1945 ഓഗസ്റ്റ് ആറ്; മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ ദിനം. നേരം പുലരുന്പോൾ, ഹിരോഷിമാ നഗരത്തിലെ ജീവിതം യുദ്ധഭീതികൾക്കിടയിലും സാധാരണമായിരുന്നു. പ്രാദേശികസമയം 8.15ന് അതു സംഭവിച്ചു, ലോകത്തിലെ ആദ്യത്തെ അണുബോംബ് ആക്രമണം. അമേരിക്കയുടെ യുദ്ധവിമാനം വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ്, ഹിരോഷിമ നഗരത്തെ വിഴുങ്ങി. അഗ്നിയും പുകപടലങ്ങളും ആകാശത്തോളം ഉയർന്നു. ഒന്നരലക്ഷത്തോളം പേരാണ് ആ ദുരന്തത്തിന് ഇരയായത്. ആ മഹാദുരത്തിന് ഓഗസ്റ്റ് ആറിന് 81 വർഷം പൂർത്തിയാകുകയാണ്.
ഇപ്പോൾ, ആ ദുരന്തനഗരത്തിൽ പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണു ശാസ്ത്രലോകം. അണുബോംബ് സ്ഫോടനം സൃഷ്ടിച്ച അതിതീവ്രമായ അന്തരീക്ഷത്തില്‍, ഭൂമിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ലോഹക്കൂട്ട് രൂപപ്പെട്ടതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യ നിര്‍മിതമായ അതിതീവ്ര പ്രക്രിയകളിലൂടെ മുന്‍പ് കണ്ടിട്ടില്ലാത്ത പുതിയ പദാര്‍ഥങ്ങള്‍ രൂപപ്പെടാം എന്നതിന്റെ തെളിവാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഹിരോഷിമൈറ്റുകള്
ആറ്റംബോംബ് സ്ഫോടനത്തിനുശേഷം ഹിരോഷിമ കടൽത്തീരത്തെ മണല്‍ത്തരികളിലെ ഹിരോഷിമൈറ്റുകള് എന്നു വിളിക്കപ്പെടുന്ന ചെറിയ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ശാസ്ത്രജ്ഞര്‍ അസാധാരണ മിശ്രിതം തിരിച്ചറിഞ്ഞത്.
സ്ഫോടനസമയത്ത് ഉയര്‍ന്ന 12,000 ഡിഗ്രി ഫാരന്ഹീറ്റിലുമധികം വരുന്ന ഭീകരമായ ചൂടില്‍ നഗരത്തിലെ കെട്ടിടങ്ങള്‍, ലോഹങ്ങള്‍, മണ്ണ്, ചില്ലുകള്‍, വെള്ളം എന്നിവ നിമിഷനേരം കൊണ്ട് ആവിയായി മാറിയിരുന്നു. ഹൈ-പവര്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പും എക്സ്-റേ ഡിഫ്രാക്ഷനും ഉപയോഗിച്ച് അവശിഷ്ടങ്ങളിലെ ചെറിയ ലോഹകണികകള്‍ പരിശോധിച്ചപ്പോഴാണ് സാധാരണയായി കാണുന്നതിൽനിന്നു വ്യത്യസ്തമായ അപൂര്‍വ കണിക ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെടുന്നത്.