞരും പരിപാടിയിൽ പങ്കെടുക്കും. മുൻ വർഷങ്ങളിലേതുപോലെ തന്നെ കരോൾ ഗാനമത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ കാഷ് അവാർഡുകളും ട്രോഫികളുമാണ്.
ഒന്നാം സമ്മാനമായി 1000 പൗണ്ടും രണ്ടാം സമ്മാനമായി 500 പൗണ്ടും മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടുതൽ ക്വയർ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്.
കരോൾ സന്ധ്യയോട് അനുബന്ധിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും രുചികരമായ കേക്ക്, ഫുഡ് സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.
യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരം കണ്ടാസ്വദിക്കുന്നതിനായി എല്ലാ സംഗീതപ്രേമികളെയും കവൻട്രിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം: Willenhall Social Club, Robinhood Road, Coventry, CV3 3BB.
കൂടുതൽ വിവരങ്ങൾക്ക്: 07958 236786, 078284 56564, 07720 260194.
യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥി മരിച്ചനിലയിൽ
ലണ്ടൻ: യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. മിത്കുമാർ പട്ടേൽ(23) ആണ് മരിച്ചത്. ലണ്ടനിലെ തെയിംസ് നദിയിൽ നിന്നാണ് മിത്കുമാറിന്റെ മൃതദഹേം കണ്ടെത്തിയത്.
സെപ്റ്റംബറിലാണ് മിത്കുമാർ ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയത്. കഴിഞ്ഞമാസം 17 മുതൽ കാണാതാവുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് നിഗമനം.
തിരോധാനത്തിനു പിന്നാലെ മിത്കുമാറിന്റെ ബന്ധു ധനസമാഹരണം തുടങ്ങിയിരുന്നു. ഈ തുക കുടുംബത്തിന് കൈമാറുമെന്നാണ് വിവരം.
സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്റ് 2024 - 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഞായറാഴ്ച നടന്ന വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു. സമൂഹത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളാണ് എസ്എംഎയുടെ പുതിയ നേതൃനിരയിലേക്ക് കടന്നു വന്നിരിക്കുന്നത്.
സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് സണ്ണി ഡാനിയേൽ അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തിൽ സെക്രട്ടറി തോമസ് പറമ്പില്‍ സ്വാഗതവും ട്രെഷറർ ഹാരിസ് കുന്നില്‍ ആശംസയും രേഖപ്പെടുത്തി.
വിവിധ കർമ്മ പദ്ധതികളുടെ കരട് രൂപ രേഖകള്‍ അവതരിപ്പിച്ചു. ക്രിസ്മസ് - ന്യൂ ഇയര്‍ പരിപാടികൾ ജനുവരി ആറിന് നടത്തുവാനും സമൂഹ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു.
ജനറൽ കൺവീനർ സിന്റോ പാപ്പച്ചൻ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: തോമസ് പറമ്പില്‍, സെക്രട്ടറി: സിന്റോ പാപ്പച്ചൻ, ജനറൽ കൺവീനർ: ഹാരിസ് ക്രിസ്തുദാസ്, ട്രഷറർ: സോമരാജൻ നാരായണൻ, വൈസ് പ്രസിഡന്റ്: ജയ അലക്സ്, ജോയിന്റ് സെക്രട്ടറി: അനീഷ് തോമസ്, പിആർഒ & ഐടി: അമര്‍നാഥ്, സ്പോർട്സ് കോഓർഡിനേറ്റർ: മുഹമ്മദ് ആസിഫ്, ആര്‍ട്സ് കോഓർഡിനേറ്റർ: പാർവതി സതീഷ്, യൂത്ത് കോഓർഡിനേറ്റർ: ഹരിത വേണു, ഫുഡ് കോഓർഡിനേറ്റർ: അരുണ്‍ ദേവസ്സിക്കുട്ടി, ഒഫീഷ്യൽ അഡ്വൈസർ ഡോ. ലിബു മഞ്ഞക്കൽ.
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി
നോട്ടിംഗ്ഹാം: ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്രതിസന്ധികളെ മറികടന്ന് തനിമയിൽ പുലരുന്ന ജനതയായി ഇന്നും നിലനിൽക്കുന്നത് എന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി.
കുർബാന മധ്യേയുള്ള ഓരോ ക്നാനായക്കാരന്റെയും ഭക്തി മറ്റുള്ളവർക്ക് മാതൃകയാണെന്നും വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച് ക്രിസ്തുവിനെ തങ്ങളുടെ രാജാവായി പ്രഖ്യാപിച്ച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാലും ആണ് വിവിധ പ്രതിസന്ധികളിലും തളരാതെ ക്നാനായ കത്തോലിക്ക വിശ്വാസികൾ മുന്നേറുന്നത് എന്നും മാർ ജോസഫ് പണ്ടാരശേരി പറഞ്ഞു.
നോട്ടിംഗ്ഹാം സെന്റ് മൈക്കിൾ ക്നാനായ കാത്തലിക് പ്രൊപോസ്ട് മിഷൻ ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡി 345ലെ കൊടുങ്ങല്ലൂർ കുടിയേറ്റവും അതിനു ശേഷം നടന്ന മലബാർ കുടിയേറ്റവും പിന്നീട് ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് നടത്തപ്പെട്ട കുടിയേറ്റവും എല്ലാം പ്രതിസന്ധിയിലൂടെ കടന്നുപോയെങ്കിലും വിശുദ്ധ കുർബാനയുടെ പ്രത്യേകമായ അനുഗ്രഹത്താൽ ആണ് എല്ലാ കുടിയേറ്റവും വിജയിച്ചതെന്നും മാർ ജോസഫ് പണ്ടാരശേരി കൂട്ടിച്ചേർത്തു.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ക്നാനായ കത്തോലിക്കാ മിഷനുകൾ സഭാ കൂട്ടായ്മയിൽ ക്രൈസ്തവ വിശ്വാസം വളർത്തിയെടുക്കുന്നതിനും സാമുദായിക സ്നേഹം യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനും മുഖ്യപങ്കാണ് വഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാളുമായ ഫാ. സജി മലയിൽ പുത്തൻപുരയിൽ നോട്ടിംഗ്ഹാം സെന്റ് മൈക്കിൾസ് ക്നാനായ കാത്തലിക് പ്രൊപ്പോസ് മിഷൻ പ്രസ്റ്റീൻ ചാർജ് ഫാ. ജിൻസ് കണ്ടക്കാട്, കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വർണശബളമായ മുത്തിക്കുടകളാലും നട വിളികളാലും മുഖരിതമായ അന്തരീക്ഷത്തിൽ ആവേശഭരിതമായ സ്വീകരണമാണ് മാർ ജോസഫ് പണ്ടാരശേരിക്ക് നൽകിയത്.
കുർബാനക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സഭാ സമുദായ വിഷയങ്ങളിൽ അംഗങ്ങളുടെ സംശയങ്ങൾക്ക് മാർ ജോസഫ് പണ്ടാരശേരി വ്യക്തമായ ഉത്തരം നൽകിയത് വഴി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സഭാ സമുദായ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കുവാൻ ഇടവക അംഗങ്ങൾക്ക് സാധിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി
ബർമിംഗ്ഹാം: സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം "ടോട്ട പുൽക്രാ' ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ മെത്രാന്മാരെ തെരഞ്ഞെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വേൾഡ് യൂണിയൻ ഓഫ് കാതോലിക് വുമൻസ് ഓർഗനെെസേഷൻ മുൻ പ്രസിഡന്റ് തുടങ്ങി നിരവധി പ്രധാനപ്പെട്ട മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. മരിയ സർവിനോ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകും.
സമ്മേളനത്തോട് അനുബന്ധിച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായി കുർബാന അർപ്പിക്കപ്പെടു. ഉദ്ഘാടന ചടങ്ങിൽ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, വിമൻസ് ഫോറം ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ സിസ്റ്റർ ജീൻ മാത്യു, പ്രസിഡന്റ് ഡോ. ഷിൻസി മാത്യു തുടങ്ങിയവർ സംസാരിക്കും.
12 റീജിയണുകളിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സ്ത്രീകൾ നടത്തുന്ന കലാപരിപാടികൾ ഉച്ചയോടു കൂടി ആരംഭിക്കും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട രൂപത വിമൻസ് ഫോറം ഭാരവാഹികൾക്കു ഔദ്യോഗികമായ സ്ഥാനമാറ്റവും നടക്കും.
2000-ലധികം സ്ത്രീകളെയാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. വിവിധ മിഷനുകളിൽ നിന്നും കൊച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ബർമിംഗ്ഹാമിലേക്ക് എത്താനുള്ള സജീകരണം ഒരുക്കിയിട്ടുണ്ടെന്നും സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു.
എല്ലാ സ്ത്രീകളെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ക്രിസ്മസ് ആൽബം "രാരീരം സദ്വാർത്ത' ഇന്ന് റിലീസ് ചെയ്യും
ബർലിൻ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സംഗീതമയമാക്കാൻ ഹൃദ്യമായ ഒരു താരാട്ടു ഗീതവുമായി ആസ്വാദകരിലെത്തുന്നു.
