യുകെയിലെ അടൂർ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററിൽ
മാഞ്ചസ്റ്റർ: യുകെയിലെ അടൂർ സംഗമം - 2025 ശനിയാഴ്ച മാഞ്ചസ്റ്ററിലെ സാൽ ഫോർഡ് സെന്റ് ജെയിംസ് ഹാളിൽ നടക്കും. സംഗമം യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും.
റെജി തോമസ്, ലിറ്റോ ടൈറ്റസ് തുടങ്ങിയ സംഘാടക സമിതിയംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 10 മുതൽ വൈകുന്നേരം വരെയാണ് സംഗമം നടക്കുന്നത്. ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
അടൂരിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വന്ന് യുകെയിൽ താമസിക്കുന്ന എല്ലാവരും പങ്കെടുക്കാൻ ശ്രമിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
വിശദവിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവരും അടൂർ സംഗമം എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ചേരുവാൻ ആഗ്രഹിക്കുന്നവരും ദയവായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: റെജി തോമസ്: +44 7533499858, ലിറ്റോ ടൈറ്റസ്: +44 7888 828637.
സംഗമം നടക്കുന്ന ഹാളിന്റെ വിലാസം: St.James Church Hall, Eccles Old Road, Salford, M6 8HA.
യുക്മ റീജിയണൽ കലാമേളകൾക്ക് ശനിയാഴ്ച കലാശക്കൊട്ട്
ചെൽട്ടൺഹാം: നവംബർ ഒന്നിന് ചെൽട്ടൺഹാമിലെ ക്ലീവ് സ്കൂളിൽ നടക്കുന്ന യുക്മയുടെ പതിനാറാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾ ശനിയാഴ്ച സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ളിയ റീജിയണുകളിൽ അരങ്ങേറുകയാണ്.
സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള സാലിസ്ബറിയിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള റെയ്ലിയിൽ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരും ഉദ്ഘാടനം ചെയ്യും.
യുക്മ ട്രഷറർ ഷീജോ വർഗീസ്, ബേസിംഗ്സ്റ്റോക്ക് കൗൺസിലറും മുൻ യുക്മ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയൽ (ദേശീയ കലാമേള കൺവീനർ), സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി തുടങ്ങിയവർ വിവിധ യോഗങ്ങളിൽ മുഖ്യാതിഥികളായെത്തും.
കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട തയാറെടുപ്പുകൾ പൂർത്തിയായതായി സൌത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലീയ റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
സെപ്റ്റംബർ 27ന് വെയിത്സ്, ഒക്ടോബർ നാലിന് യോർക്ക്ഷയർ & ഹംബർ, സൌത്ത് ഈസ്റ്റ്, ഒക്ടോബർ 11ന് നോർത്ത് വെസ്റ്റ്, ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലമേളകൾ വളരെ വിജയകരമായി നടന്ന് കഴിഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അഭൂതപൂർവമായ തിരക്കാണ് മത്സരാർഥികളുടെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും റീജിയണൽ കലാമേളകളിൽ ഉണ്ടായത്.
സൗത്ത് വെസ്റ്റ്
സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ശനിയാഴ്ച രാവിലെ എട്ടിന് സാലിസ്ബറിയിലെ ഗൊഡോൾഫിൻ സ്കൂളിൽ തുടക്കമാകും.
യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യുന്ന കലാമേളയിൽ നാഷണൽ ട്രഷറർ ഷീജോ വർഗ്ഗീസ്, നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരി, മുൻ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ബേസിംഗ്സ്റ്റോക്ക് കൌൺസിലറും മുൻ യുക്മ ദേശീയ സെക്രട്ടറിയുമായ സജീഷ് ടോം, കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്ജ് തുടങ്ങിയവർ മുഖ്യാതിഥികളായെത്തും.
സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, മുൻ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ്, ട്രഷറർ ബേബി വർഗീസ് ആലുങ്കൽ, കലാമേള കോഓർഡിനേറ്റർ ബിജോയ് പി. വർഗീസ്, മറ്റു റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ, നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ തുടങ്ങിയവർ മുഖ്യാതിഥികളാകും. ഇക്കഴിഞ്ഞ ഞായറാഴ്ച കലാമേള രജിസ്ട്രേഷൻ പൂർത്തിയായിരുന്നു. മത്സരാർഥികളുടെ എണ്ണത്തിൽ സർവകാല റിക്കാർഡാണ് ഇക്കുറി.
അഞ്ഞൂറിൽപ്പരം മത്സരാർഥികൾ അഞ്ചു വേദികളിലായി മാറ്റുരയ്ക്കുന്ന കലാമേളയുടെ അവസാനവട്ട ഒരുക്കങ്ങളുമായാണ് സംഘാടകർ. കലാമേള ഒരു വൻ വിജയമാക്കി തീർക്കുവാൻ സൗത്ത് വെസ്റ്റിലെ എല്ലാ അംഗഅസോസിയേഷനുകളും സജീവമായി രംഗത്തുണ്ട്.
അണിയറപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളും, ആതിഥേയത്വം വഹിക്കുന്ന സാലിസ്ബറി മലയാളി അസോസിയേഷനും അരയും തലയും മുറുക്കി പ്രവർത്തിച്ചു വരുന്നു. അതിവിപുലമായ സംഘാടക സമിതിയാണ് റീജിയണൽ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
ഈസ്റ്റ് ആംഗ്ലിയ
യുക്മയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള ശനിയാഴ്ച രാവിലെ 8.30ന് റെയ്ലിയിലെ ദ സ്വെയിൻ പാർക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവഹിക്കും.
റീജിയണൽ പ്രസിഡന്റ് ജോബിൻ ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേശീയ വൈസ് പ്രസിഡന്റും ദേശീയ കലാമേള കൺവീനറുമായ വർഗീസ് ഡാനിയൽ, ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി എന്നിവർ മുഖ്യാതിഥികളായിരിക്കും.
ദേശീയ സമിതിയംഗം ജയ്സൺ ചാക്കോച്ചൻ, റീജിയണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, ട്രഷറർ ഷിന്റോ സ്കറിയ, കലാമേള കോഓർഡിനേറ്റർ സുമേഷ് അരവിന്ദാക്ഷൻ, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. യുക്മ ദേശീയ, റീജിയണൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.
ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള ഭംഗിയായി നടത്തുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. റീജിയണിലെ മുഴുവൻ അംഗ അസോസിയേഷനുകളുടെയും കലാ സ്നേഹികളായ മുഴുവൻ മലയാളികളുടെയും ആത്മാർഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള സംഘാടക സമിതി അഭ്യർഥിച്ചു.
ജര്‍മനിയില്‍ ഓണ്‍ലൈന്‍ കഞ്ചാവ് വില്‍പ്പന നിര്‍ത്തി
ബര്‍ലിന്‍: ജര്‍മനി മെഡിക്കല്‍ കഞ്ചാവ് വില്‍പ്പന ഓണ്‍ലൈനായി നിര്‍ത്തലാക്കുന്നു. കഞ്ചാവിന്റെ ഓണ്‍ലൈന്‍ വില്‍പ്പന നിയന്ത്രിക്കാനുള്ള പദ്ധതികള്‍ക്ക് ജര്‍മന്‍ മന്ത്രിസഭ അംഗീകാരം നല്കി. ഭാവിയില്‍, മെഡിക്കല്‍-ഗ്രേഡ് ഉത്പന്നങ്ങളുടെ കുറിപ്പടിക്ക് ഡോക്ടറെ നേരിട്ട് സന്ദര്‍ശിക്കേണ്ടതായി വരും.
കഴിഞ്ഞ ആഴ്ച ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി കഞ്ചാവ് വില്‍പ്പന നിയന്ത്രിക്കാന്‍ ഉദേശിച്ചുള്ള ഒരു കരട് നിയമം ജര്‍മനിയുടെ മന്ത്രിസഭ പാസാക്കി. നിലവിലുള്ള നിയമത്തിലെ ഭേദഗതി പ്രകാരം കഞ്ചാവ് കുറിപ്പടിക്ക് ഒരു ഡോക്ടറുമായി നേരിട്ട് കൂടിയാലോചന നടത്തേണ്ടതുണ്ട്.
കൂടാതെ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും നിലവില്‍ സാധ്യമാകുന്നതുപോലെ കഞ്ചാവ് ഉത്പന്നങ്ങളുടെ മെയില്‍-ഓര്‍ഡര്‍ ഡെലിവറി നിരോധിക്കുകയും ചെയ്യും.
മെഡിക്കല്‍ കഞ്ചാവിന്റെ വിതരണം പിന്നീട് ഫിസിക്കല്‍ ഫാര്‍മസികളില്‍ മാത്രമായി പരിമിതപ്പെടുത്തും. കഴിഞ്ഞ വര്‍ഷം വിനോദ ഉപയോഗത്തിനായി മരുന്ന് നിയമവിധേയമാക്കിയതിനുശേഷം കഞ്ചാവ് ഇറക്കുമതിയിലെ കുതിച്ചുചാട്ടം നേരിടാന്‍ ഇത് ആവശ്യമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു.
ജര്‍മനിയുടെ ഫെഡറല്‍ കാബിനറ്റ് ആരോഗ്യ മന്ത്രാലയം കൊണ്ടുവന്ന ഒരു കരട് നിയമം അംഗീകരിച്ചു. അത് മെഡിക്കല്‍ കഞ്ചാവിനുള്ള ഓണ്‍ലൈന്‍ കുറിപ്പടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നു.
ജര്‍മനിയുടെ ഫെഡറല്‍ കാബിനറ്റ് ആരോഗ്യ മന്ത്രാലയം കൊണ്ടുവന്ന ഒരു കരട് നിയമം അംഗീകരിച്ചു. അത് മെഡിക്കല്‍ കഞ്ചാവിനുള്ള ഓണ്‍ലൈന്‍ കുറിപ്പടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നു.
ഓണ്‍ലൈനായി വാങ്ങിയ മെഡിക്കല്‍ കഞ്ചാവ് ഉത്പന്നങ്ങളുടെ വിതരണവും നിരോധിക്കും. ഇറക്കുമതിയില്‍ വന്‍ വര്‍ധനവ് ഉണ്ടായി. വിനോദ ഉപയോക്താക്കള്‍ക്ക് മെഡിക്കല്‍ കഞ്ചാവ് എളുപ്പത്തില്‍ വാങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് നിയമം കര്‍ശനമാക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2025ന്റെ ആദ്യ പകുതിയില്‍ കഞ്ചാവ് ഇറക്കുമതി ഏകദേശം 80 ടണ്ണായി വര്‍ധിച്ചു, അല്ലെങ്കില്‍ മുന്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയേക്കാള്‍ 400 ശതമാനത്തിലധികം.
വൈദ്യശാസ്ത്രപരമായും വിനോദപരമായുംഡോക്ടറുടെ കുറിപ്പടി ഉള്ള രോഗികള്‍ക്ക് മെഡിക്കല്‍ കഞ്ചാവ് ഉപയോഗിക്കുന്നത് 2017 മുതല്‍ ജര്‍മനിയില്‍ നിയമപരമാണ്. 18 വയസിന് മുകളിലുള്ള മുതിര്‍ന്നവര്‍ കഞ്ചാവിന്റെ വിനോദപരമായ ഉപയോഗം 2024 ഏപ്രില്‍ മുതല്‍ ജര്‍മനിയില്‍ നിയമവിധേയമാക്കി.
ഡബ്ലിനിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഏകദിന സെമിനാർ ശനിയാഴ്ച
ഡബ്ലിൻ: ലിറ്റർജി ആൻഡ് ബൈബിൾ അപ്പോസ്റ്റലേറ്റ് ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ ശനിയാഴ്ച "TIBERIAS' എന്ന പേരിൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ഏകദിന സെമിനാർ നടക്കും.
ഡബ്ലിൻ റിയാൾട്ടോ അവർ ലേഡി ഓഫ് ദ ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിലാണ് സെമിനാർ. രാവിലെ 10 മുതൽ മൂന്നു വരെയാണ് പരിപാടി. ഫാ. വിനു പുള്ളിഞ്ചുവള്ളിൽ, ഫാ. സെബാൻ വെള്ളമാത്തറ എന്നിവർ നേതൃത്വം നൽകും.
സാക്രിസ്റ്റീൻസ്, കോയർ മെംബേർസ്, ആൽട്ടർ സെർവേഴ്സ് അനിമേട്ടേഴ്സ്, യൂകരിസ്റ്റിക് മിനിസ്റ്റേഴ്സ്, കാറ്റകിസം ടീച്ചേർസ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർക്കായാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
പങ്കെടുക്കുന്ന എല്ലാവരും പിഎംഎസ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മാർപാപ്പയ്ക്കു സമ്മാനമായി കുതിര
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി കുതിരയെ ലഭിച്ചു. പോളണ്ടിലെ കൊഒബ്രെസെഗ് ബുഡിസ്റ്റോവോയിലുള്ള മിചാൽസ്കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്കിയാണ് വെളുത്ത അറേബ്യൻ കുതിരയെ മാർപാപ്പയ്ക്കു സമ്മാനമായി നൽകിയത്.
മാർപാപ്പ പെറുവിൽ മിഷണറിയായിരിക്കെ കുതിരപ്പുറത്തു കയറി നിൽക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മിചാൽസ്കി പറഞ്ഞു. മാർപാപ്പയുടെ ളോഹയോടു സാമ്യം പുലർത്താനാണു വെളുത്ത കുതിരയെ സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുതിരകളുടെ ബ്രീഡിംഗ്, പരിശീലനം തുടങ്ങിയവയ്ക്കൊപ്പം പന്തയക്കുതിരകളും മിചാൽസ്കിയുടെ ഫാമിലുണ്ട്. കഴിഞ്ഞമാസം ഇലക്ട്രിക് കാറും വെള്ള ബൈക്കും മാർപാപ്പയ്ക്കു സമ്മാനമായി ലഭിച്ചിരുന്നു.
തെക്കേതില്‍ മീനാക്ഷിയമ്മ അന്തരിച്ചു
കൊല്ലം: കരുനാഗപ്പള്ളി പാവുമ്പ തെക്ക് വേരോളില്‍ തെക്കേതില്‍ പരേതനായ കുഞ്ഞുരാമന്പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ(97) അന്തരിച്ചു. സംസ്കാരം നടത്തി.
മക്കള്‍ കെ. ചന്ദ്രശേഖരന്‍പിള്ള, കെ. പ്രസന്നന്‍പിള്ള, രത്നാംഗിയമ്മ, കെ. രാജേന്ദ്രന്, പുഷ്പല്ലിയമ്മ, ജര്‍മനിയിലെ ബോണില്‍ യുഎന്സിസി ആസ്ഥാനത്തിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡിപ്ലോമാറ്റ് കെ. സോമരാജന്‍പിള്ള, വസന്തകുമാരി അമ്മ.
മരുമക്കള്‍: മംഗളം, ശ്രീലത, ശശിധരന്‍പിള്ള, മിനി, രാജലക്ഷ്മി, പരേതരായ ശശിധരന്‍പിള്ള, രഘുനാഥന് നായര്‍.
ഐഒസി യുകെയുടെ തെരുവ് ശുചീകരണത്തിൽ പങ്കെടുത്ത വോളന്റിയർമാരെ അഭിനന്ദിച്ച് ബോൾട്ടൺ കൗൺസിൽ
ബോൾട്ടൺ: ഗാന്ധിജയന്തി ദിനത്തിൽ ബോൾട്ടൺ ചിൽഡ്രൻസ് പാർക്കിൽ ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരുവ് ശുചീകരണത്തിൽ പങ്കാളികളായ 22 വോളന്റിയർമാരെ ബോൾട്ടൺ കൗൺസിലിന്റെ അഭിനന്ദനം.
ബോൾട്ടണിലെ തെരുവ് ശുചീകരണവുമായി ബന്ധപ്പെട്ട് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ’ലവ് ബോൾട്ടൺ, ഹേറ്റ് ലിറ്റർ’ സംവിദാനത്തിന്റെ മേൽനോട്ടവും ചുമതലയും വഹിക്കുന്ന ഉദ്യോഗസ്ഥനായ (വോളന്റിയർ കോഓർഡിനേറ്റർ) ഗാരത്ത് പൈക്കാണ് സേവാദിനത്തിന്റെ ഭാഗമായ ഐഒസി വോളന്റിയർമാരെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്.
ഐഒസിയുടെ വനിതാ യുവജന പ്രവർത്തകരടക്കം 22 സേവ വോളന്റിയർമാരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. ഇവിടത്തെ തദ്ദേശീയരുടെയും മാധ്യമ പ്രവർത്തകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
സമൂഹത്തോടുള്ള പ്രതിബദ്ധതയും ജീവിക്കുന്ന ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ ഒരു ഇന്ത്യൻ സംഘടന കാണിച്ച മാതൃകാപരമായ പ്രവർത്തിയായാണ് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ, സംഘടിപ്പിക്കപ്പെട്ട തെരുവ് ശുചീകരണത്തെ തദ്ദേശീയർ ഉൾപ്പടെയുള്ള ജനങ്ങൾ നോക്കിക്കണ്ടത്.
ബോൾട്ടൻ സൗത്ത് & വാക്ക്ഡൻ എംപി യാസ്മിൻ ഖുറേഷിയാണ് സേവന ദിനത്തിന്റെയും അതിനോടനുബന്ധിച്ചു സംഘടിപ്പിച്ച സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെയും ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചത്.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടയ എക്സിൽ സേവനദിനത്തിന്റെ ഫോട്ടോയും അവർ പങ്കു വച്ചിരുന്നു. വോളന്റിയർമാരെ ആദരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും എംപി നിർവഹിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സേവന ദിനത്തിൽ ജിപ്സൺ ഫിലിപ്പ് ജോർജ്, അരുൺ ഫിലിപ്പോസ്, ഫിലിപ്പ് കൊച്ചിട്ടി, റീന റോമി, കെ.വി. രഞ്ജിത്കുമാർ, ജേക്കബ് വർഗീസ്, ഫ്രബിൻ ഫ്രാൻസിസ്, ബേബി ലൂക്കോസ്, സോജൻ ജോസ്, റോബിൻ ലൂയിസ്, അമൽ മാത്യു, കെ.ജെ. ചിന്നു, പി.പി. പ്രണാദ്, ജോയേഷ് ആന്റണി, ജസ്റ്റിൻ ജേക്കബ്, ബിന്ദു ഫിലിപ്പ്, അനഘ ജോസ്, പി.ഡി. ലൗലി, സ്കാനിയ റോബിൻ, സോബി കുരുവിള എന്നിവരാണ് സേവനദിനത്തിന്റെ ഭാഗമായത്.
