രാജു കുന്നക്കാടിന് രാജന് പി. ദേവ് സ്മാരക പുരസ്കാരം
തിരുവനന്തപുരം: നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് കലാരംഗത്തെ മികവിന് ഏര്‍പ്പെടുത്തിയ രാജന് പി. ദേവ് സ്മാരക പുരസ്കാരം രാജു കുന്നക്കാട്ടിന്. 27നു തിരുവനന്തപുരം വിവേകാനന്ദ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
നാടകരചന, അഭിനയം, ഗാനരചന തുടങ്ങിയവയിലെ സമഗ്ര സംഭാവനകള്‍ക്കാണ് രാജു കുന്നക്കാട്ടിന് അവാര്‍ഡ് നല്‍കുന്നത്. അയര്‍ലൻഡില്‍ താമസമാക്കിയ രാജു കോട്ടയം ആനിക്കാട് സ്വദേശിയാണ്. കലാ, സാംസ്കാരിക പ്രവര്‍ത്തനത്തിന് അജ്മാന് കേരളൈറ്റ്സ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രവാസി രത്ന അവാര്‍ഡ് മുന്‍പ് ലഭിച്ചിട്ടുണ്ട്.
കേരള സാക്ഷരത മിഷന് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍, പള്ളിക്കത്തോട് പഞ്ചായത്തംഗം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. റോം ഒരു നേര്‍ക്കാഴ്ച, അയര്‍ലന്‍ഡിലൂടെ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടക്കുക.
ഫൈനൽ മത്സരങ്ങൾ ജൂൺ എട്ടിന് നടക്കും. കുട്ടികൾ എൻആർഎസ്വിസിഇ ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പിഒസി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും.
മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്. സുവാറ ബൈബിൾ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാനും മത്സരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും ബൈബിൾ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടണമെന്ന് ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന് നവനേതൃത്വം
സ്കൻതോർപ്പ്: യുകെയിലെ സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ(ഐസിഎഎൻഎൽ) പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്കൻതോർപ്പിലെ ഓൾഡ് ബ്രംബി യുണെറ്റഡ് ചർച്ച് ഹാളിൽ നടന്ന അസോസിയേഷൻ യോഗമാണ് 18 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
വിദ്യാ സജീഷാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. സോണാ ക്ളൈറ്റസ് - വൈസ് പ്രസിഡന്റ്, ബിനോയി ജോസഫ് - സെക്രട്ടറി, ബിനു വർഗീസ് - ജോയിന്റ് സെക്രട്ടറി, ലിബിൻ ജോർജ് - ട്രഷറർ സ്ഥാനങ്ങൾ വഹിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അക്ഷയ ജോൺസൺ, ബ്ലെസൺ ടോം വറുഗീസ്, ജോബിൻ ഫിലിപ്സ്, ലിജി മാത്യു, സനിക ജിമ്മി എന്നിവരെയും തെരഞ്ഞെടുത്തു. ഏലിയാസ് യോഹന്നാൻ, ഡോ. പ്രീതി മനോജ്, വിപിൻ കുമാർ വേണുഗോപാൽ എന്നിവരെ കമ്യൂണിറ്റി റപ്രസന്റേറ്റീവുകളായി നാമനിർദേശം ചെയ്തു.
ഹേസൽ അന്നാ അജേഷ്, ബിൽഹ ഏലിയാസ്, കരോൾ ചിൻസ് ബ്ലെസൺ, ദേവസൂര്യ സജീഷ്, ലിയാ ബിനോയി എന്നിവർ യൂത്ത് റപ്രസന്റേറ്റീവുമാരായി പ്രവർത്തിക്കും. നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൽ സജീവമായ പ്രവർത്തനങ്ങളാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടത്തി വരുന്നത്.
സ്കൻതോർപ്പ്, ഗൂൾ ആശുപത്രികളിലേക്ക് നോർക്ക വഴി എൻഎച്ച്എസ് റിക്രൂട്ട് ചെയ്യുന്ന സ്റ്റാഫുകൾക്ക് വേണ്ട മാർഗനിർദേശവും പിന്തുണയും നൽകാൻ അസോസിയേഷൻ രംഗത്തുണ്ട്. നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻഎച്ച്എസ് ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരം ഇതിനായുള്ള കോഓർഡിനേഷന്‍ അസോസിയേഷൻ സെക്രട്ടറി ബിനോയി ജോസഫ് നേതൃത്വം നൽകും.
ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോർത്ത് ലിങ്കൺഷയർ കൗൺസിലിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷൻ നടത്തി വരുന്നുണ്ട്. മലയാളികൾക്കൊപ്പം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഒത്തുചേരാൻ അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷൻ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
നോർത്ത് ലിങ്കൺഷയറിലേയ്ക്ക് നിരവധി മലയാളി കുടുംബങ്ങൾ കഴിഞ്ഞ മൂന്നു വർഷമായി കുടിയേറിയിട്ടുണ്ട്. അസോസിയേഷന്റെ അംഗങ്ങൾക്കായി യോഗ, ബാഡ്മിന്റ്റൺ, ക്രിക്കറ്റ്, ബോളിവുഡ് ഡാൻസ് ക്ലാസ്, എഡ്യൂക്കേഷൻ സെമിനാർ എന്നിവ കഴിഞ്ഞ വർഷം അസോസിയേഷൻ നടത്തുന്നുണ്ട്.
ഹൾ, ഗെയിൻസ്ബറോ, ഗൂൾ, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് റെയിസിംഗും അവാർഡ് നൈറ്റും നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രശംസ നേടിയിരുന്നു.
അസോസിയേഷന്റ ഈസ്റ്റർ - വിഷു - ഈദ് ആഘോഷം അടുത്തമാസം 13ന് നടക്കും. മേയ് 11ന് ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ അഭ്യർഥിക്കുന്നതായി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ലയൺസ് ക്ലബ് റോമാ കേരളയ്ക്ക് ബാഡ്ജിംഗ് ലഭിച്ചു
റോം: റോമിൽ നടന്ന ലയൺസ് ക്ലബിന്റെ ഇന്റർനാഷണൽ മീറ്റിംഗിൽ ലയൺസ് റോമാ കേരള ക്ലബിന് ലയൺസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. പാത്തി ഹിൽ ബാഡ്ജിംഗ് അംഗീകാരം നൽകി.
തുടർന്ന് ക്ലബ് അംഗങ്ങളെ ആദരിക്കുകയും ലയൺസ് ക്ലബിന്റെ ഭാഗമാക്കി സ്വീകരിക്കുകയും ചെയ്തു. ലയൺസ് ക്ലബ് കേരള റോമയുടെ പ്രസിഡന്റായി ജിന്റോ കുര്യാക്കോസിനെയും സെക്രട്ടറിയായി ഗോപകുമാർ ഗോപാലകൃഷ്ണനെയും തെരഞ്ഞെടുത്തു.
ഭാരാവാഹികളായി ബെന്നി മാത്യു വെട്ടിയാട്ടൻ, സിജു മാത്യു, അബ്രഹാം തോമസ്, ആൽബിൻ, ഷെൻ റോബർട്ട് ലോപ്പസ്, ജോസ് ജോർജ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായി അനില, ജോസ് തെറ്റയിൽ, ഫെളസി എന്നിവരെയും തെരഞ്ഞെടുത്തു.
കെ.ജെ. സെബാസ്റ്റ്യൻ അന്തരിച്ചു
ഡബ്ലിൻ : തൊടുപുഴ ഏഴല്ലൂർ പടിഞ്ഞാറെപുത്തൻപുരയ്ക്കൽ കെ.ജെ. സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞു-74) അന്തരിച്ചു. സംസ്കാരം 19ന് ചൊവ്വാഴ്ച രാവിലെ 10.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കുടുംബ കല്ലറയിൽ. ഭാര്യ എൽസമ്മ മരിയാപുരം പെരുമ്പിൽ കുടുംബാംഗം.
മക്കൾ: ബിബിൻ (നഴ്സ്, മാറ്റർ പബ്ലിക് ഹോസ്പിറ്റൽ, ഡബ്ലിൻ, അയർലൻഡ്) ബിബിത, ബിജിൻ (കാനഡ).
മരുമക്കൾ: അനു (ബൂമോണ്ട് ഹോസ്പിറ്റൽ ഡബ്ലിൻ, അയർലൻഡ്), ജോർജ് (ദുബായി), ലിസ (കാനഡ).
കൊളോണില്‍ വാര്‍ഷിക ധ്യാനം ഞായറാഴ്ച നടത്തും
കൊളോണ്‍: യൂറോപ്പിലെ മലയാളി കൂട്ടായ്മയായ കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയില്‍ വലിയനോയമ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന വാര്‍ഷിക ധ്യാനം ഞായറാഴ്ച നടത്തപ്പെടുന്നു.
കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയ ഹാളിലാണ് ധ്യാനം നടക്കുന്നത്. രാവിലെ ഒന്‍പതിന് ആരംഭിച്ച് ദിവ്യബലിയോടുകൂടി വൈകുന്നേരം ആറിന് സമാപിക്കും. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
സിഎംഐ സഭാംഗമായ ഫാ.ബിസ്ററണ് കൂള ആണ് ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത്. ധ്യാനദിവസം ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ നടത്തുന്നത്.
വാര്‍ഷിക ധ്യാനത്തിലേക്ക് എല്ലാവരേയും പ്രാര്‍ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.
വെബ്സൈറ്റ്:
www.indischegemeinde.de അയർലൻഡിൽ യൗസേപ്പ് പിതാവിന്റെ തിരുനാളിനു തുടക്കമായി
ഡബ്ലിൻ: ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിനു തുടക്കമായി. വെള്ളിയാഴ്ച കുരിശിന്റെ വഴി, വിശുദ്ധ കുർബാന, നൊവേന എന്നിവ നടന്നു.
ഫാ. സെബാൻ സെബാസ്ററ്യൻ വെള്ളമത്തറ മുഖ്യ കാർമികത്വം വഹിച്ചു. ശനിയാഴ്ച രാത്രി ഏഴിന് വിശുദ്ധ കുർബാന, നൊവേന ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും.
ശനി, ഞായർ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ. ജോസഫ് മാത്യു ഒലിയകാട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. തിരുനാൾ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആഘോഷപൂർവമായ റാസ കുർബാന, നൊവേന, ലദീഞ്ഞു, പ്രദക്ഷിണം, നേർച്ച സ്നേഹവിരുന്ന് തുടങ്ങിയവ നടക്കും.
സമാപന ദിവസത്തെ തിരുകർമങ്ങൾക്ക് ഫാ. സെബാൻ സെബാസ്റ്റിയൻ വെള്ളമത്തറ മുഖ്യകാർമികത്വം വഹിക്കും. സീറോമലബാർ കാത്തലിക് ചർച് ബ്ലാക്ക്റോക്ക് സെന്റ് ജോസഫ്സ് കുർബാന സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
ഡബ്ലിൻ ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ജൽസ് ദേവാലയത്തിൽ നടക്കുന്ന തിരുനാൾ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ അറിയിച്ചു.
സെന്റ പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി
ഡബ്ലിൻ: സെന്റ് പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. പരിപാടിയുടെ ഭാഗമായി തലസ്ഥാന നഗരമായ ഡബ്ലിനിൽ ഞായറാഴ്ച സെന്റ് പാട്രിക് പരേഡ് നടക്കും. പരിപാടി വീക്ഷിക്കാൻ അഞ്ചു ലക്ഷം പേരെത്തും.
ഉച്ചയ്ക്ക് 12നു ഡബ്ലിൻ പാർനൽ സ്ട്രീറ്റ് നോർത്തിൽ നിന്നും ആരംഭിക്കുന്ന പരേഡ് കെവിൻ സ്ട്രീറ്റ് ലോവറിൽ സമാപിക്കും. നാലു ദിവസത്തെ ആഘോഷ പരിപാടികൾ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും.
അയർലൻഡിന്റെ മധ്യസ്ഥനായ സെന്റ് പാട്രിക് എഡി 461 മാർച്ച് 17നാണു മരണമടഞ്ഞത്. എല്ലാ വർഷവും അന്നേ ദിവസമാണ് അയർലൻഡിലും ലോകത്തിന്റെ മറ്റിടങ്ങളിലും സെന്റ് പാട്രിക് പരേഡുകൾ നടന്നു വരുന്നത്.
ഡബ്ലിനിൽ നടക്കുന്ന പരിപാടികളിൽ അയ്യായിരത്തിലേറെ കലാകാരൻമാർ പങ്കെടുക്കും. പരേഡിന് പുറമെ കാർണിവലുകൾ, സംഗീതനിശ, നൃത്തം, നാടകം തുടങ്ങിയവയും നടക്കും.
സ്കോട്ട്ലൻഡിൽ ജനിച്ച സെന്റ് പാട്രിക് പതിനാറാം വയസിൽ അടിമവേലയ്ക്കായാണ് അയർലൻഡിലെത്തിയത്. ആട്ടിടയനായ ഇദ്ദേഹം നിരന്തര പ്രാർഥനകളിൽ മുഴുകി. പിന്നീട് സ്വപ്നത്തിൽ ദൈവസന്ദേശം ലഭിച്ചതനുസരിച്ചു ബ്രിട്ടനിലേക്ക് പോയി അവിടെ വൈദികപഠനം പൂർത്തിയാക്കി.
തുടർന്ന് ബിഷപ്പായി അയർലൻഡിൽ മടങ്ങിയെത്തി രാജ്യത്തുള്ള ജനതയെ പൂർണമായും ക്രിസ്തുമത വിശ്വാസികളാക്കിയെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.
