കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുരുക്ക് മുറുകുന്നു. പ്രതികളുടെ ജാമ്യഹർജിയെ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്.
ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും ഇഡി കോടതിയിൽ ബോധിപ്പിച്ചു. പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 24 സിപിഎം പ്രവർത്തകർ 60 ദിവസത്തിലേറെയായി ജയിലിൽ തുടരുകയാണ്.
സെഷൻസ് കോടതി ജാമ്യ ഹർജികൾ രണ്ടുതവണ തള്ളിയതിനെത്തുടർന്നാണ് പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടയിൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനായി ഭാഗിക കുറ്റപത്രം സമർപ്പിക്കാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. കേസിൽ കക്ഷി ചേരാൻ ഇഡി അപേക്ഷയും നൽകിയിട്ടുണ്ട്.
പ്രതികളായ ശ്രീജിത്ത്, അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ് ജീവൻ അടക്കമുള്ള ഏഴുപേരാണ് ഇതിനകം ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. കഴിഞ്ഞ മേയ് 27നാണ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. റെയ്ഡിന് ശേഷം ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ വാഹനങ്ങൾ വളഞ്ഞ സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പ്രകോപനമില്ലാതെ സമയമെടുത്ത് ആലോചിച്ചു നടപ്പാക്കിയ ആസൂത്രിത ആക്രമണമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ജാമ്യത്തെ ശക്തമായി എതിർക്കുന്നത്.