യുക്മ നോർത്ത് വെസ്റ്റ് കലാമേള: എംഎംഎ ചാമ്പ്യൻമാർ
ലണ്ടൻ: കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിനു കൊടിയിറങ്ങി. വിഗൻ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിച്ച യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 11 വിഗാൻ ഡീൻ ട്രസ്റ്റ് അങ്കണത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തിരശീല വീണു. രാവിലെ 9 മണിയോടെ ആരംഭിച്ച കലാമേളയിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയണിലുള്ള അംഗ അസ്സോസിയേഷനുകളിൽ നിന്നുമുള്ള നാനൂറിലധികം കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. പ്രായം അനുസരിച്ച് കിഡ്സ്, സബ്ജൂനിയര്, ജൂനിയര്‍, സീനിയർ, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജണൽ പ്രസിഡന്റ് ഷാജി തോമസ് വരാകുടി അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ തിരി തെളിയിച്ചു. യുക്മ നാഷണൽ ട്രെഷറർ ഷീജോ വർഗീസ് മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി സനോജ് വർഗ്ഗീസ് സ്വാഗതം ആശംസിച്ചപ്പോൾ, ആർട്സ് കോ ഓർഡിനേറ്റർ ശ്രീ രാജീവ് നന്ദി പ്രകാശിപ്പിച്ച
ു. യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോർഡിനേറ്ററുമായ കുര്യൻ ജോർജ്, യുക്മ സംസ്കരിക വേദി ജനറൽ കൺവീനർ അഡ്വ. ജാക്സൺ തോമസ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, റീജിയണൽ ട്രഷറർ ഷാരോൺ ജോസഫ്, വൈസ പ്രസിഡന്റ് അഭിറാം, ജോയിന്റ് സെക്രട്ടറി ജെറിൻ ജോസ്, ജോയിന്റ് ട്രഷറർ ജോസഫ് മാത്യു, പിആർഒ അനിൽ ഹരി, മീഡിയ കോർഡിനേറ്റർ ജനീഷ് കുരുവിള തുടങ്ങി യുക്മ നോർത്ത് വെസ്റ്റ് റീജിണൽ ഭാരവാഹികളും യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജണൽ കലാമേളക്കു ആതിഥേയത്വം വഹിച്ച വിഗൻ മലയാളി അസോസിയേഷനിലെ പ്രധാന ഭാരവാഹികളും വേദിയിൽ സന്നിഹിതരായിരുന്നു.

കിരീടപോരാട്ടത്തിൽ ഇത്തവണയും കലാകിരീടം മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (123 പോയിന്റ്) സ്വന്തമാക്കി. 94 പോയിന്റുമായി മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോട്ട് രണ്ടാസ്ഥാനവും, 68 പോയിന്റുമായി നോർത്ത്മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും 62 പോയിന്റുമായി ആതിഥേയരായ വിഗൻ മലയാളി അസോസിയേഷൻ നാലാം സ്ഥാനവും സ്വന്തമാക്കി.
കലാപ്രതിഭ പുരസ്കാരവും കലാതിലകവും വിഗൻ മലയാളി അസോസിയേഷൻ കരസ്ഥമാക്കി, രോഹൻ റോബിൻ കലാപ്രതിഭ ആയപ്പോൾ, ആൻ ട്രീസ ജോബി കലാതിലകം ആയി തിരഞ്ഞെടുത്തു. ഭാഷ കേസരിപട്ടം വാറിംഗ്ടൺ മലയാളി അസോസിയേഷനിലെ ആൻലിയ വിനീതും ആൻ ട്രീസ ജോബിയും പങ്കിട്ടപ്പോൾ നാട്യറാണി പട്ടം സ്വന്തമാക്കിയത് ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനിലെ അർപ്പിത അശോക് ആണ്.

കിഡ്സ് വിഭാഗത്തിൽ ക്രിസ്റ്റൽ ജീവൻ (നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ നോർമ), സബ് ജൂനിയഴ്സ് വിഭാഗത്തിൽ ആൻലിയാ (വാറിംഗ്ടൺ മലയാളി അസോസിയേഷൻ), ജൂനിയഴ്സ് വിഭാഗത്തിൽ ആൻ ട്രീസ ജോബി (വിഗൻ മലയാളി അസോസിയേഷൻ), സീനിയഴ്സ് വിഭാഗത്തിൽ നിമ്മി ചിന്നു തോമസ് (ബെറി മലയാളി കൾച്ചറൽ അസോസിയേഷൻ) . സീനിയഴ്സ് വിഭാഗത്തിൽ അർപ്പിത അശോക് (ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ ) എന്നിവർ ഓരോ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരായി.
ഓരോ വേദിക്ക് മുന്നിലും നിറസാന്നിധ്യമായി കാണികൾ. നടനചാരുത പകർന്ന കുച്ചുപ്പുടിയും മോഹിനിയാട്ടവും ഭരതനാട്യവും കാണികളുടെ മനം നിറച്ചു. നാടൻ പാട്ടുകളും, ലളിത ഗാനവും ശബ്ദാനുകരണ കലയുടെ വിസ്മയവും ചേർന്നതോടെ ആഹ്ലാദം ഇരട്ടിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരും, ദേശീയ വൈസ് പ്രസിഡന്റും കലാമേള കോർഡിനേറ്ററുമായ വർഗീസ് ഡാനിയലും മുഖ്യാതിഥികളായിരുന്നു. സമാപന സമ്മേളനത്തിൽ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിക്കുകയും, കലാകിരീടം, കല പ്രതിഭ, കലാതിലകം പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.
റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിക്കുന്നവർക്കും ആണ് നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനാറാമത് ദേശീയ കലാമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്.
യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേള വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ് എന്നിവർ നന്ദി അറിയിച്ചു.
സ്വരാക്ഷര 2025: സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക്കിന് അഭിനന്ദന പ്രവാഹം
അല്‍മേറെ (നെതര്‍ലന്‍ഡ്സ്): രാഗഭാവവും താളബോധവും സമന്വയിച്ചു യൂറോപ്യന്‍ മണ്ണില്‍ പെയ്തിറങ്ങിയ കര്‍ണാടക സംഗീതം ""സ്വരാക്ഷര 2025’’ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയമായി.
സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ വാര്‍ഷികാഘോഷം ""സ്വരാക്ഷര 2025’’ അല്മേറെയിലെ കുന്സ്റ്റ്ലൈന് തിയേറ്ററില്‍ നടത്തപ്പെട്ടു. പത്മഭൂഷണ്‍ പുരസ്കാര ജേതാവും പ്രമുഖ കര്‍ണാടക സംഗീതജ്ഞയുമായ വിദുഷി സുധ രഘുനാഥനും അംബാസഡര്‍ കുമാര്‍ തുഹിനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഈണങ്ങളുടെയും പാരമ്പര്യത്തിന്റെയും ആഘോഷത്തിന്റെയും ഈ ഒത്തുചേരല്‍ യൂറോപ്പിലെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയമായ അനുഭവമായി. അറിവിന്റെയും കലയുടെയും നിത്യജ്വാലയെ പ്രതീകാത്മകമായി ദീപം കൊളുത്തിക്കൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. വിദുഷി സുധ രഘുനാഥന്, വിദേശത്തെ യുവതലമുറയില്‍ കര്‍ണാടക സംഗീത പാരമ്പര്യം പരിപോഷിപ്പിക്കുന്ന സ്വരലയയുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. അംബാസഡര്‍ തുഹിന്‍, ഇന്ത്യയുടെ സാംസ്കാരിക സ്വാധീനം ശക്തിപ്പെടുത്തുന്നതിലും സാംസ്കാരിക സൗഹൃദം വളര്‍ത്തുന്നതിലും സ്വരാക്ഷര പോലുള്ള സംരംഭങ്ങളുടെ പങ്ക് ഊന്നിപ്പറഞ്ഞു.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 280 വിദ്യാര്‍ഥികളുള്‍പ്പെടെ 700ല്‍ അധികം പേര് ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കര്‍ണാടക വായ്പാട്ട്, ഉപകരണ സംഗീതം, ഭക്തിഗാനങ്ങള്‍ എന്നിവയുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമായി. കൃതികള്‍, ഭജനകള്‍, ശ്ലോകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ വേദിയില്‍ അരങ്ങേറി.
കര്‍ണാടക സംഗീതം ലോകമെമ്പാടും പ്രസക്തവും ഊര്‍ജ്ജസ്വലവുമാക്കുക എന്ന സ്വരലയയുടെ കാഴ്ചപ്പാട് ഈ പരിപാടിയിലും വ്യക്തമായിരുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഭാരതത്തിന്റെ ശാസ്ത്രീയ സംഗീത പാരമ്പര്യം നിലനിര്‍ത്തുന്ന ഒരു മികച്ച സാംസ്കാരിക ലോകം വേദിയില്‍ സൃഷ്ടിച്ചു. പരിപാടി വിജയകരമാക്കാന്‍ സഹകരിച്ച വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സ്പോണ്‍സര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്വരലയയുടെ ഡയറക്ടറും ടീമും നന്ദി അറിയിച്ചു. കര്‍ണാടക സംഗീതത്തിന്റെ താളം വന്‍കരകള്‍ കടന്നും മുഴങ്ങുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, നൂറുകണക്കിന് യുവ സംഗീതജ്ഞര്‍ക്ക് പ്രചോദനമായി സ്വരലയ യാത്ര തുടരുകയാണ്.
അയര്‍ലന്‍ഡില്‍ രാജ്യാന്തര വടംവലി മാമാങ്കം 25ന്
ഡബ്ലിന്‍: ടിഐഐഎംഎസിന്റെ ആഭിമുഖ്യത്തില്‍ അയര്‍ലന്‍ഡില്‍ ആദ്യമായി സംഘടിപ്പിക്കുന്ന രാജ്യാന്തര വടംവലി മത്സരം ഈ മാസം 25ന് ഡബ്ലിനിലെ നാഷനല്‍ ബാസ്കറ്റ്ബോൾ ഇന്‍ഡോര്‍ അരീനയില്‍ അരങ്ങേറും.
അയര്‍ലന്‍ഡിലെ ചാമ്പ്യൻ പോരാളികള്‍ക്കൊപ്പം പത്തോളം വിദേശ ടീമുകള്‍ കൂടി അണിനിരക്കും. 4000 യൂറോയും സ്വര്‍ണക്കപ്പും ഒന്നാം സമ്മാനമായി നൽകും.
നോര്‍ത്ത് അമേരിക്കന്‍ ചാമ്പ്യന്മാരായ പോരാളികള്‍, ജോമോന് തൊടുകന്റെ നേതൃത്വത്തില്‍ ആദ്യമായി അയര്‍ലന്‍ഡില്‍ എത്തും. കുവൈറ്റ്, യുകെ, മാള്‍ട്ട, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചാമ്പ്യന്‍ ടീമുകളും മത്സരത്തിൽ പങ്കെടുക്കും.
വടംവലി മാമാങ്കം ഒരു വന്‍ വിജയമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അതോടൊപ്പം, കാണികള്‍ക്കായി അയര്‍ലന്‍ഡിലെ പ്രഫഷണല്‍ ടീമുകളുടെ വാശിയേറിയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
രണ്ടാം സമ്മാനം: 2000 യൂറോ, മൂന്നാം സമ്മാനം: 1000 യൂറോ, നാലാം സമ്മാനം: 500 യൂറോ. അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനക്കാര്‍ക്ക്: 100 യൂറോ വീതം എന്നിവയാണ് മറ്റ് സമ്മാനങ്ങൾ.
വടംവലി മത്സരത്തോടൊപ്പം മറ്റു കലാ കായിക വിനോദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആനന്ദരാവായി "നീലാംബരി'; പിരിയാന്‍ മനസില്ലാതെ പ്രേക്ഷകര്‍
പൂള്: പാട്ടും ആട്ടവും അരങ്ങുവാണ വേദിയില്‍ കലാമികവിന്റെ ആനന്ദരാവൊരുക്കി നീലാംബരി അഞ്ചാം സീസണ്. ജനപങ്കാളിത്തത്തിലും സംഘാടനമികവിലും അവതരണമികവിലും പുതുചരിത്രം രചിച്ച നീലാംബരി അഞ്ചാം സീസണ് പ്രവാസീ സമൂഹത്തിന് അവിസ്മരണമീയ കലാ നിമിഷങ്ങളാണ് സമ്മാനിച്ചത്.
യുകെയിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഗായകരും നര്‍ത്തകരും വിസ്മയമൊരുക്കിയ പരിപാടി ശനിയാഴ്ചയാണ് നടന്നത്. വിമ്പോണിലെ അലന്‍ഡെയ്ല്‍ കമ്യൂണിറ്റി സെന്ററായിരുന്നു വേദി. ഉച്ചയോടെ ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണെത്തിയത്.
ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി കടന്നതോടെ അധികൃതര്‍ തിരക്കു നിയന്ത്രിക്കാന്‍ പാടുപെട്ടു. നിശ്ചയിച്ച സമയം അവസാനിച്ചിട്ടും കാണികള്‍ പിരിയാന്‍ തയാറാകാതെ വന്നതോടെ പരിപാടിയുടെ സമയപരിധി നീട്ടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
വിവിധ ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുപ്പതിലധികം ഗായകരാണ് നീലാംബരി വേദിയില്‍ പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്തത്. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്ത നര്‍ത്തകരും അരങ്ങില്‍ മികവിന്റെ പകര്‍ന്നാട്ടം നടത്തി.
യുകെയിലെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്ത ഗായകര്‍ അവതരിപ്പിച്ച സംഗീത നിശയും ശ്രദ്ധേയമായി. വൈകുന്നേരം അഞ്ചിന് നടന്ന ചടങ്ങില്‍ മനോജ് മാത്രാടന്‍, ആദില്‍ ഹുസൈന്, സുമന് എന്നിവര്‍ ചേര്‍ന്ന് പരപാടിയുടെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.
പുതുമുഖ പ്രതിഭകള്‍ക്ക് അവസരം നൽകാന് സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഓരോ വര്‍ഷവും ജനപങ്കാളിത്തമേറുന്നത് തങ്ങളുടെ ഉദ്യമത്തിനു കിട്ടിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും നീലാംബരിക്കു നേതൃത്വം കൊടുക്കുന്ന മനോജ് മാത്രാടന്‍ പറഞ്ഞു.
ജര്‍മനിയില്‍ തൊഴിലാളി ക്ഷാമം രൂക്ഷം: കുടിയേറ്റം വേഗത്തിലാക്കാന്‍ "വര്‍ക്ക് ആന്‍ഡ് സ്റ്റേ ഏജന്‍സി’ വരുന്നു
ബെർലിൻ: രാജ്യത്തെ വിദഗ്ധ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി വിദേശ തൊഴിലാളികളുടെ കുടിയേറ്റ പ്രക്രിയ ലളിതമാക്കാൻ ജർമൻ ഫെഡറൽ കാബിനറ്റ് പുതിയ ഏജൻസിക്ക് അംഗീകാരം നൽകി. "വര്‍ക്ക് ആന്‍ഡ് സ്റ്റേ ഏജന്‍സി’ എന്ന പേരിലായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക.
ഓരോ വർഷവും ഏകദേശം നാല് ലക്ഷം വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള ജർമനിക്ക്, നിലവിലെ ഉദ്യോഗസ്ഥപരമായ കാലതാമസം കാരണം വിദേശികളെ ആകർഷിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യം മറികടക്കാനാണ് തൊഴിൽ മന്ത്രി ബെർബെൽ ബാസിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി നടപ്പാക്കുന്നത്.
പുതിയ ഏജൻസി കുടിയേറ്റ പ്രക്രിയ ഡിജിറ്റൽവത്കരിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ കാര്യക്ഷമത വർധിപ്പിക്കും. നിലവിൽ വീസ, താമസാനുമതി, തൊഴിൽ വിപണി പ്രവേശനം എന്നിവയ്ക്കായി പല സർക്കാർ ഓഫീസുകളിലൂടെ കടന്നുപോകേണ്ട അവസ്ഥയുണ്ട്. ഇത് ഒഴിവാക്കി, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രക്രിയ എളുപ്പമാക്കുന്ന ഏകജാലക സംവിധാനം ഒരുക്കുക എന്നതാണ് ഏജൻസിയുടെ പ്രധാന ലക്ഷ്യം.
വീസ, താമസം, ഭാഷാ കോഴ്സുകൾ തുടങ്ങിയ വിഷയങ്ങളിൽ പുതിയ ഏജൻസി കുടിയേറ്റക്കാർക്ക് സഹായം നൽകും. ഡിജിറ്റൽ വർക്ക് ആൻഡ് സ്റ്റേ ഏജൻസി’ വഴി, ജർമൻ തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് തടസമായിരുന്ന ഉദ്യോഗസ്ഥപരമായ തടസ്സങ്ങൾ ഞങ്ങൾ നീക്കം ചെയ്യുകയാണെന്ന് തൊഴിൽ മന്ത്രി ബെർബെൽ ബാസ് അറിയിച്ചു.
തൊഴിലാളി ക്ഷാമം രൂക്ഷമായ ജർമൻ സമ്പദ്വ്യവസ്ഥയ്ക്ക് ഈ നീക്കം ഉണർവ് നൽകുമെന്നും, വിദഗ്ധ തൊഴിലാളികൾക്ക് ജർമനിയിലേക്കുള്ള പ്രവേശനം കൂടുതൽ വേഗത്തിലാകുമെന്നുമാണ് പ്രതീക്ഷ.
സമീക്ഷ യുകെയുടെ ഷെഫീൽഡ് റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ
ടൂർണമെന്റിന് മുന്നോടിയായി ഷെഫീൽഡ് റീജണൽ മത്സരങ്ങൾ 2025 ഒക്ടോബർ 12ന്
EIS Olympic സ്റ്റേഡിയത്തിൽ നടത്തപ്പെട്ടു.
മത്സരങ്ങൾ സമീക്ഷ യുകെ ഷെഫീൽഡ് യൂണിറ്റ് പ്രസിഡന്റ് ഷാജു സി. ബേബി
ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സമീക്ഷ യുകെ മുൻ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ജോഷി ഇറക്കത്തിൽ, നാഷണൽ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ സ്വരൂപ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സമീക്ഷ യുകെയുടെ 32 യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 17 ഓളം
റീജണുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9ന് ഷെഫീൽഡിൽ വച്ച്
നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കാനിരിക്കുന്ന മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം.
