തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാർ ഇതുവരെയും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പിഎം ശ്രീ വിഷയം ചർച്ചയായെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
എന്നാൽ പുതിയ തീരുമാനമൊന്നുമില്ലെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഇന്നലെ വ്യക്തമാക്കിയത്.ഡൽഹിയിൽ മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ ചർച്ചകളെക്കുറിച്ച് തനിക്ക് ഔദ്യോഗികമായ വിവരങ്ങൾ ഒന്നും അറിയില്ലെന്നും മന്ത്രി പഞ്ഞു.
യുഡിഎഫ് സർക്കാർ വന്ന ശേഷം പിഎം ശ്രീ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. പലവട്ടം സമിതി യോഗം ചേർന്നു. എന്നാൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
പിഎം ശ്രീയിൽ നിന്നു പൂർണമായും പിൻമാറാൻ കഴിയില്ലെന്ന സൂചനകൾ മുഖ്യമന്ത്രി വി.ഡി. സതീശൻതന്നെ നേരത്തെ നൽകിയിരുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎം ശ്രീയെ സിപിഐ രൂക്ഷമായി എതിർത്തതോടെ തത്കാലം മരവിപ്പിക്കുകയായിരുന്നു.