1999, 2003, 2015, 2019, 2020, 2022 വർഷങ്ങളിലെ സൂപ്പർ ഹിറ്റ് ക്രിസ്മസ് ആൽബങ്ങൾക്കു ശേഷം 2023ൽ കുമ്പിൾ ക്രിയേഷൻഷൻസ് പ്രവാസി ഓൺലൈന്റെ സഹകരണത്തോടെയാണ് താരാട്ടുഗീതം "രാരീരം സദ്വാർത്ത' അണിയിച്ചൊരുക്കുന്നത്.
ഹിറ്റ് ഗാനങ്ങളുടെ മെലഡി റാണിയായ അലീനിയ സെബാസ്റ്റ്യന്റെ ആലാപനത്തിൽ ഷാന്റി ആന്റണി അങ്കമാലിയുടെ മാസ്മര സംഗീതത്തിൽ യൂറോപ്പിലെ മാധ്യമപ്രവർത്തകൻ ജോസ് കുമ്പിളുവേലിയുടെ രചനാ മികവിൽ അണിയിച്ചൊരുന്ന "രാരീരം സദ്വാർത്ത' ഡിസംബർ ഒന്നിന് യുട്യൂബിലൂടെ റിലീസ് ചെയ്യും.
https://www.youtube.com/@KUMPILCREATIONS
കാരുണ്യത്തിന്റെ കരസ്പര്ശവുമായി വീണ്ടും സമീക്ഷ യുകെ
ലണ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടുത്ത് സമീക്ഷ യുകെ മാതൃകയാകുന്നു. യുകെയിൽ ഉടനീളം യൂണിറ്റ് തലത്തിൽ കേക്ക് ചലഞ്ച് സംഘടിപ്പിച്ചുകൊണ്ടാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്.
ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ സാമ്പത്തിക പിന്തുണ ആവിശ്യമുള്ള വിദ്യാർഥികൾക്കാണ് പഠന സഹായം ലഭിക്കുക. ആകെ വിഷയങ്ങളിൽ ഒന്‍പത് എ+ ഉള്ളവരും സർക്കാർ, സർക്കാർ എയിഡഡ് സ്കൂളിൽ പഠിച്ചവരുമായ വിദ്യാർഥികളെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.
പഠന മികവിനൊപ്പം പാഠ്യേതര രംഗങ്ങളിലെ മികവും വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡമായിരുന്നു. ഇത്തരത്തിൽ തെരഞ്ഞെടുത്ത 10 കുട്ടികൾക്കാണ് സമീക്ഷ സഹായം എത്തിക്കുന്നത്.
ഈ ജീവകാരുണ്യ പ്രവർത്തനത്തിന് യുകെയിലെ എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിശ്വാസരാഹിത്യവും ദൈവഭയ ഇല്ലായ്മയും കുടുംബങ്ങളെ ശിഥിലമാക്കുന്നു: മാർ ജോസഫ് പണ്ടാരശേരി
ലിവർപൂൾ: സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള നിരീശ്വരവാദവും പുരോഹിതരെയും ക്രൈസ്തവ സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളും പ്രചാരണങ്ങളും യുവതലമുറയെ ദേവാശ്രയ ബോധത്തിൽ നിന്നും അകറ്റുകയാണെനും വിശ്വാസ രഹിതമായ ജീവിതത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് കുടുംബങ്ങൾ ശിഥിലമാകുന്നത് എന്നും മാർ ജോസഫ് പണ്ടാരശേരി പറഞ്ഞു.
ലിവർപൂൾ സെന്റ് പയസ് ടൻത് ക്നാനായ കാത്തലിക് മിഷൻ ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ച് സുറിയാനി പാരമ്പര്യം പരിരക്ഷിച്ച് ദൈവാശ്രയ ബോധത്തിൽ കാർന്നോന്മാർ കുടുംബങ്ങളെ പരിപാലിച്ചത് കൊണ്ടാണ് ക്നാനായ സമുദായം നിൽക്കുന്ന അടിത്തറയെന്നും മാർ ജോസഫ് പണ്ടാരശേരി പറഞ്ഞു.
സോഷ്യൽ മീഡിയ വഴി വരുന്ന വ്യാജ പ്രചാരണങ്ങളിൽ വഴിതെറ്റി വീഴാതെ ദൈവാശ്രയ ബോധത്തിൽ കുടുംബങ്ങളെ പരിപോഷിപ്പിക്കുന്നതിന് മുൻഗണന ഓരോ മാതാപിതാക്കളും നൽകണമെന്നും യുകെയിലെ ക്നാനായ കാത്തലിക് മിഷൻ പ്രവർത്തനങ്ങൾ കുടുംബങ്ങളെ വിശ്വാസത്തിലും ക്നാനായ പാരമ്പര്യത്തിലും നിലനിർത്തുന്ന ചാലകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാദ്യമേളങ്ങളുടെയും നടവിളികളുടെയൂം ക്നാനായ സമുദായ പുരാതന പാട്ടിന്റെയും അകമ്പടിയോടെ ആവേശ ഉജ്വലമായ സ്വീകരണമാണ് കോട്ടയം അതിരൂപത സഹായം മെത്രാൻ മാർ ജോസഫ് പണ്ടാരശേരിക്ക് ലിവർപൂൾ ക്നാനായ കാത്തലിക് മിഷൻ അംഗങ്ങൾ ഒരുക്കിയത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുര, അസിസ്റ്റന്റ് മിഷൻ ഡയറക്ടർ ഫാ. അജൂബ് തോട്ടനാനിയിൽ, ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ എന്നിവരുടെയും കൈകാരന്മാരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ട സ്വീകരണ യോഗത്തിൽ വേദപാഠ അവാർഡുകൾ വിതരണം ചെയ്തു. മാർ ജോസഫ് പണ്ടാരശേരിയുടെ നാല് ആഴ്ചത്തെ നീണ്ടുനിൽക്കുന്ന യുകെ സന്ദർശനത്തിന്റെ ആരംഭം ആയിരുന്നു ലിവർപൂളിലേത്.
കുട്ടികളുമായും യുവജനങ്ങളുമായി കുടുംബങ്ങളുമായും വ്യക്തിപരമായി നേരിൽകണ്ട് പരിചയപ്പെടുവാനും സഭാ, സമുദായ വിഷയങ്ങൾ ആധികാരികമായി പഠിപ്പിക്കുന്നതിനും മാർ ജോസഫ് പണ്ടാരശേരി മുൻകൈയെടുത്തു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ കേരള പിറവി ആഘോഷം വർണോജ്വലമായി
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ എട്ടാം കലാസാംസ്കാരിക സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ കേരള പിറവി ആഘോഷം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളാൽ വർണോജ്വലമായി.
25ന് വൈകുന്നേരം നാലിന് വെർച്വൽ ആയി നടന്ന കേരള പിറവി ആഘോഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ കലാപരിപാടികളോടെ സംയുക്തമായി ആഘോഷിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളെക്കുറിച്ചുള്ള പ്രഭാഷണവും നടന്നു.
വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് വുമൻസ് ഫോറം പ്രസിഡന്റ് ശ്രീജ ഷിൽഡ് കാമ്പിന്റെ ഈശ്വര പ്രാർഥനയോടെയാണ് കേരളപിറവി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. മന്ത്രി സജി ചെറിയാന്റെ അസാന്നിധ്യത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരള കലാസാംസ്കാരിക ചരിത്ര മ്യൂസിയം ഡയറക്ടർ ആർ. ചന്ദ്രൻപിള്ള കേരളത്തിന്റെ തനതായ കലാരൂപങ്ങളെക്കുറിച്ച് വിശദമായി പ്രതിപാതിച്ച് പ്രഭാഷണം നടത്തി.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ, സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ, ഇന്യാ റീജിയൻ പ്രസിഡന്റ് ഡോ. അജി അബ്ദുള്ള,
ഗ്ലോബൽ കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ ടി. കീക്കാട്, യുഎൻ അഡ്മിനിസ്ട്രേഷൻ ഓഫീസർ സോമരാജ് പിള്ള, പ്രമുഖ വ്യവസായിയും അങ്കമാലി മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഡ്വ. ജോണി കുര്യാക്കോസ്, രാജു കുന്നാട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയണിലെ നോർത്ത് ടെക്സസ് പ്രൊവിൻസ് അവതരിപ്പിച്ച തിരുവാതിരയും യൂറോപ്പ് റീജിയണിലെ അയർലൻഡ് പ്രൊവിൻസിലെ വുമൻസ് വിഭാഗം അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും മനോഹരവും നയനാനന്ദകരവുമായിരുന്നു.
