കേരള സോഷ്യൽ സെന്റർ ബാലവേദിക്ക് നവനേതൃത്വം
അബുദാബി: കേരള സോഷ്യൽ സെന്റർ ബാലവേദിയുടെ വാർഷിക ജനറൽ ബോഡി യോഗം 2025 - 2026 പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ് അധ്യക്ഷയായി.
ലോക കേരളസഭാംഗം എ.കെ. ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലവേദി വൈസ് പ്രസിഡന്റ് നീരജ് വിനോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാലവേദി ജനറൽ സെക്രട്ടറി നൂർബിസ് നൗഷാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
കേരള സോഷ്യൽ സെന്റർ ആക്ടിംഗ് പ്രസിഡന്റ് ആർ ശങ്കർ, ജനറൽ സെക്രട്ടറി സജീഷ് നായർ, വനിതാവിഭാഗം ജനറൽ കൺവീനർ സ്മിത ധനേഷ്കുമാർ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി എന്നിവർ സംസാരിച്ചു.
ഫാദിൽ ഷഹീറിനെ പ്രസിഡന്റായും റാഹേൽ എറിക്കിനെ ജനറൽ സെക്രട്ടറിയായും സായൂജ്യ സുനിലിനെ വൈസ് പ്രസിഡന്റായും നയനിക ശ്രീജീഷിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ബാലവേദിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ ക്ലബുകൾക്ക് രൂപം നൽകി. മ്യൂസിക് ക്ലബ് - മനസ്വിനി വിനോദ് (കൺവീനർ), റോഹൻ മേനോൻ (ജോ. കൺവീനർ). ഡാൻസ് ക്ലബ്- നിയ വിനോദ് (കൺവീനർ), സാൻവി സെൽജിത് (ജോ. കൺവീനർ).
സ്പോർട്സ് ക്ലബ് - രോഹിത് ദീപു (കൺവീനർ), നിർമ്മൽ ഗിരീഷ് ലാൽ (ജോ. കൺവീനർ). റീഡിംഗ് ക്ലബ് - നൗർബിസ് നൗഷാദ് (കൺവീനർ), നിഖിത സച്ചിൻ (ജോ. കൺവീനർ). ആക്ടിംഗ് ക്ലബ് - ബിയോൺ ബൈജു (കൺവീനർ), സിദ്ധാൻ രമേശ് (ജോ. കൺവീനർ).
ചടങ്ങിൽ ബാലവേദി മുൻ ജനറൽ സെക്രട്ടറി നൗർബിസ് നൗഷാദ് സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി റാഹേൽ എറിക്ക് നന്ദിയും പറഞ്ഞു.
കേളി ബദിയ ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ബദിയ ഏരിയയുടെ ഏഴാമത് സമ്മേളനം ഒക്ടോബർ 10ന് വി.എസ്. അച്ചതാനന്ദൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ബദിയയിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ജോയിന്റ് കൺവീനർ പ്രസാദ് വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പ്രതീപ് ആറ്റിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാമിന് കൈമാറികൊണ്ട് ലോഗോ പ്രകാശനം സംഘാടക സമിതി കൺവീനർ മുസ്തഫ നിർവഹിച്ചു. ബദിയ ഏരിയ രക്ഷാധികാരി കൺവീനർ റഫീഖ് പാലത്ത്, ഏരിയ പ്രസിഡന്റ് കെ.വി. അലി, ഏരിയ രക്ഷാധികാരി സമിതി അംഗം പി.കെ. ഷാജി എന്നിവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ മുസ്തഫ സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി വി. സരസൻ നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം ആർ. ജയൻ, ഏരിയ സാംസ്കാരിക സമിതി കൺവീനർ നിസാം പത്തനംതിട്ട, ബദിയ യൂണിറ്റ് സെക്രട്ടറി വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഓണാഘോഷം സംഘടിപ്പിച്ച് കേളി അഫ്ലാജ് യൂണിറ്റ്
അൽഖർജ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ്ലാജ് യൂണിറ്റിന്റെ നേതൃത്വത്തിൽ "മഴവില്ല് 25' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് നഗരത്തിൽ നിന്നു 300 കിലോമീറ്റർ അകലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഗ്രാമപ്രദേശത്ത് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
വിവിധ തരം ഓണകളികൾ കോർത്തിണക്കി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കാളികളായി. യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് ഗോപാല കൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മുഹമ്മദ് രാജ ഉദ്ഘാടനം ചെയ്തു.
ട്രഷറർ പ്രജു മുടക്കയിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.വി. കാസിം, നൗഷാദ്, രവീന്ദ്രൻ, എൻ. സതീശൻ, വി.ടി. ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഷഫീക് വള്ളികുന്നം സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ഷാജി മുടക്കയിൽ നന്ദി പറഞ്ഞു.
കസേരക്കളി, ലമൺ ആൻഡ് സ്പൂൺ, കണ്ണ് കെട്ടിക്കളി, സൂചിയിൽ നൂൽകോർക്കൽ, ബോൾ പാസിംഗ്, മിഠായി പൊറുക്കൽ തുടങ്ങി വിവിധ തരത്തിലുള്ള മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
മത്സരവിജയികൾക്ക് സാംസ്കാരിക സമ്മേളനത്തിൽ വച്ച് വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.
തിരക്കഥാകൃത്ത് കെ.ആർ. സുനിലിനെ ബഹറിൻ ലാൽകെയേഴ്സ് ആദരിച്ചു
മനാമ: പ്രശസ്ത ഫോട്ടോഗ്രാഫറും "തുടരും' സിനിമയുടെ തിരക്കഥകൃത്തുമായ കെ.ആർ. സുനിലിനെ ബഹറിൻ ലാൽകെയേഴ്സ് ആദരിച്ചു. ബഹറിൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അദ്ദേഹത്തിന്റെ "വെളിച്ചപ്പാടും പോക്കറ്റടിക്കാരും' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനചടങ്ങിലാണ് ലാൽകെയേഴ്സിന്റെ സ്നേഹോപഹാരം അംഗങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചത്.
ലാൽകെയേഴ്സ് കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, ട്രഷറർ അരുൺ ജി. നെയ്യാർ, വൈസ് പ്രെസിഡന്റുമാരായ അരുൺ തൈക്കാട്ടിൽ, ജെയ്സൺ, ജോയിന്റ് സെക്രട്ടറിമാരായ ഗോപേഷ് മേലൂട്, വിഷ്ണു വിജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഖിൽ, അരുൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബഹറിൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഷിജു ജോര്‍ജ് ഷാര്‍ജയില്‍ അന്തരിച്ചു
ഷാര്‍ജ: നാലുകോടി വെട്ടികാട് കുഴിയടിയില്‍ പരേതനായ ജോര്‍ജ് തോമസിന്റെയും വാഴപ്പളളി മുതിരപ്പറമ്പില്‍ തങ്കമ്മയുടെയും മകന് ഷിജു(44) ഷാര്‍ജയില്‍ അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വസതയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നാലുകോടി സെന്റ് തോമസ് പളളിയില്‍.
സഹോദരങ്ങള്‍: നിഷ ടോമി കണയംപ്ലാക്കല്‍, ഷാനി അനീഷ് ജേക്കബ് പ്ലാന്തറയില്‍.
ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ച് കേളി
റിയാദ്: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ 27-ാമത് ചരമവാർഷിക ദിനം കേളി ആചരിച്ചു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡന്റുമായ സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളത്തിലെ എൽഡിഎഫ് സർക്കാർ ചടയൻ ഗോവിന്ദനെ പോലുള്ള നേതാക്കാൾ കാണിച്ചുതന്ന വഴികളിലൂടെ ജനങ്ങളെ ചേർത്തുപിടിച്ച് നവ കേരളം കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് അനുസ്മരണത്തിൽ സംസാരിച്ചവർ പറഞ്ഞു.
രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
ബഹറനിൽ തീപിടിത്തം; ഒരു മരണം, ഏഴ് പേരെ രക്ഷപ്പെടുത്തി
മനാമ സിറ്റി: ബഹറനിലെ സമാഹീജിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 23 വയസുകാരനായ യുവാവാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റ് ഏഴ് പേരെ അധികൃതർ രക്ഷപ്പെടുത്തി.
തിങ്കളാഴ്ചയാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അതേസമയം, അപകടത്തിൽപ്പെട്ടവർ സ്വദേശികളാണോ പ്രവാസികളാണോ എന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ചങ്ങനാശേരി സ്വദേശി കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. ചങ്ങനാശേരി മാമ്മൂട് സ്വദേശി വഴീപറമ്പിൽ ജോസഫ് ജോസഫ്(49) ആണ് മരിച്ചത്. കുവൈറ്റിലെ മംഗഫിലായിരുന്നു താമസം.
സെയിൽസ് എക്സിക്യുട്ടീവായിരുന്ന ജോസഫ് കുവൈറ്റിലെ മംഗഫിലായിരുന്നു താമസിച്ചിരുന്നത്. പരേതരായ അഗസ്തി ജോസഫ് - ത്രേസ്യാമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി. മക്കൾ: ഡെന്നീസ്, ഡെൽവിൻ, ഡെൽസൺ.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സൗദി ജയിലില്‍ കഴിയുന്ന ഷിബുവിനെ മോചിപ്പിക്കാൻ ഫണ്ട് ശേഖരണം
തിരുവനന്തപുരം: സൗദി ജയിലില്‍ കഴിയുന്ന ഷിബുവിനെ മോചിപ്പിക്കുന്നതിനായി തിരുവനന്തപുരം വെള്ളറടയില്‍ നാട്ടുകാര്‍ ഒന്നിച്ചു. കോവിഡ് സമയത്ത് സൗദിയില്‍ ഡ്രൈവറായിരുന്ന കുടപ്പനമൂട് വയലിംഗല് റോഡരികത്ത് വീട്ടില്‍ ഷിബു(45) അനധികൃതമായി കാര്‍ ഓടിച്ചുവെന്ന കാരണത്താൽ സൗദിയില്‍ അഞ്ച് വര്‍ഷമായി ശിക്ഷയില്‍ കഴിയുകയാണ്.
ഷിബു അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്നുവെങ്കിലും രണ്ടുവര്‍ഷത്തെ ശിക്ഷയാണ് സൗദി കോടതി വിധിച്ചത്. ഒന്നരലക്ഷം റിയാല്‍ (36 ലക്ഷം രൂപ) പിഴ അടച്ചാലെ ജയില്‍ മോചിതനാകാന്‍ കഴിയുകയുള്ളു. ആ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രവാസി സംഘടന.
ഫണ്ട് സ്വരൂപണത്തിനുള്ള ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം വെള്ളറടയില്‍ പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എല്‍. ബി. അജയകുമാര്‍ ബ്രോഷര്‍ കൈമാറി നിര്‍വഹിച്ചു. നേതാക്കളായ ഷിജു തടത്തില്‍, പ്രതീപ്, അശോകന് തുടങ്ങിയവര്‍ സംസാരിച്ചു.
ഫണ്ട് ശേഖരണത്തിന് പ്രവാസി സംഘടനയില്‍ പെട്ട ജംഷീര്‍, ഷിജിന്, രാജന്, സനല്‍, പ്രേമന്, സനല്‍ അടങ്ങുന്ന സംഘം ഉണ്ട്. വെള്ളറടയില്‍ നടന്ന പരിപാടിയില്‍ ഷിബുവിന്റെ ഭാര്യ സുനിത, മകന് സോജു, മാതാവ് പാലമ്മ എന്നിവര്‍ പങ്കെടുത്തു.
കൂടുതല്‍ പ്രവാസികളെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കും: കമ്മീഷന്
തിരുവനന്തപുരം: കൂടുതല്‍ പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ കമ്മീഷന്. വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിന്റെ (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ എസ്ഐആര്‍) ഭാഗമായാണ് കൂടുതല്‍ പ്രവാസികളെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുന്നത്.
നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ ഓണ്‍ലൈനായി രേഖകളും എന്യുമറേഷനും അപ്ലോഡ് ചെയ്താല്‍മതി. ഇതിന്റെ ഭാഗമായി 19ന് നോര്‍ക്കയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച നടത്തും. വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ ഓണ്‍ലൈനായി നല്കിയ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബിഎല്‍ഒമാര്‍ വീടുകളിലെത്തും.
സംശയമുണ്ടെങ്കിലോ വീട്ടില്‍ ആളില്ലെങ്കിലോ വീഡിയോ-വാട്സ്ആപ് കോളുകള്‍ ചെയ്തോ ജനപ്രതിനിധികളടക്കമുള്ളവരുമായി ബന്ധപ്പെട്ടോ നിജസ്ഥിതി ഉറപ്പാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. പുതുതായി വോട്ടു ചേര്‍ക്കുമ്പോഴും ഇതേ രീതിയാകും.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി പ്രവാസികളെ ചേര്‍ക്കുമ്പോള്‍ അപേക്ഷകര്‍ക്ക് വീട്ടുനമ്പര്‍ വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. വോട്ടറുടെ താമസസ്ഥലത്തെ കൃത്യമായി തിരിച്ചറിയുന്ന ഒരുനമ്പര്‍ രേഖപ്പെടുത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.
