ഓൾഫ് ഇടവകയിലെ വിമൻസ് ഫോറത്തിനും മെൻസ് ഫോറത്തിനും പുതിയ നേതൃത്വം
സ്റ്റോക്ക് ഓൺ ട്രെൻഡ്: സീറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടനിലെ ഇടവകയായ സ്റ്റോക്ക് ഓൺ ട്രെൻഡിലെ ഓൾഫ് പള്ളിയുടെ വിമൻസ് ഫോറത്തിനും മെൻസ് ഫോറത്തിനും പുതിയ നേതൃത്വം.
ഇടവകയുടെ ഇടയനായ റവ.ഫാ. ജോർജ് എട്ടുപറയിലിന്റെ നേതൃത്വത്തിലാണ് 2017ൽ വിമൻസ് ഫോറവും 2019ൽ മെൻസ് ഫോറവും തുടങ്ങിയത്.
മെൻസ് ഫോറത്തിന്റെ 2025-27 കാലയളവിലേക്കുള്ള ഭാരവാഹികൾ:
പ്രസിഡന്റ് - സിറിൽ മാഞ്ഞൂരാൻ, വൈസ് പ്രസിഡന്റ് - സുധീഷ് തോമസ്, സെക്രട്ടറി - ഷിന്റോ വർഗീസ്, ജോയിന്റ് സെക്രട്ടറി - സജി ജോർജ് മുളക്കൽ, ട്രഷറർ - അനീഷ് സെബാസ്റ്റ്യൻ, റീജിയണൽ കൗൺസിൽ അംഗങ്ങൾ - ജിജോമോൻ ജോർജ്, ബെന്നി പാലാട്ടി.
വിമൻസ് ഫോറത്തിന്റെ 2025-27 കാലയളവിലേക്കുള്ള ഭാരവാഹികൾ:
പ്രസിഡന്റ് - അനു എബ്രഹാം, വൈസ് പ്രസിഡന്റ് - ഷീബ തോമസ്, സെക്രട്ടറി - അന്നു കെ. പൗലോസ്, സെക്രട്ടറി - സ്നേഹ റോയ്സൺ, ട്രഷറർ - ഷെറിൻ ജോയ്, റീജിയണൽ കൗൺസിൽ അംഗങ്ങൾ - ജീന ജോസ്, സീനു തോമസ്.
കൈക്കാർമാരയ ഫെനിഷ് വിൽസൺ, അനൂപ് ജേക്കബ്, സോണി ജോണ്‍, സജി ജോസഫ് എന്നിവർ പുതുനേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും പൂർണപിന്തുണയും പ്രോത്സാഹനവും അറിയിച്ചു.
ഫാ. സിറിയക് ചന്ദ്രൻകുന്നേൽ ഹിൽഡേഴ്സ്ഹൈം രൂപതയുടെ പുതിയ ഇടയൻ
ബര്‍ലിന്‍: ജര്‍മനിയിലെ ഹില്‍ഡേഴ്സ്ഹൈം രൂപതയിലെ സീറോമലബാര്‍ കത്തോലിക്കാ വിശ്വാസികളുടെ(ഇന്ത്യന്‍ കത്തോലിക്കാ സമൂഹം) പാസ്റ്ററല്‍ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഹാന്നോവര്‍ ബുര്‍ഗ്ഡോര്‍ഫിലെ സെന്റ് നിക്കോളാസ് പള്ളിയില്‍ (Im Langen, Muehlenfeld 19) നടക്കും.
പ്രിലേറ്റ് ഡോ. ക്രിസ്റ്റ്യന്‍ ഹെന്നെക്കെ ഫാ. സിറിയക് ചന്ദ്രന്‍കുന്നേല്‍ എംഎസ്ടിയെ സമൂഹത്തിന്റെ ഇടയനായി നിയമിക്കും. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് ഡോ. സ്റ്റീഫന്‍ ചിറപ്പണത്ത് ചടങ്ങില്‍ പങ്കെടുത്ത് കുര്‍ബാന അര്‍പ്പിക്കും.
പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. സിറിയക് ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു.
പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഐഒസി യുകെ കേരള ചാപ്റ്റർ അനുശോചിച്ചു
ലണ്ടൻ: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഒരു ജനകീയ നേതാവിനെയാണ് കേരളത്തിനും കോൺഗ്രസിനും നഷ്ടമായതെന്ന് നാഷണൽ കമ്മിറ്റി പ്രസിഡന്റുമാരായ സുജു കെ. ഡാനിയേൽ, ഷൈനു ക്ലെയർ മാത്യൂസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഭാരവാഹികൾ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
റോമിൽ തൃശൂർ അസോസിയേഷൻ ഓണാഘോഷം നടത്തി
റോം: റോമിൽ തൃശൂർ അസോസിയേഷൻ റോമ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. ഏകദേശം 700 പേരോളം ആഘോഷങ്ങളിൽ പങ്കെടുത്തു.
റോമിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി സുഭാഷിണി ശങ്കരൻ, റോമിലെ സീറോമലബാർ ഇടവക വികാരി ഫാ. ബാബു പാണാട്ടുപറമ്പിൽ, ബെന്നി വെട്ടിയാടൻ, ലിബിൻ ചുങ്കത്ത് (മാവേലി) എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ബെന്നി വെട്ടിയാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഭാഷിണി ശങ്കരൻ ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. ഷീജ ഷാജു സ്വാഗതപ്രസംഗവും ഫാ. ബാബു പാണാട്ടുപറമ്പിൽ ആശംസാപ്രസംഗവും ജോർജ് റപ്പായി തൃശൂർ അസോസിയേഷനെ പറ്റി അവലോകനവും നടത്തി.
ഫ്രനിഷ് എല്ലാവർക്കും നന്ദി പറഞ്ഞു സംസാരിച്ചു. ചെണ്ടമേളവും പുലിക്കളിയും വനിതകളുടെ തിരുവാതിരയും ഓണസദ്യയും ഗാനമേളയും വിവിധ ഇനം കലാപരിപാടികളും ആഘോഷങ്ങൾക്കു കൊഴുപ്പേകി.
വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ മാർപാപ്പയ്ക്കൊപ്പം സഹകാർമികനായി മലയാളി വൈദികൻ ഫാ. എഫ്രേം കുന്നപ്പള്ളി
വത്തിക്കാൻ സിറ്റി: വിശുദ്ധ കാർലോ അക്കുത്തിസിന്റെ ജീവ ചരിത്രകാരനായ മലയാളി വൈദികൻ ഫാ. എഫ്രേം കുന്നപ്പള്ളിക്ക് വത്തിക്കാനിലെ വിശുദ്ധ പ്രഖ്യാപനച്ചടങ്ങിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കൊപ്പം സഹകാർമികനാകാൻ കഴിഞ്ഞതിന്റെ ആത്മ നിർവൃതി വാക്കുകൾക്കതീതം.
കഴിഞ്ഞ ഏഴിനാണ് കാർലോ അക്കുത്തിസിനെയും പിയർ ജോർജോ ഫ്രസാത്തിയെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കാർലോ അക്കുത്തിസിന്റെ അമ്മയും പിയർ ജിയോർജിയോ ഫ്രസാത്തിയുടെ കുടുംബവും നൽകിയ പ്രത്യേക ക്ഷണം സ്വീകരിച്ചായിരുന്നു വത്തിക്കാനിലെത്തിയത്.
2007-ൽ കാർലോയുടെ അമ്മയുമായി പരിചയപ്പെട്ട ഫാ. എഫ്രേം 12 വയസുള്ളപ്പോഴാണ് ജീവ ചരിത്ര രചന നടത്തിയത്. 2011-ലാണ് ഇംഗ്ലീഷിലുള്ള ഈ ഗ്രന്ഥം പൂർത്തിയാക്കിയത്. സ്കൈപ്പ് മുഖാന്തരം കാർലോയുടെ മാതാപിതാക്കളുമായി സംഭാഷണം നടത്തിയാണ് ഗ്രന്ഥം തയാറാക്കിയത്. ഈ ഗ്രന്ഥമാണ് കാർലോയുടെ നാമകരണ നടപടികൾക്ക് വിത്തു പാകിയത്.
2013ൽ കാർലോ ദൈവദാസനായപ്പോൾ, ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്കുത്തിസിന്റെ നേതൃത്വവും ഫാ. എഫ്രേമിനായിരുന്നു. ബ്രസീൽ, ഫിലിപ്പീൻസ്, അർജന്റീന, ചൈന, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇദ്ദേഹം കാർലോയുടെ സന്ദേശം പ്രചരിപ്പിച്ചു.
ഇടുക്കി ജില്ലയിൽ ഉപ്പുതറ സ്വദേശികളായ റിട്ട. എസ്ഐ ജോയിസിന്റെയും പരേതയായ ജെസിയുടെയും മകനാണ് എഫ്രേം അച്ചൻ. കാർലോ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ടീ ഷർട്ടും അഴുകാത്ത ഹൃദയത്തിന്റെ ഭാഗവും ഉൾപ്പെടുത്തി ഇന്ത്യയിൽ നടന്ന പ്രദർശനങ്ങൾക്ക് നേതൃത്വം നൽകിയതും അച്ചനായിരുന്നു.
ഇതിനു പുറമേ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി നടത്തിയ പ്രയാണത്തിന് തുടക്കമിടാൻ കഴിഞ്ഞത് അച്ചന്റെ മനസിൽനിന്ന് ഇന്നും മാഞ്ഞിട്ടില്ല. കാർലോ വോയിസ് മാഗസിനും ഹൈവേ ഓഫ് ഹെവൻ എന്ന ഗ്രന്ഥവും അച്ചൻ പുറത്തിറക്കിയിട്ടുണ്ട്.
ഭാരതത്തിൽ കാർലോ അക്കുത്തിസ് മ്യൂസിയത്തിന്റെ നിർമാണത്തിനുള്ള ശിലാഫലകം പാപ്പ വെഞ്ചരിച്ച് നൽകിയിരുന്നു. 2007-ൽ പിയർ ജോർജോ ഫ്രസാത്തിയെക്കുറിച്ചുള്ള പുസ്തകം അദ്ദേഹത്തിന്റെ സഹോദരീപുത്രിയുടെ സഹായത്തോടെയാണ് എഫ്രേം അച്ചൻ രചിച്ചത്.
കാർലോയുടെ ലാപ്ടോപ്പ്, കാൽക്കുലേറ്റർ, ടെന്നീസ് ബാറ്റ് തുടങ്ങിയവ തന്റെ കൈവശമുണ്ടെന്നും, അവയെല്ലാം ഇന്ത്യയിലേക്ക് എത്തിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അച്ചൻ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ, മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് പള്ളിപ്പറന്പിൽ, കർദിനാൾ പിസബല്ല, കർദിനാൾ ക്ലീമിസ് മാർ ബസേലിയോസ് ബാവ, കർദിനാൾ ലുയിസ് റഫേൽ സാക്കോ, മാർ റഫേൽ തട്ടിൽ എന്നിവരുടെ അകമഴിഞ്ഞ പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധപദവി പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് അപൂർവ അനുഭവമാണെന്നാണ് എഫ്രേം അച്ചൻ പറയുന്നത്.
ലണ്ടനിൽ കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലി
ലണ്ടൻ: യുകെയിൽ ഒന്നര ലക്ഷം പേർ പങ്കെടുത്ത കൂറ്റൻ കുടിയേറ്റവിരുദ്ധ റാലിയിൽ സംഘർഷം. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസണ്‍ ആണ് റാലി സംഘടിപ്പിച്ചത്. ഇതിനെതിരേ ‘സ്റ്റാൻഡ് അപ് ടു റേസിസം’ എന്ന സംഘടന നടത്തിയ പ്രതിഷേധത്തിൽ 5,000 പേർ പങ്കെടുത്തു.
കുടിയേറ്റവിരുദ്ധ റാലിയിൽ പങ്കെടുത്തവരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 26 പോലീസുകാർക്കു പരിക്കേറ്റു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. അക്രമവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തു. യൂണിയൻ ജാക്ക് (ബ്രിട്ടീഷ് ദേശീയ പതാക), സെന്റ് ജോർജ് പതാക, സ്കോട്ടിഷ്, വെൽഷ് പതാക എന്നിവയുമായാണു പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിനെതിരേ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇന്നലെ രംഗത്തെത്തി. അക്രമത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ബ്രിട്ടീഷ് പതാകയെ ഉപയോഗിക്കരുതെന്ന് സ്റ്റാർമർ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നല്കി.
“സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതു നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളുടെ കാതലാണ്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. വൈവിധ്യമുള്ള നമ്മുടെ രാജ്യത്തെയാണു പതാക പ്രതിനിധീകരിക്കുന്നത്.
ബ്രിട്ടന്റെ തെരുവുകളിൽ പശ്ചാത്തലമോ തൊലിയുടെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല. സഹിഷ്ണുത, വൈവിധ്യം, പരസ്പരബഹുമാനം എന്നിവയാൽ കെട്ടിപ്പടുത്ത രാജ്യമാണ് ബ്രിട്ടൻ’’- സ്റ്റാർമർ എക്സിൽ കുറിച്ചു.
അതേസമയം, കുടിയേറ്റവിരുദ്ധ റാലിയെ പിന്തുണച്ച് അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്ക് രംഗത്തെത്തിയത് വിവാദമുയർത്തി. പോരാടുക അല്ലെങ്കിൽ മരിക്കുക എന്നായിരുന്ന് മസ്ക് പറഞ്ഞത്.