പ്രസ്തുത ടൂർണമെന്റ് ഒന്നാം സ്ഥാനം അബിൻ ബേബിയും പ്രവീൺകുമാർ രവിയും നേടിയപ്പോൾ രണ്ടാം സ്ഥാനം ട്വിങ്കിൾ ജോസും ബെന്നറ്റ് വർഗീസും നേടി. ഷെയ്ൻ തോമസും എബിൻ തോമസും മൂന്നാം സ്ഥാനവും ജിൻസ് ദേവസ്യയും വിനോയും നാലം സ്ഥാനവും സ്വന്തമാക്കി.
വിജയികൾക്ക് ട്രോഫികൾ സമീക്ഷ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രീകാന്ത് കൃഷ്ണൻ, നാഷണൽ കമ്മിറ്റി അംഗം സ്വരൂപ് കൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് ഷാജു സി. ബേബി, യൂണിറ്റ് ട്രഷറർ സ്റ്റാൻലി ജോസഫ്, ജൂലി ജോഷി, ജോഷി ഇറക്കത്തിൽ, സനോജ് സുന്ദർ, യൂണിറ്റ്എക്സിക്യൂട്ടീവ് അംഗം വിജേഷ് വിവാഡ എന്നിവർ ചേർന്ന് സമ്മാനിച്ചു.
പ്രോഗ്രാമിന്റെ ഐ.ടി. കോഓർഡിനേഷൻ അരുൺ മാത്യുവും സൗണ്ട് സംവിധാനങ്ങൾ ലിജോ കോശിയും നിർവഹിച്ചു. സമീക്ഷ യുകെ ഷെഫീൽഡ് റീജണൽ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും സംഘാടകർക്കുംസമീക്ഷ യു.കെ നാഷണൽ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.
ഷെങ്കന്‍ എന്‍ട്രി ആന്‍ഡ് എക്സിറ്റ് സിസ്റ്റം പ്രാബല്യത്തിലായി
ബ്രസല്‍സ്: ഷെങ്കന്‍ എന്‍ട്രി ആന്‍ഡ് എക്സിറ്റ് സിസ്റ്റം (ഇഇഎസ്) ആവശ്യകതകള്‍ രജിസ്ട്രേഷന് പ്രക്രിയ ഈ മാസം 12ന് നിലവില്‍ വന്നു. അതായത് ഒക്ടോബര്‍ 12ന് ആരംഭിച്ച പുതിയ ഡിജിറ്റല്‍ ബോര്‍ഡര്‍ സംവിധാനമാണ് ഇഇഎസ്, 29 യൂറോപ്യന്‍ രാജ്യങ്ങളുടെ ബാഹ്യഅതിര്ത്തികളില് ഇത് മാനുവല്‍ പാസ്പോര്‍ട്ട് സ്റ്റാമ്പുകള്‍ക്ക് പകരം ഇലക്ട്രോണിക് രജിസ്ട്രേഷന് നടപ്പിലാക്കി.
യൂറോപ്പിലെത്തുന്ന ഭീകരരെയും അനധികൃത കുടിയേറ്റക്കാരെയും തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പുതിയ ട്രാവല്‍ ഡിജിറ്റല്‍ സംവിധാനമാണ് ഇഇഎസ്. ഇന്ത്യയടക്കമുള്ള ഇയുഇതര രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കു പുതിയ ഡിജിറ്റല്‍ ക്രമീകരണം ബാധകമാവും.
ഷെങ്കന്‍ പ്രദേശം സന്ദര്‍ശിക്കുന്ന എല്ലാ യൂറോപ്യന്‍ യൂണിയന് ഇതര പൗരന്മാരെയും ഹ്രസ്വകാല താമസത്തിനായി (ഏതെങ്കിലും 180 ദിവസത്തെ കാലയളവില്‍ 90 ദിവസം വരെ) ഈ സിസ്റ്റം രജിസ്റ്റര്‍ ചെയ്യും. യൂറോപ്യന്‍ കമ്മീഷന് അനുസരിച്ച്, ഇത് വീസ ഉടമകള്‍ക്കും വീസ ഒഴിവാക്കപ്പെട്ട യാത്രക്കാര്‍ക്കും ബാധകമാണ്.
പ്രാബല്യത്തിലാക്കിയ രാജ്യങ്ങള്‍
ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്ക്ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, ഇറ്റലി, ലാത്വിയ, ലിസ്റ്റന്സൈ്റ്റന്, ലിത്വാനിയ, മാള്‍ട്ട, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്.
പ്രധാന പോയിന്റുകള്‍ ഒറ്റനോട്ടത്തില്‍
ആരംഭിച്ചത്: ഒക്ടോബര്‍ 12, 2025 (ക്രമേണ 2026 ഏപ്രില്‍ 10 വരെ റോള്‍ഔട്ട്) ആരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 90 ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനായി ഇയു സന്ദര്‍ശിക്കുന്ന നോണ്‍ പൗരന്മാര്.
ബയോമെട്രിക്സ്: എല്ലാവരുടെയും ഫോട്ടോ + വീസ രഹിത യാത്രക്കാര്‍ക്ക് നാല് വിരലടയാളങ്ങള്‍.
ആരെയാണ് ഒഴിവാക്കിയിരിക്കുന്നത്: ഇയു/ ഇഇഎ/സ്വിസ് പൗരന്മാര്, താമസാനുമതിയുള്ളവര്, മൊണാക്കോ/അന്‍ഡോറ/സാന്‍ മറിനോ/വത്തിക്കാന്‍ പൗരന്മാര്.
സംഭരണ ഡാറ്റ: സാധാരണയായി മൂന്ന് വര്‍ഷം, കാലാവധി കഴിഞ്ഞാല്‍ അഞ്ച് വര്‍ഷം.
ഏതൊക്കെ രാജ്യങ്ങള്‍: 29 യൂറോപ്യന്‍ രാജ്യങ്ങള്‍ (ഷെങ്കന്‍/ഇഇഎ രാജ്യങ്ങളും സ്വിറ്റ്സര്‍ലന്‍ഡും).
പങ്കെടുക്കാത്ത രാജ്യങ്ങള്‍: അയര്‍ലന്‍ഡും സൈപ്രസും പാസ്പോര്‍ട്ട് സ്റ്റാമ്പുകള്‍ സൂക്ഷിക്കും.
പ്രോസസിംഗ് സമയം: നിലവിലുള്ള പാസ്പോര്‍ട്ട് സ്റ്റാമ്പുകളേക്കാള് 1.5 - മൂന്ന് മടങ്ങ് കൂടുതല്‍.
ചെലവ്: സൗജന്യം (ഇഇഎസ് രജിസ്ട്രേഷന് ഫീസില്ല).
ഇഇഎസ് ശേഖരിക്കുന്നത്: മുഖചിത്രങ്ങള്‍ (എല്ലാ യാത്രക്കാരുടെയും), വിരലടയാളങ്ങള്‍ (വിസ ഒഴിവാക്കപ്പെട്ട യാത്രക്കാരുടെ മാത്രം), പാസ്പോര്‍ട്ട് ബയോമെട്രിക് വിവരങ്ങള്‍, പ്രവേശന, എക്സിറ്റ് തീയതികളും സ്ഥലങ്ങളും.
ഷെങ്കന്‍ പ്രദേശത്ത് എത്ര ദിവസം ചെലവഴിച്ചുവെന്നും 90 ദിവസത്തെ അലവന്‍സില്‍ എത്ര ദിവസം ശേഷിക്കുന്നുവെന്നും സിസ്റ്റം സ്വയമേവ കണക്കാക്കും. ഈ ഡാറ്റ മൂന്ന് വര്‍ഷത്തേക്ക് (അനുവദനീയമായ താമസം കവിഞ്ഞാല്‍ അഞ്ച് വര്‍ഷം) സൂക്ഷിക്കും.
നടപ്പിലാക്കല്‍ ക്രമേണ: സിസ്റ്റം പൂര്‍ണമായി വിന്യസിക്കാന്‍ രാജ്യങ്ങള്‍ക്ക് 2026 ഏപ്രില്‍ 10 വരെ സമയമുണ്ട്. ഈ പരിവര്‍ത്തന കാലയളവില്‍, ചില അതിര്‍ത്തികള്‍ ഇഇഎസ് ഉപയോഗിച്ചേക്കാം, മറ്റുള്ളവ പാസ്പോര്‍ട്ട് സ്റ്റാമ്പുകള്‍ ഉപയോഗിക്കുന്നത് തുടരും.
ഏതൊക്കെ രാജ്യങ്ങൾ ഇഇഎസിന്റെ ഭാഗമാകും:
29 യൂറോപ്യന്‍ രാജ്യങ്ങളില്‍ എന്‍ട്രി/എക്സിറ്റ് സിസ്റ്റം ബാധകമാകും, ഇതില്‍ 25 ഇയു ഷെങ്കന്‍ അംഗങ്ങളും ഐസ്ലാന്‍ഡ്, ലിസ്റ്റന്സ്റ്റെെൻ, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയും ഉള്‍പ്പെടുന്നു.
ആരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്?
ഹ്രസ്വകാല താമസത്തിനായി (90/180 വരെ) പോകുന്ന എല്ലാ ഇയു/ഷെങ്കന്‍ ഇതര പൗരന്മാരും രജിസ്റ്റര്‍ ചെയ്യണം. വീസ ഒഴിവാക്കപ്പെട്ട യാത്രക്കാര്‍ക്ക് ആദ്യ രജിസ്ട്രേഷനില്‍ ഒരു തത്സമയ മുഖചിത്രവും നാല് വിരലടയാളങ്ങളും പകര്‍ത്തും.
വീസ ഉടമകളുടെ വിരലടയാളങ്ങള്‍ ഇതിനകം വിസയില്‍ ഉണ്ട്, ഇഇഎസിനായി അവ വീണ്ടും എടുക്കുന്നില്ല. 12 വയസിന് താഴെയുള്ള കുട്ടികളെ വിരലടയാളങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഫോട്ടോ എടുക്കും.
ആര്‍ക്കാണ് ഇളവ്?
റെഗുലേഷന് (ഇയു) 2017/2226 ലെ ആര്‍ട്ടിക്കിള്‍ 2(3) പ്രകാരം, അതിര്‍ത്തികള്‍ കടക്കുമ്പോള്‍ ഇനിപ്പറയുന്നവയ്ക്ക് ഇഇഎസ് ബാധകമല്ല.
ഇയു/ഇഇഎ/സ്വിസ് പൗരന്മാര്:
താമസ, വിസ ഉടമകള്‍: ഏതെങ്കിലും ഇഇഎസ് രാജ്യത്ത് നിന്നുള്ള താമസ പെര്‍മിറ്റ് കൈവശമുള്ളവര്‍, ദീര്‍ഘകാല വിസ കൈവശമുള്ളവര്‍ (ടൈപ്പ് ഡി).
2004/38/ഇസി നിര്‍ദ്ദേശത്തിന്റെ ആര്‍ട്ടിക്കിള്‍ 10 അല്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 20(1) പ്രകാരം താമസ കാര്‍ഡുകള്‍ കൈവശമുള്ള ഇയു പൗരന്മാരുടെ കുടുംബാംഗങ്ങള്‍.
പ്രത്യേക രാജ്യങ്ങള്‍: അന്‍ഡോറ, മൊണാക്കോ, സാന്‍ മറിനോ എന്നിവിടങ്ങളിലെ പൗരന്മാര് വത്തിക്കാന്‍ സിറ്റി സ്റേററ്റ് അല്ലെങ്കില്‍ ഹോളി സീ നല്കിയ പാസ്പോര്ട്ടുകള് കൈവശമുള്ളവര്‍.
നയതന്ത്രപരവും ഔദ്യോഗികവുമായ ഇളവുകള്‍: രാഷ്ട്രത്തലവന്മാരും അവരുടെ പ്രതിനിധി സംഘങ്ങളിലെ അംഗങ്ങളും നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്വന്ഷന് പ്രകാരം പ്രത്യേകാവകാശങ്ങളുള്ള വ്യക്തികള്‍.
നാറ്റോ സ്റ്റാറ്റസ് ഓഫ് ഫോഴ്സ് കരാറിന് കീഴില്‍ പ്രസ്ഥാന ഉത്തരവുകളുള്ള നാറ്റോ അല്ലെങ്കില്‍ സമാധാന ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കാളിത്തം.
അതിര്‍ത്തി, ഗതാഗത ഇളവുകള്‍:
ദ്വികക്ഷി കരാറുകള്‍ക്ക് കീഴിലുള്ള ക്രോസ്-ബോര്‍ഡര്‍ തൊഴിലാളികള്‍
പ്രാദേശിക അതിര്‍ത്തി ഗതാഗത പെര്‍മിറ്റുകള്‍ കൈവശമുള്ളവര്‍
അവരുടെ ചുമതലകള്‍ നിര്വഹിക്കുന്നതിനിടയില് കപ്പലുകളുടെയും വിമാനങ്ങളുടെയും ക്രൂ അംഗങ്ങള്‍
അന്താരാഷ്ട്ര റൂട്ടുകളിലെ പാസഞ്ചര്‍, ഗുഡ്സ് ട്രെയിനുകളുടെ ക്രൂ അംഗങ്ങള്‍
അതിര്‍ത്തി പരിശോധനകള്‍ക്ക് വിധേയമല്ലാത്ത ഉല്ലാസ ബോട്ടുകളില്‍ സഞ്ചരിക്കുന്ന വ്യക്തികള്‍
തീരദേശ മത്സ്യബന്ധന കപ്പലുകളിലെ വ്യക്തികള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ഇന്‍ട്രാ-കോര്‍പ്പറേറ്റ് ട്രാന്‍സ്ഫറികള്‍ എന്നിവര്‍ ദീര്‍ഘകാല വിസകളോ താമസ പെര്‍മിറ്റുകളോ കൈവശം വച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഇളവ് ലഭിക്കൂ.
രജിസ്ട്രേഷന് പ്രക്രിയ: എസിഐ യൂറോപ്പ് ഗൈഡ് അനുസരിച്ച്, വിമാനത്താവളങ്ങള്‍ മൂന്ന് സംവിധാനങ്ങളില്‍ ഒന്ന് ഉപയോഗിക്കും.
ബയോമെട്രിക് ഉപകരണങ്ങളുള്ള പരമ്പരാഗത ബൂത്തുകള്‍
സെല്‍ഫ് സര്‍വീസ് കിയോസ്കുകള്‍ തുടര്‍ന്ന് ഓഫീസര്‍ വെരിഫിക്കേഷന്
പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് കിയോസ്കുകള്‍
ആദ്യ തവണ രജിസ്ട്രേഷനില്‍ ഇവ ഉള്‍പ്പെടുന്നു:
പാസ്പോര്‍ട്ട് സ്കാനിംഗ്
ഫോട്ടോ ക്യാപ്ചര്‍
വിരലടയാള ശേഖരണം (വിസ ഒഴിവാക്കിയ യാത്രക്കാര്‍)
വിഐഎസ്, എസ്ഐഎസ് എന്നിവയ്ക്കെതിരായ ഡാറ്റാബേസ് പരിശോധന
ഡിജിറ്റല്‍ റിക്കാര്‍ഡിന്റെ സൃഷ്ടി
വിരലടയാളങ്ങളെക്കുറിച്ചുള്ള കുറിപ്പ്: സ്കാനര്‍ ഒരു കൈയില്‍ നിന്ന് സൂചിക, നടുവിരല്‍, മോതിരം, ചെറുവിരല്‍ എന്നിങ്ങനെ നാല് പ്രിന്റുകള്‍ എടുക്കുന്നു. അത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, അവര്‍ മറുകൈ പരീക്ഷിക്കും. തള്ളവിരലുകള്‍ സ്കാന്‍ ചെയ്യുന്നില്ല.
മൂന്ന് വര്‍ഷത്തിനുള്ളില്‍ തുടര്‍ന്നുള്ള സന്ദര്‍ശനങ്ങള്‍: പാസ്പോര്‍ട്ട് സ്കാനിംഗും മുഖ പരിശോധനയും മാത്രം ആവശ്യമാണ്. പ്രോസസിംഗ് വളരെ വേഗതയുള്ളതാണ്.
പ്രീ-എന്റോള്‍മെന്റ്: യഥാര്‍ഥത്തില്‍ എന്താണ് സാധ്യമാകുന്നത്?
സിസ്റ്റം പരാജയങ്ങള്‍
സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍:
പാസ്പോര്‍ട്ട് സ്ററാമ്പിംഗിലേക്ക് താത്കാലികമായി മടങ്ങല്‍ സംഭവിച്ചേക്കാം, പിന്നീട് അപ്ലോഡ് ചെയ്യുന്നതിനായി ഡാറ്റ പ്രാദേശികമായി സൂക്ഷിക്കാംഓഫീസര്മാര്ക്ക് ബയോമെട്രിക് ആവശ്യകതകള്‍ സ്വമേധയാ മറികടക്കാന്‍ കഴിയും
180 ദിവസത്തെ പരിവര്‍ത്തന കാലയളവില്‍, പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ ഡിജിറ്റല്‍ രേഖകളേക്കാള്‍ പാസ്പോര്‍ട്ട് സ്റ്റാമ്പുകള്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രതീക്ഷിക്കുന്ന കാത്തിരിപ്പ് സമയം
പ്രാരംഭ നടപ്പാക്കലില്‍ പ്രോസസിംഗ് സമയം 1.5 മുതല്‍ മൂന്ന് മടങ്ങ് വരെ വര്‍ദ്ധിച്ചേക്കാമെന്ന് എസിഐ യൂറോപ്പ് വിലയിരുത്തല്‍ സൂചിപ്പിക്കുന്നു.
പ്രോസസിംഗ് സമയത്തെ ബാധിക്കുന്ന ഘടകങ്ങള്‍:
ആദ്യ രജിസ്ട്രേഷനും മടക്ക സന്ദര്‍ശനവും
വിസ സ്ററാറ്റസും (വിസ ഉടമകള്‍ ഇതിനകം ബയോമെട്രിക്സ് നല്കിയവര്)
ഒരുമിച്ച് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളുടെ എണ്ണം
സാങ്കേതിക പ്രശ്നങ്ങളോ ബയോമെട്രിക് ക്യാപ്ചര്‍ ബുദ്ധിമുട്ടുകളോ
പീക്ക് യാത്രാ കാലയളവുകള്‍
അതിര്‍ത്തി കടക്കുന്നതിന് യാത്രക്കാര്‍ അധിക സമയം അനുവദിക്കണം, പ്രത്യേകിച്ച് 2025 ഒക്ടോബര്‍ മുതല്‍ 2026 ഏപ്രില്‍ വരെയുള്ള പരിവര്‍ത്തന കാലയളവില്‍.
