വാഷിംഗ്ടൺ ഡിസി: ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരെയെല്ലാം വധിച്ചെന്നും രാജ്യത്തിന്റെ സൈനികശേഷി പൂർണമായി ഇല്ലാതാക്കിയെന്നും അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയ് തൊണ്ണൂറു ശതമാനവും ഇല്ലാതായതായും ട്രംപ് അവകാശപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ നിർണായക വെളിപ്പെടുത്തൽ.
ഇറാന് നിലവിൽ നാവികസേനയോ വ്യോമസേനയോ അവശേഷിക്കുന്നില്ലെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാം തകർത്തുകഴിഞ്ഞു. മികച്ച കമാൻഡർമാരെല്ലാം കൊല്ലപ്പെട്ടു. ഇറാൻ പരമോന്നത നേതാവായിരുന്ന ഖമനയ് നേരത്തെതന്നെ വധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, ഖമനയ്യുടെ മകനായ മുജ്തബയും ഏതാണ്ട് പൂർണമായി ഇല്ലാതായെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ നടന്ന വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കുകളെത്തുടർന്ന് ഖമനയ്യുടെ സംസ്കാര ചടങ്ങുകളിൽ പോലും മുജ്തബയ്ക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം, മേഖലയിൽ സംഘർഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവനകൾ പുറത്തുവരുന്നത്. ഇറാനെതിരേ വീണ്ടും ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് യുഎസ് മേൽനോട്ടം വഹിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.