ലോകം കണ്ടതിൽ ഏറ്റവും വലിയ പുരാവസ്തു തട്ടിപ്പുകാരിലൊരാളാണ് മോൻസൻ മാവുങ്കൽ. മോശയുടെ അംശവടി, യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശുകളിൽ രണ്ട് എണ്ണം, യേശുക്രിസ്തുവിന്റെ രക്തം പുരണ്ട വസ്ത്രത്തിന്റെ ഭാഗം, മദർ തെരേസയുടെ മുടിയിഴ, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, ടിപ്പു സുൽത്താന്റെ സിംഹാസനം, വാളുകൾ, ശബരിമല ചെന്പോല, മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിളക്ക്, രാജാ രവിവർമയുടെയും പിക്കാസോയുടെയും ഡാവിഞ്ചിയുടെയും യഥാർഥ ചിത്രങ്ങൾ, മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മോതിരം തുടങ്ങി നിരവധി അമൂല്യ പുരാവസ്തുക്കൾ തന്റെ പക്കലുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു മോൻസന്റെ തട്ടിപ്പ്. കൊച്ചി കലൂരിലെ വീട് പുരാവസ്തു മ്യൂസിയമായി ഇയാൾ മാറ്റിയിരുന്നു. രാഷ്ട്രീയക്കാർ, സിനിമാക്കാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ഇയാൾക്ക് അടുത്തബന്ധം ഉണ്ടായിരുന്നു.
മോൻസനെപ്പോലെയുള്ള മറ്റൊരു തട്ടിപ്പുവീരന്റെ കഥകേട്ട്, ആളുകൾ തലയിൽ കൈവച്ചു! യൂറോപ്യൻ യൂണിയനെവരെ വെട്ടിൽവീഴ്ത്തിയ തട്ടിപ്പ്. ഇറ്റലിയിലാണു സംഭവം. ആംഫി തിയറ്ററിന്റെ മാതൃകയിൽ കെട്ടിടം നിർമിച്ച്, പ്രാചീന ഗ്രീക്ക് ആംഫി തിയറ്ററാണെന്ന് വിനോദസഞ്ചാരികളെ വിശ്വസിപ്പിച്ച്, വർഷങ്ങളോളം തട്ടിപ്പുനടത്തിയ 69കാരനായ ഇറ്റാലിയൻ സ്വദേശി ഫ്രാങ്കോ മലോസോ നിസാരക്കാരനല്ല. യുറോപ്യൻ യൂണിയന്റെ ടൂറിസ്റ്റ് ഗൈഡിൽ വരെ ഇയാളുടെ വ്യാജ തിയറ്റർ ഇടംപിടിച്ചിരുന്നു. കോടികളാണ് ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തത്.
വടക്കൻ ഇറ്റലിയിലെ വെനെറ്റോ മേഖലയിലുള്ള വിസെൻസയ്ക്കു സമീപമാണ് മലോസോ വ്യാജ സ്മാരകം നിർമിച്ചത്. 5,000 ചതുരശ്ര മീറ്ററിലായിരുന്നു നിർമാണം. ഗാരേജ് നിർമിക്കാൻ അനുമതി നേടിയ സ്ഥലത്ത് പിന്നീട്, ഇയാൾ രഹസ്യമായി നിർമിതികൾക്കു രൂപം നൽകുകയായിരുന്നു. ചരിത്രപ്രാധാന്യമുള്ള ആംഫി തിയേറ്ററിന്റെ ഏകദേശ മാതൃകയിലായിരുന്നു നിർമാണം. തുടർന്ന് ഇയാൾ വ്യാജപ്രചാരണം ആരംഭിച്ചു. 2005-ൽ ഉരുൾപൊട്ടലിനെത്തുടർന്നാണു പുരാശേഷിപ്പുകൾ കണ്ടെത്തിയതെന്നായിരുന്നു ഇയാളുടെ അവകാശവാദം. ബെറിക്കോ ആംഫിതിയേറ്റർ എന്നാണ് ഇയാൾ ആംഫി തിയറ്ററിനു പേരിട്ടത്. 2014-ൽ വിനോദസഞ്ചാരികൾക്കായി തിയറ്റർ തുറന്നുകൊടുക്കുകയും ചെയ്തു മലോസോ. സംഗീത പരിപാടികൾ, ചരിത്ര സെമിനാറുകൾ തുടങ്ങിയ വിവിധ പരിപാടികൾ അവിടെ സംഘടിപ്പിക്കുകയും ചെയ്തു.