വിസ ഉടമകളെക്കുറിച്ചുള്ള കുറിപ്പ്: ഒരു ഷെങ്കന്‍ വിസ ഉണ്ടെങ്കില്‍, വിരലടയാളങ്ങള്‍ ഇതിനകം വിഐഎസിലുണ്ട്. ഇഇഎസിനായി അവ വീണ്ടും നല്‍കേണ്ടതില്ല.
ഏത് സിസ്റ്റം നിങ്ങള്‍ക്ക് ബാധകമാണെന്ന് ഇപ്പോഴും ആശയക്കുഴപ്പത്തിലാണോ? വ്യത്യസ്ത സമയങ്ങളില്‍ മൂന്ന് വ്യത്യസ്ത സിസ്ററങ്ങള്‍ ആരംഭിക്കുമ്പോള്‍, അത് എളുപ്പത്തില്‍ തളര്‍ന്നുപോകും.
ലോഞ്ച്, റോള്‍ഔട്ട്
താത്കാലിക അവഹേളന നിയന്ത്രണത്തിന് കീഴില്‍ 2026 ഏപ്രില്‍ 10 വരെ പ്രവര്‍ത്തനങ്ങളുടെ പുരോഗമനപരമായ ആരംഭത്തോടെ 2025 ഒക്ടോബര്‍ 12 ന് ആരംഭിക്കുന്നു. തെരഞ്ഞെടുത്ത അതിര്‍ത്തി പോയിന്റുകളില്‍ അംഗരാജ്യങ്ങള്‍ ഇത് ക്രമേണ അവതരിപ്പിക്കുന്നു.
ഓരോ രാജ്യവും ആദ്യം ഏത് അതിര്‍ത്തികളാണ് നവീകരിക്കേണ്ടതെന്ന് തിരഞ്ഞെടുക്കുന്നു. വലിയ വിമാനത്താവളങ്ങള്‍ ആദ്യം പോകും. ചെറിയ ലാന്‍ഡ് ക്രോസിംഗുകള്‍ ഇപ്പോഴും 2026 മാര്‍ച്ചില്‍ പാസ്പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്തേക്കാം.
യുകെ മുന്നറിയിപ്പ്: ഡോവര്‍ ഫെറി, യൂറോടണല്‍ അല്ലെങ്കില്‍ യൂറോസ്ററാര് എന്നിവ എടുക്കുകയാണെങ്കില്‍, ബ്രിട്ടന് വിടുന്നതിന് മുമ്പ് ഇഇഎസ് രജിസ്ട്രേഷന് നടത്തുമെന്ന് യുകെ സര്‍ക്കാര്‍ പറയുന്നു. ഫ്രഞ്ച് പോലീസ് അവിടെ പ്രവര്‍ത്തിക്കുന്നു.
പ്രോസസിംഗ് സമയങ്ങളും കാലതാമസങ്ങളും
ആദ്യ രജിസ്ട്രേഷന് ഏറ്റവും മന്ദഗതിയിലാണ് - നിങ്ങള്‍ ഒരു ബയോമെട്രിക് ഡാറ്റാബേസില്‍ എന്റോള്‍ ചെയ്യുകയാണ്. വീസ രഹിത യാത്രക്കാര്‍ക്ക് വിരലടയാളങ്ങള്‍ക്കായി അധിക സമയം ആവശ്യമാണ്.
കുട്ടികള്‍ വിരലടയാളങ്ങള്‍ ഒഴിവാക്കുന്നുണ്ടെങ്കിലും, കുടുംബങ്ങള്‍ക്ക് ഇപ്പോഴും കൂടുതല്‍ സമയമെടുക്കും.
കാലതാമസത്തിന് കാരണമാകുന്ന കാര്യങ്ങള്‍:
തേഞ്ഞ വിരലടയാളങ്ങള്‍ (പേപ്പര്‍ ഹാന്ഡറുകള്)
പാസ്പോര്‍ട്ട് ചിപ്പ് പരാജയങ്ങള്‍
കിയോസ്ക് ഭാഷാ പ്രശ്നങ്ങള്‍
വയോധികര്‍ക്ക് സഹായം ആവശ്യമാണ്
പീക്ക് സമയങ്ങളില്‍ സിസ്റ്റം കാലതാമസം നേരിടുന്നു
സിസ്ററങ്ങള്‍ തകരാറിലായാല്‍? അവര്‍ താല്‍ക്കാലികമായി സ്റ്റാമ്പുകളിലേക്ക് മടങ്ങിയേക്കാം.
സ്കാനറിന് നിങ്ങളുടെ പ്രിന്റുകള്‍ വായിക്കാന്‍ കഴിയുന്നില്ലേ? മാനുവല്‍ ഓവര്‍റൈഡ്. ആദ്യ 180 ദിവസങ്ങളില്‍, സ്റ്റാമ്പുകളും ഡിജിറ്റല്‍ രേഖകളും വൈരുദ്ധ്യമുണ്ടെങ്കില്‍, സ്റ്റാമ്പുകള്‍ വിജയിക്കും.
ഡാറ്റയും സ്വകാര്യതയും
രാജ്യത്തിനനുസരിച്ച് പരിണതഫലങ്ങള്‍ വ്യത്യാസപ്പെടാം, പക്ഷേ സാധാരണയായി ഇവ ഉള്‍പ്പെടുന്നു.
എങ്ങനെ തയാറെടുക്കാം?
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല, പക്ഷേ തയാറാകാം:
പുറപ്പെട്ടതിന് ശേഷം മൂന്ന്+ മാസങ്ങള്‍ക്ക് ശേഷം പാസ്പോര്‍ട്ട് മെഷീന് വായിക്കാവുന്നതും സാധുതയുള്ളതുമാണോ എന്ന് പരിശോധിക്കുക
ഞങ്ങളുടെ ഷെങ്കന്‍ കാല്‍ക്കുലേറ്റര്‍ അല്ലെങ്കില്‍ ഹലോ ഷെങ്കന്‍ ഉപയോഗിച്ച് ദിവസങ്ങള്‍ കൃത്യമായി കണക്കാക്കുക
അതിര്‍ത്തികളില്‍ അധിക സമയം അനുവദിക്കുക (പ്രത്യേകിച്ച് ഒക്ടോബര്‍ 2025 - ഏപ്രില്‍ 2026)
ബയോമെട്രിക്സിനെ ബാധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന് സൂക്ഷിക്കുക
ബിസിനസ് യാത്രക്കാര്‍: ക്ഷണക്കത്തുകള്‍, കോണ്‍ഫറന്‍സ് രജിസ്ട്രേഷനുകള്‍, കരാറുകള്‍ എന്നിവ സൂക്ഷിക്കുക. നിങ്ങള്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നില്ലെന്ന് തെളിയിക്കേണ്ടി വന്നേക്കാം.
ഇരട്ട പൗരന്മാര്: പ്രവേശനത്തിനും പുറത്തുകടക്കലിനും ഒരേ പാസ്പോര്‍ട്ട് ഉപയോഗിക്കുക. സിസ്റ്റത്തിന് വ്യത്യസ്ത ദേശീയതകളെ ബന്ധിപ്പിക്കാന്‍ കഴിയില്ല.
പതിവ് യാത്രക്കാര്‍: നിങ്ങളുടെ ദിവസങ്ങള്‍ അമിതമായി ട്രാക്ക് ചെയ്യുക. എല്ലാ ഷെഞ്ചന്‍ രാജ്യങ്ങളിലും 90 ദിവസത്തെ പരിധി സഞ്ചിതമാണ്. വാരാന്ത്യ യാത്രകള്‍ വേഗത്തില്‍ വര്‍ധിക്കുന്നു.
വേഗത്തിലുള്ള പ്രോസസിംഗ് ഉപയോഗിച്ച് വിശ്വസനീയമായ ട്രാവലര്‍ പ്രോഗ്രാമുകള്‍ സൃഷ്ടിക്കാന്‍ ഇയു രാജ്യങ്ങളെ അനുവദിക്കുന്നു. എന്നാല്‍ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമല്ല. മിക്കതും 2027 വരെ ആരംഭിക്കില്ല.
വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്കാൻ ശ്രമം
ഡബ്ലിൻ: വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്കാൻ ശ്രമം. കഴിഞ്ഞദിവസം വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസലിക്ക അൾത്താര അശുദ്ധമാക്കാൻ ശ്രമിച്ച ഒരാളെ പിടികൂടിയിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം കത്തോലിക്കാ രാജ്യമായ അയർലൻഡിൽ കൗമാരക്കാരായ പെൺകുട്ടികൾ അടങ്ങുന്ന സംഘം ദേവാലയം അശുദ്ധമാക്കി വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കോർക്ക് വിൽട്ടൺ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഞായറാഴ്ച വൈകുന്നേരം മലയാളി വൈദികൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം.
സീറോമലബാർ സഭ വിശ്വാസികളായ 750 ഓളം പേർ കുർബാന കാണുന്നതിനിടെ പ്രധാന കവാടത്തിലൂടെ എത്തിയ ആറോളം വരുന്ന സംഘവും പള്ളിയുടെ വലതുഭാഗത്ത് കൂടി ഭിന്നശേഷിക്കാരനായി അഭിനയിച്ചു മുൻഭാഗത്ത് എത്തിയ യുവാവും ചേർന്നാണ് കുർബാന അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്.
ഇവർ അറബ് വംശജരാണെന്നാണ് സംശയിക്കുന്നതെന്ന് വിശ്വാസികൾ ദീപികയോട് പറഞ്ഞു. രണ്ട് ക്രച്ചസുമായാണ് ഭിന്നശേഷിക്കാരനായി അഭിനയിച്ച യുവാവ് പള്ളിക്കകത്തേക്ക് പ്രവേശിച്ചത്. ഇയാൾ വാതിലിന് സമീപത്ത് വെച്ചിരുന്ന ഹനാൻവെള്ളം തെറിപ്പിക്കുകയും തുപ്പി അശുദ്ധമാക്കുകയും ചെയ്യുകയായിരുന്നു.
ഇതേസമയം പ്രധാന കവാടത്തിലൂടെ കയറി വന്ന പെൺകുട്ടികൾ അവരുടെ മതവാക്യങ്ങൾ കുർബാന തടസപ്പെടുത്തുന്ന രീതിയിൽ നിരന്തരം ഉച്ചത്തിൽ വിളിച്ചുപറയുകയുമായിരുന്നു. ഇതോടൊപ്പം ദേവാലയത്തിലുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിൽ പാട്ട് വച്ചതായും വിശ്വാസികൾ പറയുന്നു.
സംഘത്തിൽ ഉണ്ടായിരുന്ന പ്രായം കുറഞ്ഞ പെൺകുട്ടി സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നുമുണ്ടായിരുന്നു. ഈ സമയത്ത് പള്ളിയിൽ ഉണ്ടായിരുന്നവർ ഭിന്നശേഷിക്കാരനായി അഭിനയിച്ച് എത്തിയവരടക്കമുള്ളവരെ ദേവാലയത്തിൽ നിന്നും പുറത്താക്കി.
വിശ്വാസികൾ യുവാവിന് പിന്നാലെ ഉണ്ടെന്നറിഞ്ഞതോടെ ഭിന്നശേഷിക്കാരനായി അഭിനയിച്ചെത്തിയയാൾ ക്രച്ചസ് മാറ്റി മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കൊപ്പം പെൺകുട്ടികളും ഓടി മറഞ്ഞു.
വിശുദ്ധ കുർബാന തടസപ്പെടുത്താന്‍ എത്തിയ കുറ്റവാളികൾക്കെതിരെ തക്ക നടപടികൾ സ്വീകരിക്കണമെന്ന് സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ ആവശ്യപ്പെട്ടു.
ഇന്ത്യക്കാർക്കെതിരേ അയർലൻഡിൽ ഐറിഷ് കൗമാരക്കാർ നടത്തിവന്ന അക്രമ സംഭവങ്ങൾക്ക് അയവ് വന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
റോസമ്മ പോള്‍ അന്തരിച്ചു
പോമ്പ്ര: എലമ്പുലാശേരി തുകലംചിറയില് (ഏറനാട്) റോസമ്മ പോള്‍ (97) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പൊമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ചേര്‍ത്തല തൈക്കാട്ടുശേരി കേളംപറമ്പില്‍ കുടുംബാംഗമാണ്.
ഭര്‍ത്താവ് : പരേതനായ ഉലഹന്നാന് പോള്‍. മക്കള്‍: ജോണ്‍, മേരിക്കുട്ടി വര്‍ഗീസ്, ലില്ലിക്കുട്ടി വര്‍ഗീസ് (കൊളോണ്‍, ജര്‍മനി), വര്‍ഗീസ്, എല്‍സമ്മ ജോസ്, ജയിംസ് (ഓസ്ട്രിയ), റീന ജോണ്‍, പരേതയായ സിസ്റ്റര്‍ റോസ്ബെല്‍.
മരുമക്കള്‍: മേരി ജോണ്‍, വര്‍ഗീസ് സ്രാമ്പിക്കല്‍ (കൊളോണ്‍, ജര്‍മനി), സാലി വര്‍ഗീസ് (കാഞ്ഞിരന്താനം), ജോസ് (തൈക്കൂട്ടത്തില്‍), ലിസി ജയിംസ് മേക്കുന്നേല്‍ (ഓസ്ട്രിയ), ജോണ്‍ തുരുത്തിപ്പള്ളി, പരേതനായ വര്‍ഗീസ് (വളനാമറ്റത്തില്‍).
ഡ്രൊഹെഡയിൽ മലയാള മിഷൻ സോൺ ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: കേരള സർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോടെ ഡ്രൊഹെഡ സെന്റ് തോമസ് സീറോമലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡ്രൊഹെഡയിൽ മലയാള മിഷൻ സോണിന്റെ ഉദ്ഘാടനം നടന്നു.
ഇതോടനുബന്ധിച്ച് റ്റുള്ളിയാലെൻ കമ്യൂണിറ്റി ഹാളിൽ ആദ്യ ക്ലാസുകളും ആരംഭിച്ചു. പദ്ധതിയുടെ ഡ്രൊഹെഡ സോൺ പ്രവർത്തനങ്ങൾ ഫാ. സിജോ വെങ്കിട്ടയ്ക്കൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ചീഫ് കോഓർഡിനേറ്റർ അനുഗ്രഹ മെൽവിൻ, പ്രസിഡന്റ് ബ്രൂസ് ജോൺ, സെക്രട്ടറി ലിജോ സി. തോമസ്, ബെസ്റ്റിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. അറുപതോളം വിദ്യാർഥികൾ പങ്കെടുത്തു.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ലണ്ടൻ, സ്കോട്ലൻഡ്, മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ദേശീയ തലത്തിൽ നടക്കുന്ന ബൈബിൾ കലോത്സവങ്ങൾക്ക് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങളുടെ ഭാഗമായി ലണ്ടൻ റീജിയണൽ മത്സരങ്ങൾ റെയ്ലിയിലും സ്കോട്ലൻഡ് റീജിയണൽ മത്സരങ്ങൾ അബർഡീനിലും മാഞ്ചസ്റ്റർ റീജിയണൽ മത്സരങ്ങൾ മാഞ്ചെസ്റ്ററിലും ഇന്ന് നടക്കും.
കാന്റർബറി റീജിയണൽ മത്സരങ്ങൾ ഞായറാഴ്ച കാന്റർബറിയിലും നടക്കും. കഴിഞ്ഞ ശനിയാഴ്ച നടന്ന റീജിയണൽ മത്സരങ്ങളിൽ പ്രെസ്റ്റൻ റീജിയണൽ മത്സരത്തിൽ ഒന്നാം സ്ഥാനം പ്രെസ്റ്റണിലെ സെന്റ് അൽഫോൻസ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ടീമും രണ്ടാം സ്ഥാനം ബ്ലാക്ക്ബേൺ സെന്റ് തോമസ് മിഷൻ ടീമും മൂന്നാം സ്ഥാനം ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ടീമും യഥാക്രമം കരസ്ഥമാക്കി.
കേംബ്രിഡ്ജ് റീജിയണൽ മത്സരത്തിൽ ഒന്നാം സ്ഥാനം നോർവിച്ച് സെന്റ് തോമസ് മിഷൻ ടീമും രണ്ടാം സ്ഥാനം പീറ്റേർബറോ ഔർ ലേഡി ഓഫ് ലൂർദ്സ് മിഷൻ ടീമും മൂന്നാം സ്ഥാനം കേംബ്രിഡ്ജ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം മിഷൻ ടീമും കരസ്ഥമാക്കി.
എല്ലാ റീജിയണുകളുടെയും മത്സരങ്ങൾ ഈ മാസം 25ന് പൂർത്തിയാകും. ഓരോ റീജിയണിൽ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷൻ റീജിയണൽ കലോത്സവ കോർഡിനേറ്റർസ് 27ന് മുമ്പ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്.
ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നും റീജിയണൽ തലത്തിൽ ഒന്നാം സമ്മാനം നേടുന്ന മത്സരാർഥികളാണ് നവംബർ 15ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്.
എപ്പാർക്കി തലത്തിൽ നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള ഷോർട്ട് ഫിലിം ഞായറാഴ്ച രാത്രി 12ന് മുമ്പ് കിട്ടേണ്ടതാണെന്നും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
കൊളോണില്‍ കൊന്തനമസ്കാര സമാപനവും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശനിയാഴ്ച
കൊളോണ്‍: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോമലബാര്‍ റീത്ത് കൂട്ടായ്മയില്‍ പത്തു ദിവസത്തെ കൊന്തനമസ്കാര സമാപനവും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശനിയാഴ്ച നടക്കും.
വൈകുന്നേരം നാലിന് ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും നേര്‍ച്ചയും സമൂഹവിരുന്നും ഉണ്ടായിരിക്കും.
കൊളോണ്‍ മ്യൂള്‍ഹൈമിലെ കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് (Herz Jesu Kirche, Danzierstr.53, 51063 Koeln) പരിപാടികള്‍.
അയര്‍ലന്‍ഡില്‍ അന്തരിച്ച ജോണ്സണ് ജോയിയുടെ സംസ്കാരം ഞായറാഴ്ച
കോട്ടയം: പരുത്തുംപാറ വടക്കേ കരുമാങ്കല്‍ പരേതനായ ജോയി തോമസിന്റെയും (ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ സെക്രട്ടറി) റിട്ട. അധ്യാപിക ജോസി ജോണിന്റെയും മകൻ അയര്‍ലന്‍ഡില്‍ അന്തരിച്ച ജോണ്സണ് ജോയിയുടെ സംസ്കാരം ഞായറാഴ്ച നാലിനു പാച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.
ഭാര്യ: ആല്‍ബി ലുക്കോസ് പാച്ചിറ ചോഴിയക്കാട് കൊച്ചുപറമ്പില്‍ കുടുംബാംഗം. മക്കള്‍: എയ്മ, എലോറ. മൃതദേഹം ഞായറാഴ്ച രാവിലെ ഒന്‍പതിന് ഭവനത്തിൽ കൊണ്ടുവരും.