അമേരിക്കൻ റീജിയണിലെ പ്രസിദ്ധ മലയാളി ഗായകരായ ജോൺസൻ തലശല്ലൂരും ആൻസി തലശല്ലൂരും ചേർന്നവതരിപ്പിച്ച മലയാളത്തിലും ഹിന്ദിയിലുമുള്ള രുഗ്മഗാനങ്ങൾ, യൂറോപ്പിലെ പ്രസിദ്ധ ഗായകരായ സോബിച്ചൻ ചേന്നങ്കരയും ശ്രീജ ഷിൽഡ്കാമ്പ് ആലപിച്ച ഗാനങ്ങളും ശ്രുതിമധുരവും നയനാനന്ദകരവുമായിരുന്നു.
ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലും യുകെയിൽ പഠിക്കുന്ന നർത്തകിയും പ്രാസംഗികയുമായ അന്ന ടോമും ചേർന്നാണ് മോഡറേറ്റ് ചെയ്തത്.
യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി, യുകെ നോർത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സനു പടയാട്ടിൽ, കാരൂർ സോമൻ, ജർമൻ പ്രൊവിൻസിലെ എക്സിക്യൂട്ടീവ് അംഗവും ജർമൻ മലയാളി സമൂഹത്തിലെ ഫോട്ടോ ഗ്രാഫറുമായ ജോൺ മാത്യു, ചിനു പടയാട്ടിൽ എന്നിവർ സജീവമായി പങ്കെടുത്തു. യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.
രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക.
അടുത്ത കലാസാംസ്കാരിക വേദി ഡിസംബർ 30ന് നടക്കുക. പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും വിഷയങ്ങളെക്കുച്ചു ഈ വേദിയിൽ ചർച്ച ചെയ്യപ്പെടണമെന്നു ആഗ്രഹിക്കുന്നവർ പ്രസ്തുത വിഷയം ഡിസംബർ 15ന് വേൾഡ് മലയാളി കൗൺസിൽ യൂറോപ്യൻ റീജിയൻ ഭാരവാഹികളെ അറിയിക്കേണ്ടതാണ്.
വിഷയത്തിന്റെ പ്രാധാന്യവും മുൻഗണനാക്രമവുമനുസരിച്ചു ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ / വ്യക്തികളുടെ സാന്നിധ്യത്തിൽ വച്ച് ഈ വേദിയിൽ ചർച്ച ചെയ്യപ്പെടുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഭാരവാഹികൾ അറിയിച്ചു.
മാർ ജോസഫ് പണ്ടാരശേരിക്ക് മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ ഊഷ്മള സ്വീകരണം
മാഞ്ചസ്റ്റർ: യുകെ സന്ദർശത്തിന് എത്തിയ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയുടെ മിഷൻ ഇടവക സന്ദർശന പരിപാടികൾ ആരംഭിച്ചു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിലെത്തിയ മാർ ജോസഫ് പണ്ടാരശേരിക്ക് അംഗങ്ങൾ ഊഷ്മള സ്വീകരണം ഒരുക്കി.
സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായകാരുടെ അധിക ചുമതലയുള്ള വികാരി ജനറാളുമായ ഫാ. സജി മലയിൽ പുത്തൻപുരയിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജൂബ് തോട്ടനാനിയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടികൾ.
തുടർന്ന് നടന്ന ദിവ്യബലിയിൽ മാർ ജോസഫ് പണ്ടാരശേരി മുഖ്യകാർമികനായിരുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ സഭയോട് ചേർന്ന് ക്രിസ്തുവിൽ ഉള്ള വിശ്വാസത്തിൽ മുറുകെപ്പിടിച്ച് വിശ്വാസപരമായ ജീവിതം നയിക്കുമ്പോൾ പ്രതിസന്ധികളെ നേരിടാൻ സാധിക്കുമെന്നും ക്നാനായ മിഷൻ പ്രവർത്തനങ്ങൾ വഴി സമുദായത്തിന്റെ നിലനിൽപ്പിന് അടിത്തറ പാകുകയാണെന്നും മാർ ജോസഫ് പണ്ടാരശേരി പ്രസംഗമധ്യേ പറഞ്ഞു
ദിവ്യബലിക്ക് ശേഷം സൺഡേ സ്കൂളിന്റെ വാർഷികവും ഇടവക ദിനാഘോഷവും മാർ ജോസഫ് പണ്ടാശേരി ഉദ്ഘാടനം ചെയ്തു. സമ്മാനദാനങ്ങൾ കോട്ടയം എംപി തോമസ് ചാഴികാടൻ വിതരണം ചെയ്തു.
തുടർന്ന് ഇടവകാംഗങ്ങളുടെ മനോഹരമായ കലാസന്ധ്യയും ക്നാനായ സിംഫണി ഒരുക്കിയ ഗാനമേളയും നടത്തപ്പെട്ടു. നിറഞ്ഞ സദസിൽ ഓരോ കുടുംബാംഗങ്ങളെയും പരിചയപ്പെടുന്നതിനും മാർ ജോസഫ് പണ്ടാരശേരി സമയം കണ്ടെത്തി.
കാലാവസ്ഥ ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കില്ല
വത്തിക്കാന്‍ സിറ്റി: ദുബായിയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന അദ്ദേഹം നിലവിൽ വിശ്രമത്തിലാണ്.
86 കാരനായ മാർപാപ്പ വെള്ളിയാഴ്ച ദുബായിയിലേക്ക് തിരിക്കാനിരുന്നതായിരുന്നു. മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ വിശദമാക്കി. കഴിഞ്ഞ ഞായറാഴ്ച മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല.
ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും യാത്ര ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു.
തോമസ് ചാഴിക്കാടന് എംപിക്ക് ഗാട്ട്വിക്ക് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി പ്രവാസി കേരള കോണ്‍ഗ്രസ് എം
ലണ്ടൻ: കോട്ടയം എംപിയും കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമായ തോമസ് ചാഴിക്കാടന് എംപിക്ക് പ്രവാസി കേരള കോണ്‍ഗ്രസ് എം യുകെ ഘടകത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
തിങ്കളാഴ്ച ഗാട്ട്വിക്ക് വിമാനത്താവളത്തിലെത്തിയ എംപിയെ പ്രവാസി കേരള കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, മുന്‍ ജനറല്‍ സെക്രട്ടറി ടോമിച്ചന് കൊഴുവനാല്‍, സൗത്ത് ഈസ്റ്റ് റീജിയന് പ്രസിഡന്റ് ജോഷി സിറിയക്ക്, നാഷണല്‍ വൈസ് പ്രസിഡന്റ് എബി പൊന്നാംകുഴി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
ലോക സഭാംഗം എന്ന നിലയില്‍ ലഭിക്കുന്ന എംപി ഫണ്ട് നൂറ് ശതമാനം വിനിയോഗിച്ച തോമസ് ചാഴികാടന് എംപിക്ക് പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ കമ്മിറ്റി പ്രധിനിധി യോഗത്തില്‍ അനുമോദനവും ആദരവും നല്കി.
പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് മാനുവല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ നനീറ്റണില്‍ കൂടിയ യോഗത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ കമ്മറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും എംപി നിര്‍വഹിച്ചു.
പ്രവാസി കേര കോണ്‍ഗ്രസ് എം ഓഫീസ് ചാര്‍ജ് സെക്രട്ടറി ജിജോ അരയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ബിനു മുപ്രാപ്പള്ളി കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രവാസി കേരള കോണ്‍ഗ്രസ് യുകെയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും ഉറച്ച നിലപാടുകളും നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് വളരെ പ്രയോജനകരമായി തീര്‍ന്നിട്ടുണ്ട് എന്ന് എംപി സൂചിപ്പിച്ചു.
പ്രവാസികള്‍ നേരിടുന്ന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപിയും താനും കേന്ദ്ര സര്‍ക്കാര്‍ തലത്തിലും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും എംഎല്‍എമാരും സംസ്ഥാന സര്‍ക്കാര്‍ തലത്തിലും പല ഘട്ടങ്ങളിലും വളരെ ഗൗരവത്തോടെ ഇടപെട്ടിട്ടുണ്ട് എന്നും പ്രസംഗ മധ്യേ എംപി പറഞ്ഞു.
പ്രവാസികളുടെ ഏതു പ്രശ്നങ്ങളിലും അതീവ ഗൗരവത്തോടെ തന്നെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി തുടര്‍ന്നും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കേരളാ കോണ്‍ഗ്രസ് സീനിയര്‍ ജനറല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ സി.എ. ജോസഫ് പ്രവാസികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തിനു നികുതി അടയ്ക്കണമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമം മൂലം ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകളും ഇരട്ട പൗരത്വത്തിന്റെ ആവശ്യകതയും എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പ്രവാസികള്‍ നേരിടുന്ന പല പ്രധാന വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പ്രവാസി കേരള കോണ്‍ഗ്രസ് എം മുന്നോട്ടുവച്ച ഡ്യൂവല്‍ സിറ്റിസണ്‍ഷിപ്പ് എന്ന ആശയത്തെ വളരെ ഗൗരവത്തോടെയാണ് നോക്കികാണുന്നതെന്നും വിഷയം പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് എം യുകെ ഘടകം വൈസ് പ്രസിഡന്റുമാരായ അഖില്‍ ഉള്ളംപള്ളിയില്‍, റീജിയണല്‍ പ്രസിഡന്റുമാരായ റോബിന് ചിറത്തലയ്ക്കല്‍, ജോമോന് ചക്കുംകുഴിയില്‍, യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആല്ബിന് പെണ്ടനാട്ട്, പി കെ രാജുമോന് പാലകുഴിപ്പില്, പ്രവാസി കേരളാ കോണ്‍ഗ്രസ് എം നേതാക്കന്മാരായ ജിജോ മാധവപ്പള്ളില്‍, എം.സി. ജോര്‍ജ് മൂലേപ്പറമ്പില്‍, ആകാശ് ഫിലിപ്പ് കൈതാരം, മെല്വിന് ടോം എന്നിവര്‍ പ്രസംഗിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം
വത്തിക്കാൻ സിറ്റി: ചെറിയ പനിയും ശ്വാസതടസവും നേരിടുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു.
ശനിയാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ നടത്തിയ സിടി സ്കാൻ പരിശോധനയിൽ മാർപാപ്പയ്ക്കു ന്യൂമോണിയ ഇല്ലെന്നു സ്ഥിരീകരിച്ചിരുന്നു. ശ്വാസസംബന്ധമായ പ്രശ്നങ്ങൾ മാറിവരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായും വക്താവ് കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ത്രികാലജപ പ്രാർഥനയ്ക്കിടെയാണ് രോഗവിവരം പരസ്യമാക്കിയത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള ജനാലയ്ക്കു പകരം വീഡിയോ ലിങ്കിലൂടെയാണ് അദ്ദേഹം പ്രാർഥന ചൊല്ലിയത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ആരാധന ക്രമ ക്വിസ് മത്സരത്തിൽ ജോമോൻ - ബിബിത ദമ്പതികൾക്ക് ഒന്നാം സ്ഥാനം
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരാധനാക്രമ ബൈബിൾ ക്വിസ് മത്സരത്തിന് ഉജ്വല പരിസമാപ്തി.
രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും പിന്നീട് റീജിയണൽ തലങ്ങളിലും വിജയികളായ 43 ടീമുകളെ പങ്കെടുപ്പിച്ച് ലിവർപൂൾ സമാധാന രാജ്ഞി ദേവാലയ ഹാളിൽ ലൈവ് ആയി നടന്ന മത്സരത്തിൽ ഹേവാർഡ്സ് ഹീത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ നിന്നുള്ള ജോമോൻ ജോൺ, ബിബിത കെ. ബേബി ദമ്പതികൾ അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി.
ഇവർക്ക് 3,000 പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിച്ചു. മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ അംഗമായ ഷാജി കൊച്ചുപുരയിൽ - ജെൻസി ഷാജി ദമ്പതികൾക്ക് രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിച്ചു.
ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ അംഗങ്ങളായ ജിസ് സണ്ണി - ജിന മരിയ സണ്ണി മാറാട്ടുകളം സഹോദരങ്ങൾ എന്നിവർ മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റിനും യഥാക്രമം അർഹരായി.
ആരാധന ക്രമ വർഷത്തിൽ രൂപതയയിലെ മുഴുവൻ കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ ക്വിസ് മത്സരം കുടുംബങ്ങളുടെ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഫൈനലിസ്റ്റുകളായ 44 ടീമുകൾക്കും വിജയികൾക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
റീജിയണൽ തലത്തിൽ 80 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ആരാധന ക്രമ ക്വിസ് മത്സരത്തിൽ മുന്നിലെത്തിയവർ ആരാധനാക്രമ ബദ്ധമായ ജീവിതം നയിക്കുവാൻ എല്ലാവര്ക്കും മാതൃക ആകണമെന്ന് ആരാധനക്രമ വർഷ സമാപന സമാപന സന്ദേശം നൽകികൊണ്ട് പിതാവ് ഉത്ബോധിപ്പിച്ചു .
സമാപന സമ്മേളനത്തിൽ ആരാധന ക്രമ കമ്മീഷൻ ചെയർമാൻ റവ.ഡോ. ബാബു പുത്തൻപുരക്കൽ സ്വാഗതം ആശംസിക്കുകയും കമ്മീഷൻ അംഗം ഡോ. മാർട്ടിൻ ആന്റണി കൃതജ്ഞത പ്രകാശനവും നടത്തി.
ചങ്ങനാശേരി അതിരൂപത അംഗവും ബാരോ ഇൻ ഫെർനെസ് ഇടവക സഹ വികാരിയും ആയ റവ. ഫാ. നിതിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ.
പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യുവിന്റെ നേതൃത്വത്തിൽ ആരാധന ക്രമ കമ്മീഷൻ അംഗങ്ങൾ ആയ ഫാ. ജിനു മുണ്ടുനടക്കൽ, റവ. ഡീക്കൻ ജോയ്സ് പള്ളിക്യമ്യാലിൽ, ജെയ്സമ്മ, ഷാജുമോൻ ജോസഫ്, സുദീപ് എന്നിവർ ക്വിസ് മത്സരങ്ങൾ ഏകോപിപ്പിച്ചു.
ലിവർപൂൾ സമാധാന രാജ്ഞി ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ, കൈക്കാരൻമാർ, വോളണ്ടീയർ ടീം അംഗങ്ങൾ എന്നിവർ സമാപന പരിപാടികൾക്ക് നേതൃത്വം നൽകി.
കൈരളി നികേതന്‍ ഇനി മുതല്‍ സീറോ മലബാര്‍ സഭയുടെ കീഴിലെ സ്വതന്ത്ര സംഘടന
വിയന്ന: ഓസ്ട്രയയില്‍ ജനിച്ചുവളരുന്ന കുട്ടികള്‍ക്ക് മലയാളവും ഭാരതീയ നൃത്തനൃത്യങ്ങളും പഠിപ്പിക്കാനായി ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സീറോ മലബാര്‍ സഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സ്ഥാപിതമായ കൈരളി നികേതന്‍ സ്കൂള്‍ ഇനി മുതല്‍ വിയന്നയിലെ രണ്ടു സീറോ മലബാര്‍ ഇടവകകളുടെ (എസ്ലിംഗ്, മൈഡിലിംഗ്) കീഴിലുള്ള സ്വതന്ത്രമായ സാംസ്കാരിക സംഘടനയായി പ്രവര്‍ത്തിക്കും.
കൈരളി നികേതനില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും സീറോ മലബാര്‍ ഇടവകകളിലെ വൈദികരോ അവര്‍ ചുമതലപ്പെടുത്തുന്ന പ്രതിനിധികളോ ഉള്‍പ്പെടുന്ന ഒരു ജനറല്‍ ബോഡി കമ്മിറ്റിയും രൂപികരിക്കും.
സീറോ മലബാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പൗരസ്ത്യ സഭകള്‍ക്കും വേണ്ടി വിയന്ന അതിരൂപതയില്‍ അനുവദിച്ചിരിക്കുന്ന ഓര്‍ഡിനറിയാത്തിന്റെ (മാര്‍പാപ്പ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം) വികാരി ജനറാള്‍ മോണ്‍. യുറീ കൊളാസ വിയന്നയിലെ സീറോ മലബാര്‍ ഇടവക വൈദികരുമായി നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തിലാണ് കൈരളി നികേതന്‍ ഒരു അസോസിയേഷനായി (ഫെറയിന്‍) രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനം എടുത്തത്.
ഓസ്ട്രിയയിലെ നിയമനുസരിച്ച് രൂപീകരിച്ച സംഘടന ഇനിമുതല്‍ ‘കൈരളി നികേതന്‍ വിയന്ന’ എന്ന പേരില്‍ അറിയപ്പെടും. ഭാരതീയസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും മലയാളം ഭാഷ പഠിപ്പിക്കുന്നതിനും ഇന്ത്യന്‍ കലകളും കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന മറ്റു പരിപാടികളും ക്രിസ്ത്യന്‍ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലിപ്പിക്കുക എന്നതാണ് കൈരളി നികേതന്റെ പ്രധാന ഉദ്ദേശ്യം.
കൈരളി നികേതനില്‍ നിലവിലെ എല്ലാ കോഴ്സുകളും പരിപാടികളും അതെ രീതിയില്‍ തുടരുമെന്നും മാറ്റം വന്നിരിക്കുന്നത് സംഘടനയുടെ രജിസ്ട്രേഷനില്‍ മാത്രമാണെന്നും നിലവിലെ കോര്‍ഡിനേറ്റര്‍ എബി കുര്യന് അറിയിച്ചു.
കൈരളി നികേതന്റെ ആദ്യ ജനറല്‍ ബോഡി മീറ്റിംഗ് ഡിസംബര്‍ രണ്ടിന് വിയന്നയിലെ ഫ്രാങ്ക്ളിന്‍സ്ട്രാസെ 26ല്‍ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കും.
