കാസര്‍ഗോഡ്: ഉടമസ്ഥന്റെ കാര്‍ മോഷ്ടിച്ച ഡ്രൈവറും സംഘവും അറസ്റ്റിൽ. ചെമ്മനാട് മേല്‍പറമ്പ് സ്വദേശി റംസാന് സുല്‍ത്താന്‍ ബഷീര്‍ (25), കാസര്‍ഗോഡ് തളങ്കര തെരുവത്ത് സ്വദേശി ടി.എച്ച്. ഹംനാസ് (24), പാലക്കാട് തെങ്കര പുഞ്ചക്കോട് സ്വദേശി പി.കെ. അസ്ഹറുദ്ദീന് (36) എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബര്‍ ഒന്നിനു രാത്രിയിലാണ് മധൂര്‍ ഇസത്ത് നഗര്‍ സ്വദേശി മുഹമ്മദ് മുസ്തഫയുടെ വീട്ടുമുറ്റത്തു നിന്നും ടൊയോട്ട ഗ്ലാന്‍സ കാറും കാറിലുണ്ടായിരുന്ന 32,000 രൂപയും ഉള്‍പ്പെടെ 13.12 ലക്ഷം രൂപയുടെ മുതല്‍ മോഷണം പോയത്.
വിദ്യാനഗര്‍ പോലീസ് കാറിന്റെ ജിപിഎസ് കേന്ദ്രീകരിച്ച് നടത്തിയ അനേഷ്വണത്തില്‍ പാലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷന് പരിധിയില്‍ കൂടി ഓടിച്ച് പോകുന്നതായി കണ്ടത്തി. വിവരം കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡി പാലക്കാട് പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗളി പോലീസ് വാഹനം തമിഴ്നാട് മേട്ടുപ്പാളയത്തു നിന്നും പിടികൂടി.
കേസിലെ മൂന്നാംപ്രതി അസ്ഹറുദ്ദീനെ വാഹനമുള്‍പ്പെടെ പിടികൂടുകയായിരുന്നു. പോലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കുന്ന സമയം കാറിന്റെ ഒറിജിനല്‍ നമ്പര്‍ പ്ലേറ്റ് മാറ്റി തമിഴ്നാട് രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളെ പിടികൂടുന്നത്.
ഡ്രൈവറായിരുന്ന റംസാന് ഉടമസ്ഥന്റെ വീട്ടില്‍ നിന്നും കാറിന്റെ ചാവി എടുത്തുപകരം സാമ്യമുള്ള മറ്റൊരു ഡമ്മി ചാവി വാങ്ങി വച്ച് രണ്ടാംപ്രതിയുടെ സഹായത്തോടെ കാര്‍ കവരുകയായിരുന്നു. കാര്‍ വില്പന നടത്തി കിട്ടിയ തുകയില്‍ നിന്നും 1.40 ലക്ഷം രൂപ രണ്ടാംപ്രതി താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നും വാഹനത്തിന്റെ ഒറിജിനല്‍ നമ്പര്‍ പ്ലേറ്റ് പെരുമ്പള കുഞ്ഞടുക്കം എന്ന സ്ഥലത്തു നിന്നും കണ്ടെത്തി.
റംസാനെതിരേ വിദ്യാനഗര്‍, പരിയാരം, മേല്പറമ്പ, കുമ്പള എന്നീ പോലീസ് സ്റ്റേഷനുകളിലും ഹംനാസിനെതിരേ ഹൊസ്ദുര്‍ഗ്, മേല്‍പറമ്പ് എന്നീ സ്റ്റേഷനുകളിലുമായി കേസുകളുണ്ട്.