സനു മഠത്തിലിന്റെ ഓർമകളിൽ നവയുഗം ചരമവാർഷിക അനുസ്മരണ യോഗം ചേർന്നു
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും ദല്ല മേഖല ഭാരവാഹിയും സാമൂഹ്യപ്രവർത്തകനുമായ സനു മഠത്തിലിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചു നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം ചേർന്നു.
ദമാം കൊദറിയ മിഡിലിസ്റ്റ് വർക്സ്ഷോപ്പ് ഹാളിൽ ദല്ല മേഖല പ്രസിഡന്റ് നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം മുഖ്യപ്രഭാഷണം നടത്തി.
നവയുഗം ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളിൽ നിന്നും തൊഴിൽ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ സഹായിക്കുകയും നിതാഖത്ത് കാലത്തും കോവിഡ് കാലത്തും ഒക്കെ മറ്റുള്ളവരെ സഹായിക്കാൻ സജീവമായി പ്രവർത്തിയ്ക്കുകയും ചെയ്ത സനുവിന്റെ മനസ് എന്നും സാമൂഹ്യനന്മകൾക്ക് ഒപ്പമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
നവയുഗം ദല്ല മേഖല സെക്രെട്ടറി നിസാം കൊല്ലം, സനു മഠത്തിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, സാജൻ കണിയാപുരം, സജീഷ് പട്ടാഴി, ബിജു വർക്കി, ലത്തീഫ് മൈനാഗപ്പള്ളി, സംഗീത ടീച്ചർ, ബിനു കുഞ്ഞു, രാജൻ കായംകുളം, റഷീദ് പുനലൂർ, പ്രഭാകരൻ എന്നിവർ സനുവിനെ അനുസ്മരിച്ചു സംസാരിച്ചു.
യോഗത്തിന് ദല്ലാ മേഖല നേതാക്കളായ വിനീഷ് സ്വാഗതവും, വർഗീസ് നന്ദിയും പറഞ്ഞു. 16 വർഷത്തോളമായി ദമാം പ്രവാസിയായ സനു മഠത്തിൽ 2023 ഏപ്രിൽ 22നാണ് ദമാം കൊദറിയയിലെ താമസസ്ഥലത്തു വച്ച് ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് അന്തരിച്ചത്.
സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ സനു മഠത്തിൽ, വിദ്യാർഥികാലം മുതൽക്കേ നാട്ടിലും സജീവ സാമൂഹ്യ രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നു.
വർഷങ്ങളായി ദമാമിലെ സാമൂഹിക ജീവിതത്തിൽ സജീവമായിരുന്ന സനു മഠത്തിൽ മനുഷ്യസ്നേഹിയും നിസ്വാർഥനായ ജീവകാരുണ്യപ്രവർത്തകനും മികച്ച സംഘാടകനും രസകരമായി സംസാരിയ്ക്കുന്ന പ്രാസംഗികനും ഒക്കെയായിരുന്നു.
എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന സനുവിന് നാട്ടിലും പ്രവാസലോകത്തുമായി വലിയൊരു സുഹൃത്ത് വൃന്ദവും ഉണ്ടായിരുന്നു.
കൊല്ലം പ്രവാസി അസോസിയേഷൻ വിഷു, ഈസ്റ്റർ ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ വിഷു, ഈസ്റ്റർ ആഘോഷം കലവറ റസ്റ്റോറന്റ് ഹാളിൽ വച്ച് വിപുലമായി ആഘോഷിച്ചു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ഉദ്ഘാടനവും, സാമൂഹ്യ പ്രവർത്തകനായ സെയ്ദ് ഹനീഫ വിശിഷ്ട വ്യക്തിയായും പങ്കെടുത്തു സംസാരിച്ചു .
കെപിഎ കലാ സാംസ്കാരിക വിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച കെപിഎ വായനശാല എന്ന വെർച്വൽ ലൈബ്രറിയുടെ പോസ്റ്റർ സൃഷ്ടി ജനറൽ കൺവീനർ ശ്രീ ജഗത് കൃഷ്ണകുമാർ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്ററിനു കൈമാറി.

കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , സെക്രട്ടറി അനിൽകുമാർ , സെക്രട്ടറി രജീഷ് പട്ടാഴി ,കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , കെ പി എ സ്ഥാപക സെക്രട്ടറി കിഷോർ കുമാർ, കെ പി എ സ്ഥാപക ട്രഷറർ രാജ് ഉണ്ണി കൃഷ്ണൻ , മുൻ കെ പി എ അസിസ്റ്റന്റ് ട്രഷറർ ബിനു കുണ്ടറ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു . കെ പി എ ട്രഷറർ മനോജ് ജമാലിന്റെ ചടങ്ങിന് നന്ദി അറിയിച്ചു.
തുടർന്ന് സൃഷ്ടി കലാകാരന്മാരുടെയും , കുട്ടികളുടെയും നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി . കെപിഎ സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ കുടുംബാംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ പ്രവേശന പരീക്ഷ ശനിയാഴ്ച ഖത്തറിലും
ദോഹ: ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ 2025-26 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഖത്തറിലെ ബർ വ വില്ലേജിൽ വച്ച് നടക്കും.
ശനിയാഴ്ച രാവിലെ ഖത്തർ സമയം 7.30ന് പ്രവേശന പരീക്ഷ നടക്കുമെന്ന് ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ റെക്റ്റർ ഡോ. അബ്ദുസലാം അഹ്മദ് അറിയിച്ചു.
പ്രവേശന പരീക്ഷ എഴുതാൻ താൽപര്യമുള്ള വിദ്യാർഥികൾ https://www.aljamia.campus7.in/application_form/ALJ എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
കേരളത്തിലെ പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ മലപ്പുറം ജില്ലയിലെ ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയയിൽ തംഹീദി പ്രിപറേറ്ററി കോഴ്സ്, ഉസൂലുദ്ദീൻ, ശരീഅ, ഖുർആനിക് സ്റ്റഡീസ്, ദഅവ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്ലാമിക് ഇകണോമിക് ആൻഡ് ബാങ്കിംഗ്, ഭാഷകളിലെ പ്രത്യേക കോഴ്സുകൾ തുടങ്ങി വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.
സീനിയർ സെക്കൻഡറി വിഭാഗത്തിലേക്ക് 10-ാം ക്ലാസ് പൂർത്തിയാക്കിയവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിവിധ ജിസിസി രാജ്യങ്ങളിൽ പ്രവേശന പരീക്ഷയ്ക്ക് സെന്ററുകൾ ഉണ്ട്.
ഖത്തറിന് പുറമെ ഇന്ത്യയിലും വിദേശത്തുമായി നിരവധി സെന്ററുകളിൽ പരീക്ഷ നടക്കുന്നുണ്ട്. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന, ബീഹാർ, ആസാം, ആന്ധ്രാ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഖത്തറിൽ ബന്ധപ്പെടേണ്ട നമ്പർ: 74420445, 50174650.
പ്രതിഭാധനനായ കലാകാരൻ; ഷാജി എൻ. കരുണിനെ അനുസ്മരിച്ച് കൈരളി ഫുജൈറ
ഫുജൈറ: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ വിയോഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുശോചനം രേഖപ്പെടുത്തി.
മലയാള സിനിമയെ ലോകത്തിന് മുമ്പിൽ അടയാളപ്പെടുത്തിയ കലാകാരനുമായിരുന്നു ഷാജി എൻ. കരുൺ എന്ന് ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി, പ്രസിഡന്റ് വിത്സൺ പട്ടാഴി എന്നിവർ പറഞ്ഞു.
ഓണാട്ടുകര ഫെസ്റ്റിവൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
അബുദാബി: സമർപ്പണം ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ അബുദാബി ഹിന്ദു മന്ദിറിൽ വച്ച് സംഘടിപ്പിച്ച 13-ാമത് ഓണാട്ടുകര ഫെസ്റ്റിവൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര ദേശവാസികളുടെ പൈതൃക ഉത്സവമാണ് നാടിന്റെ തനിമയും മഹാത്മ്യവും വിളിച്ചോതി അബുദാബിയുടെ പ്രവാസലോകത്ത് വർഷങ്ങളായി സമർപ്പണം അബുദാബിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു വരുന്നത്.
കല്ലമ്പള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ രക്ഷാധികാരി അഭിലാഷ് ജി പിള്ള, പ്രസിഡന്റ് സൈജു പിള്ള, ജനറൽ സെക്രട്ടറി ലിജു എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു.
ശ്രീ ലളിത സഹസ്രനാമ ജപയജ്ഞത്തോട് കൂടിയ സർവൈശ്വര്യപൂജയ്ക്ക് ശേഷം ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാട് ആയ കുത്തിയോട്ടപ്പാട്ടും ചുവടും അരങ്ങേറി. ക്യാപ്സ് ദുബായി, സമർപ്പണം അബുദാബി, ക്യാപ്സ് ഫുജൈറ കലാകാരൻമാർ ചെട്ടികുളങ്ങര പേള ശ്രീ ഭദ്ര കുത്തിയോട്ട സമിതി, ജയകുമാർ എന്നിവർ നേതൃത്വം നൽകി. .
മുഖ്യാതിഥികളായി ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോജി ജോർജ്, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് ഹരികൃഷ്ണൻ, ക്യാപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജിനേഷ് ബാലകൃഷ്ണ പിള്ള, ക്യാപ്സ് ദുബായി പ്രസിഡന്റ് മോഹൻലാൽ വാസുദേവൻ, ക്യാപ്സ് ചാരിറ്റബിൾ പ്രസിഡന്റ് ഷാജി പുരുഷോത്തമൻ, ക്യാപ്സ് ഫുജൈറ പ്രസിഡന്റ് അനിൽ, മലയാളീ സമാജം പ്രസിഡന്റ് സലിം ചിറക്കൽ എന്നിവർ പങ്കെടുത്തു.
സമർപ്പണം അബുദാബിയുടെ അഞ്ചാമത് സേവാ പുരസ്കാരം അൽ സാബി ചെയർമാൻ വിജയകുമാറിന് സമ്മാനിച്ചു. ജോജി ജോർജ് പൊന്നാട അണിയിച്ചും ബഹുശ്രുതദാസ് സ്വാമി മൊമെന്റോ കൊടുത്തും അദ്ദേഹത്തെ ആദരിച്ചു.
അമ്മയുടെ ഇഷ്ട വഴിപാടായ കുതിരമൂട്ടിൽ കഞ്ഞിയും കുട്ടികളും മുതിർന്നവരും അണിയിച്ചൊരുക്കിയ കെട്ടുകാഴ്ചകളും വയലിൻ വായനയിലൂടെ ശ്രദ്ധേയായ കുമാരി ഗംഗ ശശിധരന്റെ പ്രകടനവും ഉത്സവത്തിന്റെ മാറ്റുകൂട്ടി.
കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ (കല കുവൈറ്റ്) കീഴിൽ രണ്ട് ദിവസങ്ങളിലായി നടന്ന കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെകെഎൽഎഫ്) ഒന്നാം പതിപ്പിന് ഉജ്വല സമാപനം.
അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ നടന്ന കെകെഎൽഎഫ് സാഹിത്യ പ്രേമികൾക്ക് വ്യത്യസ്ത അനുഭവമായി. പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ കെകെഎൽഎഫ് ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരായ ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, മാധ്യമപ്രവർത്തകൻ ശരത് ചന്ദ്രൻ എന്നിവർ അതിഥികളായിരുന്നു. ഫെസ്റ്റിവലിന്റെ രണ്ടാം ദിനം മുഖ്യാതികൾ പങ്കെടുത്തുകൊണ്ട് വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ നടന്നു.