ഇറ്റലിയില്‍ നടക്കുന്ന ബിനാലെയില്‍ ചിത്രകാരന് സി.ബി.ഷിബുവിന് പുരസ്കാരം
റോം: ഇറ്റലിയില്‍ നടന്നുകൊണ്ടിരിക്കുന്ന 32-ാമത് അന്താരാഷ്ട ഉമോറിസ്മോ നെല്‍ ആര്‍ട്ട് ബിനാലെയില്‍ മലയാളി ചിത്രകാരന് സി.ബി. ഷിബുവിന് പുരസ്കാരം. ഷിബുവിന്റെ "സ്വപ്നം' എന്ന ഓയില്‍ പെയിന്റിംഗിനാണ് ബിനാലെയിൽ രണ്ടാം സ്ഥാനം ലഭിച്ചത്
ഒന്നാം സ്ഥാനം ഇറാനില്‍ നിന്നുള്ള കലാകാരന് ബഹ്മാന് ജലാലിന് ലഭിച്ചു. ഇറ്റലിയിലെ ചിത്രകാരന് സെര്‍ജിയോ ടെസറോളോയും ഷിബുവിനൊപ്പം രണ്ടാംസ്ഥാനം പങ്കിട്ടു. കാഷ് പ്രൈസും പ്രശസ്തിപത്രവും ട്രോഫിയുമാണ് അവാര്‍ഡ്.
അവാര്‍ഡ് ചിത്രങ്ങള്‍ മിയുമോര് ഇന്റര്‍നാഷ്ണല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെടും. ഇറ്റലിയിലെ ടോലെന്റിനോ മുന്‍സിപ്പാലിറ്റിയാണ് ലോക പ്രശസ്തമായ ഉമോറിസ്മോ നെല്‍ ആര്‍ട്ട് ബിനാലെ സംഘടിപ്പിക്കുന്നത്.
ഈ മാസം 24ന് ആരംഭിച്ച പ്രദര്‍ശനം അടുത്തവര്‍ഷം ജനുവരി 28ന് അവസാനിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 72 കലാകാരന്മാരുടെ രചനകൾ ബിനാലെയിൽ പ്രദർശിപ്പിക്കും.
നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ നേടി ലോകപ്രശസ്തനായ കലാകാരനാണ് സി.ബി. ഷിബു. തുര്‍ക്കി, ജപ്പാന്, ചൈന, കൊറിയ, ഇറാന്, പോളണ്ട്, ഇറ്റലി, ഗ്രീസ് ബെല്‍ജിയം, മെക്സിക്കോ ഇങ്ങനെ ഒട്ടേറെ രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കലാരംഗത്തെ അംഗീകാരങ്ങളും നേട്ടങ്ങളും മാനിച്ച് എറണാകുളം ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡ് നല്കി ഷിബുവിനെ ആദരിച്ചിരുന്നു. ഷിബു ഡ്രോയിംഗിലും പെയിന്റിംഗിലും ഫൈന്‍ ആര്‍ട്ട് ഡിപ്ലോമ നേടിയിട്ടുണ്ട്.
ചെറിയപാടത്ത് പരേതനായ സി.എന്‍. ബാലന്റെയും ശാന്താമണിയുടെയും മകനാണ്.
മാഞ്ചസ്റ്ററിൽ അന്തരിച്ച ജോയി അഗസ്റ്റിന്റെ സംസ്കാരം ബുധനാഴ്ച
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ റോച്ച്ഡെയിലില്‍ അന്തരിച്ച ജോയി അഗസ്റ്റിന്റെ സംസ്കാരം ബുധനാഴ്ച നടക്കും. രാവിലെ പത്തിന് സെന്റ് പാട്രിക് ദേവാലയത്തിൽ നടക്കുന്ന വിടവാങ്ങൽ തിരുക്കർമങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ.ജോസഫ് ശ്രാമ്പിക്കൽ മുഖ്യ കാർമികനാകും.
തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് റോച്ച്ഡെയിലില്‍ ഡെൻഹ്രസ്റ്റ് സെമിത്തേരിയിൽ ആണ് സംസ്ക്കാര ശുശ്രൂഷകൾ നടക്കും.
ഇ മാസം 14നാണ് എല്ലാവരെയും സങ്കടത്തിലാഴ്ത്തി ജോയ് അഗസ്റ്റിൻ മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഇളയമകൾ ജീനയുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. കുറവിലങ്ങാട് സ്വദേശിയായ ജോയ് കക്കാട്ടുപള്ളിയിൽ കുടുംബാംഗമാണ്. മേരിയാണ് ഭാര്യ. മക്കൾ: നയന, ജിബിൻ, ജീന. മരുമക്കൾ: പ്രശാന്ത്, ചിപ്പി.
ദേവാലയത്തിന്റെ അഡ്രസ്: St. Patrick Church, Watts street, Rochdale, OL120HE. സെമിത്തേരിയുടെ അഡ്രസ്: Denehurst Cemetry163 Sandy Ln, Rochdale OL11 5DY.
വാർത്ത: സാബു ചുണ്ടക്കാട്ടിൽ
കരിപ്പുമണ്ണില് കെ.ജെ. ചെറിയാന് അന്തരിച്ചു; സംസ്കാരം ബുധനാഴ്ച
ആലപ്പുഴ: ജര്‍മനിയിലെ ബോണില്‍ താമസിക്കുന്ന ജോണ്‍ മാത്യുവിന്റെ (ഫോട്ടോ മാത്തുക്കുട്ടി) ജേഷ്ഠ സഹോദരന് ചാത്തനാട് കരിപ്പുമണ്ണില് റിട്ട: അധ്യാപകന് കെ.ജെ. ചെറിയാന്(90) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം വൈഎംസിഎ സെന്റ് ജോര്‍ജ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ: സി.ജി ഏലമ്മ (റിട്ട. പ്രിന്‍സിപ്പല്‍ കണിച്ചുകുളങ്ങര)
സഹോദരങ്ങള്‍: ജോണ്സണ് (റബര്‍ സ്റ്റോര്‍ കോന്നി), ജോണ്‍ സക്കറിയ (സ്റ്റുഡിയോ ജോണ്സണ്, കോന്നി), കെ.ജെ. ജോണ്‍, ഡോ. സാറാമ്മ വര്‍ഗീസ് (പെരുമ്പാവൂര്‍), ഡോ.ഏലിയാമ്മ അച്ചന്‍കുഞ്ഞ് (പുതുപ്പള്ളി), ഓമന വര്‍ഗീസ് (മൂന്നാര്‍), പരേതരായ ക്യാപ്റ്റന്‍ ജോണ്‍ കോശി, മേരി ജോണ്‍ (തൃശൂര്‍), കെ ജെ ബേബി.
വാർത്ത: ജോസ് കുമ്പിളുവേലിൽ
സ്ലൈഗോ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം ഡിസംബർ രണ്ടിന്
ഡബ്ലിൻ: സ്ലൈഗോ സെന്റ് തോമസ് സീറോ മലബാർ കുർബാന സെന്റർ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം ‘റിജോയീസ്’ ഡിസംബർ രണ്ടിന് നടക്കും.
വചനപ്രഘോഷകനും ഗാനരചയിതാവും യൂറോപ്പ് സീറോ മലബാർ യൂത്ത് കോഓർഡിനേറ്ററുമായ ഫാ. ബിനോജ് മുളവരിക്കൽ, ആർസിഎസ്ഐ യൂണിവേഴ്സിറ്റിയിലെ ലീഡര്‍ഷിപ്പ് പ്രോഗ്രാം ഡയറക്ടറും ലക്ച്ചററുമായ ഡോ. ഷേർളി ജോർജ് എന്നിവർ ഏകദിന പ്രോഗ്രാമിന് നേതൃത്വം കൊടുക്കും.
ഡിസംബർ രണ്ടിന് സ്ലൈഗോ ബാലിസൊഡേർ സെന്റ് ബ്രിജിത്ത് കാത്തലിക് ദേവാലയത്തിൽ (St. Brigid's Church, Ballisodare, Co. Sligo) നടത്തുന്ന ഈ പ്രോഗ്രാമിലേക്ക് വിവാഹിതരായ എല്ലാ സ്ത്രീകളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ഫോം ഈ മാസം 28നുള്ളിൽ പൂരിപ്പിച്ച് അയക്കേണ്ടതാണ്.
കുടുംബങ്ങളിൽ സമാധാനം നിലനിർത്തുന്നതിൽ സ്ത്രീകൾക്കുള്ള പങ്കാളിത്തത്തെ സംബന്ധിച്ചും കുടുംബ ജീവിതത്തിന്റെ വിജയത്തിന് ആത്മീയതയ്ക്കുമുള്ള പ്രസക്തിയെക്കുറിച്ചും തങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധ്യത്തിൽ വളരാനും പ്രേരണ ലഭിക്കുന്ന ക്ലാസുകളിലേക്കും കുർബാനയിലേക്കും ആരാധനയിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സ്ലൈഗോ മാതൃവേദി അറിയിച്ചു.
