വയനാട് കള്ളാടി-മേപ്പാടി ഇരട്ടത്തുരങ്ക പദ്ധതി പ്രദേശത്തുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇതുവരെ ഏഴു പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ആധുനിക മനുഷ്യനു നിരവധി തുരങ്കദുരന്തങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. കാരണങ്ങൾ പലതാകാം, എന്നാൽ, മനുഷ്യചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ് അതെല്ലാം.
2025 ഫെബ്രുവരിയിൽ സംഭവിച്ച തെലങ്കാന തുരങ്ക അപകടം രാജ്യത്തെ നടുക്കുന്നതായിരുന്നു. എട്ടുപേരുടെ ജീവനാണു പൊലിഞ്ഞത്. ഉത്തരാഖണ്ഡ് സിൽക്യാര തുരങ്ക ദുരന്തം (2023 നവംബർ) രാജ്യം കണ്ട മറ്റൊരു അപകടമായിരുന്നു. നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്ന് 41 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. പതിനേഴു ദിവസത്തോളം നീണ്ട കഠിനമായ ശ്രമങ്ങൾക്കൊടുവിലാണ് റാറ്റ്-ഹോൾ ഖനനത്തിലൂടെ എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ഹിമാചൽ പ്രദേശിലെ റാംപുർ തുരങ്ക അപകടവും (2025) വൻ ദുരന്തമായി മാറി.
ഹോക്സ് നെസ്റ്റ് ടണൽ ദുരന്തം (അമേരിക്ക-1930), സലാംഗ് ടണൽ ദുരന്തം (അഫ്ഗാനിസ്ഥാൻ-1982), മോണ്ട് ബ്ലാങ്ക് ടണൽ തീപിടിത്തം (ഫ്രാൻസ്-ഇറ്റലി അതിർത്തി-1999), താവോയാൻ തുരങ്ക ദുരന്തം (ചൈന-2020), ഗോട്ട്ഹാർഡ് റോഡ് ടണൽ അപകടം (സ്വിറ്റ്സർലൻഡ്-2001), സാസാഗോ ടണൽ തകർച്ച (ജപ്പാൻ-2012) അങ്ങനെ എത്രയെത്ര ദുരന്തങ്ങൾ.
എന്നാൽ 2600 വർഷമായിട്ടും ഒരു ദുരന്തിനും ഇരയാകാതെ ഇന്നും വിസ്മയമായി തുടരുന്ന ഒരു തുരങ്കമുണ്ട്, ഹെസക്കിയാ രാജാവിന്റെ തുരങ്കം അഥവാ ശീലോഹ തുരങ്കം. ഇസ്രയേലിലെ ജറൂസലെം നഗരത്തിൽ നിത്യവിസ്മയമായി സ്ഥിതിചെയ്യുന്ന, ചരിത്രവും വിശ്വാസവും ഇഴചേർന്ന നിർമിതി പൗരാണിക എൻജിനീയറിംഗിന്റെ ഉത്തമ മാതൃകയാണ്.