ജന്മദിനത്തിൽ മാർപാപ്പയ്ക്ക് ആശംസാപ്രവാഹം
വത്തിക്കാൻ സിറ്റി: എഴുപതാം ജന്മവാർഷിക ദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ലോകമെങ്ങുംനിന്ന് ആശംസകൾ. ലോകനേതാക്കൾ, വിവിധ രാജ്യങ്ങളിലെ ബിഷപ്സ് കോൺഫറൻസുകൾ, ഇതര സഭാ മേലധ്യക്ഷന്മാർ, വിവിധ മേഖലകളിലുള്ള നേതാക്കൾ, വിശ്വാസികൾ എന്നിവരാണ് ആശംസകളറിയിച്ചു സന്ദേശമയച്ചത്.
ഇറ്റലിയിലെ എല്ലാ ജനങ്ങൾക്കുംവേണ്ടിയും സ്വന്തം പേരിലും മാർപാപ്പയ്ക്ക് ആത്മാർഥമായ ആശംസകളും ആത്മീയവും വ്യക്തിപരവുമായ ക്ഷേമവും നേരുന്നതായി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല സന്ദേശത്തിൽ പറഞ്ഞു. ലോകസമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളും മാർപാപ്പയ്ക്ക് ആശംസാ കത്തയച്ചു.
റോമിലെ ഉണ്ണീശോ പീഡിയാട്രിക് ആശുപത്രിയിലെ രോഗികളായ കുട്ടികൾ ആശംസാസന്ദേശങ്ങളുമായി തങ്ങൾ ചെയ്ത പെയിന്റിംഗുകൾ മാർപാപ്പയ്ക്ക് അയച്ചുകൊടുത്തു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിലെ ഷിക്കാഗോയിലും ഏറെക്കാലം മിഷനറിയും ബിഷപ്പുമായിരുന്ന പെറുവിലും ജന്മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപപ്രാർഥനയിൽ പങ്കെടുക്കാനെത്തിയ തീർഥാടകർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. 70 എന്നെഴുതിയ അലങ്കാര ബലൂണുകളുമായി എത്തിയ തീർഥാടകരെയും കാണാമായിരുന്നു. പ്രാർഥനയ്ക്കായി മാർപാപ്പ എത്തിയതോടെ തീർഥാടകരുടെ"ഹാപ്പി ബർത്ത് ഡേ’ ആശംസകൾ മുഴങ്ങി.
വോമ്പ്വെൽ മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം വർണാഭമായി
ലണ്ടൻ: യുകെയിലെ സൗത്ത് യോർക്ഷയറിലെ വോമ്പ്വെൽ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ബ്രാംപ്ടൺ ബീയർലോ പാരീഷ് ഹാളിൽ നടന്ന ആഘോഷത്തിൽ കേംബ്രിഡ്ജ് മുൻ മേയർ അഡ്വ. ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കെടുത്തു.
വോമ്പ്വെൽ മലയാളി കമ്യൂണിറ്റി ഒരുക്കിയ ഓണാഘോഷ പരിപാടികൾ കൂട്ടായുടെ സംഘടനാപാടവവും യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സജീവതയും വിളിച്ചോതുന്നതായി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര, തിരുവാതിരകളി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ, വടംവലി തുടങ്ങിയ പരിപാടികൾ ഓണഘോഷം വർണാഭമാക്കി.
വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി. ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കൂട്ടായ്മയുടെ പുതുക്കിയ ലോഗോ ബൈജു തിട്ടാല പ്രകാശനം ചെയ്തു. മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും സാംസ്കാരിക പൈതൃകവും പ്രകടമായ ആഘോഷപരിപാടി ഏവർക്കും മറക്കാനാവാത്ത അനുഭവം പ്രധാനം ചെയ്തു.
ആഘോഷ പരിപാടികൾക്ക് വിനീത് മാത്യു, ഷിനി ലൂയിസ്, വീണ ഗോപു, നിതിൻ, സജി കെ കെ പയ്യാവൂർ, റിനോഷ് റോയ്, നെൽസൺ എന്നിവർ നേതൃത്വം നൽകി.
യുകെയിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ
ലണ്ടൻ: യുകെയിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവുശിക്ഷ. ബർമിംഗ്ഹാമിലെ വീട്ടിൽ വച്ചാണ് 76കാരിയായ മൊഹീന്ദർ കൗറിനെ മകൻ സുർജിത് സിംഗ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സംഭവം നടന്നത്. ടിവി റിമോട്ടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്രൂരമായ മർദനത്തെ തുടർന്നുണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണം.
സംഭവത്തിന് പിന്നാലെ വീട്ടിൽനിന്നും മടങ്ങിയ പ്രതി ഇതേക്കുറിച്ച് ബന്ധുവിനെ അറിയിച്ചിരുന്നു. പോലീസെത്തി ക്യൂൻ എലിസബത്ത് ആശുപത്രിയിൽ മൊഹീന്ദർ കൗറിനെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണംസംഭവിച്ചിരുന്നു.
വെള്ളിയാഴ്ച ബർമിംഗ്ഹാം ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. 15 വർഷം തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം മാത്രമേ പ്രതിയുടെ പരോൾഅപേക്ഷ സ്വീകരിക്കാവു എന്നും കോടതി നിർദേശിച്ചു.
സംഭവത്തിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ പ്രതിയുടെ രക്തത്തിൽ നിന്നും മദ്യത്തിന്റെയും കൊക്കെയ്ന്റെയും അംശം കണ്ടെത്തി.
ബോൾട്ടൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം 27ന്
ബോൾട്ടൺ: യുകെയിലെ മലയാളി സംഘടനകളിൽ ഒന്നായ ബോൾട്ടൺ മലയാളി അസോസിയേഷന്റെ(ബിഎംഎ) ഓണാഘോഷ പരിപാടി "ചിങ്ങനിലാവ് 2025' ഈ മാസം 27ന് സംഘടിപ്പിക്കും.
ബോൾട്ടൺ ഫാൻവർത്തിലെ ട്രിനിറ്റി ചർച്ച് ഹാളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പരിപാടി. ഒരാൾക്ക് 15 പൗണ്ടാണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
കലാഭവൻ ദിലീപും പിന്നണി ഗാന രംഗത്തെ പ്രമുഖരും ചേർന്ന് അവതരിപ്പിക്കുന്ന "ചിങ്ങനിലാവ് കോമഡി ആൻഡ് മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ' ആണ് പരിപാടിയിലെ മുഖ്യ ആകർഷണം.
കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 10ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബിഎംഎ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, തുടങ്ങി നിരവധി കലാവിരുന്നുകൾ ഒരുക്കിയിട്ടുണ്ട്.
താലപ്പൊലിയുടേയും ആർപ്പുവിളികളുടേയും ആരവത്തോടെ മാവേലി മന്നന്റെ എഴുന്നുള്ളത്തും തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്.
സദ്യ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി ഓണാഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്നും ഇത്തവണ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകില്ലെന്നും ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷ വേദി: Trinity Church Hall, Market St Farnworth, Bolton BL4 8EX
ഓണാഘോഷ രജിസ്ട്രേഷൻ ഫോം: https://forms.gle/rPW2U4HR5oAd5GrMA
ബിഎംഎ "സ്പോർട്സ് ഡേ'
ബോൾട്ടൺ മലയാളി അസോസിയേഷന്റെ "സ്പോർട്സ് ഡേ' ശനിയാഴ്ച രാവിലെ 10 മുതൽ ആരംഭിക്കും. മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രായമനുസരിച്ച് വിവിധ കാറ്റഗറികളിലായി നിരവധി മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സ്പോർട്സ് ഡേ വേദി: Amblecote Playing Fields, Amblecote Dr W, Little Hulton M38 9UG
സ്പോർട്സ് ഡേ രജിസ്ട്രേഷൻ ഫോം: https://forms.gle/RwuVvtPgd93AoeRd6
കൂടുതൽ വിവരങ്ങൾക്ക്: ഷൈനു ക്ലെയർ മാത്യൂസ് (പ്രസിഡന്റ്): 07872 514619, റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): 07776 646163, ടോം ജോസഫ് (സ്പോർട്സ് കോഓർഡിനേറ്റർ, ട്രഷറർ): 07862 380730, ജിസി സോണി (കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ): 07789 680443.
അയർലൻഡിൽ കാറിൽ ബോധരഹിതനായി കണ്ടെത്തിയ മലയാളി മരണമടഞ്ഞു
ഡബ്ലിൻ: അയർലൻഡിൽ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മലയാളിയായ ശ്രീകാന്ത് സോമനാഥൻ(51) മരണമടഞ്ഞു. ഡബ്ലിൻ കരിക്കമൈൻസിലാണ് സംഭവം.
ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് നിഗമനം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.
പന്തളം കൂരമ്പാല ചിത്രയിൽ പരേതനായ സോമനാഥന്റെയും ശകുന്തളയുടെയും മകനാണ്. ശ്രീനാഥിന് ഭാര്യയും ഒരു മകനും ഉണ്ട്. സഹോദരൻ ശ്രീജിത്ത്.
യുകെയിൽ സിഖ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; വംശിയാധിക്ഷേപം നേരിട്ടുവെന്നും പരാതി
ലണ്ടൻ: യുകെയിൽ സിഖ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30ന് ഓൾഡ്ബറിയിലെ ടേം റോഡിന് സമീപമാണ് സംഭവം. 20കാരിയാണ് പീഡനത്തിനിരയായത്.
അക്രമികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്ന് തന്നോട് ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. അക്രമികളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. സിസിടിവി, ഫോറൻസിക് അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
ആക്രമികൾ വെള്ളക്കാരാണെന്ന് എന്ന് തിരിച്ചറിഞ്ഞു. ഒരാൾ തല മുണ്ഡനം ചെയ്ത് ഇരുണ്ട നിറമുള്ള സ്വെറ്റ് ഷർട്ട് ധരിച്ചിരുന്നുവെന്നും മറ്റേയാൾ ചാരനിറത്തിലുള്ള ടോപ്പ് ധരിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
പ്രദേശത്ത് പട്രോളിംഗ് വർധിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ ബ്രിട്ടീഷ് എംപി പ്രീത് കൗർ ഗിൽ അപലപിച്ചു. സമീപകാലത്ത് വർധിച്ചുവരുന്ന വംശീയത വളരെയധികം ആശങ്കാജനകമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ട്യൂബിംഗനില്‍ ഓണാഘോഷം ശനിയാഴ്ച
ബര്‍ലിന്‍: യൂറോപ്പിലെ പ്രശസ്തമായ മലയാളം ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥിതിചെയ്യുന്ന ജര്‍മനിയിലെ ട്യൂബിംഗന്‍ നഗരം ഓണാഘോഷത്തിന്റെ നിറവില്‍. ട്യൂബിംഗനിലെ മലയാളി കൂട്ടായ്മയായ ജര്‍മന്‍ മല്ലൂസും ഇന്തോ ജര്‍മന്‍ കള്‍ച്ചറല്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ശനിയാഴ്ച നടക്കും.
രാവിലെ 8.30ന് രജിസ്ട്രേഷനോടുകൂടി പരിപാടികള്‍ക്ക് തുടക്കമാകും. 9.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ രാജേഷ് പിള്ള (ഡിഐകെജി) സ്വാഗതം ആശംസിക്കും.
ഫാ. ടിജോ പറത്താനത്ത്, ജോളി തടത്തില്‍ (ചെയര്മാന്, ഡബ്ല്യുഎംസി, യൂറോപ്പ് റീജിയൺ), മേഴ്സി തടത്തില്‍ (ഡബ്ല്യുഎംസി ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍), ജോളി എം. പടയാട്ടില്‍ (പ്രസിഡന്റ്, ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ), ജോസ് കുമ്പിളുവേലില്‍ (ലോക കേരള സഭാംഗം), ചിന്നു പടയാട്ടില്‍ (സെക്രട്ടറി, ഡബ്ല്യുഎംസി ജര്‍മൻ പ്രോവിൻസ്) എന്നിവര്‍ ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
മത്സരങ്ങൾ, വടംവലി, ഓണക്കളികൾ എന്നിവയടക്കം വിവിധ പരിപാടികള്‍ അരങ്ങേറും. തുടർന്ന്, ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ധനേഷ് കൃഷ്ണ നന്ദി പറയും. തെക്കിനി ബാൻഡിന്റെ സംഗീതവിരുന്നും ഡിജെ പാര്‍ട്ടിയും ആഘോഷരാവിന് മാറ്റുകൂട്ടും. ആഘോഷങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
അലിക്ക് ഇറ്റലിയുടെ ഓണാഘോഷം ഞായറാഴ്ച
റോം: റോമിൽ 35 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളുടെ സംഘടനയായ അലിക്ക് ഇറ്റലിയുടെ ഓണാഘോഷം ഞായറാഴ്ച രാവിലെ 11.30ന് നടക്കും.
ഏകദേശം 1500 ഓളം അംഗങ്ങളുള്ള സംഘടന മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും കാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം കൊടുക്കുകയും ചെയ്തുവരുകയാണ്.
വത്തിക്കാനിൽ നിന്നുള്ള മലയാളിയായ കർദിനാൾ ജോർജ് കൂവക്കാട്, ഇന്ത്യൻ എംബസി ഡിസിഎം ഗൗരവ് ഗാന്ധി എന്നീ മുഖ്യാതിഥികൾ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ് അറിയിച്ചു.
കൊളംബസ് സെന്റ് മേരീസ് മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഞായറാഴ്ച
കൊളംബസ്: സെന്റ് മേരീസ് സീറോമലബാര്‍ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ ഞായറാഴ്ച. ഏഴിന് വൈകുന്നേരം നാലിന് തിരുനാളിന് തുടക്കം കുറിച്ച് സെന്റ് മേരീസ് മിഷന് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാ. നിബി കണ്ണായി കൊടിയേറ്റു കര്‍മം നിർവഹിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുനാളിന് തുടക്കം കുറിച്ച് പ്രസുദേന്തി വാഴ്ച തുടർന്ന് പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവമായ കുര്‍ബാനയും നടക്കുന്നതായിരിക്കും.
