ആ കോഴിക്കുഞ്ഞിന്റെ പേര് 'കെന്റക്കി' എന്നായിരുന്നു! ബഹിരാകാശത്തു ചുറ്റിക്കറങ്ങിയെത്തിയ മുട്ട വിരിഞ്ഞുണ്ടായ ആദ്യത്തെ കോഴിക്കുഞ്ഞ്! ലോകത്തിനു വലിയ അദ്ഭുതമായിരുന്നു ആ കോഴിക്കുഞ്ഞിന്റെ ജനനം! ഒരു സ്കൂൾ വിദ്യാർഥിയുടെ ശാസ്ത്രന്വേഷണ ത്വരയാണ് നാസയെ ആ ഗവേഷണങ്ങളിലേക്കു നയിച്ചത്. 1980-കളിലെ ആ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
1980-കളുടെ തുടക്കത്തിൽ ഇന്ത്യാനയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോൺ വെല്ലിംഗർ ആണ് ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ കോഴിമുട്ടയിലെ ഭ്രൂണവളർച്ച എങ്ങനെയായിരിക്കുമെന്ന ഗവേഷണപദ്ധതി മുന്നോട്ടുവച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സംഘടിപ്പിച്ച വിദ്യാർഥികളുടെ ശാസ്ത്ര മത്സരത്തിൽ ഈ ആശയം തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ പരീക്ഷണത്തിന് ആവശ്യമായ ഇൻക്യുബേറ്റർ നിർമിക്കാനും തുക കണ്ടെത്താനും ബുദ്ധിമുട്ടിയപ്പോൾ ഫാസ്റ്റ് ഫുഡ് രാജാവ് കെഎഫ്സി സാമ്പത്തിക പിന്തുണ നൽകുകയായിരുന്നു. 'ചിക്സ് ഇൻ സ്പേസ്' (Chix in Space) എന്നു പേരിട്ട പ്രോജക്റ്റിനായി കെഎഫ്സി 50,000 ഡോളർ ധനസഹായം നൽകുകയും പ്രത്യേക ഇൻക്യുബേറ്റർ നിർമിക്കാൻ എൻജിനീയറുടെ സേവനം ലഭ്യമാക്കുകയും ചെയ്തു.
1986-ൽ ചലഞ്ചർ (Challenger) ബഹിരാകാശ പേടകത്തിലാണു പരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിനു തൊട്ടുപിന്നാലെ പേടകം തകർന്നുണ്ടായ ദുരന്തത്തിൽ ഇതിനായുള്ള ഉപകരണങ്ങളും മുട്ടകളും നശിക്കുകയായിരുന്നു. തുടർന്ന്, മൂന്നു വർഷത്തിനുശേഷം, 1989 മാർച്ച് 13-ന് ഡിസ്കവറി പേടകത്തിൽ (STS-29 മിഷൻ) 32 കോഴിമുട്ടകൾ നാസ വിജയകരമായി ബഹിരാകാശത്തെത്തിച്ചു. ഇതിൽ പകുതി മുട്ടകൾ വിക്ഷേപണത്തിനു മുൻപ് രണ്ടു ദിവസത്തെ ഭ്രൂണവളർച്ചയുള്ളവയും ബാക്കിയുള്ളത് ഒൻപതു ദിവസത്തെ വളർച്ചയെത്തിയവയുമായിരുന്നു.