ബെർലിൻ: ജർമനിയിൽ അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിക്ക് ജന്മനാട് കണ്ണീരോടെ വിടയേകി. ജർമനിയിലെ സാക്സൺ സംസ്ഥാനത്തെ ഫ്രൈബർഗ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ എംഎസ് വിദ്യാർഥിയായിരുന്ന അനന്തു മോഹൻ (29) ആണ് ട്രെയിൻ തട്ടി മരണപ്പെട്ടത്.
മുംബൈ ദാദ്ര നഗർ ഹവേലിയിൽ താമസിക്കുന്ന പത്തനംതിട്ട റാന്നി കരികുളം സ്വദേശിയുമായ ബിന്ദു മോഹന്റെയും പരേതനായ മോഹൻ കുമാറിന്റെയും മകനാണ് അനന്തു മോഹൻ. സഹോദരി: നവമി. റാന്നി കരികുളം തേവാങ്കര (കുന്നക്കാട്ട്) കുടുംബാംഗമാണ് പരേതൻ.
സംസ്കാരച്ചടങ്ങുകൾ
അനന്തുവിന്റെ മൃതദേഹം ജർമനിയിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച പുലർച്ചെ 1:20ന് നെടുമ്പാശേരിയിൽ എത്തിച്ചു.
തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വഭവനത്തിൽ കൊണ്ടുവരികയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ആറന്മുളയിലുള്ള തറവാട്ടു വീട്ടുവളപ്പിൽ അന്ത്യകർമ്മങ്ങളോടെ നടന്നു.
ദുരന്തമുഖത്ത് ആശ്വാസമായി ഇന്ത്യൻ എംബസിയുടെയും പൊതുപ്രവർത്തകരുടെയും ഏകോപനം
ബെർലിനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അനന്തുവിന്റെ സഹപാഠിയും സുഹൃത്തുമായ സൗരഭ് നിഗം, അനന്തുവിന്റെ ഗുജറാത്തിലുള്ള അമ്മാവൻ ആർ.കെ. നായർ എന്നിവർക്കൊപ്പം നടപടിക്രമങ്ങളുടെ ഓരോ ഘട്ടത്തിലും കൃത്യമായ വിവരങ്ങൾ നൽകി വളരെ സജീവമായി ജർമനിയിൽ നിന്നുള്ള ലോക കേരളസഭ അംഗം ജോസ് കുമ്പിളുവേലിൽ, വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗ്ഗീസ് എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചത്.
സൗജന്യമായാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരിട്ട് നിർവഹിച്ചത്.
രാഷ്ട്രീയ നേതാക്കളുടെയും അധികൃതരുടെയും പിന്തുണ
ദാദ്ര നഗർ ഹവേലി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, ബിജെപി പ്രസിഡന്റ് മഹേഷ് അഗരിയ എന്നിവർ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ ഏകോപനങ്ങൾ നടത്തി.
മന്ത്രാലയത്തിലെ മുൻ പിഎസ് സോഹൻലാലുമായി ചേർന്ന് പൂർണ പിന്തുണ നൽകാൻ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, കേരള വൈദ്യുതി വകുപ്പ് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരുടെ ഇടപെടലുകളും സഹായങ്ങളും നിസ്തുലമാണ്.
കേസ് അന്വേഷിച്ച ജർമൻ പോലീസ് വകുപ്പ്, എംബാംമിംഗ് നടപടികളും കാർഗോ ക്രമീകരണങ്ങളും കൃത്യമായി പൂർത്തിയാക്കിയ ഫ്യൂണറൽ ഏജൻസി എന്നിവരുടെയും ദ്രുതഗതിയിലുള്ള പ്രവർത്തനം എടുത്തുപറയേണ്ടതാണ്.
അനന്തുവിനെ അവസാനമായി ഒരുനോക്ക് കാണാൻ ജന്മനാട്ടിലേക്ക് അയക്കാൻ സഹായിച്ച എല്ലാവർക്കും അധികൃതർക്കും അനന്തുവിന്റെ കുടുംബവും സുഹൃത്തുക്കളും നന്ദി രേഖപ്പെടുത്തി.