ഫാ.അനീഷ് പൂവ്വത്തിൽ തിരുനാൾ സന്ദേശം നൽകുന്നതായിരിക്കും. ഫാ.എബി തമ്പി മുഖ്യ കാർമികത്വം വഹിക്കും. മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണായി, ഫാ. ജിൻസ് കുപ്പക്കര, ഫാ.ആന്റണി ചൂരവടി എന്നിവർ ചേർന്നായിരിക്കും തിരുനാൾ കുർബാന അർപ്പിക്കുന്നത്.
കുര്‍ബാനയ്ക്കു ശേഷം റയാൻ ഹാളിൽ തിരുനാൾ അഘോഷങ്ങളുടെ ഉദ്ഘാടനം കൊളംബസ് കത്തോലിക്കാ ബിഷപ് മാർ ഏർള് കെ ഫെർണാണ്ടസ് നിർവഹിക്കും. ഫാ.ഡോ.നിബി കണ്ണായി ആശംസകൾ അർപ്പിക്കും.
മിഷൻ അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരിക്കും. ഈ വർഷം വളരെ നയനവിസ്മയമായ കരിമരുന്നു പ്രയോഗത്തിന് കൊളംബസ് മിഷൻ സാക്ഷ്യം വഹിക്കും.
ഈ വർഷത്തെ തിരുനാളിനു നേതൃത്വം നൽകുന്നത് മിഷൻ ഡയറക്ടർ ഡോ. ഫാ.നിബി കണ്ണായിയുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയായിരിക്കും. ജിൽസൺ ജോസ്, സിനോ പോൾ എന്നിവരാണ് തിരുനാൾ കൺവീനർസ്. ചെറിയാൻ മാത്യു, ജോസഫ് സെബാസ്റ്റ്യൻ ട്രസ്റ്റീമാരും വിവിധ വകുപ്പ് ലീഡേഴ്സും ചേർന്നതാണ് തിരുനാൾ കമ്മിറ്റി.
ബെന്നി പള്ളിത്താനം (ഫൂഡ്), അനു ബിനിക്സ് (പ്രസുദേന്തി & പ്രദക്ഷിണം), ജിൻസൺ സാനി (ലിറ്റർജി) അലീസ ജോബി (ക്വയർ) അശ്വിൻ പാറ്റാനി (ലൈറ്റ് ആൻഡ് സൗണ്ട്), റോഷൻ അലക്സ് (ഫൊട്ടോഗ്രഫി ആൻഡ് വിഡിയോ), രേഷ്മ ജോമിൻ (ചർച്ച് ഡെക്കറേഷൻ), നിജിത് സക്കറിയ (ഔട്ഡോർ ഡെക്കറേഷൻ ആൻഡ് പാർക്കിംഗ്), സ്റ്റാലിൻ ജോസഫ് (പബ്ലിക് മീറ്റിംഗ് ആൻഡ് കൾച്ചറൽ) എന്നീ വകുപ്പുകൾ ചേർന്നതായിരിക്കും തിരുനാൾ കമ്മിറ്റി.
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു
സൗത്താംപ്ടൺ: മലയാളി നഴ്സ് കാൻസർ രോഗത്തെ തുടർന്ന് യുകെയിൽ അന്തരിച്ചു. വിചിത്ര ജോബിഷ്(36) ആണ് മരിച്ചത്.
2021 ഫെബ്രുവരിയിലാണ് വിചിത്ര റോയൽ ഹാംപ്ഷയർ കൗണ്ടി എൻഎച്ച്എസ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. നേരത്തെ ബഹറനിലും നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു.
വയനാട് പനമരം ചൂരക്കുഴി വീട്ടിൽ ജോബിഷ് ജോർജാണ് ഭർത്താവ്. മക്കൾ: ലിയാൻ (8), ഹെസ (5). സംസ്കാരം പിന്നീട്.
ഓണാഘോഷം ഗംഭീരമാക്കി ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ്
എഡിൻബറോ: ഐഒസി യുകെ കേരള ചാപ്റ്റർ സ്കോട്ട്ലൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണാഘോഷം സംഘാടനാ മികവ് കൊണ്ടും വൈവിധ്യം കൊണ്ടും പ്രൗഡഗംഭീരമായി. ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് രൂപീകരിച്ചതിന് ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയായിരുന്നു അരങ്ങേറിയത്.
സംഘടനയുടെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുൻ എന്നിവർ പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.
ചെണ്ടമേളവും ആർപ്പുവിളികളുടേയും അകമ്പടിയിൽ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അണിഞ്ഞൊരുങ്ങിയ സദസും പകർന്ന ദൃശ്യവിസ്മയാനുഭവം ഗൃഹാതുരത്വം നിറഞ്ഞതായി.
സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് മാവേലി ആനയിക്കപ്പെട്ടതോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. സംഘടനാ കൂട്ടായ്മകളിൽ ഓണം പോലുള്ള ആഘോഷ പരിപാടികൾ പ്രധാനം ചെയ്യുന്ന പരസ്പര സ്നേഹം, ഐക്യം എന്നിവയുടെ പ്രസക്തി വിളിച്ചോതുന്ന രീതിയിലായിരുന്നു ആഘോഷങ്ങൾ.
വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു ഇത്തരത്തിൽ വിപുലമായ ക്രമീകരണങ്ങളോടെ ഓണാഘോഷം ഏറ്റെടുത്തു നടത്താൻ തയാറായ സ്കോട്ട്ലൻഡ് യൂണിറ്റിന് കേരള ചാപ്റ്റർ കമ്മിറ്റിയുടെ അനുമോദനവും നന്ദിയും വേദിയിൽ അറിയിച്ചു.
ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് പ്രവർത്തകർ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഒരുമിച്ചിരുന്നു അസ്വദിച്ചത് പരിപാടിയിൽ പങ്കെടുത്തവർക്ക് പുത്തൻ അനുഭവം പകർന്നു. യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേർന്നു അവതരിപ്പിച്ച കലാവിരുന്നുകൾ ഓണാഘോഷത്തിന്റെ മാറ്റ് വർധിപ്പിച്ചു.
മാവേലിയുടെ വേഷഭൂഷകളോടെ വേദിയിലെത്തിയ ഇഷാൻ സാബിർ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഗാനരചനയിലെ മികവിന് എഡിൻബ്രോ കൗൺസിലിന്റെ അവാർഡ് കരസ്ഥമാക്കിയ കൊച്ചുമിടുക്കി അനലിൻ ഗീവർഗീസിനെ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് വേദിയിൽ ആദരിച്ചു.
ബിജു വർഗീസ്, ഡോ. ഡാനി, ഡയാന, അമ്പിളി, ഗീവർഗീസ്, അഞ്ചു, ലിജിൻ, ജയിംസ്, ഷിജി, ചെൽസ്, സുധീൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
പരിപാടിയുടെ വലിയ വിജയത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ച സ്പോൺസർ ആഷിർ അൻസാറിനും (ക്ലമെന്റിയ കെയർ ഏജൻസി) പരിപാടിയിൽ പങ്കാളികളായവർക്കുമുള്ള നന്ദി യൂണിറ്റ് ഭാരവാഹികൾ രേഖപ്പെടുത്തി.
യുക്മ കലാമേള നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ
ചെൽറ്റൻഹാം: യുക്മ കലാമേള നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ. യുക്മയുടെ ഏഴു റീജണുകളിൽ നടക്കുന്ന കലാമത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുന്നത്. ദേശീയ കലാമേളയുടെ ലോഗോ രൂപ കൽപന ചെയ്യുന്നതിനും മത്സര നഗരിയുടെ നാമകരണത്തിനുമായി നടത്തപ്പെടുന്ന മത്സരങ്ങൾ ഇന്ന് മുതൽ 21 വരെ അവസരമുണ്ടായിരിക്കും.
ഭാരതത്തിന്റെ കലാ,സാഹിത്യ,സാംസ്കാരിക,സിനിമ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകി മണ്മറഞ്ഞ പ്രതിഭാശാലികളുടെ പേരുകളാണ് കലാമേള നഗറിനായി പരിഗണിക്കുന്നത്. താൽപര്യമുള്ളവർ യുക്മ ദേശീയ സെക്രട്ടറിയുടെ ഇമെയിലിൽ ലോഗോയും നഗരിയുടെ പേരും പ്രത്യേകമായി അയച്ചു കൊടുക്കേണ്ടതാണ്. വിജയികൾക്കുള്ള സമ്മാനം നാഷനൽ കലാമേള വേദിയിൽ വെച്ച് നല്കപ്പെടുന്നതായിരിക്കും.
ഏതൊരു യുകെ മലയാളിക്കും ലോഗോ നഗർ നാമകരണ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ രൂപകൽപന ചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉള്ളൂ. രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും എൻട്രിയോടൊപ്പം അയക്കേണ്ടതാണ്.
ദേശീയ കലാമേളക്ക് മുന്നോടിയായി നടത്തപ്പെടുന്ന റീജണൽ കലാമത്സരങ്ങൾ സെപ്റ്റംബർ 27 വെയിൽസ് റീജണിൽ ആരംഭിക്കും. തുടർന്ന് ഒക്ടോബർ നാലിന് യോർക്ഷയർ ആൻഡ് ഹംബർ, സൗത്ത് ഈസ്റ്റ് റീജനുകളിലും ഒക്ടോബർ 11 ന് നോർത്ത് വെസ്റ്റ്, മിഡ്ലാൻഡ്സ് റീജനുകളിലും ഒക്ടോബർ 18 ന് ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജനുകളിലും നടത്തപ്പെടും.
റീജണൽ കലാമേളകളിലെ വിജയികളാവും യുക്മ കലാമേള മാനുവലിലെ നിബന്ധനകൾക്ക് അനുസൃതമായി ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹരാവുക.
വെയിൽസ് റീജനൽ മത്സരങ്ങൾക്ക് പ്രസിഡന്റ് ജോഷി തോമസ്, ദേശീയ സമിതയംഗം ബെന്നി അഗസ്റ്റിൻ, യോർക്ക്ഷെയർ ആൻഡ് ഹംബർ റീജനൽ മത്സരങ്ങൾക്ക് പ്രസിഡന്റ് അമ്പിളി സെബാസ്ത്യൻ, ദേശീയ സമിതിയംഗം ജോസ് വർഗ്ഗീസ്, സെക്രട്ടറി അജു തോമസ്, സൗത്ത് ഈസ്റ്റ് റീജൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ജിപ്സൺ തോമസ്, ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി സാംസൺ പോൾ, നോർത്ത് വെസ്റ്റ് റീജൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, ദേശീയ സമിതിയംഗം ബിജു പീറ്റർ, സെക്രട്ടറി സനോജ് വർഗീസ്, മിഡ്ലാൻഡ്സ് റീജൻ മത്സരങ്ങൾക്ക് പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര, ദേശീയ സമിതിയംഗം ജോർജ് തോമസ്, സെക്രട്ടറി ലൂയിസ് മേനാച്ചേരി, ഈസ്റ്റ് ആംഗ്ലിയ റീജൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ജോബിൻ ജോർജ്, ദേശീയ സമിതിയംഗം ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ഭുവനേഷ് പീതാംബരൻ, സൗത്ത് വെസ്റ്റ് റീജൻ മത്സരങ്ങൾക്ക് പ്രസിഡന്റ് സുനിൽ ജോർജ്, ദേശീയ സമിതിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ് എന്നിവർ നയിക്കുന്ന റീജനൽ കമ്മിറ്റികൾ നേതൃത്വം നൽകും.
റീജണൽ, നാഷണൽ കലാമേളകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി യുക്മ നാഷനൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു. കലാമേളകളിൽ മത്സരാർഥികൾക്ക് റജിസ്റ്റർ ചെയ്യുവാനായി മുൻ വർഷങ്ങളിലെ പോലെ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളതായി നാഷനൽ സെക്രട്ടറി ജയകുമാർ നായർ പറഞ്ഞു. കലാമേള റജിസ്ട്രേഷൻ സിസ്റ്റം പ്രവർത്തനക്ഷമമായതായി കലാമേള കൺവീനർ വർഗീസ് ഡാനിയേൽ അറിയിച്ചു.
സമീക്ഷ ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിനായി സ്വാഗത സംഘം രൂപീകരിച്ചു
ഷെഫീൽഡ്: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ് രാജി രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലീറ്റർ കോട്ട് പോൾ സ്വാഗതവും ദേശീയ ആക്ടിംഗ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ ആമുഖ പ്രസംഗവും ബൈജു നാരായണൻ നന്ദിയും പറഞ്ഞു.
ട്രഷറർ അഡ്വ. ദിലീപ് കുമാർ അവതരിപ്പിച്ച സ്വാഗത സംഘത്തിന്റെ പാനൽ യോഗം ഏകകണ്ഠമായി അംഗീകരിച്ചു. ചെയർ പേഴ്സൺ : രാജി രാജൻ, ജനറൽ കൺവീനർ: ഉണ്ണികൃഷ്ണൻ ബാലൻ, കൺവീനർ: ബൈജു നാരായണൻ എന്നിവർക്ക് പുറമേ കോർ കമ്മിറ്റിയിൽ എല്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും കൂടാതെ ഫിനാൻസ് ,റിസപ്ഷൻ ,ഫുഡ് ,മീഡിയ & പബ്ലിസിറ്റി, പ്രോഗ്രാം, ഹെൽത് & സേഫ്റ്റി എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികളും അടങ്ങുന്ന സ്വാഗത സംഘം ഉടൻ പ്രവർത്തനം ആരംഭിക്കും.
