കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എം. കെ. റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ തലശേരി എസ്സി - എസ്ടി സ്പെഷ്യൽ കോടതിയുടെ കടുത്ത താക്കീത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ കടുത്ത നിലപാട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ നേരിട്ട് വിളിച്ചുവരുത്തിയ കോടതി അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സുപ്രീംകോടതി നൽകിയിട്ടുള്ള കൃത്യമായ മാർഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടുവെന്ന് ചോദിച്ചു.
എന്നാൽ അറസ്റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്നാണ് ഡിവൈഎസ്പി കോടതിയിൽ നൽകിയ വിശദീകരണം. ഡിവൈഎസ്പി സമർപ്പിക്കുന്ന രേഖാമൂലമുള്ള വിശദീകരണം വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കൂവെന്ന് കോടതി വ്യക്തമാക്കി. അതേസമയം സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള പുതിയ ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോർട്ട് ഡോ. റാമിന്റെ ഭാര്യയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.