ഭക്ഷ്യ സംസ്കരണ മേഖലയിൽ സഹകരണത്തിന് ലുലു ഗ്രൂപ്പും കസാഖിസ്ഥാനും
അബുദാബി : മധ്യേഷൻ രാജ്യമായ കസാഖിസ്ഥാനിൽ നിന്നുള്ള കാർഷികോത്പന്നങ്ങളുടെ കയറ്റുമതി ഊർജിതമാക്കാൻ ലുലു ഗ്രൂപ്പ്. കസാഖിസ്ഥാൻ പ്രധാനമന്ത്രി ഓൾജാസ് ബെക്റ്റെനോവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ചർച്ച നടത്തി. അസ്താനയിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
കസാഖിസ്ഥാനിലെ കാർഷികോൽപ്പന്നങ്ങൾക്ക് വിപുലമായ വിപണി ലഭ്യമാക്കുമെന്ന് കൂടിക്കാഴ്ചക്കിടെ യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. ഇതിൻറെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്വത്തോടെയുള്ള അഗ്രോ ടെക്ക്നോപാർക്ക് ലോജിസ്റ്റിക്സ് ഹബിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രവുമടക്കം ലുലു യാഥാർത്ഥ്യമാക്കും. കൂടുതൽ പ്രാദേശിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും മിഡിൽഈസ്റ്റിൽ ഉൾപ്പടെ വിപണി ലഭ്യമാക്കുന്നതിനും പദ്ധതി വഴിവയ്ക്കും. നിലവിൽ കസാക്കിസ്ഥാൻ നിന്ന് മാംസോത്പ്പന്നങ്ങൾ, കാർഷിക വിഭവങ്ങളും അടക്കം ഗൾഫ് രാജ്യങ്ങളിലുള്ള ലുലു സ്റ്റോറുകളിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സഹകരണം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ.
കസാഖിസ്ഥാൻ പ്രസിഡന്റ് കാസിംജോമാർട്ട് ടോകയേവിന്റെ നിർദേശപ്രകാരം എല്ലാ പിന്തുണയും ലുലുവിൻറെ പദ്ധതികൾക്ക് നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 70ലധികം രാജ്യങ്ങളിലേക്ക് കസാക്കിസ്ഥാൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് ഇരട്ടിയാക്കാനുള്ള സർക്കാർ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്നതാണ് ലുലു ഗ്രൂപ്പുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ കഴിഞ്ഞ മെയിൽ കസാഖിസ്ഥാനിൽ ഔദ്യോഗിക സന്ദർശനം നടത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ യൂസഫലി കസാഖിസ്ഥാൻ അധികൃതരുമായി നടത്തിയിരുന്നു.
കസാഖിസ്ഥാൻ വ്യാപാര മന്ത്രി അർമ്മാൻ ഷക്കലെവ്, കസാഖിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി വൈ.കെ സൈലാസ് തങ്കൽ എന്നിവരുമായും യൂസഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിൻ്റെ ഉപസ്ഥാപനങ്ങളായ അൽ തയ്യിബ് ഫുഡ് ഇൻഡസ്ട്രീസ് ഡയറക്ടർ റിയാദ് ജബ്ബാർ, ഫെയർ എക്സ്പോര്‍ട്സ് ഇന്ത്യ ചീഫ് എക്സിക്യുടീവ് ഓഫിസർ നജിമുദീൻ ഇബ്രാഹീം എന്നിവരും സംബന്ധിച്ചു.
മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ സ്വദേശിനി വൽസ ജോസ്(വൽസമ്മ - 56) കുവൈറ്റിൽ അന്തരിച്ചു. സബാഹ് മെറ്റേണിറ്റി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു.
പരേതനായ പൈലി ആതുർക്കുഴിയിൽ പാമ്പാറയുടെ മകളായിരുന്നു. ഇരിങ്ങോൾ കുറുപ്പംപടി സ്വദേശി ജോസാണ് ഭർത്താവ്.
സംസ്കാരം പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
മദ്റസ പൊതുപരീക്ഷ: റാങ്ക് ജേതാക്കളെ ആദരിച്ചു
ദോഹ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ജിസിസി തലത്തിൽ അഞ്ച് - എട്ട് ക്ലാസുകൾക്കായി നടത്തിയ പൊതുപരീക്ഷയിൽ റാങ്ക് ജേതാക്കളായ അൽമനാർ മദ്റസ വിദ്യാർഥികളെ ആദരിച്ചു.
എട്ടാം ക്ലാസിൽ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് ഇഹാൻ, രണ്ടാം റാങ്ക് നേടിയ ഇജാസ് അബ്ദുല്ല, അഞ്ചാം ക്ലാസിൽ ഒന്നാം റാങ്ക് നേടിയ ഇഹാൻ അബ്ദുൽ വഹാബ്, രണ്ടാം റാങ്ക് നേടിയ കെ.ടി. അബ്ദുല്ല എന്നിവർക്കുള്ള ഉപഹാരം മദ്റസ പ്രിൻസിപ്പാൾ മുജീബ് റഹ്മാൻ മിശ്കാത്തി, ക്യുകെഐസി പ്രസിഡന്റ് കെ. ടി. ഫൈസൽ സലഫി എന്നിവർ സമർപ്പിച്ചു.
മികച്ച വിജയം നേടാൻ സഹായിച്ച മദ്റസ അധ്യാപകരെയും വിദ്യാർഥികൾക്ക് പിന്തുണ നൽകിയ രക്ഷിതാക്കളെയും മദ്റസ മാനേജ്മന്റ് അഭിനന്ദിച്ചു.
പുതിയ അധ്യയന വർഷത്തെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് 60 004 486 - 55 559 756 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഇരുപത് ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് അടുത്ത വർഷം മുതൽ നിലവിൽ വരും : പി.പി.മുഹമ്മദ് റാഫി
അബുദാബി : ഇരുപത് ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് അടുത്ത വർഷം മുതൽ നിലവിൽ വരുമെന്ന് കേരള ഹജ്ജ് കമ്മറ്റി അംഗം പി.പി.മുഹമ്മദ് റാഫി അറിയിച്ചു. ഹൃസ്വ സന്ദർശനാർഥം യുഎഇയിൽ എത്തിയ മുഹമ്മദ് റാഫി അബുദാബിയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ പാക്കേജ് എടുക്കുന്നതിൽ താൽപര്യമുള്ളവർ അപേക്ഷാ സമർപ്പണ വേളയിൽ തന്നെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഷോർട്ട് ഹജ്ജ് പാക്കേജ് ഒപ്ഷൻ തെരഞ്ഞെടുക്കണം. വിദേശത്ത് ജോലി ചെയ്യുന്നവരും പ്രായമായവരും ഉൾപ്പടെ ദീർഘ ദിവസ യാത്രക്ക് ബുദ്ധിമുട്ടുള്ള തീർഥാടകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. പുതിയ പാക്കേജ് പ്രഫഷണലുകൾക്കും ഏറെ പ്രയോജനമാവും. കേരളത്തിൽ കൊച്ചിയിൽ നിന്നും മാത്രമാണ് പുതിയ ഹജ്ജ് പാക്കേജ് അനുസരിച്ചുള്ള യാത്രക്ക് അവസരമുള്ളതു.
2026 ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ നിന്നുമുള്ള തെരഞ്ഞടുപ്പിൽ കേരളത്തിൽ നിന്നും 8530 പേർ തിരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് നിബന്ധന അനുസരിച്ച് പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തെരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45നും 65നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചവരിൽ 3620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു.
2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവർ ആദ്യ ഗഡുവായി 1,52,300രൂപ 2025 ഓഗസ്റ്റ് 20നകം അടക്കേണ്ടതാണ്. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓൺലൈൻ ആയും പണമടക്കാവുന്നതാണ്. പണമടച്ച രസീത് , വൈദ്യ പരിശോധന ഫലം തുടങ്ങിയവയും അനുബന്ധരേഖകളൂം 2025 ഓഗസ്റ്റ് 25നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. രേഖകൾ ഓൺലൈനായി നൽകുന്നതിനും സൗകര്യമുണ്ട്.
നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തെരഞ്ഞെടുപ്പ് മറ്റൊരറിയിപ്പൂം കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ള അപേക്ഷകരെ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കുന്നതുമാണ്.
ഏറ്റവും കൂടുതൽ അപേക്ഷകർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്. 2643 പേർ. രണ്ടാമത് കോഴിക്കോട് 1340 പേർ. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിൽ നിന്നുമാണ് 38 പേർ.
ഓൺലൈനിൽ സമർപ്പിച്ച പാസ്പോർട്ടിലെ അവ്യക്തത കാരണം മുൻ വർഷങ്ങളിൽ ചില തീർത്ഥാടകർക്ക് വിസ ഇഷ്യൂ ചെയ്യുന്നതിൽ കാലതാമസം നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ പുതിയ സംവിധാനം വന്നതോടെ അത്തരം സാങ്കേതിക പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കാനാവും.
സഊദി അറേബ്യയിൽ താമസ സ്ഥലത്ത് കാറ്ററിങ്ങ് കമ്പനികൾ മുഖേന ഭക്ഷണം ലഭ്യമാവുന്നതിനുള്ള പ്രത്യേക സൗകര്യവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടന യാത്രയിലും സൗദി അറേബ്യയിലെ സൗകര്യങ്ങളിലും അടുത്ത തവണ കാതലായ മാറ്റങ്ങൾ വരുത്താൻ പദ്ധതിയുള്ളതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ , സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച വേളയിൽ അറിയിച്ചിരുന്നു. 2025 ലെ ഹജ്ജ് തീർത്ഥാടകരിൽ നിന്നും ഹജ്ജ് കർമ്മങ്ങൾ പൂർത്തിയായ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും പ്രത്യേകമായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിച്ചിരുന്നു. ഇതിലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാവും അടുത്ത തവണ സൗകര്യങ്ങളിൽ മാറ്റം വരുത്തുക.
സംസ്ഥാനത്ത് നിന്നും ഇത്തവണയും മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. (കോഴിക്കോട്, കൊച്ചി, കണ്ണൂർ). 2023 മുതൽ കേരളത്തിൽ നിന്നും മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാറും ഹജ്ജ് കമ്മിറ്റിയൂം ഹജ്ജ് ക്യാമ്പിനുമായി എല്ലാ സംവിധാനങ്ങളൂം ഒരുക്കാറുണ്ട്. അപേക്ഷകളിൽ വളരെ കുറഞ്ഞ എണ്ണം അപേക്ഷകർ മാത്രമെ കോഴിക്കോട് വിമാനത്താവളം പുറപ്പെടൽ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ളൂ. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ഹജ്ജ് കമ്മിറ്റിയും ഇക്കാര്യം പ്രത്യേകം ഗൗരവത്തിലെടുത്ത് ചർച്ച ചെയ്യുകയും കരിപ്പൂർ വഴി പുറപ്പെടുന്നവരിൽ നിന്നും കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈടാക്കി വരുന്ന അമിത വിമാന നിരക്ക് അടുത്ത വർഷം ഇല്ലാതിരിക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഇടപെടൽ നടത്തി വരികയുമാണ്. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് പ്രത്യേക സർവ്വീസ് അനുമതി നൽകിയും കുടുതൽ എയർലൈൻസ് കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിന് അവസരം ഒരുക്കിയും വ്യോമയാന മന്ത്രാലായം പ്രത്യേക ഇടപെടൽ നടത്തിക്കൊണ്ട് ഈ പ്രതിസന്ധി ഒഴിവാക്കേണ്ടതുണ്ടെന്ന് പി.പി.മുഹമ്മദ് റാഫി അഭിപ്രായപ്പെട്ടു .
അനിൽ സി ഇടിക്കുള
കേളി ലാസർദി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസർദി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന റിയാദിലെ ന്യൂ സനയയിലാണ് വിവിധതരം ഓണക്കളികൾ കോർത്തിണക്കി പൊതുജനങ്ങൾക്കായി പരിപാടി സംഘടിപ്പിച്ചത്.
ഓണക്കളികൾ 2025’ എന്ന പേരിൽ ന്യൂ സനയ്യ കാർബക്ക് സമീപത്തുള്ള പാർക്കിൽ, സനയ സെക്യൂരിറ്റിയുടെ (മോഡം) സഹായത്തോടെ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ഷൂട്ട് ഔട്ട്, വടംവലി, കണ്ണ് കെട്ടി കലം ഉടയ്ക്കൽ, കസേരകളി, ലെമൺ ആൻഡ് സ്പൂൺ റെയ്സ്, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി നിരവധി കളികൾ അരങ്ങേറി.
ഓണസദ്യയ്ക്ക് ശേഷം ആരംഭിച്ച പരിപാടികൾ രാത്രി പത്തു മണിവരെ നീണ്ടുനിന്നു.യൂണിറ്റ് പ്രസിഡന്റ് ഷൈജു ചാലോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, എൻ.ആർ.കെ. കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി ഷമൽ രാജ് സ്വാഗതവും പ്രോഗ്രാം കൺവീനർ കിംഗ്സ്റ്റൺ നന്ദിയും പറഞ്ഞു.