യൂണിറ്റ് പ്രദേശങ്ങളിൽ നടക്കുന്ന പ്രാഥമിക മത്സരങ്ങൾക്ക് ശേഷം ഗ്രാന്റ് ഫിനാലെ നവംബർ 9 ന് ഷെഫീൽഡിലെ ഇംഗ്ലിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് കോംപ്ലക്സിൽ നടക്കും. യുകെ മലയാളി സമൂഹത്തിന്റെയും, മറ്റ് കമ്യൂണിറ്റി അംഗങ്ങളുടേയും ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുകയാണ് സമീക്ഷ യുകെ ദേശീയ ബാഡ്മിന്റൻ ടൂർണമെന്റിന്റെ ലക്ഷ്യം.
സമീക്ഷ യുകെയുടെ അഞ്ച് ഏരിയാ കമ്മിറ്റികളുടെ ഭാഗമായി പ്രവർത്തിക്കുന്ന 33 യൂണിറ്റ് കമ്മിറ്റികളും മത്സരങ്ങളുടെ ഭാഗമാകും. കഴിഞ്ഞ തവണ 16 ഇടങ്ങളിലായി നടന്ന പ്രാദേശിക മത്സരങ്ങളിലായി 500ലധികം പേർ പങ്കെടുത്തിരുന്നു. ഇത്തവണ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 750 പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫിനാൻസ്, പ്രോഗ്രാം, മീഡിയ, വെന്യു, റിസപ്ഷൻ, ഫുഡ് എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികളിൽ ദേശീയ സമിതി അംഗങ്ങൾക്ക് പുറമേ ഏരിയ, യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, യൂണിറ്റ് സ്പോർട്സ് കോ ഓർഡിനേറ്റർമാർ എന്നിവരെ കൂടാതെ സമീക്ഷയിൽ അംഗത്വം ഇല്ലാത്തവരെയും സമീക്ഷയുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവരെയും ഒരുമിച്ച് നിർത്തി കൊണ്ടാണ് സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : ഷാജു ബേബി, ഷെഫീൽഡ്: 07846 593330, സ്വരൂപ് കൃഷ്ണൻ, ഷെഫീൽഡ്: ഗ്ലീറ്റർ കോട്ട് പോൾ, ബെർമിങ്ങാം:07500 741789, ആന്റണി ജോസഫ്, ചെംസ്ഫോർഡ് :07474666050. സ്വരൂപ് കൃഷ്ണ: +44 7730 263955
യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളി: കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടന് ചാന്പ്യന്മാർ
റോതെർഹാം: യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾക്ക് ആവേശകരമായ പരിസമാപ്തി. കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമായിരുന്നു കഴിഞ്ഞ ശനിയാഴ്ച പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഒൻപതര മണിയോടെ ആരംഭിച്ച മത്സരങ്ങൾക്ക് വൈകുന്നേരം ആറര മണിയോടെയാണ് സമാപനമായത്.
31 ജലരാജാക്കന്മാർ ഇരമ്പിയാർത്ത വള്ളം കളി മത്സരത്തിൽ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൺ ചാന്പ്യാന്മാരായി. രണ്ടാം സ്ഥാനത്ത് എസ് എം എ ബോട്ട് ക്ലബ് എത്തിയപ്പോൾ ലിവർപൂളിന്റെ ജവഹർ ബോട്ട് ക്ലബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാലാം സ്ഥാനത്ത് സെവൻ സ്റ്റാർസ് കൊവെൻട്രിയും അഞ്ചും ആറും സ്ഥാനങ്ങൾ യഥാക്രമം എൻഎംസിഎ ബോട്ട് ക്ലബും ബിഎംഎ ബോട്ട് ക്ലബും സ്വന്തമാക്കി.
വനിതകൾക്കായി നടത്തിയ പ്രദർശന മത്സരത്തിൽ ലിവർപൂൾ ലിമ ഒന്നാം സ്ഥാനവും റോയൽ 20 ബെർമിങ്ങാം രണ്ടാം സ്ഥാനവും സാൽഫോർഡിന്റെ എസ് എം എ റോയൽസ് മൂന്നാം സ്ഥാനവും ഗ്രിംസ്ബി തീപ്പൊരികൾ നാലാം സ്ഥാനവും നേടി. പതിനൊന്ന് ടീമുകൾ മാറ്റുരച്ച വനിതകളുടെ മത്സരങ്ങളിൽ ഓരോ ഹീറ്റ്സിലും വീറും വാശിയും പ്രകടമായിരുന്നു.
വൈകിട്ട് നടന്ന യുക്മ ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 സമാപന സമ്മേളനത്തിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. വിശിഷ്ടാതിഥിയായെത്തിയ ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയകുമാർ നായർ സ്വാഗതം പറഞ്ഞു. കേരളപ്പൂരത്തിന്റെ ഭാഗമായി നടന്ന യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി വിജയികൾക്ക് സെലിബ്രിറ്റി ഗസ്റ്റായെത്തിയ ചലച്ചിത്ര താരം നേഹ സക്സേന പുരസ്കാരങ്ങൾ സമ്മാനിച്ചു.
ചാന്പ്യൻ പട്ടം നേടിയ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടന് യുക്മ ദേശീയ അധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ യുക്മ കേരളപ്പൂരം ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസറായ മാത്യു അലക്സാണ്ടറും ടീമംഗങ്ങളുടെ മെഡലുകൾ വള്ളംകളി കോ ഓർഡിനേറ്റർ ഡിക്സ് ജോർജും സമ്മാനിച്ചു.
രണ്ടാം സ്ഥാനക്കാരായ എസ് എം എ ബോട്ട് ക്ലബ് സാൽഫോഡിന് യുക്മ നാഷനൽ ട്രഷറർ ഷീജോ വർഗ്ഗീസ് ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസറായ മാത്യു എലൂരും ടീമംഗങ്ങളുടെ മെഡലുകൾ ദേശീയ ഉപാധ്യക്ഷൻ വർഗീസ് ഡാനിയും സമ്മാനിച്ചു.
മൂന്നാം സ്ഥാനത്തെത്തിയവർക്ക് ട്രോഫി നാഷനൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി സമ്മാനിച്ചപ്പോൾ ക്യാഷ് പ്രൈസ് സ്പോൺസറായ ബിജോ ടോമും ടീമംഗങ്ങൾക്കുള്ള മെഡലുകൾ നാഷനൽ ജോയിന്റ് ട്രഷറർ പീറ്റർ താണോലിലും സമ്മാനിച്ചു. നാലാം സ്ഥാനത്തെത്തിയവർക്ക് നാഷനൽ വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം ട്രോഫിയും സ്പോൺസറായ സൈമൺ വർഗീസ് ക്യാഷ് പ്രൈസും മറ്റൊരു സ്പോൺസറായ ഷംജിത് മെഡലുകളും സമ്മാനിച്ചു.
വനിതകളുടെ വിഭാഗത്തിൽ ചാന്പ്യന്മാരായ ലിവർപൂൾ ലിമക്ക് ഫൊക്കാന പ്രസിഡന്റ് സജി ആന്റണി ട്രോഫിയും മെഡലുകൾ ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോമും സമ്മാനിച്ചു. രണ്ടാം സ്ഥാനത്തെത്തിയ റോയൽ 20 ബെർമിങ്ങാമിന് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസും, മിഡ്ലാൻഡ്സ് റീജൻ പ്രസിഡന്റ് ജോബി പുതുക്കുളങ്ങരയും സമ്മാനങ്ങൾ വിതരണം ചെയ്തു. മൂന്നാം സ്ഥാനത്തെത്തിയ സാൽഫോർഡിന്റെ എസ് എം എ റോയൽസിന് ദേശീയ സമിതിയംഗം ജോർജ് തോമസും ഈസ്റ്റ് ആംഗ്ലിയ റീജൻ പ്രസിഡന്റ് ജോബിൻ ജോർജും പുരസ്കാരങ്ങൾ നൽകി.
നാലാം സ്ഥാനത്തെത്തിയ ഗ്രിംസ്ബി തീപ്പൊരികൾക്ക് ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ടും മുൻ നാഷനൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോയും സമ്മാനങ്ങൾ നൽകി.ഏകദേശം ഏഴായിരത്തോളം കാണികൾ ഒഴുകിയെത്തിയ യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളിക്ക് ഇക്കുറി ആവേശപൂരമായ വരവേൽപ്പാണ് യുകെ മലയാളികൾ ഒരുക്കിയത്.
യുക്മ ലൈഫ് ലൈൻ "യുക്മ ഫോർച്യൂൺ’ ലോട്ടറി വിൽപ്പന ആവേശകരമായി തുടരുന്നു
ലണ്ടൻ: യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് ഇൻഷുറൻസ് പ്രൊവൈഡർമാരായ ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ’യുക്മ ഫോർച്യൂൺ’ ലോട്ടറിയുടെ വിൽപ്പന അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ ആവേശകരമായി തുടരുന്നു.
ഭാഗ്യശാലികൾക്ക് കൈ നിറയെ സമ്മാനങ്ങൾ ലഭിക്കുന്ന വിധമുള്ള സമ്മാനഘടനയാണ് യുക്മ ഫോർച്യൂൺ ഇത്തവണ തയറാക്കിയിരിക്കുന്നത്. പതിനായിരം പൗണ്ട് ഒന്നാം സമ്മാനമായി ഒരു ഭാഗ്യശാലിയ്ക്ക് ലഭിക്കുമ്പോൾ രണ്ടാം സമ്മാനമായി നൽകുന്നത് 1 പവൻ സ്വർണമാണ്. മൂന്നാം സമ്മാനം 4 ഗ്രാം സ്വർണം വീതം രണ്ട് പേർക്ക് ലഭിക്കുമ്പോൾ നാലാം സമ്മാനം 7 പേർക്ക് 2 ഗ്രാം സ്വർണ്ണം വീതം ലഭിക്കുന്നതാണ്.
യുക്മയുടെ എല്ലാ റീജണുകൾക്കും ഒരു സമ്മാനമെങ്കിലും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. സ്വർണ സമ്മാനങ്ങളെല്ലാം 22 കാരറ്റ് സ്വർണമായിരിക്കും. പത്ത് രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
യുക്മ ഫോർച്യൂൺ ലോട്ടറിയുടെ മറ്റൊരു ആർർഷണീയത 50 പൗണ്ടിന്റെ ടെസ്കോ വൗച്ചറാണ്. ലൈഫ് ലൈൻ പ്രൊട്ടക്ട് വഴി നിങ്ങൾ ചെയ്യുന്ന മോർട്ട്ഗേജ്, റീമോർട്ട്ഗേജ് ഇടപാടുകൾക്ക് 50 പൌണ്ടിൻ്റെ ടെസ്കോ വൗച്ചറിന് അർഹരാകുവാൻ യുക്മ ഫോർച്യൂൺ ടിക്കറ്റുകൾ നിങ്ങൾക്ക് അവസരമൊരുക്കുന്നു. യുകെയിലെ പ്രമുഖ മോർട്ട്ഗേജ് ഇൻഷുറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ടാണ് മുഴുവൻ സമ്മാനങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത്.
യുക്മ ഫോർച്യൂൺ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ അമ്പത് ശതമാനം അതാത് റീജിയണുകൾക്കും അസോസിയേഷനുകൾക്കുമായി വീതിച്ച് നൽകും. ബാക്കി വരുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. യുക്മ നാഷണൽ, റീജിയണൽ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർഥമാണ് ലൈഫ് ലൈൻ പ്രൊട്ടക്ടിന്റെ സഹകരണത്തോടെ യുക്മ ഫോർച്യൂൺ ലോട്ടറി സംഘടിപ്പിച്ചിരിക്കുന്നത്.
2025 നവംബർ 1ന് നടക്കുന്ന യുക്മ ദേശീയ കലാമേളയുടെ വേദിയിൽ വച്ചായിരിക്കും യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തപ്പെടുക. മുൻ വർഷങ്ങളിലേത് പോലെ ഇക്കുറിയും യുക്മ ഫോർച്യൂൺ ടിക്കറ്റ് വിൽപ്പനയ്ക്ക് മുഴുവൻ യു കെ മലയാളികളുടെയും പിന്തുണയുണ്ടാകണമെന്ന് യുക്മ ദേശീയ നിർവ്വാഹക സമിതി അഭ്യർത്ഥിച്ചു.
യുക്മ ഫോർച്യൂൺ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ 07403203066, ട്രഷറർ ഷീജോ വർഗ്ഗീസ് 07852931287, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ 07713183350 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കോട്ടയം സ്വദേശി യുകെയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ലെസ്റ്റർ: കോട്ടയം നട്ടാശേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മരിച്ചു. ലെസ്റ്ററിൽ താമസിക്കുന്ന വർഗീസ് വർക്കി(70) ആണ് മരിച്ചത്.
ഭാര്യ: മേഴ്സി (നഴ്സ്, ലെസ്റ്റർ റോയൽ ഇൻഫേർമറി ഹോസ്പിറ്റൽ). മക്കൾ: മാർട്ടിന, മെർലിൻ. മരുമകൻ: സനൽ.
2009ൽ യുകെയിൽ എത്തിയ വർഗീസ് 2012 മുതൽ ലെസ്റ്ററിലാണ് താമസിക്കുന്നത്. നട്ടാശേരി ഇരുപതിൽ കുടുംബാംഗമാണ്.
സംസ്കാരം പിന്നീട് യുകെയിൽ വച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് സ്റ്റീവനേജിൽ 21ന്
സ്റ്റീവനേജ്: മലയാളി ക്രിക്കറ്റ് ക്ലബും ലണ്ടൻ ലീഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന സ്റ്റീവനേജ് കൊമ്പൻസും ലൂട്ടൻ മലയാളികളുടെ ക്രിക്കറ്റ് ക്ലബായ ഹോക്സ് എലൈറ്റും സംയുക്തമായി ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് സ്റ്റീവനേജിൽ സംഘടിപ്പിക്കുന്നു.
