ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്ധധാരണ ഞാൻ തിരുത്തിയെഴുതി.
ഞാൻ നാടകരംഗത്തേക്കിറങ്ങാനും രചന ആരംഭിക്കാനുമുണ്ടായ കാരണം നേരത്തെ പറഞ്ഞുവല്ലോ. നല്ല സന്ദേശങ്ങളും ഗുണപാഠങ്ങളും ഉൾക്കൊള്ളുന്ന, സനാതന തത്വങ്ങളും ധാർമികമൂല്യങ്ങളും അലിഞ്ഞുചേർന്ന അഭിനയയോഗ്യങ്ങളും ആദർശസുന്ദരങ്ങളുമായ നാടകങ്ങളുടെ വിരളതയിൽ വിഷമം തോന്നി ഒരു വാശിയോടെയാണ് ഞാൻ നാടകരചനാരംഗത്തേക്കു കാലെടുത്തുവച്ചത്. അന്നുമുതൽ ഇന്നുവരെയുള്ള എന്റെ രചനകളിലൂടെ ആ വിടവ് കുറച്ചെങ്കിലും നികത്താൻ കഴിഞ്ഞിട്ടുണ്ടെന്നു ഞാൻ അഭിമാനപൂർവം വിശ്വസിക്കുന്നു.
ത്രികോണ പ്രേമങ്ങളും പ്രണയക്കസർത്തുകളും യുക്തിക്കു നിരക്കാത്ത അതിന്റെ പരിണാമങ്ങളും മുറ്റിനിൽക്കുന്ന ഒട്ടനവധി നാടകങ്ങൾ രംഗത്തുള്ളപ്പോഴാണ് അവയ്ക്കൊന്നും അമിത പ്രാധാന്യം കല്പിക്കാതെ, മനുഷ്യസമൂഹത്തിനു പ്രേമമല്ലാതെ വേറെയും ഒട്ടേറെ വികാരങ്ങളും പ്രശ്നങ്ങളുമുണ്ടെന്നും അവയ്ക്കു പ്രാമുഖ്യം കൊടുത്തു നാടകമെഴുതി വിജയിപ്പിക്കാമെന്നും മനസിലുറച്ചു ഞാൻ രചന നടത്തി. ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്ധധാരണ ഞാൻ തിരുത്തിയെഴുതി.
പ്രേമം കുറഞ്ഞിട്ടും
എന്റെ ഏതാണ്ടെല്ലാ നാടകങ്ങളിലും പ്രേമത്തെ രണ്ടാം ഘടകമോ മൂന്നാം ഘടകമോ ആക്കി മാറ്റിനിർത്തി.
എന്നിട്ടും ജാതിമതഭേദമെന്യേ പ്രേക്ഷകജനത എന്റെ നാടകങ്ങളെ സഹർഷം സ്വാഗതം ചെയ്തു. എന്തുകൊണ്ട്? ഒരുപക്ഷേ കാരണം ഇതായിരിക്കാം, എന്റെ നാടകങ്ങളിൽ അവരുടെ ജീവിതത്തിലെ തുടിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. പിടയ്ക്കുന്ന പ്രശ്നങ്ങളുണ്ടായിരുന്നു. നീറുന്ന അനുഭവങ്ങളുണ്ടായിരുന്നു. പരുപരുത്ത യാഥാർഥ്യങ്ങളുണ്ടായിരുന്നു. രംഗവേദിയിൽ അവർ കണ്ടുമുട്ടിയതു തങ്ങളെത്തന്നെയും തങ്ങൾക്കു ചുറ്റുമുള്ള പച്ചമനുഷ്യരെയുമാണ്.
നാടകം രചിക്കുന്നത് രംഗത്ത് അവതരിപ്പിക്കാനാണ്. നാടകത്തിന്റെ ആരംഭം മുതൽ പ്രേക്ഷകന്റെ ശ്രദ്ധ പതറാതെ പിടിച്ചുനിർത്തേണ്ട ചുമതല നാടകകൃത്തിനുള്ളതാണ്. അത് അത്യന്തം ക്ലേശകരമായ ദൗത്യമാണ്. നാടകം ആരംഭിച്ചുകഴിഞ്ഞാൽ ഏതു നിമിഷവും പ്രേക്ഷകൻ എഴുന്നേറ്റുപോകാം. അത് അയാളുടെ സ്വാതന്ത്ര്യമാണ്.
