മഞ്ചേരി: നഗരത്തിലെ മീൻ വിൽപനശാലയിൽ മോഷണം പതിവാക്കിയ മുൻ ജീവനക്കാരൻ സിസിടിവിയിൽ ദൃശ്യം പതിഞ്ഞതോടെ ഒടുവിൽ കുടുങ്ങി. മഞ്ചേരി ചെങ്ങണ സ്വദേശി അത്തിമണ്ണിൽ വീട്ടിൽ അബ്ദുൾ നാസർ എന്ന ചെറി (47) ആണ് പിടിയിലായത്.
കടയിലെ മുൻ ജീവനക്കാരനായ ഇയാളെ സ്വഭാവദൂഷ്യം കാരണം ഉടമ ആറുമാസം മുന്പ് പിരിച്ചുവിട്ടിരുന്നു. എന്നാൽ ഉടമ സ്ഥലത്തില്ലാത്തതും കടയിൽ തിരക്ക് കുറവുള്ളതുമായ സമയം നോക്കി ഇയാൾ കടയുടെ പരിസരത്ത് ഇടയ്ക്കിടെ വരികയും അവിടെയുള്ള ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച് കടയുടെ ഉള്ളിലേക്ക് കയറി മേശയിൽ നിന്ന് മോഷണം പതിവാക്കി. കണക്കിൽ പണം സ്ഥിരമായി കുറവ് വരാൻ തുടങ്ങിയതോടെ സിസിടിവി പരിശോധിക്കുകയായിരുന്നു.
മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ പൊലിസിൽ പരാതി നൽകി. പൊലിസ് കേസെടുത്തതോടെ പ്രതി മുങ്ങി. ഫോണ് സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ മഞ്ചേരി പൊലിസ് ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ ജൂനിയർ എസ്ഐ സിജിൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് ലാക്കയിൽ, സിവിൽ പൊലിസ് ഓഫിസർമാരായ ഉബൈദ്, സാലിം എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി. 10 തവണയായി നടന്ന മോഷണത്തിൽ 1.92 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. നഗരത്തിലും പരിസരപ്രദേശങ്ങളിലും നടന്ന മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം നടക്കുന്നതായി പൊലിസ് പറഞ്ഞു. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.