"മരുഭൂമിയിൽ ഇനിയെത്ര കഥകൾ ബാക്കിയുണ്ട്', ഇന്ദുലേഖ മുതൽ കുർബാൻ വരെ - മലയാളനോവൽ നടന്ന വഴി, അജണ്ടകൾ നിശ്ചയിക്കുന്നതാർക്ക് വേണ്ടി?: പുതിയ മാധ്യമലോകം, ഒരു മുട്ടൻ ‘പണി’ വരുന്നുണ്ടമ്പാനേ: നിർമ്മിതബുദ്ധിയും മനുഷ്യരും, കടലിനക്കരെ നിന്നുള്ള മാണിക്യക്കല്ലുകൾ: പ്രവാസ സാഹിത്യം,
കാട്ടൂർകടവിൽ നിന്നൊരു കഥ പുറപ്പെടുന്നു: കഥാകാലത്തെക്കുറിച്ചൊരു സംവാദം, മാന്തളിരിലെ അക്കപ്പോരുകളും മരുഭൂമിയിലെ അതിജീവനവും: ബെന്യാമിന്റെ നോവലുകൾ, എന്നുടെ ശബ്ദം വേറിട്ട് കേട്ടുവോ?: സ്ത്രീപക്ഷ രചനകൾ തുടങ്ങി കെകെഎൽഎഫിൽ നടന്ന എട്ട് സെഷനുകളിലും സാഹിത്യപ്രേമികളുടെ വലിയ പങ്കാളിത്തമുണ്ടായി.
ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ കുവൈറ്റിൽ നിന്നുള്ള എഴുത്തുകാരുടെ പുസ്തക പ്രദർശനവും ആർട്ട് ഗാലറിയും ജനശ്രദ്ധ പിടിച്ചുപറ്റി. കുവൈറ്റിലെ ഇരുപതോളം ചിത്രകാരന്മാർ ഒരുക്കിയ ലൈവ് പോർട്രൈറ്റ് ഡ്രോയിംഗും കെകെഎൽഎഫിനെ കൂടുതൽ ജനപ്രിയമാക്കി.
ഫെസ്റ്റിവലിന്റെ സമാപനത്തോട് അനുബന്ധിച്ച് മലയാളം കവിതകൾ നടന്ന വഴി - എഴുത്തച്ഛൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള കവികളുടെ 10 കവിതകൾ കോർത്തിണക്കിയ "കാവ്യവൈഖരി' കാണികൾക്ക് വേറിട്ട അനുഭവമായി.
കുവൈറ്റിലെ എഴുത്തുകാരായ മഞ്ജു മൈക്കിളിന്റെ മൗനങ്ങൾക്കുമപ്പുറം (കവിതാ സമാഹാരം), കോട്ടയം കവിയരംഗ് കുവൈറ്റ് ചാപ്റ്ററിന്റെ മണലെഴുത്തുകൾ (കഥകളും കവിതകളും), റീയ ജാഫറിന്റെ The age of wonders, റീമ ജാഫറിന്റെ Blooming of life എന്നീ പുസ്തകങ്ങളുടെ പ്രകാശനം പരിപാടിയിൽ വച്ച് നടന്നു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, ശരത് ചന്ദ്രൻ, ലോക കേരള സഭംഗം ആർ. നാഗനാഥൻ എന്നിവർ ആസംസകളർപ്പിച്ച് സംസാരിച്ചു.
കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷനായ സമാപന സമ്മേളനത്തിന് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സ്വാഗതം പറഞ്ഞു.
ട്രഷറർ പി.ബി. സുരേഷ്, വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, കെകെഎൽഎഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ഫെസ്റ്റിവൽ ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം സമാപന സമ്മേളനത്തിന് നന്ദി പറഞ്ഞു.
കേളി ഫുട്ബോൾ ടൂർണമെന്റ്: ഫാൽക്കൺ അൽഖർജ് ജഴ്സി പ്രകാശനം ചെയ്തു
റിയാദ്: എട്ടാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണമെന്റ് വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കേളി "വസന്തം 2025'ന്റെ ഭാഗമായി ന്യൂസനയ്യയിലെ അൽ ഇസ്ക്കാൻ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ രാത്രി ഒന്‍പതിന് ആരംഭിക്കും.
കേളിയുടെ എട്ട് ഏരിയകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഏകദിന മത്സരം വെള്ളിയാഴ്ച പുലർച്ചവരെ നീണ്ടു നിൽക്കും. ബത്ത ബ്ലാസ്റ്റേഴ്സ്, റെഡ് സ്റ്റാർ ബദിയ, യുവധാര അസീസിയ, ചലഞ്ചേഴ്സ് റൗദ, ഫാൽക്കൻ അൽ ഖർജ്, റെഡ് വാരിയേഴ്സ് മലാസ്, ഡീസെർട്ട് സ്റ്റാർ ഉമ്മുൽ ഹമാം, റെഡ് ബോയ്സ് സുലൈ എന്നീ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കും.
കളിയുടെ ഫിക്ചർ ചൊവ്വാഴ്ച പ്രകാശനം ചെയ്തു. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മസരങ്ങൾ നടക്കുക. കളിയുടെ വിജയത്തിനായി കേളി വോളണ്ടിയർ ക്യാപ്റ്റൻ ഗഫൂർ ആനമങ്ങാടിന്റെ നേതൃത്വത്തിൽ 101 അംഗ വോളണ്ടിയർ ടീമിന് രൂപം നൽകിയതായും കേളി സ്പോർട്സ് കമ്മിറ്റി കൺവീനർ ഹസ്സൻ പുന്നയൂരും ചെയർമാൻ ജവാദ് പരിയാട്ടും അറിയിച്ചു.
മത്സരത്തിന്റെ ഭാഗമായി ഫാൽക്കൺ അൽഖർജ് ജഴ്സി പ്രകാശനം ചെയ്തു. അൽഖർജിലെ അലിയാ ഗ്രൗണ്ടിൽ നടന്ന ജേഴ്സി പ്രകാശന ചടങ്ങിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ടീം ക്യാപ്റ്റൻ ഷറഫുദ്ധീൻ, വൈസ് ക്യാപ്റ്റൻ ലുക്മാൻ എന്നിവർക്ക് കൈമാറികൊണ്ട് നിർവഹിച്ചു.
കേന്ദ്ര സ്പോർസ് കമ്മിറ്റി അംഗം ഗോപാലൻ, ടീം അംഗങ്ങളായ നൗഷാദ്, അജേഷ്, സമദ്, ഷിഹാബ് മമ്പാട്, അബ്ദുൾകലാം എന്നിവരും ഏരിയ രക്ഷധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ചു; കുവൈറ്റിൽ പോലീസുകാർക്ക് കഠിനതടവ്
കുവൈറ്റ് സിറ്റി: തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ച ജഹ്റയിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മൂന്നു വർഷം കഠിന തടവ്. കുവൈറ്റിലെ ക്രിമിനൽ കോടതിയുടേതാണു വിധി. രേഖകൾ തിരുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും പ്രോസിക്യൂട്ടർമാർ ഉദ്യോഗസ്ഥർക്കെതിരേ കുറ്റം ചുമത്തി.
ഉദ്യോഗസ്ഥരുടെ നടപടി പൊതുവിശ്വാസത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കാൻ ഒരു കീഴുദ്യോഗസ്ഥനും ബാധ്യസ്ഥനല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.
നിയമവാഴ്ചയ്ക്കും പൊതുസേവനത്തിന്റെ സത്യസന്ധതയ്ക്കും ഭീഷണിയുയർത്തുന്ന പ്രവണതകൾ തടയാൻ കടുത്ത ശിക്ഷകൾ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
ഹൃദയാഘാതം; മലയാളി യുവാവ് ഖത്തറിൽ മരിച്ചു
ദോഹ: പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. ആറാപ്പുഴ ഇസ്മായിൽ - അസ്മാബി ദമ്പതികളുടെ മകൻ അർഷാദ്(26) ആണ് മരിച്ചത്.
മിസൈല ലുലു ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ്. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
യുവമോർച്ച നേതാവ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു
ഷാർജ: യുവമോർച്ച ഡൽഹി വൈസ് പ്രസിഡന്റും എയറോസ്പേസ് എൻജിനിയറുമായ അർജുൻ വെളോട്ടില്‍ യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ ഹെഡ് ഓഫീസ് സന്ദർശിച്ചു.
ഷാർജയിൽ നടന്ന ചടങ്ങിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, എച്ച്ആർ മാനേജർ ലോയി അബു അമ്ര, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. സുഹൈബ് സഖാഫി തുടങ്ങിയവർ സന്നിഹിതരായി.
ഓട്ടിസം അവബോധ മാസാചരണം സംഘടിപ്പിച്ചു
അബുദാബി: ഓട്ടിസം അവബോധ മാസത്തോടനുബന്ധിച്ച് സമൂഹത്തിന്റെ അവബോധം വളർത്തുന്നതിനും അത്ഭുതകരമായ പ്രതിഭകളുടെ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതിനുമായി അബുദാബി കേരള സോഷ്യൽ സെന്ററും യൂണിക്കൽ ബ്രൈൻസും സംയുക്തമായി ബോധവത്കരണപരിപാടി സംഘടിപ്പിച്ചു.
ഇരുപതോളം ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കെടുത്തു. കേരളം, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, പഞ്ചാബ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മാതാപിതാക്കളും കുട്ടികളുമാണ് പങ്കെടുത്തത്.
കുട്ടികൾക്ക് സർട്ടീഫിക്കറ്റുകളും മോമെന്റോകളും വിതരണം ചെയ്തു. യൂണിക്കൽ ബ്രൈൻസ്, കെഎസ്സിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ആദരം നൽകി.
സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, യൂണിക്കൽ ബ്രൈൻസ് ഡയറക്ടർ മാലിനി രാമകൃഷ്ണൻ, സെൻസോൺ ഡയറക്ടർ പാലക്ക് ത്രിവേദി എന്നിവർ ആശംസകൾ നേർന്നു.
സ്വാഗത സംഘം രൂപീകരിച്ചു
അബുദാബി: മേയ് 11ന് അബുദാബി കേരളം സോഷ്യൽ സെന്ററിൽ ചേരുന്ന യുവകലാസാഹിതി യുഎഇ കേന്ദ്ര സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. കേരള സോഷ്യൽ സെന്ററിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് സുഭാഷ് ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിജു ശങ്കർ സ്വാഗതവും ഇബ്രാഹിം മാറഞ്ചേരി നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികളായി ചന്ദ്ര ശേഖരൻ (രക്ഷാധികാരി), റോയ് ഐ. വർഗീസ് (ചെയർമാൻ), ഷൽമ സുരേഷ് (വൈസ് ചെയർപേഴ്സൺ), ആർ. ശങ്കർ (ജനറൽ കൺവീനർ), എം. സുനീർ (ജോ. കൺവീനർ) എന്നിവരെയും സബ് കമ്മിറ്റി കൺവീനർമാരായി സിദ്ദീഖ്, രത്നകുമാർ, രാകേഷ് നമ്പ്യാർ, ഇബ്രാഹിം മാറഞ്ചേരി, എസ്.എ. വിൽസൺ എന്നിവരെയും 30 അംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്
മസ്കറ്റ്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും തമ്മിൽ ധാരണയായി.
ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ എ.വി. ആനന്ദും തമാനി ഗ്ലോബൽ ബോർഡ് അംഗം അബ്ദുൾ അസീസ് അൽ മഹ്റൂഖിയുമാണ് കരാറിൽ ഒപ്പുവച്ചത്.
രണ്ട് ദിവസമായി മസ്കറ്റിൽ നടക്കുന്ന ഒമാൻ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
രണ്ടായിരം കോടി രൂപയുടെ (100 ദശലക്ഷം ഒമാനി റിയാൽ) മുതൽ മുടക്കിൽ നിർമിച്ച മാളിലെ സൗകര്യങ്ങൾ കൂടുതൽ ആഗോളനിലവാരത്തിലേക്ക് ഉയർത്താനും ഉപഭോക്തൃ സേവനം ഏറ്റവും മികച്ചതാക്കാനുമാണ് ലുലു ഹോൾഡിംഗ്സും താമണി ഗ്ലോബലും കൈകോർക്കുന്നത്.