നാടകം തീരുന്നതുവരെ സകലരും ഇരുന്നുകൊള്ളണം എന്നോ ഒറ്റയാളും ഇടയ്ക്ക് എഴുന്നേറ്റുപോകാൻ പാടില്ല എന്നോ നിയമംവയ്ക്കാൻ പറ്റില്ല. നിയമം പോയിട്ട് അഭ്യർഥന പോലും നടത്താൻ പറ്റില്ല. ""നിങ്ങള് നാടകം കളിച്ചാൽ മതി. നല്ലതോ ചീത്തയോ ഇരിക്കണോ വേണ്ടയോ എന്നൊക്കെ ഞങ്ങള് തീരുമാനിച്ചുകൊള്ളാം.'' എന്നാവും കാണികളുടെ നിലപാട്.
നാടകം കണ്ടുകൊണ്ടിരിക്കുന്പോൾ മുഷിയുന്ന നിമിഷങ്ങൾ ഉണ്ടാവരുത്. ഓരോ രംഗം കഴിയുന്പോഴും അടുത്ത രംഗം കാണാനുള്ള ആകാംക്ഷയും ആവേശവും പ്രേക്ഷകനിൽ ഉണർത്തണം. ഉദ്വേഗവും ഉത്കണ്ഠയുമുണ്ടാക്കുന്ന, സംഘർഷം മുറ്റിനിൽക്കുന്ന, സംഭവങ്ങൾ പിരിമുറുക്കിക്കയറുന്ന, അങ്ങനെ ഇതിവൃത്തം വികസിച്ചു ക്ലൈമാക്സിൽ ചെന്നുമുട്ടുന്ന രീതിയിൽ രംഗങ്ങൾ ഒരുക്കണം.
ഇത്തരം രചനകളാണ് രംഗവേദിയിൽ വിജയമകുടം ചൂടുക. ചുരുക്കം പറഞ്ഞാൽ, നടാകാരംഭം മുതൽ അന്ത്യംവരെ നാടകകൃത്ത് അദൃശ്യമായ ഒരു രസച്ചരടിൽ പ്രേക്ഷകരെ കെട്ടിയിടണം. മറ്റാരുടെയും പ്രേരണയില്ലാതെ അവർ ഇരിക്കണം. നാടകത്തിന്റെ കരുത്ത് അവരെ ഇരുത്തണം.
മനസൊരു സ്റ്റേജ്
എന്റെ ഇതഃപര്യന്തമുള്ള നാടകരചനകൾക്കു ഞാൻതന്നെ സ്വീകരിച്ച ചില പൊതുരീതികളുണ്ട്. സവിശേഷ സ്വഭാവങ്ങളുണ്ട്. അതേപ്പറ്റി അല്പം വിവരിച്ചുകൊള്ളട്ടെ. സാധാരണനിലയിൽ മൂന്നുനാലു മാസമെടുക്കും ഒരു നാടകമെഴുതാൻ. ചിന്ത പൂർത്തിയാക്കാൻതന്നെ മൂന്നു മാസത്തിലധികം വേണ്ടിവരും. എഴുതാൻ മൂന്ന് ആഴ്ചകളും. പല നാടകങ്ങളുടെ കാര്യത്തിലും ഈ കാലയളവ് കൂടിയും കുറഞ്ഞുമിരിക്കും.
ഒരു കഥാബീജം അല്ലെങ്കിൽ ഇതിവൃത്ത സൂചന (Root idea) മനസിൽ രൂപംകൊണ്ടാൽ അത് ഏതു ലക്ഷ്യത്തിലെത്തിക്കണമെന്നും സമൂഹത്തിന് അത് എന്തു സന്ദേശം പകർന്നുകൊടുക്കണമെന്നും ആദ്യം ചിന്തിക്കുന്നു. അത് ഉറച്ചുകഴിഞ്ഞാൽപിന്നെ ലക്ഷ്യത്തിലെത്താനുള്ള പ്രയാണമാണ്.
വിവിധ രംഗങ്ങൾ, ഓരോ രംഗത്തും ഉൾക്കൊള്ളിക്കേണ്ട സംഭവങ്ങൾ, സൃഷ്ടിക്കേണ്ട സംഘട്ടനങ്ങൾ, തെരഞ്ഞെടുക്കേണ്ട നാടകീയ മുഹൂർത്തങ്ങൾ, പ്രത്യക്ഷപ്പെടേണ്ട കഥാപാത്രങ്ങൾ, അവരിൽ ചിലരുടെ പ്രധാന സംഭാഷണ ശകലങ്ങൾ എന്നിവ മനസിൽ കാണും.