കണ്ണ് കെട്ടി കലം ഉടയ്ക്കൽ സിയാദ്, കസേരകളി നൂറുദ്ധീൻ, അക്ബർ, ലെമൺ ആൻഡ് സ്പൂൺ റെയ്സ് അജ്മൽ, ജംനാഷ്, സുന്ദരിക്ക് പൊട്ടുതൊടൽ ജനാഷ്, ജമീൽ, ഷൂട്ട് ഔട്ട് സിയാദ്, ജുനൈദ് എന്നിവർ വിവിധ മത്സര വിജയികളായി. ആറ് ടീമുകൾ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തിൽ, അറേഷ് ടീം നൂൺ ടീമിനെ പരാജയപ്പെടുത്തി വിജയികളായി.
വടംവലി വിജയികൾക്കുള്ള ട്രോഫി ചില്ലി മാസ്റ്റേഴ്സ് സ്പോൺസർ ചെയ്തു. കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ വിജയികൾക്ക് ട്രോഫി നൽകി. റണ്ണറപ്പിനുള്ള ട്രോഫി ഏരിയ സെക്രട്ടറി തോമസ് ജോയ് സമ്മാനിച്ചു. മറ്റ് സമ്മാനങ്ങൾ മനാൽ സൂപ്പർ മാർക്കറ്റ്, ബി.കെ. ബ്രോസ്റ്റഡ് എന്നിവർ സ്പോൺസർചെയ്തു. കാണികൾക്കായി പായസ വിതരണവും നടത്തി.
.
ഐസിഎഫ് സൗദി വെസ്റ്റ് റൈഞ്ചിന് പുതിയ സാരഥികൾ
മക്ക: ഐസിഎഫ് സൗദി വെസ്റ്റിന് കീഴിലെ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക കൗൺസിൽ സംഘടിപ്പിച്ചു. നാഷണൽ മോറൽ എജ്യുക്ഷേൻ സെക്രട്ടറി ഉമർ പന്നിയൂർ ഉദ്ഘാടനം ചെയ്തു.
കൗൺസിലിന്റെ റിട്ടേണിംഗ് ഓഫീസർ നാഷനൽ ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളമായിരുന്നു.
2025 - 26 വർഷത്തേക്കുള്ള ഭാരവാഹികളായി മൊയ്ദീൻ കുട്ടി സഖാഫി യൂണിവേഴ്സിറ്റി (പ്രസിഡന്റ്), മുസ്തഫ സഅദി ക്ലാരി (സെക്രട്ടറി), എം.എ. റഷീദ് അസ്ഹരി ഇരിങ്ങല്ലൂർ (ഫിനാൻസ് സെക്രട്ടറി), ഷംസുദ്ദീൻ ബുഖാരി, അബു മിസ്ബാഹ് (ഐടി & വെൽഫയർ),
ഇബ്രാഹിം സഖാഫി, മുഹ്സിൻ സഖാഫി (എക്സാം), ഉസ്മാൻ സഖാഫി, അനീസ് സഖാഫി (ട്രെയിനിംഗ്), ഹനീഫ് ലത്വീഫി, ഇർഷാദ് ലത്തീഫി (മാഗസിൻ) തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ചാപ്റ്റർ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ ആശംസകൾ നേർന്നു.
ഹസൻ സഖാഫി കണ്ണൂർ അധ്യക്ഷത വഹിച്ചു. ഓടക്കൽ ബാസിത് അഹ്സനി സ്വാഗതവും എം.എ. റഷീദ് അസ്ഹരി നന്ദിയും പറഞ്ഞു.
ഓണാഘോഷം സംഘടിപ്പിച്ച് കേളി അസീസിയ ഏരിയ കമ്മിറ്റി
റിയാദ്: "ആരവം 25' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ച് കേളി അസീസിയ ഏരിയ കമ്മിറ്റി. അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഓണസദ്യയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി അംഗങ്ങൾ, പൊതുസമൂഹത്തിൽപ്പെട്ടവർ എന്നിവർ ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. 16 വിഭവങ്ങളോടെ കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യ, പൂക്കളം, മാവേലി എന്നിവ ഓണാഘോഷത്തിന്റെ തനിമ ആസ്വാദകരിലേക്ക് എത്തിച്ചു.
കുടുംബവേദിയിലെ കുട്ടികളുടെ നൃത്തങ്ങളും വിവിധ കലാ-കായിക പരിപാടികളും കാണികൾക്ക് ആനന്ദം പകർന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരി അനിത്ര ജോമി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കുടുംബ വേദി വൈസ് പ്രസിഡന്റ് വി.എസ്. സജീന,
ജോയിന്റ് സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ്, അസീസിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ആക്ടിംഗ് സെക്രട്ടറി അജിത്പ്രസാദ് സ്വാഗതവും സംഘാടക സമിതി കൺവീനർ സുഭാഷ് നന്ദിയും അറിയിച്ചു. കലാ-കായിക പരിപാടികൾക്കുള്ള മൊമെന്റോകൾ സംഘാടക സമിതി കൺവീനർ സുഭാഷ്, ചെയർമാൻ ഷമീർബാബു, ആക്ടിംഗ് സെക്രട്ടറി അജിത്, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, പബ്ലിസിറ്റി കൺവീനർ റാഷിഖ് എന്നിവർ നൽകി.
സംരംഭകർക്ക് പുതിയ ദിശാബോധം നൽകി ബിസിനസ് കോൺക്ലേവ്
കുവൈറ്റ് സിറ്റി: വ്യവസായ സംരംഭങ്ങൾക്ക് പ്രോത്സാഹനവും സംരംഭകർക്ക് പുതിയ ദിശാബോധവും നൽകി യൂത്ത് ഇന്ത്യ കുവൈറ്റ് "ബിസിനസ് കോൺക്ലേവ്'. ഫർവാനിയ ക്രൗൺ പ്ലാസയിൽ നടന്ന കോൺക്ലേവ് സംരംഭകരും പ്രഫഷണലുകളും ഒരുമിച്ച വേദിയായി മാറി.
വ്യവസായ രംഗത്തെ നവീന സാധ്യതകൾ കണ്ടെത്തൽ, സംരംഭകരെ തമ്മിൽ ബന്ധിപ്പിക്കൽ, ബിസിനസ് വിജയഗാഥകൾ പങ്കുവയ്ക്കൽ തുടങ്ങി വ്യത്യസ്തമായ സെഷനുകൾ കോൺക്ലേവിന്റെ ഭാഗമായി.
പാനൽ ചർച്ച, നെറ്റ്വർക്കിംഗ് സെഷനുകൾ, എത്തിക്കൽ ബിസിനസ് മാർഗ നിർദേശങ്ങൾ, ശരീഅ ഫിഖ്ഹ് ഡെസ്ക്, സംരംഭങ്ങളുടെ പ്രദർശനങ്ങൾ, ബിസിനസ് നിയമങ്ങൾ അറിയാനുള്ള വേദി, വിദഗ്ധരുടെ സംവാദങ്ങൾ എന്നിവയും നടന്നു.
ബിസിനസ്, സംരംഭ രംഗത്തുള്ളവരും പൊതു സമൂഹത്തിൽ നിന്നുള്ളവരുമായ നിരവധി പേർ കോൺക്ലേവിന്റെ ഭാഗമായി. എ. മുഹമ്മദ് ഷാഫി (മാനേജിംഗ് ഡയറക്ടർ മിനാർ ഗ്രൂപ്പ്), ഡോ. അൻവർ അമീൻ ചേലാട്ട് (മാനേജിംഗ് ഡയറക്ടർ, റിജൻസി ഗ്രൂപ്പ്), പി.സി. മുസ്തഫ (ചെയർമാൻ ആൻഡ് ഗ്ലോബൽ സിഇഒ ഐഡി ഫ്രഷ്),
മാത്യു ജോസഫ് (സിഒഒ ആൻഡ് കോ-ഫൗണ്ടർ ഫ്രഷ് ടു ഹോം), റിയാസ് ഹക്കീം (ഇമോഷനൽ സെയിൽസ് കോച്ച്), റമീസ് അലി (സിഇഒ ആൻഡ് കോ-ഫൗണ്ടർ, ഇന്റർവെൽ ലേണിംഗ്), മറിയം വിധു വിജയൻ (സി.ഇ.ഒ ആൻഡ് കോ-ഫൗണ്ടർ ക്രിക് ആപ്പ്), ഡോ.നിഷാദ് (പ്രൊജക്ട് ഡയറക്ടർ പീപ്പിൾസ് ഫൗണ്ടേഷൻ),
നസ്റുദ്ധീൻ (ഡയറക്ടർ ദി റെസ്റ്റോമാസ്റ്റർ), റഷീദ് തക്കാര (പ്രസിഡന്റ് കിറ), ഷബീർ മണ്ടോളി (പ്രസിഡന്റ് റോക്), എൻ.വി. മുഹമ്മദ് ആസിഫ് (ജനറൽ മാനേജർ ഫരീജ് ജനറൽ മാനേജർ ഫ്രീജ് സ്വാലെ), ഫൈസൽ മഞ്ചേരി, സി.പി. ഷഫീഖ് (ഫൗണ്ടർ എത്തിക് ബി അഡ്വൈസറി), നിയാസ് ഇസ്ലാഹി, ഖലീൽ റഹ്മാൻ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, മാഗോ ഹൈപ്പർ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ റഫീഖ് അഹ്മദ്, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, കെഐജി പ്രസിഡന്റ് പി.ടി. ഷരീഫ്, ഒ.പി. മുഹമ്മദ് അലി, അനസ് ഖാലിദ് ഖലീഫ അൽ ഖലീഫ, മുസ്തഫ കാരി, മിലൻ ജലീൽ, അബ്ദുൽ ലത്തീഫ്, ഫിറോസ് ഹമീദ്, ഫൈസൽ മഞ്ചേരി എന്നിവർ ആശംസ നേർന്നു.
പ്രോഗ്രാം കൺവീനർ മഹനാസ് മുസ്തഫ സ്വാഗതവും കെ.വി. ഫൈസൽ നന്ദിയും പറഞ്ഞു.
ഗ്രന്ഥരചനാ രംഗത്ത് നൂറിന്റെ മികവില്‍; ഡോ. അമാനുള്ള വടക്കാങ്ങരയ്ക്ക് മൈന്റ് ട്യൂണ്‍ എക്കോ വേവ്സ് ആദരം
ദോഹ: ഗ്രന്ഥ രചനാരംഗത്ത് നൂറിന്റെ നിറവിലെത്തുന്ന ആദ്യ പ്രവാസിയെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കിയ ഡോ. അമാനുള്ള വടക്കാങ്ങരയെ മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്സ് ഖത്തര്‍ ചാപ്റ്റര്‍ ആദരിച്ചു.
അമാനുള്ള രചിച്ച ഏറെ പ്രശസ്തമായ വിജയമന്ത്രങ്ങള്‍ എന്ന സീരീസില്‍ ഒമ്പതാമത്തെ വാല്യത്തിന്റെ പ്രകാശന ചടങ്ങില്‍ മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്സ് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ മെമെന്റോ കൈമാറുകയും ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട്, ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു.
ഷമീര്‍ തലയാട് ചടങ്ങിന് നേതൃത്വം നല്കി. കെഎംസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീര്‍, ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സത്യേന്ദ്ര പദക്, ഫൈസല്‍ റസാഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ പ്രചോദനം, യാത്രാവിവരണം, സ്പോക്കണ് അറബിക് തുടങ്ങി വിവിധ വിഷയങ്ങളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുകയെന്നത് വലിയ നേട്ടമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.
സതീശന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റായിരുന്ന കണ്ണൂർ കണ്ണപുരം മോട്ടമ്മൽ സ്വദേശി സതീശന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു.
33 വർഷമായി സഹന സനയ്യയിൽ വെൽഡിംഗ് ജോലി ചെയ്തു വരികയായിരുന്ന സതീശൻ, ജോലിചെയ്തുകൊണ്ടിരിക്കെ കെട്ടിടത്തിൽ നിന്ന് വീണു മരിക്കുകയായിരുന്നു.
2003 മുതൽ കേളി അംഗമായിരുന്ന അദ്ദേഹം, സഹന യൂണിറ്റ് ട്രഷററും യൂണിറ്റ് പ്രസിഡന്റും എന്നീ ചുമതലകൾ വഹിച്ചിരുന്നു. അൽഖർജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഏരിയ പ്രസിഡണ്ട് രാമകൃഷ്ണൻ കൂവോട് അധ്യക്ഷത വഹിച്ചു.
ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ലിപിൻ പശുപതി സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് അബ്ദുൽകലാം അനുശോചന കുറിപ്പും അവതരിപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, കേളി വൈസ് പ്രസിഡന്റും അൽഖർജ് ഏരിയ ചുമതലക്കാരനുമായ ഗഫൂർ ആനമങ്ങാട്, ഏരിയ ട്രഷറർ ജയൻ പെരുനാട്,
ഏരിയ ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, ഏരിയ രക്ഷാധികാരി സമിതി അംഗം മണികണ്ടൻ ചേലേക്കര, സഹന യൂണിറ്റ് സെക്രട്ടറി രമേഷ് എൻ.ജി, ഹോത്ത യൂണിറ്റ് സെക്രട്ടറി കെ.എസ്. മണികണ്ടൻ,
സൂഖ് യൂണിറ്റ് പ്രസിഡന്റ് എ.പി. ചന്ദ്രൻ, ഹോത്ത യൂണിറ്റ് ആക്ടിംഗ് ട്രഷറർ റഹീം ശൂരനാട്, സഹന യൂണിറ്റ് അംഗം ഷിഹാബ്, കൂട്ടുകാരായ രാജേന്ദ്രൻ, നാരായണൻ, വിജയൻ, അരവിന്ദാക്ഷൻ, പ്രസന്നൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കേളി ദാവാത്മി ഏരിയ പുനഃസംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ദവാത്മി യൂണിറ്റ് ഏരിയ കമ്മറ്റിയായി പുനഃസംഘടിപ്പിച്ചു. മുസാമിയ ഏരിയ കമ്മിറ്റിക്ക് കീഴിൽ യൂണിറ്റായി പ്രവർത്തിച്ചിരുന്ന ദവാത്മി തുടർച്ചയായ പ്രവർത്തനത്തിന്റെ ഭാഗമായി ദവാത്മിയിലെ മലയാളികൾക്കിടയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സാന്നിധ്യമായി മാറി.
നിരവധി പ്രവാസികളെ സംഘടനയുടെ അംഗങ്ങളായി ചേർത്താണ് യൂണിറ്റിൽ നിന്നും ഏരിയ കമ്മറ്റിയിലേക്ക് ഉയർന്നത്. മുസാമിയ ഏരിയ സമ്മേളനത്തിലാണ് യൂണിറ്റിനെ ഏരിയയായി പ്രഖ്യാപനം നടത്തിയത്.
എച്ച്. ഉമ്മർ (സെക്രട്ടറി), ബി. രാജേഷ് (പ്രസിഡന്റ്), കെ.കെ. മുജീബ് (ട്രഷറർ), പി. ബിനു (വൈസ് പ്രസിഡന്റ്), ജി. മോഹൻ (ജോയിന്റ് സെക്രട്ടറി), ഗിരീഷ് മാത്തൂർ (ജോയിന്റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായും മുഹമ്മദ് റാഫി, ലിനീഷ്, നസീം, ഹാരീസ് പറക്കോട്ടു പാടത്ത്, നിസറുദ്ധീൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു.
ദവാത്മി ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിലയിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ ഉണർത്തി പുതുപ്പള്ളി ഹൗസിൽ വീണ്ടുമൊരു ഓണാഘോഷം
തിരുവനന്തപുരം: അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി നടന്നുവരുന്ന "ഓണംവിത്ത് കാൻസർ പേഷ്യന്റ്സ്' ഈ വർഷവും പതിവ് തെറ്റിക്കാതെ പുതുപ്പള്ളി ഹൗസിൽ നടന്നു.
ഗുരുതര രോഗങ്ങൾ ബാധിച്ച് വേദനയിൽ കഴിയുന്ന ചികിത്സിക്കാൻ പ്രതിസന്ധി നേരിടുന്ന രോഗികളെ കണ്ടെത്തി ചികിത്സാ സഹായവും ഓണപ്പുടവയും ഓണസദ്യയും നൽകി പിന്തുണയേകുന്ന ഓണവിരുന്നാണ് തിരുവോണ ദിനത്തിൽ പുതുപ്പള്ളി ഹൗസിൽ നടക്കുന്നത്.
ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന ആറുമാസം പ്രായമുള്ള കുഞ്ഞു മുതലുള്ള രോഗികൾ പങ്കെടുത്തു. തുടർച്ചയായ പത്താം വർഷമാണ് കാൻസർ രോഗികൾക്കായി പുതുപ്പള്ളി ഹൗസിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടന്നുവന്നിരുന്ന തിരുവോണ വിരുന്ന് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും കുടുംബാംഗങ്ങളുടെ സജീവ പിന്തുണയിൽ തുടരുകയാണ്.
വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കെപിസിസി മുൻ സെക്രട്ടറി എം.എ. ലത്തീഫ്, ചാണ്ടി ഉമ്മൻ എംഎൽഎ, മറിയാമ്മ ഉമ്മൻ, ഡോ. മറിയ ഉമ്മൻ, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ജനറൽ സെക്രട്ടറി ഷാജി കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കേളി നസീം ഏരിയ സെമിനാർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി നസീം ഏരിയ സമ്മേളനത്തിനു മുന്നോടിയായി സമ്മേളന സംഘാടക സമിതി "മരണം കൊയ്യുന്ന സമരാഭാസങ്ങൾ' എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഏരിയ കമ്മിറ്റിയംഗം സഫറുദീൻ മോഡറേറ്ററായി ആരംഭിച്ച സെമിനാറിൽ കേന്ദ്ര കമ്മിറ്റിയംഗം ഹാരിസ് സ്വാഗതം പറഞ്ഞു. പ്രബന്ധം ഏരിയ കമ്മിറ്റിയംഗം വിനോദ് കുമാർ അവതരിപ്പിച്ചു. മുഖ്യപ്രഭാഷണം കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് നടത്തി.
വിഷയത്തിന്റെ സത്തയുൾക്കൊണ്ട് ഏരിയ പ്രസിഡന്റ് ഉല്ലാസൻ, ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് നൗഫൽ, ഗിരീഷ്കുമാർ, ഏരിയ രക്ഷാധികാരി അംഗങ്ങളായ കെ.ഇ. ഷാജി, രവീന്ദ്ര നാഥൻ, ഹരികുമാർ, ഏരിയ കമ്മിറ്റിയംഗങ്ങൾ, വിവിധ യൂണിറ്റുകളിലെഅംഗങ്ങളടക്കം 22 പേർ ചർച്ചയിൽ പങ്കെടുത്തു.
ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് മോഡറേറ്റർ സംശയ നിവാരണവും നടത്തി. കേളികേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ മധു പട്ടാമ്പി, കേന്ദ്ര കമ്മിറ്റിയംഗം ബിജി തോമസ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സജീവ് സെമിനാറിന് നന്ദി പറഞ്ഞു.
കെറ്റിഎംസിസി ടാലന്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഐപിസി കുവൈറ്റ് കരസ്ഥമാക്കി
കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെറ്റിഎംസിസി) സംഘടിപ്പിച്ച പത്താമത് ടാലന്റ് ടെസ്റ്റ് 2025, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ (എൻഇസികെ ) അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ 8.30ന് ആരംഭിച്ച മത്സരത്തിൽ എൻഇസികെയിലും അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമ, സിഎസ്ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 34 സഭകളിൽ നിന്നായി 500 ൽ പരം മത്സരാർത്ഥികൾ മാറ്റുരച്ചു .
പത്താം വർഷത്തെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഐപിസി കുവൈറ്റ് സ്വന്തമാക്കി. സെൻറ് പീറ്റേഴ്സ് സിഎസ്ഐ ചർച്ച് രണ്ടാം സ്ഥാനവും ചർച്ച് ഓഫ് ഗോഡ് അഹമ്മദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമൂഹഗാന മത്സരത്തിൽ കുവൈറ്റ് സിറ്റി മാർത്തോമാ പാരിഷ് ഒന്നാം സ്ഥാനവും, സെൻറ് പീറ്റേഴ്സ് സിഎസ്ഐ ചർച്ച് രണ്ടാം സ്ഥാനവും, ഐപിസി കുവൈറ്റ് മൂന്നാം സ്ഥാനവും യഥാക്രമം നേടി.
70ാം വാർഷികം ആഘോഷിക്കുന്ന കെറ്റിഎംസിസി സൺഡേ സ്കൂൾ കുട്ടികളുടെ ദീപശിഖ പ്രയാണത്തോടുകൂടി ആരംഭിച്ച ചടങ്ങ് റവ. സ്റ്റീഫൻ നെടുവക്കാട്ട് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭയുടെ പ്രിസൈഡിംഗ് ബിഷപ് മോസ്റ്റ് .റൈറ്റ് റവ. ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. എൻഇസികെ സെക്രട്ടറി റോയ് യോഹന്നാൻ, കെറ്റിഎംസിസി പ്രസിഡന്റ് വർഗീസ് മാത്യു, സെക്രട്ടറി അജോഷ് മാത്യു, കോമൺ കൗൺസിൽ അംഗം സജു വി. തോമസ്, ഷിജോ തോമസ്, ഷിബു വി. സാം, ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയൽ ജോൺ എന്നിവർ പ്രസംഗിച്ചു.
ഹാർവസ്റ്റ് ടെലിവിഷൻ ഡയറക്ടർ ബിബി ജോർജ്ജ് ചാക്കായെ ജോയൽ ജേക്കബും ജെയിംസ് മാത്യുവും ചേർന്ന് ആദരിച്ചു.രാവിലെ എട്ടിന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ നിന്ന് സമാപന സമ്മേളനം വരെ, വിവിധ മത്സര ഹാളുകളിൽ നൂറുകണക്കിന് കാണികൾ സാന്നിധ്യം രേഖപ്പെടുത്തി. ഉച്ചയ്ക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
കുവൈറ്റ് ഇവാഞ്ചലിക്കൽ ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വല തുടക്കം
കുവൈറ്റ് : അറുപത് വര്‍ഷങ്ങള്‍ പിന്നിടുന്ന സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച വൈകിട്ട് എൻഇസികെയിലെ കെടിഎംസിസി ഹാളില്‍ നടന്ന സ്തോത്രശുശ്രൂഷയോടെയാണ് വര്‍ഷാന്തര പരിപാടികള്‍ ആരംഭിച്ചത്.
ഇടവക വികാരി റവ. സിബി പി.ജെ നേതൃത്വം നല്കി. സഭയുടെ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു, വജ്രജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം നിര്‍വഹിച്ചു മാര്‍ഗനിര്‍ദ്ദേശങ്ങളും നല്കി.
ആഘോഷങ്ങളുടെ ഭാഗമായി ഇടവക ഏറ്റെടുത്തിരിക്കുന്ന വിവിധ പദ്ധതികള്‍ ജനറല്‍ കണ്‍വീനര്‍ കുരുവിള ചെറിയാന് അവതരിപ്പിച്ചു. “ദൈവത്തിന്റെ വിശ്വസ്തത തലമുറകളിലൂടെ” എന്ന വജ്രജൂബിലി തീമും ലോഗോയും ഉദ്ഘാടന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. പ്രവാസജീവിതത്തില്‍ ഇടവകയോടൊപ്പം 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു.
പൗരോഹിത്യത്തിൽ 40 വർഷം പൂർത്തിയാക്കിയ സഭയുടെ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാമിനെ ഇടവക ആദരിച്ചു .വജ്രജൂബിലി ലോഗോയും തീം സോംഗും രചിച്ച് അവതരിപ്പിച്ച റെക്സി ചെറിയാന്, ലിന്‍സ് വര്‍ഗീസ്, ലിനു പി. മാണികുഞ്ഞ് എന്നിവരെയും ആദരിച്ചു.വജ്രജൂബിലി പ്രോജക്ടിലേക്കുള്ള ആദ്യ സംഭാവനകള്‍ ജോര്‍ജ് വര്‍ഗീസ്, തോമസ് ജോണ്‍ എന്നിവര്‍ ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാമിന് കൈമാറി.
റവ. ബിനു എബ്രഹാം (കെഇസിഎഫ് പ്രസിഡന്റ്), റവ. കെ.സി. ജോര്‍ജ്, റോയ് കെ .യോഹന്നാന് (എൻ.ഇ.സി.കെ. സെക്രട്ടറി), വര്‍ഗീസ് മാത്യു (കെടിഎംസിസി. പ്രസിഡന്റ്), അജോഷ് മാത്യു (കെടിഎംസിസി സെക്രട്ടറി), സജു വാഴയില്‍ തോമസ് (എൻ.ഇ.സി.കെ. കോമണ്‍ കൗണ്‍സില്‍ അംഗം), ജോര്‍ജ് വര്‍ഗീസ് (സഭ അല്മായ ട്രസ്റ്റി) എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ലിനു പി. മാണികുഞ്ഞിന്റം നേതൃത്വത്തില്‍ ഇടവക കൊയർ ഗാനങ്ങള്‍ ആലപിച്ചു. സിജുമോന്‍ എബ്രഹാം സ്വാഗതവും ബിജു സാമുവേല്‍ നന്ദിപ്രസംഗവും നടത്തി.
