തായ്പേയ്: തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ വിയറ്റ്നാമിന്റെ കരുത്തയായ എൻഗുയെൻ തുയ് ലിന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് കൗമാരതാരം തൻവി ശർമ്മ കിരീടം ചൂടിയത്. സ്കോർ: 21-16, 21-16.
മത്സരത്തിലുടനീളം തൻവി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. വിയറ്റ്നാം താരത്തിന് കാര്യമായ വെല്ലുവിളി ഉയർത്താൻ അവസരം നൽകാതെയായിരുന്നു ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം. ആദ്യ ഗെയിം 21 -16 ന് സ്വന്തമാക്കിയ തൻവി അതേ ആത്മവിശ്വാസത്തോടെ രണ്ടാം ഗെയിമും പിടിച്ചെടുക്കുകയായിരുന്നു.
വെറും 36 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാക്കിയ തൻവി ടൂർണമെന്റിലുടനീളം പുറത്തെടുത്ത മികവ് ഫൈനലിലും ആവർത്തിച്ചു. സെമി ഫൈനലിൽ അഞ്ചാം സീഡ് തായ്പേയ് താരം ഹുയാംഗ് യു സെന്നിനെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്.
ബാഡ്മിന്റൺ വേൾഡ് ടൂറിൽ തൻവിയുടെ കരിയറിലെ കന്നി കിരീടമാണിത്. പഞ്ചാബ് സ്വദേശിനിയായ ഈ പതിനേഴുകാരി 2024ൽ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.