കാതറിന് ജോര്‍ജിന്റെ സംസ്കാരം ഞായറാഴ്ച
തൃശൂർ: യുകെയില്‍ അന്തരിച്ച കാതറിന് ജോര്‍ജിന്റെ(30) സംസ്കാരം ഞായറാഴ്ച രണ്ടിന് ചാലക്കുടി പിതൃഭവനത്തിലെ കുറ്റിക്കാട് ഫോട്ടോക്കാരന്‍ വീട്ടില്‍ ആരംഭിച്ച് കുറ്റിക്കാട് സെന്റ് മേരീസ് സെബാസ്റ്റിയന് പള്ളിയില്‍ നടക്കും.
ഭര്‍ത്താവ്: സെബിന് തോമസ് ചങ്ങനാശേരി ചങ്ങംങ്കരി കുടുംബാംഗമാണ്. പി.ഡി. ജോർജ്-സുജ ദന്പതികളുടെ മകളാണ്.
യുക്മ മിഡ്ലാൻഡ്സ് കലാമേള ശനിയാഴ്ച കവൻട്രിയിൽ
ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യുക്മ നാഷണൽ കലാമേളയ്ക്ക് മുന്നോടിയായുള്ള ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി.
25 അംഗ അസോസിയേഷനുകളിൽ നിന്നായി 850-ഓളം മത്സരാർഥികൾ മാറ്റുരയ്ക്കുന്ന കലാമേള ശനിയാഴ്ച കവൻട്രിയിലെ ഷേക്സ്പിയർ നഗറിൽ (കാർഡിനൽ വൈസ്മാൻ സ്കൂൾ ഹാൾ) അരങ്ങേറും. രാവിലെ 9.30ന് ആരംഭിക്കുന്ന കലാമാമാങ്കത്തിനായി അഞ്ച് വേദികളാണ് സജ്ജമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി നാഷണൽ കലാമേളയിലും കായികമേളയിലും വിജയകിരീടം ചൂടിയ മിഡ്ലാൻഡ്സ് റീജിയൺ, ഈ കലാമേളയും വൻ വിജയമാക്കാൻ സജീവമായി രംഗത്തുണ്ട്. അണിയറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുക്മ റീജിയണൽ ഭാരവാഹികളും നാഷണൽ ഭാരവാഹികളും പ്രവർത്തിക്കുന്നു.
കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ശനിയാഴ്ച രാവിലെ യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ നിർവഹിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും.
യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നാഷണൽ കമ്മിറ്റി അംഗം ജോർജ് തോമസ്, മറ്റ് യുക്മ നാഷണൽ ഭാരവാഹികൾ, വിവിധ റീജിയണൽ പ്രസിഡന്റുമാർ, മറ്റ് ഭാരവാഹികൾ സ്പോൺസർമാർ എന്നിവർ കലാമേളയ്ക്ക് പിന്തുണയുമായി എത്തും.
കലാമേളയുടെ അവസാനവട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ചേർന്ന യോഗത്തിൽ യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു.
റീജിയണൽ ആർട്സ് കോഓർഡിനേറ്റർ രേവതി അഭിഷേക്, റീജിയണൽ ഭാരവാഹികളായ ജോർജ് മാത്യു, രാജപ്പൻ വർഗീസ്, അരുൺ ജോർജ്, സനൽ ജോസ്, ബെറ്റ്സ്, അനിത മധു, ആനി കുര്യൻ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.
റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജിയണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
അയർലൻഡിൽ തപസ്യയുടെ "ആർട്ടിസ്റ്റ്' നാടകം നവംബർ 21ന്
ഡബ്ലിൻ: സീറോമലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം "ആർട്ടിസ്റ്റ്' നവംബർ 21ന് വൈകുന്നേരം ഏഴിന് ഡബ്ലിൻ സൈന്റോളജി കമ്യൂണിറ്റി സെന്ററിൽ അരങ്ങേറും.
മികച്ച അഭിനയമുഹൂർത്തങ്ങളും ഗാനരംഗങ്ങളും നൃത്തങ്ങളും കോർത്തിണക്കി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവമാകും ആർട്ടിസ്റ്റ്. ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ത്രില്ലർ ഗണത്തിൽപ്പെടുന്ന നാടകമാണ് ആർട്ടിസ്റ്റ്.
‘ഇസബെൽ’, ‘ലോസ്റ്റ് വില്ല’, ‘ഒരുദേശം നുണ പറയുന്നു’, ‘പ്രളയം’ തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ നിരവധി നാടകങ്ങൾ ഒരുക്കിയ ഡബ്ലിൻ തപസ്യയുടെ ഈ കലാസൃഷ്ടിക്കായി അയർലൻഡിലെ നാടകാസ്വാദകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
നാടകത്തിന്റെ ടിക്കറ്റ് പ്രകാശനം ഡബ്ലിൻ ആർച്ച്ബിഷപ് ഡെർമിറ്റ് പയസ് ഫാരൽ സെയിൽസ് കോഓർഡിനേറ്റർ ഷിജുമോൻ ചാക്കോയിൽ നിന്നും ടിക്കറ്റ് ഏറ്റുവാങ്ങി നിർവഹിച്ചു.
പ്രമുഖ അഭിനേതാക്കളായ തോമസ് അന്തോണി, പ്രിൻസ് ജോസഫ് അങ്കമാലി, സജി കൂവപ്പള്ളിൽ, സ്മിത അലക്സ്, രശ്മി രവീന്ദ്രനാഥ്, ജിസ്ന ബാസ്റ്റിൻ, വിനോദ് മാത്യു, ജോൺ മാത്യു, ജോസ് ജോൺ, റോളി ചാക്കോ, ബിന്നെറ്റ് ഷിൻസ്, മാർട്ടിൻ പുലിക്കുന്നേൽ, ലിൻസ് ഡെന്നി, ഐറിൻ ടോണി, ഇവാൻ ജിയോ, റിയാന ജിനേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ രംഗത്ത്.
സലിൻ ശ്രീനിവാസ് രചിച്ച ആർട്ടിസ്റ്റിന്റെ സംഗീതം സിംസൺ ജോൺ, ഗാനരചന ജെസി ജേക്കബ്, നൃത്തസംവിധാനം വിഷ്ണു ശങ്കർ എന്നിവരും ഈ നാടകത്തിന്റെ സംവിധാനം ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായ ഈ പ്രദർശനം അയർലൻഡിലെ കലാസ്നേഹികളെ ഒരുമിപ്പിക്കുന്ന ഒരു സായാഹ്നമായി മാറും.
യുക്മ ദേശീയ കലാമേള നവംബർ ഒന്നിന്
ഗ്ലോസ്റ്റർഷെയർ: പതിനാറാമത് യുക്മ ദേശീയ കലാമേള നവംബർ ഒന്നിന് ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ നടക്കും. പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ ലോഗോ, നഗർ നാമനിർദേശക മത്സരങ്ങളുടെ വിജയികളെ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യുകെ മലയാളികൾക്കായി നടത്തിയ ലോഗോ, നഗർ നാമനിർദേശക മത്സരങ്ങളിൽ നിരവധിയാളുകൾ പങ്കെടുത്തു.
കലാമേള നഗറിനായി അന്തരിച്ച അനശ്വര ഗായകൻ പി.ജയചന്ദ്രന്റേതുൾപ്പടെ നിരവധി പേരുകൾ നിർദേശിക്കപ്പെട്ടുവെങ്കിലും മലയാള സാഹിത്യത്തെയും സിനിമയെയും വിശ്വത്തോളം വളർത്തിയ മഹാപ്രതിഭ, എഴുത്തിന്റെ കുലപതി എം.ടി.വാസുദേവൻ നായർക്ക് യുക്മ നൽകുന്ന ആദരവായി 2025 കലാമേള നഗറിന് "എം.ടി. വാസുദേവൻ നായർ നഗർ' എന്ന് നാമനിർദേശം ചെയ്യുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
ദേശീയ കലാമേള 2025 ലോഗോ, നഗർ നാമനിർദേശക മത്സരങ്ങളിൽ നിരവധിയാളുകൾ പങ്കെടുത്തുവെങ്കിലും രണ്ട് വനിതകളാണ് ഇക്കുറി വിജയികളായതെന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്. ലോഗോ മത്സരത്തിൽ കീത്ത്ലി മലയാളി അസോസിയേഷനിൽ നിന്നുള്ള ഡിംബിൾ വിന്നി റോസ് വിജയിയായപ്പോൾ നഗർ നാമനിർദേശക മത്സരത്തിൽ ബാൺസ്ലി കേരള കൾച്ചറൽ അസോസിയേഷനിലെ ബിൻസി കെ. ഫിലിപ്പ് വിജയിയായി.
ദേശീയ കലാമേള ലോഗോ മത്സരത്തിൽ വിജയിയായ ഡിംബിൾ വിന്നി റോസിന് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും നഗർ നാമനിർദേശക മത്സര വിജയി ബിൻസി കെ ഫിലിപ്പിന് പ്രശസ്തി ഫലകവും നവംബർ ഒന്നിന് ചെൽടൺഹാമിലെ ദേശീയ കലാമേള വേദിയിൽ വച്ച് സമ്മാനിക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
യുക്മ സൌത്ത് വെസ്റ്റ് റീജിയൺ ആതിഥേയത്വം വഹിക്കുന്ന പതിനാറാമത് ദേശീയ കലാമേള ഗ്ലോസ്റ്റർഷയറിലെ ചെൽടൺഹാമിലാണ് ഇക്കുറിയും നടക്കുന്നത്. ചെൽറ്റൻഹാം തുടർച്ചയായി നാലാം വർഷമാണ് യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരെയും കലാകാരികളെയും യുക്മ പ്രവർത്തകരെയും ചെൽടൺഹാമിലെ എം.ടി. വാസുദേവൻ നായർ നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, ദേശീയ കലാമേള കൺവീനർ വർഗീസ് ഡാനിയൽ (വൈസ് പ്രസിഡന്റ്), സ്മിത തോട്ടം (വൈസ് പ്രസിഡന്റ്), സണ്ണിമോൻ മത്തായി (ജോയിന്റ് സെക്രട്ടറി), റെയ്മോൾ നിധീരി (ജോയിന്റ് സെക്രട്ടറി), പീറ്റർ താണോലിൽ (ജോയിന്റ് ട്രഷറർ), ദേശീയ സമിതിയംഗം രാജേഷ് രാജ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ് എന്നിവർ അറിയിച്ചു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികദേഹം 800 വർഷത്തിനുശേഷം പൊതുവണക്കത്തിന്
റോം: രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികദേഹാവശിഷ്ടങ്ങൾ എട്ട് നൂറ്റാണ്ടിനുശേഷം പൊതുദർശനത്തിന് വയ്ക്കുന്നു. വിശുദ്ധന്റെ 800-ാം ചരമവാർഷികത്തോടനുബന്ധിച്ച് 2026 ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെയാണു ഭൗതികാവശിഷ്ടം തീർഥാടകർക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കുന്നത്.
വിശുദ്ധന്റെ തിരുനാൾദിനമായിരുന്ന കഴിഞ്ഞ നാലിന് ബസിലിക്കയിൽ നടന്ന ചടങ്ങിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചടങ്ങിൽ അസീസിയിലെ ബസിലിക്കകളുടെ പേപ്പൽ പ്രതിനിധിയായ കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫ്രാൻസിസ്കൻ സന്യാസസമൂഹങ്ങളുടെ അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.
അസീസിയിലെ സെന്റ് ഫ്രാൻസിസ് ബസിലിക്കയിലാണ് വിശുദ്ധന്റെ കല്ലറയുള്ളത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ ഭൗതികാവശിഷ്ടം കല്ലറയിൽനിന്ന് ലോവർ ബസിലിക്കയിലെ പേപ്പൽ അൾത്താരയുടെ ചുവട്ടിലേക്ക് മാറ്റും. ഇതോടെ വിശ്വാസികൾക്ക് അതിനുമുന്നിൽ പ്രാർഥിക്കാൻ സാധിക്കും.
ഒരു മാസം നീണ്ടുനിൽക്കുന്ന പ്രദർശനം എല്ലാവർക്കും തുറന്ന പ്രാർഥനയുടെയും കൂടിക്കാഴ്ചയുടെയും നിമിഷമായിരിക്കുമെന്ന് സംഘാടകർ പറയുന്നു. ലോകമെങ്ങുമുള്ള തീർഥാടകരെ വരവേൽക്കാൻ അസീസിയിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
തീർഥാടകർ വലിയതോതിൽ എത്തുമെന്നതിനാൽ സൗജന്യ ഓൺലൈൻ റിസർവേഷനുകൾ ഒരുക്കാൻ ആലോചിക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങളോടെയുള്ള പാതയിലൂടെ എളുപ്പത്തിൽ എത്തിച്ചേർന്ന് ഭൗതികദേഹം വണങ്ങാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. 1226ലായിരുന്നു വിശുദ്ധന്റെ മരണം.
രാജ്യത്തിന്റെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനം ഇറ്റലിയിൽ വീണ്ടും പൊതു അവധിദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വിറ്റസര്‍ലൻഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്കാരം 15ന്
വിയന്ന: സ്വിറ്റസര്‍ലൻഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്കാരശുശ്രൂഷകള്‍ വിയന്നയിലെ 23-ാമത്തെ ജില്ലയിലുള്ള പൊള്ളാക്ക്ഗാസെ 3ല്‍ (Pollakgasse 3, 1230 Wien) ഈ മാസം 15-ന് നടക്കും.
വിയന്നയിലെ കര്‍മങ്ങള്‍ക്ക് മുമ്പായി സ്വിറ്റസര്‍ലൻഡിലെ ബേര്‍ണില്‍ ബിന്ദുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ബേര്ണിലുള്ള മുര്ട്ടന്സ്ട്രാസെ 51-ല്‍ (Murtenstrasse 51, 3008 Bern, Switzerland) ആയിരിക്കും പൊതുദര്‍ശനം.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മുതല്‍ വൈകുന്നേരം അഞ്ച് വരെയും ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയും സ്വിസ് മലയാളി സമൂഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സമയം ഉണ്ടാകും.
തുടര്‍ന്ന് വിയന്നയില്‍ 15-ന് രാവിലെ 10ന് സംസ്കാര ശുശ്രുഷകള്‍ ആരംഭിക്കും. ബിന്ദുവിന് അന്ത്യയാത്രാമൊഴി നല്‍കാനുള്ള അവസരം മലയാള സമൂഹത്തിന് അന്ന് തന്നെ ഉണ്ടായിരിക്കും.
വിയന്ന മലയാളിയായ ബിന്ദു കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ആവശ്യങ്ങള്‍ക്കായി സൂറിച്ചിലായിരുന്നു. ഈ മാസം ഒന്നിന് ജോലിക്ക് പോകുന്ന വഴിയില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ബിന്ദു അന്തരിച്ചത്.
സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് ഉര്‍ബനില്‍ പെഡസ്ട്രിയന്‍ ക്രോസ്സില്‍ അമിത വേഗതയിലെത്തിയ വാഹനം ബിന്ദുവിനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് ബേണിലെ മറ്റൊരു ആശുപത്രിയിലേക്ക് തീവ്രപരിചരണത്തിനായി മാറ്റുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്നതിനിടെ ഈ മാസം അഞ്ചിന് മരണപ്പെടുകയായിരുന്നു.
ബിഎസ്സി നഴ്സിംഗ് പഠനശേഷം 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രിയയില്‍ എത്തിയ ബിന്ദു നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് രണ്ട് വര്‍ഷം മുമ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു.
തൃശൂര്‍ വെളയനാട് പരേതരായ കാഞ്ഞിരപ്പറമ്പില്‍ അന്തോണി റോസി ദമ്പതികളുടെ ഇളയ മകളാണ് ബിന്ദു. വിയന്ന മലയാളിയായ തൃശൂര്‍ എലിഞ്ഞിപ്ര സ്വദേശി ബിജു മാളിയേക്കലിന്റെ ഭാര്യയാണ് ബിന്ദു. മക്കള്‍: ബ്രൈറ്റ്സണ്‍, ബെര്‍ട്ടീന.
സഹോദരങ്ങള്‍: മേഴ്സി തട്ടില്‍ നടക്കലാന് (ഓസ്ട്രിയ), ഡാലി പോള്‍ (കേരളം), ലിയോ കാഞ്ഞിരപ്പറമ്പില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജോണ്‍ഷീന്‍ (കേരളം).
ഡബ്ലിനിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഏകദിന സെമിനാർ 18ന്
ഡബ്ലിൻ: ലിറ്റർജി ആൻഡ് ബൈബിൾ അപ്പോസ്റ്റലേറ്റ് ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ ഈ മാസം 18ന് "TIBERIAS' എന്ന പേരിൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ഏകദിന സെമിനാർ നടക്കും.
ഡബ്ലിൻ റിയാൾട്ടോ അവർ ലേഡി ഓഫ് ദ ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിലാണ് സെമിനാർ. രാവിലെ 10 മുതൽ മൂന്നു വരെയാണ് പരിപാടി. ഫാ. വിനു പുള്ളിഞ്ചുവള്ളിൽ, ഫാ. സെബാൻ വെള്ളമാത്തറ എന്നിവർ നേതൃത്വം നൽകും.
സാക്രിസ്റ്റീൻസ്, കോയർ മെംബേർസ്, ആൽട്ടർ സെർവേഴ്സ് അനിമേട്ടേഴ്സ്, യൂകരിസ്റ്റിക് മിനിസ്റ്റേഴ്സ്, കാറ്റകിസം ടീച്ചേർസ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർക്കായാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
പങ്കെടുക്കുന്ന എല്ലാവരും പിഎംഎസ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ബാഡ് ഹോംബുർഗിലെ ഓണാഘോഷം ഗംഭീരമായി
ബെർലിൻ: ജർമനിയിലെ ഹെസൻ സംസ്ഥാനത്തിലെ ബാഡ് ഹോംബുർഗിലെ മലയാളി സമൂഹം ഓണം ആഘോഷിച്ചു. ഏകദേശം നൂറോളം പേർ പങ്കെടുത്ത ആഘോഷം നിറഞ്ഞ ഉല്ലാസത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവമായി.
പരിപാടിയുടെ ഭാഗമായി തിരുവാതിര, വടംവലി തുടങ്ങിയവ നടന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത വിനോദപരിപാടികൾ ഓണത്തിന്റെ ആനന്ദം ഇരട്ടിയാക്കി. പീറ്റർ തേയ്ക്കാനത്ത് മാവേലിയായി.