ദിനകരന് സാന്ത്വനമേകി സ്നേഹസ്പർശം പൊതുകൂട്ടായ്മ
റിയാദ്: ബദിയയിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ കൊല്ലം പരവൂർ സ്വദേശിയായ ദിനകരന് സാന്ത്വനമായി കേളി "സ്നേഹസ്പർശം' പൊതുകൂട്ടായ്മ. 31 വർഷത്തോളം പ്രവാസജീവിതം നയിച്ച ദിനകരൻ അഞ്ച് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
ദീർഘകാലം നിർമാണ മേഖലയിൽ ജോലി ചെയ്ത് അദ്ദേഹം തൊഴിൽ പ്രതിസന്ധി കാരണമാണ് പ്രവാസി ജീവിതം അവസാനിപ്പിച്ചത്. പ്രമേഹവും അനുബന്ധ അസുഖങ്ങളും മൂലം ദുരിതം അനുഭവിക്കുന്ന അദ്ദേഹത്തിന്റെ കാലിന്റെ വിരൽ അടുത്തിടെ മുറിച്ചു മാറ്റേണ്ടിവന്നു.
പ്രവാസിയായിരിക്കെ കേളി കലാസാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. കേളി ബദിയ ഏരിയ കമ്മിറ്റി അഭ്യർഥിച്ചതിനെ തുടർന്ന് "സ്നേഹസ്പർശം' പൊതുഗ്രൂപ്പിലൂടെ സമാഹരിച്ച ചികിത്സാ സഹായം ദിനകരന് കൈമാറി.
പരവൂർ അർബൻ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. സേതുമാധവനിൽ നിന്നും സഹായം ഏറ്റുവാങ്ങി.
കേരള പ്രവാസി സംഘം ചാത്തന്നൂർ ഏരിയ പ്രസിഡന്റും കേളിയുടെ ആദ്യകാല പ്രവർത്തകനുമായ സന്തോഷ് മാനവം അധ്യക്ഷനായി.
ചാത്തന്നൂർ കോർപ്പറേഷൻ കൗൺസിലർ എ. ദസ്തകീർ, ശ്രീലാൽ, യാക്കൂബ്, വിജയകുമാരക്കുറുപ്പ്, വിനോദ്, സജീവ് എന്നിവർ പങ്കെടുത്തു.
അതിവിപുലമായ ഓണാഘോഷവുമായി കൊല്ലം പ്രവാസി അസോസിയേഷൻ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ എല്ലാ വർഷവും "കെപിഎ പൊന്നോണം 2025' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ഈ വർഷം കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാനൊരുങ്ങുന്നു.
സംഘടനയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 24 വരെ നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾ, കെപിഎയുടെ പത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പവിഴദ്വീപിലെ വിവിധ പ്രദേശങ്ങളിലായി ഘട്ടംഘട്ടമായി നടത്തപ്പെടും.
പ്രവാസി മലയാളികൾക്ക് ഓണത്തിന്റെ തനിമയും നാട്ടിന്റെ ഓർമകളും പകർന്നു നൽകുന്ന അനുഭവമായി മാറുവാൻ വേണ്ടി ഓരോ ഏരിയകളും സംഘടിപ്പിക്കുന്ന പരിപാടികളിൽ ഓണസദ്യ, ഓണക്കളികൾ, കലാപരിപാടികൾ, തിരുവാതിര, പുലികളി, വടംവലി തുടങ്ങി വൈവിധ്യമാർന്ന വിനോദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അംഗങ്ങൾ തമ്മിലുള്ള സൗഹൃദബന്ധങ്ങളും കേരളത്തിന്റെ സമ്പന്നമായ സംസ്കാരപാരമ്പര്യവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം.
ഇതോടൊപ്പം, കെപിഎയിലെ എല്ലാ കുടുംബാംഗങ്ങൾക്കും പരസ്പരം പരിചയപ്പെടാനും സൗഹൃദം പുതുക്കാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ഒരുക്കാനുമാണ് സംഘടന ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒമാനിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം വൃക്ഷവിലാസം തോപ്പിൽ രഹനയാണ്(42) മരിച്ചത്. ഭർത്താവ് അബ്ദുൾ മനാഫുമൊന്നിച്ച് (ജലീൽ) കാറിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണംതെറ്റി മറിഞ്ഞായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന മകൻ മുഹമ്മദ് സ്വാലിഹിനും ജലീലിനും നിസാര പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രഹന ഒമാനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
നെടുമ്പാശേരിയിൽ എത്തിക്കുന്ന മൃതദേഹം പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്ലാം പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മൂന്നു വർഷം മുമ്പാണ് രഹന നാട്ടിൽനിന്ന് ജലീലിനൊപ്പം ദമാമിലേക്കു പോയത്. മകൾ തസ്നീമ. മരുമകൻ മുഹമ്മദ് ഫാസിൽ.
റിയാദിൽ കുഴഞ്ഞുവീണു മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം കബറടക്കി
റിയാദ്: മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. 30 വർഷമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്യുകയായിരുന്ന ചെമ്മേരിപാറ സ്വദേശി പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനായ സിദ്ദീഖ്(57) ആണ് മരിച്ചത്.
ജോലിക്ക് വരുന്ന സമയം കഴിഞ്ഞും സിദ്ദീഖിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് ആസാദ് ചേമ്പിൽ റൂമിൽ അന്വേഷിച്ചെത്തിയപ്പോൾ അവശനായി മുറിയിലെ തറയിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്തുള്ള നാഷണൽ കയർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കേളി മലാസ് ഏരിയ ജീവകാരുണ്യ കൺവീനർ പി.എൻ.എം. റഫീഖ്, ഏരിയ പ്രസിഡന്റ് മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി.
മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ കബറടക്കി. ഭാര്യ റംല. മക്കൾ മുഹമ്മദ് ഷമീർ, മുഹമ്മദ് സമ്മാസ്, സബാന അഫ്സത്ത്.
അൽമനാർ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
ദോഹ: പുതിയ അധ്യയന വർഷത്തെ വരവേറ്റ് ദോഹ അൽമനാർ മദ്റസ നവാഗതർക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. മധുരം നൽകിയും വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും പുതിയ വർഷത്തിന്റെ തുടക്കം ഗംഭീരമാക്കി.
ഖത്തർ കേരള ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവിതവഴിയിലെ വെല്ലുവിളികൾ നേരിടാൻ സമൂഹത്തെ സുസജ്ജമാക്കുന്നതിൽ വിദ്യാഭ്യാസം വഹിക്കുന്ന പങ്കിനെ അദ്ദേഹം സദസുമായി പങ്കുവച്ചു.
മൂല്യച്യുതികളിലേക്കും ധാർമിക തകർച്ചയിലേക്കും വീഴുന്നതിൽ നിന്നും പുതുതലമുറയെ തടുത്തു നിർത്തുന്നതിലും സദാചാര ബോധത്തിലൂന്നിയ സമൂഹത്തെ വാർത്തെടുക്കുന്നതിലും മദ്റസകൾക്കുള്ള പങ്ക് അദ്ദേഹം സ്മരിച്ചു.
മദ്റസ പ്രിൻസിപ്പാൾ മുജീബ് റഹ്മാൻ മിശ്കാത്തി ആമുഖഭാഷണം നടത്തി. കഴിഞ്ഞ അധ്യയന വർഷത്തിൽ വാർഷിക പരീക്ഷയിൽ വിവിധ ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് വൈസ് പ്രിൻസിപ്പാൾ സ്വലാഹുദ്ധീൻ സ്വലാഹിയും വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഫൈസൽ സലഫി എടത്തനാട്ടുകരയും സമ്മാനങ്ങൾ വിതരണം ചെയ്തു.
മദ്റസ കൺവീനർ ഷബീറലി അത്തോളി, ക്യുകെഐസി ട്രെഷറർ മുഹമ്മദലി മൂടാടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പുതിയ അധ്യയന വർഷത്തെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് 60004486/55559756 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കേളി റൗദ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി റൗദ ഏരിയയുടെ ഒമ്പതാമത് സമ്മേളനം ഒക്ടോബർ മൂന്നിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി. പി സലിം അധ്യക്ഷത വഹിച്ചു.
കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ആക്ടിംഗ് കൺവീനർ മുഹമ്മദ് ഷഫീക് ഏരിയ സെക്രട്ടറി ബിജിതോമസിന് കൈമാറികൊണ്ട് ലോഗോ പ്രകാശനം നിർവഹിച്ചു.
കേളി റൗദ ഏരിയ രക്ഷാധികാരി കൺവീനർ സതീഷ് കുമാർ വളവിൽ, ഏരിയ ട്രഷറർ കെ.കെ. ഷാജി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. റൗദ ഏരിയ ജോയിന്റ് സെക്രട്ടറി ശ്രീകുമാർ വാസു സ്വാഗതവും ആക്ടിംഗ് കൺവീനർ മുഹമ്മദ്ഷഫീക് നന്ദിയും പറഞ്ഞു.
ഓണസംഗമം ഒരുക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ്
അബുദാബി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു.
തിരുവാതിര, അസുര ബാൻഡ് ഒരുക്കിയ ഫൂഷൻ ചെണ്ട മേളം, മഹാബലി എഴുന്നള്ളത്ത്, സംഗീത - നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി. ഓണസദ്യയിൽ മുന്നൂറോളം പേർ പങ്കെടുത്തു.
ചാപ്റ്റർ ചെയർമാൻ എൻ.വി. കൃഷ്ണൻ, വൈസ് ചെയർമാൻ രോഹിത് ദയാമ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഓണാഘോഷം ഒരുക്കിയത്.
സൗദി കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് എംബസി നിയമസഹായം നൽകണമെന്ന് കേരള ഹൈക്കോടതി
റിയാദ്: സൗദി അറേബ്യയിലെ നാസർ അൽ ഹാജിരി & പാർട്ണേഴ്സ് കമ്പനിയിൽനിന്നും 2020 - 21 കാലഘട്ടത്തിൽ അനധികൃതമായി പുറത്താക്കപ്പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് തങ്ങളുടെ സർവീസ് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ട നിയമസഹായം നൽകണമെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയോട് കേരള ഹൈക്കോടതി.
പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ പിരിച്ചുവിടപ്പെട്ട അഞ്ച് തൊഴിലാളികൾ ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. കേരളത്തിൽ നിന്നും 140 -ഓളം തൊഴിലാളികളാണ് കോവിഡിന്റെ മറവിൽ പിരിച്ചുവിടപ്പെട്ടത്.
രണ്ടു മാസത്തിനകം സർവീസ് ആനുകൂല്യങ്ങൾ നൽകാമെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. തുടർന്ന് തൊഴിലാളികൾ എൻആർഐ കമ്മിഷൻ(കേരളം) സമീപിച്ചെങ്കിലും എംബസിയിൽ നിന്നും സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞ് കേസ് അവസാനിപ്പിക്കുകയാണുണ്ടായത്.
തുടർന്ന് തൊഴിലാളികൾ കേരള ഹൈക്കോടതിയെ സമീപിച്ചു. ഓഗസ്റ്റ് 21നു പ്രസ്താവിച്ച വിധിയിൽ, തൊഴിലാളികളുടെ ദുരവസ്ഥ കോടതി അംഗീകരിക്കുകയും അവരുടെ പരാതികൾ ഇന്ത്യൻ എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ടെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിയമസഹായത്തിനുവേണ്ട ചില പദ്ധതികൾ സൗദി സർക്കാരിൽ ഉണ്ടെന്നും അത് പ്രയോജനപ്പെടുത്തുന്നതിന് ആദ്യം തൊഴിലാളികൾ സൗദി ലേബർ അധികാരികളെ സമീപിക്കണമെന്നാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ ഡെപ്യുട്ടി സോളിസിറ്റർ ജനറൽ കോടതിയിൽ ബോധിപ്പിച്ചത്.
എന്നാൽ, തൊഴിലുടമ സൗദി കമ്പനിയായതിനാൽ തുടർന്നുള്ള നടപടി സൗദി ഗവൺമെന്റിന്റെയും തൊഴിൽ അധികാരികളുടെയും പരിധിയിലാണ് വരുന്നതെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ തടയപ്പെട്ട സർവീസ് ആനുകൂല്യങ്ങൾക്കായി തൊഴിലാളികൾ സൗദി അധികാരികളെ സമീപിക്കുന്ന പക്ഷം, ഇന്ത്യൻ എംബസി ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതോടെ, മുമ്പ് വിവേചനാധീനമായിരുന്ന സഹായം ഈ കോടതി ഉത്തരവിലൂടെ ഒരു നിയമബാധ്യതയായി മാറുന്നുണ്ട്.
വിദേശങ്ങളിൽ നിയമക്കുരുക്കുകളിൽ പെടുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ഐസിഡബ്ല്യുഎഫ് പോലുള്ള നിലവിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് വേണ്ട സഹായം ചെയ്തുകൊടുക്കാനുള്ള ബാധ്യത വിദേശങ്ങളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾക്കുണ്ടെന്ന് വളരെ വിശദമായ ഒരു വിധിന്യായത്തിലൂടെ (WP(C) 13444/2020 & 14496/2020) കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളെ സർവ്വീസ് ആനുകൂല്യങ്ങൾ നൽകാതെ അനധികൃതമായി പിരിച്ചുവിടുന്ന ചില വിദേശ കമ്പനികൾക്കെതിരെ സ്ഥാനപതികാര്യാലയങ്ങൾ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ 2020-ൽ ഫയൽ ചെയ്ത ഒരു പൊതുതാൽപര്യഹർജിയിലായിരുന്നു 62 പേജുള്ള കോടതിയുടെ സുപ്രധാനമായ വിധിപ്രസ്താവം വന്നത്.