ഈ മാസം 21ന് സ്റ്റീവനേജ് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയലാണ് ടൂർണമെന്റ് നടക്കുക. മത്സരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടക്കുന്നത്.
വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും.
കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റർ, ബൗളർ, പ്ലെയർ ഓഫ് ദ സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ലൈജോൺ ഇട്ടീര - 07883226679, മെൽവിൻ അഗസ്റ്റിൻ - 07456281428
നീനാ കൈരളി ഓണാഘോഷ പരിപാടി പ്രൗഢഗംഭീരമായി
ഡബ്ലിൻ: നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നീനാ സ്കൗട്ട് ഹാളിൽ നടത്തിയ ഓണാഘോഷ പരിപാടി അവിസ്മരണീയമായി. ആഘോഷപരിപാടികളിൽ നീനാ പാരിഷ് പ്രീസ്റ്റ് ഫാ. റെക്സൻ ചുള്ളിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു.
മാസങ്ങൾക്ക് മുൻപേതന്നെ അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ, കായിക മത്സരങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയിരുന്നു. നീനാ കൈരളി, കൊമ്പൻസ് റീലോഡഡ്, നീനാ ജിംഘാന, തീപ്പൊരി, വേടൻ എന്നിങ്ങനെയായിരുന്നു ടീമുകളുടെ പേരുകൾ.
മാസങ്ങൾ നീണ്ട നിരവധിമത്സരങ്ങൾക്കും ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കും ഒടുവിൽ ടീം തീപ്പൊരി ഒന്നാമതെത്തി എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി. ക്രിക്കറ്റ്, ബാഡ്മിന്റൺ, ലേലം, റമ്മി, തീറ്റ മത്സരം, ക്വിസ് എന്നിവയും നടന്നു.
ഗ്രൂപ്പ് അംഗങ്ങൾക്കും ഒപ്പം കുട്ടികൾക്കുമായി നീനാ ഒളിമ്പിക് അത്ലറ്റിക് ഹാളിൽ വച്ച് നിരവധി മത്സരങ്ങളുമായി ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന സ്പോർട്സ്ഡേയും നടത്തി.
തിരുവാതിര, കൈകൊട്ടിക്കളി, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കലാപരിപാടികൾ, മാവേലിമന്നനെ വരവേൽക്കൽ എന്നിവ ആഘോഷദിനത്തിന് മാറ്റുകൂട്ടി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ തിരുവോണാഘോഷങ്ങൾക്ക് തിരശീല വീണു.
പരിപാടികൾക്ക് കമ്മിറ്റി അംഗങ്ങളായ ജെയ്സൺ ജോസഫ്, ജിബിൻ, പ്രതീപ്, ടെലസ്, ജെസ്ന, ഏയ്ഞ്ചൽ, ജിജി, വിനയ തുടങ്ങിയവർ നേതൃത്വം നൽകി.
ജർമനിയിലെ കത്തിയാക്രമണം: പ്രതിക്ക് മരണം വരെ തടവ്
ബർലിൻ: ജർമനിയിലെ സോളിങ്ങൻ നഗരത്തിൽ കഴിഞ്ഞ വർഷമുണ്ടായ കത്തിയാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി.
സിറിയൻ അഭയാർഥി ഇസാ അൽച്ച് (27) എന്നയാളെയാണു ഭീകരവാദക്കുറ്റം ചുമത്തി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് നഗരത്തിലെ ‘ഫെസ്റ്റിവൽ ഓഫ് ഡൈവേഴ്സിറ്റി’ ആഘോഷത്തിനിടെയുണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
പ്രതി ഭീകരസംഘടനയായ ഐഎസിൽ അംഗത്വമുള്ളയാളാണെന്നും ഏതാനും വർഷങ്ങളായി രാജ്യത്ത് ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുവരികയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഫാ. ജോസഫ് ഫാരെൽ അഗസ്റ്റീനിയൻ സഭ പ്രിയോർ ജനറൽ
റോം: ലെയോ പതിനാലാമന്‍ മാർപാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസസമൂഹത്തിന്റെ പ്രിയോർ ജനറലായി ഫാ. ജോസഫ് ലോറൻസ് ഫാരെൽ ഒഎസ്എയെ തെരഞ്ഞെടുത്തു.
റോമിലെ പൊന്തിഫിക്കൽ പാട്രിസ്റ്റിക് അഗസ്തീനിയാനും ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്നുവന്ന ജനറൽ ചാപ്റ്ററിലാണ് സന്യാസസമൂഹത്തിന്റെ 98-ാമത് പ്രിയോർ ജനറലായി അമേരിക്കയിലെ പെൻസിൽവേനിയ സ്വദേശിയായ ഫാ. ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.
സഭയുടെ വികാരി ജനറൽ, വടക്കേ അമേരിക്കയുടെ അസിസ്റ്റന്റ് ജനറൽ എന്നീനിലകളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. ഫാ. അലജാൻഡ്രോ മോറൽ ആന്റണിന്റെ പിൻഗാമിയായാണു ഫാ. ജോസഫ് ഫാരെൽ തെരഞ്ഞെടുക്കപ്പെട്ടത്.
750 വർഷത്തിലേറെ വര്‍ഷം നീണ്ട പാരമ്പര്യമുള്ള അഗസ്റ്റീനിയൻ സന്യാസസമൂഹം ഇന്ത്യയുൾപ്പെടെ അന്‍പതിലധികം രാജ്യങ്ങളില്‍ പ്രവർത്തിക്കുന്നുണ്ട്.
അയർലൻഡിൽ ഇന്ത്യക്കാർക്കെതിരേയുള്ള ആക്രമണം: നടപടികൾ സ്വീകരിച്ചു വരുന്നതായി കേന്ദ്രമന്ത്രി
ഡബ്ലിൻ: അയർലൻഡിൽ അടുത്തിടെയായി ഇന്ത്യക്കാർക്കെതിരേ നടന്നുവരുന്ന അക്രമ സംഭവങ്ങൾക്കെതിരേ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
ഐറീഷ് പ്രസിഡന്റ് അടക്കമുള്ളവർ ഇന്ത്യക്കാർക്ക് നേരെയുള്ള അതിക്രമങ്ങളെ അപലപിക്കുകയും തക്ക നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ എംബസി വഴിയാണ് കേന്ദ്രസർക്കാർ ഇടപെടലുകൾ നടത്തിവരുന്നത്.
കേരളത്തിൽ നിന്നുമുള്ള എംപിമാർ സംഭവങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്രമന്ത്രി വിശദീകരണം നൽകിയിരിക്കുന്നത്.
ജര്‍മനിയില്‍ 2027 മുതല്‍ നിര്‍ബന്ധിത സൈനിക സേവനം; മെര്‍സ് കാബിനറ്റിന്റെ പച്ചക്കൊടി
ബര്‍ലിന്‍: ജര്‍മനിയില്‍ നിര്‍ബന്ധിത സൈനിക സേവന നിയമത്തിന് മെര്‍സ് കാബിനറ്റ് പച്ചക്കൊടി കാട്ടി. ഫെഡറല്‍ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2027 മുതല്‍ സൈനികര്‍ക്ക് ഉയര്‍ന്ന ശമ്പളവും നിര്‍ബന്ധിത സേവനവും ഉള്‍പ്പെടുന്ന ഒരു പുതിയ സൈനിക സേവന മാതൃക സ്ഥാപിക്കുന്നതിനുള്ള നിയമവും ജര്‍മനിയുടെ ഫെഡറല്‍ കാബിനറ്റ് പാസാക്കി.
നാറ്റോയും റഷ്യയും തമ്മിലുള്ള ഉയര്‍ന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് വര്‍ധിപ്പിക്കുന്നതിനും സൈനിക സന്നദ്ധത ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളില്‍ ബുധനാഴ്ച ജര്‍മന്‍ കാബിനറ്റ് ഒപ്പുവച്ചു.
ബുണ്ടസ്വെയറിലേക്ക് വേളണ്ടിയര്‍മാരെ ആകര്‍ഷിക്കുക എന്നതാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു, എന്നാല്‍ വരും വര്‍ഷങ്ങളില്‍ എണ്ണത്തില്‍ കുറവുണ്ടായാല്‍ നിര്‍ബന്ധിത സേവനത്തിനുള്ള വ്യവസ്ഥകളും നിർദേശത്തില്‍ ഉള്‍പ്പെടുന്നു.
അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ എല്ലാ യുവ ജർമന്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും സേവനത്തിലുള്ള താല്പര്യം വിലയിരുത്തുന്നതിനായി ഒരു ചോദ്യാവലി അയയ്ക്കും, അവരുടെ ശാരീരികക്ഷമത, കഴിവുകള്‍, താല്പര്യങ്ങള് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടെ പുരുഷന്മാര്ക്ക് നിര്‍ബന്ധമായി ഇത് പൂരിപ്പിക്കേണ്ടതുണ്ടെങ്കിലും, സത്രീകള്‍ക്ക് ഇത് സ്വമേധയ ഉള്ളതായിരിക്കും.
കരട് നിയമപ്രകാരം ഇക്കാര്യം പാര്‍ലമെന്റ് പാസാക്കേണ്ടതുണ്ട്. 2027 ജൂലൈ 1 മുതല്‍, 18 വയസ്സുള്ള എല്ലാ ജര്‍മന്‍ പുരുഷന്മാരും സ്വമേധയാ സൈനിക സേവനം തെരഞ്ഞെടുത്തില്ലെങ്കിലും നിര്‍ബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.
യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ജർമനിക്ക് ’നാറ്റോയുടെ യൂറോപ്യന്‍ ഭാഗത്തെ ഏറ്റവും വലിയ പരമ്പരാഗത സൈന്യം’ ഉണ്ടായിരിക്കണമെന്ന തന്റെ ലക്ഷ്യം ചാന്‍സലര്‍ മെര്‍സ് ആവര്‍ത്തിച്ചു. 2011ല്‍ അന്നത്തെ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ കീഴില്‍ ജര്‍മനിയില്‍ നിര്‍ബന്ധിത സൈനികസേവനം ഔദ്യോഗികമായി നിര്‍ത്തിവച്ചു.
റഷ്യയില്‍ നിന്നുള്ള ഭീഷണിയും യൂറോപ്പിനായുള്ള പരമ്പരാഗത അമേരിക്കന്‍ സുരക്ഷാ കുടയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചോദ്യം ചെയ്തതും കണക്കിലെടുത്ത് ജർമനിയുടെ ദുര്‍ബലമായ സൈന്യത്തെ ശക്തിപ്പെടുത്തുന്നത് ഒരു പ്രധാന മുന്‍ഗണനയായി മെര്‍സ് കണക്കാക്കിയത്. നിലവില്‍ ബുണ്ടസ്വെയറില് ഏകദേശം 1,82,000 സൈനികരും 49,000 റിസര്വിസ്ററുകളുമുണ്ട്. പിസ്റേറാറിയസ് കുറഞ്ഞത് 2,60,000 സൈനികരെയും മൊത്തം 2,00,000 ഓപറേഷണല്‍ റിസര്വിസ്ററുകളെയും ലക്ഷ്യമിടുന്നു.
റിക്രൂട്ട്മെന്റ് ഡ്രൈവില്‍ സമൂഹമാധ്യമ ക്യാംപയിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, കൂടാതെ പ്രതിമാസം 2,300 യൂറോ ശമ്പളവും സൗജന്യ ആരോഗ്യ സംരക്ഷണവും ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള സഹായം പോലുള്ള മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. പുതിയ ദേശീയ സുരക്ഷാ കൗണ്‍സില്‍ രൂപീകരിക്കുന്നതിനും സൈബര്‍ ആക്രമണങ്ങള്‍, അട്ടിമറി, മറ്റ് ഭീഷണികള്‍ എന്നിവയില്‍ നിന്ന് സായുധ സേനയെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്കും മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്കി.
ജര്‍മനിയില്‍ തൊഴിലില്ലായ്മ വേതനം വാങ്ങുന്നത് 1.2 ദശലക്ഷം ആളുകള്‍; കൂടുതലും വിദേശികള്‍
ബര്‍ലിന്‍: ജർമനിയിൽ 1.2 ദശലക്ഷം ആളുകൾക്ക് ഒരിക്കൽപോലും ജോലി ലഭിച്ചിട്ടില്ലെങ്കിലും അവർക്കും തൊഴിലില്ലായ്മ വേതനം ലഭിച്ചതായി ആരോപണം.
ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയിൽ നിന്നുള്ള പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത് ദശലക്ഷക്കണക്കിന് പേർക്ക് അലവൻസ് ലഭിച്ചതിൽ വലിയ പങ്ക് ഒരിക്കലും ജോലി ചെയ്യാത്തവരാണ് എന്നാണ്. 28 വർഷത്തിലേറെയായി ആനുകൂല്യം വാങ്ങി തൊഴിലെടുക്കാതെ ജീവിക്കുന്നവരും ഈ പട്ടികയിലുണ്ട്.
കണക്കനുസരിച്ച്, 2023ൽ പൗരന്മാരുടെ അലവൻസ് ലഭിച്ചവരിൽ ആകെ 3.93 ദശലക്ഷം പേർ തൊഴിൽ യോഗ്യരായിരുന്നു. ഇതിൽ 2.97 ദശലക്ഷം പേർ തൊഴിലില്ലാത്തവരായിരുന്നു. ഇവരില്‍ 1.187 ദശലക്ഷം പേർ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നേടിയവരായിരുന്നു. അവർക്ക് 1997 വരെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി പുതിയ ഡാറ്റാ താരതമ്യത്തിൽ തൊഴിൽ രേഖകൾ കണ്ടെത്തിയില്ല.