ഉപഭോക്താകൾക്ക് ഏറ്റവും ആധുനിക സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസറായി താമണി ഗ്ലോബൽ ലുലു ഹോൾഡിംഗിസിനൊപ്പം പ്രവർത്തിക്കും.
ഇരുപത് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണമുള്ള മാൾ ഓഫ് മസ്കറ്റിൽ ഒമാൻ അക്വേറിയം, ലുലു ഹൈപ്പർമാർക്കറ്റ്, നോവോ സിനിമാസ് അടക്കം ഇരുനൂറോളം റീട്ടെയ്ൽ ഔട്ട്ലെറ്റുകളുണ്ട്.
മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനു അവസരം നൽകിയ ഒമാൻ സുൽത്താനും ഭരണകൂടത്തിനും നന്ദി പറയുന്നതായും എം.എ. യൂസഫലി പറഞ്ഞു.
ഒമാൻ സുൽത്താന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിതുറക്കും. മികച്ച നിക്ഷേപസൗഹൃദ സാഹചര്യമാണ് ഒമാനിലുള്ളത്. ദീർഘകാല പ്രാധാന്യത്തോടെയുള്ള പങ്കാളിത്തമാണിതെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാകുകയാണ് ലക്ഷ്യമെന്നും യൂസഫലി കൂട്ടിച്ചേർത്തു.
ആഗോള നിലവാരത്തിലുള്ള കൂടുതൽ സേവനം ലഭ്യമാക്കാൻ ലുലു ഹോൾഡിംഗ്സുമായുള്ള സഹകരണം സഹായമാകുമെന്ന് തമാനി ഗ്ലോബൽ ബോർഡ് അംഗം അബ്ദുൽ അസീസ് സലിം അൽ മഹ്രുഖി പറഞ്ഞു.
ഒമാനിൽ ഭൂചലനം 5.1 തീവ്രത
മസ്കറ്റ്: തെക്കൻ ഒമാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ദോഫാർ ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.32ഓടെയാണു ഭൂകമ്പം അനുഭവപ്പെട്ടത്.
സലാലയിൽനിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കായി നാലു കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
യുവജനപ്രസ്ഥാനം കുവൈറ്റ് സോണിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
കുവൈറ്റ് സിറ്റി: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് സോണിന്റെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സോണൽ പ്രസിഡന്റ് റവ. ഫാ. അജു വർഗീസ് അധ്യക്ഷത വഹിച്ചു.
കുവൈറ്റിലെ വിവിധ ഓർത്തഡോക്സ് ഇടവകകളുടെ വികാരിമാരായ റവ.ഫാ. ഡോ. ബിജു ജോർജ് പാറക്കൽ, റവ.ഫാ. എബ്രഹാം പി.ജെ, റവ.ഫാ. ജെഫിൻ വർഗീസ്, റവ.ഫാ. മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക പാഴ്സനേജിൽ വച്ചു നടന്ന ചടങ്ങിൽ ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ കുവൈറ്റ് സോണിന്റെ അനുശോചനം രേഖപ്പെടുത്തികൊണ്ട് പ്രമേയം അവതരിപ്പിച്ചു.
യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ജിനു എബ്രഹാം വർഗീസ്, സെൻട്രൽ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനു ഷെൽവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മഹാ ഇടവക യൂണിറ്റ് ലേ-വൈസ് പ്രസിഡന്റ് ഷെൽവി ഉണ്ണുണ്ണി സ്വാഗതവും സോണൽ സെക്രട്ടറി ജോമോൻ ജോർജ് കോട്ടവിള നന്ദിയും അർപ്പിച്ചു.
യുവജനപ്രസ്ഥാനം കേന്ദ്ര പ്രതിനിധി ജിനു എബ്രഹാം വർഗീസ്, സെൻട്രൽ അസംബ്ലി അംഗം അനു ഷെൽവി, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബിജോ ഡാനിയേൽ, മുൻ കേന്ദ്ര പ്രതിനിധി ബിജു കെ.സി, സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യൂണിറ്റ് സെക്രട്ടറി ഷൈൻ ജോസഫ് സാം,
അഹമ്മദി പഴയപ്പള്ളി യൂണിറ്റ് സെക്രട്ടറി മനു മോനച്ചൻ, സെന്റ് ബേസിൽ യൂണിറ്റ് സെക്രട്ടറി ജിജോ കെ. തോമസ്, സെന്റ് സ്റ്റീഫൻസ് യൂണിറ്റ് സെക്രട്ടറി അനി ബിനു, സോണൽ ട്രഷറർ റോഷൻ സാം മാത്യു, സോണൽ ഓഡിറ്റർ ഷോബിൻ ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ അന്തരിച്ചു
കുവൈറ്റ് സിറ്റി: ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കൽ വീട്ടിൽ അനൂപ് ബെന്നി(32) കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ അന്തരിച്ചു.
വിമാനത്തിൽ വച്ച് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് മരണം സംഭവിച്ചത്. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകാംഗവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ജീവനക്കാരനുമായിരുന്നു.
ഭാര്യ ആൻസി സാമുവേൽ. 2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം. സംസ്കാരം പിന്നീട് ഫോർട്ട് കൊച്ചി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയിൽ.
അബുദാബിയിൽ കെട്ടിടത്തിൽ നിന്നുവീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം
അബുദാബി: കെട്ടിടത്തിൽ നിന്നുവീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. എറണാകുളം തോട്ടറ സ്വദേശി ബിനോയ് തോമസിന്റെയും എൽസി ബിനോയുടെയും മകൻ അലക്സ് ബിനോയ്(17) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അബുദാബി ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയാണ്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു.
ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് താഴെ വീണത്. വാച്ച്മാൻ വിളിച്ചുപറയുമ്പോഴാണ് ബിനോയ് വിവരം അറിയുന്നത്.
ഗുരുതരമായി പരിക്കേറ്റ അലക്സിനെ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലക്സിന്റെ മാതാപിതാക്കൾ ദീർഘകാലമായി യുഎഇ പ്രവാസികളാണ്.
എൽസി ബിനോയ് അബുദാബിയിലെ ആശുപത്രിയിൽ നഴ്സാണ്. സഹോദരങ്ങൾ: ഡോ.രാഹുൽ ബിനോയ്, രോഹിത് ബിനോയ് (പോളണ്ട്).
ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു
മസ്കറ്റ്: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി ജലീല്‍ ഒറവക്കോട്ടില്‍(52) ആണ് മരിച്ചത്.
ബര്‍കയില്‍ മിനറല്‍ വാട്ടര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. വളാഞ്ചേരി ഒമാന്‍ കൂട്ടായ്മ പ്രസിഡന്റാണ്. ഭാര്യ: ലൈല. മക്കള്‍: നഹാല്‍, അനീന, റഫാന്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മഹാകവി വെണ്ണിക്കുളം പുരസ്കാരം ഡോ. സോണിയ ചെറിയാന്
മസ്കറ്റ്: പ്രവാസി സംസ്കൃതി അസോസിയേഷന്റെ മസ്കറ്റ് ചാപ്റ്ററിന്റെ 2024ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം എഴുത്തുകാരിയായ ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന്റെ സ്നോ ലോട്ടസ് എന്ന നോവലിന് ലഭിച്ചു.
10,001 രൂപയും മഹാകവിയുടെ പേരുള്ള ശില്പവും പ്രശസ്തി പത്രവും മേയ് ഒമ്പതിന് രാവിലെ 10ന് മഹാകവി അധ്യാപകനായിരുന്ന വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വച്ച് കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മാനിക്കും.
തുരുത്തിക്കാട് ബിഎഎം കോളജ് മുൻ പ്രിൻസിപ്പൾ ഡോ. ജോസ് പാറക്കടവിൽ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സജി ചാക്കോ, മുതിർന്ന മാധ്യമപ്രവർത്തകൻ ഏബ്രഹാം തടിയൂർ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
സാഹിത്യകാരിയും നോവലിസ്റ്റുമായ സോണിയ ചെറിയാൻ കണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശിനിയാണ്. ഇന്ത്യൻ കരസേനയുടെ ലെഫ്റ്റനന്റ് കേണലായി വിരമിച്ചു. ഒരു പട്ടാളക്കാരുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം..... തുടങ്ങി നിരവധി നോവലുകളുടെയും പുസ്തകങ്ങളുടെയും ഗ്രന്ഥകർത്താവാണ്.
പത്രസമ്മേളനത്തിൽ ഡോ. സജി ചാക്കോ, ബിജു ജേക്കബ് കൈതാരം, സാമുവേൽ പ്രക്കാനം എന്നിവർ പങ്കെടുത്തു.
നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു റീട്ടെയ്ൽ; 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക്
അബുദാബി: അബുദാബിയിൽ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിംഗിൽ നിക്ഷേപകർക്കായി ലുലുവിന്റെ വമ്പൻ പ്രഖ്യാപനം. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് നൽകും. 7208 മില്യൺ രൂപയുടെ (84.4 മില്യൺ ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു.
75 ശതമാനം ലാഭവിഹിതമെന്ന മുൻധാരണയേക്കാൾ പത്ത് ശതമാനം അധികം ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കുക. 2024 സാമ്പത്തിക പാതത്തിലും ഏറ്റവും മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തിയത്.
നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
ലോംഗ് ടേം സ്റ്റ്രാറ്റജിയിലുള്ള മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും നിക്ഷേപകർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും എം.എ യൂസഫലി വ്യക്തമാക്കി.
2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയ്ൽ 4.7 ശതമാനം വാർഷികവളർച്ച നേടി. 7.62 ബില്യൺ ഡോളർ വരുമാനത്തോടെ 12.6 ശതമാനം അധിക വളർച്ച. അറ്റാദായം (നെറ്റ് പ്രോഫിറ്റ് ) 216.2 മില്യൺ ഡോളറിലെത്തി.
ജിസിസിയിൽ യുഎഇ സൗദി അറേബ്യ മാർക്കറ്റുകളിൽ ഏറ്റവും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ൽ നേടിയത്. നിലവിലെ റീട്ടെയ്ൽ സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പം സുപ്രധാന വിപണികളിൽ കൂടുതൽ സ്റ്റോറുകൾ ലുലു തുറക്കും.
ഓൺലൈൻ രംഗത്തും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ലിനുള്ളത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വിപുലമാക്കിയും ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കിയും ഉപഭോക്താകൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ൽ.
സുസ്ഥിരമായ വളർച്ചയിലൂടെ റീട്ടെയ്ൽ മേഖലയിൽ സുപ്രധാനമായ പങ്കാണ് ലുലു വഹിക്കുന്നതെന്നും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു.
ലുലു റീട്ടെയ്ലിന് നൽകി വരുന്ന മികച്ച പിന്തുണയ്ക്ക് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ്, അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനും ജനറൽ മീറ്റിംഗിന് ബോർഡ് നന്ദി രേഖപ്പെടുത്തി.
ആലപ്പുഴ ജിംഖാനയുടെ വിജയാഘോഷം ഷാർജയിൽ സംഘടിപ്പിച്ചു
ഷാർജ: ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത വിഷു ചിത്രം ആലപ്പുഴ ജിംഖാനയുടെ വിജയാഘോഷം ഷാർജയിൽ നടന്നു. ഷാർജ മുവൈല ലുലു ഹൈപ്പർമാർക്കറ്റിലാണ് സിനിമാ താരങ്ങൾ പങ്കെടുത്ത ആഘോഷം നടന്നത്.
പ്രത്യേകം ഒരുക്കിയ വേദിയിൽ നിറഞ്ഞ സദസിലാണ് പരിപാടി നടന്നത്. നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയ സിനിമയിലെ പ്രധാന താരങ്ങൾ എല്ലാവരും അതിഥിയായി എത്തിച്ചേർന്നത് ആഘോഷ പരിപാടി കാണാൻ എത്തിയവർക്ക് ആവേശമായി.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ദുബായി മേഖലാ റീജിയണൽ ഡയറക്ടർ തമ്പാൻ കണ്ണ പൊതുവാൾ, ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടീസ് ജനറൽ മാനേജർ നവനീത് സുധാകരൻ, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ സമദ് എന്നിവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ആഘോഷഭാഗമായി ശിങ്കാരി മേളം, ബോളിവുഡ് ഡാൻസ്, ഡിജെ മ്യൂസിക്, കേക്ക് കട്ടിംഗ് തുടങ്ങിയവ എല്ലാം ഒരുക്കിയിരുന്നു. എല്ലാ കോണുകളില്‍നിന്നും മികച്ച പ്രതികരണമാണ് ആലപ്പുഴ ജിംഖാനയ്ക്ക് ലഭിക്കുന്നത്.