വിദേശങ്ങളിൽ വേതന ചൂഷണത്തിനിരയാകുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് വേണ്ട നിയമസഹായം ദീർഘകാലമായി കൊടുത്തുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
ഈ വിഷയത്തെ ആസ്പദമാക്കി ജൂൺ 28ന് തിരുവനന്തപുരത്ത് വിശിഷ്ടാതിഥികൾ പങ്കെടുത്ത ഒരു പാനൽ ചർച്ചയും ഓപ്പൺ ഫോറവും "ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരം പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സ് ശശാങ്ക് ത്രിവേദി, മുൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പി മോഹനദാസ്, കുടിയേറ്റ പഠന വിദഗ്ധൻ പ്രഫ. ഇരുദയരാജൻ, ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി എസ് ഷംനാദ്, സുപ്രീം കോടതി അഭിഭാഷകൻ ജോസ് അബ്രഹാം എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നു.
"വിജയമന്ത്രങ്ങള്‍' ഒമ്പതാം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്തു.
സിഗ്നേച്ചര്‍ ബൈ മര്‍സയില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീറിന് ആദ്യ പ്രതി നല്കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സത്യേന്ദ്ര പഥക് ആണ് പുസ്തകം പ്രകാശനം ചെയ്തത്.
പ്രചോദനങ്ങള്‍ എല്ലാവര്ക്കും ആവശ്യമാണെന്നും മനുഷ്യന്റെ ക്രിയാത്മകതയും സര്‍ഗാത്മകതയും ഉണര്‍ത്തുവാന്‍ പ്രചോദനാത്മക ചിന്തകള്‍ക്കും രചനകള്‍ക്കും സാധിക്കുമെന്നും പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ സത്യേന്ദ്ര പഥക് പറഞ്ഞു.
ജീവിത വ്യവഹാരങ്ങളില്‍ തളരുന്ന മനുഷ്യര്‍ക്ക് രക്ഷപ്പെടാനും മുന്നോട്ടുപോകുവാനുമുള്ള ടൂള്‍ കിറ്റാണ് വിജയമന്ത്രങ്ങള്‍ എന്ന് പുസ്തകം സ്വീകരിച്ച് സംസാരിച്ച എസ്.എ.എം. ബഷീര്‍ പറഞ്ഞു.
ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി.സാബു, ഖത്തര്‍ മലയാളി ഇന്‍ഫ്ലുവൻസേഴ്സ് അധ്യക്ഷ ലിജി അബ്ദുല്ല, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവൻസർ ഏയ്ഞ്ചല്‍ റോഷന്, എന്‍വിബിഎസ് ഡയറക്ടര്‍ ബേനസീര്‍ മനോജ്, സൗദി ഗ്രൂപ്പ് ചെയര്മാന് എന്‍.കെ.എം. മുസ്തഫ സാഹിബ്, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ജിആര്‍സിസി അധ്യക്ഷയും പേള്‍ സ്കൂള്‍ അധ്യാപികയുമായ രോഷ്നി കൃഷ്ണന്റെ ലൈവ് പെയിന്റിംഗ് പരിപാടിക്ക് നിറം പകര്‍ന്നു. കേവലം അഞ്ച് മിനിറ്റുകള്‍കൊണ്ടാണ് രോഷ്നിയുടെ മാന്ത്രികവിരലുകള്‍ മനോഹരമായ കലാസൃഷ്ടി പൂര്‍ത്തീകരിച്ചത്.
വിജയമന്ത്രങ്ങളുടെ കവര്‍ ഇമേജ് വരച്ച് ഗ്രന്ഥകാരന് സമ്മാനിച്ച രോഷ്നി കൃഷ്ണന് സദസിന്റെ കെെയടി വാങ്ങി. ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.
കേളി മലാസ് ഏരിയ ക്വിസ് നൈറ്റ് സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കേളി മലാസ് ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ക്വിസ് നൈറ്റ് സംഘടിപ്പിച്ചു. റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി രണ്ട് അംഗങ്ങൾ വീതമുള്ള 12 ടീമുകൾ ഓണലൈനായി രജിസ്റ്റർ ചെയ്തു.
മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ശ്രീജിത് ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു. 30 ചോദ്യങ്ങൾ കഴിഞ്ഞപ്പോൾ സുലൈ ഏരിയ ടീം അംഗങ്ങളായ നാസർ കാരക്കുന്ന് - റിജേഷ് ടീം വിജയികളായി. രണ്ടാം സ്ഥാനം സഹൃദയ റിയാദ് ടീമിന്റെ അംഗങ്ങളായ അഘോഷ് - സുരേഷ് എന്നിവർ കരസ്ഥമാക്കി.
മൂന്നാം സ്ഥാനം സറഫുള്ള - കരീം പൈങ്ങോട്ടൂർ (നസീം ഏരിയ) എന്നിവരടങ്ങുന്ന ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും അഞ്ച് ടീമുകൾ തുല്യത പാലിച്ചതിനാൽ ടൈംബ്രേക്കറിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ 30 സെക്കൻഡ് സമയമാണ് നൽകിയിരുന്നത്.
ക്വിസ് മത്സരം കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ജോയിന്റ് കൺവീനർ അഷ്റഫ് പൊന്നാനി സ്വാഗതം പറഞ്ഞ സമ്മാനദാന ചടങ്ങിൽ വൈസ് ചെയർമാൻ അൻവർ അധ്യക്ഷനായി. കേളി കേന്ദ്ര സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ് ആശംസകൾ അർപ്പിച്ചു.
കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേളി കേന്ദ്ര ജീവ കാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീർ മുള്ളൂർക്കര, മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദൻ, ഒലയ്യ മേഖല സെക്രട്ടറി ഷമീം എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.
മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി നന്ദി പറഞ്ഞു.
ഇടത് സർക്കാരിന്റെ തുടർച്ച കാലഘട്ടത്തിന്റെ അനിവാര്യത: കേളി മുസാഹ്മിയ ഏരിയ സമ്മേളനം
റിയാദ്: കേരളത്തിലെ ഇടത് സർക്കാരിന്റെ തുടർച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉപയോഗപ്പെടുത്തി ജീവിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം നിലവിൽ കേരളം മാത്രമാണ്.
കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിലും കേരളം സമഗ്ര മേഖലയിലും കുതിക്കുകയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമ്മേളന സംഘാടക സമിതി ചെയർമാൻ ജെറി തോമസ് താത്കാലിക അധ്യക്ഷനെ ക്ഷണിച്ച് ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് നടരാജൻ അധ്യക്ഷനായി.
സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിസാർ റാവുത്തർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനീസ് അബൂബക്കർ വരവ് ചെലവ് കണക്കും കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
അഞ്ച് യൂണിറ്റിനെ പ്രതിനിധീകരിച്ച് 11 പേർ ചർച്ചയിൽ പങ്കെടുത്തു. നിസാർ റാവുത്തർ, അനീസ് അബൂബക്കർ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഷമീർ കുന്നുമ്മൽ എന്നിവർ മറുപടി പറഞ്ഞു. അഭിലാഷ്, മോഹനൻ, മുജീബ്, ബാബു ജനാർദ്ദനൻ, ഷൗക്കത്ത് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
അനീസ് അബൂബക്കർ (സെക്രട്ടറി), ജെറി തോമസ് (പ്രസിഡന്റ്), നിസാർ റാവുത്തർ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി നടരാജൻ, ഗോപി, ജോയിന്റ് സെക്രട്ടറിമാരായി നൗഷാദ് ഗുവയ്യ, നൗഷാദ് ദുർമ, ജോയിന്റ് ട്രഷറർ നാസർ റുവൈദ, കമ്മറ്റി അംഗങ്ങളായി ഷാബു ജനാർദ്ദനൻ, ശ്യാം, ലാൽ, സക്കീർ, മഹമൂദ്, സുദർശനൻ, സുരേഷ്, ഷിനു മാത്യു, വിജേഷ് എന്നീ 17 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
നടരാജൻ, രാജേഷ്, നൗഷാദ് എന്നിവർ പ്രസീഡിയം, ഷമീർ പുലാമന്തോൾ, നിസാറുദ്ധീൻ, ഷാജി പ്ലാവിലയിൽ, അനീസ് അബൂബക്കർ, സ്റ്റിയറിംഗ് കമ്മിറ്റി, ശ്യാം, നൗഷാദ്, അനീസ് രജിസ്ട്രേഷൻ കമ്മിറ്റി, നൗഷാദ്, ഷാബു, അഭിലാഷ് മിനുട്സ് കമ്മിറ്റി, ജെറി തോമസ്, മോഹനൻ, ബാബു പ്രമേയ കമ്മിറ്റി നാസർ, വിജേഷ്, ഷിനു മാത്യു, ക്രഡൻഷ്യൽ എന്നിങ്ങനെ സബ്കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ് അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത്, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാമകൃഷ്ണൻ ധനുവച്ചപുരം, നൗഫൽ സിദ്ദീഖ്, കിഷോർ ഇ. നിസാം, നസീർ മുള്ളൂർക്കര എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
നാസർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കൺവീനർ നൗഷാദ് ഗുവയ്യ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ പുതിയ സെക്രട്ടറി അനീസ് അബൂബക്കർ നന്ദി പറഞ്ഞു.
കുവൈറ്റിലെ ബിസിനസ് സമൂഹത്തെ സ്വീകരിക്കാൻ തയാറെടുത്ത് യൂത്ത് ഇന്ത്യ ബിസിനസ് കോൺക്ലേവ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ദിശാബോധം നൽകുന്നതിനുമായി യൂത്ത് ഇന്ത്യ കുവൈറ്റ് ഒരുക്കുന്ന ‘ബിസിനസ് കോൺക്ലേവ്’ വെള്ളിയാഴ്ച നടക്കും.
വ്യവസായ രംഗത്തെ നവീന സാധ്യതകൾ കണ്ടെത്താനും, സംരംഭകരെ തമ്മിൽ ബന്ധിപ്പിക്കാനും വിജയഗാഥകൾ പങ്കുവെക്കാനുമുള്ള ഉന്നത വേദി ആണ് കോൺക്ലേവിലൂടെ ഒരുക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ടു മൂന്നു മുതൽ ഫർവാനിയ ക്രൗൺ പ്ലാസയിൽ ആരംഭിക്കുന്ന ബിസിനസ് കോൺക്ലേവിൽ പാനൽ ചർച്ചകൾ, നെറ്റ്വർക്കിംഗ് സെഷനുകൾ, എത്തിക്കൽ ബിസിനസ് മാർഗ നിർദേശങ്ങൾ, ശരീഅ ഫിഖ്ഹ് ഡെസ്ക്, സംരംഭങ്ങളുടെ പ്രദർശനങ്ങൾ, ബിസിനസ് നിയമങ്ങൾ, വിദഗ്ധരുടെ സംവാദങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംരംഭകരെയും പ്രഫഷണലുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വേദിയായി കോൺക്ലേവ് മാറുമെന്നും സംരംഭകത്വത്തിലൂടെയും സഹകരണത്തിലൂടെയും മുന്നേറ്റങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമെന്നും യൂത്ത് ഇന്ത്യ അറിയിച്ചു.
എ മുഹമ്മദ് ഷാഫി (Managing Director, Minar Group), Dr. അൻവർ അമീൻ ചെലാട്ട് (Managing Director, Regency Group), പി സി മുസ്തഫ (Chairman & Global CEO, iD Fresh Food India), മാത്യു ജോസഫ് (COO & Co-Founder, Fresh to Home), റിയാസ് ഹക്കീം (Emotional Sales Coach), റമീസ് അലി (CEO & Co-Founder, Interval Learning),
മറിയം വിധു വിജയൻ (CEO & Co-Founder, Crink.App), ഡോ. നിഷാദ് (Project Director, People’s Foundation), നസ്റുദ്ധീൻ (Director, The Restomaster), റഷീദ് തക്കാര (President, KIRA), ഷബീർ മണ്ടോളി (President ROAK), മുഹമ്മദ് ആസിഫ് എൻ. വി (General Manager, Freej Swaelaeh), ഫൈസൽ മഞ്ചേരി (Renowned Scholar),
സി.പി. ഷഫീഖ് (Founder, EthicB Advisory), നിയാസ് ഇസ്ലാഹി (Renowned Scholar), ഖലീൽ റഹ്മാൻ (Finance Manager) എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കോൺക്ലേവിൽ പങ്കെടുക്കുന്നവർക്ക് ഇന്നുകൂടി രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ട്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 97848081, 94157227 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി മലയാളി അന്തരിച്ചു
ജിദ്ദ: മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി മലയാളി അന്തരിച്ചു. ജിദ്ദയിലെ കാർഹ്രാജിൽ ജോലി ചെയ്തിരുന്ന മഞ്ചേരി തൃപ്പനച്ചി - വെസ്റ്റ് മുത്തനൂർ സ്വദേശി തേലക്കാടൻ ഷൗക്കത്തലി (ബാവു - 52) ആണ് മരിച്ചത്.