നൃത്ത പരിപാടികളും തംബോല കളിയും അരങ്ങേറി. ഉച്ചയ്ക്ക് ഓണസദ്യയും വെകുന്നേരം ചായയും പലഹാരങ്ങളും ഒരുക്കിയിരുന്നു. പീറ്റർ തേയ്ക്കാനത്ത് നന്ദി പറഞ്ഞു.
കലാപ്രകടനങ്ങളുടെ വിസ്മയക്കാഴ്ചകളുമായി "നീലാംബരി' ശനിയാഴ്ച
പൂള്: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്മയക്കാഴ്ചകളുമായി നീലാംബരി അഞ്ചാം സീസണ് എത്തുകയായി. വിമ്പോണിലെ അലന്‍ഡെയ്ല്‍ കമ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ചയാണ് നീലാംബരി അരങ്ങേറുന്നത്.
കഴിഞ്ഞ വര്‍ഷം നീലാംബരിക്കു വേദിയായ പൂള് ലൈറ്റ് ഹൗസില്‍ ഇവന്റ് മാനേജ്മെന്റ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് പലര്‍ക്കും പ്രവേശനം ലഭിച്ചിരുന്നില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇക്കുറി അലന്‍ഡെയ്ല്‍ കമ്യൂണിറ്റി സെന്ററില്‍ പരിപാടി നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
വിവിധ ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി ഗായകരാണ് പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ക്കുക. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്ത നര്‍ത്തകരും നീലാംബരിയുടെ മാറ്റുകൂട്ടാനെത്തുന്നു.
2021ല്‍ ഗിരീഷ് പുത്തഞ്ചേരി നൈറ്റ് എന്ന പേരില്‍ നടത്തിയ സ്റ്റേജ് പ്രോഗ്രാമിന് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് സംഘാടകര്‍ നീലാംബരി മെഗാഷോ പരമ്പര ആരംഭിക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പുതുമുഖഗായകരും കുരുന്നു പ്രതിഭകളും അഞ്ചാം സീസണിൽ പങ്കെടുക്കുമെന്ന് പരിപാടിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ പറഞ്ഞു.
യുകെയിലെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്ത ഗായകരും അരങ്ങിലെത്തും. തനി നാടന്‍ കേരള രീതിയിൽ ഭക്ഷണ വിഭവങ്ങളുള്‍പ്പെടുത്തിയിട്ടുള്ള ഫുഡ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി ആരംഭിക്കുക.
ജർമൻ പോലീസിന് ഡ്രോൺ വെടിവച്ചിടാൻ അധികാരം
ബെർലിൻ: അജ്ഞാത ഡ്രോണുകൾ വെടിവച്ചിടാൻ ജർമൻ പോലീസിന് അധികാരം നല്കുന്നു. ജർമൻ മന്ത്രിസഭ ഇതിനുള്ള നിയമം അംഗീകരിച്ചു. ഇനി പാർലമെന്റിൽ പാസാകണം. യൂറോപ്യൻ രാജ്യങ്ങളിൽ അജ്ഞാത ഡ്രോണുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണു നീക്കം.
കഴിഞ്ഞ വെള്ളിയാഴ്ച ഇത്തരം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയിലെ മ്യൂണിക് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുകയും പതിനായിരം യാത്രക്കാർ കുടുങ്ങുകയുമുണ്ടായി.
ഡെന്മാർക്ക്, ബെൽജിയം രാജ്യങ്ങളിലും അജ്ഞാതഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിനു പിന്നിൽ റഷ്യ ആണെന്നു സംശയിക്കുന്നതായി ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് അഭിപ്രായപ്പെട്ടിരുന്നു.
ഭീഷണി മറികടക്കാനായി ഡ്രോണുകളെ കണ്ടെത്താനും നശിപ്പിക്കാനും സഹായിക്കുന്ന സെൻസറുകളും സംവിധാനങ്ങളും ഉപയോഗിച്ച് പ്രത്യേക മതിൽ സ്ഥാപിക്കണമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ ആവശ്യപ്പെട്ടിരുന്നു.
ലിമയും ലിവർപൂൾ ടൈഗേഴ്സും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം വിജയകരമായി സമാപിച്ചു
ലണ്ടൻ: യുകെയിലെ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ഓൾ യുകെ പുരുഷവനിതാ വടംവലി മത്സരം ഒക്ടോബർ നാലിന് ലിവർപൂളിലെ നോസ്ലി ലീഷർ & കൾച്ചർ പാർക്ക് ഹാളിൽ (Knowsley Leisure & Culture Park Hall, Huyton) വിജയകരമായി സമാപിച്ചു.
മലയാളി സമൂഹത്തിനുവേണ്ടി നിരന്തരമായി പ്രവർത്തിച്ച ജോസ് കണ്ണങ്കരയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട് സ്ഥാപിച്ചതാണ് ഈ മെമ്മോറിയൽ ട്രോഫി. ഉദ്ഘാടന ചടങ്ങിനിടെ സംസാരിച്ച പ്രോഗ്രാം കോഓർഡിനേറ്റർ ഹരികുമാർ ഗോപാലൻ, ഈ കായിക മാമാങ്കത്തിന്റെ പ്രചോദനം ലിവർപൂൾ മലയാളി സമൂഹത്തിനായി ജീവിതം സമർപ്പിച്ച ജോസ് കണ്ണങ്കരയുടെ ഓർമ്മകളിലാണ് കുടികൊള്ളുന്നതെന്ന് പറഞ്ഞു. അന്തരിച്ച ജോസ് കണ്ണങ്കരയുടെ മകൾ രേഷ്മ ജോസ് അദ്ദേഹത്തെക്കുറിച്ചുള്ള സ്നേഹപൂർവമായ ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു.

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ), ലിവർപൂൾ ടൈഗേഴ്സ് എന്നിവർ സംയുക്തമായാണ് ഈ കായികമാമാങ്കത്തിന് ആതിഥേയത്വം വഹിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മികച്ച പരിശീലനം നേടിയ 5 വനിതാ ടീമുകളും 15 പുരുഷ ടീമുകളും ഉൾപ്പെടെ ആകെ 20 ടീമുകളാണ് ഈ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തിയത്.
റോയൽ ഡെലിക്കസിയും ലൈഫ്ലൈനുമാണ് വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കെന്റിൽ നിന്നുള്ള ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് ചാമ്പ്യന്മാർക്ക് 1250 പൗണ്ടും ട്രോഫിയും റോയൽ ഡെലിക്കസി ഉടമ വിനോദിന്റെ മകൾ മിത്ര സമ്മാനിച്ചു.
രണ്ടാം സ്ഥാനം ലഭിച്ച സ്റ്റോക്ക് ലയൺസ് ടീമിന് 850 പൗണ്ടും ട്രോഫിയും ലൈഫ്ലൈൻ കൈമാറി. മൂന്നാം സ്ഥാനം ലഭിച്ച ചാലഞ്ചേഴ്സ് സാലിസ്ബറിക്ക് 500 പൗണ്ടും ട്രോഫിയും ലിവർപൂൾ ടൈഗേഴ്സ് ക്യാപ്റ്റനും ട്രഷററും കൂടി സമ്മാനിച്ചു. നാലാം സ്ഥാനം ലഭിച്ച കൊമ്പൻസ് കാന്റബറിക്കു 350 പൗണ്ടും ട്രോഫിയും ലഭിച്ചപ്പോൾ അഞ്ചുമുതൽ എട്ടാം സ്ഥാനങ്ങൾ വരെയുള്ള ടീമുകൾക്ക് പ്രത്യേകമായി 150 പൗണ്ട് വീതം ക്യാഷ് പ്രൈസും ട്രോഫിയും ലഭിച്ചു.
ലീമയുടെ സ്വന്തം വനിതാ ടീം ആവേശകരമായ പ്രകടനത്തിലൂടെ ജോസ് കണ്ണങ്കര മെമ്മോറിയൽ ട്രോഫി സ്വന്തമാക്കി, യു.കെ.യിലെ ഏറ്റവും മികച്ച വടംവലി ടീം എന്ന പദവിക്ക് അർഹരായി. ഛഹറവമാ മിറ ണീൃരലെലേൃ വനിതാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 500 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 250 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 100 പൗണ്ടും ട്രോഫിയും ലഭിച്ചു.
വടംവലി മത്സരം യുകെയിലെ മലയാളികൾക്കിടയിലെ സാമൂഹിക കൂട്ടായ്മ കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായിച്ചതായും, ഇനിയും ഇത്തരം സംരംഭങ്ങൾ തുടരുമെന്നും സംഘാടകർ അറിയിച്ചു. യു.കെ. മലയാളി സമൂഹത്തിനിടയിൽ ഒത്തൊരുമയും കായിക സൗഹൃദവും ശക്തിപ്പെടുത്തുന്ന അടുത്ത വർഷത്തെ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് യുകെ മലയാളി സമൂഹം.
സമീക്ഷ യുകെ റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ചെംസ്ഫോർഡിൽ തുടക്കമായി
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ
ടൂർണമെന്റിന് മുന്നോടിയായുള്ള റീജണൽ മത്സരങ്ങൾക്ക് ചെംസ്ഫോർഡിൽ ആവേശകരമായതുടക്കം കുറിച്ചു. 2025 ഒക്ടോബർ 5ന് മിഡ്മേ സ്പോർട്സ് സെന്ററിൽ നടന്ന
വാശിയേറിയ മത്സരത്തിൽ 12 ഓളം ടീമുകൾ പങ്കെടുത്തു.
സമീക്ഷ യുകെ നാഷണൽ കമ്മിറ്റി അംഗം ആന്റണി ജോസ് ഔപചാരികമായി മത്സരങ്ങൾ
ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി വിപിൻ രാജ്, അർജുൻ
മുരളി, ഷോണി ജോസഫ്, വിനു സർദാർ, ജോസ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

സമീക്ഷ യുകെ യുടെ 32 യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 17 ഓളം
റീജണുകളിൽ ഈ വർഷം റീജിയണൽ ലീഗ് മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9ന്
ഷെഫീൽഡിൽ നടക്കുന്ന ഗ്രാൻഡ്ഫിനാലെയിൽ മാറ്റുരയ്ക്കാനുള്ള മികച്ച
ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം.
വാശിയേറിയ മത്സരം നടന്ന ചെംസ്ഫോർഡ് റീജണൽ ടൂർണമെന്റിൽ ആൽവിൻ ദീപു
കൂട്ടുകെട്ട് ഒന്നാം സ്ഥാനവും, സാം ബാലു കൂട്ടുകെട്ട് രണ്ടാം സ്ഥാനവും,
ആരുഹ്യ & ലവ് ഗോയൽ ടീമുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക്
ട്രോഫികൾ സമീക്ഷ നാഷണൽ കമ്മിറ്റി അംഗം ആന്റണി ജോസഫ് യൂണിറ്റ്
സെക്രട്ടറി വിപിൻ രാജ്, അർജുൻ മുരളി, ഷോണി ജോസഫ്, വിനു സർദാർ, ജോസ്
അഗസ്റ്റിൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.
മത്സരത്തിന്റെ മുഴുവൻ നിയന്ത്രണം സമീക്ഷ ചെംസ്ഫോർഡ് യൂണിറ്റ് നേതൃത്വം
മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ഈ വിജയകരമായ തുടക്കം സമീക്ഷ യുകെയുടെ
തുടർന്നുള്ള കായിക പ്രവർത്തനങ്ങക്ക് പുതിയ ഊർജ്ജം പകർന്നതായി സംഘാടകർ
അഭിപ്രായപ്പെട്ടു.
യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി
ലണ്ടൻ: യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി. 400ലധികം മത്സരാർഥികൾ മത്സരത്തിൽ പങ്കെടുക്കും. കലാമാമാങ്കം ഈ മാസം 11ന് വിഗണിൽ നടക്കും.
ഷാജി വരാക്കുടി ചെയർമാനായ കമ്മിറ്റിയിൽ ഏബ്രഹാം കുംബ്ലാനിക്കൽ വൈസ് ചെയർമാനായും രാജീവ് സി.പി. കലാമേള കൺവീനറായും നേതൃത്വം നൽകും.
ജനറൽ കോഓർഡിനേറ്റർമാർ: സനോജ് വർഗീസ്, ബിനോജ് ചിറത്തറ. ജോയിന്റ് കോഓർഡിനേറ്റർമാർ: ജെറിൻ ജോസ്, ജിൽസൺ ജോസഫ്, തോമസ് മാത്യു. സ്വാഗതസംഘം: അഭി പുതിയവളപ്പിൽ, പ്രിൻസി നോവിനോ, സോണിയ ജോസ്.
രജിസ്ട്രേഷൻ കമ്മിറ്റി: സിജോ വർഗീസ്, സി.പി. രാജീവ്, സിന്റോ കുര്യൻ. സാമ്പത്തികം: ഷാരോൺ ജോസഫ്, ജോബി ജോസഫ്, അനിൽ ഹരി, ജിതിൻ ജെയിംസ്. ഓഫീസ് ഇൻചാർജ്: കുര്യൻ ജോർജ്, ബിജു പീറ്റർ.
വെൽഫെയർ കമ്മിറ്റി: ജെറിൻ ജോസ്, ബിജോയ് തോമസ്, പി.പി. സജി, ജോസഫ് പീറ്റർ. ഗ്രീൻറൂം മാനേജർമാർ: അശ്വതി പ്രസന്നൻ, ജിലി ജേക്കബ്, സിന്റോ കുര്യൻ. പ്രഥമശുശ്രൂഷ: പ്രിൻസി നോവിനോ, ശ്രീലക്ഷ്മി മിഥുൻ, സോണിയ ജോസ്. സ്റ്റേജ് കോഓർഡിനേറ്റർ: ഷിജോ വർഗീസ്.
സ്റ്റേജ് മാനേജർമാർ: ജെറിൻ ജോസ്, ജിൽസൺ ജോസഫ്, ബിനോയി മാത്യു, ജാക്സൺ തോമസ്, ശ്രീലക്ഷ്മി മിഥുൻ, പി.പി. സജി, ജിലി ജേക്കബ്, ജിതിൻ ജെയിംസ്, ജോസഫ് പീറ്റർ, അനു സൈമൺ.
മീഡിയ കോഓർഡിനേറ്റേഴ്സ്: അലക്സ് വർഗീസ്, അനിൽ ഹരി, ജനീഷ് കുരുവിള, ബിനു തോമസ്. അപ്പീൽ കമ്മിറ്റി: അലക്സ് വർഗീസ്, ഷാജി വരാക്കുടി, സനോജ് വർഗീസ്.
കലാമേളയുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ കലാമേള കമ്മിറ്റിക്കുവേണ്ടി യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷാജി വരാക്കുടി, ജനറൽ സെക്രട്ടറി സനോജ് വർഗീസ്, ആർട്സ് കോഓർഡിനേറ്റർ സി.പി. രാജീവ്, ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അഭ്യർഥിച്ചു.
റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങളും ലഭിക്കുന്നവർക്ക് നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനാറാമത് ദേശീയ കലാമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
കലാമേളയ്ക്ക് മാറ്റുകൂട്ടുന്നതിന് ഹംഗ്രി ഹാർവെസ്റ്റ് ഒരുക്കുന്ന വിപുലമായ ഭക്ഷണശാല ദിവസം മുഴുവൻ വേദിയിൽ പ്രവർത്തിക്കും എന്ന് സംഘാടകർ അറിയിച്ചു. വേദി: Dean Trust Wigan, Greenhey, Orrell, Wigan WN5 0DQ.
കൂടുതൽ വിവരങ്ങൾക്ക്: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളെ സമീപിക്കുക: രാജീവ് - +44 757 222752, സനോജ് വർഗീസ് - +44 7411 300076, ഷാജി വാരകുടി - +44 7727 604242.
മക്കളെ സന്ദർശിക്കാനെത്തിയ കോട്ടയം സ്വദേശി നോർവിച്ചിൽ അന്തരിച്ചു
നോർവിച്ച്: യുകെയിൽ മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് നോർവിച്ചിൽ അന്തരിച്ചു. കോട്ടയം തുരുത്തി സ്വദേശി സേവ്യർ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചൻകുട്ടി - 73) ആണ് മരിച്ചത്. സംസ്കാരം പിന്നീട് നോർവിച്ചിൽ നടക്കും.
പരേതൻ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മർത്തമറിയം ഫൊറോന പള്ളി ഇടവകാംഗമാണ്. യുകെയിൽ എത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സേവ്യറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മകൻ അനൂപിന്റെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും മാമ്മോദീസയിലും പങ്കുചേരാനാണ് സേവ്യർ നോർവിച്ചിൽ എത്തിയത്.
നോർവിച്ച് സെന്റ് തോമസ് സീറോമലബാർ മിഷൻ പ്രീസ്റ്റ് ഫാ. ജിനു മുണ്ടുനടക്കൽ അന്ത്യകൂദാശ നൽകുകയും വിവിധ ദിവസങ്ങിൽ സന്ദർശിച്ചു പ്രാർഥിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസും സേവ്യറിനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു പ്രാർഥനകൾ നേർന്നിരുന്നു.
കോട്ടയം ജില്ലാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ സേവ്യർ, സന്തോഷ് ട്രോഫി മുൻ താരം എം.പി. പാപ്പച്ചന്റെ മകനാണ്. ഭാര്യ പരേതയായ ലിസമ്മ സേവ്യർ തുരുത്തി കരിങ്ങട കുടുംബാംഗം. മക്കൾ: അൻസ് ജിന്റാ (കുവൈറ്റ്), അനിത, അമല, അനൂപ് (മൂവരും നോർവിച്ച്).
മരുമക്കൾ: ജിന്റാ മാലത്തുശ്ശേരി (ഇഞ്ചിത്താനം), ജെറീഷ് പീടികപറമ്പിൽ (കുറിച്ചി), സഞ്ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്). പരേതനായ തങ്കച്ചൻ മരങ്ങാട്ട്, ആന്റണി ഫിലിപ്പ് (തുരുത്തി) എന്നിവർ സഹോദരങ്ങളാണ്.
നോർവിച്ച് സെന്റ് തോമസ് സീറോമലബാർ മിഷൻ, നോർവിച്ച് മലയാളി അസോസിയേഷൻ, യുക്മ റീജണൽ, നാഷണൽ കമ്മിറ്റി എന്നിവർ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് അനുശോചനവും പ്രാർഥനകളും അറിയിച്ചു.