ഫെല്ല മെഹകിന് ജിസിസി കെഎംസിസി പേങ്ങാട് പുരസ്കാരം നൽകി
ജിദ്ദ: ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അത്യപൂർവം നേട്ടം കൈവരിച്ച് പേങ്ങാടിന്റെ അഭിമാനമായ ഫെല്ല മെഹകിനെ ജിസിസി കെഎംസിസി പേങ്ങാട് പുരസ്കാരം നൽകി അനുമോദിച്ചു.
ജിദ്ദയിലെ ഹാഷ് ഫ്യൂചർ ഓൺലൈൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ജിദ്ദയിൽ നടന്ന ചടങ്ങിൽ മുഖ്യരക്ഷാധികാരി ഇ. ഹസൻകോയ ഉപഹാരം കൈമാറി. പി. കബീർ, സഹീർ ബാബു, ഹബീബ് പാണ്ടികശാല, ഇ. ഷാജിൽ ഹസൻ തുടങ്ങിയവർ സംബന്ധിച്ചു.
കുവൈറ്റിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ടു ഇന്ത്യക്കാർ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ദലി പ്രദേശത്ത് നടന്ന വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടു ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ അനുരാജൻ മണ്ണുങ്കൽ സദാശിവൻ നായരും(51) ഗോവൻ സ്വദേശിയുമാണ് മരിച്ചത്.
സെയ്യദ് ഹമീദ് ബഹ്ബഹാനി (എസ്എച്ച്ബിസി) കമ്പനിയിലെ ജീവനക്കാരാണ് ഇവർ. അപകടത്തിൽ ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു രണ്ടുപേർക്ക് പരിക്കേറ്റു.
അബ്ദലിയിലെ ജോലി കഴിഞ്ഞുവരുന്ന വഴിക്ക് ഇവർ സഞ്ചരിച്ചിരുന്ന പിക്ക്അപ്പ് വണ്ടിയിൽ യൂടേൺ എടുത്തുവന്ന ടാങ്കർ ലോറി ഇടിച്ചാണ് അപകടം.
സംഭവസ്ഥലത്ത് വച്ചുതന്നെ ഇരുവരും മരിച്ചു. എയർ ആംബുലൻസ് എത്തിയാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുരണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
എസ്എച്ച്ബിസിയിലെ സേഫ്റ്റി ട്രെയിനറായിരുന്നു അനുരാജൻ. ഭാര്യ നിഷ കുവൈറ്റിലുണ്ട്. മക്കൾ: പാർഥസാരഥി, ശിവഗംഗ, ആദിത്യൻ.
കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു
ദോഹ: കോഴിക്കോട് സ്വദേശി തറവട്ടത്ത് അഷ്റഫ്(55) ഖത്തറിൽ അന്തരിച്ചു. ദോഹയിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്ററന്റിലെ ജീവനക്കാരനായിരുന്നു.
കുഞ്ഞമ്മദിന്റെയും മറിയയുടെയും മകനാണ്. ഭാര്യ: ഷമീമ. മക്കൾ: ഡോ. തസ്ലിം, നഷാ നസ്റിൻ, നാജിയ അഷ്റഫ്. മരുമകൻ: അജ്മൽ.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ദമാമിൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി മരിച്ചു
ദമാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമാം, ദഹ്റാൻ റോഡിലെ ഗൾഫ് പാലസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു വീണ് കോഴിക്കോട് സ്വദേശി മരിച്ചു. പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖാണ് മരിച്ചത്.
വൈകുന്നേരം ജോലിയുടെ ഭാഗമായി കെട്ടിടത്തിലെത്തിയ റസാഖ് അബദ്ധത്തിൽ വഴുതി വീഴുകയായിരുന്നു. പരേതനായ മൊയ്തീൻ വീട്ടിൽ അബ്ദുല്ല കോയയുടെയും പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്.
ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. മക്കൾ: അബ്ദുല്ല (റിയാദ്), ഹസ്ന (ദമാം), ഡോ. അഹലാം (പാലക്കാട്), അഫ്നാൻ (യുഎസ്), മരുമക്കൾ: പുതിയ മാളിയേക്കൽ യാസർ (റിയാദ് ), ഡോ. ദലീൽ, ഐബക്ക് ഇസ്മായിൽ, അൻസില താജ്.
സഹോദരങ്ങൾ: പി.പി. അബ്ദുൽ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി.
എൻസിപി വർക്കിംഗ് കമ്മിറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്
റോക്ക്വാൾ: 2019 മുതൽ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് മധുരപലഹാര പ്രേമികൾ റോക്ക്വാളിലെ ടെക്സസ് പൈ ഫെസ്റ്റിൽ ഒത്തുചേരുന്നു. ടേറ്റ് ഫാംസ് ആതിഥേയത്വം വഹിക്കുന്ന ഏഴാമത് വാർഷിക ടെക്സസ് പൈ ഫെസ്റ്റ് പരിപാടിയിൽ പൈ ബേക്കിംഗ്, പൈ കഴിക്കൽ മത്സരങ്ങൾ, രസകരമായ പൈ പോരാട്ടം എന്നിവ ഉൾപ്പെടുന്നു.
ഈ വർഷത്തെ ടെക്സസ് പൈ ഫെസ്റ്റ് ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ടേറ്റ് ഫാംസിൽ നടക്കും. രാവിലെ 9.30 നും 10നും ഇടയിൽ പൈ ബേക്കിംഗ് എൻട്രികൾ നൽകാം. ഉച്ചയോടെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. ആദ്യത്തെ പൈ ഫെസ്റ്റിൽ ഏകദേശം 1,000 പേർ പങ്കെടുത്തു.
നാല് വർഷത്തിനുള്ളിൽ ടെക്സസിൽ നിന്നും മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുമായി 2,000ത്തിലധികം ആളുകളെ ഫെസ്റ്റ് ആകർഷിച്ചു. 10 ഡോളറാണ് പൈ ബേക്കിംഗ് മത്സരത്തിലും പങ്കെടുക്കുന്നതിനുള്ള ഫീസ്. പൈ കഴിക്കൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് അഞ്ച് ഡോളറാണ് ഫീസ്. കാണാനെത്തുന്നവർക് പ്രവേശനം സൗജന്യമാണ്.
ഓൺലൈനായി ടിക്കറ്റുകൾക്കായി പ്രീപേ ചെയ്യുന്നതിനുള്ള ലിങ്ക്
tinyurl.com/yc57wbm3 .in ആണ്.
പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ ദുബായിയിലെ ഇന്ത്യൻ പ്രവാസിയും
ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ദുബായിയിലെ ഇന്ത്യൻ പ്രവാസിയും. ദുബായിയിലെ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നീരജ് ഉദ്വാനിയാണ്(33) കൊല്ലപ്പെട്ടത്.
ജയ്പുർ സ്വദേശിയായ നീരജ് ദുബായിയിലാണ് വളർന്നത്. ഹിമാചൽ പ്രദേശിലുള്ള സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് നീരജും ഭാര്യയും ഇന്ത്യയിലെത്തിയത്.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ദന്പതികൾ കഷ്മീരിലേക്ക് പോവുകയായിരുന്നു. ദുബായി ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിയാണ് നീരജ്.
2023 ഫെബ്രുവരിയിലാണ് നീരജിന്റെയും ആയുഷിയുടെയും വിവാഹം നടന്നത്. ആക്രമണം നടക്കുമ്പോൾ ഭാര്യ ഹോട്ടലിൽ വിശ്രമിക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണം: ഇന്ത്യയ്ക്ക് കുവൈറ്റിന്റെ ഐക്യദാർഢ്യം
കുവൈറ്റ് സിറ്റി: ജമ്മു കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെ ശക്തമായി അപലപിച്ച് കുവൈറ്റ്. സംഭവത്തിൽ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
എല്ലാത്തരം ഭീകരതകളെയും അവയ്ക്ക് പിന്നിലെ കാരണങ്ങൾ പരിഗണിക്കാതെ രാജ്യം ശക്തമായി നിരാകരിക്കുമെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കുവൈറ്റ് അമീർ ഷേഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കിരീടവകാശി ഷേഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, പ്രധാനമന്ത്രി ഷേഖ് അഹമദ് അബ്ദുള്ള അൽ സബാഹ് എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ - സൗദി സംയുക്ത പ്രസ്താവന
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയുടെയും സൗദി അറേബ്യയുടെയും പ്രസ്താവന. മറ്റു രാജ്യങ്ങൾക്കെതിരേയുള്ള തീവ്രവാദം ഉപേക്ഷിക്കണമെന്ന് ലോകരാജ്യങ്ങളോട് പ്രസ്താവനയിൽ ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.
തീവ്രവാദത്തിന്റെ അടിസ്ഥാനത്തെ അതു നിലനിൽക്കുന്നിടത്ത് തകർക്കാനും തീവ്രവാദികളെ അതിവേഗം നിയമത്തിനുമുന്നിൽ കൊണ്ടുവരാനും മറ്റു രാജ്യങ്ങളോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തിയപ്പോഴായിരുന്നു പഹൽഗാമിലെ ഭീകരാക്രമണം. സംഭവത്തെത്തുടർന്ന് സന്ദർശനം വെട്ടിച്ചുരുക്കി മോദി മടങ്ങിയിരുന്നു.
എട്ട് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് സിറ്റി: ക്രിമിനൽ കേസുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈറ്റ്. ഒരു വനിത ഉൾപ്പെടെ എട്ട് പേരുടെ വധശിക്ഷയാണ് ഈ ആഴ്ച നടപ്പാക്കുന്നത്.
ഇവർ ഏത് രാജ്യക്കാരാണെന്നോ എന്ത് കുറ്റത്തിനാണ് ശിക്ഷ നടപ്പാക്കുന്നതെന്നോ സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കുവൈറ്റ് സെൻട്രൽ ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. ആവശ്യമായ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സൗദി അറേബ്യയുടെ ‘ഉറങ്ങുന്ന രാജകുമാരന് ’ 36 വയസ്
ജിദ്ദ: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരന്’ എന്നറിയപ്പെടുന്ന അല്‍ വലീദ് ബില്‍ ഖാലിദ് ബിന്‍ തലാലിന് കഴിഞ്ഞദിവസം 36 വയസ് തികഞ്ഞു. ലണ്ടനിലുണ്ടായ കാറപകടത്തെത്തുടർന്ന് 20 വർഷമായി ഇദ്ദേഹം കോമയിലാണ്.
വെന്റിലേറ്റർ സഹായത്തോടെയാണു ജീവൻ നിലനിര്‍ത്തുന്നത്. 2019ല്‍ വിരലുകള്‍ പതിയെ ചലിക്കുകയും തല ചെറുതായി അനങ്ങുകയും ചെയ്തെങ്കിലും അതിനുശേഷം ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
ലോകത്തു ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും മികച്ച ചികിത്സയും പരിരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുന്ന കുടുംബത്തിലെ അംഗമാണ് അല്‍ വലീദ് രാജകുമാരന്. എന്നാല്‍ പണംകൊണ്ടു നേടാവുന്നതിലുമപ്പുറം എന്തോ ഒന്ന് വെല്ലുവിളിയായി ഇപ്പോഴും നില്ക്കുന്നു.
ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ മകനാണ് ഇദ്ദേഹം. 2005ലാണ് അല്‍ വലീദ് രാജകുമാരന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ലണ്ടനിലെ സൈനിക കോളജില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തിന് കാറപകടമുണ്ടായത്.