ഭാര്യ: ജസീന പണ്ടാറപ്പെട്ടി. മക്കൾ: തൻസീഹ ജബിൻ, തൻസീർ, ഡാനിഷ്, തൻഹാ ഫാത്തിമ. മരുമക്കൾ: ഉമ്മർ സാദിഖ് (ചെറുവാടി), ഫാത്തിമാ മിഫ്ന (മുട്ടിപ്പടി).
സുധാകർ റെഡ്ഡിയുടെയും വാഴൂർ സോമന്റെയും നിര്യാണത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് നവയുഗം
ദമാം: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയെയും വാഴൂർ സോമൻ എംഎൽഎയും അനുസ്മരിച്ച് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുസ്മരണ സമ്മേളനം ചേർന്നു.
നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരത്തിന്റെ അധ്യക്ഷതയിൽ തറവാട് റസ്റ്റാറന്റ് ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ നവയുഗം ആക്ടിംഗ് ജനറൽ സെക്രട്ടറി സജീഷ് പട്ടാഴി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ത്യൻ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും അനുകരണീയമായ മാതൃകകൾ തീർത്ത, സാധാരണക്കാർക്കൊപ്പം എന്നും നിലകൊണ്ട, രണ്ടു ജനകീയനായ നേതാക്കളെയാണ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ബിജു വർക്കി അനുശോചന പ്രമേയം അവതരിപ്പിച്ചു.
സമ്മേളനത്തിന് പ്രിജി കൊല്ലം സ്വാഗതവും, സുനിൽ വല്യാട്ട് നന്ദിയും പറഞ്ഞു. നവയുഗം നേതാക്കളായ നിസാം കൊല്ലം, ശ്രീകുമാർ വെള്ളല്ലൂർ, നന്ദകുമാർ, റിയാസ്, രഞ്ജിത, സംഗീത ടീച്ചർ, സാബു, തമ്പാൻ നടരാജൻ, സിയാദ്, റഷീദ്, ബക്കർ, ഷിബു താഹിർ, സഹീർഷാ, ജോസ് കടമ്പനാട്, മുഹമ്മദ് ഷിബു എന്നിവർ നേതൃത്വം നൽകി.
കുവൈറ്റ് മദ്യദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ മറ്റുള്ളവരിൽ തുടിക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞമാസമുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ നിരവധി പേർക്കു പുതുജീവൻ നൽകി. മസ്തിഷ്കമരണം സംഭവിച്ച പത്തുപേരുടെ അവയവങ്ങൾ നിരവധി ആളുകളിലേക്കു മാറ്റിവയ്ക്കുകയായിരുന്നു.
ദേശീയമാധ്യമമായ കുവൈറ്റ് ടൈംസിനു നൽകിയ അഭിമുഖത്തിൽ പ്രമുഖ ട്രാൻസ്പ്ലാന്റ് സർജനും കുവൈറ്റ് ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്റർ ചെയർമാനുമായ ഡോ. മുസ്തഫ അൽ മൗസവിയാണ് ഇക്കാര്യം അറിയിച്ചത്.
മദ്യദുരന്തത്തിനു പിന്നാലെ 20 പേരെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇവരിൽ മസ്തിഷ്ക മരണം സംഭവിച്ചവരും ഹൃദയാഘാതം വന്നവരുമുണ്ടായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും അവയവദാനത്തിനായി അനുമതി തേടുകയും ചെയ്തു.
12 പേരുടെ ബന്ധുക്കളുമായാണു ബന്ധപ്പെട്ടത്. ഇതിൽ പത്തുപേരുടെ കുടുംബം അനുമതി നൽകി. 20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ, രണ്ട് ശ്വാസകോശങ്ങൾ എന്നിവ മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ഇതിൽ ഹൃദയങ്ങളും വൃക്കകളും കുവൈറ്റിൽത്തന്നെയുള്ള രോഗികളിൽ മാറ്റിവച്ചു. രാജ്യത്ത് കരൾ മാറ്റിവയ്ക്കൽ ചികിത്സ താത്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ കുവൈറ്റി രോഗികളുടെ ശസ്ത്രക്രിയകൾക്കായി കരളുകൾ അബുദാബിയിലേക്ക് അയച്ചതായും ഡോ. മുസ്തഫ അൽ മൗസവി പറഞ്ഞു.
കുവൈറ്റിൽ കഴിഞ്ഞമാസമുണ്ടായ വിഷമദ്യദുരന്തത്തിൽ 160 പേരാണു ചികിത്സ തേടിയത്. ഇതിൽ 23 പേർ മരിക്കുകയും 21 പേർക്കു കാഴ്ച നഷ്ടമാകുകയും ചെയ്തിരുന്നു. 51 പേരുടെ വൃക്കകൾ തരാറിലായി. ഇവർ ഇപ്പോഴും ഡയാലിസിസ് നടത്തിവരികയാണ്.
31 പേർക്കു മെക്കാനിക്കൽ വെന്റിലേഷൻ നൽകേണ്ടിവന്നു. 20 പേർ അത്യാഹിതവിഭാഗത്തിൽ തുടരുകയാണ്. വ്യാജമദ്യ നിർമാണ-വിതരണവുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം ഇതിനോടകം 67 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പിടിയിലായത്. ഇവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടികൾ സ്വീകരിക്കാനാണു സർക്കാർ തീരുമാനം.
വിഷമദ്യം കഴിച്ച് ആശുപത്രിയിൽ കഴിയുന്ന എല്ലാവരെയും ഡിസ്ചാർജ് ചെയ്തശേഷം കരിന്പട്ടികയിൽപ്പെടുത്തി നാടു കടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 10 വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ കണ്ടെത്തിയതായും ഇവ അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു.
അസുഖബാധിതനായി മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ സഹായഹസ്തം
ദമ്മാം/തൃശൂർ : നാട്ടിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് നവയുഗം സാംസ്ക്കാരികവേദിയുടെ സഹായഹസ്തം. തൃശൂർ വടക്കാഞ്ചേരി ആറ്റത്തറ ചിറമ്മൽ വീട്ടിൽ ഷൈജു തോമസിന്റെ കുടുംബത്തിനാണ് നവയുഗം സഹായധനം നൽകിയത്.
നവയുഗം ഖോബാർ മേഖലാ കമ്മറ്റി അംഗവും, റാഖാ ഈസ്റ്റ് യൂണിറ്റ് മുൻ ജോയിൻ സെക്രട്ടറിയും ആയിരുന്ന ഷൈജു തോമസ് കാൻസർ രോഗബാധിതനായാണ് മരണമടഞ്ഞത്. ദീർഘകാലം ദമ്മാം സാമിൽ കമ്പനിയിൽ ജോലിക്കാരനായിരുന്നു.
ഷൈജു തോമസിന്റെ ആറ്റത്തറ വസതിയിൽ ഷൈജുവിന്റെ ഭാര്യ പ്രിൻസിയ്ക്ക് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും, മുൻ കൃഷി വകുപ്പ് മന്ത്രിയുമായ വി.എസ്. സുനിൽ കുമാർ നവയുഗത്തിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി.
സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ കെ.പി സന്ദീപ്, സിപിഐ കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേംനാഥ് ചൂണ്ടലത്ത്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ശങ്കരനാരായണൻ, എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അർജുൻ മുരളീധരൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ബി.ജി.വിഷ്ണു, സിപിഐ എരുമപ്പെട്ടി ലോക്കൽ സെക്രട്ടറി ടി.കെ.മനോജ്, അസിസ്റ്റന്റ് സെക്രട്ടറി ഷക്കീർ, നവയുഗം സിറ്റി മേഖലാ ജോ.സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ജാബിർ മുഹമ്മദ്, നവയുഗം അൽഹസ മേഖലാ രക്ഷാധികാരി സുശീൽ കുമാർ, അൽഹസ മേഖല ജോയിൻ സെക്രട്ടറി വേലു രാജൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
റിയാദിൽ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെ വീണ് കണ്ണൂർ സ്വദേശി മരിച്ചു
റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടയിൽ താഴെ വീണ് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ ജില്ലയിൽ മൊട്ടമ്മൽ പരേതനായ ഗോപാലൻ - കാർത്യായനി ദമ്പതികളുടെ മകൻ സതീശൻ(57) ആണ് മരിച്ചത്.
അൽഖർജ് സഹനയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റ രണ്ടാം നിലയിൽ വെൽഡിംഗ് ജോലികൾ ചെയ്യുന്നതിനിടെ കാൽ തെന്നി താഴെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി സഹപ്രവർത്തകർ അറിയിച്ചു. 30 വർഷമായി അൽഖർജിലെ സഹനയിൽ വെൽഡിംഗ് വർക്ക്ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.
കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ രജനി, മക്കൾ സ്നേഹ, ഗോപിക. സഹോദരങ്ങൾ സുജാത.പി.കെ, ശശി. പി.കെ. മരുമകൻ: യദു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.
"മടങ്ങിയെത്തിയ പ്രവാസികളെയും "നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം'
തിരുവനന്തപുരം: 2025 നവംബർ ഒന്ന് മുതൽ നോർക്ക റൂട്സ് നടപ്പിലാക്കാനുദ്ദേശിക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും നിലവിൽ വിദേശത്തുള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകൾ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നിവയിൽ ചേരാൻ അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ (പിഎൽസി) നിർവഹണ ഏജൻസിയായ നോർക്ക റൂട്ട്സിനോടും കേരള സർക്കാരിനോടും പ്രവാസി ലീഗൽ സെൽ അഭ്യർഥിച്ചു.
ഈ പദ്ധതിയുടെ വിശദമായ നിബന്ധനകളും വ്യവസ്ഥകളും നോർക്ക റൂട്സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നോർക്ക റൂട്സിന്റേതായി പുറത്തുവന്നിട്ടുള്ള ബ്രോഷറുകളിൽ നിന്നും നോർക്ക റൂട്സ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളിൽ നിന്നും മനസിലാകുന്നത് "പ്രവാസി ഐഡി കാർഡ്' ഉള്ള പ്രവാസികൾക്ക് അതിന്റെ കാലാവധി തീരുവോളം പദ്ധതി അംഗത്വം തുടരാം എന്നാണ്.
മടങ്ങിവന്ന പ്രവാസികൾക്ക് നോർക്ക ഐഡി കാർഡ് അംഗത്വം പുതുതായി ലഭിക്കാനോ ഉള്ളത് പുതുക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ "നോർക്ക കെയറിൽ' അംഗത്വം ലഭിക്കില്ല എന്നുള്ള കാര്യം ഉറപ്പാണ്. വിദേശങ്ങളിൽ ജോലി നോക്കുന്ന/വസിക്കുന്ന പ്രവാസികൾക്ക് റെസിഡന്റ് ഐഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്.
എന്നാൽ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ പ്രവാസികളാണ് കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, പ്രത്യേകിച്ച് 60-70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവർ. പല വിദേശ പ്രവാസികൾക്കും അവരുടെ ആതിഥേയ രാജ്യത്തിൽ ഇന്‍ഷുറൻസ് നിലവിലുണ്ടാകാറുണ്ട്. അതിനാൽ മടങ്ങിയെത്തിയ പ്രവാസികൾക്കാണ് ആവശ്യം കൂടുതൽ.
അതുകൊണ്ട് സർക്കാർ മടങ്ങിയെത്തിയ പ്രവാസികളും നോർക്ക കെയറിൽ ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും നോർക്ക റൂട്സും ഇന്‍ഷുറൻസ് കമ്പനിയുമായി ചേർന്ന് പോളിസി ഷെഡ്യൂൾ ഭേദഗതി ചെയ്ത്, ആപ്പിലും പോർട്ടലിലും വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും പിഎൽസി അഭ്യർഥിച്ചു. ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല.
ഇപ്പോഴത്തെ തീരുമാനപ്രകാരം എൻറോൾമെന്റ് വിൻഡോ 22 സെപ്റ്റംബർ മുതൽ 21 ഒക്ടോബർ 2025 വരെ ആയതിനാൽ ആവശ്യമായ നടപടിക്രമങ്ങൾ ചെയ്ത് മടങ്ങിവന്ന പ്രവാസികളെക്കൂടി എത്രയും പെട്ടെന്ന് ഉൾപ്പെടുത്തണമെന്ന് പിഎൽസി അഭ്യർഥിച്ചു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രിക്കും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്കും നോർക്ക റൂട്സ് സിഇഒയ്ക്കും പിഎൽസി നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
ബിസിനസ് കോൺക്ലെവ് 25 ടൈറ്റിൽ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലെവ് 25ന്റെ ടൈറ്റിൽ പ്രകാശനം സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ നിർവഹിച്ചു. ഈ മാസം അഞ്ചിനാണ് ബിസിനസ് കോൺക്ലേവ് നടക്കുക.
