മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇറക്കവും വളവുമുള്ള പ്രദേശത്തുവച്ച് അമിത വേഗതയിലോ ഓവർടേക്കിംഗിനിടെയോ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അപകടത്തിൽ ടയർ ഊരിത്തെറിക്കുകയും ബസ് രണ്ടായി പിളരുകയും ചെയ്തു. അപകടമുണ്ടായ ഉടൻ തന്നെ ബസിന്റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്ക് ഒഴുകിയത് വലിയ ആശങ്ക സൃഷ്ടിച്ചു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് യാത്രക്കാരും വ്യക്തമാക്കി. തലകീഴായി മറിഞ്ഞ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന ഡിഫെൻഡർ എന്ന പേരിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചത് ബസ് യാത്രക്കാരനാണെന്നാണ് വിവരം.ബസിന്റെ അമിതവേഗവും മഴയിൽ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിനു കാരണമായിട്ടുണ്ടാകാമെന്ന് നാട്ടുകാർ പറഞ്ഞു.