ആലപ്പുഴ: നിർമാണമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി നിർമാണ സാമഗ്രികൾക്കുണ്ടായ വിലക്കയറ്റവും തൊഴിലാളി ക്ഷാമവും. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നാണ് വിലക്കയറ്റം രൂക്ഷമായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സിമന്റ്, ടൈൽ, കമ്പി, ഇലക്ട്രിക് വയർ തുടങ്ങിയ ഉത്പന്നങ്ങൾക്ക് കാര്യമായ വില വർധനയുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് അയൽ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു പോയതിനാൽ തൊഴിലാളികളുടെ ക്ഷാമവും നേരിടുകയാണ്.
വേനൽ കാലത്താണ് കെട്ടിട നിർമാണ മേഖല പൊതുവേ സജീവമാകുന്നത്. കാലവർഷം എത്തുന്നതിന് മുൻപ് പണി തീർക്കാൻ കരാറുകാർ ഓടിനടക്കുന്നതിനിടെയാണ് യുദ്ധവും ആസാം, ബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും പ്രതിസന്ധി സൃഷ്ടിച്ചത്. യുദ്ധത്തെ തുടർന്ന് കടൽ വഴിയുള്ള ചരക്കു നീക്കം തടസപ്പെട്ടതും പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമത്തിൽ സിമന്റ്, ടൈൽ, സ്റ്റീൽ പ്ലാന്റുകളുടെ പ്രവർത്തനം തടസപ്പെട്ടതും വില വർധനയ്ക്കിടയാക്കിയിട്ടുണ്ട്.
വീടുകളുടെയും സർക്കാർ കെട്ടിടങ്ങളുടെയും കരാറെടുത്തവരാണ് വിലക്കയറ്റവും സാധനങ്ങളുടെ ദൗർലഭ്യവും മൂലം പദ്ധതികൾ പൂർത്തിയാക്കാനാകാതെ കഷ്ടപ്പെടുന്നത്. പ്രതികൂല സാഹചര്യത്തിൽ നിലവിൽ സ്ക്വയർ ഫീറ്റിന് 2,000 രൂപയിൽ താഴെ ചെയ്തുവരുന്ന ജോലികൾ 2200 മുതൽ 2500 വരെ നിരക്കിലാക്കിയാലേ തുടരാൻ കഴിയൂവെന്നാണ് നിർമാണ കരാറുകാർ പറയുന്നത്.
ഇഷ്ടികയ്ക്കും കോൺക്രീറ്റ് ടൈലുകൾക്കും ക്ഷാമം
ഹോളോ ബ്രിക്സ്, ഇഷ്ടിക നിർമാണ കമ്പനികളിൽ അധികവും അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവർ കൂട്ടത്തോടെ നാട്ടിലേക്ക് പോയതോടെ നിർമാണം പൂർണമായും നിർത്തി. ഇത് സിമന്റ് കട്ടകൾക്കും ഹോളോ ബ്രിക്സിനും ക്ഷാമം സൃഷ്ടിച്ചിട്ടുണ്ട്. തറയിൽ പാകുന്ന കോൺക്രീറ്റ് ടൈലുകളുടെ നിർമാണവും തൊഴിലാളി ക്ഷാമം മൂലം നിർത്തിയിരിക്കുകയാണ്. വേനൽ കടുത്തതോടെ ജലദൗർലഭ്യവും മറ്റൊരു പ്രതിസന്ധിയാണ്. നിർമാണാവശ്യത്തിനുള്ള വെള്ളത്തിന് 1,000 ലിറ്ററിന് 3,000 രൂപവരെയാണ് നിരക്ക്.