2004 അവസാനം വരെ മുൻ തൊഴിലില്ലായ്മ ആനുകൂല്യത്തിലും പിന്നീട് ഹാർട്ട്സ് ഫിയറയിലും, ഇപ്പോൾ പൗരന്മാരുടെ അലവൻസിലും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളിൽ സ്ഥിരമായി ജീവിക്കുന്ന ആളുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, അടുത്തിടെ ജർമനിയിലേക്ക് താമസം മാറിയതിനാൽ മുൻ തൊഴിലിനെക്കുറിച്ചുള്ള ഡാറ്റ ലഭ്യമല്ലാത്ത വിദേശ പൗരന്മാരുമുണ്ട്.
ആനുകൂല്യങ്ങൾ ലഭിക്കുന്ന മറ്റൊരു 363,000 പേർക്ക് കുറഞ്ഞത് പത്ത് വർഷമായി സാമൂഹിക ഇൻഷുറൻസ് സംഭാവനകൾക്ക് വിധേയമായ തൊഴിൽ ലഭിച്ചിട്ടില്ല. മറുവശത്ത്, 2023 ഡിസംബറിൽ പൗരന്മാരുടെ അലവൻസ് ലഭിച്ച 681,000 പേർക്ക് ജോലി ലഭിച്ചു.തൊഴിൽ ആനുകൂല്യ സ്വീകർത്താക്കളിൽ 230,000 (34 ശതമാനം) പേർ ഒരു വർഷത്തിൽ താഴെ മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. പത്ത് വർഷത്തിലേറെയായി 71,000 പേർ മാത്രമാണ് ജോലി ചെയ്തിരുന്നത്. ഇത് 5.6 ദശലക്ഷം ആളുകളെ ബാധിച്ചു.
പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞതിനാൽ, 2025 മുതൽ പൗരന്മാരുടെ അലവൻസ് വളരെ ഉയർന്നതാണ്. പൗരന്മാരുടെ അലവൻസിൽ തൽക്കാലം ഉയർന്ന ആനുകൂല്യങ്ങൾ ഉണ്ടാകില്ല.വ്യാജ രേഖകൾ സമർപ്പിക്കുന്നത് യുഎഇയിൽ ക്രിമിനൽ കുറ്റമാണ്.
പൗരന്മാരുടെ അലവൻസ് ലഭിക്കുന്ന 5.6 ദശലക്ഷം പേർക്ക് അടുത്ത വർഷം വീണ്ടും മരവിപ്പിക്കൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഒരു അവിവാഹിത വ്യക്തിക്ക് പ്രതിമാസം 563 യൂറോയും തുടര്‍ന്നും ലഭിക്കും. അതേസമയം കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ച് 357 യൂറോയും (06 വയസ്സ്), 390 യൂറോ (714 വയസ്സ്), 471 യൂറോ (1518 വയസ്സ്) എന്നിവ ലഭിക്കും.
സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു
ലണ്ടൻ: സാഹിത്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ 2005 മുതൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു.
2020 - 2025 കാലയളവിൽ പ്രസിദ്ധീകരിച്ച നോവൽ, കഥ, കവിത, യാത്ര വിവരണങ്ങൾ എന്നിവയുടെ രണ്ട് കോപ്പികൾ ഒക്ടോബർ 15ന് മുമ്പായി നൽകണമെന്ന് പ്രസിഡന്റ് സണ്ണി പത്തനംതിട്ട അറിയിച്ചു.
ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച മേരി അലക്സിന്റെ(മണിയ) "എന്റെ കാവ്യരാമ രചനകൾ' എന്ന കവിത സമാഹാരമാണ് 2023-2024ലെ എൽഎംസി പുരസ്കാരത്തിന് ജൂറി അംഗങ്ങൾ തെരഞ്ഞെടുത്തത്.
2024ൽ കോട്ടയം പ്രെസ് ക്ലബിൽ നടന്ന ഓണ പരിപാടിയിൽ ഫലകവും കാഷ് അവാർഡ് നൽകുകയുണ്ടായി.
കേരളത്തിലുള്ളവർ കൃതികൾ അയക്കേണ്ട വിലാസം: MRS. KALARAJAN, PRETHEEKSHA HOUSE, PEROORKARAZHMA, CHARUMOOD PO, ALAPPUZHA DIST, KERALA. PIN- 690505.
ഇന്ത്യയ്ക്ക് പുറത്തുള്ളവർ അയക്കേണ്ടത്. SHRI.SASI CHERAI, 113 OAKFIELD ROAD, LONDON E61LN. ENGLAND.
ഇമെയിൽ-
[email protected] യുകെയിൽ തരംഗം സൃഷ്ടിച്ച് ഐഒസി യുകെയുടെ "മധുരം മലയാളം' ക്ലാസുകൾ
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 12 ദിന "മധുരം മലയാളം' ക്ലാസുകൾ വിജയകരമായി പൂര്‍ത്തിയായി.
മലയാള ഭാഷയുടെ മാധുര്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഈ പദ്ധതിയുടെ സമാപനച്ചടങ്ങ് പീറ്റർബോറോയിലെ സെന്റ് മേരീസ് അക്കാദമിയിൽ വച്ച് വർണാഭമായി നടന്നു.
മൂന്നാം ക്ലാസ് മുതൽ എ - ലെവൽ വരെയുള്ള ഇരുപത്തഞ്ചോളം വിദ്യാർഥികളാണ് "മധുരം മലയാളം' പഠന പദ്ധതിയിലൂടെ മലയാള ഭാഷയിലെ അക്ഷരമാലയും മറ്റു അടിസ്ഥാനകാര്യങ്ങളും പഠിച്ച് പരിശീലനം പൂര്‍ത്തിയാക്കിയത്.
പഠനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ വിദ്യാർഥികൾക്കും സമാപനച്ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യാഥിതിയായി പങ്കെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതവും സിബി അറക്കൽ നന്ദിയും പ്രകാശിപ്പിച്ചു.
വിദ്യാർഥികൾക്കായി 12 ദിന പഠന പദ്ധതി തയാറാക്കുകയും ക്രമീകരിക്കുകയും ചിട്ടയോടെ പഠിപ്പിക്കുകയും ചെയ്ത പീറ്റർബൊറോ സെന്റ് മേരീസ് അക്കാദമി ഡയറക്ടർ സോജു തോമസിനെ ചടങ്ങിൽ ആദരിച്ചു.
"മധുരം മലയാളം' പഠന പദ്ധതിയിൽ പങ്കെടുത്ത വിദ്യാർഥികളായ ആൽഡൺ ജോബി, അലന തോമസ് എന്നിവർ തങ്ങളുടെ അനുഭവം വേദിയിൽ പങ്കുവച്ചു.
പഠന പദ്ധതിയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളായ സാവിയോ സോജു, സ്നേഹ സോജു, സെറാഫിനാ സ്ലീബ എന്നിവർക്ക് കാഷ് പ്രൈസും സ്റ്റീവൻ ടിനു, അമീലിയ ലിജോ, അലാനാ തോമസ്, കാശിനാഥ് കൈലാസ് തുടങ്ങിയവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി ആദരിച്ചു.
യുകെയിൽ വലിയ തരംഗമായി മാറിയ "മധുരം മലയാളം' പഠന പദ്ധതിക്ക് വിദ്യാർഥികളുടെയും മാതാപിതാക്കളിൽ നിന്നും മലയാളം ഭാഷ സ്നേഹികളിൽ നിന്നും വലിയ ആവേശവും പ്രതികരണവുമാണ് ലഭിച്ചത്.
ഓഗസ്റ്റ് നാലിന് ആരംഭിച്ച പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ പഴകുളം മധു നിർവഹിച്ചു.
ഐഒസി യുകെയുടെ ഉദ്യമത്തെ അഭിനന്ദിച്ചു കൊണ്ടും പഠന പദ്ധതിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അനുമോദനങ്ങൾ നേർന്നു കൊണ്ടും ദീപിക ദിനപത്രം ഡൽഹി ബ്യൂറോ ചീഫ് & നാഷണൽ അഫയേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, യുകെയിലെ പ്രവാസി മലയാളി സാഹിത്യകാരനും ലോക റിക്കാർഡ് ജേതാവുമായ കാരൂർ സോമൻ എന്നിവർ ആശംസ സന്ദേശങ്ങൾ നൽകി.
ചടങ്ങുകൾക്ക് യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ എബ്രഹാം കെ. ജേക്കബ് (റെജി കോവേലി), ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
ഫ്രാന്‍സില്‍ വീണ്ടും പ്രതിസന്ധി; പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റു പുറത്ത്
പാരീസ്: ഫ്രാന്‍സില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. തിങ്കളാഴ്ച പാര്‍ലമെന്റില്‍ നടന്ന അവിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റു പരാജയപ്പെട്ടു. 194 വോട്ടുകള്‍ക്കെതിരേ 364 വോട്ടിനായിരുന്നു ബെയ്റുവിന്റെ തോല്‍വി.
ഇതോടെ ഫ്രാങ്കോയിസ് ബെയ്റുവിന് പ്രധാനമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വരും. യൂറോപ്പിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഫ്രാന്‍സ് ഇടവേളയ്ക്ക് ശേഷം വീണ്ടും അനിശ്ചിത്വത്തിലേക്ക് നീങ്ങുകയാണ്.
12 മാസത്തിനുള്ളില്‍ നാലാമത്തെ പ്രധാനമന്ത്രിയെ നിയമിക്കാനുള്ള വെല്ലുവിളിയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇപ്പോള്‍ നേരിടുന്നത്. ഫ്രാന്‍സിന്റെ വര്‍ധിച്ചുവരുന്ന കടം പരിഹരിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള പൊതുചെലവ് ചുരുക്കലുകള്‍ക്ക് പാര്‍ലമെന്ററി പിന്തുണ നേടുന്നതിനുള്ള വിശ്വാസ വോട്ടെടുപ്പില്‍ ആണ് ബെയ്റു പരാജയപ്പെട്ടത്.
ഇതോടെ കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ബെയ്റുവിന്റെ ന്യൂനപക്ഷ സര്‍ക്കാര്‍ വീണു. 2026ല്‍ ചെലവ് ചുരുക്കലില്‍ 51 ബില്യണ്‍ ഡോളര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബെയ്റൂ വിശ്വാസ വോട്ട് തേടിയിരുന്നു, കഴിഞ്ഞ വര്‍ഷം ഇത് 5.8 ശതമാനം ജിഡിപി കമ്മിയായിരുന്നു, ഇത് യൂറോപ്യന്‍ യൂണിയന് പരിധിയായ മൂന്ന് ശതമാനത്തിനേക്കാള്‍ വളരെ കൂടുതലാണ്.
"കടത്തിന് കീഴടങ്ങുന്നത് സൈനിക ശക്തിയിലൂടെ കീഴടങ്ങുന്നത് പോലെയാണ്. ആയുധങ്ങളാല്‍ ആധിപത്യം പുലര്‍ത്തുന്നു, നമുക്ക് നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു,' അവസാന പ്രസംഗത്തില്‍ ബെയ്റു പറഞ്ഞു.
ഹാംബുര്‍ഗ് നോര്‍ത്ത് മലയാളികള്‍ ഓണാഘോഷം സംഘടിപ്പിച്ചു
ഹാംബുര്‍ഗ്: ഹാംബുര്‍ഗിന്റെ വടക്കേ അറ്റത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. ഈശ്വര പ്രാർഥന, കുട്ടിമാവേലി, തിരുവാതിരകളി, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പുതിയ അംഗങ്ങളെ പരിചയപ്പെടുത്തൽ, കുട്ടികളുടെ ഡാൻസ്, അംഗങ്ങളുടെ ഓണപ്പാട്ടുകൾ തുടങ്ങിയ കലാപരിപാടികളും കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ, മിഠായി പെറുക്കൽ, അപ്പം കടി, ലെമൺ ആൻഡ് സ്പൂൺ, വടംവലി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.
കാറ്ററിംഗ് സർവീസ് ഒഴിവാക്കി അംഗങ്ങൾ ഒന്നുചേർന്ന് തയറാക്കിയ 15ലധികം കറികളും വിവിധ തരം പായസങ്ങളോടും കൂടിയ ഓണസദ്യ അസോസിയേഷന്റെ ഇത്തവണത്തെ പ്രത്യേകതയായി.
സുബി ജിത്തു സ്വാഗതവും തോമസ് മാത്യു ഓണസന്ദേശവും നൽകി. കമ്മിറ്റി അംഗങ്ങളായ അഭിലാഷ്, സുബി, എൽസീന, ബൈജു, ബോബൻ, അഞ്ജലി എന്നിവരാണ് നേതൃത്വം നൽകിയത്.
സീനിയർ അംഗമായ "ഹാംബുർഗ് ബാബു' എന്നറിയപ്പെടുന്ന തോമസ് മാത്യു രക്ഷാധികാരിയായി പ്രവർത്തിച്ചു. ഈ വർഷത്തെ റിപ്പോർട്ടും ബജറ്റ് അവതരണവും നടത്തി.
അടുത്ത കൊല്ലത്തെ കമ്മിറ്റി അംഗങ്ങളായി ലിജോ, ബിനു, ടോണി, മേജോ, രാഗേഷ്, ജയ, ഹണി, സോബിൻ എന്നിവരെ തെരഞ്ഞെടുത്തു.