ജര്‍മനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർക്കു കുത്തേറ്റു
ബെർലിൻ: ജർമനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ മേയർക്കു കുത്തേറ്റു. പടിഞ്ഞാറൻ ജർമനിയിലലെ ഹെർഡെക്ക് മേയർ ഇറിസ് സ്റ്റാൽസറിനാണു(57) പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ നിലയിൽ വീട്ടിലാണ് ഇറിസിനെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ഇറിസ് തീവ്രപരിചരണ വിഭാഗത്തിലാണ്. കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ, ഇറിസിന്റെ 15 വയസുള്ള ദത്തുപുത്രനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 17 വയസുള്ള ദത്തുപുത്രിയും സംഭവം നടക്കുമ്പോൾ ഇറിസിനൊപ്പം വീട്ടിലുണ്ടായിരുന്നു.
ഗ്രീന്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സെന്റർ-ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി അംഗമായ ഇറിസ് സെപ്റ്റംബർ 28ന് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ബലാത്സംഗക്കേസിൽ ഇന്ത്യൻ സഹോദരങ്ങൾക്ക് യുകെയിൽ തടവുശിക്ഷ
ലണ്ടൻ: ഇന്ത്യൻ വംശജരായ സഹോദരങ്ങൾക്ക് യുകെ കോടതി തടവുശിക്ഷ വിധിച്ചു. കുട്ടികൾക്കെതിരേ ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗികാതിക്രമങ്ങൾ നടത്തിയതിനാണ് ഇരുവരെയും ശിക്ഷിച്ചത്. വ്രിജ് പട്ടേൽ (26) എന്ന യുവാവിന് 22 വർഷവും സഹോദരൻ കിഷൻ പട്ടേലിന് 15 മാസവുമാണ് തടവുശിക്ഷ വിധിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവങ്ങൾ. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും കൈവശം വച്ചതിനുമാണ് സഹോദരൻ കിഷൻ പട്ടേലിനെ ശിക്ഷിച്ചത്. ഇയാൾ ദൃശ്യങ്ങൾ സൂക്ഷിച്ചുവച്ച ഉപകരണം കേടായത് നന്നാക്കാനായി കടയിൽ കൊടുത്തപ്പോൾ ദൃശ്യങ്ങൾ കടക്കാരുടെ ശ്രദ്ധയിൽപെടുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.
ഈ ദൃശ്യങ്ങളിലുള്ളത് വ്രിജ് പട്ടേലാണെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുറ്റകൃത്യങ്ങൾ തെളിഞ്ഞത്.
ഫാ. തോമസ് ചാലിലിന്റെ മാതാവ് മറിയക്കുട്ടി ചാലിൽ അന്തരിച്ചു
കണ്ണൂർ: ചെറുപുഴ പുളിങ്ങോം ചാലിൽ മറിയക്കുട്ടി ഏബ്രഹാം(106) അന്തരിച്ചു. ജർമനിയിലെ കൊളോൺ അതിരൂപതയിലെ വുപ്പർട്ടാൽ ബാർമനിലെ സെന്റ് അന്റോണിയൂസ് ഇടവകയിൽ സേവനം ചെയ്യുന്ന സിഎംഐ സഭാംഗം ഫാ. തോമസ് ചാലിലിന്റെ മാതാവാണ്.
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പുളിങ്ങോം സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ ഏബ്രഹാം ചാലിൽ. മറ്റുമക്കൾ: അപ്പച്ചൻ, എൽസി, ലാലി. മരുമക്കൾ: മാണി പൊടിമറ്റം, തങ്കച്ചൻ ഇടത്തുണ്ടി മേപ്പുറത്ത്, പരേതയായ മേരി.
അയർലൻഡ് നാഷണൽ മാതൃവേദി പ്രസിഡന്റായി റോസ് ജേക്കബിനെ തെരഞ്ഞെടുത്തു
ഡബ്ലിൻ: അയർലൻഡിലെ സീറോമലബാർ സഭയുടെ നാഷണൽ മാതൃവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു. നാഷണൽ ഡയറക്ടർ ഫാ. സജി പൊന്മിനിശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടുത്ത രണ്ട് വർഷത്തേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ:
പ്രസിഡന്റ് - റോസ് ജേക്കബ് (ഡബ്ലിൻ), വൈസ് പ്രസിഡന്റ് - സോളി ഇമ്മാനുവൽ (ബെൽഫാസ്റ്റ്), സെക്രട്ടറി - റിക്സി ജോൺ (കോർക്ക്), ജോയിന്റ് സെക്രട്ടറി - ലൻജു അലൻ (ഗാൽവേ), ട്രഷറർ - മേരി കുര്യൻ (ഡബ്ലിൻ), പിആർഒ - സിജി എബ്രഹാം (ബെൽഫാസ്റ്റ്), ഇന്റർസെഷൻ കോഓർഡിനേറ്റർ - സോണിമോൾ ജോൺ (കോർക്ക്).
ഭാര്യ, അമ്മ, കുടുംബിനി എന്ന നിലകളിൽ സ്ത്രീകളുടെ ദൗത്യങ്ങളെ ആത്മീയവും സാമൂഹികവുമായ ദിശകളിൽ തിരിച്ചറിയാനും അതനുസരിച്ച് ജീവിതം ക്രമീകരിക്കാനുമാണ് മാതൃവേദി പ്രവർത്തിക്കുന്നത്.
സീറോമലബാർ സഭയിലെ വിവാഹിതരായ സ്ത്രീകളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ പ്രധാന ലക്ഷ്യം "മാതാക്കളിലൂടെ കുടുംബ നവീകരണം' എന്നതാണ്. പ്രവാസികളായ സ്ത്രീകളുടെ ആത്മീയ വളർച്ചയ്ക്കും സാമൂഹിക ഉന്നമനത്തിനുമായി മാതൃവേദി വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികൾക്ക് ഹാർദമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതായും അവരുടെ നേതൃത്വത്തിൽ അയർലൻഡ് നാഷണൽ മാതൃവേദി കൂടുതൽ ആത്മീയ ഐക്യവും വളർച്ചയും കൈവരിക്കട്ടെയെന്നും ഫാ. സജി പൊന്മിനിശേരി ആശംസിച്ചു.
ബൈബിൾ കലോത്സവ റീജിയണൽ മത്സരങ്ങൾക്ക് തുടക്കമായി; രൂപതാ തല മത്സരം നവംബർ 15ന്
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവത്തിന് മുന്നോടിയായി നടക്കുന്ന റീജിയണൽ മത്സരങ്ങൾക്ക് തുടക്കമായി. രൂപതയിലെ 12 റീജിയണുകളിലെ നൂറിലധികം ഇടവകകൾ, മിഷനുകൾ, പ്രൊപ്പോസ്ഡ് മിഷനുകളിൽനിന്നുമുള്ള മത്സരാർഥികളാണ് ദേശീയ തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.
റീജിയണൽ തലത്തിൽ നടക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റീജിയണൽ കോഓർഡിനേറ്റർമാർ അറിയിച്ചു. മത്സരങ്ങൾ എല്ലാ റീജിയണുകളിലും ഏകീകൃതമായ രീതിയിൽ നടക്കുന്നതിനായി നിയമാവലിയും വിഷയങ്ങളും ക്രമബദ്ധമായി തയാറാക്കിയിട്ടുണ്ട്.
രജിസ്ട്രേഷനും നടത്തിപ്പും സംബന്ധിച്ച രൂപതാകേന്ദ്രത്തിന്റെ നിർദേശങ്ങൾ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റ് ഇതിനകം തന്നെ എല്ലാ റീജിയണുകളിലും കൈമാറിയിട്ടുണ്ട്. കലോത്സവ രജിസ്ട്രേഷനുകൾക്കായി ബൈബിൾ അപ്പസ്റ്റോലേറ്റ് നൽകിയിരിക്കുന്ന ഔദ്യോഗിക രജിസ്ട്രേഷൻ ഫോം മാത്രമേ ഉപയോഗിക്കാവൂ.
എല്ലാ റീജിയണുകളിലെയും മത്സരങ്ങൾ ഒക്ടോബർ 25-നകം പൂർത്തിയാകും. ഓരോ റീജിയണിൽ നിന്നും രൂപതാതല മത്സരത്തിന് യോഗ്യത നേടിയവരുടെ പേരുകൾ 27-നകം റീജിയണൽ കലോത്സവ കോഓർഡിനേറ്റർമാർ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റിനെ അറിയിക്കേണ്ടതാണ്.
ഓരോ എയ്ജ് വിഭാഗത്തിലും റീജിയണൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർഥികൾക്കാണ് നവംബർ 15ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ നടക്കുന്ന രൂപതാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
മുതിർന്നവർക്കായുള്ള ഉപന്യാസ മത്സരം ഈ വർഷം മുതൽ റീജിയണൽ തലത്തിൽ വിജയിക്കുന്നവർക്ക് മാത്രമാണ് രൂപതാതല മത്സരങ്ങളിലേക്ക് പ്രവേശനം ലഭിക്കുക. തപാൽ വഴി സമർപ്പിക്കുന്ന ഉപന്യാസ മത്സരങ്ങൾ ഈ വർഷം ഉണ്ടാകില്ല.
രൂപതാ തലത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ നാലിനകം പൂർത്തിയാക്കണം. ഷോർട്ട് ഫിലിം ഒക്ടോബർ 12ന് രാത്രി 12ന് മുമ്പായി സമർപ്പിച്ചിരിക്കണം.
നിയമാവലിയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി ഈ വർഷം മുതൽ FAQ പേജ് ബൈബിൾ കലോത്സവ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കണമെന്നും ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
https://smegbbiblekalotsavam.com/?page_id=1778
എസ്പിഎൽ ക്രിക്കറ്റ് ടൂർണമെന്റ്: ഫയർ ഫാൽക്കൺസ് ചാമ്പ്യന്മാർ
എസക്സ്: യുകെയിൽ എസക്സിലെ ബാസിൽഡണിൽ നടന്ന പ്രഥമ സോഷ്യൽ ക്ലബ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ബാസിൽഡണിലെ ഫയർ ഫാൽക്കൺസ് ടീം കിരീടം നേടി.
വാശിയേറിയ ഫൈനലിൽ ക്ഷത്രിയൻസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫാൽക്കൺസ് കിരീടം ചൂടിയത്. ക്യാപ്റ്റൻ അനൂപ് മാത്യു ഫാൽക്കൺസിന് വേണ്ടി സ്റ്റെർലിംഗ് സ്ട്രീറ്റ് മോർട്ടേജ് ഉടമ ജിജോ മടുക്കക്കുഴിയിൽ നിന്നും കിരീടം ഏറ്റുവാങ്ങി.
ടൂർണമെന്റിലെ മികച്ച താരവും ബൗളറുമായി ടിജിത്ത് കെ. ശശിയെയും (ഫയർ ഫാൽക്കൺസ്) ബാറ്ററായി അജിത് കുമാറിനെയും (ക്ഷത്രിയൻസ്) ഫീൽഡറായി അശ്വിൻ അബ്രഹാമിനെയും (ഫയർ ഫാൽക്കൺസ്) തെരഞ്ഞെടുത്തു.
സോഷ്യൽ ക്ലബിന് വേണ്ടി ജിപ്സൺ മറുത്തോസ് നന്ദി പറഞ്ഞു.
ഐറിഷ് ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ പദ്ധതികൾ
ഡബ്ലിൻ: ഐറിഷ് ബഡ്ജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ വൻ പദ്ധതികൾ പ്രഖ്യാപിച്ചു. 280 കമ്മ്യൂണിറ്റി ബെഡ്സ്, 220 അക്യൂട്ട് ഹോസ്പിറ്റൽ ബെഡ്സ്, 500 നഴ്സിംഗ് ഹോം പ്ലേസസ്, കൂടുതൽ ജീവനക്കാരെ നിയമിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
പാർലമെന്റിൽ ഐറിഷ് ധനമന്ത്രി പാസ്ക്കൽ ഡോനേഹുവാണ് ബജറ്റ് അവതരിപ്പിച്ചത്.9.4 ബില്യൺ യൂറോയുടെ സ്പെന്റിംഗ് പാക്കേജ് ആണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇത്തവണത്തെ ബജറ്റിൽ ഇൻകം ടാക്സ് നിരക്കുകളിൽ യാതൊരു വ്യത്യാസവും വരുത്തിയില്ല.
സിഗരറ്റ് പാക്കറ്റിന് 50 സെന്റ് വർധനവ്, മിനിമം വേതനം 14. യൂറോ15 സെന്റ് ആയി ഉയർത്തൽ, വിദ്യാർഥികളുടെ തേർഡ് ലെവൽ രജിസ്ട്രേഷൻ ഫീസ് 500 യൂറോ കുറയ്ക്കൽ , ഹോസ്പിറ്റാലിറ്റി മേഖലയിൽ വാറ്റ് നിരക്ക് കുറയ്ക്കൽ, കൂടുതൽ നിയമപാലകരെ നിയമിക്കൽ, റെന്റ് ടാക്സ് ക്രെഡിറ്റ് 2028 വരെ ദീർഘിപ്പിക്കൽ, ഫ്യൂൽ അലവൻസ് വർധിപ്പിക്കൽ, കെയറെഴ്സ് അലവൻസ് വർധനവ്, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഭവന നിർമാണ പദ്ധതികൾക്കായി തുകവകയിരുത്തൽ തുടങ്ങിയവയാണ് പുതിയ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.
കഴിഞ്ഞതവണത്തെ ജനപ്രിയ ബജറ്റിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനെ പാർലമെന്റിൽ പ്രതിപക്ഷം നിശിതമായി വിമർശിച്ചു.
ഇറ്റലിയിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു
ലണ്ടൻ: തെക്കൻ ഇറ്റലിയിലെ മറ്റേര നഗരത്തിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. റോമിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. മനോജ്കുമാർ, സുർജിത് സിംഗ്, ഹർവീന്ദർ സിംഗ്, ജസ്കരൻ സിംഗ് എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി. ട്രക്കിന്റെ ഡ്രൈവർക്കു പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവം അന്വേഷിക്കാൻ മറ്റേര പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് തീരുമാനിച്ചിട്ടുണ്ട്.
ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു
പാരീസ്: ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജി തീരുമാനം.
പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് 26 ദിവസങ്ങൾക്ക് ശേഷമാണ് സെബാസ്റ്റ്യൻ ലെകോർണു അധികാരമൊഴിയുന്നത്. മന്ത്രിസഭ പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പാണ് നടപടി.
ഫ്രാങ്കോയിസ് ബെയ്റൂവിന്റെ പതനത്തെത്തുടർന്നാണ് ലെകോർണു പ്രധാനമന്ത്രിയായി നിയമിതനായത്. ഫ്രാൻസിൽ രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരാണ് രാജിവച്ചൊഴിഞ്ഞത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത തുടരുന്നത്. ചെലവുചുരുക്കൽ നടപടികൾ ഫലവത്താകാത്തതിൽ പാർലമെന്റിനും അതൃപ്തിയുണ്ട്.
പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ രാജിയെത്തുടർന്ന് ദേശീയ അസംബ്ലി പിരിച്ചുവിടാൻ നാഷണൽ റാലി പ്രസിഡന്റ് ജോർദാൻ ബാർഡെല്ല ഇമ്മാനുവൽ മാക്രോണിനോട് ആവശ്യപ്പെട്ടു.
എബ്രഹാം ഉമ്മന്റെ സംസ്കാരം ഇന്ന് കൊളോണില്‍
കൊളോണ്‍: കഴിഞ്ഞ ദിവസം കൊളോണില്‍ അന്തരിച്ച എബ്രഹാം ഉമ്മന്റെ (അച്ചന്‍കുഞ്ഞ് - 92) സംസ്കാരം ഇന്ന് രാവിലെ 9.15ന് കൊളോണ്‍ നൊയേബ്രുക്ക് സെന്റ് അഡല്ഹൈഡ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകളോടുകൂടി ആരംഭിച്ച് 11ന് കൊളോണ്‍ ബ്രുക്കിലെ സെമിത്തേരിയില്‍ നടക്കും.
ചെങ്ങന്നൂര്‍ മുളക്കുഴ വലിയതറയില്‍ പരേതനായ എ.സി. ഉമ്മന്റെ മകമാണ്. കൊളോണ്‍ കാരിത്താസിന്റെ സാമൂഹ്യസേവന വിഭാഗത്തില്‍ നിന്നും വിരമിച്ച വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പുളിക്കല്‍ കുടുംബാംഗം വേറോനിയ്ക്കയാണ് ഭാര്യ.
പ്രസന്ന, പ്രസാദ്, പ്രഭ എന്നിവര്‍ മക്കളും ഒലാഫ്, അന്നെ, ഹൈന് എന്നിവര്‍ മരുമക്കളും മഞ്ജുഷ, സരിത, അനുഷ, സന്റോഷ്, സമിര്‍, അവിനാഷ് എന്നിവര്‍ കൊച്ചുമക്കളുമാണ്. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജ് അധ്യാപകന് പരേതനായ റവ. ഡോ. ജേക്കബ് കിഴക്കേടത്ത് സഹോദരനാണ്.
1960ന്റെ പകുതിയില്‍ ജര്‍മനിയിലെത്തിയ അബ്രഹാം ഉമ്മന്‍ 1973ല്‍ മുതല്‍ കൊളോണ്‍ കാരിത്താസിന്റെ സാമൂഹ്യസേവന വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും 1998ല്‍ ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ജര്‍മനിയിലെത്തിയ കാലം മുതല്‍ കൊളോണ്‍ മലയാളികളുടെ കലാസാംസ്കാരിക നാടക സാഹിത്യ കായിക പ്രവര്‍ത്തനങ്ങളില്‍ അതീവ തത്പരനായിരുന്നു.
1967ല്‍ തുടങ്ങിവച്ച നാടന്‍കത്ത് എന്ന വാര്‍ത്താമാധ്യമത്തെ തുടര്‍ന്ന് 1973 മുതല്‍ എന്റെ ലോകം എന്ന മാസികയുടെ പത്രാധിപരായിരുന്നു. എന്റെ ലോകം മാസികയുടെ ലേബലില്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരെ ജര്‍മനിയില്‍ കൊണ്ടുവന്ന് സാഹിത്യ സമ്മേളനങ്ങള്‍ നടത്തി മലയാള സാഹിത്യത്തെ സജീവമായി പരിപോഷിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്.
എന്റെ ലോകം മാസിക പത്താം വര്‍ഷവും 25-ാം വര്‍ഷ ജൂബിലി ആഘോഷിക്കാന്‍ മലയാളത്തിലെ സാമിത്യപ്രമുഖരുടെ സാന്നിധ്യവും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി. കാരിത്താസിന്റെ ആഭിമുഖ്യത്തില്‍ മലയാള ഭാഷ പഠിപ്പിക്കാനും ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം അഭ്യസിക്കാന്‍ അവസരം സൃഷ്ടിക്കുകുകയും ചെയ്തത് വലിയൊരു സേവനമായി.
