ഇറാൻ; പശ്ചിമേഷ്യയിലെ യുഎസ് സഖ്യകക്ഷികൾക്കും മുന്നറിയിപ്പ്
ടെഹ്റാൻ: അമേരിക്ക വീണ്ടും വൻ ആക്രമണത്തിനു മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. അമേരിക്ക വൻ ആക്രമണത്തിനു പദ്ധതിയിടുന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇറാൻ അറിയിച്ചു.
ഇറാനാതിയാ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകും. അമേരിക്കൻ സേനാ താവളങ്ങളും താത്പര്യങ്ങളും ആക്രമിക്കപ്പെടും. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെയും ലക്ഷ്യമിടുമെന്ന് ഇറാൻ മിലിട്ടറി സെൻട്രൽ കമാൻഡ് അറിയിച്ചു.
അതേസമയം ആസന്നമായ അമേരിക്കൻ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തിയില്ല.
പശ്ചിമേഷ്യയിൽ മുന്പു കണ്ടിട്ടില്ലാത്ത വിധമുള്ള സംഘർഷത്തിനു സാധ്യതയുണ്ടെന്നും മേഖലയിലെ അമേരിക്കൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ശനിയാഴ്ച അറിയിച്ചിരുന്നു.
ഏഴുമാസമായ പശ്ചിമേഷ്യ സംഘർഷം കൂടുതൽ മേഖലകളിലേക്കു പടരുന്നതിനിടെയാണ് അമേരിക്കൻ ആക്രമണത്തെക്കുറിച്ച് ഇറാൻ മുന്നറിയിപ്പു നല്കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്കു തയാറല്ല. ഇതിനു പുറമേ ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദിയെ ലക്ഷ്യമിടുന്നത് അന്താരാഷ്‌ട്രവിപണയിൽ എണ്ണവില ഇനിയും ഉയർത്തുമെന്ന ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലുണ്ടായ തീപിടിത്തത്തിനു കാരണം ബാലിസ്റ്റിക് മിസൈൽ ആക്രമണം ആണെന്ന് ഹൂതികൾ അവകാശപ്പെട്ടിരുന്നു.