ഭോപ്പാൽ: പഞ്ചസാര വില വർധനയെ ന്യായീകരിക്കാൻ വിചിത്ര വാദവുമായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്വർഗിയ. രാജ്യത്തെ 90 ശതമാനം ആളുകൾക്കും മധുരം ഇഷ്ടമല്ലെന്നും പഞ്ചസാരയുടെ വില കൂട്ടണമെന്നും മന്ത്രി പറഞ്ഞു. താൻ മധുരം തീരെ കഴിക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്ക് മാത്രമായി സർക്കാർ ന്യായവില ഷോപ്പുകൾ വഴി കുറഞ്ഞ നിരക്കിൽ പഞ്ചസാര ലഭ്യമാക്കണം. 40 വയസിന് മുകളിലുള്ളവർ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്നുമാണ് മന്ത്രിയുടെ നിർദേശം. അതേസമയം ഉത്സവസീസണിൽ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരാൻ സാഹചര്യമൊരുക്കി 36,000 കോടി രൂപയുടെ അഴിമതിക്ക് നരേന്ദ്ര മോദി സർക്കാർ വഴിയൊരുക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പൂഴ്ത്തിവയ്പ്പുകാർക്കും കരിഞ്ചന്തക്കാർക്കും കേന്ദ്രസർക്കാർ ഒത്താശ ചെയ്യുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. പഞ്ചസാര ക്ഷാമം സംബന്ധിച്ച വിവരം ഏപ്രിലിൽ തന്നെ സർക്കാരിന് ലഭിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. കിലോഗ്രാമിന് 45 രൂപയായിരുന്ന പഞ്ചസാരയുടെ വില 75 രൂപയിലേക്ക് ഉയർന്നതായും സുർജേവാല ചൂണ്ടിക്കാട്ടി.