ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിലാണ് കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രിയങ്ക രംഗത്തെത്തിയത്.
സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചത് എന്തിനാണ്. ലാത്തിച്ചാർജ് നടത്തേണ്ട ആവശ്യം എന്തായിരുന്നു. പെൺകുട്ടികളെ അപമാനിക്കുകയും അവരുടെ വസ്ത്രങ്ങൾ കീറുകയും ക്രൂരമായി മർദിക്കുകയും ചെയ്തത് എന്തിനാണ്. രാജ്യത്തെ യുവാക്കൾക്കെതിരെ പെല്ലറ്റ് ഗണ്ണും എകെ 47ഉം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോ.
അവർ ഭീകരവാദികൾ അല്ലെന്നും പ്രിയങ്ക പറഞ്ഞു. പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് ആഭ്യന്തരവകുപ്പ് മറുപടി പറയണമെന്നും പ്രധാനമന്ത്രിയാണോ ആഭ്യന്തരമന്ത്രിയാണോ നിർദേശം നൽകിയതെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസ് മാത്രമല്ല രാജ്യം മുഴുവൻ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്.
യുവാക്കളുടെ ശബ്ദത്തെ എന്തിനാണ് സർക്കാർ ഭയപ്പെടുന്നത്. ഗാന്ധിജിയുടെ അഹിംസാ മാർഗം പിന്തുടർന്ന് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾ അവരുടെ അവകാശം ഉയർത്തിപ്പിടിച്ചെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. അതേസമയം ധർമേന്ദ്ര പ്രധാൻ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പാർലമെന്റിലെത്തിയപ്പോൾ ബിജെപി എംപിമാർ നൽകിയ സ്വീകരണത്തെയും പ്രിയങ്ക വിമർശിച്ചു.
രാജിവച്ചതിന് പിന്നാലെ മുൻ വിദ്യാഭ്യാസ മന്ത്രിയെ വിജയാഘോഷം പോലെയാണ് ഭരണപക്ഷ എംപിമാർ സ്വീകരിച്ചത്. പ്രധാനമന്ത്രി കാമറയുടെ ആംഗിൾ മാറ്റിമാറ്റി പരീക്ഷിച്ചതുകൊണ്ട് കാര്യമില്ല. കാമറ ആംഗിൾ അല്ല അദ്ദേഹം മനസിന്റെ ആംഗിളാണ് മാറ്റേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.