മെട്രോ മെഡിക്കൽ കെയറിൽ നടന്ന ടൈറ്റിൽ പ്രകാശന ചടങ്ങിൽ മെട്രോ സിഇഒ മുസ്തഫ ഹംസ, മംഗോ ഹയ്പർ ജനറൽ മാനേജർ റഫീഖ് അഹ്മദ്, കെഐജി പ്രസിഡന്റ് പി.ടി. ഷരീഫ്, യൂത്ത് ഇന്ത്യാ പ്രസിഡന്റ് സിജിൽ ഖാൻ, ബിസിനസ് കോൺക്ലെവ് കൺവീനർ മഹനാസ് മുസ്തഫ എന്നിവർ പങ്കെടുത്തു.
കുവൈറ്റിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിക്കുന്ന "ബിസിനസ് കോൺക്ലേവ് 25' പ്രോഗ്രാമിൽ പങ്കെടുക്കാനായി http://bizconclave.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
സാദിഖലി തങ്ങൾക്ക് സ്വീകരണമൊരുക്കി കുവൈറ്റ് കെഎംസിസി
കുവൈറ്റ് സിറ്റി: സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷനായ ശേഷം ആദ്യമായി കുവൈറ്റിലെത്തിയ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾക്ക് കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ്, ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ഉമ്മൻ തുടങ്ങിയവരും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത പരിപാടി അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ ഹരിതാരവം തീർത്തു.
ദഫ് മുട്ടും മുദ്രാവാക്യവിളികളുമായി പ്രവർത്തകർ തങ്ങളെ വേദിയിലേക്ക് ആനയിച്ചു. വൈറ്റ് ഗാർഡ് തങ്ങൾക്ക് ഗാർഡ് ഓഫ് ഹോണർ നൽകി. സാദിഖലി തങ്ങൾക്ക് ജില്ലാ കമ്മിറ്റികൾ വേദിയിൽ വച്ച് ഷാൾ അണിയിച്ചു.
കുവൈറ്റ് കെഎംസിസി മൊബൈൽ ആപ്പ് ലോഞ്ചിംഗും കുവൈറ്റ് കെഎംസിസി മുഖപത്രം ദർശനം വാർഷികപതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ തങ്ങൾ നിർവഹിച്ചു.
റവ.ഫാ. മത്തായി സക്കറിയയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിനും സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷനും നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദീകനും ഭദ്രാസന കൗൺസിലംഗവും മികച്ച വാഗ്മിയുമായ റവ. ഫാ. മത്തായി സക്കറിയയ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
ഇടവക സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ഇടവക സെക്രട്ടറി ജേക്കബ് റോയ്, കൺവൻഷൻ കൺവീനർ കെ. തോമസ് മാത്യു, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയുള്ള തീയതികളിൽ വൈകുന്നേരം 6.30 മുതൽ കൺവൻഷനും ഏഴിന് വൈകുന്നേരം എട്ടു നോമ്പ് വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും.
മഹാകവി കെ.വി. സൈമണിന്റെ കൊച്ചുമകൻ അന്തരിച്ചു
ഇടയാറന്മുള: മലയാള ക്രൈസ്തവ സമൂഹം ഹൃദയത്തോട് ചേർത്ത് പാടുന്ന അനേക ആത്മീയ ഗാനങ്ങൾ സംഭാവന നൽകിയ കുന്നുംപുറത്ത് മഹാകവി കെ.വി. സൈമണിന്റെ മകളുടെ മകനും അബുദാബി ബ്രെതറൺ ക്രിസ്ത്യൻ അസംബ്ലി സഭയിലെ മുൻ അംഗവുമായ ജോർജ് സൈമൺ (അനിയൻകുഞ്ഞ് - 82) അന്തരിച്ചു
മൂത്ത മകൻ ഡോ. എബി സൈമണിന്റെ കുടുംബത്തോടൊപ്പം വെല്ലൂരിൽ താമസിച്ച് വരികയായിരുന്നു. ഭാര്യ: കല്ലിശേരി പാറയിൽ കുടുംബാംഗം അന്നമ്മ സൈമൺ (അമ്മാൾ). മക്കൾ: ഡോ. എബി സൈമൺ (സിഎംസി വെല്ലൂർ) & ഡോ. ബെറ്റി എബി, ബോബി സൈമൺ & ഷേബ ബോബി (അബുദാബി). സംസ്കാരം പിന്നീട്.
ബഹുസ്വരത അടിച്ചമർത്താനുള്ള ശ്രമം പരാജയപ്പെടുത്തും: കെ.സി. വേണുഗോപാൽ
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സൗന്ദര്യമാണ് ബഹുസ്വരതയെന്നും അത് അടിച്ചമർത്താനുള്ള ഏത് ശ്രമത്തെയും ജനങ്ങൾ പരാജയപ്പെടുത്തുമെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കുവൈറ്റ് ഒഐസിസിയുടെ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈറ്റ് ഫ്രീ ട്രേഡ് സോൺ ലെ കൺവെൻഷൻ സെന്റർ ആൻഡ് റോയൽ സ്യുട്സിൽ സംഘടിപ്പിച്ച "വേണു പൂർണിമ' ചടങ്ങിൽ വച്ചാണ് പുരസ്കാരദാനം നടന്നത്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ചേർന്നതായിരുന്നു അവാർഡ്.
"നാം ശീലിച്ചു പോന്ന ബഹു സ്വരതയ്ക്കു കാതലായ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ബഹുസ്വരതയാണ് രാഷ്ട്രത്തിന്റെ സൗന്ദര്യം. രാഷ്ട്രത്തെ മൂടികൊണ്ടിരിക്കുന്ന ഇരുൾ നീങ്ങി വെളിച്ചം വരൻ അധികം താമസം വേണ്ടി വരില്ലെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷയിൽ കവിഞ്ഞ ജനറൽ പങ്കാളിത്തമാണ് വോട്ടർ അധികാർ യാത്രക്ക് ബീഹാറിൽ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും സാധാരണ ജനങ്ങളും പ്രത്യേകിച്ച് യുവാക്കളും വലിയ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ എതിരേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിയുടെ പേരിലുള്ള ഈ അവാർഡ് നേടാനായതിൽ ഏറെ അഭിമാനമുണ്ടെന്നും അവാർഡ് തുക ആലപ്പുഴ നിയോജക മണ്ഡലത്തിലെ ഏറ്റവും പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഭവന നിർമാണത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വർത്തമാനകാല ഇന്ത്യയിൽ രാഹുൽ ഗാന്ധിക്ക് മികച്ച പിന്തുണ നൽകി അദ്ദേഹത്തിന്റെ കൂടെ നിക്കുന്ന വേണുഗോപാലിന് ഇങ്ങനെയുള്ള അവാർഡ് നൽകാനായതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നു പുരസ്കാര നിർവഹണം നടത്തികൊണ്ട് സാദിഖലി തങ്ങൾ വെളിപ്പെടുത്തി.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ സമാന സ്വഭാവമുള്ള ഒട്ടേറെ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയത് രാഹുൽ ഗാന്ധിയോടൊപ്പമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് പൊതു സമൂഹം നൽകുന്ന പിന്തുണയുടെ അടയാളമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ഒഐസിസി നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. നവ്യ നായർ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൽ മുത്തലിബ്, ഡോ. മറിയം ഉമ്മൻ, മുഹമ്മദലി വി പി മെഡക്സ്, എബി വരിക്കാട് എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഒഐസിസി നാഷണൽ കമ്മിറ്റിയുടെ വിഹിതം ജോ. ട്രഷറർ റിഷി ജേക്കബ് അഡ്വ. അബ്ദുൽ മുത്തലിബിനെ ഏൽപ്പിച്ചു.
ബി.എസ്. പിള്ള സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ. അൻവർ അമീൻ ചേലാട്ട് (ഗ്രാൻഡ് ഹൈപ്പർ), സയിദ് നസീർ മഷൂർ തങ്ങൾ (കെഎംസിസി), ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, ജോബിൻ ജോസ്, ഷെറിൻ ബിജു, സുരേഷ് മാത്തൂർ, എം.എ. നിസാം, ജോയ് കരവാളൂർ, ആന്റോ വാഴപ്പള്ളി, കൃഷ്ണൻ കടലുണ്ടി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
അതിഥികൾക്കുള്ള ഉപഹാരങ്ങൾ ദേശീയ ഭാരവാഹികൾ നൽകി. വർഗീസ് ജോസഫ് ജോസഫ് മാരാമൺ നന്ദി പറഞ്ഞു. നാടൻ പാട്ടു നായകൻ ആദർശ് ചിറ്റാർ നയിച്ചഗാനമേള ഗംഭീരമായി.
കുടുംബസംഗമം സംഘടിപ്പിച്ച് എക്സ് എൻആർഐ ആൻഡ് പ്രവാസി സംഘടന
തിരുവനന്തപുരം: ജില്ലാ എക്സ് എൻആർഐ ആൻഡ് പ്രവാസി സംഘടനയുടെ കുടുംബസംഗമത്തിന്റെയും കാൻസർ ചികിത്സാ ധനസഹായത്തിന്റെയും ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ നിർവഹിച്ചു.
ജെ. രാജൻ, ജോസഫ് സാമുവേൽ കറുകയിൽ കോറെപ്പിസ്ക്കോപ്പ, എം. വിൻസന്റ് എംഎൽഎ, മാത്യു വാങ്കാവിൽ, അശോകൻ, സി.ജി. രാജൻ കെട്ടിടത്തിൽ, അജീഷ്, ശാന്തമ്മ മാത്യു എന്നിവർ പങ്കെടുത്തു.
പ്രവാസി വെൽഫെയർ ഓണാഘോഷം: സ്വാഗതസംഘം രൂപീകരിച്ചു
മനാമ: പ്രവാസി വെൽഫെയർ വൈവിധ്യമാർന്ന ഓണക്കളികളും കലാസാംസ്കാരിക പരിപാടികളുമായി "പ്രവാസോണം 25' ഒക്ടോബർ മൂന്നിന് അദ്ലിയ ഔറ ആർട്സ് സെന്ററിൽ നടക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന ടൈറ്റിലിൽ പ്രവാസി വെൽഫെയർ സാധാരണക്കാരായ പ്രവാസികൾക്കായി നടത്തിവരാറുള്ള സൗജന്യ ഓണസദ്യയും നടക്കും.
പ്രവാസോണം'25ന്റെ സുഗമമായ നടത്തിപ്പിന് ആഷിക് എരുമേലി ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനായും രാജീവ് നാവായിക്കുളം ചീഫ് കോഓർഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
സ്പോൺസർഷിപ്പ്: മജീദ് തണൽ, അനസ് കാഞ്ഞിരപ്പള്ളി, റഫീഖ് സൽമാബാദ്. കലാപരിപാടികൾ: ഷാഹുൽ ഹമീദ് വെന്നിയൂർ, ദീപക്. ഓണക്കളികൾ: രാജീവ് നാവായിക്കുളം, അസ്ലം വേളം. വെന്യൂ: അനിൽ കുമാർ സൽമാബാദ്, അബ്ദുല്ല കുറ്റ്യാടി, അമീൻ ആറാട്ടുപുഴ, സാജിർ ഇരിക്കൂർ.
രജിസ്ട്രേഷൻ: മഹ്മൂദ് മായൻ, ഷിജിന ആഷിക്ക്. ബാക്ക് സ്റ്റേജ് മാനേജ്മെന്റ്: അനിൽ സൽമാബാദ്, വഫ ഷാഹുൽ ഹമീദ്. ലേബർ ക്യാമ്പ് കോഡിനേഷൻ: ഇർഷാദ് കോട്ടയം വോളണ്ടിയർ കോഓർഡിനേഷൻ: ഫസലുറഹ്മാൻ, ഇർഷാദ് കോട്ടയം, പോഗ്രാം നിയന്ത്രണം: വഫ ഷാഹുൽ ഹമീദ്.
ഓണസദ്യ: ബദറുദ്ദീൻ, മൊയ്തു തിരുവള്ളൂർ, രാജീവ് നാവായിക്കുളം, അനിൽ കുമാർ ആറ്റിങ്ങൽ, ഷാഹുൽ ഹമീദ് വെന്നിയൂർ, ബെന്നി ഞെക്കാട്, ദീപക്. ടീ ആൻഡ് സ്നാക്ക്സ്: മുഹമ്മദലി സി എം, അനിൽ ആറ്റിംഗൽ, സാജിർ.
റിസപ്ഷൻ: മുഹമ്മദലി മലപ്പുറം, മജീദ് തണൽ, സബീന അബ്ദുൽ ഖാദർ. ഡിസൈനിംഗ്: അസ്ലം വേളം മൊമെന്റോസ്: ബഷീർ വൈകിലശേരി. ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ മസീറ നജാഹ്.
പ്രവാസി സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതം ആശംസിച്ചു.
പ്രവാസോണം'25 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ആഷിക് എരുമേലി സ്വാഗതസംഘ രൂപീകരണത്തിന് നേതൃത്വം നൽകി.