National
കേന്ദ്രപ്പാറ: ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ അങ്കണവാടിയിൽ ദളിത് സ്ത്രീയെ ഹെൽപ്പറായി നിയമിച്ചതിനെത്തുടർന്ന് ഇരുപതു കുട്ടികളും എത്തുന്നില്ല. മേൽജാതി വിഭാഗക്കാരാണ് മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾ. മാതാപിതാക്കളാണ് കുട്ടികളെ അയയ്ക്കാതിരിക്കുന്നത്.
ഘാലിമാല ഗ്രാമപഞ്ചായത്തിലെ നുവാഗാവ് ഗ്രാമത്തിലാണു സംഭവം. പ്രശ്നപരിഹാരത്തിന് ജില്ലാ ഭരണകൂടം ശ്രമമാരംഭിച്ചു. ജാതി വിവേചത്തിന് ഇരയാണു താനെന്ന് ശർമിഷ്ഠ സേത്തി പറഞ്ഞു.
ഹെൽപ്പർ സ്ഥാനത്തേക്ക് അപേക്ഷിച്ചതു ഞാൻ മാത്രമാണ്. 2025 നവംബറിൽ എന്നെ നിയമിച്ചു. നവംബർ 21 മുതൽ കുട്ടികൾ അങ്കണവാടിയിൽ വരുന്നില്ല. എന്നെ നിയമിച്ചത് കുട്ടികളുടെ മാതാപിതാക്കൾ എതിർക്കുന്നു”- ശർമിഷ്ഠ കൂട്ടിച്ചേർത്തു.
ശർമിഷ്ഠ ചുമതലയേൽക്കുന്നതിനു മുന്പ് എല്ലാ കുട്ടികളും ദിവസവും അങ്കണവാടിയിലെത്തിയിരുന്നു.
Kerala
കൊച്ചി: വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയിൽ ചൂരൽ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകർ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ഏൽപ്പിക്കുമ്പോൾ, കുട്ടികളെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനുമുള്ള അധികാരം അധ്യാപകർക്ക് കൈമാറുന്നുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ സ്വഭാവരൂപീകരണത്തിനായി നല്ല ഉദ്ദേശ്യത്തോടെ നൽകുന്ന ശിക്ഷകൾ നിയമവിരുദ്ധമല്ല.
അധ്യാപകൻ നൽകുന്ന ശിക്ഷ കുട്ടിയെ ദ്രോഹിക്കണമെന്ന മനഃപൂർവ്വമായ ലക്ഷ്യത്തോടെയുള്ളതാകരുത്. ശിക്ഷ നല്ല രീതിയിലുള്ള മാറ്റത്തിനാണോ അതോ ഉപദ്രവിക്കാനാണോ എന്ന് കോടതികൾ പരിശോധിക്കണം.
വെങ്ങാനൂരിലെ ഒരു സ്കൂൾ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. കുട്ടിയുടെ പിൻഭാഗത്ത് ചൂരൽ കൊണ്ട് അടിച്ചതിനെതിരെയാണ് അധ്യാപകനെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്തിരുന്നത്. എന്നാൽ കുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്നും അധ്യാപകൻ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇത് ചെയ്തതെന്നും കോടതി കണ്ടെത്തി.
District News
തിരുവമ്പാടി: ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഘടനയായ പരിവാർ കുടുംബാംഗങ്ങളുടെ സംഗമവും കൊടിയത്തൂർ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ആനക്കാംപൊയിൽ ഏലമല റിസോര്ട്ടില് നടന്നു.
നിയാസ് ചോല, ഷബാന ചോല എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനവിരുന്നിൽ ജനപ്രതിനിധികളും പങ്കാളികളായി. പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കായി പദ്ധതികൾ നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രതിജ്ഞബദ്ധമാണന്ന് അവർ പറഞ്ഞു.
ടി.കെ. ജാഫർ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജ ടോം, പഞ്ചായത്തംഗങ്ങൾ, പി.എം. അബ്ദുനാസർ, ആയിഷ ഹന്ന തുടങ്ങിയവർ പ്രസംഗിച്ചു.