തലശേരി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടുകൾ തിരുത്തണമെന്നും കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
തലശേരി അതിരൂപതയുടെ ആതിഥേയത്വത്തിൽ രണ്ടു ദിവസങ്ങളിലായി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നടന്ന കെസിവൈഎം 48-ാം സംസ്ഥാന വാർഷിക സെനറ്റ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യം ഒരു സംവിധാനം മാത്രമല്ല, അതൊരു സംസ്കാരമാണെന്ന് സ്പീക്കർ പറഞ്ഞു. യുവജനങ്ങൾ ചർച്ച ചെയ്യുകയും ചിന്തിക്കുകയും ഉത്തരവാദിത്വത്തോടെ പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായിരുന്നു. സഭയും സമൂഹവും നേരിടുന്ന സമകാലീന വെല്ലുവിളികളെ യുവത്വം ജാഗ്രതയോടെ അഭിമുഖീകരിക്കണമെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള കെസിവൈഎം നേതാക്കൾ സെനറ്റിൽ പങ്കെടുത്തു. സംസ്ഥാന വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
യുവജന കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരിൽ സംസ്ഥാന യൂത്ത് അസംബ്ലിയുടെ റിപ്പോർട്ട് പ്രസിഡന്റ് എബിൻ കണിവയലിൽനിന്ന് ഏറ്റുവാങ്ങി. യുവജന പ്രസ്ഥാനങ്ങൾ ആത്മീയതയോടൊപ്പം സാമൂഹിക ബോധവും വളർത്തണമെന്നും സഭാസമൂഹത്തിൽ ഒരു പ്രകാശകേന്ദ്രമാകാൻ യുവജനങ്ങൾ മുന്നോട്ടുവരണമെന്നും ബിഷപ് ഡോ. കുറുപ്പശേരി പറഞ്ഞു.
വിദ്യാഭ്യാസം, തൊഴിൽ, ലഹരി സംസ്കാരം, വിദേശ കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. സമാപന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യാതിഥിയായിരുന്നു.
പുതിയ ഭാരവാഹികൾ: ഷിബിൻ ഷാജി (മാവേലിക്കര രൂപത)-പ്രസിഡന്റ്, കാസി പൂപ്പന (കൊച്ചി രൂപത)- ജനറൽ സെക്രട്ടറി, ആഗി മരിയ (താമരശേരി രൂപത), സാം സണ്ണി (ഇടുക്കി രൂപത)- വൈസ് പ്രസിഡന്റുമാർ, ജോയൽ ജോൺ (ചങ്ങനാശേരി അതിരൂപത), സെഞ്ജു ജേക്കബ് (പാലാ രൂപത), ധന്യ മോഹൻരാജ് (വിജയപുരം രൂപത), പിൻസി പീറ്റർ (മൂവാറ്റുപുഴ രൂപത)- സെക്രട്ടറിമാർ, ജെൻസൻ ആൽബി (കോട്ടപ്പുറം രൂപത)- ട്രഷറർ.