കുളത്തൂപ്പുഴ : കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ വനംവകുപ്പ് കൈമാറി.
എംഎല്‍എ സി. അജയപ്രസാദ് എംഎല്‍എ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമലഹര്, മപഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാബീവി ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് ബഷീറിന്റെ വീട്ടിലെത്തി ചെക്ക് കൈമാറിയത്.
കുടുംബത്തിന് നിലവില്‍ വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചാല്‍ വനംവകുപ്പ് നല്കുന്ന 10 ലക്ഷം രൂപയും ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ നിന്നുമുള്ള നാലു ലക്ഷം ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം നല്‍കും.
ഒപ്പം ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉന്നയിച്ച ബഷീറിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്കുന്ന കാര്യത്തിലും നടപടി ഉണ്ടാകും. നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്നും സി. അജയപ്രസാദ് എംഎല്‍എ പറഞ്ഞു.
കുളത്തൂപ്പുഴയില്‍ വര്‍ധിച്ചുവരുന്ന കാട്ടുപോത്ത് ശല്യം കുറയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചതായും ഇവയെ കാട്ടിലേക്ക് തുരത്തിയശേഷം ഹാംഗിംഗ് ഫെണ്സിംഗ് സ്ഥാപിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഒരുമാസം വൈകിയാണ് നടപടികള്‍ പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്.
ഫെൻസിംഗ് നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കി എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും ആവശ്യമുള്ള സ്ഥലത്ത കിടങ്ങ് നിര്‍മിക്കുമെന്ന് ഡിഎഫ്ഒ ഷാജി കുമാര്‍ വ്യക്തമാക്കി