ഡബ്ലിനിലെ കലാപം; 32 പേര്‍ക്കെതിരേ കേസെടുത്തു
ഡബ്ലിന്‍: കത്തിയാക്രമണത്തിന് പിന്നാലെ ഡബ്ലിനിലെ തെരുവുകളിലുണ്ടായ പ്രതിഷേധം അക്രമാസക്തമായ സംഭവത്തില്‍ 32 പേര്‍ക്കെതിരേ കേസെടുത്തു. വന്‍ നാശനഷ്ടം വരുത്തിയതിനാണ്
കേസ്.
അയർലൻഡിന്റെ തലസ്ഥാന നഗരമായ ഡബ്ലിനിലെ തിരക്കേറിയ പാരനല്‍ സ്ക്വയറില്‍ ഐറിഷ് സ്കൂളിന് മുന്പില് വ്യാഴാഴ്ച ഉച്ചയോടെയാണ് കത്തിയാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
കത്തിയാക്രമണത്തിന് പിന്നാലെ നടന്ന പ്രതിഷേധം അക്രമാസക്തമായിയിരുന്നു. പോലീസ് വാഹനങ്ങളടക്കം അഗ്നിക്കിരയാക്കി. പ്രതിഷേധം നടക്കുന്ന സ്ഥലത്തേയ്ക്ക് വന്ന ബസുകളും ട്രെയിനും പോലീസ് കാറുകളുമാണ് തീവച്ചു നശിപ്പിച്ചത്. ഇതിന് പിന്നാലെ പോലീസ് ചിലരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
അതേസമയം ഡബ്ലിനിലെ തെരുവുകളിലുണ്ടായ സംഘര്‍ഷം കെട്ടടങ്ങിയെന്നാണ് വിവരം. കഴിഞ്ഞ മണിക്കൂറുകളില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡബ്ലിന്‍ നഗരം സാധാരണ നിലയിലേക്ക് എത്തിയതായി അധികൃതര്‍ അറിയിച്ചു.
ബ്രെഗന്‍സില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടന രൂപീകരിച്ച് മലയാളികള്‍
വിയന്ന: ഓസ്ട്രിയയിലെയും സ്വിറ്റ്സര്‍ലൻഡിലെയും മലയാളികള്‍ ഒരുമിച്ച് ചേര്‍ന്ന് ഓസ്ട്രിയ സ്വിസ് ജര്‍മനി സംഗമ അതിര്‍ത്തിയിലെ നഗരമായ ബ്രെഗന്‍സില്‍ ‘വിഫോര്‍യു’ എന്ന പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഘടന രൂപീകരിച്ചു.
സംഘടനയുടെ ആദ്യ സമ്മേളനം ഡിസംബര്‍ ഒന്‍പതിന് ലുസ്റ്റെനാവുവിലുള്ള സ്റ്റേക്ക് ഹൗസില്‍ വൈകുന്നേരം ആറിന് നടക്കും. കേരളത്തില്‍ ഏറ്റവും സഹായം ആവശ്യമുള്ളവരെ കണ്ടെത്തി കഴിയുന്ന വിധത്തില്‍ സഹായിക്കുക എന്നതാണ് സംഘടനയുടെ ഉദ്ദേശം.
ഓസ്ട്രിയ, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് രാജ്യങ്ങളുടെ അതിര്‍ത്തിനഗരമായ ബ്രെഗന്‍സ് കേന്ദ്രമായി തെരഞ്ഞെടുത്തത് കൊണ്ട് തന്നെ ഈ മൂന്നു രാജ്യങ്ങളിലെയും ആള്‍ക്കാര്‍ക്ക് സംഘടനയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകാന്‍ സാധിക്കുമെന്ന് വി ഫോര്‍ യുവിന്റെ പ്രസിഡന്റ് ഓസ്ട്രിയയില്‍ നിന്നുള്ള ജോസഫ് കൂട്ടുമ്മേല്‍ പറഞ്ഞു.
പേരും പെരുമയും ആഗ്രഹിക്കാതെ ജന്മനാട്ടില് കഷ്ടപ്പെടുന്നവരെ സാധിക്കുന്ന രീതിയില്‍ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വി ഫോര്‍ യു ഏറ്റവും നല്ല അവസരമാണെന്നും യൂറോപ്പില്‍ ജോലിചെയ്യുന്നവര്‍ക്ക് ഒരു മാസം പത്ത് യൂറോ മാത്രം സംഘടനയ്ക്ക് നല്കി സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാനും സാധിക്കുമെന്നും സ്വിസ് കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് വലിയവീട്ടില്‍ അഭിപ്രായപ്പെട്ടു.
ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന സ്നേഹവിരുന്നിലേക്കും ആദ്യ സമ്മേളനത്തിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക്: ഗീത & ജോസഫ് കൂട്ടുമ്മേല്‍, ഷീല & ജോര്‍ജ് വലിയവീട്ടില്‍: +41 76 3838180 / +43 664 5730668 എന്ന നമ്പറില്‍ സമീപിക്കാവുന്നതാണ്.
ഇമെയില്‍:
[email protected], അഡ്രസ്: Steakhouse, Rheinstr. 25, Lustenau, Bregenz- AT
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; ബോസ്റ്റൺ എഴ്ഞ്ചൽസ് ശ്രദ്ധ നേടുന്നു
ലണ്ടൻ: കൈരളി ടിവി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ ഹ്രസ്വ ചിത്രത്തിന്റെ മായിക പ്രപഞ്ചമാണ് അമേരിക്കൻ മലയാളി ചലച്ചിത്ര പ്രതിഭകൾ അണിയിച്ചൊരുക്കുന്നത്. ഇതിനോടകം 20 ചിത്രങ്ങൾ പ്രക്ഷേപണം കഴിഞ്ഞ ഷോർട്ട് ഫിലിമുകൾ മത്സരത്തിൽ മാറ്റുരയ്ക്കാൻ ജഡ്ജസിന്റെ കൈയിൽ എത്തിക്കഴിഞ്ഞു.
തെരഞ്ഞെടുത്ത ഓരോ ചിത്രവും ഒന്നിനൊന്നു മികവാർന്നവയാണ്. ബോസ്റ്റണിൽ നിന്നുള്ള ദീപ ജേക്കബിന്റെയും ജെയ്സൺ ജോസിന്റെയും സംവിധാനത്തിൽ മനോഹരമായ ഒരു ചിത്രമായ ബോസ്റ്റൺ എൻഞ്ചേൽസ് ഫിലിം ഫെസ്റ്റിവൽ പ്രദർശിപ്പിച്ചു.
പ്രണയത്തിന്റെ സാന്ദ്രമായ നിമിഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഈ ചിത്രത്തിൽ ആഴത്തിലുള്ള അനുരാഗത്തിന്റെ പൂർത്തീകരണമാണ് സംഭവിക്കുന്നത്. പ്രണയത്തിന്റ ആനന്തഭാവങ്ങൾ പ്രേക്ഷകരിലേക്കു സന്നിവേശിപ്പിക്കുന്ന ഒരു ഉജ്വല കലാസൃഷ്ട്ടിയാണ്. അഭിനയിക്കുന്നവർ ഓരോരത്തരും തിളങ്ങിയിട്ടുണ്ട്.
രജന നിർവഹിച്ചിരിക്കുന്നത് രഞ്ജിത് ആന്റണിയാണ് ചിത്രത്തിൽ ഉള്ള കേട്ടിരിക്കേണ്ട മനോഹരമായ ഗാനം പാടിയിരിക്കുന്നത് ലിബിൻ സ്കറിയ ആണ്.
ബോസ്റ്റണിൽ താമസിക്കുന്ന എരുമേലി സ്വദേശിയായ ദീപ ജേക്കബ് യുഎസ് ബാങ്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയറും വളരെ പ്രശസ്തയായ വീഡിയോ - ഫോട്ടോഗ്രാഫർ കൂടിയാണ്.
ഡെൽ കമ്പനിയിലെ പ്രോഗ്രാം മാനേജറായ ജെയ്സൺ വയനാട് സ്വദേശിയാണ്. ഇവരുടെ ആദ്യ ഷോർട്ട് ഫിലിമാണ് ബോസ്റ്റൺ എൻഞ്ചേൽസ് ഇതിനോടകം ഇവർ നിർമിച്ച സംഗീത ആൽബങ്ങൾ ശ്രദ്ധേയമാണ്.
നോര്‍ത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന കൈരളി ടിവി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്ലിന്റെ എന്‍ട്രി സമര്‍പ്പണം പൂര്‍ത്തിയായപ്പോൾ 35 ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വടക്കേ അമേരിക്കയിലുടനീളമുള്ള വളര്‍ന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടിവി യുഎസ്എ ആണ് ഈ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
അഞ്ച് മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ ദ്യര്‍ഘമുള്ള പൂര്‍ണമായും നോര്‍ത്ത് അമേരിക്കയില്‍ ചിത്രീകരിച്ച മലയാളം ഷോര്‍ട്ട് ഫിലിമുകള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്. പ്രശസ്ത സിനിമ സംവിധായകനും കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ രഞ്ജിതാണ് ജൂറി ചെയര്മാന്.