തുടര്‍ന്ന് കോമയിലാകുകയായിരുന്നു. റിയാദിലെ കിംഗ് അബ്ദുൾ അസീസ് മെഡിക്കല്‍ സിറ്റിയിൽ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മുഴുവൻസമയ നിരീക്ഷണത്തിലാണ് രാജകുമാരൻ കഴിയുന്നത്. ട്യൂബ് വഴിയാണു ഭക്ഷണം നല്‍കുന്നത്. വെന്റിലേറ്ററില്‍നിന്നു മാറ്റിയാല്‍ മരണം സംഭവിച്ചേക്കാം.
ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പറ്റാത്തവിധം പരിക്കേറ്റുവെന്ന് ബോധ്യമായ വേളയില്‍ വെന്റിലേറ്ററില്‍നിന്നു നീക്കാന്‍ ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിതാവ് തടഞ്ഞു. മെഡിക്കൽ ലോകം പ്രതീക്ഷ കൈവിട്ടെങ്കിലും വിട്ടുകൊടുക്കാൻ രാജകുടുംബം തയാറായില്ല.
പ്രവാസി ഗ്രന്ഥകാരനെ ജി.ആര്. അനില്‍ ആദരിച്ചു
തിരുവനന്തപുരം: ഖത്തറിലെ പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും മീഡിയ പ്ലസ് സിഇഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങരയെ കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍ ആദരിച്ചു.
ലോക പുസ്തകദിനത്തോടനുബന്ധിച്ച് ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അജന്തയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് 92 പുസ്തകങ്ങള്‍ രചിച്ച് പ്രവാസ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമായ അമാനുല്ല വടക്കാങ്ങരയെ മന്ത്രി ആദരിച്ചത്.
തന്റെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ ഒരു സെറ്റ് ചടങ്ങില്‍ അമാനുല്ല മന്ത്രിക്ക് സമ്മാനിച്ചു. വായനയിലൂടെ മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂവെന്നും അവന്റെ കഴിവുകള്‍ ഉപയോഗിക്കുന്നത് അവിടെയാണെന്നും ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.
മുന്‍ എംപി എന്‍. പീതാംബരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ സെക്രട്ടറി ജനറല്‍ കലാപ്രേമി ബഷീര്‍ ബാബു, ഗായകന് കോഴിക്കോട് കരീം, സെക്രട്ടറി ബാബു, കേരള പ്രവാസി ജില്ലാ സെക്രട്ടറി മുഹമ്മദ് മാഹീന് തുടങ്ങിയവര്‍ സംസാരിച്ചു.
ആസിഫ് മുഹമ്മദ് സ്വാഗതവും പ്രദീപ് മധു നന്ദിയും പറഞ്ഞു.
അംഗത്വം റദ്ദാക്കൽ; കേരള സർക്കാരിനും പ്രവാസി ക്ഷേമ ബോർഡിനും ഹൈക്കോടതി നോട്ടീസ്
കുവൈറ്റ് സിറ്റി: 62 വയസ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമനിധി അംഗത്വം "കേരള പ്രവാസി ക്ഷേമപദ്ധതി- 2009'ന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏകപക്ഷീയമായി റദ്ദാക്കുന്ന പ്രവാസി ക്ഷേമ ബോർഡിന്റെ തീരുമാനത്തിനെതിരേ ഹൈക്കോടതി നോട്ടീസ്.
പ്രവാസി ലീഗൽ സെല്ലിന്റെ നിയമ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ച നന്ദഗോപകുമാറിന്റെ റിട്ട് പെറ്റിഷൻ ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികളായ കേരള സർക്കാർ - നോർക്ക വകുപ്പിനും കേരള ക്ഷേമനിധി ബോർഡിനും നോട്ടീസ് അയക്കാൻ ഉത്തരവായി.
കേരള ഹൈക്കോടതി ജസ്റ്റീസ് സി. എസ്. ഡയസിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. കേസ് അവധിക്കുശേഷം ജൂൺ 13ന് വീണ്ടും പരിഗണിക്കും.
2009ലെ കേരള പ്രവാസി ക്ഷേമപദ്ധതി വകുപ്പ് 21 പ്രകാരം വരിസംഖ്യ കുടിശിക വരുത്തി പദ്ധതി അംഗത്വം നഷ്ടപ്പെടുന്ന പ്രവാസി, മുടക്കം വരാനുള്ള കാരണങ്ങൾ യുക്തിസഹമായി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ബോധ്യപ്പെടുത്തിയാൽ അംഗത്വം വീണ്ടെടുക്കാമെന്ന വ്യവസ്ഥയുണ്ട്.
എന്നാൽ ഈ വ്യവസ്ഥ അവഗണിച്ചുകൊണ്ട് 62 വയസ് പിന്നിട്ട ആർക്കും അംഗത്വം വീണ്ടും നൽകേണ്ടെന്ന 34-ാമത് ബോർഡ് മീറ്റിംഗിലെ 17-ാം നമ്പർ പ്രമേയത്തിലെ തീരുമാനത്തെയാണ് ഹർജി ചോദ്യം ചെയ്യുന്നത്.
ബോർഡിന്റെ ഈ തീരുമാനത്തിനെതിരേ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയെയും ക്ഷേമനിധി സിഇഒയെയും നേരിട്ട്കണ്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകിയെങ്കിലും തീരുമാനം മാറ്റാൻ ബോർഡോ സർക്കാരോ തയാറായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ പ്രവാസി ലീഗൽ സെൽ തീരുമാനിച്ചത്.
വിവരാവകാശ നിയമപ്രകാരം ബോർഡിൽ നിന്നും ലഭിച്ച രേഖകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 18,808 പ്രവാസികൾക്കാണ് വിവിധ കാരണങ്ങളാൽ ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ട് പെൻഷനുള്ള അവകാശം നഷ്ടമായത്.
ഇതിൽ 282 പേർ 62 വയസ് കഴിഞ്ഞ പ്രവാസികളാണ്. കോടതി ഉത്തരവ് അനുകൂലമായാൽ ക്ഷേമ ബോർഡിന്റെ ചട്ടവിരുദ്ധമായ തീരുമാനപ്രകാരം അംഗത്വം നഷ്ടപ്പെട്ട നൂറുകണക്കിന് പ്രവാസികൾക്ക് അംഗത്വം പുനഃസ്ഥാപിച്ച് കിട്ടാനുള്ള സാഹചര്യമുണ്ടാകും.
ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും തുടർച്ചയായി വരിസംഖ്യ അടക്കുന്ന പ്രവാസികൾക്കും മടങ്ങിവന്ന പ്രവാസികൾക്കും 60 വയസ് ആകുന്ന മുറക്ക് പ്രതിമാസം 3,500 രൂപയും 3,000 രൂപയും നിരക്കിലാണ് ഇപ്പോൾ പെൻഷൻ നൽകിവരുന്നത്.
ഇത് വലിയ സാമ്പത്തികബാധ്യതയാണ് സർക്കാരിന് ഉണ്ടാക്കിവക്കുന്നതെന്ന് പ്രത്യക്ഷമായിത്തന്നെ ക്ഷേമബോർഡ് ആരോപണമുന്നയിക്കുന്നുണ്ട്.
അതുകൊണ്ട് പരമാവധി പ്രവാസികളെ ചെറിയ പിശകുകൾ പോലും ചൂണ്ടിക്കാണിച്ച് ക്ഷേമനിധി പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിൽ നിന്നും ഒഴിവാക്കുന്ന സമീപനമാണ് ഇപ്പോൾ ബോർഡ് കൈക്കൊണ്ടുവരുന്നത്.
പ്രവാസികൾക്കു അടിയന്തിര ധനസഹായം നൽകുന്നതിന് ഒരു പ്രത്യേക നിധി സമാഹരിക്കണമെന്ന് 2008-ലെ പ്രവാസി ക്ഷേമനിധി നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും നാളിതുവരെ അത്തരമൊരു നിധി സമാഹരിക്കാൻ ബോർഡ് തയാറായിട്ടില്ല.
സർക്കാരിന്റെ ബജറ്റ് വിഹിതവും നോർക്ക റൂട്സ് സേവനങ്ങൾക്ക് അധിക സെസ് ഏർപ്പെടുത്തിയും സമ്പന്നരായ പ്രവാസികളിൽനിന്നുള്ള സംഭാവനകളും ഉൾപ്പെടുത്തി നിധി ഉണ്ടാക്കിയാൽ അത് പ്രവാസികൾക്ക് മുടക്കമില്ലാതെ പെൻഷൻ ആനുകൂല്യങ്ങളും അടിയന്തിര ധനാസയായങ്ങളും നൽകാൻ ബോർഡിനാകും.
ഈ വിഷയം നിവേദനവുമായി പ്രവാസി ലീഗൽ സെൽ സർക്കാരിന് നൽകിയെങ്കിലും നാളിതുവരെ അത്തരമൊരു നീക്കം നടത്താൻ സർക്കാരോ ബോർഡോ തയാറായിട്ടില്ല.
ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് ജോസ് അബ്രഹാം, മനാസ് പി. ഹമീദ്, ആർ. മുരളീധരൻ, വിമൽ വിജയ്, റെബിൻ വിൻസന്റ് എന്നിവർ കോടതിയിൽ ഹാജരായി.
കോടതി ഇടപെടൽ വഴി ഇനിയെങ്കിലും പ്രവാസികൾക്ക് അർഹമായ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികളായ ബാബു ഫ്രാൻസീസ്, ബിജു സ്റ്റീഫൻ, ഷൈജിത്ത് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഒമാനിലേക്കുളള എയര്‍ ഇന്ത്യ വിമാനം വൈകി; യാത്രികര്‍ വലഞ്ഞു
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ഒമാനിലേക്കുളള വിമാനം മണിക്കൂറുകള്‍ വൈകിയതോടെ ഇരുനൂറിലേറെ യാത്രികര്‍ വലഞ്ഞു. ഒമാനിലേക്കുളള വിമാനം ചൊവ്വാഴ്ച രാവിലെ 8.30നായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്.
പിന്നീടത് വൈകുന്നേരം മൂന്നിലേക്കും പിന്നീട് നാലിലേക്കും മാറ്റിയതാണ് യാത്രികരെ ദുരിതത്തിലാക്കിയത്. വിമാനം വൈകാനുളള സാഹചര്യം വ്യക്തമാക്കാതെയും ഭക്ഷണമോ വെള്ളമോ നല്കാന് ബന്ധപ്പെട്ട അധികൃതര്‍ തയാറായില്ലെന്നും ആക്ഷേപമുയര്‍ന്നു.
വിമാനം പുറപ്പെടുന്നതിന് മണിയ്ക്കൂറുകള്‍ മുമ്പ് വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസ് എടുത്ത് ടെര്‍മിനലില്‍ കാത്തിരിക്കുമ്പോഴാണ് വിമാനം മണിയ്ക്കൂറുകള്‍ വൈകുമെന്ന അറിയിപ്പ് വന്നത്.
ഇതോടെ ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെയുളള യാത്രികര്‍ ദുരിതത്തിലാവുകയായിരുന്നു. വെള്ളമോ ഭക്ഷണമോ നല്കാന് പോലും എയര്‍ലൈന്‍സ് തയാറായില്ല എന്നാണ് യാത്രികരുടെ പരാതി.
ജോലിയില്‍ പ്രവേശിക്കേണ്ട അവസാന തീയതിയായിരുന്നതിനാല്‍ പലരും കുഴങ്ങുകയായിരുന്നു. ടെര്‍മിനലില്‍നിന്ന് വെള്ളമോ ഭക്ഷണമോ വാങ്ങാന്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും എന്നതിനാല്‍ പലരും ഭക്ഷണം കഴിക്കാതെ കൈക്കുഞ്ഞുങ്ങളുമായി മണിക്കൂറുകള്‍ കാത്തിരുന്നു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പല വിമാനങ്ങളും ചൊവ്വാഴ്ച മണിക്കൂറുകളോളം വൈകിയതായും യാത്രികര്‍ പറയുന്നു. തിരുവനന്തപുരത്തുനിന്നും ഹൈദരാബാദിലേക്കും ദുബായിയിലേക്കും അബുദാബിയിലേക്കും ഷാര്ജയിലേക്കുമുളള സര്‍വീസുകളും അഞ്ചു മണിക്കൂറുകളോളം വൈകിയാണ് പുറപ്പെട്ടതെന്ന് യാത്രികര്‍ പറഞ്ഞു.