കൊളോണിലെ ആദ്യകാല മലയാളി സമൂഹത്തിന് വഴികാട്ടിയും ഒരു ജേഷ്ഠസഹോദരനുമായിരുന്നു. കൊളോണ്‍ കേരള സമാജത്തിന് ജന്മം നല്കാന് അബ്രഹാം ഉമ്മന്റെ ചിന്തകളാണ് സഹായകമായത്. ഗ്രന്ഥശേഖരണം വഴി ലൈബ്രറിയും വാരാന്ത്യവായനശാലയും മലയാളപത്രങ്ങളുടെ ലഭ്യതയും ഒരുക്കിയതും ഇദ്ദേഹത്തിന്റെ സാഹിത്യാഭിരുചിയുടെ ഉത്തമ ഉദാഹരണങ്ങളാണ്.
യുകെ ക്നാനായ വിശ്വാസികൾക്ക് അനുഗ്രഹമായി വാഴ്വ് 2025
ബർമിംഗ്ഹാം: വാഴ്വ് 2025 യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾക്ക് ഉത്സവമായി മാറി. ശനിയാഴ്ച ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ നടന്ന പരിപാടി ക്നാനായ കത്തോലിക്ക പാരമ്പര്യ, പൈതൃകങ്ങളുടെ സംഗമം വേദിയായി മാറി. യുകെയിലെ 15 ക്നാനായ മിഷനുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ശനിയാഴ്ച രാവിലെ 9:45ന് ദിവ്യകാരുണ്യ ആരാധനയോടെയാണ് ഈ സംഗമ ദിനം ആരംഭിച്ചത്. തുടർന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യ കാർമികത്വത്തിലും യുകെയിലെ ക്നാനായ വൈദികരുടെ സഹകാർമികത്വത്തിൽ വി. കുർബാന നടന്നു. പ്രദക്ഷിണത്തിൽ 15 മിഷനുകളിൽ നിന്നുള്ള 50 ഓളം കുട്ടികളും അൾത്താര ശുശ്രൂഷികളും പങ്കുചേർന്നു.
തുടർന്ന് 15 മിഷനുകളിൽ എഴുതി തയാറാക്കിയ വിശുദ്ധ ഗ്രന്ഥം കുർബാനയിൽ കാഴ്ചയായി അർപ്പിച്ചു. നമ്മുടെ വിവിധങ്ങളായ കഴിവുകൾ വിലയേറിയ സുഗന്ധ തൈലങ്ങളായി ദൈവത്തിന് സമർപ്പിക്കണമെന്ന് മാർ ജോസഫ് പണ്ടാരശേരി വി. കുർബാനയിലെ വചന സന്ദേശത്തിൽ ഓർമിപ്പിച്ചു.
തുടർന്ന് അഞ്ച് മക്കളുള്ള കുടുംബങ്ങളെയും 25-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെയും ആദരിച്ചു. രണ്ട് വർഷത്തിനിടെ വിവാഹിതരായ ക്നാനായ സമുദായ അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു. പിന്നീട് വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി ബിബ്ലിക്കൽ ട്രഷർ ഹണ്ട്, ബിംഗോ, കരിയേഴ്സ് ഫെയർ എന്നീ പരിപാടികൾ നടന്നു.
ഉച്ചഭക്ഷണത്തിനുശേഷം ആയിരങ്ങൾ അണിചേർന്ന് ഘോഷയാത്രയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത്. തുടർന്ന് നടന്ന ആമുഖ സ്കിറ്റ് ഏറെ ഹൃദ്യമായിരുന്നു. കഴിഞ്ഞ രണ്ട് വാഴ്വ്കളുടെയും പ്രോഗ്രാം കോർഡിനേറ്ററായി പ്രവർത്തിച്ച ഷാജി ചരമേൽ രചനയും സംവിധാനവും നിർവഹിച്ച "വാഴ്വിന്റെ വഴികളിലൂടെ' എന്ന സ്കിറ്റ് ശ്രദ്ധേയമായി.
തുടർന്ന് നടന്ന പൊതുസമ്മേളനം മാർ ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്തു. വാഴ്വ് 2025 - ന്റെ ജനറൽ കൺവീനർ അഭിലാഷ് മൈലപറമ്പിൽ സ്വാഗതം പറഞ്ഞു. ചെയർമാൻ ഫാ. സുനി പടിഞ്ഞാറേകര അധ്യക്ഷനായിരുന്നു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ക്നാനായ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതിനുവേണ്ടി സാധ്യമായ എല്ലാ വിട്ടുവീഴ്ചകൾളോടും സഹകരണത്തോടും കൂടെ സഭയുടെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.
തുടർന്ന് ക്നാനായ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബാബു പറമ്പേട്ടുമലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറം, കൈക്കാരന്മാരുടെ പ്രതിനിധിയായി ജില്‍സ് നന്ദികാട്ട്, ഭക്തസംഘടനകളുടെ പ്രതിനിധിയായി സോണി അനിൽ, മെഗാ സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്റ്റ് പ്രതിനിധിയായ കിഷോർ ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്പോൺസേഴ്സിനെ ചടങ്ങിൽ ആദരിച്ചു.
ബൈബിൾ കൈയെഴുത്ത് മത്സരത്തിൽ സെന്റ് മൈക്കിൾസ് നോട്ടിംഗ്ഹാം, സെന്റ് ജൂഡ് കവന്ററി, സെന്റ് പയസ് ടെൻത് ലിവർപൂർ എന്നീ മിഷനുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തുടർന്ന് വിവിധ മിഷനുകളിൽ നിന്നുള്ള സംഘങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
വൈദികർ ചേർന്നാലപിച്ച "ഒന്നാനാം കുന്നിൻമേൽ' എന്ന ഗാനം ഹൃദ്യമായി. പരിപാടികളുടെ സമാപനത്തിലെ ക്നാനായ സിംഫണി മേളം ആടിയും പാടിയും ആവേശത്തോടെ ഏവരും ഏറ്റെടുത്തു. ജോയിന്റെ കൺവീനർ സജി രാമചനാട്ട് നന്ദി പ്രകാശിപ്പിച്ചു.
"വീട് ഒരുക്കാം വാഴ്വിലുടെ' എന്ന പദ്ധതിയിലൂടെ ലഭിച്ച 8,500 യൂറോയുടെ ചെക്ക് മാർ പണ്ടാരശേരിക്ക് കൈമാറി. നാട്ടിലെ ഒരു നിർധന ക്നാനായ കുടുംബത്തിന് ഭവനം നിർമിച്ചു നൽകുന്നതിന് വേണ്ടി തുക വിനിയോഗിക്കും.
ജര്‍മനിയില്‍ ഒക്ടോബർ ഫെസ്റ്റിന് കൊടിയിറങ്ങി
ബര്‍ലിന്‍: ജര്‍മനിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായ ബിയര്‍ ഫെസ്റ്റ് എന്നറിയപ്പെടുന്ന മ്യൂണിക്കിലെ ഒക്ടോബർ ഫെസ്റ്റ് സമാപിച്ചു. ഫെസ്റ്റിനിടയിലുണ്ടായ ഗുരുതരമായ സംഭവങ്ങൾ പരിപാടിയുടെ ശോഭ കെടുത്തി.
റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ച് മദ്യമാണ് ആളുകള്‍ കുടിച്ചത്. 6.5 ദശലക്ഷം സന്ദര്‍ശകര്‍ ഫെസ്റ്റിൽ പങ്കെടുത്തു. 6.5 ദശലക്ഷം ലിറ്റര്‍ (1.7 ദശലക്ഷം ഗാലണ്‍) ബിയര്‍ കുടിച്ചുവെന്ന് മ്യൂണിക്ക് അധികൃതര്‍ പറഞ്ഞു.
2024നെ അപേക്ഷിച്ച് ഈ സംഖ്യ അല്പം കുറഞ്ഞിട്ടുണ്ട്. പോയവര്‍ഷം ഏകദേശം 6.7 ദശലക്ഷം ആളുകള്‍ ഏകദേശം ഏഴ് ദശലക്ഷം ലിറ്റര്‍ കഴിച്ചു.
തിരക്ക് കാരണം രണ്ട് ദിവസങ്ങളില്‍ ഫെസ്റ്റ് ഗ്രൗണ്ട് താത്കാലികമായി അടച്ചിടേണ്ടി വന്നതും ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫെസ്റ്റ് ഏതാണ്ട് ഒരു ദിവസം മുഴുവന്‍ നഷ്ടപ്പെട്ടതും ഫെസ്റ്റിന് തിരിച്ചടിയായി.
ഫെസ്റ്റിൽ പങ്കെടുക്കുന്നവരില്‍ ഏകദേശം 21 ശതമാനം പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇതിൽ കൂടുതലും യുഎസ്, ഇറ്റലി, യുകെ, ഓസ്ട്രിയ, പോളണ്ട്, സ്പെയിന്, ഫ്രാന്‍സ്, ഇന്ത്യ, സ്വീഡന് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.
അതേസമയം, മൊത്തം 784 ക്രിമിനല്‍ കുറ്റകൃത്യങ്ങളും ഭരണപരമായ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
മാർ ഔസേപ്പ് അജപാലന ഭവനം: ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിൽ കൃതജ്ഞതാ ബലി അർപ്പിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അജപാലന ഭവനം സ്വന്തമാക്കിയതിൽ നന്ദി പ്രകടിപ്പിക്കാനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിൽ കൃതജ്ഞതാ ബലി അർപ്പിച്ചു.
റീജിയണിലെ മുഴുവൻ വൈദികരും ഒക്ടോബർ രണ്ടിന് ഗ്ലോസ്റ്റർ സെന്റ് അഗസ്റ്റിൻ ചർച്ചിൽ നടന്ന വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. ബർമിംഗ്ഹാമിലെ മേരി വെയിലിലാണ് ‘മാർ ഔസേപ്പ് അജപാലന ഭവനം’ 2024 ജൂലൈ 25ന് വാങ്ങിയത്.
തുടർന്ന് നടന്ന യോഗത്തിൽ ബ്രിസ്റ്റോൾ-കാർഡിഫ് റീജിയൺ ഡയറക്ടർ ഫാ. ജിബിൻ പോൾ വാമറ്റത്തിൽ സ്വാഗതം ആശംസിച്ചു. ഫാ. പോൾ ഓലിക്കൽ (ബ്രിസ്റ്റോൾ), മാത്യു പാലരകരോട്ട് (ന്യൂപോർട്ട്), പ്രജിൽ പണ്ടാരപറമ്പിൽ (കാർഡിഫ്), ക്രിസ്റ്റോൾ എരിപറമ്പിൽ (സ്വാൻസി), ജെയ്ൻ പുളിക്കൽ (സ്വിൻഡൻ) എന്നിവരടക്കം റീജിയണിലെ വൈദികരും എല്ലാ മാസ് സെന്ററുകളിലെ പ്രതിനിധികളും പങ്കെടുത്തു.
സ്വിറ്റ്സര്‍ലൻഡിലെ സീറോമലബാര്‍ സമൂഹം തീര്‍ഥാടനം നടത്തി
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡ് സീറോമലബാര്‍ സമൂഹത്തിന്റെ വാര്‍ഷിക ആത്മീയ തീര്‍ഥാടനം സെപ്റ്റംബര്‍ 28ന് ഐന്സിഡെല്ന് ബെനഡിക്ടിന് ആശ്രമത്തില്‍ ഭക്തിനിര്‍ഭരമായി നടത്തി. വിശ്വാസത്തിന്റെ തീക്ഷ്ണതയും കുടുംബസൗഹൃദത്തിന്റെ ഊഷ്മളതയും കൈകോര്‍ത്ത ദിനത്തിനാണ് സ്വിറ്റ്സര്‍ലന്‍ഡിലെ സീറോമലബാര്‍ കത്തോലിക്കാ സമൂഹം സാക്ഷ്യം വഹിച്ചത്.
യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് തീര്‍ഥാടനത്തിന് മുഖ്യകാര്‍മികത്വം വഹിച്ചു. നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ തയില്‍, പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പ്ളാപ്പിള്ളി എംഎസ്ടി, എന്നിവരെ കൂടാതെ സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ കേന്ദ്രങ്ങളില്‍ സേവനം ചെയ്യുന്ന സീറോമലബാര്‍ പുരോഹിതരും സഹകാര്‍മികരായി.
സന്യാസിനികളും വിശ്വാസികളും ഉള്‍പ്പെടെ, രാജ്യത്തുടനീളമുള്ള 12 സീറോമലബാര്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള പങ്കാളികള്‍ ഒത്തുചേര്‍ന്നു. ഓരോ കേന്ദ്രത്തെയും പ്രതിനിധീകരിച്ച് 12 വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ അര്പ്പണവസ്തുക്കള് ബലിപീഠത്തില്‍ സമര്‍പ്പിച്ചു.
വിശുദ്ധ കുര്‍ബാന മധ്യേ മാര്‍ ചിറപ്പണത്ത് വചന സന്ദേശം നല്കി. ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറ പ്രത്യാശയാണ് എന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. അന്നേ ദിവസം ആഘോഷിച്ച "കുരുക്കുകള്‍ അഴിക്കുന്ന മാതാവിന്റെ തിരുനാള്‍' ചൂണ്ടിക്കാട്ടി, ജീവിതത്തിലെ ഏത് വെല്ലുവിളികളെയും മാതാവിന്റെ മാധ്യസ്ഥത്തിലൂടെ ധൈര്യത്തോടെ നേരിടണം എന്നും പറഞ്ഞു.
മറിയത്തിന്റെ ജീവിതം വിശ്വാസത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും ഉദാത്ത മാതൃകയാണ് എന്നും പിതാവ് പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന കുടുംബസൗഹൃദ സംഗമം ശ്രദ്ധേയമായി.
വിശ്വാസികളും ബിഷപ്പും വൈദികരും നേരില്‍ കണ്ടു ആശീര്‍വാദം തേടാനും സൗഹൃദ സംഭാഷണത്തില്‍ പങ്കെടുക്കാനും കഴിഞ്ഞു. സഭയെ വലിയൊരു കുടുംബമായി അനുഭവിക്കാനായ നിമിഷങ്ങളിലൂടെ സൗഹൃദത്തിന്റെയും ആത്മീയ പുതുക്കലിന്റെയും പുതിയ ഉണര്‍വ്വ് നല്‍കിയത് സ്വിറ്റ്സര്‍ലന്‍ഡ് സീറോമലബാര്‍ സമൂഹത്തിന് വിശ്വാസത്തില്‍ ആഴപ്പെടാനും പ്രത്യാശയില്‍ വളരാനും പ്രചോദനമാവും.
യുകെയിലെ പുതുപ്പള്ളി സംഗമം ശനിയാഴ്ച കവൻട്രിയിൽ
കവൻട്രി: യുകെയിലെ പുതുപ്പള്ളി നിവാസികളുടെ സംഗമം കവൻട്രിയിൽ ശനിയാഴ്ച നടക്കും. ഷിൽട്ടൺ ഹാളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് സംഗമം അരങ്ങേറുന്നത്. പ്രാതൽ, ഉച്ചഭക്ഷണം, നാലുമണി കടിയും ചായയും തുടങ്ങി എല്ലാം സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഒരേ തരംഗദൈർഘ്യമുള്ള ആത്മാവുകളുടെ കൂടിച്ചേരലിനോടൊപ്പം വിവിധ കലാപരിപാടികളും സംഗമത്തിന് കൊഴുപ്പേകും.
കാര്യപരിപാടികൾ: രാവിലെ 9.30 മുതൽ 10 വരെ രജിസ്ട്രേഷൻ ആൻഡ് പ്രഭാത ഭക്ഷണം.
പത്ത് മുതൽ ഒന്ന് വരെ പകിടകളി, ഇൻഡോർ ഗെയിംസ്, നാടൻ പന്തുകളി, വടംവലി. ഒന്ന് മുതൽ രണ്ട് വരെ ഉച്ച ഭക്ഷണം.
രണ്ട് മുതൽ അഞ്ച് വരെ ഗ്രൂപ്പ് ഫോട്ടോ സെക്ഷൻ & പുതുതായി കടന്നുവന്നവരെ പരിചയപ്പെടുക, കലാപരിപാടികൾ, ഗാനമേള, മത്സര വിജയികൾക്കുള്ള സമ്മാനദാനം, ജിസിഎസ്സി & എ ലെവൽ വിജയികളെ ആദരിക്കൽ.
എല്ലാ പുതുപ്പള്ളി സ്നേഹികളെയും കവൻട്രിയിൽ നടക്കുന്ന സംഗമത്തിലേക്ക് പുതുപ്പള്ളി സംഗമം 2025 കമ്മിറ്റി ഹാർദമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
വിലാസം: Shilton Village Hall, Wood Line Coventry CV7 9JZ.
കൂടുതൽ വിവരങ്ങൾക്ക്: Abraham Kurien - 07882791150, Bejoy Joseph - 07758238846, Nirmal - 07760903648, Raju Abraham - 07939849485, Anil Markose - 07988722542.
ജര്‍മനിയുടെ 35-ാം ഐക്യ ദിനം ആഘോഷിച്ചു
ഒക്ടോബര്‍ മൂന്നിന് ജര്‍മനിയുടെ 35ാം ഐക്യ ദിനം ആഘോഷിച്ചു. 1990 ഒക്ടോബർ മൂന്നിന് കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയും ഒന്നിച്ചതിന്റെ 35-ാം വാർഷികമാണ് രാജ്യം "ജർമൻ ഐക്യ ദിനമായി' ആഘോഷിച്ചത്.
40 വർഷത്തെ വിഭജനത്തിനു ശേഷം ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയും ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കുമായി ജർമനി വേർപിരിഞ്ഞിരുന്നു. ഈ ദിവസം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതു അവധി ദിനമാണ്. ഐക്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് രാജ്യത്തെ ജനാധിപത്യം ഭീഷണിയിലാണെന്ന മുന്നറിയിപ്പ് നൽകി.
"നമ്മുടെ ലിബറൽ ജീവിതരീതി പുറത്തുനിന്നും അകത്തുനിന്നും ആക്രമണത്തിന് വിധേയമാകുന്നു' അദ്ദേഹം പറഞ്ഞു. ഐക്യ ദിനത്തിന്റെ പ്രധാന ആഘോഷങ്ങൾക്ക് ഈ വർഷം ആതിഥേയത്വം വഹിച്ചത് സാർബ്രൂക്കൻ നഗരമാണ്. ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ വിശിഷ്ടാതിഥിയായി പങ്കെടുത്തു.