അയർലൻഡിലെ കൗണ്ടി മേയോയിൽ ഒരു മല മുകളിൽ വിശുദ്ധ പാട്രിക് 40 ദിവസത്തെ ഉപവാസം അനുഷ്ഠിക്കുമ്പോൾ പാമ്പുകളുടെ ആക്രമണത്തിന് ഇരയായതായി ഐതിഹ്യം പറയുന്നു.
തന്റെ വടി ഉപയോഗിച്ച് സെന്റ് പാട്രിക് അയർലൻഡിലെ എല്ലാ പാമ്പുകളേയും കടലിലേക്ക് അകറ്റി. അന്നുമുതൽ അയർലൻഡ് പാമ്പുകളില്ലാത്ത ഒരു നാടായി മാറി എന്നാണ് ഐറിഷ് വിശ്വാസം.
ആദ്യ സെന്റ പാട്രിക് പരേഡ് നടന്നത് 1766 മാർച്ച് 17നു ന്യൂയോർക്കിലായിരുന്നു. തുടർന്നാണ് ലോകത്തിന്റെ മറ്റിടങ്ങളിലും പരേഡ് നടത്താനാരംഭിച്ചതു. യൂറോപ്, അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ പരേഡ് നടന്നുവരുന്നു.
കുതിരപ്പട, ടാബ്ലോകൾ ബാൻഡ്മേളം, കരിമരുന്നു പ്രകടനം, വിവിധ കലാപരിപാടികൾ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ആയിരക്കണക്കിന് വിദേശീയരാണ് പരേഡ് വീക്ഷിക്കാൻ എല്ലാ വർഷവും അയർലൻഡിലെത്തുന്നത്.
ആഘോഷങ്ങൾക്കു കൊഴുപ്പേകാൻ ഡബ്ലിൻ നഗരത്തിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ മുഴുവൻ ദീപാലംകൃതമാക്കി. രാജ്യത്തു ഡബ്ലിന്‍ പുറമെ കോർക്ക്, ലിംറിക്, ഗാൽവേ, വാട്ടർഫോർഡ്, കിൽക്കെന്നി, ഡെറി, വെക്സ്ഫോർഡ്, സ്ലൈഗോ തുടങ്ങിയ ഇടങ്ങളിലും ആഘോഷപരിപാടികൾ നടക്കും.
രാജ്യത്തിന് പുറത്തു ന്യൂയോർക്ക്, ലണ്ടൻ, ബെൽഫാസ്റ്റ്, മാഞ്ചസ്റ്റർ, ബെർമിംഗ്ഹാം, ഹൂസ്റ്റൺ, ഷിക്കാഗോ, കാനഡ, കാലിഫോർണിയ, ജപ്പാൻ, ബ്രസിൽ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, അർജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ സെന്റ് പാട്രിക് ഡേ പരേഡുകൾ ഏറെ ശ്രദ്ധേമാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും പ്രൊപ്പോസഡ് മിഷനുകളിലും വിശുദ്ധ വാരത്തിലെ തിരുക്കർമങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.
ഓശാന ഞായറാഴ്ച തുടങ്ങി ഉയിർപ്പ് ഞായറാഴ്ച വരെയുള്ള വിശുദ്ധ വാരത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമങ്ങളുടെ സമയക്രമവും ദേവാലയങ്ങളുടെ മേൽവിലാസവും കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ ഫോൺ നമ്പറും ഉൾപ്പടെ ഉള്ള വിശദ വിവരങ്ങൾ രൂപതാ വെബ്സൈറ്റിലും ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇയു പുതിയ മാധ്യമ സ്വാതന്ത്ര്യ നിയമത്തിന് അംഗീകാരം നല്കി
ബ്രസല്‍സ്: ഇയു പുതിയ മാധ്യമ സ്വാതന്ത്ര്യ നിയമത്തിന് അംഗീകാരം നല്കി. യൂറോപ്യന്‍ യൂണിയന് മീഡിയ ഫ്രീഡം ആക്ട് ഇയുവില്‍ ഉടനീളമുള്ള വാര്‍ത്താ ഔട്ട്ലെറ്റുകളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നതാണ്.
പത്രസ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ പുതിയ നിയമത്തെ സ്വാഗതം ചെയ്തു. പത്രപ്രവര്‍ത്തകരെയും അവരുടെ ഉറവിടങ്ങളെയും സംരക്ഷിക്കുന്നതിനാണ് പുതിയ നിയമം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായിട്ടാണ് യൂറോപ്യന്‍ പാര്‍ലമന്റ് ബുധനാഴ്ച പുതിയ നിയമം അംഗീകരിച്ചത്.
തടങ്കലില്‍ വയ്ക്കല്‍, നിരീക്ഷണം, ഓഫീസ് റെയ്ഡുകള്‍ എന്നിവയുള്‍പ്പെടെ തങ്ങളുടെ ഉറവിടങ്ങള്‍ വെളിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകരെയും എഡിറ്റര്‍മാരെയും നിര്ബന്ധിക്കുന്നതില് നിന്ന് പുതിയ നിയമം വിലക്കുന്നു.
അന്തിമ നിയമത്തില്‍ ദേശീയ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഗുരുതരമായ നിരവധി ലംഘനങ്ങള്‍ കണ്ടെത്തിയാല്‍, ജുഡീഷ്യല്‍ അനുമതിയോടെ മാത്രം മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്പൈവെയര്‍ ഉപയോഗിക്കാന്‍ അധികാരികളെ അനുവദിക്കുന്നു.
മാധ്യമസ്വാതന്ത്ര്യ നിയമവും സുതാര്യതയ്ക്ക് ഊന്നല്‍ നല്കുന്നു. പൊതു മാധ്യമ ഔട്ട്ലെറ്റുകളുടെ ബോര്‍ഡ് അംഗങ്ങളെ തുറന്നതും നീതിയുക്തവുമായ പ്രക്രിയകളിലൂടെ തെരഞ്ഞെടുക്കണമെന്നും അവര്‍ മേലില്‍ പ്രഫഷണല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് അകാലത്തില്‍ നീക്കം ചെയ്യാനാകില്ലെന്നും ഇത് വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, എല്ലാ വാര്‍ത്താ ഔട്ട്ലെറ്റുകളും ഓരോ ഇയു അംഗരാജ്യത്തിനുമുള്ള ഒരു ദേശീയ ഡാറ്റാബേസില്‍ അവരുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. അതുവഴി ഏതൊക്കെ മാധ്യമ ഔട്ട്ലെറ്റുകളെ നിയന്ത്രിക്കുന്നുവെന്നും റിപ്പോര്‍ട്ടിംഗിനെ സ്വാധീനിച്ചേക്കാവുന്ന താത്പര്യങ്ങള്‍ എന്താണെന്നും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ അറിയാന്‍ കഴിയും.
സാമുഹിക മാധ്യമ രംഗത്തെ ഭീമന്മാരായ മെറ്റാ, എക്സ് എന്നിവ അവരുടെ ഉള്ളടക്കം ഇല്ലാതാക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശിക്കുമ്പോള്‍ മീഡിയ ഔട്ട്ലെറ്റുകളെ അറിയിക്കാനും അവര്‍ക്ക് പ്രതികരിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കാനും നിയമം നിര്‍ബന്ധിക്കും. മാധ്യമ സ്ഥാപനങ്ങള്‍ക്ക് കോടതിക്ക് പുറത്തുള്ള ആര്ബിട്രേഷന് ബോഡിയിലേക്ക് കേസ് കൊണ്ടുവരാനും കഴിയും.
സ്വതന്ത്ര മാധ്യമങ്ങള്‍ ജനാധിപത്യത്തിന് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. അവരെ സംരക്ഷിക്കേണ്ടത് ജനാധിപത്യ രാജ്യങ്ങളുടെ കടമയാണ്. മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സും നടപടിയെ സ്വാഗതം ചെയ്തു.
അപകടകരമായരീതിയിൽ വാഹനം ഓടിച്ചു; ഇറ്റലിയിൽ 103 വയസുകാരി അറസ്റ്റിൽ
റോം: അപകടകരമായരീതിയിൽ വാഹനം ഓടിച്ചതിന് 103 വയസുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റാലിയൻ നഗരമായ ഫെറാറയ്ക്ക് സമീപമുള്ള ബോണ്ടെനോ നഗരത്തിലാണ് അന്പരപ്പിക്കുന്ന സംഭവമുണ്ടായത്.
പ്രാദേശിക സമയം പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ഒരാൾ അപകടകരമായരീതിയിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. വാഹനം നിർത്തണമെന്നാവശ്യപ്പെട്ട് പോലീസ് കാർ തടഞ്ഞു.
പിന്നീട് അവരിൽനിന്നു കണ്ടെടുത്ത രേഖയിലെ ജനനത്തിയതി കണ്ട് പോലീസ് വിസ്മയഭരിതരായി. 1920ൽ ജനിച്ച ഗ്യൂസെപ്പിന മോളിനാരി എന്ന സ്ത്രീയാണു കാറിലുണ്ടായിരുന്നത്. ഇവരിൽനിന്ന് കാലാവധി കഴിഞ്ഞ ലൈസൻസ് പോലീസ് പിടിച്ചെടുത്തു.
കൂടാതെ കാറിന് ഇൻഷ്വറൻസും ഇല്ലായിരുന്നു. ഇറ്റലിയിൽ 80 വയസിന് മുകളിലുള്ള ഒരാൾക്ക് രണ്ട് വർഷത്തിലൊരിക്കൽ വൈദ്യപരിശോധന ആവശ്യമാണ്. അതിനുശേഷം മാത്രമേ ലൈസൻസ് പുതുക്കാൻ കഴിയൂവെന്നാണ് നിയമം. അതേസമയം, ഗ്യൂസെപ്പിനയ്ക്ക് ഡ്രൈവ് ചെയ്യാനുള്ള കഴിവ് ഇപ്പോഴുമുണ്ടെന്നു പോലീസ് പറയുന്നു.
അയർലൻഡിൽ പുതിയ ശമ്പള കരാറിന് യൂണിയനുകളുടെ അംഗീകാരം
ഡബ്ലിൻ: അയർലൻഡിൽ സർക്കാർ നിർദ്ദേശിച്ച പുതിയ ശമ്പള കരാറിന് യൂണിയനുകളുടെ അംഗീകാരം. രാജ്യത്തെ ഏറ്റവും വലിയ അധ്യാപക സംഘടനയായ ഐറിഷ് നാഷണൽ ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (ഐഎൻടിഒ) അംഗങ്ങളും ഏറ്റവും വലിയ പൊതുമേഖലാ യൂണിയനായ ഫോർസയിലെ അംഗങ്ങളും ഏറ്റവും പുതിയ പൊതുമേഖലാ ശമ്പള കരാർ അംഗീകരിക്കാൻ വോട്ട് ചെയ്തു.
ഫോർസ അംഗങ്ങളുടെ വോട്ടെടുപ്പിൽ 94 ശതമാനം പേരും ടീച്ചേർസ് ഓർഗനൈസേഷന്റെ 82 ശതമാനം അംഗങ്ങളും കരാറിനെ പിന്തുണച്ചു വോട്ട് രേഖപ്പെടുത്തി. മറ്റ് പൊതുമേഖലാ യൂണിയനുകളും സ്റ്റാഫ് അസോസിയേഷനുകളും ശമ്പള കരാറിൽ തങ്ങളുടെ അംഗങ്ങളുടെ വോട്ടെടുപ്പ് വരും ദിവസങ്ങളിൽ നടത്തും.
മെച്ചപ്പെട്ട രീതിയിൽ രണ്ടര വർഷ കാലയളവിൽ 10.25 ശതമാനം ശമ്പള വർധനവ് നൽകുന്ന കരാർ നടപ്പാക്കാനാണ് തീരുമാനം. നിർദിഷ്ട പുതിയ കരാർ 2024 ജനുവരി മുതൽ 2026 ജൂൺ വരെയാണ്.
കരാർ മുഴുവൻ യൂണിയനുകളും അംഗീകരിക്കുന്ന മുറയ്ക്ക് ശമ്പള വർധനയുടെ ആദ്യഗഡു ജനുവരി ഒന്ന് മുതൽ 2.25 ശതമാനം വർധനയുടെ രൂപത്തിൽ മുൻകാല പ്രാബല്യത്തിൽ നടപ്പാക്കും. പുതിയ ശമ്പള കരാറിനായി രാജ്യത്തു 3.6 ബില്യൺ യൂറോ സർക്കാർ അധികമായി വകയിരുത്തും.
സമീക്ഷ ബാഡ്മിന്റൺ ടൂർണമന്റ്; ഷെഫീൽഡ് റീജിയണിൽ അരുൺ - പ്രവീൺ സഖ്യം വിജയികൾ
ഷെഫീൽഡ്: സമീക്ഷ സംഘടിപ്പിക്കുന്ന ഓൾ യുകെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമന്റിൽ ഏറ്റവും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് ഷെഫീൽഡ് റീജിയൺ. 32 ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ അരുൺ - പ്രവീൺ സഖ്യം വിജയികളായി.
അനീഷ് - വരുൺ സഖ്യത്തിനാണ് രണ്ടാം സ്ഥാനവും ഫസൽ - അലി സഖ്യം മൂന്നാം സ്ഥാനവും സുരേഷ് കുമാർ-ഡാനിയൽ കാൽട്ടൺ സഖ്യം നാലാം സ്ഥാനവും നേടി. മികച്ച കളിക്കാരനായി അലിയെ തെരഞ്ഞെടുത്തു.
ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ വച്ചു നടന്ന മത്സരം സമീക്ഷയുടെ നാഷണൽ സെക്രട്ടറിയറ്റ് അംഗവും നാഷണൽ ടൂർണമന്റ് കോഓർഡിനേറ്ററുമായ ജിജു സൈമൺ ഉദ്ഘാടനം ചെയ്തു.