സാഹിത്യകാരിയും തൃശൂര്‍ വിവേകാനന്ദ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ദീപ നിശാന്ത്, കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ ഡോക്ടര്‍ എന്‍.പി. ചന്ദ്ര ശേഖരന് എന്നിവരാണ് ജൂറി അംഗങ്ങള്‍.
ന്യൂയോർക്ക് സമയം ശനി വെെകുന്നേരം നാലിനും ഞായറാഴ്ച രാത്രി 8.30ന് കൈരളി ടിവിയിലും കൈരളി അറേബ്യയിൽ വെള്ളി വെെകുന്നേരം 3 .30ന് (യുഎഇ ടൈം) കൈരളി ന്യൂസ് ചാനലിൽ തിങ്കൾ രാത്രി എട്ടിനും (ന്യൂയോർക്ക് ടൈം) തിങ്കൾ വെെകുന്നേരം 4.30 (ഇന്ത്യൻ ടൈം).
കൂടുതല്‍ വിവരങ്ങള്‍ക്ക്: KAIRALITVNY @ GMAIL .COM. ജോസ് കാടാപുറം - 9149549586, ജോസഫ് പ്ലാക്കാട്ട് - 972 839 9080, സുബി തോമസ് - 747 888 7603
ഗ്രേറ്റ് ബ്രിട്ടൻ രൂപത ആരാധന ക്രമ ക്വിസ് മത്സരം ഇന്ന് ലിവർപൂളിൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ആരാധന ക്രമവർഷത്തോട് അനുബന്ധിച്ച് കുടുംബങ്ങൾക്കായി സംഘടിപ്പിച്ച ആരാധനക്രമ ക്വിസ് മത്സരങ്ങളുടെ ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ നടക്കും.
ഇടവക-മിഷൻ-പ്രൊപ്പോസഡ് മിഷൻ തലത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ 43 ടീമുകളാണ് ഇന്ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് ദി പീസ് ദേവാലയത്തോട് അനുബന്ധിച്ചുള്ള ഹാളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും നൽകും.
ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
വിജയികൾക്കുള്ള സമ്മാനങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യും. ക്വിസ്മത്സരങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരാധന ക്രമ കമ്മീഷൻ ചെയർമാൻ റവ. ഡോ. ബാബു പുത്തൻപുരക്കൽ അറിയിച്ചു.
മാർ ജോസഫ് പണ്ടാരശേരിയിലിന് മാഞ്ചസ്റ്ററിൽ ഉജ്വല സ്വീകരണം
മാഞ്ചസ്റ്റർ സിറ്റി: മാഞ്ചസ്റ്ററിൽ എത്തിയ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിയിലിന് ഉജ്വല സ്വീകരണം നൽകി.
മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ആൻഡ് ലിവർപൂൾ സെന്റ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ കൈകാരന്മാരും പാരീഷ് കൗൺസിൽ അംഗങ്ങളും വേദപാഠ പ്രതിനിധികളും ഉൾപ്പെട്ട ക്നാനായ കാത്തലിക് മിഷൻ അംഗങ്ങൾ പ്രൗഢോജിതമായ സ്വീകരണമാണ് മാർ ജോസഫ് പണ്ടാരശേരിയിലിന് വിമാനത്താവളത്തിൽ നൽകിയത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാളും ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാളുമായ ഫാ. സജി മലയിൽ പുത്തൻപുരയും സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ആൻഡ് സെന്റ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജൂബ് തൊട്ടനാനിയിലും സ്വീകരണത്തിന് നേതൃത്വം നൽകി.
യുകെയിലെ ക്നാനായ കാത്തലിക് മിഷൻ ഇടവകകൾ സന്ദർശിക്കുന്നതിനും കുടുംബങ്ങളെ പരിചയപ്പെടുന്നതിനും മിഷൻ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മാർ ജോസഫ് പണ്ടാശരി യുകെയിൽ സന്ദർശനം നടത്തുന്നത്.
ഇന്ന് ലിവർപൂൾ മാഞ്ചസ്റ്റർ എന്നിവിടങ്ങളിലെ ക്നാനായ കാത്തലിക് മിഷൻ ഇടവകകളിൽ ദിവ്യബലി അർപ്പിക്കുകയും സ്വീകരണ പരിപാടികളിലും കുടുംബങ്ങളെ പരിചയപ്പെടുന്നതിനും തുടക്കമാകും.
ഡിസംബർ ഒന്‍പതിന് നടത്തപ്പെടുന്ന ക്നാനായ കാത്തലിക് മിഷൻ യുകെയുടെ പ്രതിനിധി സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.
മാർ ജോസഫ് പണ്ടാരശേരിയെ സ്വീകരിക്കുവാൻ മിഷൻ ഇടവകകളിൽ വൈദികരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
വത്തിക്കാനിൽ വിശിഷ്ടാതിഥികൾക്കു മുൻപിൽ ദ ഫേസ് ഓഫ് ദ ഫേസ്ലസ്
വത്തിക്കാൻ: കേരളത്തിൽ പ്രദർശനം തുടരുന്ന ദ ഫേസ് ഓഫ് ദ ഫേസ്ലസ് എന്ന ചലച്ചിത്രം ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കുമായി മാർപാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചു.
ഇതാദ്യമായാണ് വത്തിക്കാനിൽ ഔദ്യോഗികമായി ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന് വത്തിക്കാൻ പരിപൂർണപിന്തുണയാണ് നൽകുന്നത്.
മാർപാപ്പയെ സന്ദർശിച്ച അണിയറപ്രവർത്തകർ അദ്ദേഹത്തിന് തൊട്ടടുത്ത ദിവസം സിനിമ കാണുന്നതിനായുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ഡോ. ഷെയ്സണ്‍ പി. ഔസേപ്പ് സംവിധാനം നിർവഹിച്ച സിനിമ നിരവധി അന്തർദേശിയ അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു.
ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണയാണ് സിനിമ നിർമിച്ചിരിക്കുന്നത്.
വില്‍ഡേഴ്സിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കെെയടിച്ച് പുടിന്
ബര്‍ലിന്‍: നെതര്‍ലന്‍ഡിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയ ഫ്രീഡം പാർട്ടിക്ക് (പിവിവി) ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
ഗീർട് വിൽഡേഴ്സ് നയിക്കുന്ന ഫ്രീഡം പാർട്ടിക്ക് 150 അംഗ പാർലമെന്റിൽ 37 സീറ്റ് നേടിയിരുന്നു. ഇടതു സഖ്യത്തെയാണു പരാജയപ്പെടുത്തിയത്. ഇടതു സഖ്യത്തിന് 25 സീറ്റാണു കിട്ടിയത്.
പിവിവി അവഗണിക്കാനാത്ത ശക്തിയാണെന്നും തങ്ങൾ അധികാരം പിടിക്കുമെന്നും വിൽഡേഴ്സ് പറഞ്ഞു. 76 സീറ്റാണ് പാർലമെന്റിൽ ഭൂരിപക്ഷത്തിനു വേണ്ടത്. പിവിവിയുടെ വിജയം യൂറോപ്പിലാകെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഡച്ച് ട്രംപ് എന്ന പേരിലറിയപ്പെടുന്ന വിൽഡേഴ്സ് തീവ്ര ഇസ്ലാംവിരുദ്ധ, കുടിയേറ്റവിരുദ്ധ നിലപാടുള്ള വ്യക്തിയാണ്. യൂറോപ്യൻ യൂണിയനെയും എതിർക്കുന്നയാളാണ്.
യുക്രെയ്നിനുള്ള സൈനിക പിന്തുണ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വില്‍ഡേഴ്സ് അധികാരത്തില്‍ വന്നാല്‍ റഷ്യയ്ക്കും പുടിനും അത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; സ്വർണ മെഡലുകൾ തൂത്തുവാരി കേരളത്തിന് അഭിമാനമായി നിഖിൽ ദീപക്
മിൽട്ടൻ കെയ്ൻസ്: ഇംഗ്ലീഷ് അണ്ടർ 13 നാഷണൽസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിലും ഡബിൾസിലും മിക്സഡ് ഡബിൾസിലും സ്വർണമെഡലുകൾ തൂത്തുവാരി നിഖിൽ ദീപക് പുലിക്കോട്ടിൽ.
മിൽട്ടൺ കെയ്ൻസിൽ വച്ച് നടന്ന നാഷനസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലാണ് നിഖിൽ തന്റെ പ്രതിഭ വീണ്ടും തെളിയിച്ചത്. ഈ മാസം 18, 19 തീയതികളിലായി നടന്ന ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിലും കഴിഞ്ഞ രണ്ടുവർഷവും സിംഗിൾസ് ചാമ്പ്യനായിരുന്ന നിഖിലിൽ ഈ വിജയത്തോടെ ഹാട്രിക് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
അണ്ടർ 13 സിംഗിൾസിൽ ഗോൾഡ് നേടിയ നിഖിൽ ദീപക് ഡബിൾസിൽ ഹോങ്കോംഗ് താരം ഏറ്റിന്നെ ഫാനുമായി ചേർന്നുണ്ടാക്കിയ പാർട്ണർഷിപ്പിലും മിക്സഡ് ഡബിൾസിൽ വേദൻഷി ജെയിനുമായി (നോർത്ത് ഇന്ത്യൻ) കൈകോർത്തും ആണ് മെഡലുകൾ തൂത്തുവാരിയത്.
