നെടുമ്പാശേരി: പറക്കലിനിടെ എൻജിൻ ഓയിലിന്റെ അളവ് അതിവേഗം കുറഞ്ഞതിനെത്തുടർന്ന് നെടുമ്പാശേരിയിൽനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 415 ബോയിംഗ് 737 വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 31 ന് നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. വിമാനം പറന്നുയർന്ന് 50 മിനിറ്റിനുശേഷം 36,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴാണ് ഒന്നാം എൻജിനിലെ ഓയിൽ അളവ് വേഗത്തിൽ കുറയുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഓയിൽ മർദം അപകടകരമായ നിലയിലെത്തിയതോടെ ജീവനക്കാർ ഒന്നാം എൻജിൻ പ്രവർത്തിക്കുന്നത് നിർത്തിവച്ചു. തുടർന്ന് ഒരു എൻജിൻ മാത്രം പ്രവർത്തിപ്പിച്ചാണ് വിമാനം നെടുമ്പാശേരിയിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ അബുദാബിയിലേക്ക് അയയ്ക്കുകയായിരുന്നു. സമയോചിതമായി ഫോർഡെക് ഡിസിഷൻ മേക്കിംഗ് രീതി പിന്തുടർന്നതാണ് വലിയ അപകടം ഒഴിവാക്കിയത്.