യുഎഇയുടെ ഇയർ ഓഫ് കമ്യൂണിറ്റി ക്യാന്പയിന് തുടക്കം
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട ഇയർ ഓഫ് കമ്യൂണിറ്റി ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ (ഐഎസ്സി) മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പോസ്റ്റർ അനാച്ഛാദനം ചെയ്തു. ഐഎസ്സി ചെയർമാൻ എം.എ. യൂസഫലി സന്നിഹിതനായിരുന്നു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഏറ്റവും മികച്ചതാണെന്നും വാണിജ്യ വ്യവസായ രംഗങ്ങളിലുള്ള മികച്ച സൗഹൃദം ഭാവിതലമുറയ്ക്കും കരുത്തേകുന്നതാണ്. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറിയെന്നും രാജ്യത്തിന്റെ വികസനത്തിന് പ്രവാസ സമൂഹം നൽകുന്ന പിന്തുണ ശ്രദ്ധേയമാണെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
യുഎഇ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഐഎസ്സി പ്രസിഡന്റ് ജയ്റാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ വ്യാഴാഴ്ച മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് (കല കുവൈറ്റ്) സംഘടിപ്പിക്കുന്ന പ്രഥമ കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെകെഎൽഎഫ്) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കല കുവൈറ്റ് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ കുവൈറ്റ് മലയാളികളുടെ സാംസ്കാരിക ചരിത്രത്തിൽ പുതിയ ഒരു അനുഭവമായിരിക്കും.
ഫെസ്റ്റിവലിൽ പ്രശസ്ത എഴുത്തുകാരായ, അശോകൻ ചരുവിൽ, ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, കൈരളി ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ എന്നിവർ വിവിധ സെഷനുകളിലായി പങ്കെടുക്കും.
വ്യാഴാഴ്ച വൈകുന്നേരം 6.30 നടക്കുന്ന ഉദ്ഘാടന ചടങ്ങോട് കൂടി പരിപാടി ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതൽ ആരംഭിക്കുന്ന സെഷനുകളിൽ നാട്ടിൽ നിന്നും, ജിസിസി രാജ്യങ്ങളിൽ നിന്നും, കുവൈറ്റിൽ നിന്നുമുള്ള സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
നേരത്തെ രജിസ്ട്രേഷൻ നടത്തിയ കുവൈറ്റിൽ നിന്നുള്ള 250 ലധികം പേർ പ്രത്യേക പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടിയുടെ പേരിൽ സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.
ജിസിസി രാജ്യങ്ങളിലെ എഴുത്തുകാരുടെ കഥാ സമാഹാരത്തിനാണ് എം.ടി പുരസ്കാരം നൽകുക. കുവൈറ്റിലെ എഴുത്തുകാർക്കായി സാഹിത്യമത്സരങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മേളയുടെ ഭാഗമായി കുവൈറ്റിൽ ഇപ്പോൾ ഉള്ളതും ഉണ്ടായിരുന്നതുമായ എഴുത്തുകാർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടാകും. കുവൈറ്റിലെ ചിത്രകാരന്മാർ വരയ്ക്കുന്ന ലൈവ് ചിത്ര രചന, ചിത്ര പ്രദർശനം എന്നിവയും മേളയുടെ പ്രത്യേകതയാണ്.
വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ എം.ടി.പുരസ്കാരവും സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും. സമാപന സമ്മേളനത്തിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കും.
അബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്ന വാർത്താസമ്മേളനത്തില്‍ കല കുവൈറ്റ് പ്രസിഡന്റ മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത്, കെകെഎൽഎഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത്, ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം, കല കുവൈറ്റ് ട്രഷറർ പി.ബി. സുരേഷ്, ആക്ടിംഗ് മീഡിയ സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ പങ്കെടുത്തു.
കേളി കലാ സാംസ്കാരിക വേദിക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ്
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി യൂണിറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ദവാദ്മി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഡിപ്പാർട്ടുമെന്റും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിന് ദവാദ്മി ജനറൽ ഹോസ്പിറ്റൽ ഡയറക്ടർ മർസൂഖ് ഇബ്നു അബ്ദുള്ള അൽ ഒത്തൈബിയിൽ നിന്ന് ആദരം.
കേളി കലാ സാംസ്കാരിക വേദിയും സൗദി ആരോഗ്യമന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി 2025 ഏപ്രിൽ 11ന് സംഘടിപ്പിച്ച കേളിമെഗാ രക്തദാന ക്യാമ്പ് ജീവസ്പന്ദനം 2025ന്റെ ഭാഗമായി ദവാദ്മി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഡിപ്പാർട്ടുമെന്റും കേളി മുസാഹ്മിയ ഏരിയായിലെ ദവാദ്മി യൂണിറ്റുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. സമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നൂറിൽപരം പേർ രക്തദാനത്തിന് സന്നദ്ധരായി.
മലാസിലെ ലുലുവിൽ വച്ച് നടന്ന സൗദിയിലെ ഏറ്റവും വലിയ രക്ത ദാന ക്യാമ്പിന് (1428 ദാതാക്കൾ) അന്നേ ദിവസത്തെ സമാപന ചടങ്ങിൽ വച്ച് റിയാദ് ബ്ലഡ് ബാങ്ക് റീജിയണൽ ഡയറക്ടർ ഖാലിദ് സൗബി മെമന്റോയും സർട്ടിഫിക്കറ്റും കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിനും പ്രസിഡന്റ് സെബിൻ ഇക്ബാലിനുംകൈമാറി ക്കൊണ്ട് കേളിയെ ആദരിച്ചിരുന്നു.
കേളി ദവാദ്മി ജീവകാരുണ്യ വിഭാഗം കൺവീനർ രാജേഷ്, ചെയർമാൻ മുഹമ്മദ് റാഫി, കേളി ദവാദ്മി രക്ഷാധികാരി സമിതി അംഗം ഉമ്മർ, മുജീബ് എന്നിവർ ചേർന്ന് ദവാദ്മി ജനറൽ ഹോസ്പിറ്റൽ ഡയറക്ടറിൽ നിന്നും ദവാദ്മി യൂണിറ്റിന് വേണ്ടി ആദരം ഏറ്റുവാങ്ങി.
ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം കെപിഎ ടസ്കേഴ്സിന്റെ വൈസ് ക്യാപ്റ്റനായിരുന്ന അകാലത്തിൽ വിട്ടുപിരിഞ്ഞ ബോജി രാജന്റെ സ്മരണാർഥം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
കൊല്ലം പ്രവാസി അസോസിയേഷൻ തങ്ങളുടെ സ്പോർട്സ് വിംഗിന്റെ നേതൃതത്തിലാണ് ബഹറിൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോട് കൂടി സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിക്കുന്നത്.
മേയ് 2, 9 തീയതികളിൽ സിഞ്ച് അൽ അഹലി സ്പോർട്സ് ക്ലബ് ടർഫിൽ വച്ചു നടക്കുന്ന ടൂർണമെന്റിൽ ബഹറിനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കും.
വിജയിയാകുന്ന ടീമിന് 200 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും രണ്ടാം സ്ഥാനത്തു എത്തുന്ന ടീമിന് 150 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും ഉണ്ടായിരിക്കും.
കൂടാതെ വിവിധ വ്യക്തിഗത ട്രോഫികളും പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 38161837, 39617384, 33971810 , 39159398 എന്നീ നമ്പറുകളിൽ വിളിക്കാം.
കേളി യൂണിറ്റ് സമ്മേളനം; അൽഖർജ് സിറ്റി യൂണിറ്റിനും മുസാഹ്മിയ ദവാത്മി യൂണിറ്റിനും പുതിയ ഭാരവാഹികൾ
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായുള്ള യൂണിറ്റ് സമ്മേനങ്ങൾ തുടരുന്നു. സെപ്റ്റംബറിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മേയ് വരെ നീണ്ടുനിൽക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ, ജൂൺ, ജൂലൈ മാസങ്ങളിൽ ഏരിയ സമ്മേളങ്ങൾ എന്നിവ നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി സീതറാം യെച്ചൂരി നഗറിൽ നടന്ന അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി റഷീദലിയും ,വരവ് ചിലവ് കണക്ക് ട്രഷറർ നൗഫലും അവതരിപ്പിച്ചു.
കേന്ദ്ര കമ്മറ്റി അംഗം ഷാജി റസാഖ് സംഘടനാ റിപ്പോർട്ടും കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടിയും പറഞ്ഞു. മുഹമ്മദ് റാഫി, ഷിഹാബ് മമ്പാട്, മുഹമ്മദ് ഹനീഫ, ഐവിൻ ഷാജി, ഷറഫുദ്ധീൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സെക്രട്ടറിയായി അബ്ദുൽ കലാം, പ്രസിഡന്റ് ജ്യോതിലാൽ ശൂരനാട്, ട്രഷറർ ഷിഹാബ് മമ്പാട് എന്നിവരടങ്ങുന്ന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
കേളി കേന്ദ്ര ട്രഷറർ ജോസഫ് ഷാജി, ഏരിയ പ്രസിഡന്റ് ഷബി അബ്ദുൽസലാം, ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, ഏരിയ ട്രഷറർ ജയൻ പെരുനാട് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗോപാലൻ, ബാലു വേങ്ങേരി എന്നിവർ സമ്മേളനത്തെ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് അംഗം നബീൽ സ്വാഗതവും പുതുതായി തെരഞ്ഞെടുത്ത സെക്രട്ടറി അബ്ദുൽ കലാം നന്ദിയും പറഞ്ഞു.
മുസാഹ്മിയ ഏരിയക്ക് കീഴിലെ ദവാദ്മി യൂണിറ്റ് സമ്മേളനം യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ സജീവൻ കളത്തിലിന്റെ പേരിലുള്ള നഗറിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ച സമ്മേളനം മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ഉമ്മർ പ്രവർത്തന റിപ്പോർട്ടും, ആക്ടിംഗ് ട്രഷറർ മുജീബ് വരവ് - ചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ നിസാം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി മധു ബാലുശേരി മറുപടി പറഞ്ഞു. സുബൈർ, ലിനീഷ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി നിസാറുദ്ദിൻ റാവുത്തർ, കമ്മിറ്റി അംഗങ്ങളായ ജെറി തോമസ്, സുരേഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റായി ബിനു, സെക്രട്ടറി ഉമ്മർ, ട്രഷററായി മുജീബ് എന്നിവരടങ്ങുന്ന കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
യൂണിറ്റ് അംഗം മോഹനൻ സ്വാഗതവും തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ഉമ്മർ നന്ദിയും പറഞ്ഞു.
ബഹറിൻ കേരള സമാജം; വ്യക്തിഗത മത്സരങ്ങൾ പുരോഗമിക്കുന്നു
മനാമ: ബഹറിൻ കേരളീയ സമാജം കുട്ടികൾക്കായി നടത്തിവരുന്ന കലോത്സവത്തിലെ വ്യക്തിഗത ഇനങ്ങളിലുള്ള മത്സരങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായും സ്റ്റേജ് ഇനങ്ങളിലെ ഗ്രൂപ്പ് മത്സരങ്ങൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുന്നതായും ബഹറിൻ കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എക്സ്കോം മെമ്പർ നൗഷാദ് മേലാടി, കലോത്സവം കമ്മിറ്റി കൺവീനർ ബിറ്റോ പാലമാറ്റത്തിൽ എന്നിവർ അറിയിച്ചു.
