ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും അപകടം. രണ്ടാം വാർഡിനു സമീപത്തെ പൊളിച്ചുനീക്കിയ പഴയ ശുചിമുറിയുടെ കോൺക്രീറ്റ് ഷേഡ് താഴെവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു.
ഒറീസ സ്വദേശി കബി നായിക്കി (45) ന്റെ ദേഹത്തേക്കാണ് കെട്ടിടത്തിൽനിന്ന് ഷേഡ് അടർന്നുവീണത്. നല്ല ഉയരത്തിൽനിന്നാണ് ഷേഡ് താഴേക്ക് വീണത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം.സംഭവത്തെത്തുടർന്ന് കബി നായിക്കിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എംആർഐ സ്കാൻ ഉൾപ്പെടെവിധേയനാക്കി ചികിത്സ നൽകുകയാണ്.
കഴിഞ്ഞ ജൂലൈയിൽ മകളുടെ ചികിത്സയ്ക്കായി എത്തിയ തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് മരണപ്പെട്ടിരുന്നു. ഇതിനു സമീപത്ത് തന്നെയാണ് വീണ്ടും അപകടം സംഭവിച്ചത്.
ജൂലൈയിൽ ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണപ്പോൾ മുൻകരുതൽ എന്ന നിലയിൽ രണ്ട്, ആറ്, ഒന്പത് വാർഡു കളിലെ കാലപ്പഴക്കം ചെന്ന ശുചിമുറി അടച്ചുപൂട്ടുകയും പിന്നീട് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. ഈ വാർഡുകൾക്കായി പുതിയ ശുചിമുറി കെട്ടിടം പണിയുന്നതിനായി അടിത്തറകെട്ടി. ബാക്കി നിർമാണ പ്രവർത്തനം നടന്നു വരികയാണ്.
കബി നായിക്കും സഹ തൊഴിലാളികളും നിർമാണ പ്രവർത്തനത്തിലേർപ്പെട്ടു കൊണ്ടിരിക്കേയാണ് പഴയ ശുചിമുറിയുടെ പൊളിച്ചുനീക്കിയ ഭാഗത്ത് പൊളിച്ചുനീക്കാതിരുന്ന കോൺക്രീറ്റ് ഷേഡ് അടർന്ന് കബി നായിക്കിന്റെ ദേഹത്തുവീണത്. സംഭവം അറിഞ്ഞ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.