സമീക്ഷ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ജോഷി, യൂണിറ്റ് പ്രസിഡന്റ് ഷാജു സി. ബേബി, എക്സിക്യൂട്ടിവ് അംഗം ജൂലി, എസ്കെസിഎ പ്രസിഡന്റ് ആനി പാലിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
പ്ലസ് ടുക്കാർക്ക് ജർമനിയിൽ നഴ്സാകാം
തിരുവനന്തപുരം: പ്ലസ് ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്നു ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ജർമനിയിൽ രജിസ്റ്റേർഡ് നഴ്സായി പ്രാക്ടീസ് ചെയ്യാനുളള വൊക്കേഷനൽ നഴ്സിംഗ് ട്രെയിനിംഗാണു നൽകുന്നത്. ജർമൻ ഭാഷാ പരിശീലനം (ബി2 ലെവൽ വരെ), നിയമനപ്രക്രിയയിൽ ഉടനീളമുളള പിന്തുണ, ജർമനിയുടെ ആരോഗ്യപരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെ പഠന സമയത്തു പ്രതിമാസ സ്റ്റൈപൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി.
യോഗ്യത: ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് 60% മാർക്കുണ്ടാകണം. പ്രായം: 18-27. അപേക്ഷ: triplewin.norka@ kerala.gov.inഎന്ന ഇ-മെയിലിൽ സിവി, മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം ഈ മാസം 21നകം അയയ്ക്കണം.
www.nifl.norkaroots.org, www.norkaroots.org
ബ്ലാക്ക്റോക്കിൽ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ ഇന്ന് മുതൽ
ഡബ്ലിൻ: ബ്ലാക്ക്റോക്കിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ ഇന്ന് മുതൽ തിങ്കളാ വരെ നടക്കും. ഇന്ന് വൈകുന്നേരം 6.30 ന് കുരിശിന്റെ വഴി, കുർബാന, നൊവേന എന്നിവയും ശനിയാഴ്ച രാത്രി ഏഴിന് കുർബാന, നൊവേന എന്നിവയും നടക്കും.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കുർബാന, നൊവേന എന്നിവയും തിരുനാൾ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആഘോഷപൂർവമായ റാസ കുർബാന, നൊവേന, ലദീഞ്ഞു, പ്രദക്ഷിണം, നേർച്ച തുടങ്ങിയവും നടക്കും.
ഡബ്ലിൻ ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ജൽസ് ദേവാലയത്തിൽ നടക്കുന്ന തിരുനാൾ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയകാട്ടിൽ അറിയിച്ചു.
എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ബ്രസല്‍സ്: എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്ന യൂറോപ്യന്‍ യൂണിയന് നിയമം ഈ വര്‍ഷം അവസാനം നിലവില്‍ വരും.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയെ നിയന്ത്രിക്കാന്‍ മത്സരിക്കുന്ന മറ്റ് ഗവണ്‍മെന്റുകള്‍ക്കുള്ള ആഗോള സൂചനയായി പുതിയ നിയമങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിശാലമായ നിയമങ്ങള്‍ പ്രകാരം, അസ്വീകാര്യമായ അപകടസാധ്യതയുള്ളതായി കണക്കാക്കുന്ന എഐ ടൂളുകള്‍ നിരോധിക്കും. സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 523 പേര് അനുകൂലിച്ചും 46 പേര് എതിര്‍ത്തും വോട്ടു ചെയ്തു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സാധ്യമായ അപകടസാധ്യതകളില്‍ നിന്ന് ബ്ളോക്കിലെ 27 അംഗരാജ്യങ്ങളിലെ പൗരന്മാരെ സംരക്ഷിക്കാനും നവീകരണത്തെ അഭിവൃദ്ധിപ്പെടുത്താനും പുതിയ നിയമം ലക്ഷ്യമിടുന്നു.
എഐ നിയമം ഇപ്പോഴും വ്യക്തിഗത ഇയു അംഗരാജ്യങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്, നിയമം പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിന് ശേഷം നിരോധിത എഐ സംവിധാനങ്ങള്‍ നിരോധിക്കും.
യൂറോപ്യന്‍ യൂണിയന് ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍, ടെക് നവീകരണത്തിന്റെ പാതയിലാണ്. യൂറോപ്പിന് ലോകമെമ്പാടും ടോണ്‍ സജ്ജമാക്കാനും ഉത്തരവാദിത്തത്തോടെ നയിക്കാനുമുള്ള കഴിവുണ്ടന്നോ വോട്ടെടുപ്പിനുശേഷം യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്സോള പറഞ്ഞു. യൂറോപ്പ് ഇപ്പോള്‍ വിശ്വസനീയമായ അകയില്‍ ആഗോള നിലവാരം പുലര്‍ത്തുന്ന രാജ്യമാണന്നും അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തിയുടെ വംശം, മതം അല്ലെങ്കില്‍ ലൈംഗിക ആഭിമുഖ്യം എന്നിവ അനുമാനിക്കാന്‍ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്ന പ്രെഡിക്റ്റീവ് പോലീസിംഗിനും സിസ്ററങ്ങള്ക്കും എഐ ഉപയോഗിക്കുന്നത് നിയമം നിരോധിക്കുന്നു. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 7.5 മില്യണ്‍ യൂറോ മുതല്‍ 35 മില്യണ്‍ യൂറോ വരെ പിഴ ചുമത്താം.
ഗോപിനാഥ് മുതുകാടിന് റോമിൽ സ്വീകരണം നൽകി
റോം: സാമൂഹിക പ്രവർത്തകൻ ഗോപിനാഥ് മുതുകാടിന് ഇറ്റലിയിലെ റോമിൽ അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകൾ ഉജ്വല സ്വീകരണം നൽകി.അലിക് പ്രസിഡന്റ് ബെന്നി വെട്ടിയാടൻ പെന്നാട അണിയിച്ച് സ്വീകരിച്ചു.
സെക്രട്ടറി ടെൻസ് ജോസ്, ജോയിന്റ് സെക്രട്ടറി ജി. ഗോപകുമാർ, ട്രഷറർ മനു മോഹനൻ, ഒഐസിസി രക്ഷാധികാരി തോമസ് ഇരിമ്പൻ, പ്രസിഡന്റ് ഷൈൻ ലോപ്പസ്, പ്രവാസി കേരള കോൺഗ്രസ് രക്ഷാധികാരി എബിൻ പരിക്കപ്പിള്ളിൽ, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ജോർജ് റപ്പായി, സെക്രട്ടറി ജെജി മാത്യൂ മാന്നാർ, രക്തപുഷ്പങ്ങൾ ചെയർമാൻ സാബു സ്കറിയ, ലയൺസ് ക്ലബ് പ്രസിഡന്റ് ജിന്റോ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
വെംബ്ലിയിൽ നൈറ്റ് വിജിൽ ഏപ്രിൽ 26ന്
വെംബ്ലി: സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ വെംബ്ലിയിൽ നൈറ്റ് വിജിൽ ഒരുങ്ങുന്നു. അനുഗ്രഹീത വചന പ്രഘോഷകനും സീറോമലബാർ ലണ്ടൻ റീജൺ കോഓർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും തിരുവചന ശുശ്രുഷകയും രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിലിന് നേതൃത്വം നൽകുക.
വെംബ്ലി സെന്റ് ജോസഫ്സ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന നൈറ്റ് വിജിൽ, ഏപ്രിൽ 26ന് വൈകുന്നേരം എട്ടിന് ആരംഭിച്ചു രാത്രി 12ന് അവസാനിക്കും. പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന നൈറ്റ് വിജിലിൽ തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. തിരുവചനം പങ്കുവയ്ക്കൽ, പ്രെയ്സ് ആൻഡ് വർഷിപ്പ്, കുമ്പസാരം, ആരാധന, കൗൺസിലിംഗ് തുടങ്ങിയ ശുശ്രുഷകൾക്കും അവസരം ഉണ്ടായിരിക്കും.
പരിശുദ്ധ കുർബാനയിലൂടെ അവിടുത്തെ രക്ഷാകര യാത്രയോട് ചേർന്നു നിന്ന്, തിരുവചനത്തിലൂടെ ക്രിസ്തുവിനെ ശ്രവിച്ചും, ദിവ്യകാരുണ്യ ആരാധനയിൽ അവിടുത്തോട് അനുരജ്ഞനപ്പെട്ടും, പ്രാർത്ഥനകളും നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുവാൻ വെംബ്ലിയിൽ നൈറ്റ് വിജിൽ അവസരമൊരുക്കും.
രാത്രി ആരാധനയിൽ പങ്കു ചേരുവാനും, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ ചാവറ പിതാവിന്റെയും മധ്യസ്ഥ കരങ്ങളിലൂടെ അനുഗ്രഹങ്ങളുടെ വാതായനം തുറന്നു കിട്ടുന്ന നൈറ്റ് വിജിൽ ശുശ്രുഷകളിൽ ഭാഗഭാക്കാകുവാനും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ്: 07848808550, മാത്തച്ചൻ വിളങ്ങാടൻ: 07915602258.
Night Vigil Venue: St. Joseph RC Church, 339 Harbow Road, Wembley HA9 6AG
അഭിഷേകാഗ്നി ലണ്ടൻ കൺവൻഷൻ ശനിയാഴ്ച
ലണ്ടൻ: എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ നടത്തുന്ന ലണ്ടൻ ബൈബിൾ കൺവൻഷൻ ശനിയാഴ്ച രാവിലെ 11 മുതൽ മുതൽ വൈകുന്നേരം അഞ്ച് വരെ ചിംഗ്ഫോർഡ് കത്തോലിക്ക ദേവാലയത്തിൽ.
ഈസ്റ്ററിനോടനുബന്ധിച്ചുള്ള കൺവൻഷൻ കുരിശിന്റെ വഴി പ്രാർഥനയോടെ ആരംഭിക്കും. വിശുദ്ധ കുർബാന, കുന്പസാരം ദൈവസ്തുതി ആരാധന, സ്പിരിച്ചൽ ഷെയ്റിംഗ്, ദിവ്യകാരുണ്യ ആരാധന, രോഗസംഖ്യ പ്രാർഥനയോടെ സമാപിക്കും.
ക്രൈസ്തവ വിശ്വാസത്തിന്റെ ഈ ആത്മീയ ആഘോഷത്തിലേക്ക് ഈസ്റ്ററിനുവേണ്ടി ഒരുങ്ങുവാനും കുടുംബാംഗങ്ങളുമായി പങ്കെടുക്കുവാനും സ്നേഹപൂർവം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടി പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും. സൗജന്യ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.
കൺവൻഷൻ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്
Christ The King Catholic Parish
455 Chingford road, London E488P
കൂടുതൽ വിവരങ്ങൾക്ക്: 07886460571, 07903867625
യുഎഇയിൽനിന്നെത്തിയ യാത്രക്കാരന് അഞ്ചാംപനി; അയർലൻഡിൽ ജാഗ്രതാ നിർദേശം
അബുദാബി: യുഎഇയിൽനിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ അയർലൻഡിൽ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അധികൃതർ.
അബുദാബിയിൽനിന്ന് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് യാത്ര ചെയ്തയാളിന് രോഗം സ്ഥിരീകരിച്ചതായി ഐറിഷ് ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് അധികൃതരും സ്ഥികരീകരിച്ചു.
ഇതേ വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഐറിഷ് അധികൃതര്‍ നിർദേശിച്ചു. ഇവർ വീടുകളിൽ പ്രത്യേകം മുറിയിൽ തനിച്ച് താമസിക്കണം.
മൂക്കൊലിപ്പ്, കണ്ണുകളിലെ ചുവപ്പ് നിറവും ചൊറിച്ചിലും, കഴുത്തിന് ചുറ്റും പാടുകൾ, കടുത്ത പനി എന്നിങ്ങനെയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ.
വിദേശികൾക്ക് നിരവധി തൊഴിലവസരങ്ങൾ ഒരുക്കി ഇറ്റലി
മിലാന്: വിദേശികൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ ഒരുക്കി ഇറ്റലി. ഈ മാസം 18 മുതൽ ഇറ്റലിയിലെ തൊഴില്‍ദാതാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം.
1,51,000 പേരെ നിയമിക്കാനുള്ള ക്വാട്ടയാണ് നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ് പ്രക്രിയ നടക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ കഴിഞ്ഞമാസം 29ന് ആരംഭിച്ചിരുന്നു.
വിദേശ തൊഴിലാളികളെ ആവശ്യമുള്ള തൊഴിലുടമകള്‍ സര്‍ക്കാരിന് അപേക്ഷ നല്കി അനുമതി വാങ്ങുകയാണ് ആദ്യ ഘട്ടം. ഏപ്രിലിലാണ് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുക. ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷകള്‍ സമർപ്പിക്കാം.
ഇറ്റലിയിലെ വിവിധ മേഖലകള്‍ കടുത്ത തൊഴിലാളിക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇവിടെ അവസരങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജര്‍മനിയില്‍ പണിമുടക്ക് തുടരുന്നു
ബര്‍ലിന്‍: ജർമനിയില്‍ പണിമുടക്ക് തുടരുകയാണ്. ഡ്യൂഷെ ബാന്‍, ലുഫ്താന്‍സ കമ്പനികളിലെ തൊഴിലാളികള്‍ ആണ് പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പണിമുടക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നുള്ള സർവീസുകളെയും രാജ്യവ്യാപകമായി റെയില്‍വേ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.
ദീര്‍ഘദൂര ട്രെയിനുകള്‍ക്കായി ഡ്യൂഷെ ബാന്‍ കുറഞ്ഞ അടിയന്തര സമയക്രമം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് പരിമതികളുണ്ട്. രാജ്യത്തെ ദീര്‍ഘദൂര ട്രെയിനുകളില്‍ 20 ശതമാനം മാത്രമേ ഓടുന്നുള്ളൂവെന്ന് ജര്‍മനിയുടെ ദേശീയ റെയില്‍ ഓപ്പറേറ്റര്‍ ഡച്ച് ബാന്‍ പറഞ്ഞു.
ജിഡിഎല്‍ ട്രേഡ് യൂണിയന്റെ പണിമുടക്ക് പ്രാദേശിക, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചു. അതേസമയം, ജര്‍മനിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ ലുഫ്താന്‍സയുടെ കാബിന് ക്രൂ യൂണിയന് നടത്തിയ പണിമുടക്കിനെ തുടർന്ന് 600 വിമാനങ്ങള്‍ വരെ റദ്ദാക്കി.
ഈ നടപടി 70,000 യാത്രക്കാരെ വരെ ബാധിക്കുമെന്ന് ദേശീയ വിമാനക്കമ്പനി റിപ്പോര്‍ട്ട് ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ ഞായറാഴ്ച
ലണ്ടൻ: വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി മൊയലൻ ലോനപ്പൻ അസോസിയേഷൻ പൊതുജന ബോധവത്കരണത്തിനായി ഓൺലൈൻ ആരോഗ്യ സെമിനാർ ഞായറാഴ്ച ഇന്ത്യൻ വൈകുന്നേരം സമയം 7.30 (യുകെ സമയം ഉച്ചയ്ക്ക് രണ്ട്) സൂം പ്ലാറ്റ്ഫോമിൽ നടത്തും.
വിഷയങ്ങളും പ്രഭാഷകരും ഇവയാണ്. 1. പ്രമേഹം: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ, പ്രഫ. ഡോ. ഗോഡ്വിൻ സൈമൺ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റും ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലണ്ടൻ.
2. സൈക്കോളജിക്കൽ സ്ട്രെസ്, ഡോ. ഷറഫുദ്ധീൻ കടമ്പോട്ട്, ചീഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്. 3. മലയാളികൾക്കുള്ള യുകെ നഴ്സ് ജോലികൾ, ജിനോയ് മദൻ, കിഡ്നി ട്രാൻസ്പ്ലാന്റ് നഴ്സ് ക്ലിനിഷ്യൻ, റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ.
സൂം മീറ്റിംഗ് ലിങ്ക്: https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09.
മീറ്റിംഗ് ഐഡി - 83164185202, പാസ്വേഡ് - 643830. കൂടുതൽ വിവരങ്ങൾക്ക്: ഡോ ജിമ്മി (വാട്ട്സ്ആപ്പ്) - 0044 747 0605 755.
മാതൃദിനം ആഘോഷമാക്കി ജിഎംഎ
ഗ്ലോസ്റ്റർ: മാതൃദിനം ആഘോഷമാക്കി ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷൻ. പരിപാടിയുടെ ഭാഗമായി ജിഎംഎയിലെ അമ്മമാരെ വേദിയിലെത്തിച്ച് ആദരിച്ചു. പൂച്ചെണ്ടുകള്‍ അര്‍പ്പിച്ച് കൈയടിയോടെ അമ്മമാരെ അംഗങ്ങൾ തങ്ങളുടെ സ്നേഹം അറിയിച്ചു.
വെല്‍ക്കം ഡാന്‍സിന് ശേഷം പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജിഎംഎയുടെ ഭാരവാഹികളും അമ്മമാരും ചേര്‍ന്ന് വിളക്കു കൊളുത്തി പരിപാടി ഔദ്യോഗികമായി തുടക്കം കുറിച്ചു.
പ്രസിഡന്റ് ഏലിയാസ് മാത്യു അധ്യക്ഷ പ്രസംഗം നടത്തി. സെക്രട്ടറി അജിത്ത് അഗസ്റ്റിന് എല്ലാവരെയും സ്വാഗതം ചെയ്തു. മെയിൻ ജിഎംഎയുടെ സെക്രട്ടറി ബിസ് പോൾ മണവാളൻ എല്ലാവർക്കും ആശംസകൾ നേർന്നു.
ട്രഷറർ മനോജ് ജേക്കബ് നന്ദി പറഞ്ഞു. ബിനുമോനും ബോബനും പരിപാടിയുടെ കോഓർഡിനേറ്റർമാരായിരുന്നു. നിരവധി പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. വ്യത്യസ്തതയാര്‍ന്ന കൈ കൊട്ടിക്കളി പരിപാടിയുടെ മികവു കൂട്ടി.
ഗ്ലോസ്റ്റര്‍ അക്ഷര തിയറ്റര്‍ അവതരിപ്പിച്ച അമ്മമാരുടെ നാടകം "അമ്മയ്ക്കൊരു ഉമ്മ' അരങ്ങേറി. ബിന്ദു സോമന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടകം അമ്മയുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കാലഘട്ടത്തേയും ഉള്‍പ്പെടുത്തുന്ന ഒന്നായിരുന്നു.
മ്യൂസിക്കല്‍ നൈറ്റും കുട്ടികളുടെ ഡാന്‍സും ഡിജെയും അരങ്ങേറി. മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ചാണ് ജിഎംഎയുടെ മാതൃദിനം ആഘോഷം അവസാനിച്ചത്. ലോറൻസിന്റെയും ബിനു പീറ്ററിന്റെയും നേതൃത്വത്തിൽ ഉപഹാറിന്റെ സ്റ്റെം സെൽ ഡോണർ ബോധവത്കരണ കാമ്പയിനും വേദി സാക്ഷ്യം വഹിച്ചു.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യസ്പോണ്സേഴ്സായിരുന്നു. ഹിൽടോപ്പ് റസ്റ്റോറന്റായിരുന്നു ഡിന്നർ അറേഞ്ച് ചെയ്തിരുന്നത്.
ലോറൻസ് പെല്ലിശേരി, ബോബൻ ഇലവുങ്കൽ അജിമോൻ എടക്കര, ആന്റണി ജോസഫ്, ദേവലാൽ സഹദേവൻ, ബിന്ദു സോമൻ, എൽസ റോയ്, ബിനുമോൻ കുര്യാക്കോസ്, ആന്റണി ജെയിംസ്, ആന്റണി മാത്യു, അശോകൻ ഭായ്, രഞ്ജിത്ത് ബാലകൃഷ്ണൻ, സിബു കുരുവിള എന്നിവർ നേതൃത്വം വഹിച്ചു.
"മനസിലെപ്പോഴും' അയർലൻഡിൽ പ്രദർശനത്തിനു എത്തുന്നു
ഡബ്ലിൻ: അയർലൻഡ് മലയാളികളുടെ ജീവിത യാത്ര വൈകാരിക സസ്പെൻസ് നിമിഷങ്ങളിലൂടെ കടന്ന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്ന മുഴുനീള മലയാള സിനിമ "മനസിലെപ്പോഴും' അയർലൻഡിൽ പ്രദർശനത്തിനു എത്തുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സയന്റയോളജി കമ്യൂണിറ്റി സെന്റർ ഫിർഹൗസിന്റെ വെള്ളിത്തിരയിൽ പ്രീമിയർ ഷോ നടക്കും. സിറ്റിവെസ്റ്റ് മൂവി ക്ലബിന്റെ ബാനറിൽ നവാഗതനായ കാഞ്ഞിരപ്പള്ളി ബൈജു കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മലയാളികളും മറ്റു രാജ്യക്കാരുമടക്കം 87 പേർ അഭിനയിക്കുന്നുണ്ട്.
അയർലൻഡ്, യുകെ അടക്കം കുടുംബ ജീവിതങ്ങളിലെ എല്ലാത്തരം മേഖലയിലേക്കും ചിത്രം കടന്നെത്തുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറ ശില്പികൾ അറിയിച്ചു. ഏതു രാജ്യത്തായാലും പ്രവാസത്തിന്റെ പുതിയ കുടിയേറ്റ മേഖലയിലുള്ളവർക്ക് ഇഷ്ടമാകുന്നതരത്തിലാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
സംവിധായകന്റെ തന്നെ വരികൾക്ക് സെബി നായരമ്പലം സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ശ്യാം ഈസാദ്, സന്തോഷ് ഞാറക്കൽ, ഗണേഷ് സുന്ദരം, രമേഷ് മുരളി, സിജി എന്നിവര്‍ ചേര്‍ന്നാണ്.
അയര്‍ലന്‍ഡിന്റെ മനോഹരമായ ദൃശ്യഭംഗിയും ഗാനങ്ങളിൽ ഒപ്പിയെടുത്തിട്ടുണ്ട്. മുമ്പ് മറ്റു പല സിനിമകളും അയര്‍ലന്‍ഡില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മുഴുനീള കൊമേഷ്യല്‍ മലയാളം ചിത്രം സൈന്റോളജിയിൽ റിലീസിനൊരുങ്ങുന്നത്.
ആന്റോ ലെവിന്‍, ബോണി, മോണിക്ക, എല്‍ദോ, ഹണി എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ജുബിന്‍ ജോസഫ്, ലിറ്റി മാനുവൽ എന്നിവർ ചേർന്നാണ്.
ഛായാഗ്രഹണം റോബിന്‍സ് പുന്നക്കാല. ഷിജിമോന്‍ കച്ചേരിയില്‍, എല്‍ദോ ജോണ്‍ ചേലപ്പുറത്ത്, ഡാനി ജിയോ ദേവ് എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ച് ആന്റോ ലെവിനും ബോണിയും സംവിധാന സഹായികളായി.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയുടെ ടിക്കറ്റുകൾക്ക് ചുവടെയുള്ള നമ്പറുകളിൽ വിളിക്കുകയോ "ടിക്കറ്റ്സ്' എന്ന് വാട്ട്സ്ആപ്പ് അല്ലെങ്കിൽ എസ്എംഎസ് ചെയ്യുകയോ ചെയ്യാം.
എല്ലാത്തരം കലകളെയും കലാകാരേയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള മലയാളി മനസുകളുടെ ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: എൽദോ ജോൺ - 08941 26421, ഷിജിമോൻ - 08945 75000, സുജിത്ത് - 08925 30086.
വേൾഡ് മലയാളി കൗൺസിലിന്റെ ഇറ്റലി പ്രൊവിൻസ് റോമിൽ രൂപീകരിച്ചു
റോം: പ്രവാസി മലയാളികളുടെ പ്രമുഖ ഗ്ലോബൽ സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഇറ്റലി പ്രൊവിൻസ് രൂപീകരിച്ചു. ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ (ന്യൂജഴ്സി, അമേരിക്ക), ഗ്ലോബൽ സെക്രട്ടറി സണ്ണി വെളിയത്ത് (വിയന്ന, ഓസ്ട്രിയ) എന്നിവരുടെ സാന്നിധ്യത്തിൽ റോമിൽ നടന്ന യോഗത്തിൽ ഇറ്റലിയെ പ്രതിനിധികരിച്ചു നിരവധി പേർ പങ്കെടുത്തു.
സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആഗോള മലയാളി സമൂഹത്തിനും കേരളത്തിനും നൽകിവരുന്ന സംഭവനകളെയും സംഘടനയിലെ ബഹുമുഖ വ്യക്തിത്വങ്ങളെയും അംഗങ്ങളാകുന്നവരുടെ പ്രവർത്തനരീതികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും തോമസ് മൊട്ടക്കൽ, സണ്ണി വെളിയത്ത് എന്നിവർ വിവരിച്ചു.
തുടർന്ന് സംഘടിപ്പിച്ച തെരഞ്ഞെടുപ്പിൽ ജോർജ് റപ്പായി /ചെയർമാൻ), റെക്സി പാറക്കൽ വൈസ് ചെയർമാൻ), ജോസ്മോൻ കമ്മട്ടിൽ (പ്രസിഡന്റ്), ജോഷി ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്), ജെജി മാത്യു (സെക്രട്ടറി), ഫിലിപ്പ് കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി), ജോബി ആണ്ടുകുന്നേൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പുതുതായി ചുമതലയേറ്റ ജോർജ് റപ്പായി നന്ദി പറഞ്ഞു.
ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ ജൂലൈ 21 മുതൽ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജിൽ ദമ്പതികൾക്കായി ധ്യാനം സംഘടിപ്പിക്കുന്നു.
ജൂലൈ 21 മുതൽ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതി ധ്യാനത്തിൽ സീറോ മലബാർ ലണ്ടൻ റീജണൽ കോഓർഡിനേറ്ററും പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും ഫാമിലി കൗൺസിലറും അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നേതൃത്വം വഹിക്കും.
ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു (ലൂക്കാ19:5). വിവാഹമെന്ന കൂദാശയിലൂടെ ദൈവീക സമക്ഷം എടുത്ത വാഗ്ദാനം കൃപയോടെ വിശുദ്ധിയിൽ സംരക്ഷിക്കുന്നതിനും ജീവിത സമ്മർദ്ധങ്ങൾ, സാഹചര്യങ്ങൾ, പ്രലോഭനങ്ങൾ, സ്വാർഥത എന്നിവ മൂലം സൗഹൃദത്തിലും ജീവിതത്തിലും ഭവിച്ച ഭിന്നതകളും ദൈവ സാന്നിധ്യത്തിൽ ആൽമപരിശോധന ചെയ്യുവാനുള്ള അവസരങ്ങളാണ് ഇവിടെ സംജാതമാവുക.
ധ്യാന ശുശ്രുഷകളിലൂടെ ദൈവീക കൃപകളും, അനുരജ്ഞനവും, ദാമ്പത്യ അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് അവസരമൊരുങ്ങും. ജൂലൈ 21നു രാവിലെ 10ന് ആരംഭിച്ചു 23നു ചൊവ്വാഴ്ച വൈകുന്നേരം നാലിന് സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് - 078488 08550, മാത്തച്ചൻ വിളങ്ങാടൻ: 07915 602258.
യൂറോപ്യൻ യൂണിയൻ ഡ്രൈവിംഗ് ലൈസന്‍സ് ക്ലാസ് ബി വിപുലീകരിക്കുന്നു
ബ്രസല്‍സ്: ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ദ്ദേശത്തിന്റെ പരിഷ്കരണത്തില്‍ ക്ലാസ് ബി വിപുലീകരിക്കാന്‍ യൂറ്യോപൻ യൂണിയൻ പാര്‍ലമെന്റ് വോട്ട് ചെയ്തു. ക്ലാസ് ബി ഡ്രൈവിംഗ് ലൈസന്‍സ് നിലവില്‍ 3.5 ടണ്ണായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ദേശത്തിന്റെ പരിഷ്കരണത്തെക്കുറിച്ചുള്ള പുതിയ കാര്യത്തില്‍, മോട്ടോര്ഹോമുകള്ക്കായി ക്ലാസ് ബി ഡ്രൈവിംഗ് ലൈസന്‍സ് മുമ്പത്തെ 3.5 ല്‍ നിന്ന് 4.25 ടണ്ണായി വിപുലീകരിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റെ അംഗീകാരം നല്കി.
2024 ജൂണിൽ തുടക്കത്തില്‍ പുതിയ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയുള്ളൂ. ഭാരത്തിന്റെ പരിധിയിലെ വര്‍ധന മോട്ടോര്ഹോമുകള്ക്കും ആംബുലന്‍സുകള്‍ക്കും ബാധകമാണ്.
ഡോ. തോമസ് മാളിയേക്കലിന് ഇറ്റാലിയന്‍ ഷെവലിയര്‍ സ്ഥാനം
ആലപ്പുഴ: ഡോ. തോമസ് മാളിയേക്കലിന് ഇറ്റാലിയന്‍ ഷെവലിയര്‍ പദവി കൈമാറി. ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ഡോ. തോമസ് മാളിയേക്കല്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം.
ഇറ്റാലിയന്‍ ഗവണ്മെന്റ് പൗരന്മാർക്കു നല്കുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് ഷെവലിയര്‍ സ്ഥാനം. സാധാരണഗതിയില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് തന്നെ നേരിട്ടാണ് ഈ ബഹുമതി നല്‍കുക.
2019-ല്‍ ലഭിച്ച ഈ ബഹുമതി കോവിഡിന്റെ കാലമായതുകൊണ്ട് നേരിട്ടു കൈമാറിയിരുന്നില്ല. ഇപ്പോഴത്തെ ഇറ്റാലിയന്‍ പ്രസിഡന്റിന്റെ ഭരണകാലാവധി ഉടനെ തീരുന്നതുകൊണ്ട് പ്രഖ്യാപിച്ച ബഹുമതികളെല്ലാം നേരിട്ടു കൊടുത്തു തീര്‍ക്കണമായിരുന്നു.
അതുകൊണ്ട് അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇറ്റാലിയന്‍ സാംസ്കാരിക മന്ത്രി മുംബൈയിലുള്ള ഇറ്റാലിയന്‍ കോണ്‍സുലേറ്റില്‍ എത്തി ഷെവലിയര്‍ മുദ്ര കൈമാറുകയായിരുന്നു.
അംഗത്വ വിതരണവും സിദ്ധാർഥിന്റെ നിര്യാണത്തിൽ അപലപനവും നടത്തി വാട്ട്ഫോർഡ് ഒഐസിസി യുണിറ്റ്
വാട്ട്ഫോർഡ്: ഒഐസിസി വാട്ട്ഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും അംഗത്വ വിതരണവും നടത്തി. ജോസ്ലിൻ സിബിക്ക് വൈസ് പ്രസിഡന്റ് ഫെമിൻ സിഎഫ് ആദ്യ അംഗത്വ നൽകി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.
യുണിറ്റ് പ്രസിഡന്റ് സണ്ണിമോൻ പി. മത്തായി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒഐസിസി നാഷണൽ വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് സുജു കെ. ഡാനിയേൽ മുഖ്യസന്ദേശം നൽകി.
കോൺഗ്രസ് അനുഭാവികളെ ചേർത്തുകൊണ്ട് പ്രാദേശിക തലങ്ങളിൽ സാംസ്കാരിക, കായിക പരിപാടികൾ സംഘടിപ്പിക്കുവാനും അണികളെ കോർത്തിണക്കി വിശാലമായ പ്ലാറ്റ് ഫോം ഉണ്ടാക്കുവാനും അദ്ദേഹം പ്രവർത്തകരെ ഉദ്ബോധിപ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം ഉറപ്പാക്കുന്നതിന് ഒഐസിസി ശ്രമിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെപിസിസിയുടെ പ്രവാസി സംഘടനയെന്ന നിലയിൽ ഒഐസിസിയുടെ ഉത്തരവാദിത്വവും സ്വാധീനവും ഇടപെടലും ഉണ്ടാവണമെന്നും സെക്രട്ടറി സിബി ജോൺ അഭിപ്രായപ്പെട്ടു.
ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥ് ജീവനൊടുക്കിയ സംഭവത്തിൽ ഒഐസിസി നേതാവ് സുരജ് കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സിജൻ ജേക്കബ്, മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു.
ജർമനിയിൽ സ്ത്രീകൾക്ക് ലഭിക്കുന്നത് പുരുഷന്മാരേക്കാള് കുറഞ്ഞ വേതനമെന്ന് റിപ്പോർട്ട്
ബര്‍ലിന്‍: ജർമനിയിൽ മുഴുവൻ സമയ ജോലി ചെയ്യുന്ന സ്ത്രീകളില്‍ 75 ശതമാനം പേർക്കും പുരുഷന്മാരേക്കാള് കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ട്. ജർമനിയുടെ സ്റ്റാറ്റിസ്റ്റിക്കിൽ ഓഫീസ് ഡെസ്റ്റാറ്റിസാണ് കണക്കുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
മുഴുവൻ സമയ ജോലി ചെയ്യുന്ന സ്ത്രീകളില്‍ 40 ശതമാനം പേർക്ക് സമാന തസ്തിതയിലുള്ള മുഴുവൻ സമയ ജോലി ചെയ്യുന്ന പുരുഷന്മാരെക്കാൾ 30 ശതമാനം കുറവ് തുകയാണ് ലഭിക്കുന്നത്. അതേസമയം, 26 ശതമാനം പേർക്ക് സമാന തസ്തിതയിലുള്ള പുരുഷന്മാരെക്കാൾ കൂടുതൽ തുക ലഭിക്കുന്നുണ്ട്.
ശുചീകരണം, പാചകം, പരിചരണം എന്നിവ പോലുള്ള ജോലികളിൽ ഏർപ്പെടുന്നവരിൽ കൂടുതലും സ്ത്രീകളാണ്. ഇവർക്ക് വേതനം മറ്റു മേഖലകളെ അപേക്ഷിച്ച് കുറവാണ്. ജർമനിയിൽ സ്ത്രീകൾക്ക് ഒരു വര്‍ഷത്തിലേറെ ശമ്പളത്തോടെ കൂടെ പ്രസവാവധി നൽകുന്ന തൊഴിൽ മേഖലകൾ നിരവധിയുണ്ട്.
പക്ഷേ കരിയറിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരവും കൂടുതൽ പുരുഷന്മാർക്കാണ് ലഭിക്കുന്നത്. കിഴക്കന്‍ സംസ്ഥാനങ്ങളായ മെക്ലന്‍ബര്‍ഗ്, വെസ്റ്റേണ്‍ പൊമറേനിയ, ബ്രാന്‍ഡന്‍ബര്‍ഗ്, സാക്സോണി, അന്‍ഹാള്‍ട്ട്, തുരിംഗിയ, സാക്സോണി എന്നിവിടങ്ങളില്‍ സ്ഥിതി നേരെ വിപരീതമാണ്.
പുരുഷന്മാരുടെ ജനസംഖ്യ കൂടുതലായതിനാല്‍ സ്ത്രീകളാണ് ഇവിടെ കൂടുതൽ തുക സമാന തൊഴിലിന് സമ്പാദിക്കുന്നത്. രാജ്യാന്തര വനിതാ ദിനത്തിനോട് അനുബന്ധിച്ച് ഈ കണക്കുകൾ പുറത്ത് വിട്ടത്.
ജോലി തട്ടിപ്പ്: മലയാളി യുവാക്കൾ ലിത്വാനിയയിൽ കുടുങ്ങി
വിൽനിയസ്: ജോലിക്കായി ഏജൻസി വഴി പണം നല്കി ലിത്വാനിയയിലെത്തിയ ഇരുപതോളം യുവാക്കൾ കുടുങ്ങിക്കിടക്കുന്നതായി പരാതി. ജില്ലാ ആശുപത്രി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്കൈ മെട്രോ എന്ന സ്ഥാപനം വഴി എത്തിയവരാണ് കുടുങ്ങിക്കിടക്കുന്നത്.
മൂന്ന് ലക്ഷം രൂപ ഏജൻസിക്ക് കൊടുത്താണ് ഇലക്ട്രീഷൻ, വെൽഡിംഗ് ജോലികൾക്കായി എല്ലാവരും ലിത്വാനിയയിൽ എത്തിയത്. എന്നാൽ ആദ്യം ജോലി കിട്ടിയെങ്കിലും മൂന്നാം ദിവസം പിരിച്ചുവിട്ടു. പിന്നീട് ജോലിയില്ലാതെ കുടുങ്ങിയിരിക്കുന്നതായാണ് പരാതി.
പോലീസിലെ എൻആർ ഐ വിഭാഗത്തിന് പരാതി ഈ മെയിലിൽ അയച്ച് രണ്ടാഴ്ചയായിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. മൂന്ന് ലക്ഷം രൂപ വാങ്ങിയെങ്കിലും ഒരു ലക്ഷം രൂപയുടെ രസീതേ നൽകിയുള്ളൂവെന്നും പരാതിയിൽ പറയുന്നു.
ജെ.ടി കൺസ്ട്രക്ഷൻസ് എന്ന പേരിലാണ് അപേക്ഷകരെ ലിത്വാനിയിലേക്ക് അയച്ചത്. പരാതികൾ പെരുകിയപ്പോൾ സ്കൈ മെട്രോ എന്ന് സ്ഥാപനം പേര് മാറ്റുകയായിരുന്നു.
എന്നാൽ ജോലി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും സ്വന്തം നിലയ്ക്ക് കഴിവ് തെളിയിച്ച് ജോലി സമ്പാദിക്കേണ്ടതാണെന്നും സ്കൈ മെട്രോ അധികൃതർ അറിയിച്ചു.
യുകെ മലയാളികളായ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട് അപ്പ് ലോകശ്രദ്ധ നേടുന്നു
ലണ്ടൻ: യുകെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷങ്ങൾ പകർന്നുകൊണ്ട് മലയാളികളായ യുവ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട് അപ്പ് സ്ഥാപനം ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ടും ലോകരാജ്യങ്ങളിൽ ശ്രദ്ധയും അംഗീകാരവും നേടുന്നു.
യുവ സംരംഭകരായ അജിത് മുതയിൽ, ആഷിർ റഹ്മാൻ എന്നിവർ ചേർന്ന് ആരംഭിച്ച "നോഡ്ഇൻ ഇൻസ്ട്രമെന്റ്സ്' എന്ന സ്റ്റാർട്ട് അപ്പ് സ്ഥാപനവും അവർ രൂപം നൽകിയ സ്മാർട്ട് "ഡബ്ല്യു' ബ്ലോക്ക് എന്ന സാങ്കേതിക ഉത്പന്നവുമാണ് കഴിഞ്ഞ ദിവസം റിയാദിൽ വച്ച് നടന്ന ലോക പ്രശസ്തമായ "ലീപ് 2024' എക്സ്പോയിൽ അംഗീകരിക്കപ്പെട്ടത്.
അവിടെ വച്ച് രണ്ട് സുപ്രധാന ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവയ്ക്കാൻ സാധിച്ചത് അവർ ഉയർത്തിയ ആശയങ്ങൾക്ക് അർഹിക്കുന്ന അംഗീകാരമായി.
പാരസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന കാർബൺ വികിരണങ്ങളുടെ തോത് വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഉത്പദനം, നിർമാണം, ഊർജം തുടങ്ങിയ മേഖലകളിൽ "കാർബൺ നെറ്റ് സീറോ' ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ "നോഡ്ഇൻ ഇൻസ്ട്രമെന്റ്സ്' രൂപം നൽകിയ നൂതന സാങ്കേതിക ഉത്പന്നങ്ങൾ സാമൂഹത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത വെളിവാക്കുന്നവയാണ്.
അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാർബൺ വികിരണങ്ങൾ പൂർണ തോതിൽ അവിടെനിന്നും തുടച്ചുമാറ്റപ്പെടുന്ന അവസ്ഥയാണ് "കാർബൺ നെറ്റ് സീറോ' എന്നതുകൊണ്ട് അർഥമാക്കുന്നത്.
2030 ഓടെ 45 ശതമാനമായി കുറച്ചുകൊണ്ടും 2050 ഓടെ പൂർണമായും കാർബൺ വികിരണങ്ങൾ തുടച്ചുമാറ്റികൊണ്ട് "കാർബൺ നെറ്റ് സീറോ' ലക്ഷ്യത്തിൽ എത്തുന്നതിനുള്ള പ്രയാണത്തിലാണ് ലോക പാരിസ്തിക ഏജൻസി എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.
സൗദി സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ലീപ് 2024' എക്സ്പോയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും 1800ൽ പരം സംരംഭകരും നിക്ഷേപകരുമാണ് പങ്കെടുത്ത് തങ്ങളുടെ പ്രൊജക്റ്റുകൾ അവതരിപ്പിച്ചത്.
സാങ്കേതിക ഉത്പന്നം എക്സ്പോയിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഒമാനിലെ സുൽത്താനേറ്റ് ആസ്ഥാനമായുള്ള "ഡാറ്റ മൈനിംഗ്' എന്ന ബിസിനസ് സ്ഥാനവും ഇന്ത്യയുടെ സ്വന്തം "നേവി ബ്ലൂ എനർജി'യുമായി നോഡ്ഇൻ ഇൻസ്ട്രമെന്റ്സ് കരാറിൽ ഏർപ്പെടാൻ സാഹചര്യമൊരുങ്ങുകയായിരുന്നു.
ബിസിനസ് ഭീമന്മാരായ അരാംകോ, നിയോം, സൗദി ബിൻലദിൻ ഗ്രൂപ്പ്, കിംഗ് ഫഹദ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖർ നോഡ്ഇൻ ഇൻസ്ട്രമെന്റ്സിന്റെ സ്റ്റാൾ സന്ദർശിച്ച ദിവസം തന്നെ രണ്ട് സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കാൻ സാധിച്ചതും കമ്പനിക്ക് നേട്ടമായി.
നോഡ്ഇൻ ഇൻസ്ട്രുമെന്റ്സും ഡാറ്റാ മൈനിംഗും തമ്മിലുള്ള സഹകരണം സ്ഥിരീകരിച്ചുകൊണ്ട് അഷീർ റഹ്മാനും ഹമീദ് റാഷിദ് ഹമ്മദും ചേർന്ന് ആദ്യ ധാരണാപത്രവും അബ്ദുൾറഹ്മാൻ ഖവാജിയും പ്രവീൺ ജെ. അവതാഡെയും ചേർന്ന് നോഡ്ഇൻ ഇൻസ്ട്രമെന്റ്സും "നേവി ബ്ലൂ എനർജി'യും തമ്മിലുള്ള രണ്ടാമത്തെ ധാരണാപത്രവും ഒപ്പുവച്ചു.
സൗദി ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന സൗദി സർക്കാരിന്റെ സംരംഭമായ കോഡിന്റെ (സെന്റർ ഓഫ് ഡിജിറ്റൽ എന്റർപ്രണർഷിപ്പ്) ആഭിമുഖ്യത്തിലാണ് ധാരണാപത്രം ഒപ്പിടുന്ന ചടങ്ങ് ഒരുക്കിയതെന്നതും ഏറെ ശ്രദ്ധേയമായി.
ഒപ്പുവച്ച ധാരണാപത്രങ്ങൾ പ്രകാരം IoT, IIoT, ഊർജം, ഡാറ്റാ മൈനിംഗ് തുടങ്ങിയ പ്രമുഖ മേഖലകളിലുടനീളം വ്യാപിക്കുന്ന സഹകരണം, സൗദി അറേബ്യയെയും ആഗോള സമ്പദ്വ്യവസ്ഥയെയും ഒരു പുതിയ സാങ്കേതിക യുഗത്തിലേക്ക് നയിക്കുന്നതിനുള്ള നോഡ്ഇൻ ഇൻസ്ട്രമെന്റ്സിന്റെ പ്രതിബദ്ധത കൂടെയാണ് അടിവരയിടുന്നത്.
വിദ്യാർഥികളായി യുകെയിൽ എത്തിയ അജിതിനും ആഷിറിനും ലോക ശ്രദ്ധ പിടിച്ചുപറ്റിയ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കുവാനും അനുബന്ധ വിഷയങ്ങളിൽ പ്രൊജക്ടുകൾ രൂപപ്പെടുത്തി ലോകത്തിന്റെ വിവിധ കോണുകളിൽ അവതരിപ്പിക്കുവാനും സാധിച്ചത് രണ്ടുപേരുടെയും കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ടാണ്.
കമ്പനിയുടെ സ്ഥാപകനും എംഡിയുമായ അജിത് മുതയിൽ മദ്രാസ് യൂണിവേസിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൾ ബിരുദവും ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎയും കരസ്ഥമാക്കിയുട്ടുണ്ട്. ചെങ്ങന്നൂർ സ്വദേശിയാണ്.
കമ്പനി സഹസ്ഥാപകനും മലപ്പുറം സ്വദേശിയായ ആഷിർ റഹ്മാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും യൂണിവേഴ്സിറ്റി ഓഫ് സ്കോട്ട്ലൻഡിൽ നിന്നും പ്രൊജക്റ്റ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടുപേരും ഏതാനും വർഷങ്ങളായി ലണ്ടനിലെ സ്ഥിരതാമസക്കാരാണ്.
അയർലൻഡിൽ നടന്ന ഹിതപരിശോധനയിൽ സർക്കാരിന് തിരിച്ചടി
ഡബ്ലിൻ: കുടുംബത്തെയും കെയറിനെയും സംബന്ധിച്ച് ഭരണഘടനപരമായ മാറ്റങ്ങൾ വരുത്തുന്നതിലേക്കു അയർലൻഡിൽ നടത്തിയ രണ്ടു ഹിതപരിശോധനകളിലും സർക്കാരിന് തിരിച്ചടി. ഇതിലേക്കായി രാജ്യത്തു നടത്തിയ വോട്ടെടുപ്പിൽ മാറ്റങ്ങൾ വേണ്ടെന്നുള്ള "നോ' പക്ഷം വൻവിജയം നേടി.
മൊത്തം പോൾ ചെയ്ത വോട്ടിൽ കുടുംബ റഫറണ്ടത്തിൽ 67 ശതമാനം വോട്ടും കെയർ റെഫറണ്ടത്തിൽ 74 ശതമാനം വോട്ടും "നോ' പക്ഷത്തിനു ലഭിച്ചു. ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷ കക്ഷികളും "യെസ്' പക്ഷത്തായിരുന്നു. ഇതിനെയാണ് രാജ്യത്തെ ജനങ്ങൾ ചെറുത്തു തോൽപ്പിച്ചത്.
വിവാഹത്തിൽ അധിഷ്ഠിതമല്ലാത്ത കുടുംബങ്ങളെ ഉൾപ്പെടുത്താൻ ഭരണഘടനയിലെ പദങ്ങൾ മാറ്റാനുള്ള നിർദേശമായിരുന്നു കുടുംബ ഹിതപരിശോധനയിലുണ്ടായിരുന്നത്. വീട്ടിലെ സ്ത്രീകളുടെ പങ്കിനെ ചുറ്റിപ്പറ്റിയുള്ള മാറ്റങ്ങൾ നിർദേശിച്ചുള്ളതായിരുന്നു കെയർ റഫറണ്ടം.
ഐറിഷ് റഫറണ്ടത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും ഉയർന്ന വോട്ട് ശതമാനമാനത്തോടെയാണ് ഇവ ജനങ്ങൾ തിരസ്കരിച്ചത്. രാഷ്ട്രീയ പാർട്ടികൾ "യെസ്' പക്ഷത്തോടൊപ്പം നിലകൊണ്ടപ്പോൾ അയർലൻഡിലെ സഭാ നേതൃത്വം "നോ' പക്ഷത്തിനു വോട്ടു രേഖപ്പെടുത്താനാണ് ആഹ്വനം ചെയ്തത്.
ഇത് കത്തോലിക്കാ രാജ്യമായ അയർലൻഡിലെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വോട്ടെടുപ്പ് ഫലം കത്തോലിക്കാ സഭയുടെ സ്വാധീനം പ്രതിഫലിക്കുന്നത് കൂടിയായി മാറി.
ഇറ്റലിയിൽ 1.3 മില്യൺ ഡോളർ വിലമതിക്കുന്ന 49 സ്വർണ ശിൽപങ്ങൾ മോഷ്ടിക്കപ്പെട്ടു
റോം: ഇറ്റാലിയൻ ശിൽപിയായ ഉംബർട്ടോ മാസ്ട്രോയാനി സൃഷ്ടിച്ച സ്വർണ ശിൽപങ്ങൾ മോഷ്ടിക്കപ്പെട്ടു. ഇറ്റലിയിലെ ഗാർഡ തടാകത്തിന് സമീപം നടന്ന പ്രദർശനത്തിനിടെയാണ് മോഷണം നടന്നതെന്ന് പരിപാടിയുടെ ആതിഥേയരായ വിറ്റോറിയലെ ഡെഗ്ലി ഇറ്റാലിയാനി എസ്റ്റേറ്റിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
1.2 മില്യൺ യൂറോ (1.3 മില്യൺ ഡോളറിലധികം) വിലമതിക്കുന്ന നാൽപ്പത്തിയൊൻപത് കലാരൂപങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ ഒരു കഷണം പിന്നീട് പ്രദർശനം നടന്ന കെട്ടിടത്തിന്റെ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തി.
"ഊഷ്മളമായ, ഒഴുകുന്ന സ്വർണം പോലെ' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം ഡിസംബർ അവസാനം വെള്ളിയാഴ്ച അവസാനിക്കും. മോഷണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
സ്വീഡന് ഇനി നാറ്റോ അംഗരാജ്യം
ബ്രസല്‍സ്: നാറ്റോ സൈനിക സഖ്യത്തില്‍ സ്വീഡന് അംഗത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഔപചാരികമായി പൂര്‍ത്തിയാക്കി. സഖ്യത്തിലെ 32-ാമത് അംഗമാണ് സ്വീഡന്.
രണ്ടു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും തുര്‍ക്കി, ഹംഗറി എന്നിവയുടെ എതിര്‍പ്പ് കാരണമാണ് സ്വീഡന്റെ അംഗത്വ അപേക്ഷയില്‍ തീരുമാനം വൈകിയത്. എല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ നാറ്റോയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ സാധിക്കൂ.
സ്വീഡനൊപ്പം അപേക്ഷ നല്‍കിയിരുന്ന ഫിന്‍ലന്‍ഡ് റിക്കാർഡ് വേഗത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ നാറ്റോ അംഗമായിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് തുര്‍ക്കിയയും കഴിഞ്ഞ ചൊവ്വാഴ്ച ഹംഗറിയും അംഗീകാരം നല്‍കിയതോടെയാണ് സ്വീഡന്റെ അംഗത്വത്തിനു മുന്നിലുള്ള പ്രതിസന്ധികള്‍ നീങ്ങിയത്.
കോസ്മോപൊലിറ്റൻ ക്ലബ് വാർഷികം ഇന്ന് ബ്രിസ്റ്റളിൽ
ബ്രിസ്റ്റൾ: ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ, വിറ്റ്ചർച്ച് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ കോസ്മോപൊലിറ്റൻ ക്ലബിന്റെ ഏഴാം വാർഷികാഘോഷങ്ങൾ ശനിയാഴ്ച ബ്രിസ്റ്റളിൽ നടക്കും.
സന്നദ്ധസേവന രംഗത്തും ഭാരതീയ കലാ സാംസ്കാരിക പൈതൃകകലകളെ ഇംഗ്ലണ്ടിൽ അവതരിപ്പിക്കാനും എന്നും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് കോസ്മോപൊലിറ്റൻ ക്ലബ് ബ്രിസ്റ്റൾ.
വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങ് ആരംഭിക്കുന്നത് പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ അപർണ പവിത്രൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തോട് കൂടിയാണ്.
മലയാള സിനിമയ്ക്ക് നിരവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച സംഗീത സംവിധായകൻ കെ.ജെ. ജോയിക്ക് ആദരം അർപ്പിച്ച് "നൊസ്റ്റാൾജിയ' എന്ന പ്രത്യേക സംഗീത സന്ധ്യയും അരങ്ങേറും.
പ്രശസ്ത ഗായകർ ഈ ചടങ്ങിൽ ഗാനർച്ചന ആലപിക്കും. ക്ലബിന്റെ വാർഷിക പൊതുയോഗവും ചടങ്ങുകൾക്ക് ശേഷം നടക്കും. പ്രവേശനം ക്ലബ് അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രം.
കൂടുതൽ വിവരങ്ങൾക്ക്: 07754 724879(വാട്സ്ആപ്പ്).
വേള്‍ഡ് മലയാളി കൗണ്‍സില്‍ കലാസാംസ്കാരികവേദി സമ്മേളനത്തിന്റെ ഉദ്ഘാടനം 30ന്
ലണ്ടൻ: പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ 12-ാം സമ്മേളനത്തിന്റെ ഉദ്ഘാടനം ഈ മാസം 30ന് യുകെ സമയം വൈകുന്നേരം മൂന്നിന് (ഇന്ത്യൻ സമയം രാത്രി 08.30) വെര്‍ച്ചല്‍ പ്ലാറ്റ്ഫോമിലൂടെ നടക്കും.
ഇന്ത്യ സർക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് ആൻഡ് എംപവര്‍മെന്റ്(എംഎസ്ജെഇ) മാസ്റ്റര്‍ ട്രെയിനറും കേരള സര്‍ക്കാരിന്റെ മൈനോരിറ്റി വെല്‍ഫയര്‍ വകുപ്പ് ഫാക്കല്‍റ്റിയുമായ അഡ്വ. ചാര്‍ളി പോള്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ എറണാകുളം - അങ്കമാലി അതിരൂപത പ്രസിഡന്റും ജനസേവ ശിശുഭവന് പ്രസിഡന്റുമാണ് അഡ്വ. ചാര്‍ളി പോള്‍.
എല്ലാ മാസവും അവസാന ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരികവേദിയില്‍ പ്രവാസി മലയാളികൾക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടു തന്നെ പങ്കെടുക്കാനും അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരമുണ്ട്.
രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരുമണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ മന്ത്രിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക.
30ന് നടക്കുന്ന സമ്മേളനത്തില്‍ "പ്രവാസികളും രാഷ്ട്രീയമില്ലാത്ത സാമ്പത്തിക വികസനവും' എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. അഡ്വ. ചാര്‍ളി പോളാണ് ചര്‍ച്ചകള്‍ നയിക്കുക.
ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരം
കൊച്ചി: ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരമൊരുക്കി വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഭാഷാപഠനം മുതല്‍ വീസ, വിമാനയാത്രാ ചെലവുകൾ ഉള്‍പ്പെടുന്ന ഏഴു ലക്ഷം രൂപയുടെ സൗജന്യ പാക്കേജാണ് ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് ലഭിക്കുക.
35 വയസിന് താഴെയുള്ള നഴ്സുമാര്‍ക്കും പുതുമുഖങ്ങൾക്കും അപേക്ഷിക്കാം. ഈ മാസം 11 മുതല്‍ 15 വരെ കൊച്ചി പള്ളിമുക്ക് എ.എം. തോമസ് റോഡ് വെട്ടത്ത് ലൈനില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇന്റര്‍വ്യൂ നടക്കുക.
താത്പര്യമുള്ളവര്‍ക്ക് ഉടന്‍ ബയോഡാറ്റ (സിവി) അയച്ച് രജിസ്റ്റര്‍ ചെയ്യാം. എല്ലാ ശനിയാഴ്ചകളിലും രാവിലെ 11 ന് വെബിനാറും ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടു വരെ നേരിട്ടുള്ള വിവരങ്ങളും കൗണ്‍സലിംഗും ഉണ്ടായിരിക്കും. ഫോൺ: +91 90374 64029, 90375 44029. വെബ്സൈറ്റ്: www. weli.in, www.novahcp.com. ഇമെയില്‍:
[email protected].
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് പള്ളിയിൽ ആനുവല്‍ റിട്രീറ്റ് സംഘടിപ്പിച്ചു
ഗ്ലോസ്റ്റര്‍: വിശ്വാസ സമൂഹത്തിന് നോമ്പുകാലത്ത് ആത്മീയ ഉണര്‍വ് പകർന്ന് ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോമലബാര്‍ കാതലിക് പള്ളിയിൽ ആനുവല്‍ റിട്രീറ്റ് സംഘടിപ്പിച്ചു.
കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിലെ ഡയറക്ടറായ ഫാ. ജിന്‍സ് ചീങ്കല്ലേല്‍ നയിച്ച മൂന്നുദിവസം നീണ്ട ധ്യാനം ജീവിത മൂല്യങ്ങളെ ഉണര്‍ത്തുന്ന ദൈവിക നിമിഷങ്ങളാണ് സമ്മാനിച്ചത്.
വിശ്വാസം, സ്നേഹം, പ്രത്യാശ എന്നീ മൂല്യങ്ങളെ മുറുകെ പിടിച്ച് പിതാവിലേക്ക് തിരിയാന്‍ ഫാദര്‍ തന്റെ വചനങ്ങളിലൂടെ ഉദ്ബോധിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ മിഷന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ പങ്കെടുത്തു.
മൂന്നു ദിവസത്തേയും വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായിരുന്നു. വചന വ്യാഖ്യാനങ്ങള്‍കൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും ധ്യാനവേദിയെ ധന്യമാക്കി.
വലിയൊരു അഭിഷേക ഉണര്‍വായിരുന്നു റിട്രീറ്റ് സമ്മാനിച്ചത്. ചെറിയ സംഭവങ്ങളിലൂടെ വലിയ സന്ദേശങ്ങള്‍ പകര്‍ന്നു നല്കി ലളിതമായി ദൈവസ്നേഹവും കാരുണ്യവും ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെ കുറിച്ച് അച്ചന് വിശ്വാസ സമൂഹത്തിന് പറഞ്ഞു നല്കി.
കുര്‍ബാനയിലെ പങ്കാളിത്തം സജീവമാകേണ്ടതിനെ പറ്റി ഫാ. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഓര്‍മിപ്പിച്ചു. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ വികാരി ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലും ട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്റണി തുടങ്ങിയവരും ധ്യാനത്തിന് നേതൃത്വം നല്കി.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ആരംഭിച്ച ധ്യാനം ഞായറാഴ്ച ഉച്ചയ്ക്കാണ് അവസാനിച്ചത്. ജീസസ് യൂത്ത് അംഗങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ധ്യാനവും ശ്രദ്ധേയമായിരുന്നു.
ഫാ. ജിബിന്‍ വാമറ്റത്തില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിശ്വാസ സമൂഹത്തിന് വലിയൊരു ഉണര്‍വ് സമ്മാനിച്ച് നോമ്പുകാല ഒരുക്കങ്ങള്‍ക്ക് ഭക്തിപൂര്‍വ്വമുള്ള ഒരു തുടക്കമായി ഫാ. ജിന്‍സ് നയിച്ച റിട്രീറ്റ്.
അണ്ടർ 17 യൂറോപ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഇംഗ്ലണ്ടിനായി ജേഴ്സി അണിയുവാൻ മലയാളികളും
ബാത്ത്: അണ്ടർ 17 വിഭാഗത്തിൽ സ്വീഡനിൽ നടത്തപ്പെടുന്ന യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്യുവാൻ സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസഫും എസക്സിൽ നിന്നുള്ള സാമുവൽ ദീപക് പുലിക്കോട്ടിലും ദേശീയ ടീമിൽ ഇടം നേടി.
യുറോപ്യൻ ബാഡ്മിന്റൺ ടൂർണമെന്റിൽ ഫ്രാൻസ്, ജർമനി, ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിൾസ് വിഭാഗത്തിൽ ജെഫ്സാമുവൽ സഖ്യം മാറ്റുരക്കുക.
യുകെയിൽ വിവിധ ദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യവും വിജയങ്ങളും പുറത്തെടുക്കുവാൻ ഇരുവർക്കും സാധിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ജേഴ്സി അണിയുവാൻ യോഗ്യത നേടുന്നത്. കഴിഞ്ഞ വർഷം നടന്ന ഇംഗ്ലീഷ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഡബിൾസ് കാറ്റഗറിയിൽ ബ്രോൺസ് മെഡൽ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക് തിരിഞ്ഞത്.
കഴിഞ്ഞ ദിവസം സോമർസെറ്റിലെ ബാത്തിൽ വച്ച് നടന്ന അണ്ടർ 17 ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിൽ ജെഫ്സാമുവൽ സഖ്യം നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലിൽ നേടിയ തിളക്കമാർന്ന പ്രകടനവുമാണ് ഇവർക്ക് ഇംഗ്ലീഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.
യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്റായി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി, പന്തമാൻചുവട്ടിൽ അനി ജോസഫിന്റെയും, സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷനിൽ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്റെ രണ്ട് സഹോദരിമാരും ബാഡ്മിന്റണിൽ തന്നെ മികച്ച കളിക്കാരാണ്.
കഴിഞ്ഞ വർഷം യുകെകെസിഎ സംഘടിപ്പിച്ച അഖില യു കെ ബാഡ്മിന്റൺ ടൂർണമെന്റിൽ എല്ലാ മത്സരങ്ങളിലും സ്വർണ മെഡലുകൾ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലർത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജിസിഎസ്ഇ വിദ്യാർഥിയാണ്.
ലണ്ടനിൽ എസ്സക്സിൽ താമസിക്കുന്ന കുന്നംകുളത്തുകാരൻ ദീപക്ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ മൂത്ത മകനാണ് സാമുവേൽ. ദി കൂപ്പേഴ്സ് കമ്പനി ആൻഡ് കോബോൺ സ്കൂളിൽ പതിനൊന്നാം ക്ലാസുകാരനായ വിദ്യാർഥിയായ സാമുവൽ, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലർത്തുന്ന വ്യക്തിത്വമാണ്.
തലമുറകളായി കായിക രംഗത്തു മികച്ച സംഭാവനകൾ നൽകി വരുന്ന പുലിക്കോട്ടിൽ കുടുംബത്തിന്റെ പാരമ്പര്യം, പുതു തലമുറയിലും പിന്തുടരുകയാണ് സാമുവൽ തന്റെ ഇംഗ്ലീഷ് ദേശീയ ചാമ്പ്യൻ പട്ട നേട്ടത്തിലൂടെ.
ഇളയ സഹോദരൻ നിഖിൽ കഴിഞ്ഞ വർഷത്തെ അണ്ടർ 13 നാഷണൽ ബാഡ്മിന്റൺ ചാമ്പ്യനായിരുന്നു. സ്ലൊവേനയിൽ നടന്ന യൂറോപ്യൻ ടൂർണമെന്റിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ഡബിൾസിൽ ഗോൾഡ് മെഡലും സിംഗിൾസിൽ ബ്രോൺസ് മെഡലും കരസ്ഥമാക്കിയിരുന്നു.
പണിമുടക്ക്; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ പുറപ്പെടല്‍ കേന്ദ്രം അടച്ചു
ബര്‍ലിന്‍: ജര്‍മനിയിലെ പുതിയ സമര റൗണ്ടില്‍ ജര്‍മൻ റെയില്‍, എയര്‍ തൊഴിലാളികള്‍ ഒരേസമയം പണിമുടക്കുന്നതിനാല്‍ വിമാനത്താവളങ്ങളിലും റെയില്‍വേ യാത്രയ്ക്കും വ്യാഴാഴ്ച പുതിയ തടസം നേരിട്ടു.
ഉയര്‍ന്ന വേതനം ആവശ്യപ്പെട്ട് റെയില്‍വേ, എയര്‍ ശൃംഖലയിലെ തൊഴിലാളികളും മാനേജ്മെന്റും വ്യവസ്ഥകളെച്ചൊല്ലി ഗുസ്തി പിടിക്കുന്നതിനാല്‍ മാസങ്ങളായി ജര്‍മനി പണിമുടക്കുകളാല് ബുദ്ധിമുട്ടുകയാണ്.
വ്യാവസായിക പ്രവര്‍ത്തനം ഗതാഗത മേഖലയെയും സൂപ്പര്‍മാര്‍ക്കറ്റുകളെയും സിവില്‍ സര്‍വീസിനെയും ബാധിച്ചു. ബുധനാഴ്ച വൈകുന്നേരം ആറിന് ചരക്ക് സര്‍വീസുകളിലും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് പാസഞ്ചര്‍ സര്‍വീസുകളിലും 35 മണിക്കൂര്‍ പണിമുടക്ക് റെയില്‍വേ ജീവനക്കാര്‍ ആരംഭിച്ചു.
ആഴ്ചയിലെ ജോലി സമയം 38ല്‍ നിന്ന് 35 മണിക്കൂറായി കുറയ്ക്കണമെന്ന ജിഡിഎല്‍ ട്രെയിന്‍ ഡ്രൈവേഴ്സ് യൂണിയന്റെ പ്രധാന ആവശ്യം.അതേസമയം, ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ ശനിയാഴ്ച വൈകുന്നേരം 7.30 വരെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തും.
ഫ്രാങ്ക്ഫര്‍ട്ട്, ഹാംബുര്‍ഗ് വിമാനത്താവളങ്ങളിലെ സുരക്ഷാ ജീവനക്കാരും ഒരു ദിവസത്തെ വാക്കൗട്ട് നടത്തും. ജര്‍മനിയിലെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായ ഫ്രാങ്ക്ഫര്‍ട്ട് ദിവസം മുഴുവന്‍ വലിയ തടസങ്ങളും വിമാനങ്ങള്‍ റദ്ദാക്കലും ഉണ്ടാവുമെന്ന് വിമാനത്താവളം പ്രസ്താവനയില്‍ പറഞ്ഞു.
പണിമുടക്ക് മൂലം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ പുറപ്പെടല്‍ കേന്ദ്രം അടച്ചു. സുരക്ഷാ പണിമുടക്ക് കാരണം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം വ്യാഴാഴ്ച പുറപ്പെടുന്ന യാത്രക്കാരെ അനുവദിക്കില്ല. ഫ്രാങ്ക്ഫര്‍ട്ട് ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമാണ്, ഇത് ഒരു അന്താരാഷ്ട്ര ഹബായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളം പണിമുടക്കിനെ തുടര്‍ന്ന് വ്യാഴാഴ്ച പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫ്രാപോര്‍ട്ട് ബുധനാഴ്ച പറഞ്ഞു.
വിമാനങ്ങളെയും ട്രെയിനുകളെയും ഒരുപോലെ പണിമുടക്ക് ബാധിച്ചു. ജര്‍മനിയില്‍ അടുത്ത ആഴ്ചകളില്‍ നടന്ന നിരവധി പണിമുടക്കുകള്‍ മൂലം ട്രെയിനുകളും പൊതുഗതാഗത സേവനങ്ങളും തടസപ്പെട്ടു.
റെയില്‍വേയിലെ നിലവിലെ താരിഫ് റൗണ്ടിലെ അഞ്ചാമത്തെ ട്രെയിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്. ഇപ്പോള്‍ ലുഫ്താന്‍സയില്‍ വിമാന ജീവനക്കാരുടെ പണിമുടക്ക് ഭീഷണിയിയില്‍ ഒരു ബാലറ്റില്‍ 96 ശതമാനത്തിലധികം അംഗങ്ങളും ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്തതായി യുഎഫ്ഒ യൂണിയന് അറിയിച്ചു.
ലുഫ്താന്‍സയിലും അതിന്റെ റീജണല്‍ സബ്സിഡിയറി ലുഫ്താന്‍സ സിറ്റിലൈനിലും നടന്ന സമര വോട്ടുകള്‍ ഇതാണ് വെളിപ്പെടുത്തിയതെന്ന് യുഎഫ്ഒ യൂണിയന് പ്രഖ്യാപിച്ചു.
ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ്
പാരീസ്: ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ ആദ്യ രാജ്യമായി ഫ്രാന്‍സ്. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം രാജ്യം തിങ്കളാഴ്ച ഭരണഘടനയില്‍ ഉള്‍പ്പെടുത്തി.
സംയുക്ത പാർലമെന്റ് സെഷനിലെ അന്തിമ വോട്ടിൽ 780 അംഗങ്ങളുടെ പിന്തുണയോടെയാണ് ഭരണഘടനാ ഭേദഗതിക്കുള്ള ബിൽ പാസായത്. 72 പേർ ബില്ലിനെ എതിർത്തു.
നേരത്തെ നടത്തിയ സർവയിൽ പങ്കെടുത്ത 80 ശതമാനം ഫ്രഞ്ചുകാരും ഗര്‍ഭച്ഛിദ്രം ഭരണഘടനയിൽ ഉള്ളപ്പെടുത്തണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
1974 മുതൽ ഗർഭച്ഛിദ്രം ഫ്രാൻസിൽ നിയമവിധേയമാണ്. എന്നാൽ ഭരണഘടനയിൽ ഇതിനുള്ള അവകാശം ഉറപ്പാക്കിയിരുന്നില്ല.
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനവും തൊഴിലവസരവും
തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജർമൻ ഭാഷാ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പെൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി.
ജർമനിയിൽ രജിസ്റ്റേര്‍ ഡ് നഴ്സായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വൊക്കേഷണൽ നഴ്സിംഗ് ട്രെയിനിംഗാണു പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ പ്ലസ്ടുവിനു കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം.
താത്പര്യമുള്ളവർക്ക് triplewin.norka@kerala. gov.in എന്ന ഇ-മെയിൽ ഐഡിയിലേക്ക് ഇംഗ്ലീഷിൽ തയാറാക്കിയ വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം ഈ മാസം 21നകം അപേക്ഷ നൽകാവുന്നതാണെന്നു നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇൻചാർജ്) അജിത്ത് കോളശേരി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യ) +91-8802 012 345 (വിദേശം) ബന്ധപ്പെടാം.
അമ്മമാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജിഎംഎ; ശനിയാഴ്ച ഗ്ലോസ്റ്ററിൽ ഗംഭീര ആഘോഷം
ഗ്ലോസ്റ്റര്‍: ലോക വനിതാദിനത്തിന്റെ ഭാഗമായി അമ്മമാരെ ആദരിക്കാനൊരുങ്ങി ജിഎഎ ഗ്ലോസ്റ്റര്‍ അംഗങ്ങള്‍. നിരവധി പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ചര്‍ച്ച് ഡൗണ്‍ കമ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം 4.30ന് പരിപാടി ആരംഭിക്കും.
രാത്രിയോടെ അവസാനിക്കും. ലൈവ് മ്യൂസികും ഡിജെയും അസോസിയേഷന് അംഗങ്ങളുടെ പാട്ടും നൃത്തവും സ്കിറ്റും ഒക്കെയായി മറക്കാനാകാത്ത ഒരുദിവസം ഒരുക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.
ആഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഏലിയാസ് മാത്യു, സെക്രട്ടറി അജിത് അഗസ്റ്റിന് തുടങ്ങിയവര്‍ അറിയിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ആണ് പരിപാടിയുടെ മുഖ്യസ്പോണ്സർ.
അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: അഭിഷേകാഗ്നി ബെെബിൾ കൺവൻഷൻ ബർമിംഗ്ഹാമിൽ ശനിയാഴ്ച നടക്കും. നോർത്താംപ്ടൺ രൂപത ബിഷപ് എമിരിറ്റസ് പീറ്റർ ഡോയലിന്റെ അനുഗ്രഹസാന്നിധ്യത്തിൽ പ്രമുഖ വചന പ്രഘോഷകൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും.
പ്രശസ്തമായ കോർ അറ്റ് ലുമൻ ക്രിസ്റ്റി കമ്യൂണിറ്റി ലീഡറും രോഗശാന്തി ശുഷ്രൂഷകനുമായ ഡാമിയൻ സ്റ്റയിൻ നയിക്കുന്ന മിറക്കിൾ ഹീലിംഗ് ഇത്തവണത്തെ കൺവൻഷന്റെ പ്രത്യേകതയാണ്. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ബ്രദർ ജോസ് കുര്യാക്കോസും പങ്കെടുക്കും.
2009ൽ ഫാ.സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്നത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ, കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിംഗിനും സൗകര്യം എന്നിവയും കൺവെൻഷന്റെ ഭാഗമായി നടക്കും.
ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും. കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.
കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അഭിഷേകാഗ്നി കൺവൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം വഹിക്കുന്ന ഫാ ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് - 07878 149670, ജോൺസൺ - +44 7506 810177, അനീഷ് - 07760 254700, ബിജുമോൻ മാത്യു - 07515 368239.
കൺവൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ജോസ് കുര്യാക്കോസ് - 07414 747573, ബിജുമോൻ മാത്യു - 07515 368239.
വിലാസം: ബെഥേൽ കൺവൻഷൻ സെന്റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംഗ്ഹാം B707JW.
അയർലൻഡിൽ ഔസേപ് പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് നൊവേന നടത്തുന്നു
ഡബ്ലിൻ: വി. ഔസേപ് പിതാവിന്റെ തിരുനാൾ അനുബന്ധിച്ച് മാർച്ച് മാസത്തിൽ സീറോമലബാർ കാത്തോലിക് ചർച്ച് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ നൊവേന നടക്കും. സൂം അപ്ലിക്കേഷൻ വഴിയാണ് നൊവേന നടത്തുന്നത്.
താഴെ പറയുന്ന തീയതികളിലാണ് വിവിധ സോണുകളിൽ നൊവേന സംഘടിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ഫാ. ജിൽസൺ കൊക്കണ്ടത്തിൽ കോർക്ക് സോൺ, 13ന് ഫാ. ജോസ് ഭരണികുളങ്ങര ഗാൽവേ സോൺ, 19ന് ഫാ. ജോസഫ് ഓലിയക്കാട്ടിൽ ഡബ്ലിൻ സോൺ, 27ന് ഫാ. സജി പൊമ്മിനിശേരി ബെൽഫാസ്റ്റ് സോൺ എന്നിവർ നൊവേന നയിക്കും.
രാത്രി ഒന്‍പതിന് നൊവേന ആരംഭിക്കും. എല്ലാവരും നൊവേനകളിൽ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹങൾ നേടണമെന്ന് സഭാനേതൃത്വം അഭ്യർഥിച്ചു.
സൂം മീറ്റിംഗ്: https://us05web.zoom.us/j/87989529587?pwd=xnGLT2RmPvJW5gvNTnvr87ZdxanjKU.1
മീറ്റിംഗ് ഐഡി: 879 8952 9587, പാസ്കോഡ്: 3ta2Da.
ജര്‍മനിയില്‍ വീണ്ടും പൊതുപണിമുടക്ക്
ബര്‍ലിന്‍: ജര്‍മനിയുടെ ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് വീണ്ടും സമരം നടത്തുന്നു. ജര്‍മനിയിലെ ശക്തരായ വെര്‍ഡി യൂണിയന് തിങ്കളാഴ്ച ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫിനോട് ഈ ആഴ്ച ഒരു ദ്വിദിന പണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പണിമുടക്ക് വ്യാഴാഴ്ച പുലര്‍ച്ചെ നാല് മുതല്‍ ശനിയാഴ്ച രാവിലെ 7.10 വരെ പാസഞ്ചര്‍ സര്‍വീസുകളെ ബാധിക്കുമെന്ന് യൂണിയന് പ്രസ്താവനയില്‍ പറയുന്നു. ഏകദേശം 200,000 വിമാന യാത്രക്കാരെ ബാധിക്കുമെന്ന് ലുഫ്താന്‍സ മുന്നറിയിപ്പ് നല്കി.
ഭൂഗര്‍ഭ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം ലഭിക്കാത്ത സമയത്താണ് പണിമുടക്കുന്നതെന്ന് ചീഫ് വെര്‍ഡി നെഗോഷ്യേറ്റര്‍ മാര്വിന് റെസ്ചിന്സ്കി പറഞ്ഞു. കഴിഞ്ഞ മാസം ജര്‍മനിയിലെ ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് നടത്തിയ ഒരു ദിവസത്തെ പണിമുടക്ക് ഏകദേശം 100,000 യാത്രക്കാരെ ബാധിച്ചു.
വെര്‍ഡി 12.5 ശതമാനം കൂടുതല്‍ ശമ്പളവും ഒരു വര്‍ഷത്തേക്ക് പണപ്പെരുപ്പ നഷ്ടപരിഹാര ബോണസും ആവശ്യപ്പെടുന്നു. ലുഫ്താന്‍സ ഇതുവരെ 28 മാസത്തേക്ക് 10 ശതമാനം ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗതാഗതം, സിവില്‍ സര്‍വീസ്, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പണിമുടക്കുകളുടെ ഒരു പരമ്പര ജര്‍മനിയെ ബാധിച്ചു.
അതേസമയം ജര്‍മനിയിലെ പ്രദേശിക പൊതുഗതാഗത ജീവനക്കാരും ബുധന്‍, വ്യാഴം ദിവസങ്ങില്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ബസ്, ട്രാം, എസ് ബാന്‍ ജീവനക്കാരും ഉള്‍പ്പെടും.
പോരാട്ടച്ചൂടില്‍ റീജണല്‍ മത്സരങ്ങള്‍; വർത്തിംഗില് ബിനു -നവീൻ സഖ്യം വിജയികള്‍
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിള്‍സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വാശിയേറിയ റീജണല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ഇരുപത് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പോരാട്ടച്ചൂടേറുകയാണ്.
കഴിഞ്ഞ ദിവസം നടന്ന വർത്തിംഗ് റീജണല്‍ മത്സരത്തില്‍ ബിനു - നവീൻ സഖ്യം വിജയികളായി. എബിൻഎല്ദോസ് സഖ്യത്തിനാണ് രണ്ടാംസ്ഥാനം. ജിജോ രമേഷ് സഖ്യം മൂന്നാം സ്ഥാനം സ്വന്തമാക്കി. വിജയികള്‍ ഗ്രാൻഡ് ഫിനാലേയ്ക്ക് യോഗ്യത നേടി.
ഒന്നാം സ്ഥാനക്കാർക്ക് മെരി ഹാൻഡ്സ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും രണ്ടാമതെത്തിയവർക്ക് ഫൈൻ കെയർ 24/7 ലിമിറ്റഡ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് വാസ്ത്ഇറ സ്പോൺസർ ചെയ്ത 51 പൗണ്ടും സമ്മാനം നല്കി.
മെഴ്സിഡസ് മേധാവിയെ കാറിലിരുത്തി ഡ്രൈവ് ചെയ്ത് ജര്‍മന്‍ ചാന്‍സലര്‍
ബര്‍ലിന്‍: മെഴ്സിഡസ് മേധാവി ഒല കല്ലേനിയസിനെ സംബന്ധിച്ച് കാര്‍ യാത്രകളില്‍ വലിയ പ്രത്യേകതയൊന്നും ഉണ്ടാവേണ്ടതില്ല. എന്നാല്‍, ഈ യാത്ര അവര്‍ക്ക് അവിസ്മരണീയമായിരിക്കും. കാരണം, അവര്‍ സഞ്ചരിച്ച കാറില്‍ മുന്നിലിരുന്ന് ഡ്രൈവ് ചെയ്തത് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സാണ്.
മെഴ്സിഡസ് എസ്യുവി ഇക്യൂഇ 500 വാഹനമായിരുന്നു ടെസ്റ്റ് ഡ്രൈവിന് ഉപയോഗിച്ചത്. മെഴ്സിഡസിലെ ഡെവലപ്മെന്റ് ഹെഡ് മാര്‍ക്കുസ് ഷാഫര്‍ മെഴ്സിഡസ് മേധാവി ഒല കല്ലേനിയസ് എന്നിവരാണ് പിന്‍സീറ്റില്‍ ഇരുന്നത്.
തിങ്കളാഴ്ച, ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സിന്‍ഡല്‍ഫിംഗനിലെ (ബാഡന്‍ - വുര്‍ട്ടംബര്‍ഗ്) കമ്പനിയുടെ ടെസ്റ്റ് ട്രാക്കിന് ചുറ്റും മെഴ്സിഡസ് ബോസിനെ ഇരുത്തിയാണ് കാര്‍ ഓടിച്ചത്.
ബാഡന്‍ വുര്‍ട്ടംബര്‍ഗിലുള്ള മെഴ്സിഡസിന്റെ ടെസ്റ്റ് ട്രാക്കിലായിരുന്നു ചാന്‍സലറുടെ ഡ്രൈവിംഗ് പരീക്ഷണം. യഥാര്‍ഥത്തില്‍ മെഴ്സിഡസ് എന്‍ജിനീയര്‍ കാതറീന കുപ്ഫെഴ്സ്മിഡാണ് കാര്‍ ഓടിക്കേണ്ടിയിരുന്നത്.
എന്നാല്‍, അവസാന നിമിഷം ചാന്‍സലറുടെ ആവശ്യപ്രകാരം ദൗത്യം കൈമാറുകയായിരുന്നു. ഇവര്‍ മൂവരെയും കൂടാതെ വര്‍ക്സ് കൗണ്‍സില്‍ മേധാവി എര്‍ഗന്‍ ലുമാലിയും കാറിലുണ്ടായിരുന്നു.
ടെസ്റ്റ് ട്രാക്കില്‍ മെഴ്സിഡസില്‍ നിന്നുള്ള ഇക്യൂഇ എസ്യുവിയുമായി ചാന്‍സലര്‍ പാഞ്ഞു. ജര്‍മന്‍ സര്‍ക്കാര്‍ തലവന്‍ കൂടിയായ ഷോള്‍സ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ 2.8 കിലോമീറ്റര്‍ സര്‍ക്യൂട്ടിലൂടെ ഓടി.