കഴിഞ്ഞമാസം മാർച്ച് 27നു ആരംഭിച്ച മത്സരങ്ങളിൽ വയസിന്റെ അടിസ്ഥാനത്തിൽ അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് നുറ്റി എഴുപതോളം മത്സര ഇനങ്ങളിൽ രണ്ടായിരത്തോളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്.
കേരളത്തിൽ സ്കൂൾതലത്തിൽ നടക്കുന്ന ബാലകലോത്സവത്തിന്റെ മാതൃകയിൽ സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് കലോത്സവം കേരളത്തിന് വെളിയിൽ നടക്കുന്ന മലയാളി കുട്ടികൾ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന കലോത്സവമാണ്.
കലാ സാഹിത്യ മത്സരങ്ങളിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്തുകയാണെന്നും വിദേശത്ത് ജീവിക്കുന്നത് കൊണ്ട് മാത്രം കേരളത്തിൽ നഷ്ടപ്പെടുന്ന അവസരങ്ങളെ പുനർ സൃഷ്ടിക്കുകയും കലാസാഹിത്യ പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്ന വലിയ ദൗത്യമാണ് എല്ലാ വർഷവും സമാജം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് പി .വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
ജിസിസിയിലെ തന്നെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ഏറ്റവും വലിയ കലാമാമാങ്കമായ ദേവ്ജി ബി കെ എസ് കലോത്സവത്തിൽ കണ്ടെടുത്ത നിരവധി കലാ പ്രതിഭകൾ ഇന്ന് കേരളത്തിന്റെ സംഗീത നൃത്ത സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായി മാറുന്നതിനും ബഹറിൻ കേരളീയ സമാജം വലിയ പങ്കുവഹിക്കുന്നതിൽ അഭിമാനമുണ്ടെന്നും പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
ഇനിയുള്ള ദിവസങ്ങളിൽ നടക്കുന്ന വെസ്റ്റേൺ ഡാൻസ്, നാടോടി നൃത്തം,സിനിമാറ്റിക് ഡാൻസുകൾ, മിമിക്രി മോണോക്ടുകൾ, അറബിക് ഡാൻസ്, ഒപ്പന, കവിതാലാപനം തുടങ്ങി നിരവധി മത്സരങ്ങൾ കാണാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങൾക്കും അവസരം ഒരുക്കിയതായി അറിയിച്ചു.
കലോത്സവം ജനറൽ കമ്മിറ്റി കൺവീനർ ബിറ്റോ പാലമറ്റത്തിൽ, ജോയിന്റ് കൺവീനർ മാരായ രേണു ഉണ്ണി കൃഷ്ണൻ, കെ.സി. സോണി എന്നിവരുടെ നേതൃത്വത്തിലുള്ള നൂറ്റൊന്ന് അംഗ കമ്മിറ്റിയാണ് ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ളത്.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: അനുശോചനം അറിയിച്ച് യുഎഇ ഭരണാധികാരികൾ
ദുബായി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് യുഎഇ ഭരണാധികാരികൾ. ലോക സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ജീവിതം സമർപ്പിച്ച മാർപാപ്പയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
മാർപ്പാപ്പയുടെ നിര്യാണത്തിൽ ഏറെ ദുഃഖം രേഖപ്പെടുത്തുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച മാർപാപ്പയുടെ കാരുണ്യവും എളിമയും മതാന്തര ഐക്യവും ലോകമെമ്പാടുമുള്ള ജനങ്ങളെ ഇനിയും സ്വാധീനിക്കുമെന്നും അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു.
യുഎഇ ജനതയെ നെഞ്ചോട് ചേർത്ത ഫ്രാൻസിസ് മാർപാപ്പ
അബുദാബി: 2019 ഫെബ്രുവരിയിൽ യുഎഇ സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പ ഈ രാജ്യത്തിനും ജനങ്ങൾക്കും നൽകിയത് സന്ദേശങ്ങളും അവിസ്മരണീയ മുഹൂർത്തങ്ങളും മാത്രമല്ലായിരുന്നു ഒരു നിമിഷത്തെ ദർശനത്തിനായി കാത്തിരുന്നവർക്കും കണ്ടവർക്കും കേട്ടറിഞ്ഞവർക്കും പാപ്പാ നൽകിയത് സ്വന്തം ഹൃദയം തന്നെയായിരുന്നു.
മഴയുടെ ലാഞ്ചന പോലുമില്ലാതിരുന്ന യുഎഇയുടെ തെളിഞ്ഞ മാനം കാർമേഘാവൃതമാകുകയും ഊഷരഭൂവിൽ മഴയുടെ കുളിർമ അനുഗ്രഹവർഷമായി പെയ്തിറങ്ങിയതും മാർപാപ്പയുടെ സന്ദർശനപുണ്യമായി ഓരോ നിവാസികളും അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ.
ദിവ്യബലിയിൽ പങ്കുചേരാൻ അവസരം ലഭിച്ചവർക്ക് മാത്രമല്ല സാഹോദര്യത്തിന്റെയും കരുതലിന്റെയും ധന്യ ഭൂമിയിൽ ജീവിക്കുന്ന ഓരോ പൗരന്മാർക്കും അനുഗ്രഹവർഷം സ്വന്തം ഹൃദയങ്ങളിൽ പെയ്തുവീണ പുണ്യാനുഭവത്തിന്റെ ദിനങ്ങളാണ് കടന്നു പോയത്.
അതുകൊണ്ടുതന്നെയാണ് യുഎഇയിലെ പ്രമുഖ ദിനപ്പത്രമായ ഖലീജ് ടൈംസിനെ തലവാചകം "ഞങ്ങൾ അനുഗ്രഹീതരായിരിക്കുന്നു' എന്നായത്. മതസാഹോദര്യത്തിന്റെ പുതിയ അധ്യായം എഴുതിച്ചേർത്ത മതനേതാക്കളുടെ സമ്മേളനം ലോകരാജ്യങ്ങൾക്ക് മുൻപിൽ ഉയർത്തുന്നത് സാഹോദര്യത്തിന്റെ പുതിയ രാഷ്ട്രീയം തന്നെയാണ്.
ഉയരേണ്ടതു മതിലുകളല്ല സ്നേഹത്തിന്റെ വിശാലതകളാണെന്ന് മതനേതാക്കൾ ഒറ്റ സ്വരത്തിൽ പറഞ്ഞപ്പോൾ ലോകജനത മനസുകൊണ്ടെങ്കിലും പ്രത്യാശയുടെ പുതിയ ദൂതിനെ സ്വീകരിച്ചുകാണും. യുദ്ധങ്ങൾ വിതക്കുന്ന കാലുഷ്യത്തിന്റെ കണ്ണീരുണങ്ങാത്ത യെമെനും സിറിയയും ഇറാഖും ലിബിയയും ഒക്കെ പ്രത്യേക പരാമർശം നേടി. ദിവ്യബലിയുടെ വേദിയിലും മാർപാപ്പ പ്രത്യാശാപൂർവം പറഞ്ഞതും പ്രാർഥിച്ചതും ലോകസമാധാനത്തിന്റെ നാളുകൾക്കായിരുന്നു.
കുർബാന മധ്യേ മുഴങ്ങിയ ഗാനാലാപനത്തെ പ്രതീകവത്കരിച്ച മാർപാപ്പ, ഗായകസംഘത്തിലെ വിവിധ രാജ്യക്കാരായ ഗായകരും വിവിധ ഭാഷകളിൽ എഴുതിച്ചേർത്ത വരികളും ഒരൊറ്റ സംഗീതത്തിന്റെ മാന്ത്രികതയിൽ ഹൃദയഹാരിയായ ഒരു ഗാനമായി ഉയരും പോലെ, ലോകത്തിലെ എല്ലാ രാജ്യങ്ങളും സമാധാനത്തിന്റെ സാഹോദര്യത്തിന്റെ ഒരുമയുള്ള സംഗീതത്തിൽ സംഗമിക്കുന്ന പുതിയ ലോകമായി തീരുന്നതാണ് പരിശുദ്ധ റൂഹായുടെ ആഗ്രഹമെന്ന് സൂചിപ്പിച്ചു .
സൗമ്യതയും ലാളിത്യവും കൊണ്ടായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ യുഎഇ നിവാസികളുടെ സ്നേഹപാത്രമായി തീർന്നത്. യുഎഇയിലെ വാഹനങ്ങളിൽ താരതമ്യേനെ ഏറ്റവും വിലകുറഞ്ഞ കിയാ സോൾ വിഭാഗത്തിലെ കറുത്ത നിറമുള്ള ഒരു ചെറിയ കാറിൽ ഔദ്യോഗിക പരിപാടികളിലെല്ലാം പങ്കെടുക്കാൻ എത്തിയ മാർപാപ്പ അമ്പരപ്പാണ് സൃഷ്ടിച്ചത്.
കാണാൻ കാത്തിരിക്കുന്ന കുട്ടികളും അമ്മമാരും മറ്റ് വിശ്വാസി സമൂഹവും മനസിൽ ആഗ്രഹിക്കുന്നതിലും വലിയ സ്നേഹപ്രകടനങ്ങൾ കൊണ്ട് മാർപാപ്പ അവരുടെ ജന്മപുണ്യമായി തീർന്നു. സ്വന്തം കുഞ്ഞുങ്ങളെ മാർപാപ്പയുടെ വഴിത്താരയിലേക്ക് നീട്ടിപ്പിടിച്ച മാതാപിതാക്കൾക്ക് നിരാശരാകേണ്ടിവന്നില്ല.
ഓരോ കുഞ്ഞിനേയും തലയിൽ തൊട്ടു ആശിർവദിക്കാനും ആശ്ലേഷം കൊണ്ട് മൂടുവാനും ആ ആത്മീയാചാര്യൻ സമയം കണ്ടെത്തി. അനുഗ്രഹത്തിന്റെ കരസ്പർശനങ്ങൾ ഓരോ കുരുന്നുകളുടെയും കണ്ണിൽ കണ്ണീർക്കണങ്ങളായി നിറഞ്ഞു നിന്നു.
ലോകമാധ്യമങ്ങൾ പകർത്തിയ ചിത്രങ്ങൾ ഓരോന്നും ആത്മീകനിർവൃതിയുടെ നൂറുനൂറു കഥകളാണ് പറയുന്നത്. മലയാളി ബാലനായ യെസക്കിയേലിനെ മാർപാപ്പ ആശ്ലേഷിക്കുന്നത് ടിവിയിൽ കണ്ടപ്പോൾ ഓരോ മലയാളിയും സ്വന്തം ശരീരത്തിൽ മാർപാപ്പയുടെ അനുഗ്രഹസ്പർശനം അറിഞ്ഞു.
ഓരോ ചെറിയ കാര്യങ്ങളിലും ഒരു ചെറു ബാലന്റെ കൗതുകം ഒളിപ്പിച്ച് വച്ച പാപ്പയ്ക്ക് അബുദാബി നഗരത്തെ ഏറെ ഇഷ്ടമായി. അത് അദ്ദേഹം ഒളിപ്പിച്ചുവച്ചതുമില്ല. "ഈ നഗരത്തിലെ പൂക്കൾ എത്ര മനോഹരമാണ്. മരുഭൂമിയിൽ എങ്ങനെയാണ് ഇത്ര സൗന്ദര്യമുള്ള പൂക്കളുണ്ടാകുക. വൃത്തിയുടെ കാര്യത്തിൽ ഈ നഗരം എത്ര ചേതോഹരമാണ്' - തിരികെയുള്ള യാത്രയിൽ കൂടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് ചോദിച്ചു.
എന്തുകൊണ്ടാണ് എനിക്ക് ഇത്ര വലിയ സ്വീകരണം അറബ് മണ്ണിൽ ലഭിച്ചതെന്ന് അറിയുമോ ? മാർപാപ്പ ചോദിച്ചു. മറുപടിയും അദ്ദേഹം തന്നെ നൽകി "ഇസ്ലാമിക - ക്രിസ്തീയ' രാജ്യങ്ങളുടെ പരസ്പ്പര പൂരകമായ വളർച്ചയിൽ താത്പര്യമുള്ള ഈ രാജ്യത്തെ മഹാന്മാരായ ഭരണാധികാരികൾക്ക് എന്നെയും അവരുടെ ദൗത്യത്തിൽ പങ്കുചേർക്കാൻ തോന്നിയതിനാലാണ് എനിക്ക് അവർ ഊഷ്മളമായ ഈ വരവേൽപ്പ് നൽകിയത്'.