2022ൽ സ്ലോവാനിയയിൽ വച്ച് നടന്ന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 കാറ്റഗറിയിൽ സിംഗിൾസിൽ ബ്രോൺസ് കരസ്ഥമാക്കുകയും ഡബിൾസിൽ നിഖിൽ, ഏറ്റിന്നെ ഫാനുമായി ചേർന്ന് സ്വർണം നേടിയിരുന്നു.
ലണ്ടനിൽ താമസിക്കുന്ന ദീപക്-ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ ഇളയ മകനാണ് നിഖിൽ ദീപക് പുലിക്കോട്ടിൽ. പിതാവ് ദീപക് എൻഎച്ച്എസി ൽ ബിസിനസ് ഇന്റലിജൻസ് മാനേജറായും അമ്മ ബിനി ദീപക് എൻഎച്ച്എസിൽ പീഡിയാട്രിക് ഫിസിയോ തെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്.
നിഖിലിന്റെ ജ്യേഷ്ഠ സഹോദരൻ സാമൂവൽ പുലിക്കോട്ടിലും ഇംഗ്ലണ്ടിലെ ബാഡ്മിന്റൺ കളിക്കളങ്ങളിൽ ശ്രദ്ധേയനാണ്. അണ്ടർ 16 കാറ്റഗറിയിൽ സിംഗിൾസിൽ പത്താം റാങ്കും ഡബിൾസിൽ അഞ്ചാം റാങ്കും ഉള്ള സാമൂവൽ 11-ാം ക്ലാസ് വിദ്യാർഥിയാണ്.
അപ്മിനിസ്റ്റർ കൂപ്പർ ആൻഡ് കോബോൺ സ്ക്കൂളിൽ വിദ്യാർഥികളാണ് നിഖിലും സാമുവലും. എട്ടാംക്ലാസിൽ പഠിക്കുന്ന നിഖിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം സ്കൂൾ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവമാണ്.
നിഖിലിന്റെ കായിക മികവ് മുൻ തലമുറകളുടെ കായിക രംഗത്തുള്ള പിന്തുടർച്ച കൂടിയാണെന്നാണ് കുടുംബാംഗങ്ങളുടെ വിലയിരുത്തൽ. നിഖിലിന്റെ മുതുമുത്തച്ഛൻ ഒക്കുറു അക്കാലത്തെ പേരുകേട്ട ഒരു ബോൾ ബാഡ്മിന്റൺ താരമായിരുന്നു.
മുത്തച്ഛൻ വിന്നി ജൂനിയർ സ്റ്റേറ്റ് ബാസ്കറ്റ് ബോൾ താരവും ഷട്ടിൽ ബാഡ്മിന്റൺ കളിയിൽ പ്രശസ്തനുമായിരുന്നു. അഖിലിന്റെ പിതാവും നല്ലൊരു കായിക താരമാണ്.
ചെറുപ്പം മുതലേ ബാഡ്മിന്റൺ ട്രെയിനിംഗ് തുടങ്ങിയിട്ടുള്ള നിഖിൽ ഒപിബിസി ക്ലബിൽ റോബർട്ട് ഗോല്ഡിംഗ് എന്ന മുൻ ഇംഗ്ലണ്ട് ദേശീയ താരത്തിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ തുടർച്ചയായി ഗോൾഡ് മെഡൽ കരസ്ഥമാക്കിയതിന്റെ മികവിൽ ഈ വർഷത്തെ അണ്ടർ 13 ഇംഗ്ലണ്ട് ടീമിലേക്കും നിഖിലിന് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിൽ ബാഡ്മിന്റൺ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി താരത്തിളക്കത്തിനു തുടക്കം കുറിച്ച ദേശീയ തലത്തിലും രാജ്യാന്തര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റ്ൺ താരമാവണം എന്നാണ് ഈ മിടുക്കന്റെ വലിയ അഭിലാഷം.
അതിനു ശക്തമായപിന്തുണയും പ്രോത്സാഹനവുമായി കുടുംബവും സ്കൂളും കോച്ചും ഒപ്പം മലയാളി സമൂഹവും ഉണ്ട്.
അയർലൻഡിൽ പ്രതിഷേധക്കാർ അഴിഞ്ഞാടി; പോലീസ് വാഹനങ്ങളടക്കം അഗ്നിക്കിരയാക്കി
ഡബ്ലിൻ: ഡബ്ലിനിൽ കത്തിയാക്രമണത്തിന് തുടർച്ചയായി നടന്ന പ്രതിഷേധം അക്രമാസക്തമായി. തീവ്രവലത് പക്ഷക്കാർ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡബ്ലിൻ സിറ്റി സെന്ററിൽ പ്രതിഷേധമാരംഭിച്ചത്.
തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ പോലീസ് വാഹനങ്ങളടക്കം അഗ്നിക്കിരയാക്കി. പൊതുഗതാഗത വാഹനങ്ങൾ തല്ലിത്തകർക്കുകയും തുടർന്ന് കത്തിക്കുകയുമായിരുന്നു.
നഗരത്തിൽ പ്രതിഷേധം നടക്കുന്നയിടത്തേക്ക് വന്ന ഡബ്ലിൻ ബസുകളും ലുവാസ് ട്രെയിനും പോലീസ് കാറുകളുമാണ് തീവച്ചു നശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു 34 പേരെ പോലീസ് അറസ്റ്റു ചെയ്തു.
ഇവർ നഗരത്തിലെ ഒട്ടേറെ കടകൾ കൊള്ളയടിക്കുകയും ചെയ്തു. തലസ്ഥാന നഗരമായ ഡബ്ലിനിലെ തിരക്കേറിയ പാരനൽ സ്ക്വയറിൽ ഐറിഷ് സ്കൂളിന് മുൻപിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് കത്തിയാക്രമണം ഉണ്ടായത്.
അൾജീരിയ വംശജനാണ് അക്രമി. ഐറിഷ് പൗരത്വമുള്ള ഇയാൾ കഴിഞ്ഞ 20 വർഷമായി അയർലൻഡിൽ താമസിച്ചു വരികയാണ്. ആക്രമണത്തിൽ അഞ്ച് വയസുള്ള മൂന്നു സ്കൂൾ വിദ്യാർഥികൾക്കും ഒരു ജീവനക്കാരിക്കുമാണ് കുത്തേറ്റത്.
ഇവരിൽ ഒരു സ്കൂൾ വിദ്യാർഥിയുടെയും ജീവനക്കാരിയുടെയും നില ഗുരുതരമാണ്. ആക്രമിക്കും പരിക്കേറ്റിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന ഫുഡ് ഡെലിവറി ഡ്രൈവറാണ് തന്റെ ഹെൽമെറ്റ് കൊണ്ട് അക്രമിയെ തലയ്ക്കടിച്ചു വീഴ്ത്തിയത്. തുടർന്ന് പരിസരത്തുള്ളവർ ഓടിയെത്തി അക്രമിയെ കീഴ്പെടുത്തി.
ഡെലിവറി ഡ്രൈവറുടെ സമയോചിത ഇടപെടൽ ഉണ്ടായത് മൂലമാണ് കൂടുതൽ കുട്ടികൾ കുത്തേൽക്കുന്നതിൽ നിന്നും രക്ഷപെട്ടു. കത്തിയാക്രമണവും തുടർന്നുള്ള അക്രമത്തെപ്പറ്റിയും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഗ്ലോബൽ ടാലന്റ് കോംപറ്റിറ്റീവ്നസ് ഇന്‍ഡക്സ്: ഒന്നാം സ്ഥാനം നിലനിർത്തി സ്വിറ്റ്സര്‍ലന്‍ഡ്
ബര്‍ലിന്‍: 2023ലെ ഗ്ലോബൽ ടാലന്റ് കോംപറ്റിറ്റീവ്നസ് ഇന്‍ഡക്സ് പട്ടികയിൽ സ്വിറ്റ്സര്‍ലന്‍ഡിന് ഒന്നാം സ്ഥാനം ലഭിച്ചു. തുടർച്ചയായി പത്താം വർഷമാണ് സ്വിറ്റ്സര്‍ലന്‍ഡ് പട്ടികയിൽ ഒന്നാമത് എത്തുന്നത്.
വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പങ്ക് പരിഗണിച്ചാണ് ഒന്നാം സ്ഥാനം ലഭിച്ചത്. സിംഗപ്പുരാണ് പട്ടികയിൽ രണ്ടാമത്.
യുഎസ്എ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പട്ടികയിൽ യൂറോപ്യൻ രാജ്യങ്ങൾ ആധിപത്യം പുലർത്തി. ആദ്യ പത്തിൽ ഏഴ് എണ്ണവും യൂറോപ്യൻ രാജ്യങ്ങളാണ്.
ജർമനി പതിനാലാമതാണ്. ഇന്ത്യ പട്ടികയിൽ 103-ാം സ്ഥാനത്താണ്.