ഒരേ നിരക്കില്‍ യൂറോപ്പിലേക്കും തിരികെ ഇന്ത്യയിലേക്കും ടിക്കറ്റെടുക്കാം, ഓഫറുമായി എയര്‍ ഇന്ത്യ
കൊച്ചി: ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്കുന്ന 'വണ്‍ ഇന്ത്യ ഫെയര്‍' സെയിലുമായി എയര്‍ ഇന്ത്യ. യാത്രാസൗകര്യത്തെ കൂടുതല്‍ ലളിതമാക്കുകയും ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാന നിരക്ക് ഉറപ്പാക്കുകയുമാണ് പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്.
സെപ്റ്റംബര്‍ ഏഴിന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ ആദ്യമായി അവതരിപ്പിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടു മുതല്‍ 11 വരെ ട്രാവല്‍ ഏജന്റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്ടാക്ട് സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ബുക്കിംഗ് ചാനലുകളിലും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.
പരിമിതമായ സീറ്റുകളാണ് ഓഫറിലുള്ളത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഇതിന്റെ ബുക്കിംഗ്. 2026 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി ഓഫര്‍ നിരക്കില്‍ ടിക്കറ്റെടുക്കാം.
കൂടാതെ ഫളൈ എഐ എന്ന പ്രമോ കോഡ് ഉപയോഗിച്ചാല്‍ പരമാവധി 3,000 രൂപ വരെ അധിക കിഴിവും നേടാം. ഓഫറിന്റെ ഭാഗമായി ഒരു തവണ സൗജന്യമായി യാത്രാ തിയതി മാറ്റാനും അവസരമുണ്ട്.
ഇതിലൂടെ യാത്രാ തിയതി മാറിയാലും അധിക ചെലവില്ലാതെ ടിക്കറ്റ് മാറ്റിയെടുക്കാം.
ഐഒസി അയർലൻഡ് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് ഭാരവാഹികൾ ഡബ്ലിനിലെ ഇന്ത്യൻ എംബസി ഓഫീസിൽ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി.
അയർലൻഡിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് കൂടിക്കാഴ്ചയിൽ വിശദമായ ചർച്ച നടന്നു.
ഐഒസി അയർലൻഡ് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു, കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ, യുപി പ്രസിഡന്റ് അപൂർവ കുമാർ, വനിതാ വിഭാഗം പ്രസിഡന്റ് സിന്ധു മേനോൻ, കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജോസ് കല്ലനോട് തുടങ്ങിയവർ പങ്കെടുത്തു.
അയർലൻഡിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി
ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് വീട്ടിൽ നിന്നും പ്രഭാത നടത്തത്തിനിറങ്ങിയ സാന്താ മേരി തമ്പിയെ(20) കാണാതായത്.
വീടിനടുത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശനിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
നിയമപാലകർക്കൊപ്പം മലയാളി സമൂഹം ഒന്നടങ്കം നടത്തിയ തെരച്ചിലിന് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്.
പ്രഭാത നടത്തത്തിനിറങ്ങിയ മലയാളി യുവതിയെ അയർലൻഡിൽ കാണാതായി
വാട്ടർഫോർഡ്: മലയാളി പെൺകുട്ടിയെ അയർലൻഡിലെ വാട്ടർഫോർഡിൽ കാണാതായി. സാന്താ മേരി തമ്പിയെ(20) ആണ് കാണാതായത്. ഞായറാഴ്ച പുലർച്ചെ മുതലാണ് സാന്റായെ കാണാതായത്.
വാട്ടർഫോർഡിലെ ബ്രേക്ക് ആൻഡ് ഹോട്ട് ഓൾഡ് ട്രാമർ റോഡിൽ നടക്കാനിറങ്ങിയതായിരുന്നു സാന്താ. പോലീസ് അന്വേഷണം ആരംഭിച്ചു.
വിവരം ലഭിക്കുന്നവർ ഗാർഡ സ്റ്റേഷനിലോ 08946 02032, 08949 39039, 08741 25295 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
അയർലൻഡ് മലയാളി കോട്ടയത്ത് ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ
കോട്ടയം: അയർലൻഡ് മലയാളിയെ കോട്ടയത്ത് ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വാകത്താനം പുല്ലുകാട്ടുപടി സ്വദേശി ജിബു പുന്നൂസ്(49) ആണ് മരിച്ചത്.
ജിബുവിനെ ഫ്ലാറ്റിന് പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ കോട്ടയം വെസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഡബ്ലിനിലെ തലായിലാണ് ജിബു കുടുംബമായി താമസിച്ചിരുന്നത്.
ഭാര്യ: സന്ധ്യ. മക്കൾ: സാറ, ജുവാൻ. വാകത്താനം നടപ്പുറത്ത് പരേതനായ എൻ. സി. പുന്നൂസ് - ചക്കുപുരയ്ക്കൽ ആനിയമ്മ പുന്നൂസ് (റിട്ട. അധ്യാപിക) ദമ്പതികളുടെ മകനാണ്. സഹോദരി: ജിനു പുന്നൂസ് (ഡപ്യൂട്ടി കളക്ടർ, കോട്ടയം).
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
ജര്‍മനിയിലെ സീറോമലങ്കര സഭയുടെ ഓണാഘോഷം ഞായറാഴ്ച ബോണില്‍
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര സഭയുടെ (ബോണ്‍, കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ് മേഖല) നേതൃത്വത്തിലുള്ള തിരുവോണാഘോഷം ഞായറാഴ്ച ബോണില്‍ നടക്കും.
രാവിലെ 11ന് ആരംഭിക്കുന്ന പരിപാടികളില്‍ കുര്‍ബാന, കലാപരിപാടികള്‍, ഓണസദ്യ, ഓണക്കളികള്‍, തുടങ്ങിയവ ഉണ്ടായിരിക്കും.
ബോണ്‍ വീനസ്ബര്‍ഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലും (Kiefernweg 22) ഹാളിലുമാണ് പരിപാടികള്‍ നടക്കുന്നത്.
ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ. ഡോ. ജോസഫ് ചേലംപറമ്പത്തും എംസിവൈഎം ഭാരവാഹികളും അറിയിച്ചു.
ദീപശിഖ പ്രയാണത്തിന് വിവിധ മിഷനുകളിൽ ഉജ്വല സ്വീകരണം
മാഞ്ചസ്റ്റർ: 2025 ഒക്ടോബർ നാലിന് ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കുടുംബ കൂട്ടായ്മയായ വാഴ്വ് 2025ന്റെ പ്രചരണാർഥം കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കൈമാറിയ ദീപശിഖയ്ക്ക് യുകെയിൽ വിവിധ മിഷനുകളിൽ ഉജ്വല സ്വീകരണം.
ദീപശിഖ പ്രയാണത്തിന് യുകെയിലെ ആദ്യ സ്വീകരണം നൽകിയത് മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷൻ വിശുദ്ധ കുർബാന കേന്ദ്രമായ സ്റ്റോക്ക് ഓൺ ട്രെൻഡിലാണ്. കൈക്കാരന്മാരായ ജോസ് ആലപ്പാട്ട്, കിഷോർ, സിജിൻ കൈതവേലി എന്നിവർ മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് ദീപശിഖ കൈമാറി.
തുടർന്ന് വാഴ്വിന്റെ വിജയത്തിനായിട്ടുള്ള പ്രാർഥന അർപ്പിച്ചു. തുടർന്ന് ദീപശിഖ പ്രയാണം പ്രഥമ ക്നാനായ മിഷൻ ഇടവകയായ മാഞ്ചസ്റ്ററിലേക്ക് യാത്രതിരിച്ചു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മാഞ്ചസ്റ്റർ ഇടവക അംഗങ്ങൾ ഊഷ്മളമായ സ്വീകരണമാണ് ദീപശിഖ പ്രയാണത്തിന് നൽകിയത്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം കൈക്കാരൻ ജോസഫ് ഡെന്നിസും പാരിഷ് കൗൺസിൽ അംഗങ്ങളും ഒന്നുചേർന്ന് ദീപശിഖ മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് കൈമാറി. തുടർന്ന് വാഴ്വിന്റെ വിജയത്തിനായിട്ടുള്ള മധ്യസ്ഥ പ്രാർഥന ഒന്നുചേർന്ന് പ്രാർഥിച്ചു.
വാഴ്വിന്റെ പ്രചരണാർഥം നടത്തപ്പെടുന്ന ദീപശിഖ പ്രയാണത്തിന് സെന്റ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ ലിവർപൂളിൽ വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്.
സ്ഥാനമൊഴിയുന്ന കൈകാരന്മാരും പുതുതായി സ്ഥാനം ഏറ്റെടുത്ത കൈക്കാരന്മാരും ആയവരായ ജോയി പാവക്കുളത്ത്, ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോജോ വലിയവീട്ടിൽ, സോജൻ തോമസ് മുകളേൽവടകേത് എന്നിവർ സംയുക്തമായി ദീപശിഖ മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് കൈമാറി.
എല്ലാ മിഷനുകളിലും ദീപശിഖ സ്വീകരണം ക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബർ നാലിന് ബഥേൽ സെന്ററിൽ ദീപശിഖ പ്രയാണം പൂർത്തിയാകും
കുമ്പിള് ക്രിയേഷന്‍സിന്റെ "ദാവണി പൊന്നോണം' റിലീസ് ചെയ്തു
ബര്‍ലിന്‍: മൂന്നരവയസുകാരന് സ്റ്റെവിന്‍ ഷാന്റി എന്ന "കുട്ടൂസിന്റെ' പാട്ടിന്റെ നിറവില്‍ പൊന്നോണക്കനവുകളുമായി കുമ്പിള് ക്രിയേഷന്‍സിന്റെ ഓണ ആല്‍ബം "ദാവണി പൊന്നോണം' പുറത്തിറങ്ങി.
ഗൃഹാതുരത്വം എപ്പോഴും നെഞ്ചിലേറ്റുന്ന പ്രവാസലോകത്തിന്റെ ആത്മഹര്‍ഷമാണ് ആല്‍ബത്തില്‍ പ്രതിഫലിക്കുന്നത്. കുമ്പിള് ക്രിയേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദാവണി പൊന്നോണം റിലീസ് ചെയ്തിരിക്കുന്നത്.
ജര്‍മനിയിലെ നീഡര്‍സാക്സന്‍ സംസ്ഥാനത്തിലെ എംസ്ലാന്റ് മലയാളി അസോസിയേഷന് ഓഗസ്റ്റ് 30ന് ലിംഗന് നഗരത്തില്‍ നടത്തിയ ഓണാഘോഷവേളയിലാണ് ദാവണി പൊന്നോണം റിലീസ് ചെയ്തത്.
ഫാ. ഷൈജു ജോര്‍ജ് (താനപ്പനാല്‍) സിഎഫ്ഐസി, ഫാ. മനോജ് വെട്ടംതടത്തില്‍ സിഎഫ്ഐസി, എസ്മ കോഓര്‍ഡിനേറ്റര്‍മാരായ ജോണ്സണ് ജോണ്‍ പുതുപ്പള്ളിമ്യാലില്‍, ധന്യ ഷീല സണ്ണി, ജോജി പുല്ലാപ്പള്ളില്‍ (മാവേലി), ജോബി ജോര്‍ജ് വട്ടപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം വേദിയില്‍ റിലീസ് ചെയ്തത്.
അബിന്‍ ടോം ലൂക്കോസ്, ജ്യുവല്‍ റോജി എന്നിവര്‍ പരിപാടി മോഡറേറ്റ് ചെയ്തു. ജോസ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു. സ്റ്റെവിന്‍ ഷാന്റിയും ഋതിക സുധീറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മാധ്യമപ്രവര്ത്തകന് ജോസ് കുമ്പിളുവേലില്‍ രചിച്ച ഗാനത്തിന്റെ സംഗീതവും ആല്‍ബത്തിന്റെ സംവിധാനവും നിര്‍വഹിച്ചത് ഷാന്റി ആന്റണി അങ്കമാലിയാണ്.
ഗാനത്തിന്റെ ഓര്ക്കസ്ട്രേഷന് വി.ജെ. പ്രതീഷും ഓടക്കുഴല്‍ ലൈവ് ജോസഫ് മാടശേരിയും കാമറ ബാബു കൊരട്ടിയും എഡിറ്റ് ജോസ്ന ഷാന്റിയും അധിക എഡിറ്റിംഗും ദൃശ്യങ്ങളും ജെന്‍സ് കുമ്പിളുവേലിലും ആണ് നിര്‍വഹിച്ചിരിക്കുന്നത്.
ചാലക്കുടി ട്യൂണ്‍സ് സ്റ്റുഡിയോയില്‍ റിക്കാര്‍ഡ് ചെയ്ത ഗാനത്തിന്റെ സൗണ്ട് ഡിസൈനിംഗ് ഡെന്‍സണ്‍ ഡേവിസും ആണ് നിര്‍വഹിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് കേരളത്തിലും ജര്‍മനിയിലുമാണ്.
കുമ്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷീന, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍ എന്നിവരാണ് ആല്‍ബത്തിന്റെ നിർമാതാക്കള്‍.
ഹേമ ഓണാഘോഷം ഗംഭീരമായി
ഹെറിഫോർഡ്: ഹെറിഫോർഡ് മലയാളി അസോസിയേഷൻ(ഹേമ) സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഗംഭീരമായി. 600റോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി രാവിലെ 10.30ന് ആരംഭിച്ചു .
ഹെറിഫോഡിൽ വീണ്ടും എത്തിയ മഹാബലി തമ്പുരാൻ ഓണ വിളംബര പത്രിക ഹേമ പ്രസിഡന്റ് ജോജി വർഗീസ് ഈപ്പനു കൈമാറിയതോടെ പ്രസിഡന്റ് ചെണ്ട കൊട്ടി ഓണാഘോഷം വിളംബരം ചയ്തു.