ഇതുവരെ എത്തിക്കഴിഞ്ഞാൽ പിന്നെ എന്റെ മനസിനെ ഞാനൊരു സ്റ്റേജാക്കി മാറ്റുന്നു. എഴുതാൻ പോകുന്ന നാടകം നിരന്തരമായ ചിന്തയിൽകൂടി ഏകാന്തതയിലിരുന്നുകൊണ്ട്, ആ മാനസവേദിയിൽ പലതവണ അവതരിപ്പിക്കുന്നു. അത്തരം ഓരോ അവതരണത്തിലും പല മാറ്റങ്ങളും തിരുത്തലുകളും ഭേദഗതികളും നടന്നുകൊണ്ടിരിക്കും.
ഈ ഘട്ടത്തിലെത്തിയാൽ ഓരോ രംഗത്തിനും ഓരോ കുറിപ്പ് തയാറാക്കും. ഈ കുറിപ്പുകൾ നിരത്തിവച്ചാൽ എഴുതാൻ പോകുന്ന സന്പൂർണ നാടകത്തിന്റെ രൂപരേഖയായി. പകൽ മുഴുവൻ ഓഫീസ് ജോലിയായതുകൊണ്ട് തുടർച്ചയായി രചന നടത്താനൊക്കില്ല. അതുകൊണ്ടാണ് കുറിപ്പെഴുതുന്നത്.
കുറിപ്പുകൾ
കണക്കിന്റെ ലോകത്തുനിന്നു കലയുടെ ലോകത്തേക്കു വന്നാൽ-ഓരോ ദിവസവും നാടകമെഴുത്തു തുടരാനായി ഇരുന്നാൽ-ഈ കുറിപ്പുകൾ എന്നെ വളരെയേറെ സഹായിക്കും. എഴുതിയ രംഗങ്ങളുടെയും എഴുതാനുള്ള രംഗങ്ങളുടെയും രത്നച്ചുരുക്കം ഈ കുറിപ്പുകളിലുണ്ട്. മറ്റേതെങ്കിലും എഴുത്തുകാർ ഇങ്ങനെ ചെയ്യുന്നുണ്ടോ എന്നെനിക്കറിയില്ല. (1992ൽ ഞാൻ ഉദ്യോഗത്തിൽനിന്നു റിട്ടയർ ചെയ്തെങ്കിലും കുറിപ്പ് തയാറാക്കുക എന്ന പഴയ ശീലം ഇപ്പോഴും തുടരുന്നു).
കുറിപ്പുകൾ നിരത്തിവച്ചുകൊണ്ട് അവസാനത്തെ മിനുക്കുപണികൾക്കുവേണ്ടി പിന്നെയും ചിന്ത തുടരുന്നു. അങ്ങനെ ചിന്ത പൂർത്തിയായാൽ, നാടകം പരമാവധി പാകപ്പെട്ടുകഴിഞ്ഞാൽ ഏതുവിധേനയും എഴുതിത്തുടങ്ങിയേ ഒക്കൂ എന്ന അസ്വസ്ഥമായ ഒരവസ്ഥ വരും. പ്രസവം ആസന്നമായ ഒരു ഗർഭിണിയുടെ അവസ്ഥ എന്നു വേണമെങ്കിൽ പറയാം.
ഇങ്ങനെ മനസും മസ്തിഷ്കവും നിറഞ്ഞുകഴിഞ്ഞാൽ ഉടൻ രചന ആരംഭിക്കുകയായി. "വിഷക്കാറ്റി'നു ശേഷം ഞാനെഴുതിയ നാടകമാണ് "മണൽക്കാട്.' ഒഴിവു ദിവസമായ ഒരു ഞായറാഴ്ച മണൽക്കാട് എഴുതിത്തുടങ്ങാമെന്നു വിചാരിച്ചതാണ്. പക്ഷേ, അതിനുമുന്പ് ലീവെടുത്തു ബുധനാഴ്ചതന്നെ തുടങ്ങി. ഞായറാഴ്ചവരെ കാത്തുനിന്നില്ല. കാത്തുനിൽക്കാൻ പറ്റിയില്ല. കാരണം, നാടകത്തിന്റെ "പ്രസവ' സമയമായി!
സി.എൽ.ജോസ്