സന്ദർശനം പൂർത്തിയാക്കി മാർപാപ്പ മടങ്ങുമ്പോൾ ലോകജനതയും ആഗ്രഹിക്കുന്നത് മറ്റൊന്നാകില്ല. ഇനി പുലരേണ്ടതു ശാന്തിയുടെ നാളുകളാകണം. സഹവർത്തിത്വത്തിന്റെ നാളെകളാവണം. കാരണം യുദ്ധങ്ങൾ ഇന്ന് വരെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം നൽകിയിട്ടില്ല.
കല കുവൈറ്റ് എം.ടി സാഹിത്യ പുരസ്കാരം ജോസഫ് അതിരുങ്കലിന്
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ജിസിസിയിലെ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ എം.ടി സാഹിത്യ പുരസ്കാരം സൗദി അറേബ്യയിൽ നിന്നുള്ള എഴുത്തുകാരൻ ജോസഫ് അതിരുങ്കലിന്.
"ഗ്രിഗർ സാംസയുടെ കാമുകി' എന്ന കഥാസമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. അശോകൻ ചെരുവിൽ, അഷ്ടമൂർത്തി, വി.ഡി. പ്രേമപ്രസാദ് എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. കുവൈറ്റിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ കലാ കുവൈറ്റ് ഭാരവാഹികൾ അവാർഡ് പ്രഖ്യാപിച്ചു.
50,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന കലാ കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ച് ജോസഫ് അതിരുങ്കലിന് അവാർഡ് സമ്മാനിക്കും. അവാർഡിനായി പരിഗണിക്കപ്പെട്ട കഥാ സമാഹാരങ്ങളിൽ മിക്കവയും എഴുത്തിനെ വളരെ ഗൗരവപൂർവം സമീപ്പിച്ച രചനകളായിരുന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.
എല്ലാം കമ്പോളവത്ക്കരിക്കുന്ന, ലാഭം ആത്യന്തികമായി ഒരു സത്യമായി മാറുന്ന കാലത്ത് പ്രണയവും മനുഷ്യൻ തന്നെയും ഇല്ലാതായി പോകുന്ന ദുരന്തത്തെയാണ് ഗ്രിഗർ സാംസയുടെ കാമുകി ആവിഷ്കരിക്കുന്നത്.
ജോസഫ് അതിരുങ്കലിന്റെ അഞ്ചാമത്തെ കഥാ സമാഹരമാണിത്. മിയകുള്‍പ്പ (നോവൽ), ജോസഫ് അതിരുങ്കലിന്റെ കഥകള്‍, പാപികളുടെ പട്ടണം, ഇണയന്ത്രം, പുലിയും പെണ്‍കുട്ടിയും പ്രതീക്ഷയുടെ പെരുമഴയില്‍(കഥാസമാഹാരങ്ങൾ) എന്നിവയാണ് ജോസഫിന്റെ മറ്റ് കൃതികൾ.
പത്തനംതിട്ട ജില്ലയിലെ അതിരുങ്കലില്‍ ജനിച്ച ജോസഫ് എഴുത്തുകാരന്, സാംസ്കാരിക പ്രവര്ത്തകന്, പ്രഭാഷകന്‍ എന്നീ നിലകളിൽ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ
കഥകൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടരപതിറ്റാണ്ടായി റിയാദില്‍ സപ്ലൈ ചെയിന്‍ മാനേജരായി ജോലി ചെയ്ത് വരികയാണ് ജോസഫ് അതിരുങ്കൽ.
അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്ന വാർത്താ സമ്മേളനത്തില്‍ കല കുവൈറ്റ് പ്രസിഡണ്ട് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത്, കെകെഎൽഎഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത്, ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം, കല കുവൈറ്റ് ട്രഷറർ പി.ബി. സുരേഷ്, ആക്ടിംഗ് മീഡിയ സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ പങ്കെടുത്തു.
സഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരം ശനിയാഴ്ച മുതൽ
അബുദാബി: ഇന്ത്യന്‍ നാടക വേദികള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ നല്കിയ സഫ്ദർ ഹാഷ്മിയുടെ സ്മരണാർഥം ശക്തി തിയറ്റേഴ്സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ യുഎഇതല തെരുവ് നാടക മത്സരം സംഘടിപ്പിക്കുന്നു.
ശനി, ഞായർ ദിവസങ്ങളിൽ കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ പ്രത്യേകം സജമാക്കിയ വേദികളിൽ അരങ്ങേറുന്ന മത്സരത്തിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി ഒന്‍പത് നാടകങ്ങൾ മാറ്റുരയ്ക്കുന്നു.
വിമുക്തി (ശക്തി സനയ മേഖല), കാട്ടുമാക്കാൻ (ചമയം ഷാർജ), വെട്ടുക്കിളികൾ (ശക്തി ഷാബിയ മേഖല), ഗർ (അഖണ്ട ദുബായി), കാടകം (ശക്തി നാദിസിയ മേഖല), കിണർ (ഒണ്ടാരിയോ തിയറ്റേഴ്സ്), തിരിച്ചറിവുകൾ (ശക്തി ഖാലിദിയ മേഖല), തിരുത്ത് (എഡി ക്ലബ് അബുദാബി), ദുരന്തഭൂമി (ശക്തി നജ്ദ യൂണിറ്റ്) എന്നീ നാടകങ്ങളാണ് മത്സരരംഗത്തുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അവതരണം, രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, രണ്ടാമത്തെ സംവിധായകൻ, മികച്ച നടി, രണ്ടാമത്തെ നടി, മികച്ച നടൻ, രണ്ടാമത്തെ നടൻ, മികച്ച ബാലതാരം എന്നി വിഭാഗങ്ങളായിരിക്കും അവാർഡിനായി പരിഗണിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
ഹൃദയാഘാതം; മലയാളി ദുബായിയിൽ മരിച്ചു
ദുബായി: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ദുബായിയിൽ മരിച്ചു. ഇരമത്തൂർ ചെറുതാല കുടുംബാംഗം പറപ്പള്ളിൽ രേവതിയിൽ പാർഥസാരഥിയുടെ മകൻ അനൂപ് പാർഥൻ (49) ആണ് മരിച്ചത്.
ഭാര്യ: സുമിത നാരായൺ (ദുബായി), മകൾ: രേവതി. സംസ്കാരം പിന്നീട്.
നരേന്ദ്ര മോദി സൗദി അറേബ്യയിലേക്ക്; സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം
ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിലെത്തും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ മോദി സംസാരിക്കും.
വൈകുന്നേരം സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ-സൗദി തന്ത്രപ്രധാന സഹകരണ കൗൺസിൽ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നൽകും.
ഊർജ്ജ, പ്രതിരോധ രംഗങ്ങളിൽ സഹകരണം ശക്തമാക്കാനുള്ള ചർച്ച നടക്കും. സ്വകാര്യ ടൂർ ഏജൻസികൾ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നൽകണമെന്ന അഭ്യർഥന ഇന്ത്യ മുന്നോട്ട് വയ്ക്കും.
മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി എന്നിവിടങ്ങുന്ന പതിനൊന്ന് അംഗ ഉന്നതതല സംഘമാണ് ഇന്ന് ജിദ്ദ സന്ദര്‍ശിക്കുക. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദ സന്ദര്‍ശിക്കുന്നത്.
ഇതാദ്യമായാണ് മോദി ജിദ്ദ സന്ദർശിക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. അദ്ദേഹത്തിന്റെ മുൻ രണ്ട് സന്ദർശനങ്ങൾ റിയാദിലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
മനാമ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
മാനവികതയ്ക്കും ലോക സമാധാനത്തിനും സ്നേഹത്തിനും വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു മാര്‍പാപ്പ. അദ്ദേഹത്തിന്റെ വിയോഗം വിശ്വാസികൾക്കും ലോകജനതയ്ക്കും ഏറെ വേദന നൽകുന്നതാണ്.
ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിനൊപ്പം ചേർന്ന് മാർപാപ്പക്കായി പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ എന്നിവർ അറിയിച്ചു.
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ഉയർപ്പ് പെരുന്നാൾ കൊണ്ടാടി
കുവൈറ്റ് സിറ്റി: മരണത്തെ ജയിച്ചവനായ ക്രിസ്തു മാനവരാശിക്ക് നൽകിയ സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശത്തെ അനുസ്മരിച്ച് കുവൈറ്റ് ഓർത്തഡോക്സ് സമൂഹം ഉയർപ്പ് പെരുന്നാൾ കൊണ്ടാടി.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും തുടർന്ന് നടന്ന സമൂഹബലിക്കും മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ്, റവ. ഫാ. ഗീവർഗീസ് ജോൺ എന്നിവർ നേതൃത്വം നൽകി.
ഗിരീഷ് കർണാട് അവാർഡ് ഷമേജ് കുമാറിന്
കുവൈറ്റ് സിറ്റി: ഇന്ത്യൻ തീയറ്റർ രംഗത്തെ പ്രതിഭാശാലിയായിരുന്ന ഗിരീഷ് കർണാടിന്റെ പേരിൽ പ്രവർത്തിക്കുന്ന ഗിരീഷ് കർണാട് തിയേറ്റർ സ്മാരക വേദിയുടെ അഞ്ചാമത് അവാർഡ് ഷമേജ് കുമാറിന് നൽകും.
പ്രവാസി തിയേറ്റർ രംഗത്തെ(നാടകം) സമഗ്ര സംഭാവനക്കുള്ള അവാർഡാണ് ഷമേജ് കുമാറിന് ലഭിക്കുക. ഡോ. ടി. ആരോമൽ, ഡോ. തുളസീധര കുറുപ്പ്, സബീർ കലാകുടീരം എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഇരുപതോളം വർഷമായി കുവൈറ്റിൽ താമസിക്കുന്ന ഷമേജിനെ തേടി കേരള സംഗീത നാടക അക്കാദമിയുടെ മികച്ച സംവിധായകനുള്ള പുരസ്കാരം, ഗ്ലോബൽ തീയറ്റർ എക്സലെൻസ് അവാർഡ്, റോട്ടറി ഇന്റർനാഷണൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്.
കുവൈറ്റ് ഓയിൽ കമ്പനിയിൽ എൻജിനിയറായി ജോലി ചെയ്യുന്നു. നാടകത്തോടൊപ്പം ഷോർട് ഫിലിം രംഗത്തും സജീവമാണ് ഷമേജ് കുമാർ.
മേയ്19ന് രണ്ടിന് പത്തനംതിട്ട പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ അവാർഡ് വിതരണം ചെയ്യും.
ബഹറിൻ പ്രവാസി സംഗമം ആലോചനാ യോഗം സംഘടിപ്പിച്ചു
മനാമ: ഓഗസ്റ്റ് 16ന് കണ്ണൂരിൽ നടക്കുന്ന ബഹറിൻ പ്രവാസി സംഗമത്തെ (ബികെഎസ് ഹാർമണി - 2025) കുറിച്ച് ആലോചാനാ യോഗം ഈ മാസം 16ന് സമാജത്തിൽ നടന്നു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു.
വിവിധ സംഘടനാ പ്രതിനിധികൾ, സമാജം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ജനാർദ്ദൻ നമ്പ്യാരും സുബൈർ കണ്ണൂരും ആദ്യ രജിസ്ട്രേഷൻ നടത്തി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ബഹറിനിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്കും പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കും പരിപാടിയിൽ പങ്കെടുക്കാം.
വിശദ വിവരങ്ങൾക്ക്: സുനേഷ് സാസ്കോ - +973 39498114, സോമരാജൻ - +919 544447655.