തുടർന്നു ഹെരിഫോർഡിലെ സുന്ദരികളായ യുവതികൾ അണിയിച്ചൊരുക്കിയ തിരുവാതിര, ചെണ്ട മേളം, താലപ്പൊലി, മുത്തുക്കുട അകമ്പടിയോടെയുള്ള ഘോഷയാത്ര, അതിനു ശേഷം ഗ്ലോകസ്റ്റർ പഞ്ചാരിമേളത്തിന്റെ തകർപ്പൻ ചെണ്ട മേളത്തോടെ ആഘോഷത്തിന് തുടക്കം കുറിച്ചു.
കുട്ടികളുടേയും മുതിർന്നവരുടേയും അതിഗംഭീരമായ കലാപരിപാടികൾ നടന്നു. 12.30യോടു കൂടി അതിഗംഭീര ഓണസദ്യയും തുടർന്ന് നടന്ന കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.
ഓണാഘോഷത്തിന് ഇടയിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരേ യുവ കലാകാരന്മാരുടെ ബോധവത്കരണ നാടകം എടുത്തു പറയേണ്ട ഒരു കലാപ്രകടനമായിരുന്നു. 3.30 ഓടു കൂടി ആരംഭിച്ച പൊതുസമ്മേളനം അംഗമായ സിത്താര അനോൺസ് സ്വാഗത പ്രസംഗം നടത്തുകയും പ്രസിഡന്റ് ജോജി വർഗീസ് ഈപ്പൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.
തുടർന്ന് റോയൽ കോളജ് ഓഫ് നഴ്സിംഗ് കമ്മിറ്റി പ്രസിഡന്റ് ബിജോയി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യുകെയിലെ നഴ്സുമാരുടെ ഉന്നമനത്തിന് വേണ്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
കമ്മിറ്റി അംഗമായ ഡോ. നിഷാന്ത് ബഷീർ നന്ദി പ്രസംഗം നടത്തി. തുടർന്നു മലയാളം സിനിമാ താരങ്ങളായ ടിനി ടോം, പാഷാണം ഷാജി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്റ്റേജ് ഷോപ്പ് ആഘോഷത്തിന് പ്രസരിപ്പും ഉന്മേഷവും നൽകി.
ഏകദേശം ഏഴരയോടെ അത്താഴത്തോടുകൂടി ആഘോഷ പരിപാടികൾ അവസാനിച്ചു.
വാട്ഫോർഡ് കെസിഎഫ് വാർഷികവും ഓണാഘോഷവും ശനിയാഴ്ച
വാട്ഫോർഡ്: ലണ്ടനിലെ മലയാളി കൂട്ടായ്മയും സാമൂഹ്യ - സാംസ്കാരിക - ജീവകാരുണ്യ സംഘടനയുമായ കെസിഎഫ് നേതൃത്വം നൽകുന്ന ഓണാഘോഷം ശനിയാഴ്ച വിപുലമായി നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന ആഘോഷത്തോടൊപ്പം കെസിഎഫിന്റെ പത്താം വാർഷികവും ഹോളിവെൽ ഹാളിൽ വച്ച് സംയുക്തമായി നടക്കും.
പ്രമുഖ സംഗീത ബ്രാൻഡായ 7ബീറ്റ്സിന്റെ മുഖ്യ സംഘാടകനും ഗായകനും സാമൂഹ്യ-ആത്മീയ-സാംസ്കാരിക - ചാരിറ്റി രംഗങ്ങളിൽ യുകെയിൽ ശ്രദ്ധേയനുമായ ജോമോൻ മാമ്മൂട്ടിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
"കെസിഎഫ് തിരുവോണം 2025' ആഘോഷത്തെ വർണാഭമാക്കുവാൻ ചെണ്ടമേളം, തിരുവതിര, മോഹിനിയാട്ടം, ഓണസദ്യ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആർഎൻ സിംഗേഴ്സ് അവതരിപ്പിക്കുന്ന ഗാനമേളയോടൊപ്പം നൃത്തനൃത്യങ്ങളും കോമഡി സ്കിറ്റുകളും, ഡിജെയും ആകർഷകങ്ങളായ പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായുണ്ടാവും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ് ചെയ്യണമെന്ന് ചെയർമാൻ സുരജ് കൃഷ്ണൻ, കോഓർഡിനേറ്റർമാരായ ജെബിറ്റി, ഷെറിൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണിമോൻ 07727993229, ജെയിസൺ - 07897327523, സിബി - 07886749305.
Venue: Holywell Community Centre,Watford,Chaffinch Ln, WD18 9QD.
മലയാളീസ് ഇന്‍ ട്രിയര്‍ ഓണാഘോഷം ശനിയാഴ്ച
ട്രിയര്‍: ജര്‍മനിയിലെ ട്രിയറിലെ മലയാളി കൂട്ടായ്മയായ മലയാളീസ് ഇന്‍ ട്രിയറിന്റെ ഓണാഘോഷം ശനിയാഴ്ച രാവിലെ 10ന് നടക്കും. ലോക കേരളസഭാംഗമായ ജോസ് കുമ്പിളുവേലില്‍ ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ട്രിയറിലെ സെന്റ് അഗ്രിഷ്യസ് ദേവാലയ ഹാളിലാണ്(Sankt Agritius Kirchen Saal, Agritiusstr. 1, 54295, Trier) ആഘോഷപരിപാടികള്‍ നടക്കുന്നത്. ഓണക്കളികള്‍, വടംവലി, സദ്യ, കലാപരിപാടികള്‍, ഓണം ബമ്പര്‍, ഡിജെ മ്യൂസിക് തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ആഘോഷത്തിലേക്ക് ഏവരെയും ഹാര്‍ദവമായി ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. പാര്‍ക്കിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അഗ്രിഷ്യസ് (Agritius Kirche, Agritiusstrasse 1, 54295 Trier) പള്ളിയുടെ വലത് ഭാഗത്തുള്ള പാര്‍ക്കിംഗ് ഏരിയയും കൂടാതെ ഇടതുവശത്തുള്ള (ഹാളിന് പുറകില്‍) പാര്‍ക്കിംഗ് ഏരിയയും ഉപയോഗപ്പെടുത്താമെന്ന് സംഘാടകര്‍ അറിയിച്ചു.
"സർഗം പൊന്നോണം 2025' 13ന്
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘സർഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ‘സർഗം പൊന്നോണം 2025’ ഈ മാസം 13ന് സ്റ്റീവനേജിലെ ബാൺവെൽ അപ്പർ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് നടക്കും.
തിരുവാതിര, നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി എന്നിവ അടങ്ങിയ കലാസന്ധ്യയും പരിപാടിയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. മാവേലി മന്നന്റെ ആഗമനവും ഊഞ്ഞാലും ഓണപ്പാട്ടുകളും ചെണ്ടമേളവും ഉണ്ടായിരിക്കും.
ഓണസദ്യയും പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. ഓണാഘോഷത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കാൻ മുൻകൂട്ടി സീറ്റ് റിസർവ്വ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് സർഗം സ്റ്റീവനേജ് ഭാരവാഹികളുമായി ബന്ധപ്പെടുക.
മനോജ് ജോൺ - 07735285036, അനൂപ് മഠത്തിപ്പറമ്പിൽ - 07503961952, ജോർജ് റപ്പായി - 07886214193.
ജയപ്രകാശ് ലണ്ടനിൽ അന്തരിച്ചു
ലണ്ടൻ: ഇത്തിത്താനം പൊൻപുഴ പ്രദീക്ഷ വീട്ടിൽ ജയപ്രകാശ്(60) യുകെയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് യുകെയിൽ. പരേതൻ കൂനന്താനം നന്ദനം വീട്ടിൽ പരേതരായ കുമാരുകുട്ടൻ നായർ - അമ്മിണിയമ്മ ദന്പതികളുടെ മകനാണ്.
ഭാര്യ ദീപ പൊൻപുഴ അനിൽ ഭവൻ കുടുംബാംഗം. മക്കൾ: അക്ഷയ് പ്രകാശ്, അശ്വിക പ്രകാശ് (ഇരുവരും യുകെ).
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത യുവജന സംഗമം ശനിയാഴ്ച ഷെഫീൽഡിൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലുള്ള ഈ വർഷത്തെ യുവജന സംഗമം ഹന്തൂസ 2025(സന്തോഷം) ശനിയാഴ്ച ഇംഗ്ലണ്ടിലെ ഷെഫീൽഡിൽ മാഗ്നാ ഹാളിൽ നടക്കും.
രൂപതയുടെ വിവിധ ഇടവകളിൽ നിന്നും മിഷനുകളിൽ നിന്നുമായി 1700 യുവതീ യുവാക്കൾ പങ്കെടുക്കുന്ന ഈ മുഴുവൻദിന കൺവൻഷനിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
പരിപാടിയോടനുബന്ധിച്ച് ദിവ്യകാരുണ്യ ആരാധന, വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ, വിവിധ കലാപരിപാടികൾ, നസ്രാണി ഹെറിറ്റേജ് ഷോ എന്നിവയും പ്രശസ്ത ക്രിസ്ത്യൻ റാപ്പർ പ്രൊഡിഗിൽസ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും കൺവൻഷനെ കൂടുതൽ ആവേശജനകമാക്കും.
യുവജനങ്ങൾക്ക് അവരുടെ വിശ്വാസത്തെ ആഴപ്പെടുത്താനും കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കാനും ഈശോമിശിഹായിലേക്ക് കൂടുതൽ അടുക്കാനുമുള്ള ഒരു അതുല്യ അവസരമാണ് ഈ യുവജന സംഗമം എന്ന് രൂപത എസ്എംവൈഎം ഭാരവാഹികൾ അറിയിച്ചു.
ബെൽഫാസ്റ്റ് സെന്റ് അൽഫോൺസാ മലങ്കര കത്തോലിക്ക കൂട്ടായ്മയിൽ ഇടവക തിരുനാളും ദൈവമാതാവിന്റെ ജനനപെരുന്നാളും
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ സെന്റ് അൽഫോൺസാ മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ ഇടവക തിരുനാളും പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും സംയുക്തമായി സെപ്റ്റംബർ മാസം ഏഴിന് സെന്റ് കോംസില്ലെസ് (191a Upper Newtowards Rd, Ballyhackmore, BT4 3JB, Belfast, Northern Ireland, UK) ഇടവകയിൽ ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ. അജോ ഏലിയാസ് പന്തപള്ളിലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയും ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും നടക്കും. തുടർന്ന് പ്രദക്ഷിണവും നേർച്ചയും ഉണ്ടായിരിക്കും.
തിരുനാൾ ക്രമീകരണങ്ങൾക്ക് ഫാ. ബെനഡിക്റ്റ് കുര്യൻ പെരുമുറ്റത്ത് (വികാരി), എബി മാത്യു (ട്രസ്റ്റി), അബിൻ (സെക്രട്ടറി), എബ്രഹാം തോമസ് (നാഷണൽ കൗൺസിൽ മെമ്പർ), ബിജോ കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്നു.
യുക്മ കേരളപൂരം വള്ളംകളിയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ വനിതാ ടീം കിരീടം ചൂടി
ലിവർപൂൾ: പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളി ആരവങ്ങൾക്കൊപ്പം, ആയിരക്കണക്കിന് മൈലുകൾക്കപ്പുറം ഇംഗ്ലണ്ടിലെ മാൻവേഴ്സ് തടാകത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ചരിത്രം കുറിച്ചു.
വള്ളംകളി പ്രേമികളെആവേശത്തിലാഴ്ത്തി ലിവർപൂൾ മലയാളി അസോസിയേഷന്റെ (ലിമ) പെൺപട യുക്മ കേരളപൂരം വള്ളംകളി കിരീടം നേടി. ആദ്യമായി പങ്കായം കൈയടുത്ത ലിമയുടെ പെൺപട, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ടീമുകളോട് വാശിയേറിയ പോരാട്ടംനടത്തിയാണ് ഈ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്.

ആവേശം നിറഞ്ഞ മത്സരത്തിൽ, ഓളപ്പരപ്പിലെ പായുംപുലികളായി അവസാന നിമിഷം നടത്തിയ അവിശ്വസനീയമായ കുതിപ്പിലൂടെയാണ് ലിമയുടെ വനിതാ ടീം കിരീടം പിടിച്ചെടുത്തത്. ഹരികുമാർ ഗോപാലന്റെ നേതൃത്വത്തിൽ കോച്ച് സൂരജിന്റെ സഹായത്തോടെ ജൂലി ഫിലിപ്പിന്റെ ക്യാപ്റ്റൻസിയിൽ തുഴയെറിഞ്ഞ ലിമയുടെ പെൺപട തീപാറും പോരാട്ടമാണ് കാഴ്ചവച്ചത്.
പ്രവാസലോകത്തെ വനിതകളുടെ നിശ്ചയദാർഢ്യത്തെയും കഠിനാധ്വാനത്തെയും നേർസാക്ഷ്യമായ ഈ വിജയം ഓരോമലയാളിക്കും പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന് അഭിമാനത്തിന്റെ നിമിഷമാണ്.
ഇംഗ്ലണ്ടിൽ വാഹനാപകടം; ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു
ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് എന്നിവരാണ് മരിച്ചത്.
ഒൻപത് പേർക്ക് പരിക്കേറ്റു. എസെക്സിൽ ഗണേഷ് വിസർജൻ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചൈതന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് റിഷിതേജ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സായ് ഗൗതം റാവുല്ല (30) എന്നയാൾ വെന്റിലേറ്ററിലാണ്.
പരിക്കേറ്റ മറ്റ് വിദ്യാർഥികളായ യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരും ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട കാറുകൾ ഓടിച്ചിരുന്ന ഗോപിചന്ദ് ബടമേകല, മനോഹർ സബ്ബാനി എന്നീ രണ്ട് വിദ്യാർഥികളെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തു.