തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസന്വേഷണത്തിൽ തൃപ്തനല്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. അന്വേഷണ സംഘത്തിനുമേൽ മുൻ മുഖ്യമന്ത്രിയുടെ സ്വാധീനം ഉണ്ടായി. അതുകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടത്. അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും മുരളീധരൻ പറഞ്ഞു.
അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും പിരിച്ചു വിടാനുള്ള അനുമതി ഞങ്ങൾക്ക് ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി നെഗറ്റീവ് കമന്റുകൾ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ തങ്ങൾ തന്നെ സൂചിപ്പിച്ചതാണ്.നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതിന് ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് അദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്തിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായി സംസാരിച്ചു. ഇവന്റ് കമ്പനി കോടതിയെ സമീപിച്ചു എന്നാണ് അറിഞ്ഞത്. പ്രശ്നപരിഹാരത്തിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു.